Sunday, March 13, 2011

നീര്‍വിളാകന്‍ അറിയുവാന്‍...

നമസ്ക്കാരം സര്‍.. നെറ്റില്‍ വല്ലപ്പോഴും മാത്രം വരാന്‍ കഴിയുന്നതുകൊണ്ട്‌ താങ്കളുടെ "ശരിയത്ത്‌" ലേഖനം വായിയ്ക്കാന്‍ വൈകി, ഒപ്പം കമ്പനിയിലെ തിരക്കും കൂടിയായപ്പോള്‍ മറുപടി എഴുതാനും.. എഴുതി വന്നപ്പോഴാകട്ടെ ഒരു കമന്റിന്റെ, എന്തിന്‌ ഒരു പോസ്റ്റിനു ബൂലോകര്‍ ഇഷ്ടത്തോടെ കല്‍പ്പിച്ചു തന്നിട്ടുള്ള സ്ഥലപരിധിയും പതിവുപോലെ ഞാന്‍ ലംഘിച്ചു..!

സര്‍.. താങ്കളുടെ ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും മനസ്സിലാക്കുന്നു... ഭാരതത്തെ സ്നേഹിയ്ക്കുന്ന ഏതൊരു പൗരനും സ്വഭാവികമായും മനസ്സില്‍ തോന്നുന്ന വികാരങ്ങളാണ്‌ താങ്കള്‍ പ്രകടിപ്പിയ്ക്കാന്‍ ശ്രമിച്ചത്‌.. പക്ഷെ അതിനു തിരഞ്ഞെടുത്ത പരിഹാരമാര്‍ഗങ്ങളും ഉദാഹരണങ്ങളും എത്ര മാത്രം കൃത്യമായി എന്നതാണ്‌ ഇത്രയും തര്‍ക്കങ്ങള്‍ക്കു കളമൊരുക്കിയത്‌... ഏതൊരു രാജ്യത്താണെങ്കിലും ആ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചും ബഹുമാനിച്ചും അച്ചടക്കത്തൊടെ ജീവിയ്ക്കേണ്ടത്‌ ഒരു പ്രവാസി പൗരന്റെ ധാര്‍മിക ഉത്തരവാദിത്വവും കടമയുമാണ്‌. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളിലേയ്ക്കൊന്നും കടക്കുന്നില്ല... അല്ലെങ്കില്‍ തന്നെ അയല്‍പക്കത്തെ വലിയ മതില്‍ക്കെട്ടിനകത്ത്‌ എന്തു നടക്കുന്നുവെന്നു നോക്കി വിശകലനം ചെയ്ത്‌ അപ്പാടെ പകര്‍ത്തുന്നത്‌ സ്വന്തം വീട്ടിലെ പ്രശനങ്ങള്‍ക്ക്‌ ഒരിയ്ക്കലും ഒരു പരിഹാരമാകില്ലല്ലൊ.. ഓരോ വീട്ടുകാര്‍ക്കും ഓരോ രീതി എന്ന സാമാന്യ തത്വം അറിയാവുന്ന നമ്മളാരും അതിനു ശ്രമിയ്ക്കാറുമില്ല.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്‌, നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസം മുതല്‍ ഒരു കുടുംബത്തിന്റെ അച്ചുതണ്ടിലായി നമ്മുടെ രാജ്യത്തിന്റെ ഭരണയന്ത്രം.. തുടക്കത്തില്‍ ആ കുടുംബത്തില്‍ കരുത്തരായ നേതാക്കള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ അതിന്റെ ഭവിഷ്യത്തു നാം തിരിച്ചറിഞ്ഞില്ല... പക്ഷെ ശാപം കിട്ടിയിട്ടെന്നപോലെ തലമുറകള്‍ കഴിയുംതോറും അവരുടെ കര്‍മ്മശേഷി കുറഞ്ഞുവന്നു... ജനങ്ങളുടെ ഹൃദയത്തിലേയ്ക്കിറങ്ങിചെന്ന്‌ രാജ്യത്തിന്റെ മനസറിയാന്‍ ശ്രമിയ്ക്കാതെ നാല്‍പ്പതാം വയസ്സിലും കമ്പ്യൂട്ടര്‍ ഗെയിംസ്‌ കളിച്ചുനടക്കാന്‍ മാത്രമറിയാവുന്ന അമൂല്‍ ബേബിമാരുടെ കുടുംബമായി അവസാനമതു മാറി.

പുറത്തു നിന്നും രാഷ്ട്രീയപാരമ്പര്യമുള്ള ഒരു നേതാവിനെ വളര്‍ത്തികൊണ്ടുവരുന്നതിന്റെ അപകടം നേരത്തെതന്നെ തിരിച്ചറിഞ്ഞ ആ കുടുംബം ചൊല്‍പ്പടിയ്ക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ ഭരണനിയന്ത്രണത്തിനായി ആശ്രയിയ്ക്കാന്‍ തുടങ്ങി. തങ്ങളുടെ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ തന്നെ കഴിവും ശേഷിയും തെളിയിച്ചവരാണെങ്കിലും പാവകളുടെ വ്യക്തിത്വം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത, മൗനത്തോടൊപ്പം വിധേയത്വവും ഭൂഷണമാക്കിയ, നേതൃപാടവത്തിന്റെ അര്‍ത്ഥമെന്തെന്നറിയാത്ത ആതമാഭിമാനവും തന്റേടവുമില്ലാത്ത കുറെ ബ്യൂറോക്രാറ്റുകളെ ജനാധിപത്യത്തിന്റെ താക്കോല്‍ തന്ത്രപൂര്‍വ്വം ഏല്‍പ്പിച്ചു..

ആരോ വിശേഷിപ്പിച്ചതുപോലെ പാവങ്ങളുടെ യാതനയും, ഇല്ലായ്മയുടെ വല്ലായ്മയും അറിയാതെ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കുബേര പ്രതിഭകളാണ്‌ ഇവരില്‍ ഭൂരിഭാഗവും.. സ്മാര്‍ട്ട്‌ സിറ്റിയുടെ മധ്യസ്ഥനായി യൂസഫലിയ്ക്കു പകരം എന്തെ ശശി തരൂര്‍ വന്നില്ല.. IPL ടീമിനും കോമണ്‍വെല്‍ത്തു ഗെയിംസിനും കാണിച്ച ശുഷ്കാന്തി കാണിച്ചില്ല.. അവിടെ എന്തെ, കമ്മീഷണും വിയര്‍പ്പോഹരിയ്ക്കൊന്നും വകുപ്പില്ലായിരുന്നൊ..! അറിവും വിജ്ഞാനവും സാങ്കേതിക വിദ്യയുടെ അതിപ്രസരവും ആധുനികമനുഷ്യനില്‍ നന്മയുടെ സ്ഥാനത്ത്‌ സ്വാര്‍ത്ഥതയും ധനമോഹവുമാണ്‌ വളര്‍ത്തുകയെന്നതിന്‌ ഉത്തമോദാഹരണങ്ങളാണ്‌ ഇത്തരം സുഖലോലുപരായ ഉദ്യോഗസ്ഥപ്രഭുക്കന്മാര്‍. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ പറയണം സര്‍....

മോഹത്തിനു പോലും ദേശീയ നേതാവെന്ന്‌ വിശേഷിപ്പിയ്ക്കാന്‍ ഒരു നേതാവില്ലാത്ത പ്രസ്ഥാനമായി മാറി സ്വാതന്ത്ര സമരത്തിനു ചുക്കാന്‍ പിടിച്ച നമ്മുടെ ദേശീയ പ്രസ്ഥാനം.. ഭരണകൂടത്തിന്റെ അടുപ്പില്‍ നിത്യവും തീ പുകയാന്‍ വേണ്ടി പ്രാദേശിക നേതാക്കളുടെ കരുണയും നിധിയും തേടി അവരുടെ വീട്ടുപടിയ്ക്കല്‍ കൂട്ടികൊടുപ്പുമായി കാവല്‍ കിടക്കേണ്ട ഗതികേടിലായി ദേശീയപ്രസ്ഥാനത്തിനെ പാവ നേതാക്കള്‍.! കൂട്ടുകക്ഷിഭരണത്തില്‍ കൂട്ടിക്കൊടുപ്പിന്റെ അനിവാര്യത, മാന്യതയുടെ മുഖമൂടിയണിയുന്ന ഭരണധികാരികള്‍ക്കുപോലും നിഷേധിയ്ക്കാന്‍ കഴിയാത്ത ഇത്തരം ഒരു അവസ്ഥയില്‍ നമ്മുടെ രാജ്യത്ത്‌ എങ്ങിനെയാണ്‌ സര്‍ താങ്കളുദ്ദേശിയ്ക്കുന്ന നിയമവാഴ്ചകള്‍ നടപ്പിലാക്കപ്പെടുക.!

ഈ ദേശീയ ദുരന്തക്കാഴ്ചകളില്‍ നിന്നും നമുക്ക്‌ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കു വരാം.!

മദ്യവും ഒപ്പം മാധ്യമങ്ങളും പരസ്പരം മല്‍സരിച്ച്‌ അര്‍ബുദമായി പടര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടിന്റെ മനസാക്ഷി കാര്‍ന്നു തിന്നുന്നു.!

സര്‍, താങ്കള്‍ താങ്കള്‍ ശ്രദ്ധിയ്ക്കാറില്ലെ കുറ്റപത്രം, എഫ്‌ ഐ ആര്‍, ക്രൈം ഡയറി തുടങ്ങിയ പേരുകളില്‍ വരുന്ന പ്രോഗ്രാമുകള്‍... ഇവിടുത്തെ മാധ്യമത്തമ്പുരാക്കന്മാര്‍ എത്ര ഉത്തരവാദിത്വത്തോടേയാണ്‌ കുറ്റകൃത്യങ്ങള്‍ പഠിപ്പിയ്ക്കാനായി ദിവസവും പ്രൈം റ്റൈമിലെ അരമണിക്കൂര്‍ നീക്കി വെയ്ക്കുന്നത്‌.... ഒന്നോര്‍ത്തു നോക്കു സര്‍, ഇത്തരം പ്രോഗ്രാമുകള്‍ നിരന്തരം വീക്ഷിയ്ക്കുന്ന ഒരു ശരാശരി യുവാവിന്റ്‌ മാനസിക നിലയില്‍ അശ്വവേഗത്തിലുണ്ടാകുന്ന മാറ്റം..! ഒപ്പം അവന്റെ മനസ്സില്‍ മുളപൊട്ടുന്ന അതിമോഹങ്ങളില്‍ എന്‍ഡോസള്‍ഫാന്‍തുള്ളികള്‍ പകര്‍ന്നുകൊണ്ട്‌ 916 പോലും തോറ്റു പോകുന്ന സുന്ദരിമാരുടെ അകമ്പടിയോടേയുള്ള സ്വര്‍ണ്ണ-വസ്ത്ര-ഊര്‍ജങ്ങളുടെ ബഹിര്‍സ്പുരണം കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകും...

കാണാറില്ലെ സര്‍, ഇത്തരം പരസ്യങ്ങള്‍..?

നിഴലും വെളിച്ചവും ഭംഗിയായി കോര്‍ത്തിണക്കി തിളങ്ങുന്ന ആ സൗന്ദര്യത്തിടമ്പുകളുടെ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞ കാതിണകള്‍,മൂക്കൂത്തി തിളങ്ങുന്ന മൂക്കിന്‍ത്തുമ്പ്‌, മറയ്ക്കാന്‍ കഴിയാതെ നിസ്സഹായരാകുന്ന സ്വര്‍ണ്ണകൂമ്പാരങ്ങള്‍ നാണിച്ചു തലകുനിയ്ക്കുന്ന മുലക്കച്ചകൊണ്ടു മുഴുപ്പിയ്ക്കുന്ന വിസ്‌തൃതമായ മാറിടം, താഴെ അലങ്കരിയ്ക്കാന്‍ ചാര്‍ത്തിയ അരഞ്ഞാണത്തെ പോലും കൊതിപ്പിയ്ക്കുന്ന ചന്തമുള്ള പൊക്കിള്‍ചുഴിയും ഒപ്പം അണിവയറും.!. ഭാഗ്യം, പിന്നെ താഴോട്ട്‌ പാദസരം മാത്രം ധരിയ്ക്കാന്‍ പരമ്പരാഗതമായി മലയാളി മങ്കമാര്‍ ശീലിച്ചത്‌.അല്ലെങ്കില്‍..? എന്റെ ഈശ്വരന്മാരെ! വേണ്ട സര്‍, കൂടുതല്‍ ചിന്തിയ്ക്കാന്‍ മെനക്കേടേണ്ട... വെറുതെ എന്തിനാ.!

ആലുക്കാസ്‌..?, ചുങ്കത്ത്‌..?, മലബാര്‍ ഗോള്‍ഡ്‌.? കല്യാണ്‍,..? സൗന്ദര്യലഹരിയില്‍ വിസ്മയംപൂണ്ട്‌ കണ്ണു മഞ്ഞളിച്ച്‌ വിശ്വസ്ഥസ്ഥാപനം ഏതെന്ന്‌ തിരിച്ചറിയാന്‍ കഴിയാതെ കിതച്ചുതളരുന്ന നിമിഷങ്ങളില്‍ ആശ്വാസമായി ഊര്‍ജ്ജസ്രോതസ്സുകളുടെ പരസ്യപ്രവാഹം.. കുട്ടികള്‍, യുവതിയുവാക്കള്‍ തൈക്കിളവന്മാര്‍ ഒരാളേയും വെറുതെ വിടാതെ അവരുടെ രൂപത്തിനും പ്രായത്തിനും ചേരുന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഉത്തേജിപ്പിയ്ക്കുന്നു. ഒപ്പം ഇവിടം സ്വര്ഗ്ഗ‍മാണ്‌ എന്നാരും പറഞ്ഞുപോകുന്ന ഫ്ലാറ്റുകളുടെ മനോഹാരിതയും ഇന്‍ഷൂറന്‍സുകളുടെ പരിരക്ഷയും..!.

ഈ ഉത്തേജകനിമിഷങ്ങള്‍ നമ്മുടെ മനസ്സിനെ എങ്ങോട്ടാണ്‌ സര്‍, നയിയ്ക്കുക..? ഇണയുടെ താല്‍പ്പര്യങ്ങള്‍ക്കും, പരിധികള്‍ക്കും, പരിമതികള്‍ക്കുമപ്പുറം അതുവരെ അറിയാത്ത അനുഭവിയ്ക്കാത്ത എന്തൊക്കയൊ അനുഭൂതികളുണര്‍ത്തി ബെഡ്‌റൂമിലെ പാരമ്യ നിമിഷങ്ങള്‍ എങ്ങിനേയും വിസ്മയിപ്പിയ്ക്കുന്ന ഒരു മാമാങ്കമായി മാറ്റണമെന്നുള്ള വ്യാമോഹങ്ങളിലേയ്ക്കോ...!.

അവിഹിതബന്ധങ്ങളെ സാധൂകരിച്ചു പവിത്രവല്‍ക്കരിയ്ക്കുന്ന സീരിയിലുകള്‍ മലീമസമാക്കുന്ന കുടുംബാന്തരീക്ഷത്തിന്റെ മറവില്‍ ഇന്റര്‍നെറ്റിന്റെ നീലമഹാസാഗരവും കടന്ന്‌ അരാഷ്ട്രീയവല്‍ക്കരിച്ച കലാലയങ്ങളില്‍ നിന്നും പുറത്തുവരുന്ന യുവമനസ്സുകള്‍ "വനേസയുടെ" മീനിങ്ങും നിറവും അന്വേഷിച്ചലയുന്നു, അവരുടെ ടെക്‍നോമനസ്സുകളുടെ വികാരങ്ങള്‍ മാനിച്ച്‌ പൊതുനിരത്തുകളിലും പാര്‍ക്കുകളിലും കോണ്ടം തുപ്പുന്ന യന്ത്രങ്ങള്‍ സ്ഥാപിയ്ക്കാന്‍ നിര്‍ബന്ധിതരായിരിയ്ക്കുന്നു നമ്മള്‍.

തെരുവോരങ്ങളേയും അരാഷ്ട്രീയവല്‍ക്കരിച്ച്‌ സമൂഹത്തെ മൊത്തം ഷണ്ഡന്മാരാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടാന്‍ മറുവശത്തു മല്‍സരിയ്ക്കുന്നു ഇവരുടെ തന്നെ വാര്‍ത്താവിഭാഗങ്ങള്‍... ന്യൂസുകളെ പ്ലാന്റ്‌ ചെയ്ത്‌ മുതലാളിയുടെയും ഇഷ്ടക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ സംസ്ക്കരിച്ചെടുത്ത്‌ പ്രേക്ഷകരുട മനസ്സില്‍ കൃത്യമായി വിന്യസിയ്ക്കാനുള്ള ഇവരുടെ വൈദിഗ്ദ്യം എതിരാളുടെ ഉള്ളില്‍ പോലും മതിപ്പും ഒപ്പം അസൂയയും ജനിപ്പിയ്ക്കും..

ഭഗവത്‌ഗീതയും രാമായണവും ബൈബിളും ഉദ്ധരിച്ച്‌ ഭൗതികതയുടെ നിരര്‍ത്ഥകതയും ആത്മീയതയുടെ മഹത്വവും ഉദ്ഘോഷിയ്ക്കുന്ന അഭിനവ സ്വാമിമാരുടെ കാവിതിളക്കവും പാല്‍പുഞ്ചിരിയുമായാണ്‌ ചാനലുകളുടെ ഓരോ ദിവസത്തിന്റേയും ശുഭാരംഭം എന്നതാണ്‌ ഏറ്റവും വലിയവിരോധാഭാസം..!

സമൂഹമനസാക്ഷിയില്‍ കാപട്യത്തിന്റെ വിഷത്തുള്ളികള്‍ പടര്‍ത്തി മലീമസമാക്കിയതിന്‌ ആരാണ്‌ പ്രധാന ഉത്തരവാദികള്‍.. പറയണം സര്‍.. ആരോടാണിതിനൊക്കെ നന്ദി പറയേണ്ടത്‌..! എല്ലാറ്റിനും ആദ്യം, ഏറ്റവും ആദ്യം നന്ദിപറയേണ്ടത്‌ നമ്മുടെ ദൃശ്യമാധ്യമതമ്പുരാക്കന്മാരോട്‌ തന്നേയല്ലെ...? രാജ്യത്ത്‌ അഭിനവ ആഗോള സംസ്കാരത്തിന്റെ വിപണന സാധ്യതകള്‍ മനസിലാക്കി ഉപഭോഗ സംസ്കാരത്തിന്റെ വാണിഭപ്പുരകളക്കി മാറ്റാന്‍ കുടപിടിച്ചും ചൂട്ടുകത്തിച്ചും വാഴികാട്ടികളാകുന്ന ആ രാജ്യസ്നേഹികളെ ഭാവിയില്‍ രാജ്യം എങ്ങിനെയൊക്കെ ആദരിച്ചാലാണ്‌ സര്‍ മതിയാവുക...?

ഈ ഒരവസ്ഥയില്‍ സമൂഹത്തില്‍ ബലിയാടാവുന്ന സൗമ്യമാരുടെ എണ്ണം എങ്ങിനെ പെരുകാതിരിയ്ക്കും സര്‍? ഒറ്റക്കയ്യന്‍ തമിഴനെക്കുറിച്ചു ആവേശത്തോടെ വാചലാരാവുന്ന നമ്മള്‍ തീവണ്ടിയില്‍ നിന്നും വീണ കുട്ടിയുടെ നിലവിളി കേട്ടിട്ടും അപായച്ചങ്ങല വലിയ്ക്കാതെ അതു കേട്ടില്ലെന്നു നടിച്ച്‌ നിസ്സംഗത പാലിച്ച യാത്രക്കാരെ കുറ്റപ്പെടുത്താന്‍ മടിയ്ക്കുന്നു..

തിരക്കാണ്‌ സര്‍, എല്ലാവരും തിരക്കിലാണ്‌. വികസനത്തിന്റെ രഥത്തിലേറി മുന്നോട്ടുള്ള കുതിപ്പിനിടയില്‍ ചക്രത്തിനടിയില്‍ വീണുപിടയുന്ന സഹജീവിയെ കണ്ടില്ലെന്നു നടിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു നാം...

സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു നമ്മുടെ ലോകം.. 21 ഇഞ്ചു സ്ക്രീനില്‍ മനോരമയും കൈരളിയും ഇന്ത്യവിഷനും ഒരുക്കുന്ന വിദഗ്ദരുടെ മുമ്പില്‍ നമ്മള്‍ സ്വന്തം ചിന്താശേഷിയെ പണയം വെയ്ക്കുന്നു... അടുത്ത ഫ്ലാറ്റിലെ അയല്‍ക്കാരനെ പരിചയപ്പെടാന്‍ പോലും വിമുഖത കാണിയ്ക്കുന്ന നമ്മള്‍ അന്റാര്‍ട്ടിക്കയിലെയും ആസ്ട്രേലിയായിലേയും "സുഹൃത്തുക്കളുമായി" മണിക്കൂറുകളോളം കുശലം പങ്കുവെയ്ക്കാന്‍ നെറ്റില്‍ സമയം കണ്ടെത്തുന്നു.!

പുതിയതായി പെയിന്റടിച്ചു മനോഹരമാക്കിയ മതിലില്‍ റോഡിലൂടെ പോകുന്ന വാഹനത്തിന്റെ ടയറില്‍ തട്ടിതെറിയ്ക്കുന്ന കല്ലിന്‍കഷ്ണമേല്‍പ്പിയ്ക്കുന്ന ചെറുപാട്‌ കണ്ട്‌ വേദനിയ്ക്കുന്ന നമ്മുടെ മനസ്സിന്‌ മരം വീണു പൂര്‍ണമായും തകര്‍ന്ന അയല്‍ക്കാരന്റെ വീട്‌ വെറുമൊരു കാഴ്ച മാത്രമാകുന്നു..! നിറവും മണവും മസാലയും ചേര്‍ത്തൊരുക്കി ചാനലുകള്‍ "കഥയല്ലിതു ജീവിതം "എന്ന പേരില്‍ വിളമ്പുന്ന അന്യന്റെ കണ്ണീര്‍ അത്താഴമേശകളില്‍ നാവിന്റെ രസമുകുളങ്ങളെ ഉത്തേജിപ്പിയ്ക്കുന്ന വിഭവമായി മാറുന്നു.. ആ കുടുംബത്തെ നോക്കി സഹതപിയ്ക്കുന്ന നിമിഷങ്ങളില്‍ "നമുക്കിതു വന്നില്ലല്ലൊ" എന്നു സ്വയം ആശ്വസ്സിയ്ക്കുകയും ക്രൂരമായി ആനന്ദിയ്ക്കുകയം അല്ലെ സത്യത്തില്‍ നാം ചെയ്യുന്നത്‌..!

ആമയുടെ ജന്മമാണ്‌ സര്‍ ആധുനിക മനുഷ്യന്‌.. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൂര്‍ത്തികരണത്തിനായി മാത്രം അവന്‍ തല വെളിയിലേയ്ക്കിടുന്നു, ശിഷ്ട സമയം സമൂഹത്തില്‍ നിന്നുമകന്ന്‌ സ്വന്തം പുറംതോടിനുള്ളിലേയ്ക്കു മടങ്ങുന്നു.

"കുട്ടികള്‍ക്കാണെങ്കില്‍ പരീക്ഷയുടെ ടെന്‍ഷന്‍...! എനിയ്ക്കാണെങ്കില്‍ അവരുടെ ആരോഗ്യത്തിന്റേയും....“ പരസ്യത്തിലാണെങ്കില്‍ പോലും ധാരാളിത്വത്തിന്റെയും ആര്‍ഭാടത്തിന്റേയും ഉത്തുംഗശൃംഗത്തിലഭിരമിയ്ക്കുന്ന ആ അമ്മയുടെ മുഖം സമൂഹത്തിലെ ദരിദ്ര നാരയണന്‍മാരുടെ മക്കളുടെ ഹൃദയത്തിലേയ്ക്ക്‌ അസമത്വത്തിന്റെ അസംഖ്യം അണുക്കളേയല്ലെ പ്രസരിപ്പിയ്ക്കുന്നത്‌!.

നായ്ക്കളോടൊപ്പം കുഞ്ഞുങ്ങളും അലഞ്ഞുതിരിയുന്ന പുഴുവരിയ്ക്കുന്ന ഓടകളുള്ള ചേരിപ്രദേശങ്ങളില്‍തന്നെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ "അറ്റ്‌ലാന്റിയ" കെട്ടിപൊക്കുന്നു നമ്മള്‍..!

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമാംവിധം വര്‍ദ്ധിയ്ക്കുന്ന, എന്തു വിലകൊടുത്തും ഉള്ളവനായി മാറാന്‍ എല്ലാവരും മോഹിയ്ക്കുന്ന ഒരു സമൂഹത്തില്‍നിന്നും എങ്ങിനെയാണ്‌ സര്‍ സാമൂഹ്യ സുരക്ഷിതത്വവും പ്രതീക്ഷിയ്ക്കുവാന്‍ നമുക്ക്‌ കഴിയുക...?

ഈ നെട്ടോട്ടങ്ങള്‍ക്കിടയില്‍ നോട്ടുകെട്ടുകളില്‍ ആലേഖനം ചെയ്ത്‌ വ്യഭിചരിച്ചയ്ക്കപ്പെട്ട്‌ അവഹേളിയ്ക്കപ്പെടുന്നു പാവം ആ മഹത്മാവിന്റെ നിഷ്കളങ്ക മുഖം.. ഇതിനു മാത്രം എന്തു തെറ്റാണ്‌ സര്‍ അദ്ദേഹം നമ്മളോടു ചെയ്തത്‌.... സ്വാതന്ത്ര്യം നേടിതരാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചതോ..?

എന്തുപറ്റി സര്‍ നമുക്ക്‌? ഇതാണോ ഒരു ഹൈടെക്‌ ആധുനിക മനുഷ്യന്റെ മുഖം.? ഇതാവണമായിരുന്നോ അവന്റെ രൂപഭാവങ്ങള്‍.?

ഒരു വശത്ത്‌ ഒറ്റക്കയ്യന്‌ കര്‍ശനശിക്ഷ വാങ്ങികൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന നമ്മള്‍ ഒന്നിലധികം പീഡനകേസുകള്‍ ആരോപിയ്ക്കപ്പെടുന്ന നേതാവിനെ സംശയത്തിന്റെ നിഴലില്‍പോലും നിറുത്താതെ ആദരിയ്ക്കുന്നു. കടലിനെ സാക്ഷിനിര്‍ത്തി, കടല്‍ത്തിരകളെ അമ്പരിപ്പിയ്ക്കുന്ന വിധത്തില്‍ ആര്‍ത്തിരമ്പി അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്നു.. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന കാര്യങ്ങളല്ലെ, തേച്ചു മാച്ചു കളഞ്ഞതല്ലെ, എല്ലാവരും എല്ലാം മറന്നതല്ലെ എന്നൊക്കെ ആശ്വസ്സിയ്ക്കാവുന്നതിനുമപ്പുറം വഴിവിട്ടുള്ള ഔദ്യോഗിക സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേയ്ക്ക്‌ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.. എന്നിട്ടും അദ്ദേഹം നമുക്കു നേതാവാണ്‌, അദ്ദേഹത്തിനു മാത്രമെ നമ്മെ നയിയ്ക്കാന്‍ കഴിയു.!

രാജ്യത്തെ പരമോന്നത കോടതി അഴിമതികുറ്റത്തിനു ശിക്ഷിച്ച മറ്റൊരു നേതാവിനെ ആര്‍പ്പും കുരവുയുമായി അഭിവാദ്യങ്ങളര്‍പ്പിച്ചും ആശീര്‍വദിച്ചും, ന്യായാസനങ്ങളെ വെല്ലുവിളിച്ചും ശകാരിച്ചും, ജയലിന്റെ പടിവാതില്‍ വരെ അനുഗമിച്ച്‌, ജയിലിലും അദ്ദേഹം തന്റെ "ദൗത്യം" തുടരട്ടെ എന്നാശംസിച്ച്‌ കണ്ണീരോടെ മടങ്ങുന്നു "സ്വന്തം" അനുയായികള്‍,. ഒപ്പം സഖ്യകക്ഷികളും..!

ഇതാണ്‌ സര്‍ നമ്മുടെ നാട്‌`..!

ഇത്തരം ഒരു നാട്ടില്‍ എങ്ങിനെയാണ്‌ സര്‍ താങ്കള്‍ മനസ്സില്‍കണ്ട അത്തരം കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുക.. അമ്മയെ തല്ലിയാലും മകന്റെ ജാതിയും മതവും രാഷ്ടീയസ്വാധീനവും നോക്കി മാത്രം ന്യായനായങ്ങള്‍ വിശകലനം ചെയ്യുന്നവരായി മാറിയിരിയ്ക്കുന്നു നാം മലയാളികള്‍.

പ്രവാസലോകവും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ല... പ്രവാസി എന്ന ഒറ്റ ലേബലില്‍ ഒതുങ്ങാതെ, അവകാശങ്ങള്‍ക്കായി ഒന്നിച്ചുനിന്നു പൊരുതാതെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗുമായി ചേരി തിരിയുന്നു....

ശീതക്കാറ്റിന്റെ ഈര്‍പ്പവും, ഉഷ്ണക്കാറ്റിന്റെ വിയര്‍പ്പും, ഒപ്പം ജീവിതംതന്നെ പണയം വെച്ചു നമ്മളൊഴുക്കുന്ന കണ്ണുനീര്‍ത്തുള്ളികളും വീണുകുതിര്‍ന്ന ദിനാറും റിയാലും ചുടുനെടുവീര്‍പ്പുകള്‍കൊണ്ടുണക്കി എത്ര ആവേശത്തോടേയാണ്‌, എത്ര നിഷ്കളങ്കമായാണ്‌ ആ എണ്ണിചുട്ടുകിട്ടുന്ന അപ്പത്തിലെ ഒരു പങ്ക്‌ ഇവര്‍ക്കൊക്കെ സംഭാവനയായി നാം പകുത്ത്‌ നല്‍കുന്നത്‌..! അമ്മയും ഭാര്യയും മക്കളും അനുഭവിയ്ക്കേണ്ട, അവരുടെ നഷ്ടസ്വപ്നങ്ങളുടെയും മോഹഭംഗങ്ങളുടെയും വില ആരൊക്കയൊ, എവിടെയൊക്കയോ കൊണ്ടുപോയി എത്ര ഭംഗിയായാണ്‌ പങ്കുവെച്ചു രസിയ്ക്കുന്നത്‌....!

ഇയ്യിടെ ഒരു പരസ്യം കണ്ടു സര്‍... പ്രോഡക്ട്‌ ഏതാണെന്ന്‌ ഓര്‍ക്കുന്നില്ല... വിവരമില്ലാത്ത പാവമൊരു മൃഗമല്ലെ എന്ന അഹങ്കാരത്തില്‍ "കഴുതെ, കഴുതെ എന്നു വിളിച്ച്‌ മുന്നില്‍ നിന്നും ഗോഷ്ടി കാണിച്ചു വെറുപ്പിയ്ക്കുന്ന കുട്ടിയെ ക്ഷമ നശിച്ച കഴുത മുന്‍കാലുകൊണ്ട്‌ അടിച്ചു പറത്തുന്നു..!

കൗതുകം തോന്നി കണ്ടപ്പോള്‍ ഒപ്പം അത്ഭുതവും.. ഈശ്വരാ, കഴുതകള്‍ പോലും ശക്തമായി പ്രതികരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..! എന്നിട്ടും ആ വിശേഷണം ഭൂഷണമായി കരുതുന്നു..

ഇല്ല സര്‍ കൂടുതല്‍ എഴുതുന്നില്ല.. എഴുതാന്‍ തുടങ്ങിയാല്‍ സ്വയം മറന്നു പലതും എഴുതിപോകും...
എന്തിനു വെറുതെ.....? ഞാനും ഒരു ഭാരതീയനാണ്‌.... ജനാധിപത്യ വിശ്വാസി.... ആഗസ്റ്റ്‌ 15നും ജനുവരി 26നും ഒരു ചടങ്ങുപോലെ കൃത്യമായി "ഭാരതമാതാ കീ ജയ്‌" എന്നു ചെറുപ്പം മുതലെ വിളിച്ചു ശീലിച്ചവന്‍... എന്നിട്ടും, ചിലപ്പൊഴെങ്കിലും ആകാശത്തിന്റെ വടക്കുകിഴക്കെ കോണില്‍ ഒളിമങ്ങിയതെങ്കിലും ഊര്‍ജ്വസ്വലതയോടെ കത്തിനില്‍ക്കുന്ന ആ അരുന്ധതി നക്ഷത്രം എന്നെയും മോഹിപ്പിയ്ക്കാറുണ്ട്‌... അപ്പോഴെല്ലാം ഞാനെന്നെ ശാസിയ്ക്കും, ഉത്തമ പൗരനായി മാറും... എല്ലാം തികഞ്ഞ ഒന്നിനായി വ്യാമോഹിയ്ക്കാതെ കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്നിനായി പരതും.. കൂട്ടത്തില്‍ ഭേദം ഉമ്മനല്ല ഇപ്പോഴും മാമന്‍ തന്നെയാണെന്ന്‌ എളുപ്പത്തില്‍ തിരിച്ചറിയും...!


കൊല്ലേരി തറവാടി
12/03/2011

6 comments:

  1. ഞാനും ഒരു ഭാരതീയനാണ്‌.... ജനാധിപത്യ വിശ്വാസി.... ആഗസ്റ്റ്‌ 15നും ജനുവരി 26നും ഒരു ചടങ്ങുപോലെ കൃത്യമായി "ഭാരതമാതാ കീ ജയ്‌" എന്നു ചെറുപ്പം മുതലെ വിളിച്ചു ശീലിച്ചവന്‍... എന്നിട്ടും, ചിലപ്പൊഴെങ്കിലും ആകാശത്തിന്റെ വടക്കുകിഴക്കെ കോണില്‍ ഒളിമങ്ങിയതെങ്കിലും ഊര്‍ജ്വസ്വലതയോടെ കത്തിനില്‍ക്കുന്ന ആ അരുന്ധതി നക്ഷത്രം എന്നെയും മോഹിപ്പിയ്ക്കാറുണ്ട്‌... അപ്പോഴെല്ലാം ഞാനെന്നെ ശാസിയ്ക്കും, ഉത്തമ പൗരനായി മാറും... എല്ലാം തികഞ്ഞ ഒന്നിനായി വ്യാമോഹിയ്ക്കാതെ കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്നിനായി പരതും.. കൂട്ടത്തില്‍ ഭേദം ഉമ്മനല്ല ഇപ്പോഴും മാമന്‍ തന്നെയാണെന്ന്‌ എളുപ്പത്തില്‍ തിരിച്ചറിയും...!

    ReplyDelete
  2. ആദ്യം തന്നെ ഈ ലേഖനത്തിന് ഒരു ഹാറ്റ്സ് ഓഫ് ...!

    ആരു തന്നെയിതുവരെ ബൂലോഗത്തിൽ നമ്മുടെ നാടിന്റെ ഇത്രയും നല്ലൊരു ‘ദയ’നീയ ചിത്രത്തിന്റെ കാഴ്പ്പാടുകൾ ചിത്രീകരിച്ചിട്ടില്ല...! ...കേട്ടൊ തറവാടി .

    പൊന്നുവിളയിക്കുന്ന മണ്ണുണ്ടായിട്ടും മറ്റുള്ള നാടുകളിൽ പോയി ചെമ്പുണ്ടാക്കുന്നാവരിൽ‌പ്പെട്ട പ്രവാസിയായ എന്നെപ്പോളുള്ളവരുടേയെല്ലാം... സ്വന്തം രാജ്യത്തിന്റെ ഗതികേടോർത്ത് പരിതപിക്കുകയല്ലാതെ...
    എന്ത് ഇതിനെല്ലാം പോംവഴികൾ എന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...അല്ലേ ഭായ്

    ReplyDelete
  3. ലേഖനം നന്നായി..കുറേയധികം സത്യങ്ങള്‍ പറഞ്ഞിട്ടുണ്ട്

    ReplyDelete
  4. പറഞ്ഞതെല്ലാം സത്യം തന്നെ.പക്ഷേ എന്തു കാര്യം.

    ReplyDelete
  5. കൂട്ടത്തില്‍ ഭേദം ഉമ്മനല്ല മാമന്‍ തന്നെ. പക്ഷെ ഒരു മാമന്‍ എന്തുചെയ്യും?

    ReplyDelete
  6. പ്രിയ സുഹൃത്തേ.... എൻ്റെ ഒരു ലേഖനത്തിന് മറുപടിയായി അങ്ങ് എഴുതിയ ഈ ലേഖനം ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് എൻ്റെ ശ്രദ്ധയിൽ പെട്ടത് എന്ന് ക്ഷമാപൂർവ്വം അറിയിക്കുന്നു. ഇതിൽ കമൻ്റ് ചെയ്തിരിക്കുന്ന അജിത്തേട്ടനും, മുരളിയേട്ടനും എൻ്റെ സുഹൃത്തുക്കൾ ആണങ്കിലും അവരിൽ കൂടി പോലും ഞാൻ ഇത് അറിഞ്ഞില്ല എന്നത് എൻ്റെ തെറ്റ്. ലേഖനം പൂർണമായി വായിച്ചില്ല. വായിച്ച ശേഷം തീർച്ചയായും ഒരു മറുപടി തരുന്നതായിരിക്കും...

    ReplyDelete