Monday, April 9, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം രണ്ട്‌)

വിശാലമായ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണെന്റെ താമസം..ചിക്കന്‍പോക്സു ദിനങ്ങളില്‍ കൂടെതാമസിയ്ക്കുന്നവര്‍ എന്തുചെയ്യും എന്നൊരു വിഷയം ചിത്രത്തിലെ ഇല്ലായിരുന്നു അപ്പോഴും ഒരു പ്രശ്നം ബാക്കിയായി ഒരു കുക്കിന്റെ സഹായത്തോടെ ഞങ്ങള്‍ അഞ്ചാറു കൂട്ടുകാര്‍ ചേര്‍ന്നുനടത്തുന്ന മെസ്സ്‌ എന്റെ സാമ്രാജ്യത്തിലായിരുന്നു.പ്രായം കൊണ്ട്‌ താഴേയാണെങ്കിലും പക്വതകൊണ്ട്‌ എല്ലാരുടെയും വല്ല്യേട്ടനായ ജോസഫ്‌ ആണ്‌ ആദ്യം അപ്പാര്‍ട്ടുമെന്റിലെയ്ക്കും കടന്നു വന്നത്‌.."ഒന്നുകൊണ്ടും പേടിയ്ക്കേണ്ട എനിയ്ക്കിതു പണ്ടെ വന്നിട്ടുള്ളതാണ്‌.."ജോസഫ്‌ അവിടെയും ഏട്ടനായി,ആശ്രയിയ്ക്കാന്‍ ഒരാളായി, എനിയ്ക്കാശ്വാസമായി..മെസ്സ്‌ അടുത്ത അപ്പാര്‍റ്റുമെന്റിലേയ്ക്ക്‌ താല്‍ക്കാലികമായി മാറ്റാന്‍ തീരുമാനമായി..

പറഞ്ഞാല്‍ ആരും വിശ്വസിയ്ക്കില്ല.."ഈ അസുഖം വെച്ച്‌ ചേട്ടന്‍ ഒറ്റയ്ക്കു കിടക്കേണ്ട" എന്നുപറഞ്ഞ്‌ ആ രാത്രി തന്നെ ജോസഫ്‌ എന്റെ റൂമിലേയ്ക്ക്‌ താമസം മാറ്റി.! പണ്ടെന്നോ വന്നു എന്നതുകൊണ്ട്‌ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുള്ള എന്റെ വിലക്കുകള്‍ക്കെല്ലാം ജോസഫിനു ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു.." കര്‍ത്താവ്‌ കാത്തോളും.".അതാണ്‌ ജോസഫ്‌,...ഈ വിശ്വാസം ജീവിതത്തിലങ്ങോളമിങ്ങോളം കാത്തുരക്ഷിച്ചതിന്‌ ഒരുപാട്‌ സാക്ഷ്യം പറയാനുണ്ട്‌ ജോസഫിന്‌.അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ അത്തരം ഒന്നു രണ്ടു സന്ദര്‍ഭങ്ങള്‍ക്ക്‌ ഈ ഞാനും സാക്ഷിയണ്‌.! ഡിസംബറില്‍ ജോസഫിന്‌ കൃസ്തുമസ്‌ നോയ്‌മ്പായിരുന്നു,കഴിഞ്ഞ ദിവസം വരെ ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചുള്ള കഠിനമായ ഈസ്റ്റര്‍ നോയ്‌മ്പും.സീസണകള്‍ക്കപ്പുറം എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും മുടക്ക വരുത്താതെ നോയ്‌മ്പു തുടരുന്നു...ആറു ദിവസത്തെ അദ്ധ്വാനത്തിനുശേഷം ഏഴാം ദിവസം പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആത്മീയ ചിന്തകള്‍ക്കും മാത്രമായി മാറ്റിവെയ്ക്കുന്നു.

ഇതെല്ലാം വെറും ആചാരങ്ങളിലും ചിന്തകളിലും മാത്രമായി ഒതുങ്ങുന്നില്ല,ജോസഫിന്റെ കര്‍മ്മങ്ങളിലേയ്ക്കും വ്യാപരിയ്ക്കുന്നു,..എന്റെ കാര്യത്തില്‍ മാത്രമല്ല പരിചയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ അവിടെയൊക്കെ താങ്ങും തണലുമായി ഓടിയെത്തും.സ്വന്തമായി വാഹനമില്ലാത്ത ജോസഫ്‌ ടാക്സി പിടിച്ച്‌ നഗരത്തിനു പുറത്തുള്ള ഒരു ക്യാമ്പില്‍ പോയി ഒരു വലിയകെട്ട്‌ ആര്യവേപ്പിന്റെ ഇലകളുമായി മടങ്ങിവന്നു..എന്നും രാവിലെ തൊട്ടടുത്ത ബൂഫിയായില്‍ നിന്നും പ്രത്യേകം പറഞ്ഞ്‌ തയ്യാറക്കുന്ന ഓറഞ്ച്‌ ജൂസും വെജിറ്റബിള്‍ സാന്‍ഡ്‌വിച്ചും വാങ്ങികൊണ്ടു വന്ന്‌ എന്നെ വിളിച്ചുണര്‍ത്തി കുഴപ്പമൊന്നുമില്ല എന്നുറപ്പു വരുത്തി മാത്രം ഓഫീസില്‍ പോയി.കൂടുതല്‍ എന്താണെഴുതേണ്ടത്‌!.അത്യാവശ്യ ഘട്ടങ്ങളില്‍ രക്തബന്ധമില്ലാത്ത ഒരാളില്‍ നിന്നും സഹോദരതുല്യമായ അല്ലങ്കില്‍ അതിനപ്പുറമുള്ള പരിചരണവും സ്നേഹവും ലഭിയ്ക്കുക,.വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ അനുഭവമല്ലെ അത്‌, അതും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പകലന്തിയോളം നെട്ടോട്ടമോടിയോടി തളരുന്ന മനുഷ്യര്‍ സ്വാഭാവികമായും സ്വാര്‍ത്ഥരും സങ്കുചിതമനസ്കരുമായി മാറുന്ന ഈ കാലഘട്ടത്തില്‍,.സ്വയാശ്രയവല്‍ക്കരിച്ചും അയോധ്യവല്‍ക്കരിച്ചും വോട്ടുബാങ്കുകളുണ്ടാക്കി കണക്കുപറഞ്ഞു സമ്മര്‍ദ്ദം ചെലുത്തി മതങ്ങളെ രാഷ്ട്രീയായുധമാക്കി വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കൗരവപ്പടകളുടെ കപടനാടകങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷ്യം വഹിയ്ക്കേണ്ടിവരുന്ന ഈ നവലോകത്തില്‍.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങള്‍ മാത്രം" ഒരിയ്ക്കല്‍ കവിഹൃദയങ്ങളില്‍ അതായിരുന്നു നമ്മുടെ നാടിന്റെ ചിത്രം! ഇന്നോ...? കൂറ്റന്‍ ജ്വല്ലറികള്‍, കണ്ണഞ്ചിപ്പിയ്ക്കുന്ന വസ്ത്രാലയങ്ങള്‍, മല്‍സരബുദ്ധിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊട്ടാര സദൃശ്യമായ അമ്പലങ്ങള്‍,പള്ളികള്‍.ഒപ്പം മദ്യശാലകളും ആതുരലായങ്ങളും..! സ്വാര്‍ത്ഥത,ഒരു മടിയുംകൂടാതെ ഏതു മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്താമെന്നുള്ള മനോഭാവം,ആഡംബരഭ്രമം,ഉപഭോഗാസക്തി,,കപടഭക്തി ഇതിന്റെയെല്ലാം സംഗമത്തില്‍നിന്നും ആവിര്‍ഭവിച്ച മ്ലേച്ഛമായ സങ്കര സംസ്കാരത്തിന്റെ അതിപ്രസരത്താല്‍ മലീമസമായിരിയ്ക്കുന്നു കേരളത്തിലെ അന്തരീക്ഷം.

അമ്പതോ അറുപതോ ലക്ഷം മുടക്കിയാലെന്താ ഒരു കോടിയും രണ്ടു കോടിയും രൂപ സ്ത്രീധനത്തിന്റെ അഡ്വാന്‍സ്‌ തരാന്‍ ഇപ്പോളേ,ഇവിടെത്തന്നെ ആളുണ്ട്‌."..!ഭഗവദ്‌ഗീത ഒരുപാടുതവണ പാരായണംചെയ്തു മനഃപാഠമാക്കിയ, സമയം കിട്ടുമ്പോഴൊക്കെ ഇപ്പോഴുംവായിയ്ക്കുന്ന പരമ ഭക്തനും,ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ എന്റെ ഒരു സീനിയര്‍ സുഹൃത്ത്‌ മെഡിസിനു പഠിയ്ക്കുന്ന മകന്റെ ഭാവിയെക്കുറിച്ചു ഒരാശങ്കയും കൂടാതെ വിവരിയ്ക്കുന്നത്‌ അമ്പരപ്പോടെ കേട്ടിരിയ്ക്കാനെ കഴിഞ്ഞുള്ളു എനിയ്ക്ക്‌..മോഹമുണ്ടായിട്ടും എന്തുകൊണ്ടോ ഇതുവരെ ഗീത ഒരരദ്ധ്യായം പോലും തികച്ചു വായിയ്ക്കാന്‍ കഴിയാതിരുന്നത്‌ മഹാഭാഗ്യമായി എന്നു തോന്നിപോയ നിമിഷങ്ങളായിരുന്നു സത്യമായിട്ടും അത്‌.! എന്റെ കൃഷ്ണാ,..എന്താണിതിന്റെയൊക്കെ അര്‍ത്ഥം.!

ഒരേ വിശ്വാസം..ഒരേ ആചാരങ്ങള്‍,..സ്വര്‍ഗരാജ്യത്തിലേയ്ക്കും ഒറ്റ വഴിമാത്രം..എന്നിട്ടും ഇഹലോകത്തില്‍നിന്നും പരലോകത്തിലേയ്ക്ക്‌ പോകാനൊരുങ്ങുന്ന ആത്മാവിനു വേണ്ടുന്ന സംസ്കാരശുശ്രുഷകള്‍ നല്‍കി യാത്രയാക്കേണ്ട മുഹൂരത്തത്തില്‍ അതിനു പകരം ആ ഭൗതികശരീരം അടങ്ങിയ ശവമഞ്ചമെടുത്തമ്മനമാടി പരസ്പരം തര്‍ക്കിയ്ക്കുന്നതും കലഹിയ്ക്കുന്നതും എന്തു വിഭാഗീയതയുടെ പേരിലാണെങ്കിലും ദൈവത്തിനു നിരക്കാത്ത ആ പ്രവൃത്തി വേദനയോടെ മാത്രമെ കണ്ടിരിയ്ക്കാന്‍ കഴിഞ്ഞുള്ളു.

ഇരുകൈകളുമുയര്‍ത്തി മാനവീകതയുടെ പ്രതീകമായി അനുഗ്രഹവര്‍ഷം ചൊരിയുന്ന ദൈവപുത്രന്റെ പടത്തിനെ സാക്ഷിയാക്കി നല്‍കിയ ശോഭനമായ ഭാവിയുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ഭീമമായ തുക ഫീസു നല്‍കി തങ്ങളുടെത്തന്നെ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങിയ കുട്ടികളും ആ കൂട്ടത്തിലുണ്ടാകാം എന്നോര്‍ക്കാതെ "ഞങ്ങളുടെ സ്ഥാപനം മാത്രമായി നേര്‍സുമാര്‍ക്ക്‌ ശമ്പളം കൂട്ടികൊടുത്താല്‍ അതു മറ്റു സ്വകാര്യ ആശുപത്രികളെ ബാധിയ്ക്കും" എന്ന്‌ വ്യാപാരി വ്യവസായി ഏകോപനസമതി അംഗത്തിന്റെ മനസ്സോടെ മാധ്യമങ്ങളോടു ഒരു മടിയും കൂടാതെ നിലപാടു വ്യക്തമാക്കുന്ന ആ ആശുപത്രിയിലെ "മുതിര്‍ന്ന അമ്മയുടെ" കണ്ണില്‍ കാരുണ്യത്തിന്റെ ചെറുകണികപോലും കാണാന്‍ കഴിഞ്ഞില്ല..! "അതു നമ്മുടെ പിള്ളേരാ, അവരെയങ്ങു വിട്ടേര്‌." പോലീസു സ്റ്റേഷനിലേയ്ക്കു അധികാരത്തോടെ ഫോണ്‍ ചെയ്യുന്ന ഭരിയ്ക്കുന്ന കക്ഷിയുടെ ലോക്കല്‍ നേതാവിന്റെ തലത്തിലേയ്ക്കിറങ്ങി വന്ന്‌ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ശുപാര്‍ശയുമായെത്തി വിശ്വാസികളെ അക്ഷാരര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഉന്നത മതശ്രേഷ്ഠനെ അമ്പരപ്പോടെനോക്കിയിരിയ്ക്കാനെ കഴിഞ്ഞുള്ളു.!

ആദ്യത്തെ വിപ്ലവകാരിയും വിമോചനപോരാട്ടത്തിന്‌ തുടക്കംകുറിച്ച ആളുമെന്ന നിലയില്‍ യേശുദേവനെ ഇടതുപക്ഷ സമ്മേളന വേദിയില്‍ ചിത്രികരിയ്ക്കാന്‍ ശ്രമിച്ചതിനെതിരെ രോഷം കൊള്ളുന്നവര്‍ ദൈവപുത്രന്റേയും മറ്റു പുണ്യാളന്‍മാരുടേയും പേരുകളും ചിത്രങ്ങളും സ്വന്തം സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധ പരസ്യങ്ങളിലും ഒരുമടിയുംകൂടാതെ ഉപയോഗിയ്ക്കുന്നു,.അതുവഴി മുഖ്യമായും കച്ചവടലക്ഷ്യം മാത്രമുള്ള അത്തരം സ്ഥാപനങ്ങള്‍ക്ക്‌ ആത്മീയ പരിവേഷം നല്‍കാന്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നു. കര്‍ത്താവെ കാണുന്നില്ലെ ഇതൊന്നും അങ്ങ്‌..!

അങ്ങിനെയങ്ങിനെ ദൈവങ്ങളുടെ തലനാരിഴകളില്‍ വരെ വിപണന സാധ്യത കാണുന്ന കപടഭക്തരുടെ പ്രകടനങ്ങള്‍ നേരിട്ടും, വാര്‍ത്താമാധ്യമങ്ങളിലൂടേയും നിരന്തരം കണ്ട്‌ മടുത്ത നമ്മളില്‍ ചിലരെങ്കിലും മതങ്ങളേ കുറ്റപ്പെടുത്തുന്നു. എല്ലാം കണ്ടിട്ടും എന്തേ നിസ്സംഗരായിരിയ്ക്കുന്നുവെന്ന ചോദ്യവുമായി ദൈവങ്ങളോട്‌ വെറുതെ പരിഭവിയ്ക്കുന്നു..അപ്പോഴും, കറകളഞ്ഞ ഭക്തിയും,സഹജീവികളൊടു കരുണയും,സേവനമനോഭാവുമുള്ള മനസ്സുമായി ഇങ്ങിനെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ട എത്രയെത്ര ജോസഫുമാര്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍,വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിദാന്തം,നിരന്തരം പ്രാര്‍ത്ഥനകളില്‍ മുഴുകി സദ്‌പ്രവൃത്തികളില്‍ മുഴുകി നിശബ്ദരായി ഈശ്വരസേവ ചെയ്തു ജീവിയ്ക്കുന്നുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..സത്യത്തില്‍ ആരാലും അറിയപ്പെടാതെ പോകുന്ന അത്തരം വ്യക്ത്വത്വങ്ങളിലൂടെ മാത്രമാണ്‌ മതങ്ങളുടെ മഹത്വവും ഈശ്വരന്റെ സന്ദേശങ്ങളും തലമുറകളിലേയ്ക്കു പകര്‍ന്നു നല്‍കപ്പെടുന്നതെന്ന ചിന്ത എന്നെപ്പോലെ പാതി ഭക്തിയും,ചഞ്ചലച്ചിത്തവും,അതിരുകവിഞ്ഞ അഹംബോധവും,അങ്ങിനെ ഒരാധുനികമനുഷ്യന്റെ എല്ലാവിധ ന്യൂനതകളുമുള്ള ഒരു സാധാരണ വ്യക്തിയുടെ മനസ്സിലേയ്ക്ക്‌ ഇത്തരം തളര്‍ച്ചകളുടെ സന്ദര്‍ഭത്തിലെ കടന്നുവരു എന്ന സത്യം ജോസഫിലൂടെ തിരിച്ചറിഞ്ഞു ഞാന്‍.

ഫോണ്‍വിളികള്‍,അല്‍പ്പം വായന,ഒരുപാട്‌ ചാനല്‍ക്കാഴ്ചകള്‍.അങ്ങിനെ നല്ല ക്ഷീണമുള്ള ദിവസങ്ങളില്‍പോലും പകലുറക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു ഞാന്‍.ബാങ്കില്‍ വല്ലാതെ തിരക്കുള്ള സമയങ്ങളില്‍ മാളുവിനെ വിളിയ്ക്കുന്നതിനും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി.അതിനൊരു കാരണമുണ്ട്‌.ഏറേ ശ്രദ്ധയും കരുതലും വേണ്ട ഗോള്‍ഡ്‌ ലോണ്‍ സെക്‍ഷന്‍ അവളിപ്പോള്‍ ഒറ്റയ്ക്കാണ്‌ കൈകാര്യം ചെയ്യുന്നത്‌. എന്റെ അസുഖം,നിരന്തരമുള്ള ഫോണ്‍വിളികള്‍ അതിന്റെയൊക്കെ ടെന്‍ഷന്‍ കൊണ്ടാകാം ഒരു ദിവസം ജോലിയ്ക്കിടയില്‍ മാളുവിനൊരബദ്ധം പറ്റി.

രോഗിയായ അമ്മയുടെ ചികല്‍സ, അങ്ങിനെ ദൈനംദിന ജീവിതത്തിലെ ചെറുതുംവലുതുമായ ആവശ്യങ്ങള്‍ക്കായി കൂടെകൂടെ പണയമിടപാടുകള്‍ നടത്തുന്ന പ്രാരാബ്ദക്കാരനായ ടയിലര്‍ ശിവശങ്കരനായിരുന്നു കൗണ്ടറിലപ്പോള്‍..ഒരു കാതില്‍ മൊബയിലും ചേര്‍ത്തുവെച്ച്‌ എന്നോടുള്ള സംസാരിയ്ക്കുന്ന തിരക്കിനിടയില്‍ പണയമെടുക്കാനും പുതുക്കാനുമായി ലോക്കറില്‍നിന്നും പുറത്തെടുത്ത ആ മനുഷ്യന്റെ പേരിലുള്ള രണ്ടു കൊച്ചു സ്വര്‍ണ്ണപൊതികളില്‍ ഒന്നിനു പകരം പുതുക്കാനെടുത്ത പൊതിയടക്കം രണ്ടു പൊതികളും കൊടുത്തു വിട്ടു മാളു!..കമ്പ്യൂട്ടറില്‍ കണക്കുകള്‍ കൃത്യമായിരുന്നു..പെട്ടന്നാര്‍ക്കും കണ്ടുപിടിയ്ക്കാന്‍ കഴിയില്ലായിരുന്നു..അര്‍ദ്ധവാഷിക കണക്കെടുപ്പുകളുടെ നാളുകളിലോ,അല്ലെങ്കില്‍ കുറെ ദിവസം കഴിഞ്ഞ്‌ ആ കക്ഷി തന്നെ തിരിച്ചെടുക്കാനോ മറ്റോ വരുന്ന സമയത്ത്‌ മാത്രമെ ആ നഷ്ടം മനസ്സിലാകുമായിരുന്നുള്ളു.അപ്പോഴും അയാളെ സംശയിച്ചാല്‍തന്നെ അതിനപ്പുറം ഒരു തെളിവും ബാക്കിയുണ്ടാകുകയുമില്ല.

വീടിനോടു ചേര്‍ന്നുള്ള തെക്കേ ചായ്പ്പില്‍ ഒരു തയ്യില്‍മെഷിന്റെ ചക്രത്തിനൊപ്പം ചലിയ്ക്കുന്ന സൂചിയുടെയും നൂലിന്റെയും താളത്തില്‍ ജീവിതം കരുപ്പിടിപ്പിയ്ക്കുന്ന അരപ്പട്ടിണിക്കാരനും രണ്ടുപെണ്‍കുട്ടികളുടെ അച്ഛനുമായ ആ മനുഷ്യന്‌ ഒട്ടും വിയര്‍ക്കാതെ.എളുപ്പത്തില്‍ ആ മൂന്നു പവന്‍ സ്വന്തമാക്കാമായിരുന്നു.! .പക്ഷെ, മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലെത്തിയശേഷം മാത്രം കാര്യം മനസ്സിലാക്കിയ അയാള്‍ നിമിഷങ്ങള്‍ക്കകം അങ്ങോട്ടു ബസ്സില്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഓട്ടോയില്‍ ബാങ്കില്‍ മടങ്ങിയെത്തി..എന്തോ വലിയ അബദ്ധം പറ്റിയതുപോലെ,തെറ്റു ചെയ്തതുപോലെ വിവര്‍ണ്ണമായിരുന്നു വിയര്‍പ്പില്‍ കുളിച്ച അയാളുടെ മുഖം ആ സമയത്ത്‌..അവര്‍ കൊടുക്കാന്‍ ശ്രമിച്ച ഓട്ടോചാര്‍ജുപോലും വാങ്ങാതെ,എന്തോ ഭാരമിറക്കിവെച്ചിട്ടെന്നെപോലെ മനസ്സമാധാനത്തോടെ മടങ്ങിപോയ സാധുവായ ആ മനുഷ്യന്‍ വിദ്യാസമ്പന്നനായിരുന്നില്ല.."നിത്യാനന്ദസ്വാമിമാരുടെ" പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന ശീലവുമില്ലായിരുന്നു.രവിശങ്കറിന്റെ ശാന്തി മന്ത്രങ്ങളും അന്യമായിരുന്നു അയാള്‍ക്ക്‌.അതിരുവിട്ട്‌ മോഹിയ്ക്കാനറിയാത്ത ഒരു സാധാരണ വീട്ടമ്മയായതുകൊണ്ടാകാം വീടിനടുത്തുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡെയിലി വേജസുക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ സതിദേവി ആഗ്രഹസാഫല്യങ്ങള്‍ക്കായി പൊങ്കാല നിവേദ്യവുമൊരുക്കാറില്ല..ആധുനിക മനുഷ്യന്റെ ആചാരോപചാരങ്ങളറിയാത്ത, അഭിനവ ഭക്തിമാര്‍ഗ്ഗത്തിന്റെ കെട്ടുകാഴ്ചകളൊന്നുമില്ലാത്ത ആ ഗ്രാമീണമനസ്സുകളില്‍ പക്ഷെ,നന്മയുണ്ടായിരുന്നു..അര്‍ഹതയില്ലാത്ത അന്യന്റെ മുതല്‍ സ്വന്തമാക്കി ആ പൈസകൊണ്ടു കുടിയ്ക്കുന്ന അന്തിക്കള്ളിന്റെ ലഹരിയ്ക്ക്‌ മനഃശ്ശാന്തി നല്‍കാന്‍ കഴിയില്ല എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നു ശിവശങ്കരന്‌.

എന്തായാലും അന്നത്തെ ആ സംഭവത്തോടെ ഡ്യൂട്ടി സമയത്ത്‌ അവളെ വിളിയ്ക്കുന്നതില്‍ മിതത്വം പാലിയ്ക്കാന്‍ തുടങ്ങി ഞാന്‍...സ്വര്‍ണ്ണത്തിനൊക്കെ എന്താ വില ഇപ്പോ.!,നാട്ടില്‍ എല്ലാ മനുഷ്യരും ശിവശങ്കരന്‍മാര്‍ ആയിരിയ്ക്കില്ലല്ലോ. !

ഉറക്കവും ഒപ്പം സ്വസ്ഥതയും നഷ്ടപ്പെടാതാരിയ്ക്കാന്‍ നെറ്റുമായി ബന്ധിപ്പിയ്ക്കുന്ന ഡെസ്‌ക്‍ടോപ്പും, ലാപ്‌ടോപ്പും റൂമിന്റെ നാലയലത്തു പോലും അടുപ്പിയ്ക്കാത്ത എനിയ്ക്ക്‌ ടൈം പാസിനായി പോസ്റ്റുകളെഴുതി ഞാന്‍ വിമര്‍ശിച്ച ചാനലുകളെതന്നെ ആശ്രയിക്കേണ്ടി വന്നല്ലൊ എന്ന്‌ കൗതുകത്തോടെ ഓര്‍ത്തു.ബിരുദാനന്തരബിരുദ ക്ലാസിലെ വിദ്യാര്‍ത്ഥികളെ പ്രീഡിഗ്രി കുട്ടികളെയെന്നപോലെ കരുതി ക്ലാസുകള്‍ വിരസമാക്കുന്ന അധ്യാപകര്‍ക്കു സമാനമാണ്‌ മലയാളത്തിലെ വാര്‍ത്താചാനലുകള്‍.അരമണിക്കൂറുകൊണ്ടു തീര്‍ക്കാവുന്ന ഇറ്റാലിയന്‍ കപ്പല്‍ വിശേഷങ്ങളും പിറവം തെരെഞ്ഞെടുപ്പും തിരിച്ചും മറിച്ചും വലിച്ചുനീട്ടുന്ന റിപ്പോര്‍ട്ടര്‍മാരെ കണ്ടുംകേട്ടും ഒറ്റ ദിവസം കൊണ്ടേ മടുത്തു.

ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റിലെ മോണിങ്ങ്‌ഷോ തീരുന്നതോടെ ടീവിക്കാഴ്ചകള്‍ അവസാനിപ്പിച്ച്‌, റൂമിലെ ലൈറ്റുകള്‍ ഓഫ്‌ ചെയ്ത്‌,കിഴക്കെ ജനലിലൂടെ അരിച്ചിറങ്ങുന്ന ശിശിരത്തിലെ തണുത്ത ഉച്ച വെയിലിന്റെ വെളിച്ചത്തില്‍ കുറച്ചുനേരം എന്തെങ്കിലും വായിച്ചും, പഴയ കാര്യങ്ങള്‍ ഓര്‍ത്തും അലസമായി അങ്ങിനെ ഇരിയ്ക്കും.!..ആധുനികജീവിതത്തിലെ തിരക്കുകളും ബാധ്യതകളൊന്നുമില്ലാത്ത,ചിന്തകളാല്‍ ഹരിതാഭമായ വിശ്രാന്തിയുടെ ആ ലോകത്തില്‍ സ്വതന്ത്രമായി മേയാന്‍ മനസ്സിനെ കയറഴിച്ചു വിടും.! ഒട്ടും വൈകാതെ ഹൃദയത്തിലെ ഫേസ്‌ബുക്കില്‍ പുഞ്ചിരിയുമായി പഴയ പല പരിചിത മുഖങ്ങളും കടന്നു വരും.ആരുംവന്നില്ലെങ്കിലും ഒരാള്‍ തീര്‍ച്ചയായും ഓടിയെത്തും..കിതപ്പില്‍ തുടിയ്ക്കുന്ന നെഞ്ചും,വിയര്‍പ്പില്‍ കുളിച്ച മുഖകാന്തിയുമായി മുന്നില്‍ നിറഞ്ഞുനിന്ന്‌ കുശലം പറയും "വല്ലാതെയങ്ങ്‌ ഒതുങ്ങിപോയി അല്ലെ" ആ വലിയ മിഴിയിതളുകള്‍ അത്ഭുതംകൊണ്ടു വിടരും.ഗൃഹാതുരത്വത്തിന്റെ ലഹരി പകര്‍ന്ന്‌,ഒരു കാലഘട്ടത്തിന്റെ അനുഭൂതി അപ്പാടെ ആവാഹിച്ചെത്തുന്ന അസുലഭനിമിഷങ്ങളിലെ ആ കാറ്റിന്‌ കണ്ണീരിന്റെ കുളിരായിരുന്നു, നിളയുടെ ഗന്ധമായിരുന്നു.

(തുടരും)
കൊല്ലേരി തറവാടി
03/04/2012

18 comments:

  1. ഈ കുറിപ്പ്‌ എഴുതിവെച്ചിട്ട്‌ കുറച്ചുദിവസമായി.എന്തോ പോസ്റ്റ്‌ ചെയ്യാന്‍ മടിതോന്നി,പ്രത്യേകിച്ചും നോയ്‌മ്പിന്റെ നാളുകളില്‍ .മതങ്ങളെ പരാമാര്‍ശിച്ച്‌ പോസ്റ്റുകളെഴുതാന്‍ ഇതിനുമുമ്പും ഒരു പാട്‌ തവണ തുനിഞ്ഞിട്ടുണ്ട്‌ ഞാന്‍, അപ്പോഴെല്ലാ സ്വയം നിയന്ത്രിച്ചിട്ടുമുണ്ട്‌..എളുപ്പം തെറ്റിദ്ധരിയ്ക്കപ്പെടാനും വര്‍ഗീയത മണക്കാനും സാധ്യതയുണ്ട്‌ ഇത്തരം വിഷയങ്ങളില്‍ പ്രത്യേകിച്ചും അന്യമതങ്ങളേക്കുറിച്ചെന്തെങ്കിലും പറയേണ്ടി വരുമ്പോള്‍.അല്ലെങ്കില്‍ തന്നെ മതങ്ങളെക്കുറിച്ചുള്ള എന്റെ അറിവും പരിമിതമാണ്‌..
    ഒരു മതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളിലും ദൈവപുത്രന്മാര്‍ പൂര്‍ണ്ണമായും തിരിച്ചറിയപ്പെടാതെ പോകുന്നു...ആരാധനകളുടെയും ആചാരങ്ങളുടേയും അത്ഭുത കഥകളുടേയും അകമ്പടിയൊടെ ജനങ്ങളില്‍നിന്നുമകറ്റി ശ്രീകോവിലിനും അള്‍ത്താരയ്ക്കുമുള്ളില്‍ മറ്റിനിര്‍ത്തപ്പെടുന്നു..ഏതുകാലഘട്ടത്തിലെയും മതമേധാവികളുടെയും, ഭരണകൂടങ്ങളുടേയും നിലനില്‍പ്പിന്‌ ആവശ്യമാണത്‌.അധികരവര്‍ഗ്ഗത്തിന്റെ മനസ്സുകളില്‍ ആസുരഭാവം വര്‍ദ്ധിയ്ക്കുമ്പോള്‍,ദുര്‍ഭരണത്താല്‍ പ്രജകള്‍കള്‍ക്ക്‌ പൊറുതിമുട്ടുമ്പോള്‍.ആ ദുഷ്ടന്മാരെ ഉന്മൂലനം ചെയ്ത്‌ ധര്‍മ്മം പുനസ്ഥാപിയ്ക്കാന്‍ ഓരോരോ യുഗങ്ങളില്‍ ഓരോരോ രൂപങ്ങളില്‍ അവതരിയ്ക്കുന്നവരല്ലെ ദൈവപുത്രന്മാര്‍.
    ഓരോ ദേവന്റേയും അവതാരലക്ഷ്യം കൃത്യമായി മനസ്സിലാക്കാനും അതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിയ്ക്കാനുള്ള ആര്‍ജവവും തന്റേടവും അനുയായികള്‍ക്കുണ്ടായിരുന്നെങ്കില്‍,.. ഈ കൊച്ചുകേരളം എന്നെ നന്നായേനെ അല്ലെ..! ചാട്ടവാറടി ഭയന്ന്‌ ടോള്‍ പിരിവു പോലുള്ള പകല്‍ക്കൊള്ളകള്‍ക്ക്‌ ഒരു ഭരണാധികാരിയും ധൈര്യം കാണിയ്ക്കില്ലായിരുന്നു. ഒരു ലജ്ജയുമില്ലാതെ, പരസ്യമായി ജാതിയുടെയും മതത്തിന്റേയും പേരു പറഞ്ഞ്‌ മതേതര ജനാധിപത്യ രാജ്യത്തെ ജനപ്രതിനിധികളുടെ തലയെണ്ണി അഞ്ചാംമന്ത്രി,പത്താംമന്ത്രി എന്നൊക്കെ പേരിട്ട്‌ രാജ്യത്തെ "അടിമുടി സേവിയ്ക്കാനുള്ള" അവകാശം പങ്കുവെച്ചെടുക്കാന്‍ ഒരു ലജ്ജയുമില്ലാതെ നായ്ക്കളെപോലെ തെരുവില്‍ കടിപിടി കൂടുന്നവരെ കയ്യോടെ പിടികൂടി പരസ്യവിചാരണയ്ക്കു വിധേയരാക്കുമായിരുന്നു......ഒന്നുമില്ലെങ്കിലും, ഏറ്റവും ചുരുങ്ങിയത്‌ ഈ രാഷ്ട്രീയകോമരങ്ങളുടേ വികൃതമുഖങ്ങളില്‍നിന്നും ജനശ്രദ്ധയകറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായി ബോധപൂര്‍വ്വം ഒരുക്കപ്പെടുന്ന ഇത്തരം വിഷയങ്ങളില്‍ത്തന്നെയുള്ള ചാനല്‍കോമഡികള്‍ കണ്ടാനന്ദിച്ച്‌ ,സമയാസമയം, കോരിച്ചൊരിയുന്ന മഴയത്തും,പൊരിവെയിലിലും ക്യൂനിന്ന്‌ പോളിംഗ്‌ ശതമാനത്തില്‍ പുതിയ റെക്കോഡുകള്‍ കുറിയ്ക്കാന്‍ മാത്രമറിയാവുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട വെറും സാക്ഷരപ്പൊട്ടന്മാരായി മാറില്ലായിരുന്നു നമ്മള്‍..!!! .

    അങ്ങ്‌ വടക്ക്‌ കൃഷ്ണവേഷത്തില്‍ തേരു തെളിയ്ക്കുന്ന പോസ്റ്ററുകളൊരുക്കി നിരക്ഷരരുടെ കണ്ണില്‍ ഭഗവാന്‍ തന്നെയായി ചമയാന്‍ ശ്രമിയ്ക്കുന്നു ചില "ജ്ഞാനികള്‍..കാക്ക കുളിച്ചാല്‍ കൊക്കാകില്ല, ചിലപ്പോള്‍ ഇയ്യാംപാറ്റായി മാറുമെന്ന്‌ തിരിച്ചറിയാതെ പോകുന്നു അവര്‍.. അതിനുമപ്പുറത്ത്‌, ഇന്ദ്രപ്രസ്ഥത്തില്‍ അഴിമതി എന്ന വാക്കു കേട്ടമാത്രയില്‍ തലതരിച്ചു ഒറ്റയിരുപ്പിരിന്നുപോയി അഭിനവ ധര്‍മ്മപുത്രര്‍...ഒരു നിമിഷമല്ല, ഒന്നൊന്നര വര്‍ഷം.!..ഒന്നും ചെയ്യാനാകാതെ..നിഷ്ക്രിയനായി..കുംഭകര്‍ണന്റെ റെക്കോഡുപോലും തകര്‍ത്തുകളഞ്ഞു..!

    കൗരവപാണ്ഡവഭേദമില്ലാതെ പുത്രവാല്‍സല്യത്താല്‍ അന്ധരായവര്‍,.സ്വാര്‍ത്ഥതയാല്‍ ക്ലാവു പിടിച്ച മനസ്സില്‍ ദിശാബോധം നഷ്ടപ്പെട്ടവര്‍.എല്ലാവരുമുണ്ട്‌ ഈ മഹാഭാരതത്തില്‍, നേരിന്റെ വഴി കാണിയ്ക്കാന്‍ ഒരുസാരഥിയില്ലാതെ,നല്ല വാക്കോതികൊടുത്തു ത്രാണിയുണ്ടാക്കികൊടുക്കാന്‍ ആരുമില്ലാതെ, ആത്മവിശ്വാസമില്ലാതെ, വെറുതെ അലയുകയാണ്‌, ജന്മം പാഴാക്കുകയാണ്‌ പലരും.എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യണമെന്നു മോഹിയ്ക്കുന്ന പാവങ്ങള്‍ വരേയുണ്ട്‌ ആ കൂട്ടത്തില്‍.
    ഇനി ലോകത്തിന്റെ ഏതു കോണില്‍ എന്നാണാവോ വീണ്ടും ആ നക്ഷത്രമുദിയ്ക്കാന്‍ പോകുന്നത്‌. ആകാശത്തിന്റെ കിഴക്കെ കോണിലേയ്ക്കു കണ്ണും നട്ട്‌ പ്രതീക്ഷയോടെ കാത്തിരിയ്ക്കാം നമുക്ക്‌ ആ ദിവ്യപ്രകാശത്തിനായി..കലിയുടെ അന്ത്യത്തിനായി.. ദൈവപുത്രന്റെ ശക്തമായ തിരിച്ചുവരവിനായി..

    ReplyDelete
  2. പതിവ് പോലെ കൊല്ലേരി കലക്കി...

    വയലാറിന്റെ പ്രസിദ്ധമായ, അർത്ഥവത്തായ ഗാനമാണ് എനിക്കോർമ്മ വരുന്നത്...

    “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി...
    മണ്ണ് പങ്ക് വച്ചു... മനസ്സ് പങ്ക് വച്ചു...”

    ഇതല്ലേ സത്യം..?

    ReplyDelete
  3. മനസ്സിലേയ്ക്ക് വെളിച്ചം പകരുന്ന പോസ്റ്റ്,
    ശരിയായ ഒരു സുഹൃത്തിന്റെ മുഖം ജോസഫില്‍ കൂടി കണ്ടു
    ആപത്തില്‍ അനാരോഗ്യത്തില്‍ ആശ്രയം പരിചരണം ഇവ തരുന്ന സുഹൃത്ത്
    ദൈവത്തിന്റെ പ്രതിരൂപം അഥവ ദൈവ പരിപാലന തന്നെ.

    ReplyDelete
  4. അതെ കൊല്ലേരി വിനുവേട്ടന്‍ പറഞ്ഞതിനടിയില്‍

    കയ്യൊപ്പ്....

    ആള്‍ക്കൂട്ടങ്ങള്‍ എപ്പോഴും എന്തിന്റെ ഒക്കെയോ

    പിന്നാലെ പായുക ആണ്‌...സത്യം പറയുന്നവരെ

    പലപ്പോഴും ഒരു സമൂഹം തിരസ്കരിക്കുകയും..

    അത് മതം ആയാലും രാഷ്ട്രീയം ആയാലും....

    ReplyDelete
  5. എത്രയൊക്കെ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നാലും ദൈവം നമുക്കു കൂട്ടിനായി ഓരോരുത്തരെ കരുതി വച്ചിട്ടുണ്ടാകും... അല്ലേ?
    ജോസഫിനെ പോലെ... ആ തയ്യല്‍ക്കാരനെ പോലെ...

    തുടരട്ടെ, മാഷേ.

    ReplyDelete
  6. കൊള്ളാം നന്നായിട്ടുണ്ട്. ഈ എഴുത്ത്.

    ReplyDelete
  7. ചിക്കൻ പോക്സ് വന്നത് നന്നായി എന്നെഴുതിയാൽ എന്നോട് കോപം വരില്ലെന്ന് വിചാരിയ്ക്കുന്നു.
    ഈ വിചാരങ്ങൾ ഇങ്ങനെ പങ്കു വെയ്ക്കുന്നതിന് അസുഖം വന്നതുകൊണ്ടാവുമല്ലോ സമയവും സൌകര്യവും ഒത്തു കിട്ടിയത്.
    ജാതി മതചിന്തകൾ തരിമ്പും ഇല്ലാത്ത ഈശ്വരവിശ്വസം ഒട്ടുമേയില്ലാത്ത ഒരാളെ എനിയ്ക്ക് നല്ല പരിചയമുണ്ട്. ആ മനസ്സിലുള്ളത്രയും കരുണയും നന്മയും സത്യസന്ധതയും അർപ്പണബോധവും പരമ ഭക്തരെന്നവകാശപ്പെടുന്ന ആരിലും കാണാനും കഴിഞ്ഞിട്ടില്ല........
    ആവോ, ചിലർക്ക് നല്ലവരാവാൻ ദൈവങ്ങളും ഭക്തിയും വിശ്വാസവും സഹായിയ്ക്കും, വേറെ ചിലർക്ക് ഇതൊന്നും വേണ്ടി വരില്ല. ഇനിയും ചിലർക്ക് തിന്മയുടെയും സ്വാർഥതയുടെയും ചൂഷങ്ങളുടേയും അവതാരങ്ങളാകാനും ദൈവങ്ങളും ഭക്തിയും വിശ്വാസവും ചേർത്തു വെച്ചാൽ മതിയാകും........
    നല്ല കുറിപ്പ്. അഭിനന്ദനങ്ങൾ.

    ReplyDelete
  8. നമ്മുടെ സമൂഹത്തില്‍ ഇന്ന് നടമാടുന്ന പേക്കൂത്തുകളെ സത്യസന്ധമായി
    അവതരിപ്പിച്ചിരിക്കുന്നു,ഇടയ്ക്ക് തിളങ്ങുന്ന നക്ഷത്രശോഭകളെയും.
    അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    ReplyDelete
  9. നമ്മുടെ മലയാളിസമൂഹത്തെ ബാധിച്ചിരിക്കുന്ന പലവിധ 'വസൂരികളെ' ഈ ചിക്കന്‍പോക്സ്‌ കുറിപ്പിലൂടെ നന്നായി വെളിവാക്കിയിരിക്കുന്നു. വളരെ നന്നായി ഈ എഴുത്ത്.

    ReplyDelete
  10. നന്നായി ....അഭിനന്ദനങ്ങളോടെ .....
    ആശംസകളോടെ...

    ReplyDelete
  11. മനസ്സില്‍ ഇനിയും നന്മ അവശേഷിക്കുന്ന ഇങ്ങനെ ചിലരെപ്പറ്റി കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും, ഒപ്പം മനസ്സില്‍ അവര്‍ക്കായുള്ള പ്രാര്‍ഥനകളും ഉയരും.

    ReplyDelete
  12. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങള്‍ മാത്രം" ഒരിയ്ക്കല്‍ കവിഹൃദയങ്ങളില്‍ അതായിരുന്നു നമ്മുടെ നാടിന്റെ ചിത്രം! ഇന്നോ...? കൂറ്റന്‍ ജ്വല്ലറികള്‍, കണ്ണഞ്ചിപ്പിയ്ക്കുന്ന വസ്ത്രാലയങ്ങള്‍, മല്‍സരബുദ്ധിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊട്ടാര സദൃശ്യമായ അമ്പലങ്ങള്‍,പള്ളികള്‍.ഒപ്പം മദ്യശാലകളും ആതുരലായങ്ങളും..! സ്വാര്‍ത്ഥത,ഒരു മടിയുംകൂടാതെ ഏതു മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്താമെന്നുള്ള മനോഭാവം,ആഡംബരഭ്രമം,ഉപഭോഗാസക്തി,,കപടഭക്തി ഇതിന്റെയെല്ലാം സംഗമത്തില്‍നിന്നും ആവിര്‍ഭവിച്ച മ്ലേച്ഛമായ സങ്കര സംസ്കാരത്തിന്റെ അതിപ്രസരത്താല്‍ മലീമസമായിരിയ്ക്കുന്നു കേരളത്തിലെ അന്തരീക്ഷം.


    You said it.

    ...Nevertheless enjoyed the chickenpox saga

    ReplyDelete
  13. ജീവിതയാത്രയിൽ പലയിടത്തും വച്ച് ചില മനുഷ്യരെ കണ്ടുമുട്ടാറുണ്ട്, നല്ല മനുഷ്യരുടെ കുറ്റിയറ്റുപോയിട്ടില്ലാന്ന് ഓർമ്മപ്പെടുത്താൻമാത്രമായി..!!
    അവർക്കാർക്കും ഏതെങ്കിലും ജാതിയുടേയോ മതത്തിന്റേയോ മുഖമുണ്ടാകാറില്ല.
    അവർ അതവകാശപ്പെടാറുമില്ല...!
    അവർക്കായിരിക്കട്ടെ നമ്മുടെ പ്രാർത്ഥനകൾ....

    ReplyDelete
  14. പതിവു പോലെ പോസ്റ്റിനോളം വലുപ്പമുള്ള താങ്കളുടെ വക ആദ്യ കമന്റും വായിച്ചു. വെളിപാടുകളാകുമ്പോള്‍ പറയാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലല്ലോ? ഏതായാലും ജോലി സമയത്ത് മാളുവിനെ ശല്യപ്പെടുത്താതെ നോക്കണം.പിന്നെ ചാനലുകാരെപ്പറ്റി ഇപ്പോള്‍ പറയാതിരുക്കന്നതാ ഭേദം. പുതിയ പരിപാടി വന്നിട്ടുണ്ട്.നിസ്സാര ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞാല്‍ കോടികള്‍ കയ്യിലെത്തും!... ഒന്നു ശ്രമിച്ചു കൂടെ? പിന്നെ ഒരു ജോലിക്കും പോകണ്ടല്ലോ?

    ReplyDelete
  15. ഒരു ലജ്ജയുമില്ലാതെ, പരസ്യമായി ജാതിയുടെയും മതത്തിന്റേയും പേരു പറഞ്ഞ്‌ മതേതര ജനാധിപത്യ രാജ്യത്തെ ജനപ്രതിനിധികളുടെ തലയെണ്ണി അഞ്ചാംമന്ത്രി,പത്താംമന്ത്രി എന്നൊക്കെ പേരിട്ട്‌ രാജ്യത്തെ "അടിമുടി സേവിയ്ക്കാനുള്ള" അവകാശം പങ്കുവെച്ചെടുക്കാന്‍ ഒരു ലജ്ജയുമില്ലാതെ നായ്ക്കളെപോലെ തെരുവില്‍ കടിപിടി കൂടുന്നവരെ കയ്യോടെ പിടികൂടി പരസ്യവിചാരണയ്ക്കു വിധേയരാക്കുമായിരുന്നു......ഒന്നുമില്ലെങ്കിലും, ഏറ്റവും ചുരുങ്ങിയത്‌ ഈ രാഷ്ട്രീയകോമരങ്ങളുടേ വികൃതമുഖങ്ങളില്‍നിന്നും ജനശ്രദ്ധയകറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായി ബോധപൂര്‍വ്വം ഒരുക്കപ്പെടുന്ന ഇത്തരം വിഷയങ്ങളില്‍ത്തന്നെയുള്ള ചാനല്‍കോമഡികള്‍ കണ്ടാനന്ദിച്ച്‌ ,സമയാസമയം, കോരിച്ചൊരിയുന്ന മഴയത്തും,പൊരിവെയിലിലും ക്യൂനിന്ന്‌ പോളിംഗ്‌ ശതമാനത്തില്‍ പുതിയ റെക്കോഡുകള്‍ കുറിയ്ക്കാന്‍ മാത്രമറിയാവുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട വെറും സാക്ഷരപ്പൊട്ടന്മാരായി മാറില്ലായിരുന്നു നമ്മള്‍..!!! .

    ഇത് പോൽ വാക് ശരങ്ങളെയ്തും
    ചില നല്ല മനുഷ്യരെ പരിചപ്പെടുത്തിയും ഈ പോസ്റ്റിലൂടെ അനേകം ഗോളുകൾ ഈ തറവാടിയായ പകരക്കാരൻ ഫോർവേർഡ് അടിച്ചുകയറ്റിയിരിക്കുകയാണല്ലോ...!

    ‘അത്യാവശ്യ ഘട്ടങ്ങളില്‍ രക്തബന്ധമില്ലാത്ത
    ഒരാളില്‍ നിന്നും സഹോദരതുല്യമായ അല്ലങ്കില്‍
    അതിനപ്പുറമുള്ള പരിചരണവും സ്നേഹവും ലഭിയ്ക്കുക,
    വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ അനുഭവമല്ലെ
    അത്‌, അതും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പകലന്തിയോളം നെട്ടോട്ടമോടിയോടി തളരുന്ന മനുഷ്യരിൽ നിന്നുമൊക്കെ..............”

    ReplyDelete
  16. ആരും പറയാതെ പോകുന്ന ചെറിയ മനുഷ്യരുടെ
    വലിയ നന്മ കൊല്ലേരി വെളിപ്പെടുത്തി.
    സന്തോഷം.

    ReplyDelete
  17. ചില നന്മകള്‍ കാണാന്‍ ചില തിന്മകള്‍ സംഭവിക്കണം, അല്ലെ? നന്നായി എഴുതി.

    ReplyDelete
  18. വളരെ വളരെ മികച്ചതായിരിക്കുന്നു ഈ പ്രാവശ്യത്തെ എഴുത്ത്.ഒട്ടും വിരസതയില്ലാതെ മുഴുവന്‍ വായിച്ചു.ഇടയ്ക്ക്ചങ്ങമ്പുഴയുടെ കവിതാ ശകലം ചേര്‍ത്തെഴുതിയവ അതീവ ഹൃദ്യമായി... ഇരുത്തി ചിന്തിപ്പിക്കുന്നവ തന്നെ ഇന്നിന്റെ മാറ്റത്തെ...
    അഭിനന്ദനങ്ങള്‍ കൊല്ലേരീ...
    വാക്കുകള്‍ക്കു പഞ്ഞമില്ലാത്ത കൊല്ലേരിക്ക് ഇനിയും ഒത്തിരി എഴുതാന്‍ ദൈവം ആരോഗ്യം നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ...

    ReplyDelete