Wednesday, January 4, 2012

ബാല്യത്തിലെ മൂത്രത്തുള്ളികള്‍.... ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം. (ഭാഗം-2)

ഒരുപാടു മാറിപോയിരിയ്ക്കുന്നു നാട്‌, തീര്‍ത്തും അന്യമായിരിയ്ക്കുന്നു..ഋതുഭേദങ്ങള്‍ക്കുപോലും നിറഭേദങ്ങള്‍വന്നു.കാലവര്‍ഷവും തുലാവര്‍ഷവും പെയ്തിറങ്ങി എണ്ണിയിലാടുങ്ങാത്ത മണല്‍ത്തരികളും ഒലിച്ചുപോയി.ടാറിന്‍ത്തുള്ളികള്‍ കോരിയൊഴിച്ചു ചെമ്മണ്‍പാതയെ പര്‍ദ്ദയണിയിച്ചതോടെ എന്റെ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറി,ശരിയ്ക്കും പരിഷ്‌കാരിയായി...ജൂണിലെ ചെളിമഴയില്‍ കാവിയണിയുന്ന പുതുമണം മാറാത്ത "നീലയുംചന്ദനക്കളറും" വെളുപ്പിയ്ക്കാനുള്ള 501 ബാര്‍ സോപ്പിന്റെ അധികാരപരിധിയിലേയ്ക്ക്‌ സര്‍ഫ്‌ എക്സെല്‍ അധിനിവേശം നടത്തി.501 ബാര്‍ സോപ്പ്‌ വെറും ഓര്‍മ്മ മാത്രമാകാനും തുടങ്ങി.നീലയും ചന്ദനക്കളറും ധാരാളിത്വം തുളുമ്പുന്ന മറ്റനവധി വര്‍ണ്ണങ്ങളില്‍ മുങ്ങിപോയി..ലക്കും ലഗാനുമില്ലാതെ രാവിലേയും വൈകീട്ടും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സ്ക്കൂള്‍ വാനുകളുടെ ഇത്തിരിവട്ടത്തില്‍ ഒരു കൊച്ചു ടിഫിന്‍ ബോക്സില്‍ കുത്തി നിറച്ച നൂഡില്‍സിനു സമാനം ചുരുണ്ടുകൂടി വീര്‍പ്പുമുട്ടിവിതുമ്പുന്നു ഇന്നത്തെ നോണ്‍ സ്റ്റിക്കി ബാല്യത്തിന്‌ പാതയോരത്തെ ജീവിത്തതിന്റെ തുടിപ്പുകള്‍, പിറന്ന മണ്ണിന്റെ ഗന്ധം എന്തിന്‌ സ്വന്തം അസ്തിത്വം പോലും ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കുന്ന നാളുകളില്‍ത്തന്നെ അന്യമാകുന്നു..അങ്ങിനെയങ്ങിനെ എല്ലാ അര്‍ത്ഥത്തിലും എന്റെ ഗ്രാമവും നാട്യപ്രധാനത്താല്‍ സമൃദ്ധമായി..എന്നിട്ടുമെന്നിട്ടും ഇന്നും നന്മകള്‍ വീണുറുങ്ങുന്ന ആ വഴിത്താരകളില്‍ പരിചതമായ ലാളിത്യത്തിന്റെ പഴയ ഏതോ കാലടിപ്പാടുകള്‍ വൃഥാ തിരയാന്‍ വെമ്പുന്നു ഒരു കുട്ടിക്കുരങ്ങിനെപോലെ ചഞ്ചലമായ എന്റെ മനസ്സ്‌.ഓരോ യാത്രയിലും. മനസ്സില്‍ താഴിട്ടു പൂട്ടി ഭദ്രമാക്കിയ ഭൂതക്കാലത്തിലെ അറകളെ മധുരനൊമ്പരത്തില്‍ പൊതിഞ്ഞ ഓര്‍മ്മത്താക്കോലുമായി ഒഴുകിയെത്തുന്ന നിളാക്കാറ്റ്‌ തഴുകിതുറക്കാനൊരുങ്ങുന്നതും ഇത്തരം അപൂര്‍വ്വനിമിഷങ്ങളില്‍തന്നെയാണ്‌..

നാട്ടിലെ യാത്രകള്‍ക്കിടയില്‍ പലപ്പോഴും സ്കൂളില്‍ കൂടെ പഠിച്ചവര്‍,പാരലല്‍ കോളേജില്‍ ഞാന്‍ പഠിപ്പിച്ച "കുട്ടികള്‍" അങ്ങിനെ ചിലരേയൊക്കെ യാദൃശ്ചികമായി കണ്ടുമുട്ടാന്‍ ഇടവരാറുണ്ട്‌.അവരാരും ഇന്നും കുട്ടികളല്ല..! മുതിര്‍ന്ന കുട്ടികളുടെ മാതാപിതാക്കളാണ്‌.പെണ്‍കുട്ടികളില്‍ പലരും അമ്മൂമ്മമാര്‍ വരെ ആയിരിയ്ക്കുന്നു.! ഓരോരുത്തരുടേയും കോലത്തില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ കൗതുകത്തോടെ വീക്ഷിയ്ക്കുമ്പോള്‍ അത്ഭുതം തോന്നും. എടാ മണ്ടാ, നീ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണോ വിചാരം..! നിന്നെക്കുറിച്ചും അവരിപ്പോള്‍ ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും ചിന്തിയ്ക്കുന്നതെന്ന്‌ മനസ്സോര്‍മ്മിപ്പിയ്ക്കുന്ന നിമിഷം ജാള്യത തോന്നും...

ഒന്നു മുതല്‍ എട്ടു വരെ ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുന്നു പഠിച്ച ആശാരി കുമാരന്റെ മകളുടെ കല്യാണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി ഈ വെക്കേഷനിടയില്‍.എട്ടാം ക്ലാസില്‍ രണ്ടുതവണ തോറ്റ്‌ പഠിപ്പു നിര്‍ത്തി പണിയ്ക്കിറങ്ങിയ അവനിപ്പോള്‍ വലിയ ബില്‍ഡറായി,കാശുകാരനായി,വിദേശനിര്‍മ്മിതകാറില്‍ പത്രാസില്‍ നാട്ടില്‍ വിലസുന്നു..മണ്ഡപത്തില്‍ ഒരച്ഛന്റെ ഗൗരവത്തോടെ,അതിലേറേ പക്വതയോടെ മേലാസകലം സ്വര്‍ണ്ണകൊണ്ടു പൊതിഞ്ഞ മകളുടെ കൈ പിടിച്ച്‌ പുതുമണവാളന്റെ കയ്യിലേല്‍പ്പിയ്ക്കുന്ന കുമാരനെ നോക്കി നില്‍ക്കുമ്പോള്‍ അമ്പരപ്പും അത്ഭുതവുമായിരുന്നു മനസ്സില്‍, ഈശ്വരാ, ഇവന്‌ ഇതിനൊക്കെത്തക്കവണ്ണം പ്രായമായോ..!അപ്പോള്‍ എനിയ്ക്കോ..? ഒരു നിമിഷം മാത്രം മനസ്സിനെ അലസോരപ്പെടുത്തുന്ന ഇത്തരം ചിന്തകള്‍ക്കപ്പുറം നാട്ടില്‍ വിവാഹവേദികളില്‍ കൊച്ചു ചെത്തു പെമ്പിളേരെ കണ്ടു കറങ്ങി നടക്കുമ്പോഴും,അവരറിയാതെ, ചന്തമുള്ള ആ മുഖങ്ങള്‍ മൊബയില്‍ ക്യാമറയിലേയ്ക്ക്‌ പകര്‍ത്തുമ്പോഴും പ്രായത്തിനു ഹിതമല്ലാത്ത എന്തോ ആണ്‌ ചെയ്യുന്നതെന്ന്‌ ഒരിയ്ക്കലും തോന്നാറില്ലെനിയ്ക്ക്‌..മുടിയിഴകള്‍ നേര്‍ത്തുനേര്‍ത്തുവരാന്‍ തുടങ്ങിയെങ്കിലും ഇനിയുംവെളുത്തു തുടങ്ങിയിട്ടില്ല.ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ മുഖത്തിന്റെ കാന്തിയും കാര്യമായി മങ്ങിയിട്ടില്ല,.പിന്നെ എനിയ്ക്കെന്തിന്റെ കുറവാണെന്ന ചിന്തയോടെ,വാര്‍ധക്യത്തിലും ഇരുപതുകാരിതന്നെ നായികയായി വേണമെന്നു ശഠിയ്ക്കുന്ന സൂപ്പര്‍ താരത്തിന്റെ മനോഭാവത്തോടെ ചെത്തിനടക്കുക തന്നെയായിരുന്നു ഞാനവിടെയെല്ലാം..എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തി കല്യാണച്ചിത്രങ്ങള്‍ അമ്മയ്ക്കു കാണാന്‍ വേണ്ടി മൊബയിലില്‍ നിന്നും കമ്പ്യൂട്ടറിലേയ്ക്കു ഡൗണ്‍ ലോഡു ചെയ്യുമ്പോള്‍ തെളിയുന്ന ചില സുന്ദര ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍ പലപ്പോഴും മാളുവിന്റെ കണ്ണില്‍ കരടാകും.

"എന്റെ മാളു, നമ്മുടെ മോളാകേണ്ട പ്രായമല്ലെ ഉള്ളു ആ കുട്ടികള്‍ക്കൊക്കെ.നമുക്ക്‌ പെണ്‍കുട്ടികളില്ലാത്തതു കൊണ്ടല്ലെ കുട്ടേട്ടന്‍ ഇങ്ങിനെ, നീ ഒരു മാതിരി..ഒന്നോര്‍ത്തു നോക്ക്യേ,കുറച്ചു വര്‍ഷങ്ങള്‍ കൂടി നേരത്തെ നമ്മള്‌ കല്യാണം കഴിച്ചിരുന്നെങ്കില്‍..കൃത്യം പത്താം മാസം തന്നെ ഒരു പെണ്‍കുട്ടിയെ നീ പെറ്റിരുന്നെങ്കില്‍.ഇപ്പോ ഇതുപോലെ വിവാഹമണ്ഡപത്തില്‍ സന്തൂര്‍ അച്ഛനായും,സന്തൂര്‍ അമ്മയായും ഷൈന്‍ ചെയ്യാമായിരുന്നു നമുക്ക്‌,..ങൂം.!.ഇനി പറഞ്ഞിട്ടെന്തിനാ അല്ലെ"..എല്ലാ വായ്‌നോട്ടങ്ങള്‍ക്കൊടുവിലും അവള്‍ കേട്ടു തഴമ്പിച്ച്‌ സ്ഥിരം വാചകങ്ങള്‍. എങ്കിലും അതു കേള്‍ക്കുമ്പോള്‍ പരിഭവത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടിയിലും മെല്ലെ ഒരു ചെറുപുഞ്ചിരി വിടരും ആ മുഖത്ത്‌.അവിഹിത മോഹങ്ങളെല്ലാം പരമാവധി മൊബയില്‍ ചിത്രങ്ങളിലൊതൊക്കുന്ന ഒരു പാവം വായ്‌നോക്കി മാത്രമല്ലെ തന്റെ കുട്ടേട്ടന്‍ എന്നോര്‍ത്ത്‌ ആശ്വസിയ്ക്കുകയായിരിയ്ക്കും അപ്പോഴോക്കെ അവള്‍.

പഴയ സതീര്‍ത്ഥ്യരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലായിരിയ്ക്കും കൂടെ പഠിച്ചിരുന്ന പലരും വെറും ഓര്‍മ്മ മാത്രമായി എന്ന വേദനിപ്പിയ്ക്കുന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്‌..25+18 =43...ത്യാഗരാജര്‍ ഹൈ സ്ക്കൂളില്‍ 10-E ക്ലാസ്സില്‍ ബ്ലാക്ക്‌ ബോഡിന്റെ വലത്തെ മൂലയില്‍ ചോക്കുകൊണ്ട്‌ മോണിറ്ററയായിരുന്ന ഞാന്‍ എഴുതിയിടാറുള്ള "ക്ലാസ്‌ സ്ട്രെങ്ങ്ത്ത്‌" ഇന്നും ഓര്‍മ്മയില്‍ വരുന്നു.. ആ 43 പേരില്‍ ആറുപേര്‍ അര്‍ദ്ധസെഞ്ചുറി തികയ്ക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിവെച്ച്‌, ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി പാഡഴിച്ചുവെച്ച്‌ എന്നെന്നേയ്ക്കുമായി ക്രീസു വിട്ടുപോയി.റോഡപകടങ്ങള്‍,ആത്മഹത്യ, ഹാര്‍ട്ട്‌ അറ്റാക്ക്‌, കരള്‍-വൃക്ക രോഗങ്ങള്‍ കേരളത്തില്‍ ചെറുപ്പത്തിലെ വിധവകളാകാന്‍ വിധിയ്ക്കപ്പെടുന്ന സ്ത്രീകളുടെ, കുഞ്ഞുന്നാളിലെ പിതാവിനെ നഷ്ടപ്പെടുന്ന ബാലികബാലാന്മാരുടെ എണ്ണം ഭയാനകമാംവിധം വര്‍ദ്ധിയ്ക്കുന്നു.

വേണ്ടപ്പെട്ടവരുടെ അകാല മൃത്യുവിനുമുമ്പില്‍ വിധി,ദൈവനിയോഗം, എന്നൊക്കെ എണ്ണിപ്പെറുക്കിയും മനുഷ്യന്റെ കണക്കുക്കൂട്ടലുകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ എന്നൊക്കെ കരുതിയും ആശ്വസിയ്ക്കാനല്ലെ എന്നും കഴിയാറുള്ളു മനുഷ്യര്‍ക്ക്‌. പക്ഷെ അതിനുമപ്പുറം അല്‍പ്പം കരുതലും കരുണയുമുണ്ടെങ്കില്‍ ഒഴിവാക്കാവുന്ന വിധത്തില്‍ പിന്നേയും അനാഥമാകുന്നു ഒരു പാടു കുരുന്നുകള്‍...ജീവനോടെ ഇരുന്നിട്ടും മനസ്സുകൊണ്ട്‌ ഇരു ധ്രുവങ്ങളില്‍ ജീവിയ്ക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ തൃശ്ശങ്കുവില്‍ വളരേണ്ടിവരുന്നു ആ കുരുന്നുകള്‍ക്ക്‌.വ്യത്യസ്ഥ സാഹചര്യങ്ങളില്‍, വിഭിന്ന കാഴ്ചപ്പാടുകളുമായി ജീവിച്ച രണ്ടുപേരുടെ പെട്ടന്നുള്ള സംഗമം ഒരിയ്ക്കലും വിചാരിയ്ക്കുന്നതുപോലെ സുഖകരമായിരിയ്ക്കണമെന്നില്ല ആരുടെ കാര്യത്തിലായാലും.എന്തിന്‌ പ്രണയവിവാഹങ്ങളില്‍ പോലും.കൊച്ചുകൊച്ചു വിട്ടുവീഴ്ചകള്‍,സമര്‍പ്പണങ്ങള്‍,അംഗീകാരങ്ങള്‍.സ്വര്‍ഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കുമുള്ള പാതകള്‍ തിരഞ്ഞെടുക്കുന്നത്‌ നാം തന്നെയാണ്‌ എന്ന തിരിച്ചറിവ്‌ ഇതൊക്കെ മതി കുടുംബബന്ധങ്ങള്‍ ഭദ്രമാകാന്‍. എല്ലാം അവസാനിച്ചു എന്നു തോന്നുന്ന നിമിഷങ്ങളില്‍പോലും സ്വന്തം കുഞ്ഞുങ്ങള്‍ പിച്ചവെച്ചു നടക്കുന്നത്‌ കുടുംബകോടതി വരാന്തകളിലാവരുതെന്ന്‌ നിശ്ചയിച്ചുറപ്പിയ്ക്കാനുള്ള മനഃസാക്ഷിയെങ്കിലും കാത്തു സൂക്ഷിയ്ക്കാന്‍ ആ മാതാപിതാക്കള്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍..! വളരെ അടുപ്പുമുള്ള ഒരു കുടുംബത്തില്‍ ഇത്തരം ചില നാടകീയ രംഗങ്ങള്‍ക്കും സാക്ഷിയാവാനുള്ള നിയോഗവും ഈ വെക്കേഷനില്‍ ഉണ്ടായി...ആരെ പറഞ്ഞു മനസ്സിലാക്കാനാണ്‌,അല്ലെങ്കില്‍ത്തന്നെ എന്തു പറഞ്ഞു മനസ്സിലാക്കാനാണ്‌.?.എല്ലാവര്‍ക്കും എല്ലാം അറിയാം ,അത്രയേറെ വിദ്യാസമ്പന്നരാണ്‌ ഇന്നത്തെ തലമുറ.പക്ഷെ പലപ്പോഴും കിട്ടുന്നതില്‍ സംതൃപ്തി കാണാന്‍ കഴിയാതെ പോകുന്നു അവര്‍ക്ക്‌,ചടുലമായ ചലനങ്ങളും കടുംവര്‍ണ്ണങ്ങളുമായി വെറുതെ മോഹിപ്പിയ്ക്കുന്ന മാരിചനു പുറകെ ലക്ഷ്യമില്ലാതെ അലയുന്നു....ഒരു പക്ഷെ, ദാരിദ്രത്തിന്റെ രുചിയറിയാതെ വളരുന്നുതു കൊണ്ടാകാം.ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയ്ക്ക്‌ വല്ലാത്ത ശോഭയായിരിയ്ക്കും,.പ്രത്യേകിച്ചും കുടുംബ ബന്ധങ്ങളില്‍.

ഇല്ലായ്മയുടെ വല്ലായ്മയില്‍ വലഞ്ഞ്‌ ദുരിതക്കടലില്‍ അലയുന്ന പഴയ സഹപാഠിയെ കണ്ടുമുട്ടി യാത്രയ്ക്കിടയില്‍ .ഒരു ദിവസം മാളുവിനെ ബാങ്കില്‍ കൊണ്ടുവിട്ടശേഷമുള്ള കറക്കത്തിനൊടുവില്‍ റൂട്ടൊന്നു മാറി വെറുതെ മേടേപ്പാടം വഴി മടങ്ങുകയായിരുന്നു ഞാന്‍..പാടത്ത്‌ വഴിയരികില്‍ വാഴത്തോട്ടത്തിന്റെ തണലിലിരുന്ന്‌ പശുവിനെ തീറ്റുന്ന ഒരാള്‍ എന്നെ നോക്കി പരിചയം ഭാവിച്ചു..മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ഒരു കൈലിമുണ്ട്‌ മാത്രം,വിളറി ദയനീയമായ മുഖം,കാഴ്ചയില്‍ ഒരറുപതു തോന്നിക്കുന്ന രൂപഭാവങ്ങള്‍.പള്ളിക്കാടന്‍ വിജയന്‍..!

"ആദ്യം നായരുട്ടിയ്ക്കെന്നെ മനസ്സിലായില്ലെ അല്ലെ.!.വയ്യാണ്ടായി നായരുട്ടി, വയറുവേദനയ്ക്കുള്ള രണ്ടോപ്പറേഷന്‍ കഴിഞ്ഞു..പണിയ്ക്കു പോവാനൊന്നും പറ്റാണ്ടായി.മരുന്നിനുതന്നെ വേണം ഒരുപാടു കാശ്‌...രണ്ടു മക്കള്‌..ഭാര്യ ഓട്ടുകമ്പനിയില്‍ പണിയ്ക്കു പോകുന്നതുകൊണ്ട്‌ പട്ടിണിയില്ല,അവക്കും വയ്യാണ്ടാവാന്‍ തുടങ്ങി,മോളെയാണെങ്കില്‍ കെട്ടിയ്ക്കാറായി.കുടുംബശ്രീ വഴി അവള്‍ക്കു ആഴ്ചയിലൊന്നോ രണ്ടോ പണി കിട്ടിയാലായി, മോനൊരുത്തനുണ്ട്‌,ചീട്ടുകളിയും വെള്ളമടിയുമായി നാടു തെണ്ടുന്ന അവനെക്കുറിച്ച്‌ ഒന്നു പറയാതിരിയ്കുന്നതാ നല്ലത്‌."

കൂടുതലായി ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ലായിരുന്നു,വിജയന്റെ ദയനീയമായ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു...ഈശ്വരാ, ..എന്റെ കൂടെ നാലാം ക്ലാസില്‍ പഠിച്ച വിജയന്‍ തന്നെയോ ഇത്‌.." അന്തം വിട്ടു പോയി ഒരു നിമിഷം.! വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല..ഒന്നു മുതല്‍തന്നെ ഓരോ ക്ലാസിലും രണ്ടു കൊല്ലം വീതം പഠിച്ച വിജയന്‍ ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ കുട്ടിയായിരുന്നു.എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ..നാലു കിലോമീറ്റര്‍ ദൂരേയുള്ള പള്ളിസ്ക്കൂളിന്റെ എല്‍.പി നാലു ഡിവിഷനുകള്‍ മാത്രമുള്ള നാട്ടിന്‍പുറത്തെ ഒരു ബ്രാഞ്ച്‌ മാത്രമായിരുന്ന ആ സ്ക്കൂള്‍ ഇന്നും ഉണ്ട്‌ ഒരു മാറ്റവുമില്ലാതെ.!.

നാലു കൊച്ചു മുറികള്‍, ഒരു ഉപ്പുമാവു പുര, ഓലകൊണ്ടുമറച്ചു കെട്ടിയ പെണ്‍കുട്ടികളുടെ മൂത്രപ്പുര ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമെ ഉണ്ടായിരുന്നുള്ളു ആ കൊച്ചു കോമ്പൗണ്ടിനുള്ളില്‍.ഒന്നാം ക്ലാസിന്റെ പുറകുവശത്തെ ചുവരിനപ്പുറം ഒഴിഞ്ഞ കോണിലെ ഇത്തിരി സ്ഥലത്ത്‌,മുള്ളുവേലിയ്ക്കപ്പുറത്തെ ആള്‍താമസമില്ലാത്ത വിശാലമായ പറമ്പില്‍നിന്നും സ്കൂള്‍ അങ്കണം വരെ പടര്‍ന്നു നില്‍ക്കുന്ന വലിയ പുളിമരത്തിന്റെ തണലിലെ ഓപ്പണ്‍ എയറില്‍ ആയിരുന്നു ഞങ്ങള്‍ ആണ്‍കുട്ടികള്‍ മൂത്രശങ്ക തീര്‍ത്തിരുന്നത്‌..കൊഴിഞ്ഞു വീഴുന്ന പുളിയിലകളും മൂത്രവും കൂടികലര്‍ന്ന്‌ എപ്പോഴും നനഞ്ഞുകുതിര്‍ന്നിരിയ്ക്കുന്ന ആ മണ്ണിന്റെ ഗന്ധം ഇതെഴുതുന്ന ഈ നിമിഷം എന്റെ മൂക്കിന്‍തുമ്പില്‍ നിറഞ്ഞു നില്‍ക്കുന്നു..കൊച്ചുകുട്ടികളായിരുന്നിട്ടും, പതിനൊന്നേക്കാലിന്റെ ഇന്റര്‍വെല്ലില്‍ തൊട്ടപ്പുറത്തുള്ള പെണ്‍കുട്ടികളുടെ മൂത്രപ്പുരയിലെ ഓലപ്പഴുതിലൂടെ സുന്ദരികളായ സുലോചനയും,നന്ദിനിയും,ആലീസും,കുറുമ്പുക്കാരിയും വായാടിയുമായ ഗീതാകുമാരിയുമൊക്കെ ഒളിഞ്ഞു നിന്നു നോക്കുന്നുണ്ടാവുമോ എന്ന് ചിന്തയോടെ വളരെ ശ്രദ്ധയോടെ, ഇത്തിരി സ്റ്റയിലിഷായിത്തന്നെയാണ്‌ ഞങ്ങള്‍ ഒരോരുത്തരും അന്ന്‌ ആ കര്‍മ്മം നിര്‍വഹിച്ചിരുന്നത്‌.

മുള്ളുവേലിയ്ക്കു മുകളിലൂടെ അപ്പുറത്തെ പറമ്പില്‍ നില്‍ക്കുന്ന പുളിമരത്തില്‍ മൂത്രത്തുള്ളികള്‍ എത്തിയ്ക്കുക..! എല്ലാവരുടെയും സ്വപ്നമായിരുന്നു അത്‌..എത്ര ആഞ്ഞ്‌ ശ്രമിച്ചിട്ടും വിവിധ രീതികളില്‍ മുള്ളി നോക്കിയിട്ടും ഒരിയ്ക്കല്‍ പോലും എനിയ്ക്കതിനു കഴിഞ്ഞിട്ടില്ല.എനിയ്ക്കെന്നല്ല വിജയനൊഴികെ മറ്റാര്‍ക്കും..!അനായാസേന ഉയര്‍ന്നു പൊങ്ങുന്ന വിജയന്റെ മൂത്രത്തുള്ളികള്‍ അനുദിനം പുളിമരത്തില്‍ പുതിയ ഉയരങ്ങള്‍ തേടുന്നതു നോക്കിനിന്ന്‌ നിസ്സഹായതയോടെ നെടുവീര്‍പ്പിടാനെ കഴിഞ്ഞുള്ളു എല്ലാവര്‍ക്കും.വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പാരലല്‍ കോളേജില്‍ പഠിപ്പിയ്ക്കന്ന സമയത്ത്‌ ഗണിതശാസ്ത്രം ക്ലാസില്‍ "പരാബോളയ്ക്കു" ഉദാഹരണം തേടുമ്പോള്‍ ഉയര്‍ന്നുപൊങ്ങി അതെ ക്രമത്തില്‍ താണിറങ്ങുന്ന മൂത്രത്തുള്ളികള്‍ ആണ്‌ ആദ്യം മനസ്സിലോടിയെത്തിയത്‌,അന്ന്‌ എന്റെ ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക്‌ ആ ഉദാഹരണം എത്രമാത്രം കൃത്യമായി മനസിലാകും എന്ന്‌ ഓര്‍ക്കാന്‍പോലും നിന്നില്ല ഞാന്‍.ഇന്നും ഏതെങ്കിലും സ്പോര്‍ട്‌സ്‌ മീറ്റുകളില്‍,എന്തിന്‌ ഒളിമ്പിക്സില്‍ പോലും ഉയര്‍ന്നുപൊങ്ങുന്ന ജാവലിനുകള്‍ കുറിയ്ക്കുന്ന പുത്തന്‍ റെക്കോഡുകള്‍ കാണുമ്പോള്‍ ഒരു പുതുമയും തോന്നാറില്ല,മനസ്സില്‍ ഒരിയ്ക്കലും തിരുത്താന്‍ കഴിയാത്ത അത്രയും ശക്തമായിരുന്നു അന്ന്‌ എന്റെ കുരുന്നു മനസ്സില്‍ വിജന്റെ കരുത്തില്‍ ഉയര്‍ന്നുപൊങ്ങിയ മൂത്രത്തുള്ളികള്‍ രചിച്ച റെക്കോഡുകള്‍. സുലോചനയും ഗീതാകുമാരിയുമൊക്കെ, ഇന്നത്തെ പെമ്പിള്ളേര്‍ ധോണിയേയെന്നപോലെ ആരാധനയോടെയും,അതിലേറേ മോഹത്തോടെയും വിജയനെ നോക്കിനില്‍ക്കുന്നതു കാണുമ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്‌.ഒരു ദിവസമെങ്കില്‍ ഒരു ദിവസം വിജയനെ തോല്‍പ്പിയ്ക്കണമെന്ന മോഹവുമായി ഒരു പാടു വെള്ളം കുടിച്ച്‌ വീട്ടില്‍ വടക്കെ തൊടിയിലെ മാവിന്‍ചുവട്ടില്‍ ചാഞ്ഞും ചെരിഞ്ഞും വിവിധ ആങ്കിളുകളില്‍ നിന്ന്‌ മൂത്രമൊഴിച്ചു പരിശീലിച്ചിട്ടുണ്ട്‌ ഞാന്‍.വടക്കേതിലെ രമചേച്ചിയതു കയ്യോടെ കണ്ടുപിടിച്ച്‌ അമ്മയ്ക്ക്‌ റിപ്പോര്‍ട്ടു ചെയ്തു.

"മൊട്ടേന്നു വിരിഞ്ഞിട്ടില്ല അതിനു മുമ്പെ മോന്‍ മൊട്ടേ പിടിച്ചു കളിയ്ക്കുന്നതിന്റെ സുഖമറിയാന്‍ തുടങ്ങിയോ" എന്ന പേടി കൊണ്ടാവാം ശാസിച്ചു അമ്മ."എപ്പോഴും ഉണ്ണിപ്പൂവില്‍ തൊട്ടാല്‍ സൂക്കേടു വരും "എന്നു ഒരു കൊച്ചു കുട്ടിയെ എന്നപോലെ അടുത്തു വിളിച്ചിരുത്തി ഉപദേശിച്ചു..അമ്മയുടെ ആശങ്കയുടെ കാരണം,തെറ്റിദ്ധാരണയുടെ അര്‍ത്ഥം ഇതൊന്നും മനസ്സിലാക്കാന്‍ പോലും പ്രായമാകാത്ത ഒരു കൊച്ചുകുട്ടി തന്നെയായിരുന്നല്ലോ അന്ന്‌ ആ നാലാം ക്ലാസുകാരന്‍.!

"എന്താ നായരുട്ടി ആലോചിയ്ക്കണേ,.എന്നാ ഇനി തിരിച്ചുപോക്ക്‌.."

"ഇനി ഒരാഴ്ച കൂടിയേയുള്ളു..അതിനു മുമ്പ്‌വിജയന്‍ ഒരു ദിവസം വീട്ടില്‍ വരു.." ഞെട്ടിയുണര്‍ന്ന്‌ പോക്കറ്റില്‍ പെട്രോള്‍ അടിയ്ക്കാനും അത്യാവശ്യം വട്ടചെലവിനുമായി കരുതിവെച്ചിരിയ്ക്കുന്ന നോട്ടുകളെടുത്ത്‌ കയ്യില്‍ വെച്ചു കൊടുമ്പോള്‍, ചെയ്യുന്നതിലെ മര്യാദ,.അതിനോട്‌ അവനെങ്ങിനെ പ്രതികരിയ്ക്കും എന്നൊന്നും ചിന്തിയ്ക്കാന്‍ മിനക്കെട്ടില്ല എന്റെ മനസ്സ്‌..ഒന്നും പറയാതെ അതു വാങ്ങുമ്പോള്‍ ആ കണ്ണുകളിലാളിക്കത്തിയ തിളക്കത്തിന്റെ അര്‍ത്ഥം നിനച്ചെടുക്കാന്‍ എന്തോ എനിയ്ക്കു കഴിഞ്ഞതുമില്ല...പഴയ ഊര്‍ജ്ജസ്വലതയോടെ അവനൊന്നു ഏണീറ്റു നിന്നിരുന്നുവെങ്കില്‍, എന്നിട്ട്‌ പൊയ്‌പോയ ബാല്യത്തിലെ നിഷ്കളങ്കതയോടെ, വീര്യത്തോടെ അവനൊന്ന്‌.! സത്യമായും അങ്ങിനെത്തന്നെ മോഹിയ്ക്കുകയായിരുന്നു എന്റെ മനസ്സ്‌..!

കണ്ണുകളില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ത്തുള്ളികള്‍ മറച്ച്‌ യാത്ര പോലും പറയാന്‍ നില്‍ക്കാതെ വണ്ടി സ്റ്റാര്‍ട്ടാക്കി..അതങ്ങിനെയാണ്‌,പ്രവാസലോകത്തെ അന്തഃപുരത്തില്‍ സിദ്ധാര്‍ത്ഥനെപോലെ സമൂഹം കാണാതെ ജീവിയ്ക്കുന്നതുകൊണ്ടാകാം മനസ്സു കലങ്ങുന്ന നിമിഷങ്ങളില്‍ പ്രായം മറന്ന്‌,പരിസരം പോലും മറന്ന്‌ നിയന്ത്രണം വിട്ടു ഇന്നും ചുരക്കും എന്റെ കണ്ണീര്‍ഗ്രമ്പ്ഥികള്‍...

ഇയര്‍ലി സാലറി ഇന്‍ക്രിമെന്റിലെ കുറവ്‌..മാളുവിന്റെ കൊച്ചുകൊച്ചു പിണക്കങ്ങള്‍..ക്വാര്‍ട്ടര്‍ലി പരീക്ഷയിലെ അപ്പുവിന്റെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പെര്‍ഫോമന്‍സ്‌.,ബാത്‌റൂമില്‍ കണ്ണാടിയ്ക്കു മുമ്പില്‍ മീശയില്‍ തെളിയുന്ന ഒരു പുതിയ നര, കുളിച്ചു തോര്‍ത്തികഴിയുമ്പോള്‍ ടവലില്‍ വീണുകിടക്കുന്ന മുടിചുരുളുകളുടെ എണ്ണം..എത്രയൊക്കെ എഴുതിയിട്ടും നൂറു പേരു പോലും തികച്ചും ബ്ലോഗില്‍ കയറാനില്ലെന്ന തിരിച്ചറിവ്‌..ബ്ലോഗില്‍ എന്റെ അക്ഷരങ്ങളോടിഷ്ടം തോന്നി നിരന്തരം മെയിലുകള്‍ അയയ്ക്കാറുള്ള പെണ്‍കുട്ടിയുടെ അടുത്തകാലത്തുള്ള അവഗണന.ഇങ്ങിനെയിങ്ങിനെ കൊച്ചുകൊച്ചു കാര്യങ്ങളിലൊതുങ്ങുന്നു ഈ പ്രായത്തിലും എന്റെ ജീവിതത്തിലെ വര്‍ത്തമാനക്കാല മഹാദുഃഖങ്ങളുടെ ആഴവും വ്യാപ്തിയും..!.
അടുത്ത നിമിഷം അല്ലെങ്കില്‍ അടുത്ത ദിവസം ഒരു വലിയ ആക്സിഡന്റ്‌, ശരീരത്തില്‍ എവിടെയെങ്കിലും ഒളിച്ചിരിയ്ക്കുന്ന മഹാരോഗത്തിന്റെ മുളപൊട്ടാന്‍ തുടങ്ങുന്ന വിത്തുകള്‍ അങ്ങിനെ എതെങ്കിലും മുനമ്പില്‍ ചെന്നായിരിയ്ക്കുമോ സുഖിച്ചു ലയിച്ചുള്ള എന്റെ ഈ യാത്രകളുടെ അവസാനം.! ആ ചിന്തയില്‍ ഒരു നിമിഷം മനസ്സൊന്നു കാളി.! ..ഈശ്വരാ, അങ്ങിനെ എന്തെങ്കിലുമൊക്കെ എന്റെ ബാക്കിജീവിതത്തിന്റെ തിരക്കഥയില്‍ എഴുതിചേര്‍ത്തിട്ടുണ്ടെങ്കില്‍ പ്ലീസ്‌...അരുത്‌, അതിനു പകരം,ഒരു നിമിഷംപോലും വൈകാതെ ഈ ജീവനെടുത്ത്‌ കഥാന്ത്യത്തിലെത്തണം.! ഒപ്പിട്ട ഒരു ബ്ലാങ്ക്‌ ചെക്ക്‌ ആയി,അല്ലെങ്കില്‍ മുദ്രപത്രത്തിലെഴുതി ഇപ്പോഴെ ഞാനതു ഒരുപാധിയുംകൂടാതെ സമര്‍പ്പിയ്ക്കുന്നു...

പെട്ടന്നു മാളുവിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു...അവളെ മറന്ന്‌, അവളുടെ അനുവാദമില്ലാതെ,അവള്‍ക്കുമാത്രം സ്വന്തമായ എന്റെ ജീവന്‍ ഈശ്വരനാണ്‌ ചോദിയ്ക്കുന്നതെങ്കില്‍പോലും എങ്ങിനെ എഴുതി നല്‍കുവാന്‍ കഴിയും എനിയ്ക്ക്‌.! അപ്പുവിന്റെ കാര്യം, സാരമില്ല..അവന്‍ വലുതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു.കൂട്ടുകാരുടെ എണ്ണം കൂടുന്നു,ഫോണ്‍വിളികളുടെ ദൈര്‍ഘ്യവും..സ്കൂളില്‍ ഒപ്പം ഹൈജമ്പ്‌ പ്രാക്റ്റീസ്‌ ചെയ്യുന്ന ബൃന്ദയുടേയും കൂട്ടുകാരികളുടെയും ഡയറി മില്‍ക്ക്‌ പ്രോമിസുകളില്‍ മയങ്ങി കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍..അതെല്ലാ വീട്ടില്‍ വന്ന്‌ മാളുവിനൊട്‌ വിവരിയ്ക്കുമ്പോള്‍ താടിരോമങ്ങള്‍ കുരുക്കാന്‍ തുടങ്ങിയ അവന്റെ മുഖത്തെ നുണക്കുഴികള്‍ക്ക്‌ കൂടുതല്‍ തിളക്കം കൈവരിയ്ക്കാന്‍
തുടങ്ങിയിരിയ്ക്കുന്നു.....
."സുന്ദരിയാണോ അപ്പു ഈ ബൃന്ദ..."തമാശയ്ക്ക്‌ മാളുവിനെ ഒന്നു ചൂടാക്കാനാണെങ്കില്‍പോലും ഒരു തറവാടിയായ അച്ഛന്‍ എന്ന നിലയ്ക്ക്‌ അങ്ങിനെ ചോദിയ്ക്കാതാരിയ്ക്കാന്‍ കഴിഞ്ഞില്ലെനിയ്ക്ക്‌.

"എനിയ്ക്കറിയാം,നന്നായിട്ടറിയാം, കുട്ടേട്ടന്‍ ഇതേ ചോദിയ്ക്കുവുള്ളുവെന്ന്‌..അച്ഛനായാല്‍ ഇങ്ങിനെത്തന്നെയാവണം.പൊയ്ക്കോളു എന്റെ മുമ്പില്‍ നിന്ന്‌,വന്നിരിയ്ക്കുന്നു ഒരു വായ്‌നോക്കി അച്ഛന്‍." എന്നെ നോക്കി മാളു കൊഞ്ഞനം കുത്തി.
മനസ്സിനെ മനപൂര്‍വ്വം കുടുംബ നിമിഷങ്ങളുടെ ചിന്താസരണിയിലേയ്ക്കു തിരിച്ചു വിട്ട്‌ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ച്‌ വീട്ടിലെത്തുമ്പോഴേയ്ക്കും വിജയനെ ഞാന്‍ പൂര്‍ണ്ണമായും മറന്നിരുന്നു.മാളു,..അപ്പു,ഞങ്ങളുടെ ലോകം..ആധുനിക കാലഘട്ടത്തിലെ മറ്റേതൊരു സാധാരണ മനുഷ്യനുമെന്നപോലെ സ്വാര്‍ത്ഥതയുടെ പുറംതോടിനുള്ളിലേയ്ക്ക്‌, എന്റെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലേയ്ക്കു ഉള്‍വലിഞ്ഞുപോകുകയായിരുന്നു ഞാനും എന്റെ ചിന്തകളും. ഉച്ചയൂണൊരുക്കി അക്ഷമയോടെ എന്നേയുംകാത്തിരിയ്ക്കുകയായിരുന്നു അമ്മയവിടെ...

( വല്ലാതെ ബോറാവുന്നില്ലല്ലോ അല്ല്ലെ,.ഊണിനുശേഷം ഒട്ടും വൈകാതെ യാത്ര തുടര്‍ന്നോട്ടെ...?..)


കൊല്ലേരി തറവാടി
04/01/12

16 comments:

  1. “എന്ത് കൊണ്ടോ ഭയങ്കരമായി ബോറടിച്ചു ,ഖടാഖടിയന്മാരായ പല ബ്ലോഗര്‍മാരും നല്ല വാക്ക് പറഞ്ഞിരിക്കുന്നതും ഇരിപ്പിടത്തില്‍ നല്ല കസേര കിട്ടിയതും കാണാതെയല്ല ,എങ്കിലും,,,,വിരസമായ പോസ്റ്റ്‌ എന്ന് പറയാതെ വയ്യ . ക്ഷമിക്കുക, ,അവധിക്കാല പുരാണങ്ങള്‍ കേട്ട് മടുത്ത മനസ്സു പുതിയതൊന്നും കാണാത്തത്കൊണ്ടാവാം..”

    വെക്കേഷന്‍ വിശേഷങ്ങള്‍ക്ക്‌ രണ്ടാഭാഗം എഴുതുമ്പോള്‍ ഒന്നാം ഭാഗത്തിനു കിട്ടിയ ഈ കമന്റ്‌ ആയിരുന്നു മനസ്സില്‍ ...ഒപ്പം ഇതു പോസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുന്നതിനു തൊട്ടുമുമ്പ്‌ എച്ചുമുവിന്റെ ശക്തവും മനോഹരവുമായ പോസ്റ്റിന്റെ ഇമ്പാക്റ്റും..

    ഇത്തിരി അസൂയയും ഒപ്പം ഒരുപാട്‌ ആദരവും തോന്നി എച്ചുമുവിനോട്‌ ... "എന്നാണ്‌ എനിയ്ക്കും ഇങ്ങിനെ ഒന്നൊക്കെ എന്നും തോന്നി.അങ്ങിനെ ആകെ മൊത്തം ഏറെ മടിയോടേയാണ്‌ സത്യത്തില്‍ ഇതു ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്‌,...പിന്നെ എന്താണെന്നു വെച്ചാല്‌, എപ്പോഴും ഞാന്‍ പറയാറുള്ളതു പോലെ എല്ലാം ഒരു മോഹത്തിന്റെപ്പുറത്ത്‌ ചെയ്യുന്നു അത്രത്തന്നെ..

    എഴുതിയതെന്തെങ്കിലും ഒന്നച്ചടിച്ചു കാണാന്‍, അങ്ങിനെ മാളുവിന്റേയും അപ്പുവിന്റേയും മുമ്പില്‍ ഒന്നാളാകാന്‍ വേണ്ടിയാണ്‌ എഴുതിയതില്‍ ഭേദപ്പെട്ടതെന്നെനിയ്ക്കു തോന്നിയ ഒന്നു രണ്ടെണ്ണം സെലെക്റ്റ്‌ ചെയ്ത്‌ "ബ്ലോഗാനയ്ക്ക്‌" അയച്ചു കൊടുത്തത്‌.. എവിടെ,..ആരു പബ്ലിഷ്‌ ചെയ്യാന്‍..!അങ്ങിനെ ആ അതിമോഹം അവിടെ തീര്‍ന്നു.ഞാനും മാളുവും പിന്നെ എന്നെ നേരിട്ടറിയാവുന്ന ചില ചങ്ങാതിമാരും പലവട്ടം കയറിയിറങ്ങുന്നതുള്‍പ്പടെ "ഒരു പോസ്റ്റില്‍ "ഇതുവഴി വരുന്നവരുടെ" എണ്ണം ശരാശരി എഴുപതില്‍ താഴെ ഒതുങ്ങുന്നു...എന്തിന്‌ ഏറേ മോഹിച്ചെഴുതിയ മുല്ലപ്പെരിയാറിന്‌ തീരെ മോശം പ്രതികരണമായിരുന്നു ലഭിച്ചത്‌...ഒരു നിലയ്ക്ക്‌ ആശ്വാസം തന്നെയാണത്‌.ഞാനായിട്ട്‌ ഒരു പാടുപേരുടെ സമയം മിനക്കെടുത്തിയില്ലല്ലൊ,ബോറടിപ്പിച്ചില്ലല്ലോ എന്നൊക്കെയുള്ള ആശ്വാസം.

    അപ്പോഴും നല്ല വാക്കുകളുമായി എന്റെ ബ്ലോഗില്‍ കയറിവന്ന്‌ എന്നെ വിസ്മയിപ്പിയ്ക്കുന്ന കുറച്ചുപേരുണ്ട്‌..സമയക്കുറവുമൂലം അവരുടെ പലരുടെയും ബ്ലോഗില്‍ ഒരിയ്ക്കല്‍പോലും കയറി നോക്കാന്‍ കഴിഞ്ഞിട്ടില്ലെനിയ്ക്ക്‌.എന്നിട്ടും അവര്‍ വരുന്നു ,വീണ്ടും വീണ്ടും വരുന്നു..അതുകൊണ്ടൂതന്നെ ഈ ബൂലോകത്തില്‍ എഴുതുന്നതെല്ലാം അവര്‍ക്കായി സമര്‍പ്പേയ്ക്കേണ്ടി വരുന്നു എനിയ്ക്ക്‌..

    എന്തായാലും ഈ പ്രവാസത്തിന്റെ കുപ്പായം അഴിച്ചുവെയ്ക്കുന്നതു വരെ ഇങ്ങിനെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചു കൊണ്ടിരിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ലല്ലോ എനിയ്ക്ക്‌..!

    നന്ദി, നമസ്കാരം.

    ReplyDelete
  2. ചിലപ്പോൾ തോന്നും ഈ തറവാടി എന്റെയൊക്കെ നാട്ടനുഭവങ്ങളിൽ കൂടിയാണല്ലോ സഞ്ചരിക്കുന്നത് എന്ന്...

    ഇത്ര നന്നായി തന്നെ അനുഭവാവിഷ്കാരങ്ങൾ സമർപ്പിക്കുന്നതുകൊണ്ടാണല്ലോ , എത്ര തിരക്കിനിടയിലും ഈ അണുകുടുംബക്കാരന്റെ നൊസ്റ്റാൾജിയകൾ ; ഞങ്ങളൊക്കെ എപ്പോഴും വന്ന് എത്തി നോക്കുന്നത്...!

    ഇത്തരം എത്തിനോട്ടങ്ങളുടെ സാനിദ്ധ്യം, മറ്റുള്ളവരുടെ രചനകളിലും താങ്കൾ സമർപ്പിച്ചെങ്കിൽ ...
    ബൂലോകത്തെ ഏറ്റവും വലിയ തറവാടി ഈ തറവാടിയായേനേ...!

    ReplyDelete
  3. അതെ , എനിക്കും ബിലാത്തിയുടെ അതേ അഭിപ്രായം തന്നെ. വായ് നോക്കിയായ “കുട്ടേട്ടന്‍ ” ഇടയ്ക്കൊക്കെ മറ്റുള്ളവരുടെ രചനകളിലും കയറിയിറങ്ങിയാല്‍ തറവാടിത്തം ഇനിയും കൂട്ടാമായിരുന്നു. പാരബോളയുണ്ടാക്കുന്ന മൂത്രത്തുള്ളികളുടെ റേഞ്ച് അസ്സലായി!."എപ്പോഴും ഉണ്ണിപ്പൂവില്‍ തൊട്ടാല്‍ സൂക്കേടു വരും " ഇതും കൊള്ളാം.പോസ്റ്റ് വല്ലാതെ നീണ്ടു പോയാലും ബാല്യകാല സ്മരണകളും അതോടൊപ്പം മാളുവിന്റെയും അപ്പുവിന്റെയും വിവരണങ്ങളും എല്ലാം അസ്സലായി. ഏതായാലും കുറച്ചാളുകളെ കമന്റുമായി അങ്ങോട്ടയക്കാന്‍ പറ്റുമോയെന്നു ഞാനും നോക്കട്ടെ!.

    ReplyDelete
  4. സത്യസന്ധമായ എഴുത്ത് ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ ? ഒരു കഥയും ഇതിനോടൊപ്പം എത്തില്ല.

    ReplyDelete
  5. നല്ല ശൈലിയിലുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍

    ReplyDelete
  6. കൊല്ലേരി, ഇവിടെ ആളുകള്‍ കൂടുതല്‍ കയറി ഇറങ്ങിയാലും ഇല്ലെങ്കിലും ഇത് എഴുത്തുമായി ഒരു തരത്തിലും ബന്ധിപ്പികരുത്..

    അത് തന്നോട് തന്നെ ചെയ്യുന്ന വഞ്ചന ആണ്‌...

    ബിലതിയും മോഹമെദ്‌ ഇക്കയും പറഞ്ഞത് പോലെ കമന്റുകള്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ്‌..കൊല്ലെരി ചെന്ന് കാണുമ്പോള്‍
    അവര് വന്നു കാണുന്നു..ഒരു സന്ദര്‍ശനം എന്ന് മാത്രം കരുതുക...

    പിന്നെ വായിക്കുന്നവരും ഇഷ്ടപ്പെടുന്നവരും എല്ലാം കമന്റ്‌ ഇടണം എന്നുമില്ല..പലരും തിരക്കില്‍ വായിച്ചിട്ട് പോവും...



    കൊല്ലെരിയുടെ എഴുത്ത് ഒത്തിരി ഇഷ്ടം ആണ്‌ എനിക്ക്..എങ്കിലും ഒരു കാര്യം
    പറയാം..ഓരോ ഭാഗവും അല്പം കൂടി ചുരുക്കിയാല്‍ കുറേക്കൂടി ആസ്വദിച്ചു
    വായിക്കാന്‍ എല്ലാവര്ക്കും കഴിയും...അത് എഴുത്തിനു ഒരു കുറവും ഉള്ളത് കൊണ്ടല്ല.
    മറിച്ചു 'നൂഡില്‍സ് പോലെ ജീവിതത്തിന്റെ കൊച്ചു പാകെറ്റുകളില്‍ squeeze ചെയ്യപെടുന്ന'
    (കടപ്പാട് ഈ പോസ്റ്റ്‌ വാചകങ്ങള്‍) നമ്മുടെ ഒക്കെ സമയ ക്രമത്തിലെ പരിമിതി
    കൊണ്ടു മാത്രം ആണ്‌ കേട്ടോ....

    ഈ മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്തുകള്‍ക്ക്
    ബ്ലോഗനയില്‍ ഒരു സ്ഥാനവും വേണ്ട കൊല്ലേരി..വായനക്കാരുടെ മനസ്സില്‍ വേണ്ടത്ര ഉണ്ട്
    അത് മതി താങ്ങള്‍ക്ക്‌ സന്തോഷിക്കാന്‍....പുതു വര്‍ഷ ആശംസകള്‍...

    ReplyDelete
  7. ആരോടും അസൂയ വേണ്ട ....ആ എഴുത്തിലെ ആത്മാര്‍ഥത വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്....നല്ല വാക്കുകളെ പറയാനുള്ളൂ.
    ഇങ്ങനെ ഓരോരുത്തരെ കാണുമ്പോഴാണ് നാം നമ്മുടെ ഭാഗ്യങ്ങള്‍ തിരിച്ചറിയുന്നത് ....പിന്നെ മുരളിയും മുഹമ്മദ്‌ കുട്ടിയും പറഞ്ഞപോലെ മറ്റുള്ളവരുടെ രചനകളിലും പോയി സ്വന്തം കയ്യൊപ്പ് പതിക്കൂ.
    ആശംസകളോടെ,

    ReplyDelete
  8. കൊല്ലേരിയെ വെളിപ്പെടുത്തിയത് വിനുവേട്ടന്‍ ആണ്. മുല്ലപെരിയാര്‍ വായിച്ചശേഷം എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് "ഇത്ര നന്നായി എഴുതിയിട്ടും ആളുകള്‍ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്?" എന്നാണ്. ഈ ഒഴിവുകാലം നല്ലൊരു വായന തന്നു. Be yourself. തറവാടിയെ ഞങ്ങള്‍ ഇതില്‍ കണ്ടു. പോരെ.

    ReplyDelete
  9. കൊല്ലേരി തറവാടി പുതുവത്സരാശംസകള്‍ നേരുന്നു..
    ഈ പോസ്റ്റ് വളരെ ഇഷ്ടമായി. കൊല്ലേരിയുടെ പോസ്റ്റ് ഒന്നും തന്നെ വിടാതെ വായിക്കുന്നത് അതിന്റെ ആ ഒരു ഒഴുക്ക് കൊണ്ട് മാത്രമാണ്.
    വാക്കുകള്‍ക്ക് പിശുക്കില്ലതെ മനസ്സില്‍ നിന്നുള്ള ആ അനര്‍ഗള പ്രവാഹം!
    പിന്നെ'വലിയ ബ്ലോഗറുമാരൊന്നും'മറ്റ് ബ്ലോഗുകളില്‍ പോയി കമന്റിടാറില്ലല്ലൊ! :) തറവാടിയായ കൊല്ലേരിയുടെ വെളിപാടുകള്‍ക്ക് കമന്റിട്ട് കമന്റ് വാരിക്കൂട്ടണ്ട കാര്യവുമില്ല !!
    ക്രിസ്തുമസ്സും ന്യൂയിയറും ആയി പത്ത് ദിവസത്തെ ഫ്ലോറിടാ യാത്ര കഴിഞ്ഞ്
    ഞാന്‍ മടങ്ങുമ്പോള്‍ ഒരു പോസ്റ്റിനുള്ള വക മനസ്സില്‍ കൂടി
    പക്ഷെ ചിന്തകള്‍ അക്ഷരങ്ങള്‍ ആവുന്നില്ല...

    ReplyDelete
  10. എന്നെക്കുറിച്ച് ഇത്ര നല്ല വാക്കുകൾ പറയുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ഭാഗ്യം എനിയ്ക്കെന്നുമുണ്ടാവട്ടെ എന്നൊരു പ്രാർഥനയും......
    ഏറ്റവും ലളിതമായി യാതൊരു വെച്ചുകെട്ടുമില്ലാതെ എഴുതുന്നവർ എന്തെഴുതിയാലും അത് മനസ്സിലേയ്ക്ക് നേരിട്ട് പ്രവേശിയ്ക്കും എന്നാണ് എന്റെ പരിമിതമായ അറിവ്. ആ കഴിവുള്ള ഒരാൾ എഴുതുക എന്ന കാര്യം മാത്രം മുടങ്ങാതെ ചെയ്യണമെന്ന് അപേക്ഷിയ്ക്കുന്നു.

    അടുത്ത കുറിപ്പ് എഴുതിത്തുടങ്ങിയോ? ഇല്ലെങ്കിൽ വേഗം തുടങ്ങൂ.

    ReplyDelete
  11. ശ്ശോ! ഇങ്ങേരു പിന്നേയും സെന്റിയാവാന്‍ തുടങ്ങിയോ? നിങ്ങളെഴുതു മാഷേ. ബാക്കിയൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. പാലിയക്കരയിലെ ടോള്‍ ബൂത്ത് ജീവനക്കാര്‍ അവരുടെ തൊഴിലിനെ കാണുന്നതുപോലെ വേണം താങ്കള്‍ ബ്ലോഗെഴുത്തിനെ കാണാന്‍.....

    പിന്നെ ഒരു സ്വകാര്യം. ഈ പോസ്റ്റ് വായിച്ച് അല്പം ബോറായി. അത് എഴുത്തിന്റെ കൊഴപ്പായിരിക്കണംന്നില്ല്യാട്ടോ.

    അപ്പൊ ഹാപ്പി ന്യൂ ഇയര്‍!

    ReplyDelete
  12. ഗൃഹാതുരതകള്‍ ഉണര്‍ത്തിയ വായനാസുഖമുള്ള എഴുത്ത്. ആശംസകള്‍

    ReplyDelete
  13. അനുഭവങ്ങൾ നൽകിയ വഴിയെ നടന്നുപോയാൽ നല്ല നല്ല പോസ്റ്റുകൾ എഴുതാം. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  14. ഇന്ന് വെറുതേ സ്കൂളില്‍ പോയിരുന്നവഴിയിലെ പുളിമരത്തെ കുറിച്ചോര്‍ത്തു ശേഷമാണ് ഈ പോസ്റ്റ് വായിച്ചത്...വിസ്മയകരമായി തോന്നി ഇതിലെ പ്രതിപാദ്യമായ പുളിമരത്തെ വായിച്ചു.. പോസ്റ്റ്‌ പതിവിലേറെ നന്നായി... വിജയന്‍ മനസ്സില്‍ തിരിച്ചുപോകാതെ കുടിയിരിക്കുകയാണ്...അഭിനന്ദനങ്ങള്‍..

    ReplyDelete
  15. ഒട്ടും ബോറാവുന്നില്യാട്ടോ, ധൈര്യായിട്ട് തുടർന്നോളൂ. മനസ്സിൽ തോന്നുന്നതു് അതേ പോലെ പറയുന്നു. വായിക്കാൻ നല്ല സുഖവുമുണ്ട്. പിന്നെ, ചെറിയൊരു കുട്ടേട്ടനാ അല്ലേ? :):)

    ReplyDelete
  16. ( വല്ലാതെ ബോറാവുന്നില്ലല്ലോ അല്ല്ലെ,.ഊണിനുശേഷം ഒട്ടും വൈകാതെ യാത്ര തുടര്‍ന്നോട്ടെ...?..)

    ഇതെന്ത് ചോദ്യാ...? തുടർന്നില്ലെങ്കിൽ കൊല്ലും ഞാൻ കൊല്ലേരീ...

    ReplyDelete