Friday, April 29, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ പ്രൊഫെയില്‍ (എട്ടാം ഭാഗം)

ഫേസ്‌ബുക്കില്‍ മുഖമില്ലാതെ..



"നാട്യപ്രധാനെ നഗരം സമൃദ്ധം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം".ഈ കവിവചനം തികച്ചും അന്വര്‍ത്ഥമാണെന്നു തോന്നിപ്പിയ്ക്കുന്നതായിരുന്നു ബോംബേയിലെ ആദ്യത്തെ കുറെനാളുകള്‍..ഗ്രാമത്തിന്റെ നന്മകള്‍ ഓരോന്നായി എണ്ണിപെറുക്കി ഓരോ മുക്കും മൂലയും വിടാതെ വിരഹനൊമ്പരവും പേറി അലഞ്ഞുതിരിയുകയായിരുന്നു മനസ്സ്‌. ക്രമേണ മറ്റേതു പ്രവാസിയേയുംപോലെ പ്രിയ ഗ്രാമത്തിന്റെ സ്വരനിശ്വാസങ്ങള്‍ മഹാനഗരത്തിലെ ചീറിപായുന്ന ഇലട്രിക്‌ ട്രെയിനുകളുടെ ഗതിവേഗത്തില്‍ ഒഴുകിനീങ്ങുന്ന ജനപ്രവാഹത്തിന്റെ ആരവത്തില്‍ എന്റെ കാതില്‍നിന്നും അകന്നു പോകാന്‍ തുടങ്ങി..കാലം എന്നേയും ഒരു നഗര ജീവിയായാക്കി മാറ്റി.

എന്നിട്ടും ഉറങ്ങുന്നതിനുമുമ്പുള്ള ഏകാന്തസുന്ദര നിശബ്ദ നിമിഷങ്ങളില്‍ ഗ്രാമം നൃത്തചുവടുകളുമായി എന്റെ മുന്നില്‍ ഓടിയെത്തും, പഴയകാലസ്മരണകള്‍ ഒരോന്നായി മനോമുകരത്തില്‍ നിറഞ്ഞുനിന്ന്‌ താളംതുള്ളും..വടക്കെച്ചിറയിലെ തെളിനീരിന്റെ വിശുദ്ധി..വയല്‍വരമ്പിലെ ചേറ്റുമണ്ണിന്റെ ഗന്ധം.ഗ്രാമത്തിലെ ശുദ്ധവായുവിന്റെ ഗതിവിഗതികള്‍ നിയന്ത്രിയ്ക്കുന്ന അമ്പലപ്പറമ്പിലെ ആല്‍മരത്തിന്റെ ചുവട്ടിലെ തണലിന്റെ കുളിരു പകരുന്ന സൗമ്യസ്പര്‍ശം.എന്റെ കലാലയം,പാരലല്‍ കോളേജ്‌, പിന്നെ സുവര്‍ണ്ണ നിമിഷങ്ങള്‍ക്കൊടുവില്‍ സ്വപ്നങ്ങള്‍ പിണങ്ങിവീണൊഴുകിപോയ നിളയിലെ ഓളങ്ങളുടെ പാദസരകിലുക്കം..ഓരോന്നോരോന്നായി പുലരുവോളം സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കും.

നാട്ടിലെ ആദ്യ ഗള്‍ഫുക്കാരനും,അക്കാലത്തെ യുവ-കൗമാരമനസ്സുകളുടെ ഹീറോയുമായിരുന്ന വിജയേട്ടനെ സോപ്പിട്ടു സൂത്രത്തില്‍ അടിച്ചുമാറ്റിയ ബൈനോക്കുലര്‍ കുളിക്കടവിനോടു ചേര്‍ന്നുനില്‍ക്കുന്ന ഉഴുന്നുവണ്ടി മരത്തില്‍ കയറി പെണ്ണുങ്ങളുടെ കുളിപ്പുരയുടെ ഓടിളിക്കി ഒളിപ്പിച്ചുവെച്ചു കുളി കണ്ടുരസിച്ച കുരുത്തംകെട്ട നാല്‍വര്‍സംഘവുമായി അക്കാലത്ത്‌ എനിയ്ക്കുമുണ്ടായിരുന്നു ചങ്ങാത്തം.പ്രീഡിഗ്രി പ്രായത്തിലെ "കുരുത്തക്കേടിന്റെ" ഒരു ഹൃസ്വകാലം.

"എടാ പൊട്ടാ, മീശ കറുക്കാന്‍ തുടങ്ങിയില്ലെ നിനക്ക്‌,.,ആണുങ്ങളായാല്‍ ഇത്തിരി ധൈര്യമൊക്കെ വേണ്ടേ,.ഞങ്ങളെക്കണ്ടു പഠിയ്ക്ക്‌,.ഇപ്പോഴെ എല്ലാം നോക്കികണ്ടു മനസ്സിലായ്ക്കിയ്ക്കോ..അല്ലെങ്കില്‍ ഒന്നിനു കൊള്ളാത്തവനാകും.കുറെ നിറവും നല്ല നീളവുമുണ്ടെന്നു പറഞ്ഞാലൊന്നും ആണാവില്ല ".. അങ്ങിനെ അവരുടെ വെല്ലുവിളികള്‍ക്കും നിര്‍ബന്ധത്തിനും വഴങ്ങി,വിറയ്ക്കുന്ന ശരീരത്തോടെ,. വിടര്‍ന്നു തുറിച്ച പ്രീഡിഗ്രി കണ്ണുകളൊടെ മതിവരുവോളം നോക്കികണ്ട ലക്സ്‌ സോപ്പിന്റെ പതയില്‍ പളുപളാ തിളങ്ങുന്ന ആമ്പല്‍പൂക്കളുടെ ചന്തം.,നയനസുഖത്തിന്റെ ഒരിയ്ക്കലും മറക്കാനാവാത്ത ആദ്യാനുഭവം പകര്‍ന്നു തന്ന അമ്പലക്കുളം.!

ശരിയ്ക്കും ഭയമായിരുന്നു കുറെ നേരത്തേയ്ക്ക്‌,.അരുതാത്തതാണെന്നറിയാമായിരുന്നു.വീട്ടിലറിഞ്ഞാല്‍, അതിലുമുപരി രമചേച്ചിയറിഞ്ഞാല്‍.! എന്നിട്ടും എത്ര ശ്രമിച്ചിട്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല,..ഒരു വട്ടമല്ല,. പലവട്ടം,പലദിവസങ്ങളില്‍..ഞങ്ങളുടെ പരിസരത്തുനിന്നും ഒരു കിലോമീറ്റര്‍ ദൂരെയായിരുന്നു അമ്പലക്കുളം, അതുകൊണ്ടുതന്നെ രമചേച്ചിയും ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പെണ്‍പടയും തൊട്ടടുത്തിള്ള വടക്കേചിറയിലാണ്‌ കുളിച്ചിരുന്നത്‌..അതു മാത്രമായിരുന്നു കുറ്റബോധം തോന്നാന്‍ തുടങ്ങുന്ന സമയങ്ങളില്‍ സ്വയം ന്യായീകരിയ്ക്കാനും മനസ്സിനെ ആശ്വസിപ്പിയ്ക്കാനും കണ്ടെത്തിയ ഏക സമാധാനം.

എന്നും രാവിലെ അമ്പലപ്പറമ്പിലേയ്ക്കോടാനുള്ള എന്റെ ജാഗ്രത കണ്ട്‌ സംശയം തോന്നിയിട്ടാവണം കാര്യമൊന്നും കൃത്യമായി മനസ്സിലാക്കിയില്ലെങ്കിലും നാല്‍വര്‍സംഘവുമായുള്ള എന്റെ സഹവാസം അതിരുവിടുന്നു എന്നു രമചേച്ചി മണത്തറിഞ്ഞു. ശാസിച്ചു, ചെവി പിടിച്ചു പൊന്നാക്കി.അതോടെ,അവിടെ തീര്‍ന്നു ആ കൂട്ടുകെട്ട്‌..ഞാന്‍ വീണ്ടും ചേച്ചിയുടെ മാത്രം നല്ലകുട്ടിയായി.

"സായ്പ്പിന്മാരെപോലെ നല്ല വെളുപ്പല്ലെ കുട്ടന്റെ ചെവിയ്ക്ക്‌,ഒന്നു തൊടുമ്പോഴേയ്ക്കും ചുവന്നു തുടുത്ത്‌ ചോര നിറമാകും" ..എന്തെങ്കിലും കാരണം കണ്ടെത്തി എന്റെ ഇരുചെവികളിലും തിരുമ്മി വേദനപ്പിച്ചുരസിയ്ക്കുക ചേച്ചിയുടെ ഒരു ശീലമായിരുന്നു ..ശരിയ്ക്കും വേദനിയ്ക്കും..കണ്ണുനിറയും..മുഖം ചുവക്കും..."സോറി കുട്ടാ.. വല്ലാതെ നൊന്തോ മോന്‌." .ചേച്ചിയ്ക്കും സങ്കടമാകും..ചേര്‍ത്തുനിര്‍ത്തി കവിളില്‍ തലോടി ആശ്വസിപ്പിയ്ക്കും.അല്ലെങ്കിലും കുഞ്ഞുനാളുമുതലെ നുള്ളിയും പിച്ചിയും മാന്തിയുമൊക്കെ മാത്രമല്ലെ ചേച്ചിയ്ക്കെന്നെ കൊഞ്ചിയ്ക്കാനറിയു,..വലുതാവുതോറും ആ ശീലത്തിന്‌ ആക്കം കൂടി എന്നു മാത്രം..എല്ലാം ഞാന്‍ ക്ഷമിച്ചു, സഹിച്ചു, സുഖിച്ചു.., കാരണം ഞാന്‍ മുമ്പ്‌ പറഞ്ഞിട്ടില്ലെ,. അത്രയ്ക്കേറെ ഇഷ്ടമായിരുന്നു അന്നെനിയ്ക്ക്‌ രമചേച്ചിയെ!

ബൈനോകുലര്‍വിഷയത്തിന്റെ അന്ത്യം രസകരമായിരുന്നു.അതിനുമുമ്പെ ഭാഗ്യത്തിന്‌ ആ കൂട്ടുക്കെട്ടില്‍ നിന്നകന്നതു നന്നായി.അതുകൊണ്ട്‌ വലിയൊരു പേരുദോഷം ഒഴിവായി.നാല്‍വര്‍ സംഘത്തിലെ ഓരോരുത്തരും മനസ്സില്‍ താലോലിയ്ക്കുന്ന മാനസമൈനകളേ(അതില്‍ ഒന്നൊഴികെ എല്ലാം വെറും വണ്‍വേ ആയിരുന്നു) ഒരു കാരണവശാലും മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കാന്‍ പാടില്ല എന്ന കര്‍ക്കശനിബന്ധനയുണ്ടായിരുന്നു അവരുടെ ഇടയില്‍.എല്ലാവരും അതു കൃത്യമായി പാലിയ്ക്കാനും ശ്രദ്ധിച്ചിരുന്നു..പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം,..എല്ലാ കുറുമ്പിന്റേയും അന്ത്യത്തിന്‌ ഒരു നിദാനം വേണമല്ലോ..മൈനകളുടെ കൂട്ടത്തില്‍ ഒരു സുന്ദരികോതയുണ്ടായിരുന്നു.! ആരും കൊതിച്ചുപോകുന്ന,അറിയാതെ നോക്കിപോകുന്ന അത്രയും ഗ്ലാമറുള്ള ഒരു ചരച്ചരക്ക്‌.! ചക്കരക്കുടമല്ലെ, കയ്യിട്ടുവാരി നക്കാന്‍ പറ്റിയില്ലെങ്കിലും ക്ലോസ്‌അപ്പില്‍ നന്നായൊന്നു കാണാന്‍ കിട്ടുന്ന അവസരം ആരെങ്കിലും പാഴാക്കികളയുമോ..വിശ്വാസവഞ്ചന കാണിച്ചവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല,.സത്യം പറഞ്ഞാല്‍ അവരുടെ കൂട്ടത്തില്‍ അവനായിരുന്നു പാവം.പക്ഷെ,ക്ഷമകെട്ട ഒരു ദിവസം രണ്ടുംകല്‍പ്പിച്ച്‌ അവന്‍ കണ്ടു, വിസ്തരിച്ചുതന്നെ കണ്ടു..! പക്ഷെ, ആ പെട്ടന്ന്‌ എവിടെ നിന്നോ നായകന്‍ പറന്നെത്തി വില്ലനെ കയ്യോടെ പിടികൂടി.!."എന്റെ പെണ്ണ്‌, നിന്റെ പെണ്ണ്‌...അവളുടെ കുളി,...ഇവളുടെ കുളി".അങ്ങിനെയങ്ങിനെ കണ്ട കുളികളുടെയും കാണാത്ത കുളികളുടെയും കണക്കുപറഞ്ഞു തര്‍ക്കമായി..കയ്യാങ്കളിയായി.നാട്ടുകാരറിഞ്ഞു.നാടിനു മൊത്തം നാണക്കേടായി.

ആരൊക്കെ കണ്ടു.! ആരുടേയൊക്കെ കണ്ടു..! എന്തൊക്കെ കണ്ടു..! എത്രമാത്രം കണ്ടു..! എന്നൊന്നുമറിയാതെ അന്തവിട്ട ആ കുളത്തിലെ നീരാട്ടിന്റെ അമ്പതുശതമാനത്തിലേറെ സംവരണം സ്വന്തമാക്കിയ അമ്പലപരിസരത്തെ ഉര്‍വ്വശിയും,രംഭയും, തിലോത്തമയും ശകുന്തളയും സീതയും സാവിത്രിയും വാസവദത്തയും എല്ലാം അടങ്ങുന്ന നാരിമണികള്‍ തങ്ങളുടെ മാനം ബൈനോകുലര്‍ വഴി ആരും കട്ടുകൊണ്ടുപോയിട്ടെല്ലെന്ന്‌ സ്വയം തപ്പിനോക്കി ഉറപ്പുവരുത്തി വിട്ട ദീര്‍ഘനിശ്വാസത്തിന്റെ കൊച്ചുകൊച്ചു പ്രകമ്പനങ്ങളില്‍ നാട്‌ ഞെട്ടിവിറച്ചു. ആ കൊച്ചുകൊച്ചു പ്രകമ്പനങ്ങളുടെ ഒരു പ്രധാന പ്രഭവകേന്ദ്രത്തിന്റെ തീവ്രത ഭൂകമ്പമാപിനിവെച്ചളന്നുനോക്കാന്‍ ഉള്ളിന്റെയുള്ളില്‍ മോഹമുദിച്ച പലരും ഒരവസരം കാത്തു നടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറേയായെങ്കിലും നാട്ടുകാരെ മാനിച്ച്‌, സ്വന്തം കുടുംബിനികളുടെ ദുര്‍മുഖം ഓര്‍ത്ത്‌ പരസ്യമായി അതിനു ധൈര്യപ്പെടാന്‍ കഴിയാതെ എല്ലാം ഒരു നെടുവീര്‍പ്പിലൊതുക്കി തല്‍ക്കാലം മാന്യന്മാരായി..!

കരപ്രമാണിമാരുടെ മക്കളായിരുന്നതുകൊണ്ടും ചാനലുകളൊന്നുമില്ലാതിരുന്ന കാലമായതുകൊണ്ടും വലിയ വാര്‍ത്താപ്രാധാന്യം നേടാതെ ഭൂകമ്പം ഉയര്‍ത്തിയ ആ കോലാഹലം കെട്ടടങ്ങി.കാലം കടന്നു പോയി. ആ നാലു മൈനകളും മറ്റേതോ ദേശങ്ങളിലെ ആരുടെയൊക്കയോ അടുക്കളമുറ്റങ്ങളിലേയ്ക്ക്‌ ഉത്തമകുടുബിനികളായി പറന്നുപോയി. അധ്യാപകനായി,വില്ലേജുഗുമസ്ഥനായി, രാഷ്ട്രീയനേതാവായി, കേബിള്‍ ടീവി വിതരണക്കാരനായി അന്നത്തെ "കുരുത്തംകെട്ട"നാല്‍വര്‍സംഘത്തിലോരോരുത്തരും ഇപ്പോഴും നാട്ടില്‍ത്തന്നെ സുഖമായി വാഴുന്നു. അന്നത്തെ "ആ പഞ്ചപാവം ഒന്നുമറിയാത്തവനേക്കാള്‍" എല്ലാ അര്‍ത്ഥത്തിലും മര്യാദക്കാരായി മാറി അവര്‍. അവരുടെ പെണ്‍മക്കള്‍ വളര്‍ന്ന്‌ കൗമാരപ്രായക്കാരായി അമ്പലപ്പരിസരത്തിന്റെ ഐശ്വര്യമായി വിരാജിയ്ക്കാന്‍ തുടങ്ങി.

ആ അമ്പലകുളവും, കുളിക്കടവും ആ പഴയ ഉഴുന്നുവണ്ടി മരത്തിന്റെ പിന്‍തലമുറയും എല്ലാം വലിയ മാറ്റംകൂടാതെ അവിടെത്തന്നെയുണ്ട്‌...പക്ഷെ ഇന്നാ കുളത്തില്‍ അധികമാരും കുളിയ്ക്കാറില്ല...വെക്കേഷന്‍ നാളുകളില്‍ ആ പരിസരത്തൊക്കെ അലസമായി വെറുതെ കറങ്ങിനടക്കുമ്പോള്‍ അമ്പലകുളത്തിന്റെ പഴയപ്രതാപക്കാലവും ഇന്നത്തേ ദുരവസ്ഥയും തമ്മിലുള്ള അന്തരമോര്‍ത്ത്‌ സങ്കടം തോന്നാറുണ്ട്‌..

ഒരുകാലത്ത്‌ ഗ്രാമീണതാരുണ്യസ്നാനകേളികളുണര്‍ത്തിയ ഓളങ്ങളുടെ കെട്ടടങ്ങാത്ത കുഞ്ഞലകളില്‍ ചാഞ്ചാടി,ഇളം വെയിലിന്റെ ശൃംഗാരവചനങ്ങളില്‍ പുളകിതഗാത്രയായി സുഖാലസ്യത്തില്‍ എപ്പോഴും മയങ്ങിക്കിടാക്കാറുള്ള അമ്പലകുളം ഇന്ന്‌ തീര്‍ത്തും വിജനമാണ്‌.

അന്ന്‌ അവരുടെകൂടെ നീരാടിയും, നീന്തിത്തുടിച്ചും ഇടയ്ക്കിടെ ഒരു കള്ളക്കാമുകനെപോലെ അടിത്തട്ടിലേയ്ക്കൂളയിട്ട്‌, ആമ്പല്‍മൊട്ടുകളിലും നീലകൊടുവേലിപ്പൂക്കളിലും മാറിമാറി ചുംബിച്ച്‌,മുട്ടിയുരുമി,.ഇക്കിളിയൂട്ടി സ്വര്‍ഗ്ഗീയനിമിഷങ്ങള്‍ പങ്കുവെച്ചു രസിച്ച പൂര്‍വ്വികരുടെ സൗഭാഗ്യകഥകള്‍ അയവിറക്കി കുളത്തിലെ നിശ്ചലജലത്തില്‍ നെടുവീര്‍പ്പിന്റെ കുമിളകളുതിര്‍ക്കുന്ന പാവം പരല്‍മീനുകളുടെ മനസ്സും ഇന്ന്‌ ശൂന്യമാണ്‌.

ഇത്രയേറെ മൃദുനിതംബസ്പര്‍ശനങ്ങള്‍ അനുദിനമേറ്റുവാങ്ങുവാന്‍ ഏതു ജന്മം എന്തു പുണ്യമാവോ ചെയ്തതെന്ന ചിന്തയുമായി, ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ സുകൃതം നല്‍കിയനുഗ്രഹിയ്ക്കണമെ എന്ന നിശബ്ദപ്രാര്‍ത്ഥനയോടെ, കള്ളച്ചിരിയോടെ, അല്‍പ്പം അഹങ്കാരത്തോടെ, നനഞ്ഞുകുതിര്‍ന്നസ്വപ്നങ്ങളുമായി നീണ്ടുനിവര്‍ന്നു മലര്‍ന്നുകിടന്നു വിശ്രമിയ്ക്കാറുള്ള കരിങ്കല്‍ പടവുകള്‍ ഇന്ന്‌ ഒരു പാദസ്പര്‍ശമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ വേഴാമ്പലിലെപോലെ കേണും കൊതിച്ചും വല്ലാതെ വറ്റിവരണ്ടിരിയ്ക്കുന്നു.ഏതു ശിലാഹൃദയത്തിന്റേയും കരളലിയിയ്ക്കുന്ന ദൃശ്യങ്ങള്‍,അവിശ്വസിനീയമായ മാറ്റങ്ങള്‍.!

അല്ലെങ്കിലും അതങ്ങിനെയല്ലെ, കാലം എന്ന മഹാമാന്ത്രികന്റെ കരവിരുതില്‍ വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, ദേശങ്ങള്‍ അങ്ങിനെ എല്ലാറ്റിന്റേയും മുഖച്ഛായയ്ക്കു മാറ്റം വരില്ലെ..ചിലത്‌ ഔന്ന്യത്യത്തിലേയ്ക്ക്‌ കുതിയ്ക്കും, പലതിനും അപചയം സംഭവിയ്ക്കും, മറ്റു ചിലത്‌ പാടെ നശിച്ച്‌ നാമാവിശേഷമാകും.

എന്റെ നാട്ടിന്‍പുറവും ഒരുപാടു മാറിയിരിയ്ക്കുന്നു.പൂവ്വന്‍കോഴിയുടെ കൂവലും, പുറകെ അമ്പലത്തിലെ ശംഖുനാദവും കേട്ടിണുര്‍ന്നിരുന്ന സൂര്യന്‍ അതെല്ലാം അവഗണിച്ച്‌ മൊബയിലിലെ സംഗീതത്തിനു കാതോര്‍ത്തുകിടന്നു മടിപിടിച്ചു വൈകിയുണരുന്ന പട്ടണപരിഷ്ക്കാരിയായി മാറി.. നാട്ടിന്‍പുറത്തെ പ്രഭാതങ്ങളില്‍ ഇടവഴികളിലൂടെ കുണുങ്ങികുണുങ്ങിയൊഴുകുന്ന മുട്ടയിടാന്‍ പ്രായമാകാത്ത കുരുന്നുപിടക്കോഴികളും ഒപ്പം മുട്ടിമുട്ടിയില്ലെന്ന മട്ടില്‍ അകമ്പടിസേവിയ്ക്കുന്ന പെട്ടന്നു മീശയൊന്നു മുളച്ചിരുന്നെങ്കില്‍ എന്നു മോഹിയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തിലുള്ള പൂവ്വന്‍കോഴികളും ഇന്നു വെറും ഓര്‍മ്മ മാത്രമാവാന്‍ തുടങ്ങി. സ്ക്കൂള്‍ബാഗിന്റെ ഭാരം പേറി അട്ടിയിട്ട ബ്രോയിലര്‍ചിക്കനു സമാനം ഓട്ടോയുടെ ഇടുങ്ങിയ ഇടനാഴികളിലും സ്ക്കൂള്‍ വാനുകള്‍ക്കകത്തും തിങ്ങിഞ്ഞെരുങ്ങി ഒരിറ്റു ശുദ്ധവായുവിനായി ചില്ലുജാലകത്തില്‍ മുഖം ചേര്‍ത്തു വീര്‍പ്പുമുട്ടുന്നു ഇന്ന്‌ പാവം ആ കുരുന്നുകള്‍.

ഗ്രാമത്തിന്റെ നന്മകളില്‍ നാഗരികതയുടെ എന്‍ഡോസല്‍ഫാന്‍തുള്ളികള്‍ കലരാന്‍ തുടങ്ങി നിഷ്കളങ്കമായ കണ്ണുകളോടെ നിശബ്ദമായി എല്ലാം നോക്കികണ്ടിരുന്ന പാവം ബൈനോകുലറിന്റെ സ്ഥാനം മൊബയില്‍ക്യാമ എന്ന വില്ലന്‍ കയ്യടക്കി..എവിടെയോ ഇരിയ്ക്കുന്ന അജ്ഞാതമായ ഏതോ ക്യാമറയുടെ ഫ്രെയിമിനകത്താണ്‌ എപ്പോഴും തങ്ങളെന്ന ചിന്ത പട്ടണങ്ങളിലെന്ന പോലെ ഗ്രാമത്തിലേയും ഓരോ മനുഷ്യന്റേയും ചലനങ്ങളിലും രൂപഭാവങ്ങളിലും വസ്ത്രധാരണത്തില്‍ പോലും പ്രതിഫലിയ്ക്കാന്‍ തുടങ്ങി.വിശാലമായ കൊയ്ത്തുപാടത്തേയും ഞാറ്റടികണ്ടങ്ങളിലേയും പണിയ്ക്കിടയില്‍ വരമ്പോരങ്ങളിലേയ്ക്കൊതുങ്ങിമാറിയിരുന്ന്‌ നിസങ്കോചം മൂത്രശങ്ക തീര്‍ത്തിരുന്ന പാവം പണിക്കാരിപെണ്ണുങ്ങള്‍ ഇന്ന്‌ അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരാതെ വീര്‍ത്ത അടിവയറുമായി ക്ഷമയോടെ, ശങ്കകളെല്ലാം അന്തിയാവോളം അടക്കിപിടിയ്ക്കുന്നു.

വ്യക്തിജീവിതത്തിലേയ്ക്ക്‌ ഒളിക്യാമറയുമായിറങ്ങുന്ന ശാസ്ത്രസാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സ്വകാര്യതയ്ക്കു വിലങ്ങുതടിയായി മാറുന്നു.പ്രകൃതിയുടെ വിശാലമായ തിരുമുറ്റത്ത്‌ പാറിപറത്തിയും ആടിതിമര്‍ത്തും കളിച്ചുതീര്‍ക്കേണ്ട മോഹങ്ങള്‍ പലതും സ്വന്തം താവളത്തിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടി വരുന്നു.

പണ്ട്‌ കവര്‍ന്നെടുക്കുന്നതെന്തും സ്വന്തം മനസ്സിലെ ഫേസ്‌ ബുക്കില്‍ മോഹാസാക്ഷാത്ക്കാരത്തിന്റെ സമ്പാദ്യമായി മധുരനൊമ്പരമുണര്‍ത്തുന്ന കുറ്റബോധത്തോടെ സ്വകാര്യമായി സൂക്ഷിയ്ക്കാനുള്ള ഔചിത്യമുണ്ടായിരുന്നു മനുഷ്യന്‌..ഇന്ന്‌ കിട്ടുന്നതെന്തും സ്വന്തമായി ആസ്വദിയ്ക്കാന്‍ പോലും ക്ഷമ കാണിയ്ക്കാതെ, അതിന്റെ സ്വകാര്യതയെ മാനിയ്ക്കാതെ,യാതൊരു ഔചിത്യവുമില്ലാതെ ഇന്റര്‍നെറ്റിന്റെ പുസ്തകത്താളുകളിലേയ്ക്കു പകര്‍ന്നു നല്‍കി ആളാകാനുള്ള തത്രപ്പാടില്‍ പലപ്പോഴുംസ്വന്തം മുഖം വികൃതമാകുന്നതു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു പലര്‍ക്കും.ആരേയും അല്ലെങ്കില്‍ ഒന്നിനേയും കുറ്റപ്പെടുത്തിയതല്ല..ഈജിപ്റ്റ്‌ പോലുള്ള രാജ്യങ്ങളില്‍ അത്ഭുതം സൃഷ്ടിച്ച ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ അവഗണിയ്ക്കാന്‍ കഴിയാത്ത അനന്തസാധ്യതകളെക്കുറിച്ചുള്ള അജ്ഞത കൊണ്ടുമല്ല.

"കുട്ടമാമനെന്താ ഓര്‍ക്കൂട്ടിലും,ഫെയിസ്‌ബുക്കിലുമൊന്നും വരാത്തത്‌."ന്യൂഇയറിനു വിളിച്ചപ്പോള്‍ ഇളയചേച്ചിയുടെ ഗോവയിലുള്ള മകളുടെ ചോദ്യം."കുട്ടമാമനൊക്കെ ഔട്ട്‌ ഡേറ്റഡ്‌ അല്ലെ മോളെ .നിങ്ങളെപോലെയുള്ള ചെറുപ്പക്കാര്‍ക്കൊക്കെ ഷൈന്‍ ചെയ്യാനുള്ള ലോകമല്ലെ നെറ്റിന്റേത്‌". കള്ളച്ചിരി ഉള്ളിലൊതുക്കി ഒരമ്മാവന്റെ എല്ലാ ഗൗരവവും ശബ്ദത്തില്‍ ആവാഹിച്ച്‌ ഞാന്‍ മറുപടി പറഞ്ഞു.

സത്യമാണത്‌,പുതിയതായി കടന്നുവരുന്ന എന്തിനേയും പെട്ടന്ന്‌ സ്വീകരിയ്ക്കാനും ഉള്‍ക്കൊള്ളാനും വല്ലാത്ത വിമുഖത കാട്ടുന്നു എന്റെ പഴയമനസ്സ്‌, പക്ഷെ,ഒരിയ്ക്കല്‍ രുചിയറിഞ്ഞാല്‍,.രസം പിടിച്ചാല്‍ പിന്നെ എത്ര തിരക്കായാലും അതൊരിയ്ക്കലും മുടക്കം വരാത്ത ദിനചര്യയായി മാറും എനിയ്ക്ക്‌,. അതണെന്റെ രീതി .അതുകൊണ്ടല്ലെ അമ്പതുപേര്‍ പോലും തികച്ചു കടന്നുവരില്ല എന്നറഞ്ഞിട്ടും, അതില്‍ത്തന്നെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമെ എന്തെങ്കിലും ഉരിയാടാന്‍ പോകുന്നുള്ളു എന്നുറപ്പുണ്ടായിട്ടും ഓഫീസിലെ ഈ തിരക്കിനിടയില്‍ എന്നും ഞാന്‍ ചുരുങ്ങിയത്‌ രണ്ടുവരി വീതമെങ്കിലും കുത്തിക്കുറിച്ച്‌ അതൊക്കെ പെറുക്കികൂട്ടി ഇത്രയേറെ ജാഗ്രതയോടെ പോസ്റ്റ്‌ ചെയ്യുന്നത്‌.

ഓര്‍ത്തുനോക്കിയല്‍ ശരിയ്ക്കും ഞാനെന്തു പാവമാണ്‌ അല്ലെ,!..അല്ലെങ്കില്‍ എല്ലാം ഇങ്ങിനെ പരസ്യമായി വെട്ടിതുറന്നു പറയുമായിരിന്നോ...!എന്റെ മാളു ഇതൊക്കെ വായിയ്ക്കിനിടവന്നാല്‍ അവളും ഇതുതന്നെ പറയും." ഈ കുട്ടേട്ടന്റെ ഒരു കാര്യം .! തോറ്റു എന്റെ കൃഷ്ണാ...തോറ്റു ഞാന്‍..".

അവള്‍ ഉദ്ദേശിയ്ക്കുന്ന കൃഷ്ണന്‍ ഞാനല്ല കേട്ടോ, സാക്ഷാല്‍ ഉണ്ണികണ്ണന്‍ ...ഗോപികമാരുടെ ചേലകവര്‍ന്ന വെണ്ണക്കള്ളന്‍....!!!

കൊല്ലേരി തറവാടി
29/04/2011

14 comments:

  1. ബോംബേവാസത്തിന്റെ ആദ്യ നാളുകള്‍ ഓര്‍ത്തുപോകുന്നു..കാണുന്നതിലെല്ലാം നാട്ടിന്‍പുറത്തുകാരന്റെ പുതുമയും കൗതുകവുമായിരുന്നു അന്നെനിയ്ക്ക്‌.ഓര്‍ത്തെടുത്താല്‍ ആ ദിനങ്ങളെക്കുറിച്ചും എന്തെങ്കിലുമൊക്കെ എഴുതുവാന്‍ കഴിയും , പക്ഷെ, എന്താണെന്നറിയില്ല എഴുതാന്‍ വല്ലാത്ത മടി തോന്നുന്നു,..എന്തിനുവേണ്ടി,ആര്‍ക്കുവേണ്ടി, എന്ന ചിന്ത മനസിനെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.. നാട്ടില്‍ നിന്നും വന്നിട്ട്‌ നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞതുകൊണ്ടാകാം,..ചിന്തയുടെ സെല്ലുകളില്‍ ചാര്‍ജു കുറയാന്‍ തുടങ്ങിയിട്ടുണ്ടാകും....ഇനിയൊന്ന്‌ നാട്ടില്‍ പോകണം, ചിന്തകള്‍ റീചാര്‍ജു ചെയ്യണം,.മെമ്മറി റീ ഫ്രഷ്‌ ചെയ്യണം....അതിനും കിടക്കുന്നു ഇനിയും ഒരുപാടു നാളുകള്‍ ബാക്കി.! എന്നാലും ഞാന്‍ ഇതുവഴി വരും കേട്ടോ,..വല്ലപ്പോഴുമെങ്കിലും..
    പതിവുപോലെ എല്ലാവര്‍ക്കും നന്ദി,.നമസ്കാരം..

    ReplyDelete
  2. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു, കൊച്ചുകള്ളാ!

    ReplyDelete
  3. നല്ല ഒഴുക്കുള്ള എഴുത്ത് വായിക്കുമ്പോള്‍ ലയിച്ചു പോകുന്നു,
    വായിച്ച് വന്നപ്പോള്‍ യ്യോ തീര്‍ന്നു പോയല്ലോ എന്ന് മനസ്സ് ...
    ഇന്ന് ആളുകള്‍ മറന്ന അമ്പലപ്പറമ്പും ആമ്പലക്കുളവും ആല്‍ത്തറയും അതുവഴി പോയ തലമുറകളുടെ മനോവിചാരങ്ങളും മനോഹരമായി പകര്‍ന്നു....
    ".....ഗ്രാമത്തിന്റെ നന്മകളില്‍ നാഗരികതയുടെ എന്‍ഡോസല്‍ഫാന്‍ തുള്ളികള്‍ കലരാന്‍ തുടങ്ങി നിഷ്കളങ്കമായ കണ്ണുകളോടെ നിശബ്ദമായി എല്ലാം നോക്കികണ്ടിരുന്ന പാവം ബൈനോകുലറിന്റെ സ്ഥാനം മൊബയില്‍ക്യാമ എന്ന വില്ലന്‍ കയ്യടക്കി....." :)

    ReplyDelete
  4. എന്ത് ബനോകുലറിസമുണ്ടാണ്ടയിട്ടുണ്ടെങ്കിലും എഴുത്തിന്റെ കാര്യത്തിലും,ഇപ്പോഴത്തെ സ്വഭാവത്തിന്റെ കര്യത്തിലും തറവാടി തറവാടി തന്നെ..
    എന്നാലും ഗോപികമാരുടെ ചേലയില്ലാ കുളിസീൻ കണ്ട വെള്ള കണ്ണനെകുറിച്ച് മാളു ഇത്രയല്ലേ പറഞ്ഞുള്ളൂ...!

    ReplyDelete
  5. ഈ കുട്ടിമാമന്റെ കുട്ടിക്കാലത്തു മൊബൈല്‍ ക്യാമറയില്ലാതിരുന്നത് മാളുവിന്റെ ഭാഗ്യം!.ഇന്നത്തെ ഇറച്ചിക്കോഴികള്‍ക്കിതൊന്നും ആസ്വദിക്കാനോ അയവിറക്കാനോ കഴിയില്ല. അവര്‍ക്കൊക്കെ ഫേസ് ബുക്കിലെ “ലൈക്കും” രണ്ടു വരി മംഗ്ലീഷ് കമന്റും തന്നെ ധാരാളം!പിന്നെ എസ്സെമെസ്സിലെ “ഡാ”യും “ഡീ”യും!

    ReplyDelete
  6. നല്ലെഴുത്താ‍ണല്ലോ, പിന്നെന്തിനാ എഴുതാൻ മടി തോന്നുന്നത്?
    നല്ല പോസ്റ്റ് ആയിരുന്നു,, അഭിനന്ദനങ്ങൾ.

    ReplyDelete
  7. നല്ല തറവാടിത്വം ഉള്ള പോസ്റ്റ്‌.ആസ്വദിച്ചു.
    അറിയിക്കണം ഇനിയും വരാം.

    ReplyDelete
  8. കൊള്ളാം നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  9. പോരട്ടെ പോരട്ടെ ഓരോന്നോരോന്നായി... ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്‌.. ബൈനോക്കുലറില്‍ റെക്കോര്‍ഡിംഗ്‌ സൗകര്യം ഇല്ലാത്തതില്‍ വ്യസനിച്ചിട്ടുണ്ടാകുമല്ലേ...?

    ReplyDelete
  10. ചേട്ടായി ഇങ്ങിനെ ഔട്ട്ഡേറ്റടായി പോയതിനാലാവും ഈ മണ്ണിന്റെ മണമുള്ള എഴുത്ത് സൂക്ഷിക്കാൻ കഴിയുന്നത്

    ReplyDelete
  11. നല്ല കുലീനമായ ഭാഷയില്‍ നന്നായി എഴുതി. രണ്ടാമത്തെ പകുതി ശരിക്കും കസറി!

    "എന്തിനുവേണ്ടി,ആര്‍ക്കുവേണ്ടി, എന്ന ചിന്ത മനസിനെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു" - അതുവേണ്ട. ജീവിതത്തിലെ എല്ലാ ചെയ്തികള്‍ക്കും കണക്കെടുപ്പാവശ്യമില്ല.നരച്ചു ചൈതന്യരഹിതമായ പ്ലാസ്റ്റിക്ക് കട്ടകളില്‍ തട്ടുമ്പോള്‍ മുന്നില്‍ തെളിയുന്ന ജീവനും സൌന്ദര്യവുമുള്ള, കൊഴുത്തുരുണ്ട മലയാളം അക്ഷരങ്ങള്‍ കണ്ട് ഞരമ്പുകളില്‍ ഒരു ഉണര്‍വുവരുന്നില്ലേ? അതുവരുന്നിടത്തോളം കാലം എഴുതുക. ഭാവുകങ്ങള്‍.

    ReplyDelete
  12. കാലം എത്ര പുരോഗമിച്ചാലും കൊല്ലേരി എന്നും തറവാടി തന്നെ..

    ഈ ഓര്‍മ്മകളെയൊക്കെ മനസ്സില്‍ താലോലിക്കുന്നത് തന്നെ ഒരു സുഖമുള്ള കാര്യമല്ലേ..

    ഇനിയും പോന്നോട്ടെ നിറമുള്ള ഓര്‍മ്മകള്‍..

    ReplyDelete