Sunday, July 1, 2012

ബ്ലോഗര്‍ സുമംഗള അവധിയിലാണ്‌.....

മണലാരണ്യത്തില്‍ ഒരു വേനലവധി. നാട്ടിലേയ്ക്കു വീണ്ടുമൊരു യാത്ര. എയര്‍പോര്‍ട്ടില്‍ നല്ല തിരക്കാണ്‌. നിരവധി മലയാളികുടുംബങ്ങള്‍. ഈ തിരക്കിനിടയിലും എത്ര നിശ്ശബ്ദമാണ്‌ ഇവിടം. മറക്കുടയ്ക്കുള്ളില്‍ പതുങ്ങിയൊതുങ്ങി ചുറ്റുപാടും ഭീതിയോടെ, അതിലേറെ കൗതുകത്തോടെ വീക്ഷിയ്ക്കുന്ന ഒരന്തര്‍ജനത്തിന്റെ മുഖഭാവമാണ്‌ എന്നും, എപ്പോഴും ഈ തലസ്ഥാനനഗരത്തിന്‌. നാലുകെട്ടിനുപുറത്ത്‌ ആഘോഷങ്ങളെല്ലാം പര്‍ദ്ദയ്ക്കുള്ളിലെ വളകിലുക്കത്തില്‍ മാത്രമായൊതുങ്ങുന്നു. പര്‍ദ്ദ ധരിയ്ക്കാന്‍ മടിയായിരുന്നു ആദ്യനാളുകളില്‍, ആ കറുപ്പുനിറം കാണുമ്പോഴെ പേടിയായിരുന്നു. പിന്നെപ്പിന്നെ പുറത്തിറങ്ങുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗമായിമാറി അത്‌. ഇപ്പോള്‍ ഇവിടെ എയര്‍പോര്‍ട്ടില്‍ ചുരിദാര്‍ മാത്രമണിഞ്ഞു നില്‍ക്കുമ്പോള്‍ എന്തോ മേല്‍വസ്ത്രമണിയാത്തതുപോലെ വല്ലായ്മ തോന്നുന്നു സുമംഗളയ്ക്ക്‌, അറിയാതെ ഷാളെടുത്ത്‌ തല മറച്ചു അവള്‍. യാത്രയയ്ക്കാന്‍ അദ്ദേഹം കൂടെയുണ്ടെങ്കിലും അവള്‍ക്കല്‍പ്പം പേടി തോന്നി. ആദ്യമായിട്ടാണ്‌ മക്കളേയുകൊണ്ട്‌ ഒറ്റയ്ക്കൊരു യാത്ര, മാധവേട്ടന്‍ കൂടെയില്ലാതെ ആദ്യമായിട്ടാണ്‌ നാട്ടിലേയ്ക്ക്‌. അദ്ദേഹത്തിന്‌ ജോലിത്തിരക്ക്‌ അല്ലാതെന്താ, പ്രായമാകുന്നു, സ്ഥാനമാനങ്ങള്‍ കൂടുന്നു, ഒപ്പം ഉത്തരവാദിത്വത്തിന്റെ നൂലാമാലകളും.

ഇതെത്രാമത്തെ വെക്കേഷനാണ്‌.!  ഓര്‍മ്മയില്ല. മക്കള്‍ ശരിയ്ക്കും വലുതാവാന്‍ തുടങ്ങി.  ഇപ്പോഴെ ശിവന്‌ അച്ഛനോളം ഉയരമുണ്ട്‌. പതിനൊന്നാം ക്ലാസിലായപ്പോഴേയ്ക്കും അവന്റെ മീശയ്ക്കും ശബ്ദത്തിനും കനം വെയ്ക്കാന്‍ തുടങ്ങി. മാധവേട്ടന്റെ അതെ രൂപഭാവങ്ങള്‍ തന്നെയാണ്‌ അവനു കിട്ടിയിരിയ്ക്കുന്നത്‌. ശാലിനി ഒമ്പതാംക്ലാസിലായെന്നും ശ്രുതിമോള്‍ UKG ക്ലാസിന്റെ പടിവാതില്‍ കടന്നെന്നും ഒന്നും വിശ്വസിയ്ക്കാനെ കഴിയുന്നില്ല, അവരെയൊക്കെ ഇന്നലെ പ്രസവിച്ചതുപോലെ തോന്നുന്നു..!  എത്രപെട്ടന്നാണ്‌ വര്‍ഷങ്ങള്‍ കടന്നു പോകുന്നത്‌. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. സൂക്ഷിച്ചു നോക്കിയാല്‍ മുടിചുരുളുകളില്‍ തെളിഞ്ഞുകാണുന്ന വെള്ളിക്കമ്പികള്‍, കണ്‍ത്തടങ്ങളില്‍ വിസ്ത്രതമാകാന്‍ തുടങ്ങുന്ന കറുപ്പിന്റെ ഭൂപടം, മുഖത്തെ അരുണിമയ്ക്കും മങ്ങലേല്‍ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. വെളുത്ത നിറമായതുകൊണ്ടാകാം സ്കിന്നിലെ മാറ്റങ്ങള്‍ എളുപ്പത്തില്‍ പ്രകടമാകുന്നത്‌. തടിവെയ്ക്കാത്ത പ്രകൃതമായതു ഭാഗ്യം. രണ്ടരവര്‍ഷം തികച്ചുമാത്രമെ കോളേജില്‍ പഠിയ്ക്കാന്‍ കഴിഞ്ഞുള്ളു, എങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു താനന്ന്‌, ആണ്‍കുട്ടികളുടെ കണ്ണില്‍ ജൂനിയര്‍ സുമലത. കോളേജു ബ്യൂട്ടി സോഫിയയ്ക്കു പോലും അസൂയയായിരുന്നു തന്നോട്‌.

തിരക്കായിരുന്നു അച്ഛന്‌ എല്ലാറ്റിനും. പെണ്‍മക്കളെ മൂന്നു പേരെയും നല്ല നിലയില്‍ വിവാഹം ചെയ്തയയ്ക്കാന്‍ വല്ലാത്ത ധൃതിയായിരുന്നു. തന്റെ കാര്യത്തില്‍ പതിനെട്ടു വയസ്‌ തികയാന്‍ പോലും കാത്തുനിന്നില്ല.അമ്മയുടെ മരണം അച്ഛനെ അത്രയേറെ തളര്‍ത്തിയിരുന്നു. അമ്മയുടെ സഹായമില്ലാതെ ഒന്നും ചെയ്തു ശീലമില്ലായിരുന്നു അച്ഛന്‌. ഒന്നിനു പുറകെ ഒന്നായി മൂന്നു പെണ്‍കുട്ടികളെ സമ്മാനിച്ച്‌, അവര്‍ കൗമാരത്തിന്റെ പടിവതില്‍ക്കല്‍ എത്തുന്ന കാലത്ത്‌, ഒരമ്മയുടെ സാമീപ്യവും ഏറ്റവും അനിവാര്യമായ സമയത്ത്‌ ഒരു ദിവസം തെക്കെ പറമ്പില്‍ ഒരു പിടി ചാരമായി മാറി അമ്മ. ഒരു മരണം അടുത്തറിയുന്നത്‌, അതു സൃഷ്ടിയ്ക്കുന്ന ശൂന്യത എത്ര മാത്രം വലുതാണെന്നറിയുന്നത്‌ അന്നായിരുന്നു. എട്ടാം ക്ലാസില്‍ പഠിയ്ക്കുകയായിരുന്നു അന്ന്‌ താന്‍, ശ്യാമ ആറിലും, രാജി നാലിലും.

അമ്മയുടെ മരണം മുന്‍കൂട്ടി കണ്ടിട്ടാവണം ദൈവം ജാനുചിറ്റയെ കരുതി വെച്ചത്‌. അച്ഛന്റെ ഇളയ പെങ്ങളായിരുന്നു ചിറ്റ, മക്കളില്ല അവര്‍ക്ക്‌. സഞ്ചാരപ്രിയനും ആത്മീയവാദിയുമായിരുന്നു അവരുടെ ഭര്‍ത്താവ്‌. കല്യാണം കഴിഞ്ഞ്‌ രണ്ടാംവര്‍ഷം തീര്‍ത്ഥാടനത്തിനുപോയ അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും ഇന്നും ഈ പ്രായത്തിലും ലക്കിടിസ്റ്റേഷനിലൂടെ ഓരോ തീവണ്ടി കടന്നുപോകുമ്പോഴും ചിറ്റയില്‍ പ്രതീക്ഷയുണരും. പിന്നെ തോളിലെ തോര്‍ത്തുമുണ്ടെടുത്ത്‌ കണ്ണുകളൊപ്പും. പാവം ചിറ്റയ്ക്ക്‌ പിന്നെ തങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട മക്കളായി, തങ്ങളുടെ ലോകം അവരുടെയും ലോകമായി മാറി.തറവാടുവക സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു അച്ഛന്‍. പരമ്പരാഗതമായി ഒരുപാട്‌ ഭൂസ്വത്ത്‌ സ്വന്തമായുള്ള അച്ഛന്‌ ഉദ്യോഗം വെറും അലങ്കാരമായിരുന്നു. ധാരാളം വായിയ്ക്കുമായിരുന്നു അച്ഛന്‍, ആ വായനാശീലം മുഴുവന്‍ തനിയ്ക്കാണ്‌ കിട്ടിയത്‌.

-- ഞാനും ഒരു മുറി നിറയെ പുസ്തകങ്ങളും. ഇതായിരുന്നു ബാല്യകൗമാരങ്ങളിലെ എന്റെ ലോകം. അതിലെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്താളിനിടയില്‍ ഞാന്‍ മോഹിച്ചൊളിപ്പിച്ചുവെച്ച മയില്‍പ്പീലി പ്രസവിയ്ക്കുന്നതും കാത്തിരുന്ന ബാല്യകാല കൗതുകം പൂര്‍ണ്ണമായും വിട്ടുമാറാത്ത കൗമാരദിനങ്ങളിലൊന്നില്‍ കുപ്പിവളയിട്ടു മോഹം തീരാത്ത എന്റെ കയ്യില്‍ കാലം സ്വര്‍ണ്ണവളയണിയിച്ചു, സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി, അങ്ങിനെ ഞാനൊരു ഭാര്യയായി പ്രവാസലോകത്തേയ്ക്കാനയിക്കപ്പെട്ടു. പുസ്തകത്തിനിടയില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി പിന്നെ പ്രസവിച്ചുവോ എന്നറിയില്ല,.പക്ഷെ ഞാന്‍ പ്രസവിച്ചു, മൂന്നു കുട്ടികളുടെ അമ്മയായി. മക്കളുടെ അവധിക്കാലത്ത്‌ വിരുന്നുപോകാന്‍ മാത്രമുള്ള ഒരു ബന്ധുഗൃഹം മാത്രമായി നാട്‌ എനിയ്ക്ക്‌---.ബ്ലോഗിലെ പ്രൊഫെയിലില്‍ അവള്‍ എഴുതിയ ഈ വാചകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു.

മാധവേട്ടന്‍ ജീവിതത്തിലേയ്ക്കു കടന്നു വരുന്നതിനുമുമ്പ്‌ ഒരുപാടു പുരുഷന്മാരുമായി അടുപ്പമുണ്ടായിരുന്നു സുമംഗളയ്ക്ക്‌. പക്ഷെ, അവരെല്ലാം നോവലുകളിലെ കഥാപാത്രങ്ങളായിരുന്നുവെന്നുമാത്രം. പുരാണകഥാപാത്രങ്ങളെ വായിച്ചായിരുന്നു തുടക്കം അതുകൊണ്ടാകാം കഴമ്പും കാതലുമുള്ള വായനയോടാണ്‌ എന്നും പഥ്യം.പൈങ്കിളിയോട്‌ അന്നും വിരക്തിയായിരുന്നു. ഖസാക്കിലെ രവിമാഷെ അല്‍പ്പം ആദരവു കലര്‍ന്ന ആരാധനയോടേയാണ്‌ വീക്ഷിച്ചിരുന്നത്‌, മയ്യഴിയിലെ ദാസന്‍ അവള്‍ക്കേട്ടനായിരുന്നു.ഏട്ടന്റെ ബീഡിപുകയുടെ മണവും മീശവെട്ടുന്ന കത്രികയും വരാന്‍പോകുന്ന പുരുഷനെപ്പറ്റി മോഹങ്ങള്‍ക്കും സ്വപനങ്ങള്‍ക്കും പുതിയ മാനങ്ങള്‍ നല്‍കി. ഇങ്ങിനെയിങ്ങിനെ കൗമാരസ്വപ്നങ്ങളില്‍ മയില്‍പ്പീലിചിറകുകള്‍ വിടര്‍ത്തി ഒരുപാടു കഥാപാത്രങ്ങള്‍ അക്കാലത്ത്‌ അവളുടെ മനസ്സില്‍ വിരുന്നു വന്നിരുന്നു.

പതിനെട്ടുതികഞ്ഞ്‌ പാസ്പോര്‍ട്ടിലെ മഷിയുണങ്ങുമുമ്പെ സുമംഗള.പി.മാധവന്‍ നായര്‍ എന്നപേരില്‍ മാധവേട്ടന്റെ കയ്യുംപിടിച്ച്‌ ഈ നഗരത്തില്‍ ആദ്യമായി വന്നിറങ്ങുമ്പോള്‍ എട്ടുംപൊട്ടുംതിരിയാത്ത ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു അവള്‍. ഡിഗ്രി ഫസ്റ്റിയറുകാരി. പുസ്തകങ്ങള്‍ക്കകത്തെ ലോകത്തിനപ്പുറം ഒന്നും അറിയില്ലായിരുന്നു..എല്ലാം പഠിച്ചത്‌ മാധവേട്ടനില്‍ നിന്നായിരുന്നു. അച്ഛന്റെ വകയില്‍ ഒരനന്തിരവനായിരുന്നു അദ്ദേഹം.എഞ്ചിനിയര്‍, പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ്‌ ദൂരെ ഡെല്‍ഹിയില്‍. പത്തു വയസ്സിന്റെ അന്തരമുണ്ടായിരുന്നു തമ്മില്‍.അതുകൊണ്ടുതന്നെ തുടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു രക്ഷിതാവിന്റെ സ്ഥാനം കൂടി ഏറ്റേടുക്കേണ്ടിവന്നു മാധവേട്ടന്‌.

മലയാളം എഴുതാനറിയില്ല മാധവേട്ടന്‌ അവളുടെകൂടെ കൂടിയശേഷമാണ്‌ കുറച്ചെങ്കിലും വായിയ്ക്കാന്‍ ശീലിച്ചത്‌. എന്നിട്ടും നാട്ടില്‍ നിന്നും കെട്ടുക്കണക്കിനു പുസ്തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പാതിയും നഷ്ടപ്പെടും.ശിവന്‍ ജനിയ്ക്കുന്നതിനുമുമ്പ്‌ ആദ്യനാളുകളില്‍ അദ്ദേഹം ഓഫീസില്‍ പോയാല്‍ മറ്റൊന്നും ചെയ്യാനില്ലായിരുന്നു അവള്‍ക്ക്‌, എല്ലാം പെട്ടന്നു വായിച്ചു തീരും, സെന്‍സറിങ്ങിനൊടുവില്‍ പേജു കീറിയും കറുത്ത മഷികോരിയൊഴിച്ചും കണ്ടാല്‍ സങ്കടം തോന്നുന്ന രീതിയില്‍ വികൃതമാക്കപ്പെട്ട വാരികകള്‍ മാത്രമായിരുന്നു പിന്നെ അന്നു ശരണം.

ചെറുപ്പംമുതലെ അക്ഷരങ്ങളോടുള്ള അമിതാഭിനിവേശംകൊണ്ടാകാം ടീവികാഴ്ചകള്‍ കണ്ണുകള്‍ക്കപ്പുറം ഹൃദയത്തിലേയ്ക്കിറങ്ങിചെല്ലാറില്ല ഒരിയ്ക്കലും. അങ്ങിനെ വിരസതയകറ്റാനാണ്‌ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയത്‌. ആരും വായിയ്ക്കാനില്ലായിരുന്നു. ആര്‍ക്കെങ്കിലും അയച്ചു കൊടുക്കാനായി നെറ്റും ഈ മെയിലും ഒന്നും ഇല്ലായിരുന്നു അന്ന്‌.ഏതെങ്കിലും വാരികയ്ക്ക്‌ അയച്ചുകൊടുക്കാനുള്ള ആത്മവിശ്വാസവുമില്ലായിരുന്നു അവള്‍ക്ക്‌. കാലം കടന്നുപോയി. ശ്രുതിമോള്‍ ഉദരത്തില്‍ വളരുന്ന നാളുകളിലൊരുദിനം ഒരു കൂട്ടുകാരി ഈ മെയില്‍ ചെയ്ത "കൊടകരപുരാണം" വഴിത്തിരിവായി. പകല്‍ മുഴുവന്‍ അതു വായിച്ചുരസിച്ചു.

-എനിയ്ക്കു സ്വന്തമായി ഒരു ബ്ലോഗു തുടങ്ങണം.-  മാധവേട്ടന്‍ ഓഫീസില്‍ നിന്നും വന്നപ്പോഴെ ഒരു കൊച്ചുകുഞ്ഞിനെപോലെ കിണുങ്ങാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.

-ഗര്‍ഭകാലത്ത്‌,പച്ചമാങ്ങ തിന്നണം, മസാലദോശ തിന്നണം എന്നൊക്കെ കൊതിപറയുന്ന ഭാര്യമാരെക്കുറിച്ചു കേട്ടിട്ടുണ്ട്‌ സുമീ. ഇതിപ്പൊ നീ...!-

അദ്ദേഹം അപ്പോളങ്ങിനെ കളിപറഞ്ഞെങ്കിലും അന്നുരാത്രി ബ്ലോഗു സെറ്റ്‌ ചെയ്തിട്ടെ ഉറങ്ങിയുള്ളു. ബ്ലോഗിന്റെ പേരിനെക്കുറിച്ചു ചിന്തിച്ചപ്പോഴെ അമ്മയുടെ മുഖമാണ്‌ മനസ്സില്‍ ആദ്യം ഓടിയെത്തിയത്‌."ജാനകിക്കുട്ടി".ഇരുപത്തിയെട്ടാം നാളില്‍ ശാലിനിമോളുടെ കാതില്‍ ആദ്യമോതിയതും അമ്മയുടെ പേരു തന്നെയായിരുന്നു..താമരപ്പൂ, ആമ്പല്‍പ്പൂ,മയില്‍പ്പീലി. അനുയോജ്യമായൊരു മുഖചിത്രം കണ്ടെത്താന്‍ കഴിയാതെ അപ്പോഴും മനസ്സു കുഴഞ്ഞു..-- ഏതു പൂവ്വിനേക്കാളും സുന്ദരമായൊരു മുഖം സ്വന്തമായുള്ളപ്പോള്‍ എന്തിനാ സുമീ മറ്റൊരു മുഖചിത്രം തേടിയലയുന്നെ..-- മാധവേട്ടന്റെ കണ്ണുകളിലെ കുസൃതി ചുണ്ടുകളിലേയ്ക്കു പടര്‍ന്നു, അതു മെല്ലെ അവളുടെ ശോണിമയാര്‍ന്ന ചുണ്ടുകളെ കുളിരണിയിച്ചു. ബൂലോകത്തിനു തിരശീലയിട്ട്‌ തങ്ങളുടെ സ്വകാര്യലോകത്തിലെ സ്വകാര്യതകളുടെ തിരശീല മാറ്റി കുറുമ്പു കാട്ടി പരസ്പരം അലിഞ്ഞുചേരാന്‍ ഒരുങ്ങുകയായിരുന്നു അവരപ്പോള്‍.

ഇത്തിരി മടിയോടേയും നാണത്തോടേയും കൂടിയാണെങ്കിലും സുമംഗളയുടെ സ്വന്തം മുഖംതന്നെ ബൂലോകത്തെത്തി. കൗതുകത്തോടെയാണ്‌ ആദ്യനാളുകളില്‍ ബൂലോകത്തെ വീക്ഷിച്ചത്‌. വൈകി എഴുതിതുടങ്ങിയവരായിരുന്നു പലരും. കാലംതെറ്റിപെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരുന്നു, ദൈര്‍ഘ്യവും. അപ്പോഴും പഴയകാലനോവലുകളിലെ പ്രമുഖ കഥാപാത്രങ്ങളുടെ പ്രേതങ്ങള്‍ മനസ്സിലാവാഹിച്ചിരുന്നു ചിലരെങ്കിലും. അത്‌ അവളില്‍ വല്ലാത്ത ആവേശമുണര്‍ത്തി. കൗമാരസ്മരണകളുടെ ആനന്ദം നിറഞ്ഞ മനസ്സ്‌ കമന്റ്‌സുമായി പൂമ്പാറ്റയെപോലെ എല്ലായിടത്തും പറന്നെത്തി ശ്രദ്ധ നേടി.

--കമന്റ്‌സിട്ടു നടന്നാല്‍ മതിയോ, സ്വന്തം ബ്ലോഗിലെന്തെങ്കിലും എഴുതിനിറയ്ക്കേണ്ടേ,--ഒരു മറുകമന്റിലെ കുസൃതിചോദ്യം അവള്‍ക്ക്‌ ശരിയ്ക്കും പ്രചോദനമായി.

നാളുകള്‍ക്കുമുമ്പ്‌ നിളയെക്കുറിച്ച്‌ കുത്തിക്കുറിച്ചുവെച്ച കുറച്ചുവരികള്‍ മടിച്ചാണെങ്കിലും കവിത എന്ന ലേബലില്‍ പോസ്റ്റുചെയ്തു അവള്‍. അമ്പരപ്പിയ്ക്കുന്ന പ്രതികരണമായിരുന്നു. ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം അങ്ങിനെ അതുവരെ അവള്‍ കേള്‍ക്കാത്ത കുറെ വാക്കുകളും,വരികളില്‍ മനസ്സില്‍ നിനയ്ക്കാത്ത അര്‍ത്ഥങ്ങളും കണ്ടെത്തി ഒരുപാടുപേര്‍ പാഞ്ഞെത്തി കമന്റ്‌ ബോക്സില്‍ കയറിയിരുന്ന്‌ തമ്മില്‍തമ്മില്‍ ചര്‍ച്ചയും ഉപചര്‍ച്ചയും വാദപ്രതിവാദങ്ങളുമായി ആദ്യപോസ്റ്റില്‍തന്നെ കമന്റുകള്‍ നൂറു കടന്നു.  ഭൂരിഭാഗവും ബൂലോകത്തെ ആണ്‍പ്രജകളായിരുന്നു.

ആത്മവിശ്വാസം നിറഞ്ഞ മനസ്സുമായി പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. നൂറുക്കണക്കിനു ഫോളൊവേര്‍സ്‌. വമ്പന്മാരുടെ പോലും കമന്റുകള്‍. - ഐശ്വര്യവും സൗന്ദര്യവുമുള്ള ഒരു മുഖവും ഒപ്പം ഇത്തിരി വാചാലതയും കൂട്ടിനുണ്ടെങ്കില്‍,  ഇഹലോകത്തിലും ബൂലോകത്തിലും മാത്രമല്ല സുമീ ഒരു പക്ഷെ, പരലോകത്തില്‍ പോലും നിങ്ങള്‌ പെണ്ണുങ്ങള്‍ ഈസിയായി ജീവിച്ചുപോകും.! -- കൂട്ടത്തില്‍ എറ്റവും രസകരമായത്‌ എല്ലാം കണ്ട്‌ കള്ളച്ചിരിയോടെയുള്ള മാധവേട്ടന്റെ നേരിട്ടുള്ള ആ കമന്റായിരുന്നു.

താഴിട്ടുപൂട്ടാത്ത അവളുടെ ജീമെയിലിന്റെ പടിവാതിലും കടന്ന്‌ പല മെയിലുകളും വരാറുണ്ട്‌. എല്ലാം മാധവേട്ടന്റെ അറിവോടെ. ലഗേജ്‌ബാഗുകളുടെ ലോക്കുകളുടെ നമ്പര്‍ തന്നെയാണ്‌ പാസ്‌വേഡ്‌. മക്കള്‍ക്കടക്കം എല്ലാവര്‍ക്കും മനഃപാഠം.

സാഹോദര്യത്തിന്റെ മഹത്‌സന്ദേശവുംപേറി ഏട്ടന്‍ പരിവേഷവുമായായിട്ടായിരിയ്ക്കും ചിലര്‍ കടന്നുവരിക. മറുപടിയില്‍ അല്‍പ്പം സ്വാതന്ത്ര്യം കൊടുത്താല്‍ പിന്നെ പ്രണയഭവങ്ങളായിരിയ്ക്കും വാചകങ്ങളില്‍ മുഴുവന്‍. ശൃംഗാരപദങ്ങളും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഭംഗിയായി ഒളിപ്പിച്ചു വെയ്ക്കും, അങ്ങിനെ തനിനിറം പുറത്തുവരും. ബ്ലോഗില്‍ മാന്യതയും കുലീനതയും നിറഞ്ഞ വാക്കുകള്‍കൊണ്ടമ്മാനമാടി പോസ്റ്റുകള്‍ ഒരുക്കുന്ന തറവാടിവേഷക്കാരില്‍ ചിലരെങ്കിലും വെറും പകല്‍മാന്യന്മാര്‍ മാത്രമാണെന്ന്‌ തിരിച്ചറിയുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌ സുമംഗളക്ക്‌. ഒരേ മനുഷ്യര്‍..പക്ഷെ എത്രയെത്ര മുഖങ്ങള്‍..!

-അമ്മെ എന്തുറക്കമാണിത്‌, എണിയ്ക്കൂ.നമ്മളിതാ ലാന്‍ഡു ചെയ്യാന്‍ പോകുന്നു...- അടുത്തിരുന്ന ശാലിനി ഉണര്‍ത്തി. ദിവാസ്വപ്നങ്ങളില്‍ നിന്നും മോചനംനേടിയ മനസ്സ്‌ ജാലകത്തിലൂടെ പുറംകാഴ്ചകള്‍തേടി മലയാറ്റൂര്‍ മലമുകളോളം പറന്നുയര്‍ന്നു. പെരിയാറില്‍ കണ്ണാടിനോക്കി മുഖം മിനുക്കുന്ന സന്ധ്യാംബരത്തിന്റെ ചാരുതയില്‍ മയങ്ങിയിട്ടെന്നവണ്ണം എയര്‍പോര്‍ട്ടിനു മുകളില്‍ ലാന്‍ഡിങ്‌ സിഗ്നലിനായി വേഗത കുറച്ചു വട്ടമിട്ടു പറക്കുകയായിരുന്നു ഫ്ലൈറ്റപ്പോള്‍..

അച്ഛന്‍ കാറയച്ചിരുന്നു. ഫ്ലൈറ്റ്‌ ഇത്രയും ലെയിറ്റ്‌ ആവുമെന്നു കരുതിയില്ല. കാലിക്കറ്റ്‌ ആയിരുന്നു കുറച്ചുകൂടി എളുപ്പം.  പക്ഷെ,കൊച്ചി വഴി, തന്റെ നിര്‍ബന്ധമായിരുന്നു അത്‌. ആദ്യം പാലിയക്കരയിലുള്ള മാധവേട്ടന്റെ തറവാട്ടിലെത്തി അച്ഛനേയും അമ്മയേയും കാണണം എന്നിട്ട്‌ നാട്ടിലേയ്ക്ക്‌, അതാണ്‌ എല്ലാ വെക്കേഷനും പതിവ്‌.  ഒരുദിവസം അവിടെ തങ്ങിയിട്ടെ വീട്ടിലേയ്ക്കു പോകാറുള്ളു. ഏട്ടന്‍ കൂടെയില്ല എന്നു കരുതി ചിട്ടകള്‍ തെറ്റേണ്ട.  ഒന്നു കയറി അവരെകണ്ടിട്ടു പോകാം.  വൃദ്ധ മനസ്സുകളാണ്‌..മക്കളേയും കൊച്ചുമക്കളേയും കാത്തിരിയ്ക്കുന്നവര്‍. അവരോടൊത്തു കുറച്ചു സമയം ചിലവഴിയ്ക്കാന്‍ മോഹിയ്ക്കുന്നവര്‍. നിസ്സാര കാരണം മതി അവര്‍ക്കു വേദനിയ്ക്കാന്‍.

അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയെയും കണ്ട്‌, ഭക്ഷണവും കഴിച്ച്‌ അവിടെ നിന്നുമിറങ്ങുമ്പോള്‍ നേരം ഒരുപാടായി. ഇത്രയും വൈകിയില്ലെ ഇന്നിനി പോകേണ്ട എന്ന് ഒരുപാടു നിര്‍ബന്ധിച്ചു അവര്‍, കഴിഞ്ഞില്ല. തറവാട്ടില്‍ അച്ഛനും ചിറ്റയും കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിയ്ക്കുന്നു.

അമ്മയുടെ അതേ സ്ഥാനമാണ്‌ ചിറ്റയ്ക്ക്‌ മനസ്സില്‍, സുമിക്കുട്ടീ എന്നു തികച്ചു വിളിയ്ക്കില്ല, അത്രയ്ക്കും ഇഷ്ടമാണ്‌ തന്നെ. ശരിയ്ക്കും വയസ്സിയാവാന്‍ തുടങ്ങിയിരിയ്ക്കുന്നു ചിറ്റ..കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ അച്ഛനെക്കാള്‍ പ്രായം തോന്നി. ചിറ്റയെക്കുറിച്ചാണ്‌ ആദ്യമായി ബ്ലോഗില്‍ കഥയെഴുതുന്നത്‌,.കഥയല്ല വളരെ വികാരനിര്‍ഭരമായ അനുഭവം തന്നെയായിരുന്നു .കമന്റുകളുടെ കാര്യത്തില്‍ റെക്കോഡിട്ട പോസ്റ്റായിരുന്നു അത്‌.

--മനസ്സു നൊന്തുപൊള്ളി മാംസത്തിന്റെ ഗന്ധം മുറിയാകെ പടരുന്നു ചേച്ചി,.ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ്‌ ഞാനിതു വായിച്ചത്‌, ഇന്നിനി ഞാനെങ്ങിനെ ഉറങ്ങും--- എന്നും എല്ലാവരേയും വിമര്‍ശിയ്ക്കാനാണ്‌ എനിയ്ക്കു നിയോഗമെന്നറിയാലോ, പക്ഷെ കുട്ടി ഈ പോസ്റ്റില്‍ അതിനൊരു പഴുതും തന്നില്ല, അത്രയ്ക്കും ഗംഭീരമായി എഴുത്ത്‌-- കഥയും ജീവിതവും വേര്‍തിരിച്ചെടുക്കാനാവുന്നില്ലല്ലോ എന്റെ മോളെ, എങ്ങിനെ ഇങ്ങിനെയൊക്കെ എഴുതാന്‍ കഴിയുന്നു നിനക്ക്‌--...അതിശയോക്തി നിറഞ്ഞ്‌ പുകഴ്ത്തലിന്റെ വക്കോളമത്തുന്ന ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ പലപ്പോഴും അമ്പരപ്പുതോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. ഇത്രയ്ക്കൊക്കെ താന്‍ അര്‍ഹിയ്ക്കുന്നുണ്ടോ, ഇവരൊന്നും മലയാളത്തിലെ നല്ല സാഹിത്യസൃഷ്ടികള്‍ വായിയ്ക്കാറില്ലെ, പത്രത്തിലും ടീവിയിലും ഇതിലും ഹൃദയഭേദകമായ വാര്‍ത്തകള്‍ നിത്യവും കാണേണ്ടി വരുന്ന ഇവരൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും ഉറങ്ങാറില്ലെ എന്നൊക്കെ തോന്നാറുണ്ട്‌..

പക്ഷെ തോന്നലുകള്‍ ഒന്നും പുറത്തു കാണിയ്ക്കാന്‍ പാടില്ല. ഇതു ബൂലോകമാണ്‌. ഇമ്പോസിഷന്‍ എഴുതുന്ന പോലെ ഓരോരുത്തരേയും എണ്ണിയെണ്ണി പേരെടുത്തു പറഞ്ഞു നന്ദി എഴുതികഴിയുമ്പോഴേയ്ക്കും ശരിയ്ക്കും മടുക്കും. എന്തു ചെയ്യാം അതാണ്‌ ബൂലോകത്തിന്റെ രീതി. എന്തെഴുതി എത്രയെഴുതി എന്നതിലല്ല കാര്യം, എല്ലാവരേയും മാനിയ്ക്കണം, തിരിച്ച്‌ അവരുടെ കൃതികളേയും മാനിച്ചുകൊണ്ട്‌ എന്തെങ്കിലും നല്ല വാക്കുകള്‍ എഴുതണം..ആരേയും അവഗണിയ്ക്കാന്‍ പാടില്ല.സൗഹൃദവും കളിയും ചിരിയും കമന്റ്‌സുകളുമായി ഒരോരോ മരച്ചുവടുകളില്‍രൂപപ്പെടുന്ന കുട്ടികളുടെ കൂട്ടായ്മ നിറഞ്ഞ ഒരു കാമ്പസിനു സമാനമാണ്‌ ബൂലോകം. ഒരു മരച്ചുവട്ടിലും തങ്ങാതെ അലസമായി അലയുന്നവന്‍ ഉള്ളില്‍ എത്ര നന്മ ഉള്ളവനായാലും ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകും,. അഹങ്കരിയായ ഒറ്റയാനെന്ന്‌ മുദ്രകുത്തപ്പെടും.

--അമ്മെ നമ്മളെത്താറായി, ഇതാ നമ്മുടെ പുഴ, അമ്മയുടെ നിള..-- ശാലിനി വിളിച്ചു കൂവി. കണ്ണുതുറന്നു.പാമ്പാടിപാലത്തിലേയ്ക്കു വലതു ടയര്‍ വെച്ചു കയറുകയായിരുന്നു കാറപ്പോള്‍.

ഒരു നൂറുവര്‍ഷം തപസ്സിരുന്നാലും മരുഭൂമിയില്‍ കാണാന്‍ കഴിയാത്ത കാഴ്ചകള്‍ നൊടിയിടയില്‍ കണ്‍മുമ്പില്‍ ഒരു വലിയ ക്യാന്‍വാസിലെന്നപോലെ നിറഞ്ഞുനിന്നു. മഴയൊഴിഞ്ഞ ആകാശം സമൃദ്ധമായി വര്‍ഷിയ്ക്കുന്ന പൂനിലാമഴയില്‍ നീരാടി നില്‍ക്കുന്നു തന്റെ  നിള...! ബാല്യകൗമാരസ്വപ്നങ്ങള്‍ കുളിരണിഞ്ഞത്‌ ഈ തീരത്താണ്‌...ഒരു സന്ധ്യക്ക്‌ അനിയത്തിമാരൊത്ത്‌ നീന്തിത്തുടിയ്ക്കുമ്പോള്‍ തന്നിലെ സ്തീത്വത്തിന്റെ ചുവപ്പുരാശി ആദ്യമായി ഒഴുകിവീണു ലയിച്ചതും ഈ ഈ ജലപ്പരപ്പിലാണ്‌...വര്‍ഷത്തില്‍ തപിയ്ക്കുന്ന ഹൃദയവുമായി മദിച്ചൊഴുകുമ്പോഴും, വേനലില്‍ വിഷാദത്തോടെ മെലിഞ്ഞൊഴുകുമ്പോഴും വികാരങ്ങള്‍ ഉള്ളിലൊതുക്കി നിസ്സംഗത നിറഞ്ഞ്‌ പ്രസന്നതയോടെ പുഞ്ചിരിയ്ക്കാനെ ഈ പുഴയ്ക്കറിയു, അമ്മയെപോലെ.. മാറവ്യാധിയുടെ തീരാവേദനയില്‍ ഉള്ളുപിടയുമ്പോഴും തിരിച്ചറിവാകാത്ത തങ്ങള്‍ മക്കളുടെ മുമ്പില്‍ പുഞ്ചിരിയ്ക്കാറെ ഉള്ളു അമ്മ..അറിയില്ലായിരുന്നു, അമ്മ മരിയ്ക്കാന്‍ പോകുകയാണെന്ന്‌ തങ്ങള്‍ക്കറിയില്ലായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.കാറിനകത്തെയ്ക്കു ഒഴുകിയെത്തിയ നിലാവെട്ടത്തില്‍ ശാലിനി അതുകണ്ടു..-ശിവേട്ടാ ദാ അമ്മ കരയുന്നു.-

-എന്തുപറ്റി അമ്മെ, യാത്ര തുടങ്ങിയപ്പോഴെ ഞാന്‍ ശ്രദ്ധിയ്ക്കുകയാണ്‌ അമ്മയുടെ മൂഡ്‌ ഓഫ്‌.  അച്ഛന്‍ കൂടെയില്ലാത്തതു കൊണ്ടാ ?--കാറിന്റെ ഫ്രന്‍ഡ്‌സീറ്റില്‍ അവന്റെ ശബ്ദത്തിനു പതിവുവിട്ടു കനം വെച്ചതുപോലെ ,  അച്ഛന്‍ കൂടെയില്ലല്ലോ, അവനല്ലെ ഇപ്പോ കാരണവര്‍.

-അയ്യേ..അതിനാണോ അമ്മ കരയുന്നേ,..പതിനഞ്ചു ദിവസം കഴിയുമ്പോഴേയ്ക്കും അച്ഛനിങ്ങോടിയെത്തില്ലെ എന്റെ അമ്മെ.-ശാലിനി കളിയാക്കി..

തന്റെ മടിയിലെ ചൂടുപറ്റി ഉറങ്ങുന്ന, ഇപ്പോഴും തക്കംകിട്ടിയാല്‍ അമ്മിഞ്ഞ കട്ടുകുടിയ്ക്കാന്‍ മോഹിയ്ക്കുന്ന ശ്രുതിമോള്‍ മാത്രമെ കുട്ടിയായുള്ളു. മറ്റു രണ്ടുപേരും വലുതായിരിയ്ക്കുന്നു. എത്ര കൃത്യമായാണ്‌ അമ്മയുടെ മനസ്സവര്‍ വായിച്ചെടുക്കുന്നത്‌.! സത്യമാണത്‌.പതിനേഴു കൊല്ലമായി ഇതുവരെ ഒരു ദിവസംപോലും പിരിഞ്ഞിരുന്നിട്ടില്ല....ഇപ്പോള്‍ ആദ്യമായി, കുറച്ചു മണിക്കൂറുകളെ ആയിട്ടുള്ളു അപ്പോഴേയ്ക്കും ചഞ്ചലമാകാന്‍ തുടങ്ങിയ മനസ്സ്‌ കെട്ടുപൊട്ടിയ പട്ടംപോലെ അലഞ്ഞുതിരിയാന്‍ തുടങ്ങി. അപ്പോള്‍ ചിറ്റയുടെ കാര്യം..!.പെട്ടന്നാണ്‌ മനസ്സിന്റെ ആകാശത്ത്‌ കൊള്ളിയാന്‍ മിന്നിയത്‌..പാവം ചിറ്റ വിരഹത്തിന്റെ വേര്‍പ്പാടിന്റേയും ഒരായുഷ്ക്കാലമല്ലെ അവരുടെ മുന്നിലൂടെ കടന്നുപോയത്‌..കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ ആ കണ്ണുകളില്‍ നിന്നും എന്നോ വറ്റി.!. ഇനി അവര്‍ക്കു കാത്തിരിയ്ക്കാന്‍ ആരാണുള്ളത്‌`..?

തങ്ങളെ ഉള്ളു, അവര്‍ പ്രസവിയ്ക്കാത്ത മക്കള്‍..! അനിയത്തിമാര്‍ക്കതു മനസ്സിലാവില്ല..അമേരിയ്ക്കയില്‍ ഗ്രീന്‍ കാര്‍ഡു കിട്ടിയ ആഹ്ലാദത്തില്‍ എല്ലാം മറന്നു രാജി. ശ്യാമയാകട്ടെ ബാംഗളൂരിലെ മെട്രൊലൈഫില്‍ താളം കണ്ടെത്തി. എല്ലാം തിരിച്ചറിയാന്‍, എല്ലാവരെയും മനസ്സിലാക്കാന്‍ താനെ ബാക്കിയുള്ളു, തനിയ്ക്കു മാത്രമെ അതിനു കഴിയു. മതിയാക്കണം ഈ മണല്‍വാസം..ഇനിയുള്ള കാലം അച്ഛനോടും ചിറ്റയോടുമൊപ്പം ഈ തറവാട്ടില്‍. ഷൊര്‍ണ്ണൂരും ഒറ്റപ്പാലത്തും നല്ല സ്ക്കൂളുകളുണ്ട്‌.മക്കള്‍ ഇവിടെ വളരട്ടെ, ഈ പുഴയുടെ കുളിരേറ്റ്‌, പിതൃക്കളുറങ്ങുന്ന ഈ മണ്ണിന്റെ മണമേറ്റ്‌. മാധവേട്ടനു പറഞ്ഞാല്‍ മനസ്സിലാകും,.അല്ലെങ്കിലും അദ്ദേഹത്തിനു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..ബീപി ഇപ്പോഴെ കൂടുതലാണ്‌, കൊളസ്റ്റ്രോളും ഷുഗറും പരിധി ലംഘിയ്ക്കാന്‍ ഒരുങ്ങുന്നു.മോഹങ്ങളും കണക്കുകൂട്ടലുകളും സമ്പാദ്യവുമെല്ലാം സമാന്തരമായ പാളങ്ങള്‍ക്കു സമാനമാണ്‌..ഒരിയ്ക്കലും കൂട്ടിമുട്ടാതെ ജീവിതാന്ത്യം വരെ നീണ്ടുപോകും. എല്ലാറ്റിനും പരിധികള്‍ നിര്‍ണ്ണയിയ്ക്കേണ്ടതും നിശ്ചയിയ്ക്കേണ്ടതും അവനവന്‍ തന്നെയാണ്‌.

മൊബയിലിലെ കിളി ചിലച്ചു. മാധവേട്ടന്‍..! .ഈശ്വരാ,നേരമെത്രയായിട്ടുണ്ടാവും അവിടെ.,. ഉറങ്ങിയില്ലെ ഇതുവരെ..പാലിയക്കര തറവാട്ടില്‍ വെച്ചു താന്‍ അങ്ങോട്ടു വിളിച്ചിരുന്നതാണല്ലോ..വിറയ്ക്കുന്ന കൈകളോടെ മൊബയിലെടുത്ത്‌ ഹലോ പറയുമ്പോള്‍ സുമംഗളയുടെ അധരങ്ങള്‍ വിതുമ്പി.

--നൂറായിരം ആവശ്യങ്ങളുമായി സുമീ..സുമീ.. എന്നുവിളിച്ച്‌ അമ്മയുടെ പുറകെനടന്ന്‌ കൊഞ്ചാതെ, ക്രിക്കറ്റിന്റെ പേരില്‍ ആസ്ട്രേലിയായുടെയും പാക്കിസ്ഥാന്റേയും പക്ഷംപിടിച്ച്‌ ശിവേട്ടനെ ചൂടാക്കാതെ, തന്റെ കൊഞ്ചലുകള്‍ക്കു കാതോര്‍ക്കാതെ, ശ്രുതിമോളെ നെഞ്ചില്‍ചേര്‍ത്തുവെച്ച്‌ താരാട്ടുപാടി ഉറക്കാതെ എങ്ങിനെ ഉറങ്ങാന്‍ കഴിയും അച്ഛനിന്ന്‌.....ആ വലിയ ഫ്ലാറ്റില്‍ പാവം അച്ഛന്‍, ഒറ്റയ്ക്ക്‌.........!--
സുമംഗളയുടെ കണ്ണുനീര്‍ത്തുള്ളികള്‍ ശാലിനിയുടെ കണ്ണുകളും ഏറ്റുവാങ്ങുകയായിരുന്നു അപ്പോള്‍. അമ്മയുടെ രൂപഭംഗി മാത്രമല്ല ഹൃദയത്തിലെ ആര്‍ദ്രതയും പകര്‍ന്നു കിട്ടിയിട്ടുണ്ട്‌ അവള്‍ക്ക്‌.. അവളും എന്തൊക്കയോ കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.  അത്‌ ആംഗലേയത്തിലാണെന്നു മാത്രം. തലമുറകളുടെ അന്തരം, അഭിനവ ആഗോളസംസ്കാരത്തിന്റെ അനിവാര്യത..

ഹോണടിച്ച്‌ തറവാടിന്റെ പടിപ്പുരകടന്ന്‌ മുറ്റത്തെ പഞ്ചാരമണലിലേയ്ക്ക്‌ ഒഴുകിനീങ്ങിയ കാറിന്റെ ഹെഡ്‌ലൈറ്റില്‍, തിരുവാതിര ഞാറ്റുവേലയിലെ തുളഞ്ഞു കയറുന്നു തണുപ്പിനെ ബ്ലാങ്കറ്റിലൊതുക്കി പൂമുഖക്കോലായില്‍ ചാരുകസ്സേരകളിലിലെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാതിമയക്കത്തില്‍നിന്നുമുണര്‍ന്ന മറ്റൊരു തലമുറയിലെ തിമിരം ബാധിയ്ക്കാന്‍ തുടങ്ങിയ നാലു കണ്ണുകള്‍ വിടര്‍ന്നുതിളങ്ങി. അവിടെ വസന്തം വീണ്ടും വിരുന്നുവരുകയായിരുന്നു അപ്പോള്‍.  ആ ആനന്ദത്തിരയിളക്കം തറവാടിന്റെ ഓരോ മുറിയിലും പ്രകാശം പരത്തുകയായിരുന്നു. സുമംഗളയുടെ അവധിദിനങ്ങള്‍ ചിറകടിച്ചു പറന്നുയരാന്‍ തുടങ്ങുകയായിരുന്നു.


കൊല്ലേരി തറവാടി
01/07/2012

23 comments:

  1. വെറുതെ ഒരു ബ്ലോഗറുടെ ഭാര്യ കനകത്തിനു ശേഷം മറ്റൊരു ബൂലോക നായിക സുമംഗള..

    ReplyDelete
  2. അവധിയില്‍ പോയപ്പോള്‍ പറയേണ്ടതെല്ലാം പറഞ്ഞുവെച്ചു. ബൂലോകത്തിന്റെ തനിപ്പകര്‍പ്പ് വരികളിലൊതുക്കി.
    ഇനിയിപ്പോ ഉഗ്രനായി എന്നു എങ്ങനാ പറയാ.. കൊല്ലേരി ഇതാ തറവാട്ടു മര്യാദയില്ലാതെ ബ്ലോഗര്‍മാരെ കൊന്നിരിക്കുന്നു.
    സ്‌നേഹത്തോടെ അഷ്‌റഫ്

    ReplyDelete
  3. ലളിതമായി പറയട്ടെ - ഗ്രേറ്റ്!!

    ReplyDelete
  4. ബ്ലോഗ്ഗേര്‍മ്മാരുടെ ദിനചര്യകള്‍ തന്‍മയത്തമായി അവതരിപ്പിച്ചു..... ദുഷിച്ച ചില പ്രവണതകളെയും കൊട്ടിയപ്പോള്‍ കേമം ആയി.... @അഷ്റഫിക്ക പറഞ്ഞപോലെ ഇപ്പോ എങ്ങനെയാ ഉഗ്രന്‍ എന്നു പറയുന്നതു.... ഹഹഹ

    ReplyDelete
  5. അപ്പൊ അതാണ് കാര്യം.

    ReplyDelete
  6. അവധിക്കാലം അടിച്ചുപൊളിക്കട്ടെ,,,

    ReplyDelete
  7. സുമംഗളയുടെ ബ്ലോഗ് അഡ്രസ് തരണം കേട്ടോ കൊല്ലേരി..

    ReplyDelete
  8. നാട്ടിലേക്ക് വെക്കേഷന് പോകുന്ന പോലെയുളള ഒരു ഫീല്‍ എവിടെയൊക്കെയോ... തുടക്കം വായിച്ചപ്പോള്‍ ആദ്യമായും, അവസാനമായും മോളെയും കൊണ്ട് ഒറ്റക്ക് നാട്ടില്‍ പോയത് ഓര്‍മ്മ വന്നു..

    ReplyDelete
  9. തറവാടിത്തമുള്ള രചന. അഭിനന്ദനങ്ങള്‍

    ReplyDelete
  10. കൊല്ലേരീ.... യു സെഡ് ഇറ്റ്.... നന്നായി...

    പകുതിയെത്തിയപ്പോൾ കഥയുടെ രൂപഭാവം മാറി , ബൂലോഗവിമർശനം പിന്നെ അവസാനം അത് തിരിച്ച് വന്നു.

    ഞാനും ചിന്തിച്ച കാര്യങ്ങൾ തന്നെയാണു, ഒരു ഐശ്വര്യമുള്ള മുഖവുമായി ഒരു പെണ്ണ് ഭൂലോക ചവറെഴുതിയാലും കവി കാണാത്ത അർത്ഥങ്ങളും കണ്ടെത്തി ചാടി വീഴും ചില മക്കുണൻസ്...

    ReplyDelete
  11. അഷറഫും മറ്റും പറഞ്ഞ പോലെ ഇനി എങ്ങിനെയാ കമന്റിടുക.പറ്റിയ പദങ്ങളൊക്കെ കോപി റൈറ്റഡ് ആയില്ലെ?.പുതിയ ലേബല്‍ കൊള്ളാം ,ടൈം പാസ്!.മാധവേട്ടനിന്നും...എന്ന പാട്ടും പിന്നെ ഗദ്ദാമയിലെ കാവ്യയുടെ പര്‍ദ്ദയുമൊക്കെ മനസ്സിലൂടെ പോയി. അതു പോലെ പുതിയ ടീവി പരസ്യം.....എനിക്കെന്തോ ..പുളിയുള്ള എന്തെങ്കിലും തിന്നാന്‍ തോന്നുന്നു...അങ്ങിനെയങ്ങിനെ ,ഏതായാലും ബൂലോകത്തെ മൊത്തം സങ്ങതികള്‍ അപ്പടി കോരിയൊഴിച്ചു ചുട്ടെടുത്തത് നന്നായി.പിന്നെ വലതു ടയര്‍ മുന്നോട്ടു വെച്ചു കാറു കയറിയല്ലെ? അപ്പോള്‍ അവിടെ വലത്തോട്ടൊരു വളവു കാണും?. നല്ല ടൈം പാസ്!

    ReplyDelete
  12. പലവഴി ഒഴുകുന്ന ഒരു പുഴ പോലെ തോന്നി...

    ReplyDelete
  13. >>>നൂറുക്കണക്കിനു ഫോളൊവേര്‍സ്‌. വമ്പന്മാരുടെ പോലും കമന്റുകള്‍. - ഐശ്വര്യവും സൗന്ദര്യവുമുള്ള ഒരു മുഖവും ഒപ്പം ഇത്തിരി വാചാലതയും കൂട്ടിനുണ്ടെങ്കില്‍, ഇഹലോകത്തിലും ബൂലോകത്തിലും മാത്രമല്ല സുമീ ഒരു പക്ഷെ, പരലോകത്തില്‍ പോലും നിങ്ങള്‌ പെണ്ണുങ്ങള്‍ ഈസിയായി ജീവിച്ചുപോകും.!<<<
    ന്റെ പടച്ചോനെ ...:))

    ചിറ്റയുടെ വിരഹവും വേര്‍പാടും കാത്തിരിപ്പും ഒരു വിഷമം ഉണ്ടായി ...:(

    ReplyDelete
  14. 'ബ്ലോഗില്‍ മാന്യതയും കുലീനതയും നിറഞ്ഞ വാക്കുകള്‍കൊണ്ടമ്മാനമാടി പോസ്റ്റുകള്‍ ഒരുക്കുന്ന തറവാടിവേഷക്കാരില്‍ ചിലരെങ്കിലും വെറും പകല്‍മാന്യന്മാര്‍ മാത്രമാണെന്ന്‌ തിരിച്ചറിയുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌ സുമംഗളക്ക്‌...
    ഒരേ മനുഷ്യര്‍....
    പക്ഷെ എത്രയെത്ര മുഖങ്ങള്‍....'

    ഇനി എന്നേപ്പോലെയുള്ള ഒട്ടും തറവാടിത്തമില്ലാത്ത മുഖങ്ങളും സുമംഗള ചട്ടിയിലിട്ട് കടുക് വറുക്കുന്നത് കാണാൻ കാത്തിരിക്കുന്നൂ കേട്ടൊ കമന്റ്പിശുക്കനായ തറവാടിയേ...

    ReplyDelete
  15. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  16. ആദ്യമായാണ് ഞാൻ ബ്ലോഗിൽ എത്തുന്നത്. വെറുതെയായില്ല. ഈ എഴുത്ത്, ബ്ലൊഗിന്റെ ഉള്ളീൽ മാത്രം തളച്ചിടരുതേ..

    പ്രവാ‍സി അനുഭവങ്ങളീൽ പലയിടത്തും സമന്തരത തോന്നി.

    സസ്നേഹം
    പ്രസന്ന

    ReplyDelete
  17. നന്നായിട്ടുണ്ട്.ആശംസകള്‍

    ReplyDelete
  18. ഹായ്‌, എന്തൊരെഴുത്ത്‌, ഇവിടെ ഇത്‌ വായിക്കാൻ ക്ഷണിച്ചതിനു നന്ദി.
    ആശംസകളും.

    ReplyDelete
  19. നല്ല ഒഴുക്കോടെ കഥ പറഞ്ഞു. ശരിക്കും ഒരിപാടിഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍..

    ReplyDelete
  20. കഥ എഴുതുകയല്ല,ഒഴുകുകയാണ് അല്ലേ?

    ReplyDelete
  21. നന്നായിട്ടുണ്ട്, ആശംസകള്‍.

    ReplyDelete
  22. "ഒരു കാമ്പസിനു സമാനമാണ്‌ ബൂലോകം. ഒരു മരച്ചുവട്ടിലും തങ്ങാതെ അലസമായി അലയുന്നവന്‍ ഉള്ളില്‍ എത്ര നന്മ ഉള്ളവനായാലും ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകും,. അഹങ്കരിയായ ഒറ്റയാനെന്ന്‌ മുദ്രകുത്തപ്പെടും.." :)

    നല്ലൊരു വായന തന്നു.

    ReplyDelete
  23. പ്രിയ കൊല്ലേരി താങ്കളുടെ എഴുത്തിന് വല്ലാത്ത ഒരു വശ്യതയുണ്ട്. ഇത് സുഖിപിക്കാന്‍ വേണ്ടി പറയുന്നതല്ല. ബ്ലോഗ്‌ വായന തുടങ്ങിയ കാലത്ത് താങ്കളുടെ ബ്ലോഗിലിട്ട മറ്റു ബ്ലോഗുകളുടെ ലിങ്ക് വഴിയാണ് ഒരുപാടു നല്ല ബ്ലോഗുകള്‍ പരിചയപെടാനും വായിക്കാനും കഴിഞ്ഞത്. തുടക്കം മുതലേ താങ്കളുടെ എഴുത്തിന്റെ ആ ഒഴുക്ക്, വശ്യത അത് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു വീണ്ടും ബ്ലോഗ്‌ വായിക്കുമ്പോള്‍ ആദ്യം തന്നെ താങ്കളുടെ അപ്ഡേറ്റ്സ് ഉണ്ടാകാറുണ്ടോ എന്ന് നോക്കാറുണ്ട്. താങ്കള്‍ക്ക് കമന്റ് കുറഞ്ഞു പോകുന്നതെങ്ങനെ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതിനുള്ള എല്ലാ ഉത്തരവും താങ്കള്‍ ഇതിലൂടെ തന്നിരിക്കുന്നു. ഈ ഒരു കഥയിലൂടെ ബൂലോകത്ത് നടക്കുന്ന സകലമാന കാര്യങ്ങളും ഭംഗിയായി എഴുതി പിടിപിച്ചിരിക്കുന്നു. അതിനു എന്റെ വക പ്രത്യേക അഭിനന്ദനങ്ങള്‍.എഴുത്തിന്റെ വഴിയില്‍ ഇനിയും ഒരുപാട് കാതങ്ങള്‍ താണ്ടാനാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete