Thursday, January 27, 2011

ബലിതര്‍പ്പണം



ഇന്ന്‌ ശശിയേട്ടന്റെ ശ്രാദ്ധദിനം...ഞാന്‍ പറഞ്ഞിട്ടില്ലെ ശശിയേട്ടനെപ്പറ്റി കഴിഞ്ഞവര്‍ഷം ബൈക്ക്‌ ആക്സിഡന്റില്‍ മരിച്ച എന്റെ അമ്മാവന്റെ മകന്‍....ഞാനിതിപ്പോള്‍ എന്തിനാണ്‌ ഇതൊക്കെ എഴുതുന്നതെന്നു തോന്നുന്നുണ്ടാകും നിങ്ങളില്‍ ചിലര്‍ക്കെങ്കിലും....

ഇത്‌, ഇതൊരു ശ്രാദ്ധകര്‍മ്മമാണ്‌ വാക്കുകള്‍ കൊണ്ട്‌ എള്ളും, പൂവും, നീരും കൊടുത്തു ഞാന്‍ നടത്തുന്ന ബലിതര്‍പ്പണം..

സ്കൂളില്‍ പത്തുവര്‍ഷമൊന്നിച്ചു പഠിച്ചവരാണെങ്കിലും പ്രായംകൊണ്ട്‌ എന്നേക്കാള്‍ പത്തുമാസം മൂത്തതാണ്‌ അവന്‍...ഇപ്പോള്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ഈ ബലിതര്‍പ്പണത്തില്‍ പങ്കെടുക്കേണ്ടവനായിരുന്നു ഞാന്‍.....

"എല്ലാം കഴിഞ്ഞ്‌ ഇളയതു മടങ്ങിപോയി...." കുറച്ചുമുമ്പ്‌ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ അമ്മയുടെ വാക്കുകള്‍ വല്ലാതെ ഇടറി..

"മക്കളെ നിങ്ങളെയൊക്കെ ജീവനോടെ കണ്ട്‌ കണ്ണടയ്ക്കാന്‍ യോഗമുണ്ടായാല്‍ മതിയായിരുന്നു.." അതു പറയുമ്പോള്‍ അമ്മ തീര്‍ത്തും കരയുകയായിരുന്നു.....

"പിന്നെ വിളിയ്ക്കാം അമ്മെ..."ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതിരിയ്ക്കാന്‍ പണിപ്പെടുകയായിരുന്നു ഞാന്‍...
കഴിഞ്ഞ വെക്കേഷന്‍ സമയത്ത്‌ അമ്മായിയെ - ശശിയേട്ടന്റെ അമ്മയെ അഭിമുഖികരിച്ച നിമിഷങ്ങള്‍....

ഭൗതികതയുടെ ആസക്തിയിലും അത്യാര്‍ത്തിയിലും അഹങ്കരിച്ചാറാടി മലീമസമായ ഈ ലോകത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്നു തിരിച്ചറിവില്‍ തരിച്ചിരുന്ന നിമിഷങ്ങള്‍..

നിസ്സഹായരായി വിധിയ്ക്കു കീഴടങ്ങി, യാഥാര്‍ത്ഥ്യങ്ങളുള്‍കൊണ്ട്‌ സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവരുടെ മറ്റൊരു ലോകം...

ഇളയ മകന്‍ മധുവിന്റെ ഒരു വയസ്സുമാത്രം പ്രായമുള്ള മകന്റെ കളിയിലും ചിരിയിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന പാവം അമ്മായി...കുറച്ചു മാസങ്ങള്‍കൊണ്ട്‌ അമ്മായിയ്ക്കൊരുപാടു വയസ്സയാതുപോലെ..

ഞാനോര്‍ക്കുകയായിരുന്നു, ഞാനൊക്കെ നാടിന്‌ അന്യനായിട്ട്‌ ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞു..എന്നാല്‍ ശശിയേട്ടന്‍,. വര്‍ഷങ്ങളായി അവന്റെ സജീവമായ പങ്കാളിത്തമില്ലാതെ ഒരു കാര്യങ്ങളും നാട്ടില്‍ നടന്നിരുന്നില്ല..

പഞ്ചായത്ത്‌ ഇലക്ഷന്‍, ഹര്‍ത്താല്‍.. ഞെള്ളൂര്‍പൂയം, ഭഗവതിക്കാവിലെ താലപ്പൊലി..... അങ്ങിനെ അവന്റെ സാന്നിധ്യമില്ലാതെ ഒരുപാടാഘോഷങ്ങള്‍ കടന്നുപോയി...

ജീവിതം...! അതൊരു നാടകമാണ്‌. പഴയകഥാപാത്രങ്ങള്‍ക്കു പകരം പുതിയ കഥാപത്രങ്ങള്‍ കടന്നുവരും.. രംഗങ്ങള്‍ മാറും..എല്ല്ലാവരും മറക്കും സ്വന്തം മക്കള്‍ പോലും...

പക്ഷെ ഒരിയ്ക്കലും മറക്കാതെ നാടകാന്ത്യം വരെ കണ്ണീരുവാര്‍ത്ത്‌ ജീവിയ്ക്കുന്ന രണ്ടുകഥാപാത്രങ്ങള്‍ അപ്പോഴും ശേഷിയ്ക്കും... പേറ്റുനോവിന്റെ വേദനയറിഞ്ഞവര്‍.... അമ്മയും, ഭാര്യയും....

അനുദിനം അനാഥരായികൊണ്ടിരിയ്ക്കുന്ന അമ്മമാരുടെ...വിധവകളായിക്കൊണ്ടിരിയ്ക്കുന്ന പാവം സ്ത്രീജനങ്ങളുടെ ദുഃഖത്തിനു മുന്‍പില്‍ ഇപ്പോള്‍ എന്റെ കണ്ണില്‍നിന്നും കീബോഡിലേയ്ക്കുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ സമര്‍പ്പിച്ചുകൊണ്ട്‌....


കൊല്ലേരി തറവാടി
27/01/2011

7 comments:

  1. അനുദിനം അനാഥരായികൊണ്ടിരിയ്ക്കുന്ന അമ്മമാരുടെ...വിധവകളായിക്കൊണ്ടിരിയ്ക്കുന്ന പാവം സ്ത്രീജനങ്ങളുടെ ദുഃഖത്തിനു മുന്‍പില്‍ ഇപ്പോള്‍ എന്റെ കണ്ണില്‍നിന്നും കീബോഡിലേയ്ക്കുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ സമര്‍പ്പിച്ചുകൊണ്ട്‌....

    ReplyDelete
  2. ബാഷ്പാഞ്ജലി...
    നീറ്റിലെ പോളകൾ നമ്മൾ.

    ReplyDelete
  3. ‌ വാക്കുകള്‍ കൊണ്ട്‌ എള്ളും, പൂവും, നീരും കൊടുത്തു താങ്കൾ കൊടൂത്ത ഈ ബലിതര്‍പ്പണം ആ സഹോദരന്റെ ആത്മാവ് ശരിക്കും ഏറ്റ് വാങ്ങിയിരിക്കും..
    ബാഷ്പാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നൂ...

    ReplyDelete
  4. “പക്ഷെ ഒരിയ്ക്കലും മറക്കാതെ ജീവിയ്ക്കുന്ന രണ്ടുകഥാപാത്രങ്ങള്‍ അപ്പോഴും ശേഷിയ്ക്കും... പേറ്റുനോവിന്റെ വേദനയറിഞ്ഞവര്‍.... അമ്മയും, ഭാര്യയും...“

    തീർച്ചയായും!

    ReplyDelete
  5. എനിക്കൊന്നും പറയാനില്ല, കൊല്ലേരീ..

    "ജീവിതം...! അതൊരു നാടകമാണ്‌. പഴയകഥാപാത്രങ്ങള്‍ക്കു പകരം പുതിയ കഥാപത്രങ്ങള്‍ കടന്നുവരും.. രംഗങ്ങള്‍ മാറും..എല്ല്ലാവരും മറക്കും, സ്വന്തം മക്കള്‍ പോലും..."

    ReplyDelete