Friday, March 23, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ ... (അദ്ധ്യായം ഒന്ന്‌)

മാസങ്ങളില്‍ പ്രിയപ്പെട്ട മാസം,എന്റെ ജന്മമാസം നല്ലൊരു പിറന്നാള്‍ സമ്മാനം തന്നു എനിയ്ക്ക്‌.ചിക്കന്‍പോക്സ്‌..!ഒട്ടും രാശിയില്ലാതെ കടന്നുപോയി ഇത്തവണത്തെ ഫെബ്രുവരി.ഫെബ്രുവരി മാത്രമല്ല മാര്‍ച്ചും.ഓഫീസും ആകെ അസ്വസ്ഥമായിരുന്നു..ചാനല്‍ വേട്ടയ്ക്കായി വല്ലാത്ത അലച്ചിലായിരുന്നു ഫെബ്രുവരിയുടെ ആദ്യപകുതിയില്‍..ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്നാണ്‌ ഒരു ഡിഷ്‌ ഷെയര്‍ ചെയ്യുന്നത്‌.ഒരു കുടക്കീഴില്‍ പ്രധാനപ്പെട്ട എല്ലാ ചാനലുകളും ഒന്നിച്ചണിനിരത്തുക എന്നത്‌ ഇവിടുത്തെ അന്തരീക്ഷത്തില്‍ തീര്‍ത്തും ദുഷ്ക്കരമായ കാര്യമാണ്‌..ആലപ്പുഴക്കാരായ അഷറഫിനും ഷെറീഫിനും കൈരളി ഇല്ലാത്ത ഒരു ചാനല്‍ കാഴ്ചയെക്കുറിച്ച്‌ ചിന്തിയ്ക്കാനെ കഴിയില്ലായിരുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ആരോടൊയൊക്കയോ അച്ചാരം വാങ്ങിയിട്ടെന്നെന്നപോലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ വീണുകിട്ടുന്ന കൊച്ചവസരങ്ങള്‍ പോലും വിട്ടുകളയാതെ പെരുപ്പിച്ച്‌ താറടിച്ചു കാണിയ്ക്കാന്‍ പരസ്പരം മല്‍സരിയ്ക്കുന്ന ചാനലുകള്‍ക്കിടയില്‍ സ്വന്തം പക്ഷത്തെ പ്രതിരോധിയ്ക്കുകയും ന്യായികരിയ്ക്കുകയും ചെയ്യുന്ന ആകെയുള്ള ആ ഒരുചാനല്‍ കാണാന്‍ കഴിയണം എന്ന അവരുടെ ആവശ്യം തീര്‍ത്തും ന്യായമായിരുന്നു..എത്ര ന്യൂസ്‌ ചാനലുകള്‍ വന്നാലും നിഷ്പക്ഷമായ ഒരു ചാനല്‍ മലയാളിയ്ക്ക്‌ എന്നും ഒരു സ്വപ്നം മാത്രം ആയിരിയ്ക്കുമല്ലോ.

ആമ്പല്ലുര്‍ക്കാരനായ അനിലേട്ടനും പട്ടാമ്പിക്കാരനായ ഹനീഫയും സീരിയല്‍ ചാനലുകളുടെ ആരാധകരാണ്‌..സീരിയല്‍ എന്നും ഹരമാണ്‌ അനിലേട്ടന്‌."കെങ്കേമിപ്പൂവില്‍" ചാലിച്ച്‌ അനിലേട്ടനാരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന്‌ കളിപറയാറുണ്ട്‌ ഇവിടെ ഞങ്ങള്‍.അനിലേട്ടനെ കുറ്റം പറഞ്ഞിട്ട്‌ `കാര്യമില്ല, അതിനൊരു കാരണമുണ്ട്‌..പ്രീഡിഗ്രി തോറ്റ്‌ ഗള്‍ഫ്‌ മോഹവുമായി ഇരിങ്ങാലക്കുട "ലൂണായില്‍" എക്സ്‌റേ വെല്‍ഡിംഗ്‌ പഠിയ്ക്കാന്‍ പോയിരുന്ന നാളുകളില്‍ എന്നും രാവിലെ പുതുക്കാട്‌ സെന്ററില്‍നിന്നും നിന്നും ഒരു സുന്ദരി ബസ്സില്‍ കയറുമായിരുന്നു..ഒരു ഗള്‍ഫുക്കാരന്റെ ഭാര്യ.പുതുമണവാട്ടി, ഹണിമൂണും ആഘോഷങ്ങളും കഴിഞ്ഞ്‌ തിരിച്ചു പോയ പ്രിയതമനെക്കുറിച്ചോര്‍ത്ത്‌ ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ശൂന്യമായ മനസ്സും,വിഷാദം തുളുമ്പുന്ന മിഴികളുമായി ഇരിങ്ങാലക്കുടയിലുള്ള ഒരു പാരലല്‍ കോളേജില്‍ ഏം.ഏയ്ക്കു പഠിയ്ക്കുകയായിരുന്ന ആ കുട്ടി ബസ്സില്‍ കയറുന്നതു തന്നെ ഒരു കാഴ്ചയായിരുന്നു. ഒരു കൈകൊണ്ട്‌ നീല ഫയലും വട്ടത്തിലുള്ള സ്റ്റീല്‍ ചോറ്റുപാത്രവും മാറോടടക്കിപ്പിടിച്ച്‌ മറുകൈ മുകളിലെ കമ്പിയില്‍ മുറുക്കിപിടിച്ച്‌ നില്‍ക്കുന്നതിനിടയില്‍ ബസ്സിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ ഗതിമാറുന്ന കാറ്റിന്റെ കുസൃതിയില്‍ സ്ഥാനം മാറുന്ന സ്വതവെ താഴ്‌ത്തിയുടുക്കുന്ന സാരി പിടിച്ചൊന്നു നേരേയിടാനുള്ള മൂന്നാമതൊരു കൈയ്യില്ലല്ലൊ....കൈ താങ്ങവേണ്ടവനാണെങ്കില്‍ അങ്ങുദൂരെ മണലാര്യണ്യത്തിലും.! അങ്ങിനെ ബസ്സിനുള്ളിലെ നിസഹായതയുടേ ആ നിമിഷങ്ങളില്‍ അവളുടെ മുഖം കൂടുതല്‍ വിഷാദാദ്രമാകും.
ഡ്രൈവര്‍ക്ക്‌ ബസ്സിന്റെ ഉള്‍വശം മുഴുവന്‍ കാണാന്‍ അവസരമൊരുക്കുക എന്ന നല്ല ഉദ്ദേശത്തോടെ ബസ്സിന്റെ മുന്‍വശത്ത്‌ ഡ്രൈവറുടെ തൊട്ടു മുകളായി മുഴുനീളത്തില്‍ കണ്ണാടി പല സ്വകാര്യ ബസ്സുകളിലും സ്ഥാപിച്ചിരുന്നു അക്കാലത്ത്‌.ബസ്സിന്റെ മുന്‍ഭാഗത്തെ വിസ്മയിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ഡ്രൈവര്‍ക്കു പുറമെ പുറകില്‍ നില്‍ക്കുന്ന പുല്ലിംഗങ്ങളില്‍ താല്‍പ്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അവരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച്‌ ആസ്വദിച്ച്‌ നിര്‍വൃതിയടയാനുള്ള അവസരമൊരുക്കിക്കൊടുക്കുക എന്ന പുണ്യകര്‍മ്മം കൂടി ഇത്തരം കണ്ണാടികളുടെ ജന്മനിയോഗത്തിന്റെ ഭാഗമായിരുന്നു.നീണ്ടു ചുരുണ്ട മുടിയിഴകളിലെ കാച്ചെണ്ണയുടെ നാടന്‍ ഗന്ധവും,വസ്ത്രങ്ങളില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന സ്പ്രേയുടെ വിദേശ ഗന്ധവും ഒപ്പം അവളില്‍നിന്നും പ്രസരിയ്ക്കുന്ന മറ്റേതോ അജ്ഞാത ഗന്ധവും കൂടികലര്‍ന്നുണ്ടാകുന്ന അസുലഭ സുഗന്ധം നുകര്‍ന്ന്‌,കണ്ണാടിയിലൂടെ പ്രതിഫലിയ്ക്കുന്ന മായക്കാഴ്ചകളില്‍ മിഴികളര്‍പ്പിച്ച്‌ കൗമാരത്തിനും യൗവനത്തിനുമിടയില്‍ ഊഞ്ചലാടുന്ന അനിലേട്ടനും കൂട്ടുകാരും ആ കുട്ടിയുടെ പുറകില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും.എതിര്‍ വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുന്ന ബസ്‌ ആടിയുലയുന്ന നിമിഷങ്ങളില്‍ വല്ലപ്പോഴും അറിയാതെ തരപ്പെടുന്ന സ്പര്‍ശന സുഖനിമിഷങ്ങളും കാത്ത്‌ നെല്ലായി..ആനന്ദപുരം..മുരിയാട്‌..വല്ലക്കുന്ന്‌..അങ്ങിനെ .നാട്ടിന്‍പുറത്തെ വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ ഇടവഴികളിലൂടെയുള്ള സ്വപ്നതുല്യമായ ആ സ്വര്‍ഗ്ഗീയയാത്ര ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും.

ഇല്ലാക്കഥകള്‍വരെ ചമച്ചെടുത്ത്‌ അതിമനോഹരമായി വര്‍ണ്ണിച്ച്‌ "ഞാനായിരുന്നെടാ ആണ്‌.ആയക്കാലത്ത്‌ ഞാന്‍ കളിച്ച കളികളാടാ കളികള്‍" എന്നൊക്കെ സ്ഥാപിച്ചെടുത്ത്‌,മറ്റുള്ളവരെ കൊതിപ്പിച്ച്‌ ആളാകാന്‍ ശ്രമിയ്ക്കുന്നത്‌ സര്‍വ്വസാധാരണമാണ്‌ ഗള്‍ഫിലെ ബാച്ചിലര്‍ലോകത്ത്‌.അല്‍പ്പം ലഹരിയുടെ ഈണം മുഴുങ്ങുന്ന ഞങ്ങളുടെ വരാന്ത്യസായാഹ്ന സൗഹൃദ സദസ്സുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന അവസരങ്ങളില്‍പോലും തന്റെ ഭാര്യ ദീപയെ ഒഴിച്ച്‌ ആ പെണ്ണിനേയെന്നല്ല ഒരു പെണ്ണിനേയും ഒരിയ്ക്കല്‍പോലും മനപൂര്‍വ്വം അനാവശ്യമായി സ്പര്‍ശിച്ച്‌ മര്യാദക്കേട്‌ കാണിച്ചിട്ടില്ലെന്ന്‌ ആണയിട്ടു പറഞ്ഞ്‌ തന്റെ പാതിവൃത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വ്യഗ്രതപ്പെടുന്ന വെറും പാവമായിരുന്നു എല്ല അര്‍ത്ഥത്തിലും അനിലേട്ടന്‍.!

അതുന്തുമാവട്ടെ,തന്റെ പെണ്ണിനെ കാക്കയ്ക്കും പരുന്തിനും അധികനാള്‍ മുട്ടാനും തട്ടാനും തോണ്ടാനും അവസരം നല്‍കാതെ ആ ഗള്‍ഫുക്കാരന്‍ വിസയുമായി വന്ന്‌ നായികയെ കൂട്ടികൊണ്ടുപോകുന്നതുവരെ, ഏതാണ്ട്‌ ഒരു വര്‍ഷത്തിലധികം നീണ്ടു നിന്നു അനിലേട്ടന്റെ ആ സവാരിഗിരിഗിരി..! ബസ്സിലെ അന്നത്തെ ആ നായികയുടെ അതെ ഛായാണത്രെ കെങ്കേമിപ്പൂവിലെ നായിയ്ക്കും.! അതെ മുഖം,കണ്ണട,ആ നടപ്പും എടുപ്പും,നിസ്സംഗത നിറഞ്ഞ മുഖത്തെ വിഷാദഭാവങ്ങളും.എന്തിനധികം പറയുന്നു സാരിയുടെ ചലനങ്ങള്‍ക്കു വരെ..! എല്ലാറ്റിനും വല്ലാത്ത സാമ്യം! ഇത്തിരി അതിശയോക്തി കലര്‍ത്തി അനിലേട്ടന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ശരിയ്ക്കും ക്ലോണിംഗ്‌ ചെയ്തതു പോലെ.! ഈ സീരിയല്‍ തുടങ്ങുന്ന സമയമായാല്‍ അനിലേട്ടന്‍ ആളാകെ മാറും, ആ പഴയ കൗമാരക്കാരന്റെ നെഞ്ചിടിപ്പും വെപ്രാളവും തിരിച്ചു വരും...പ്രായം മറന്ന്‌ റിവേര്‍സ്‌ ഗിയറില്‍ വര്‍ഷങ്ങള്‍ താണ്ടി വീണ്ടും ആ ബസ്സിലെത്തും, അനിലേട്ടന്റെ റൂമിലെ 24" LCDസ്ക്രീന്‍ ബസ്സിന്റെ ഫ്രന്‍ഡിലെ കണ്ണാടിയായി മാറും, കണ്ണിമ ചിമ്മാതെ വായും പൊളിച്ച്‌ അതില്‍ നോക്കി സ്വയം മറന്നിരിയ്ക്കും പാവം ആ കോളേജുകുമാരന്‍.!

ചികഞ്ഞെടുത്താല്‍ അനിലേട്ടനു മാത്രമല്ല, പ്രോഗ്രാമുകള്‍ പ്രിയങ്കരമാവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും.അതുതന്നെയല്ലെ ഈ കാക്കത്തൊള്ളായിരം ചാനലുകളുടെ വിജയരഹസ്യവും.

ചിക്കന്‍ പോക്സിനെ കുറിച്ചു പറയാമെന്നു പറഞ്ഞിട്ട്‌ ഇതാ വീണ്ടും ചാനല്‍ വിശേഷങ്ങള്‍ തുടങ്ങിയിരിയ്ക്കുന്നു ഞാന്‍...എന്റെ ഒരും കാര്യം..! ഫെബ്രുവരി 12,ഞായറാഴ്ച വൈകീട്ട്‌ അത്താഴം കഴിഞ്ഞ്‌ ടെറസ്സില്‍ തണുത്ത കാറ്റുമേറ്റ്‌ ടെക്‍നീഷ്യനോടൊപ്പം ഡിഷ്‌ തിരിച്ച്‌ ചാനല്‍ തിരിച്ചു പിടിയ്ക്കാന്‍ ദിവസങ്ങളോളം നീണ്ട കൂട്ടയജ്ഞം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ച്‌ റൂമില്‍ വന്ന്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു.എന്തോ അന്ന്‌ പതിവില്ലാതെ ഉറക്കം മുറിഞ്ഞുപോയി.വല്ലാതെ തണുക്കുന്നതുപോലെ,ശരീരം വിറയ്ക്കുന്നതുപോലെ.അസുഖത്തിന്റെ ആരംഭമായിരുന്നിരിയ്ക്കാം അത്‌..ഒരു പക്ഷെ ടെറസ്സിലെ തണുത്ത കാറ്റില്‍കൂടിയായിരിയ്ക്കം അമ്മന്‍വിളയാട്ടത്തിന്റെ അണുക്കള്‍ എന്റെ ശരീരത്തിലേയ്ക്കു ഒഴുകിയെത്തിയത്‌..പിറ്റേന്നും അതിനടുത്ത ദിവസവും വല്ലാത്ത ആലസ്യമായിരുന്നു..ചൊവ്വാഴ്ചയായപ്പോഴേയ്ക്കും അവിടെയിവിടെയൊക്കെ ചുമന്നു തടിയ്ക്കാന്‍ തുടങ്ങി..ചാനല്‍ വിശേഷങ്ങള്‍ എഴുതിതുടങ്ങിയ ദിവസങ്ങളായിരുന്നു അത്‌.സാധാരണ വെള്ളിയാഴ്ചയിലെ അവധിദിനത്തിലെ ശാന്തമായ അന്തരീക്ഷത്തിലിരുന്നാണ്‌ ഞാന്‍ പോസ്റ്റുകള്‍ പൂര്‍ത്തിയാക്കാറ്‌.പക്ഷെ, ഇത്തവണ വെള്ളിയാഴ്ച വരെ കാത്തിരുന്നാല്‍ പോസ്റ്റിടല്‍ നടക്കില്ല എന്നെനിയ്ക്കു തോന്നി.തലവേദന മറന്നു,എല്ലാ ആലസ്യവും അവഗണിച്ചു.അങ്ങിനെ വല്ലാത്തോരാവേശത്തോടെ തിരക്കുവെച്ചെഴുതി പോസ്റ്റു ചെയ്തതാണ്‌ "ചാനല്‍ വെളിപാടുകള്‍".

അസുഖത്തെക്കുറിച്ച്‌ ഓഫീസില്‍ ആരോടും ഒരു സംശയവും പറഞ്ഞില്ല,സൂചനപോലും നല്‍കിയില്ല, ആരും തിരിച്ചറിഞ്ഞതുമില്ല.എനിയ്ക്കുതന്നെ ഉറപ്പില്ലായിരുന്നല്ലോ..നേരത്തെ ഇറങ്ങണമെന്നു കരുതിയതായിരുന്നു അന്ന്‌.പക്ഷെ,പോസ്റ്റെഴുതിക്കഴിഞ്ഞപ്പോള്‍ പതിവു സമയമായി.നല്ല തണുപ്പുണ്ടായിരുന്ന ആ സന്ധ്യയില്‍ അരമണിക്കൂര്‍ യാത്രയും കഴിഞ്ഞ്‌ അപ്പാര്‍ട്ടുമെന്റു പരിസരത്തെത്തിയപ്പോഴേയ്ക്കും ശരിയ്ക്കും പനിച്ചു വിറയ്ക്കുകയായിരുന്നു. എന്നിട്ടും തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ,കാരണം എനിയ്ക്കു വരുന്ന അസുഖം ഒരു പകര്‍ച്ചവ്യാധിയാണെന്നും,ഒരുപക്ഷെ കൂട്ടുകാര്‍പോലും അടുത്തു വരാന്‍ മടിയ്ക്കുമെന്നുമുള്ള തിരച്ചറിവുണ്ടായിരുന്നു.അപ്പോഴും എന്തോ ഹോസ്പിറ്റലില്‍ പോയി ഒരുപാട്‌ രോഗികള്‍ക്കിടയിലൊരാളായി കിടക്കുന്ന കാര്യത്തെക്കുറിച്ച്‌ ചിന്തിയ്ക്കാന്‍പോലും താല്‍പ്പര്യമില്ലായിരുന്നു എനിയ്ക്ക്‌.

ഫ്രൂട്‌സ്‌,വെള്ളം,മില്‍ക്ക്‌,ഓട്‌സ്‌ അങ്ങിനെ മൂന്നുനാലു ദിവസം പിടിച്ചുനില്‍ക്കാനുള്ള സാധനങ്ങളുമായി സ്റ്റയര്‍കേസിന്റെ പടി കയറുമ്പോള്‍ ശരിയ്ക്കും തളര്‍ന്നുപോയിരുന്നു..കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.നാട്ടില്‍ വെച്ച്‌ ഒരു ചെറിയ നീരുവീഴ്ച വരുമ്പോള്‍,അല്ലെങ്കില്‍ കിട്ടിയതെല്ലാം വലിച്ചുവാരിക്കഴിച്ചുള്ള നീണ്ട യാത്രകള്‍ക്കൊടുവില്‍ വയറ്‌ അപ്‌സെറ്റ്‌ ആയി ക്ഷീണം തോന്നുമ്പോള്‍.."ആവൂ അമ്മെ" എന്നൊക്കെ ഒരാവശ്യവുമില്ലാതെ ഉറക്കെ നിലവിളിച്ച്‌ ഒരു കൊച്ചുകുഞ്ഞിനെപോലെ കൊഞ്ചിയും ശാഠ്യം പിടിച്ചും സ്വീകരണമുറിയിലെ ദീവാനില്‍ കയറികിടക്കാറുള്ള ഞാനാണ്‌ ഇവിടെ ഇപ്പോള്‍ ഒറ്റയ്ക്ക്‌.! ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍, ഈ മരുഭൂമിയില്‍ ഞനൊറ്റയ്ക്കാണല്ലോ എന്ന ചിന്ത സഹിയ്ക്കാന്‍ കഴിയാത്ത നോവായി മനസ്സില്‍ പടര്‍ന്നിറങ്ങിയ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്‌.

ഒന്നുറക്കെ കരയണമെന്നു തോന്നി..ഒന്നു കൊഞ്ചാന്‍ മോഹം തോന്നി..എന്തിന്‌,ആരോട്‌,ആരുണ്ടിവിടെ കേള്‍ക്കാന്‍.!

"എന്തു പറ്റി കണ്ണാ.,വയ്യെ മോന്‌, തണക്കുണുണ്ടോ എന്റെ കുട്ടന്‌." എന്നൊക്കെ ചോദിച്ച്‌ ഓടിയെത്തി മടിയില്‍കിടത്തി കൊഞ്ചിച്ചും തലോടിയും ചൂടു പകരാന്‍ എന്റെ മാളു എവിടെ..!.'കൊതി പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ ഉപ്പൂതി തരാനും,"കണ്ണു പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടാനും എന്റെ അമ്മയിവിടെ..!

മാളു അടുത്തുള്ളപ്പോള്‍ കൊച്ചുകൊച്ചു അസുഖങ്ങള്‍ വരുന്നത്‌ ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുമായിരുന്നു..അത്രയ്ക്കും ചാരുതയാണ്‌ അവളുടെ പരിചരണരീതികള്‍ക്ക്‌."അവിടെ കിടക്കൂട്ടോ,ഒരു നിമിഷം,ഇപ്പോ വരാം."എന്നു പറഞ്ഞവള്‍ നേരേ അടുക്കളയിലേയ്ക്കോടും ഇഞ്ചിയും,വെളുത്തുള്ളിയും ഒപ്പം അവള്‍ക്കു മാത്രമറിയാവുന്ന എന്തൊക്കയോകൂടി മിക്സിയിലിട്ടരച്ച്‌ ചെറുനാരങ്ങനീരും,തേനും ചേര്‍ത്ത്‌ ഒരു ഗ്ലാസിലാക്കി ഞൊടിയില്‍ മടങ്ങിയെത്തും.

"ഇത്തിരി എരിവുണ്ടാവുട്ടോ,സാര്യല്ല്യ,കണ്ണടച്ചങ്ങു കുടിച്ചോളു,എന്നിട്ടു കുറച്ചു നേരം അനങ്ങാതെ കിടന്നു വിശ്രമിച്ചോളു."

ആ സാന്ത്വനവാക്കുകളില്‍ത്തന്നെ പാതി വിമ്മിഷ്ടവും കുറഞ്ഞിരിയ്ക്കും..അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അസുഖം പൂര്‍ണ്ണമായും പമ്പ കടന്നിട്ടുണ്ടാകും.ഇത്തിരി കഴിഞ്ഞ്‌ രാവേറി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞിക്കുറുമ്പു കാണിയ്ക്കാനുള്ള മോഹവുമായി അരിച്ചിറങ്ങാനൊരുങ്ങുന്ന എന്റെ കൈകളെ മെല്ലെ തടയും അവള്‍ "കുറച്ചു നേരം മുമ്പ്‌ ആര്‍ക്കായിരുന്നു ഇവിടെ സൂക്കേട്‌,ഇപ്പോ നിറവും ഭാവവും മാറി അതിലും വലിയ സൂക്കേടാവാന്‍ തുടങ്ങിയല്ലോ...തോറ്റു എന്റെ കൃഷ്ണാ,.തോറ്റു!.ഇന്നെങ്കിലും ഒന്നനങ്ങാതെ അടങ്ങിയൊതുങ്ങി കിടന്നുറങ്ങാന്‍ നോക്കു എന്റെ കുട്ടേട്ടാ.!"ഒരു കൊച്ചുകുട്ടിയെ എന്നപോലെ ശാസിയ്ക്കും,പുതപ്പിച്ച്‌ ചേര്‍ത്തുപിടിച്ച്‌ കിടത്തിയുറക്കും.

"ചിക്കന്‍സിനെ"ക്കുറിച്ച്‌ ആദ്യമായി മാളുവിനോട്‌ പറയുമ്പോള്‍ ശരിയ്ക്കും പതറിപോയി ഞാന്‍,ശബ്ദമിടറിപോയി..അവിശ്വസനീയമായ എന്തോ കേട്ട അമ്പരപ്പായിരുന്നു മാളുവിന്റെ സ്വരത്തില്‍.."അവിടെ ഒറ്റയ്ക്കു നില്‍ക്കേണ്ട, അടുത്ത ഫ്ലൈറ്റില്‍ത്തന്നെ കയറി ഇങ്ങുപോന്നോളു.."അതായിരുന്നു അവളുടെ ആദ്യ പ്രതികരണം...തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല, സങ്കടംകൊണ്ട്‌ എന്റെ ശബ്ദം പാതാളത്തോളം താണുപോയി. "ലൈന്‍ ക്ലിയറല്ല" ഒരുവിധം പറഞ്ഞൊപ്പിച്ച്‌ ഫോണ്‍ കട്ട്‌ ചെയ്തു. എത്രയൊക്കെ ആത്മവിശ്വാസമുണ്ടായാലും ഇത്തരം സങ്കടനിമിഷങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ മുമ്പില്‍ മനസ്സില്‍ സംഭരിച്ചുവെയ്ക്കുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നുപോകും എന്ന സത്യം തിരിച്ചറിയുകയായിരുന്ന ഞാന്‍ അവളുടെ സാമീപ്യത്തിനായി ശരിയ്ക്കും കൊതിയ്ക്കുകയായിരുന്നു.

ആ ദിവസങ്ങളിലെ ഓരോ നിമിഷങ്ങളിലും മാളു ഉണ്ടായിരുന്നു എന്റെ കൂടെ.. ആ ശിശിരരാവുകളില്‍ ബ്ലാങ്കറ്റുനുള്ളില്‍ ചൂടുപകരുന്ന ഇളംകാറ്റായി..തപിയ്ക്കുന്ന ഹൃദയത്തില്‍ സാന്ത്വനക്കുളിരു പകരുന്ന മഞ്ഞിന്‍കണമായി. ഏകാന്തനിമിഷങ്ങള്‍ വല്ലാതെ വിരസമാകുന്നു എന്നറിയുമ്പൊള്‍ ഓടിയെത്തി പഴയ തറവാട്ടിലെ മച്ചകത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ കാറ്റിന്റെ കരങ്ങളില്‍ ആടിയുലയുന്ന നിമിഷങ്ങളില്‍ അറിയാതെയുയരുന്ന നേര്‍ത്ത ശീല്‍ക്കാര ശബ്ദത്തിന്റെ പതിഞ്ഞ ഈണത്തില്‍,മുറുകുന്ന താളത്തില്‍ സ്വയം മറന്ന്‌ ഹര്‍ഷോന്മാദനൃത്തം ചെയ്യുന്ന ഇടവപ്പാതിരാവുകളിലെ പെരുമഴയായി എന്റെ ഓര്‍മ്മകളില്‍ പെയ്തിറങ്ങി അവള്‍..നാണം ഉള്ളിലൊതുക്കി ഉണര്‍ന്നെഴുന്നേറ്റ്‌ ആത്മവിശ്വാസത്തിന്റെ പ്രകാശം പരത്തുന്ന പ്രഭാതത്തിലെ ഇളംവെയിലായി. കളിവാക്കുകളാല്‍ രാവു മുഴുവന്‍ സാന്ത്വനത്തിന്റെ പാല്‍നിലാവു പൊഴിയ്ക്കുന്ന പൗര്‍ണ്ണമിത്തിങ്കളായി ചില നാളുകളിലവള്‍ .അങ്ങിനെ എല്ലാമെല്ലാമായി അവളെപ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.അതുകൊണ്ടായിരിയ്ക്കണം അവധി ദിനങ്ങളുടെ ലാഘവത്തോടെ ആ ദുരിതദിനങ്ങള്‍ അനായാസം തരണം ചെയ്യാന്‍ എനിയ്ക്കു കഴിഞ്ഞത്‌.

നൂറായിരം സംശയങ്ങളായിരുന്നു എനിയ്ക്ക്‌.അവളുടെ കൂടെ വര്‍ക്കു ചെയ്യുന്ന,കുറച്ചുനാള്‍മുമ്പ്‌ ചിക്കന്‍പോക്സ്‌ ബാധിച്ചിരുന്ന സരസ്വതിയോട്‌ ചോദിച്ചുമനസ്സിലാക്കി എന്റെ സംശയങ്ങള്‍ക്കുള്ള മറുപടികളുമായി ബാങ്ക്‌ കൗണ്ടറിലെ തിരക്കുകള്‍ക്കിടയിലും പ്രിയപ്പെട്ട റിങ്ങ്‌ടോണിനായി സദാ കാതോര്‍ത്തിരുന്നു.അവള്‍.

ആര്യവേപ്പിലിയിട്ടു വെള്ളം തിളപ്പിച്ച വലിയ വട്ടകയും താങ്ങിപിടിച്ച്‌ കിച്ചണില്‍ നിന്ന്‌ ബാത്ത്‌റൂമിലെത്തിയപ്പോഴേയ്ക്കും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു മാളു..താഴെ ബക്കാലയില്‍നിന്നും വാങ്ങിയ ഈസ്റ്റേണ്‍ മഞ്ഞള്‍പൊടി ചാലിച്ച്‌ ഒന്നുപോലു വിട്ടുപോകാതെ ഓരോ കുരുക്കളിലും ശ്രദ്ധയോടെ പുരട്ടി അവള്‍..

"ഒരു നാണോം മാനോം ഇല്ല ഈ കുട്ടേട്ടന്‌, തുണീം കോണോം ഇല്ലാതെ നില്‍ക്കണ നില്‍പ്പു കണ്ടില്ലെ."
ദേഹത്തു പുരട്ടിയ മഞ്ഞളിന്റെ കുളിര്‍മയില്‍,ഇനിയും വിട്ടുമാറാത്ത ഈ മരുഭൂമിയിലെ തണുപ്പില്‍ വിറച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന എന്നെ ഒന്നു ഉഷാറാക്കാനായിട്ടാവണം അപ്പോള്‍ അങ്ങിനെ കളി പറഞ്ഞു അവള്‍.

"അതിനെന്തിനാടി നാണിയ്ക്കുന്നെ ,മറ്റാരുടെയും മുമ്പിലല്ലോ. നിന്റെ മുമ്പിലല്ലെ, അല്ലെങ്കില്‍തന്നെ നമ്മള്‍ക്കിടയില്‍ കാണാനും കാണിയ്ക്കാനും ഇനി എന്താ ബാക്കിയുള്ളത്‌ മാളു.."

അങ്ങിനെ കളിചിരിയിലൂടെ ഒരുക്കിയെടുത്ത ആശ്വാസത്തിന്റെ ആ നിമിഷങ്ങളില്‍ ഉണങ്ങാന്‍ തുടങ്ങുന്ന കുരുക്കളിലെ പൊറ്റകള്‍ അടരാതെ,എനിയ്ക്കൊട്ടും വേദനിയ്ക്കാതെ ചെറുപയര്‍പൊടി തേച്ചു കുളിപ്പിയ്ക്കുമ്പോള്‍ വല്ലാത്ത കരുതലായിരുന്നു അവള്‍ക്ക്‌.

" തല നിറച്ചു കുരുക്കളാണ്‌, കുളിച്ചിട്ട്‌ പത്തുപതിനഞ്ചു ദിവസവുമായി എന്നിട്ടും ഞാന്‍ വിചാരിച്ചപോലെ മുടി കൊഴിഞ്ഞിട്ടില്ലട്ടോ, ഭാഗ്യം".
തല നന്നായി തുവര്‍ത്തി രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിതരുമ്പോള്‍ ആശ്വസത്തോടെ അവള്‍ മൊഴിഞ്ഞു...

ഈശ്വരാ... ഇവളില്ലായിരുന്നെങ്കില്‍..! സ്നേഹാധിക്യംകൊണ്ടുവീര്‍പ്പുമുട്ടിയ ആ നിമിഷം അറിയാതെ ഞാനവളെ ചേര്‍ത്തു പിടിച്ചു.."കുട്ടേട്ടാ..വേണ്ടാ, വേണ്ടാ,.ആദ്യകുളി കഴിഞ്ഞിട്ടേയുള്ളു..കുഞ്ഞിക്കുറുമ്പു കാട്ടാനുള്ള പൂതിയൊക്കെ മനസ്സില്‍തനെ വെച്ചോളു,കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പുറത്തെടുത്താല്‍ മതി."
കള്ളച്ചിരിയോടെ അവള്‍ കുതറി മാറി..അവളു പുറകെ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു കടന്നപ്പോള്‍...! വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..സ്വപ്നലോകത്തില്‍ ഞെട്ടിയുണര്‍ന്നതുപോലെ സ്ഥലകാലബോധം നഷ്ടപ്പെട്ട്‌ ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി ഞാന്‍.

"കുട്ടേട്ടാ തലയില്‍ അധികം വെള്ളമൊഴിയ്ക്കേണ്ട, നല്ല തണുപ്പല്ലെ അവിടെ,നന്നായി തോര്‍ത്തണം, പിന്നെ നെറുകയില്‍ രാസ്നാദിപൊടി ഇടാന്‍ മറക്കണ്ടാട്ടോ".കുളിയ്ക്കാന്‍ ഒരുങ്ങുന്നതിനുതൊട്ടുമുമ്പായി ഫോണിലൂടെ അവള്‍ പറഞ്ഞത്‌ പെട്ടന്ന്‌ ഞാനോര്‍ത്തു.തിടുക്കത്തില്‍ അലമാരയില്‍ രാസ്‌നാദി പൊടിയുടെ ചെപ്പിനായി പരതുമ്പോള്‍ എന്റെ കണ്ണുകളില്‍ നിന്നുമുതിര്‍ന്ന ജലകണങ്ങള്‍ മുറിയിലെ കാര്‍പ്പെറ്റില്‍ വീണലിഞ്ഞു.

(തുടരും)
കൊല്ലേരി തറവാടി
23/03/2012

13 comments:

  1. അന്ന്‌ ചിക്കന്‍പോക്സിന്റെ തുടക്കത്തില്‍ വയ്യായ്‌ക മൂര്‍ദ്ധന്യത്തിലെത്തിയ ആ ബുധനാഴച പോസ്റ്റ്‌ പൂര്‍ത്തിയാക്കാന്‍ എന്തിനായിരുന്നു നീ ഇത്രയും ഉത്സാഹം കാണിച്ചത്‌ ?....ഓഫീസില്‍ത്തന്നെ ആവശ്യത്തില്‍കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ളപ്പോള്‍ അതിന്റെയൊപ്പം പോസ്റ്റെഴുത്തും കൂടി കൂട്ടിക്കുഴച്ച്‌ എന്തിന്‌ വെറുതെ മനസ്സിനായാസം നല്‍കുന്നു......? എന്നിട്ട്‌ എത്രപേര്‍ വായിയ്ക്കുന്നു......!

    എത്രയോ വട്ടം സ്വയം ചോദിച്ചിരിയ്ക്കുന്നു ഞാന്‍ ഈ ചോദ്യങ്ങള്‍,എന്നിട്ട്‌ മനസ്സിനെ ശാസിച്ചിരിയ്ക്കുന്നു.ആരോടു പറയാന്‍, ആരനുസരിയ്ക്കാന്‍.!

    ചില ശീലങ്ങള്‍ അങ്ങിനയാണല്ലെ,.ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞിട്ട്‌ ഇനിയാവര്‍ത്തിയ്ക്കില്ല എന്നെത്ര കരുതിയാലും ഒരു സിഗരറ്റിന്റെ ലഹരി തീരുന്ന മാത്രയില്‍ ചുണ്ടില്‍ അടുത്തെതെടുത്തുവെച്ച്‌ എത്ര തിടുക്കത്തിലാണ്‌ ലൈറ്ററിനായി പരതുന്നത്‌ നമ്മളില്‍ പലരും.! അടുത്ത പോസ്റ്റിനൊരുങ്ങി കഴിഞ്ഞു ഞാന്‍.! ഇതിന്റെ രണ്ടാം ഭാഗം,അച്ചന്റെ ശ്രാദ്ധ ദിനം ഇതിലേതു വിഷയം ആദ്യം എന്ന ചെറിയൊരു സംശയം മാത്രം ബാക്കി.

    ReplyDelete
  2. പതിവു പോലെ ഇഷ്ടായി ഈ സ്നേഹാക്ഷരങ്ങള്‍. തുടരൂ

    ReplyDelete
  3. വിശേഷങ്ങള്‍ തുടരട്ടെ, മാഷേ

    ReplyDelete
  4. അസ്സ്ലായിട്ടുണ്ട് ട്ട്വോ!തുടരൂ കാണട്ടെ............
    ആശംസകള്‍

    ReplyDelete
  5. കൊല്ലേരി വല്ലാത്ത ഒരു പോസ്റ്റ്!
    മനസ്സിലെ എല്ലാ വികാരവിചാരങ്ങളെയും തട്ടി ഉണര്‍ത്തുന്ന പോസ്റ്റ്!
    "കൊല്ലേരിയുടെ വെളിപാടുകള്‍" ആരേലും വായിച്ചില്ലങ്കില്‍ അത് "ഹേയ് വായനക്കാരാ നിന്റെ നഷ്ടം!".
    കൊല്ലേരി പരിചയപ്പെടുത്തിയ അനിലേട്ടനെ (അനിലേട്ടന്റെ സവാരി ഗിരിഗിരി) ഏറെ ഇഷ്ടമായി.
    "സ്വന്തം പക്ഷത്തെ പ്രതിരോധിയ്ക്കുകയും ന്യായികരിയ്ക്കുകയും ചെയ്യുന്ന ആകെയുള്ള ആ ഒരുചാനല്‍"
    ഇഷ്ടപ്പെടുന്ന ആലപ്പുഴക്കാരായ അഷറഫിനും ഷെറീഫിനും അഭിവാദനങ്ങള്‍!
    കൊല്ലേരി കമന്റ് എണ്ണം നോക്കണ്ട നല്ലൊരു ബ്ലോഗ് ആണ് "കൊല്ലേരിയുടെ വെളിപാടുകള്‍"

    ReplyDelete
  6. ആദ്യം ഞാനൊന്നു ശങ്കിച്ചു, ഇനിയിപ്പോ മാളുവെങ്ങാനും നേരെ ഫ്ലൈറ്റില്‍ അവിടെയെത്തിയോ എന്നു. പിന്നെ കര്യം പിടി കിട്ടി. അപ്പോ ടെറസ്സില്‍ ഡിഷില്‍ കളിച്ചാല്‍ ഇങ്ങനെ അസുഖം വരുമോ?. ഞാനും ഇടയ്ക്കിടെ ചാനല്‍ കൃഷിക്കായി ടെറസ്സില്‍ കയറാറുള്ളതാ..(ആകെയുള്ളൊരു വ്യായാമവും ഇപ്പോള്‍ അതായിരിക്കുന്നു!) ആറടിയുടെ 2 എണ്ണവും ഒരു ഡി.ടി.എചും വെച്ചു ഇനിയും ഓസിയില്‍ ചാനലിന്റെ എണ്ണം കൂട്ടാമോ എന്ന റിസേര്‍ച്ചിലാണ് ഞാന്‍. എതായാലും പുതിയ എച്.ഡി റിസീവറും 32 ഇഞ്ച് എല്‍.സിഡിയും വന്ന ശേഷം വെറുതെയിരിക്കാനും നേരമില്ലാതായിരിക്കുന്നു. ആകെ ഒരു കുഴപ്പമേയുള്ളൂ ,പകലായാലും രാത്രിയായാലും ഇതിന്റെ മുമ്പില്‍ ഇരുന്നാല്‍ അറിയാതെ ഉറങ്ങിപ്പോകുന്നു. (മിന്നു മോള്‍ പോലും അതിന്നിടയില്‍ അവളുടെ “ചിത്രം തൊലൈ കാച്ചി ”യിലേക്ക് ചാനല്‍ മാറ്റിയാല്‍ ഞാനറിയില്ല!.

    ReplyDelete
  7. പ്രിയപ്പെട്ടവരേ കൂടെകൊണ്ടുപോകാന്‍ സ്വപ്നങ്ങള്‍ക്ക് കഴിയും അല്ലേ....

    ഹൃദയത്തെ തൊട്ട വാക്കുകള്‍ ...നന്നായി...ഇനിയും എഴുതു

    ആശംസകളോടെ,

    ReplyDelete
  8. ചിക്കൻ പോക്സാണെങ്കിലും ,മട്ടൻ കറിയാണെങ്കിലും ,
    സീരിയലാണെങ്കിലും ,സീരിയയസ് വിഷയങ്ങളാണെങ്കിലും,...
    എന്തെഴുത്യാലും ഒരു സന്തുഷ്ട്ടകുടുംബത്തിന്റെ അകത്തളങ്ങളിലെ സ്നേഹ
    വാത്സല്ല്യങ്ങളുടെ തൊട്ടുതലോടലുകൾ ഏറ്റ് വാങ്ങാതെ ഒരു വായനക്കാരനും ഈ തറവാട്ടുമുറ്റത്തുനിന്നും പുറത്തുകടന്നു പോകുവാൻ കഴിയുകയില്ലല്ലോ അല്ലേ...

    അതൊക്കെ തന്നെയാണ് ഈ തറവാടിയുടെ എഴുത്തിന്റെ ഗുണങ്ങളും മഹിമയും കേട്ടൊ കൂട്ടരേ

    ReplyDelete
  9. വിഷമം തോന്നി
    എന്നും സന്തോഷം ഉണ്ടാവട്ടെ
    നന്മകള്‍ നേരുന്നു

    ReplyDelete
  10. മനസ്സ് തൊട്ടു അറിയുന്ന
    എഴുത്ത്...ഒരു കൊച്ചു കുട്ടിയുടെ
    നിഷ്കളങ്കതയോടെ മനസ്സ് തുറന്ന
    ഈ എഴുത്തിനു മുന്നില്‍ നമിക്കുന്നു
    സുഹൃത്തേ....ആശംസകള്‍...

    ReplyDelete
  11. വിഷമം മനസ്സിലാക്കാന്‍ കഴിയുന്നു. എന്ത് ചെയ്യാം.
    പക്ഷെ മാളു കൂട്ടിനുണ്ടല്ലോ, ദൂരെയാണെങ്കിലും.

    ReplyDelete
  12. ഞാനും ആദ്യം വിചാരിച്ചത് മാളു അവിടെ എത്തീന്നാ.പിന്നേം വായിച്ചപ്പൊഴേ മനസ്സിലായുള്ളൂ. സ്നേഹത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല, എത്ര കേട്ടാലും മടുക്കില്ല...അതുകൊണ്ട് എഴുതൂ ഇനിയും.

    ReplyDelete
  13. ചിക്കൻ പോക്സ് ദിനങ്ങളിലെ ഏകാന്തത... വിരഹം... എല്ലാം ഹൃദയസ്പർശിയായി പകർത്തിയിരിക്കുന്നു... ബാക്കി കൂടി പോരട്ടെ...

    ReplyDelete