Thursday, August 12, 2010

പ്രവാസിയുടെ ഒരുക്കം

അദ്ധ്യായം-1 

"പപ്പേട്ടാ.....ആ സ്വെറ്ററു കൂടി കയ്യില്‍ വെച്ചൊളു ....പുറത്തു നേരിയ തണുപ്പുണ്ട്‌....എയര്‍ പോര്‍ട്ടില്‍ നല്ല തണുപ്പായിരിയ്ക്കും ..കുറെ നേരം അവിടേയും ഇരിയ്ക്കാനുള്ളതല്ലെ..".

പുറത്തു നിന്നും തോമാസുട്ടി വിളിച്ചു പറഞ്ഞു...

അവന്‍ പെട്ടികളുമെടുത്തു താഴൊട്ടിറങ്ങാന്‍ തുടങ്ങിയിരുന്നു....

ഒരു വെക്കേഷനു കൂടിയുള്ള ഒരുക്കത്തിലായിരുന്നു പപ്പന്‍.....ആകെ ഒരു വെപ്രാളമായിരുന്നു....എത്ര ഒരുക്കിയിട്ടും, ഒരുക്കിയിട്ടും തീരാത്ത ഒരുക്കങ്ങള്‍.ഒറ്റയ്ക്കൊന്നു ചെയ്തു ശീലമില്ലാതായിരിയ്ക്കുന്നു..

ഒരു പാടു നാളിനുശേഷമാണ്‌ രാധിക കൂടെയില്ലാതെ ഒരു യാത്ര....കഴിഞ്ഞ പതിനേഴു വര്‍ഷമായി ഒരു തണല്‍മരം പോലെ...കുളിരു പകരുന്ന ഒരു തെളിനീരരുവിയുടെ സംഗീതം പോലെ രാധികയുടെ സാന്നിധ്യം...ആ തണലിന്റെ കുളിരില്‍, സ്വയമലിഞ്ഞങ്ങിനെ ഒരലല്ലുമറിയാതെ ഒഴുകുകയായിരുന്നു....

കുളികഴിഞ്ഞ്‌ ബാത്‌റൂമില്‍നിന്നിറങ്ങുമ്പോള്‍ തോര്‍ത്തുമായി ഓടിയെത്തും....

"
ഇത്രയും പ്രായമായിട്ടും ഇനിയും വൃത്തിയായി തോര്‍ത്താന്‍ പഠിച്ചില്ലല്ലൊ പപ്പേട്ടാ,.ഉപ്പുകലര്‍ന്ന വെള്ളമാണന്നെറിയില്ലെ.. മുഴുവന്‍ തോര്‍ത്തിക്കളയണം...അല്ലെങ്കിലെ മുടിമുഴുവന്‍ നരയ്ക്കാനും കൊഴിയാനും തുടങ്ങി..

ആ ശാസനകള്‍ക്കു പോലും വല്ലാത്ത സുഖമുളൊരു ഈണമുണ്ടായിരുന്നു... എല്ലാത്തിനും പ്രത്യേക താളം.. വൈഭവം....അതായിരുന്നു രാധികയുടെ സ്റ്റൈല്‍...

രാധിക ജീവിതത്തില്‍ കടന്നുവന്നതിനുശേഷം കിച്ചണില്‍ കയറുന്നതു അപൂര്‍വ്വമായിരുന്നു.......ചായയുണ്ടാക്കാന്‍ പോലും മറന്നു പോയിരുന്നു....കഴിഞ്ഞവര്‍ഷം അവള്‍ പോയതിനു ശേഷം വീണ്ടും കുക്കിങ്ങിന്റെ ബാലപാഠങ്ങള്‍ റിവൈസ്‌ ചെയ്യന്‍ തുടങ്ങുകയായിരുന്നു.....


മാളുട്ടി പത്താംക്ലാസു കഴിഞ്ഞപ്പൊള്‍ അവളുടെ പ്ലസ്‌-റ്റൂ പഠനം ത്രിശ്ശൂരിലേയ്ക്കു ഷിഫ്റ്റ്‌ ചെയ്യാമെന്ന്‌ രണ്ടുപേരും കൂടി ഒരുപാടാലോച്ചിച്ചു തീരുമാനിയ്ക്കുകയായിരുന്നു....പി.സി തോമാസ്‌ മാഷുടെ എന്റ്രന്‍സ്‌ കോച്ചിംഗ്‌...അതു തന്നെയായിരുന്നു പ്രധാന ലക്ഷ്യം...

വേര്‍പാടിന്റെ നിമിഷങ്ങള്‍.. അതിനെക്കുറിക്കാലോച്ചിയ്ക്കാന്‍ പോലും കഴിയില്ലായിരുന്നു...പക്ഷെ മകളുടെ ഭാവി...അതുമാത്രമായിരുന്നു രണ്ടുപേരുടെയും മനസ്സിലപ്പോള്‍ .

സത്യത്തില്‍ മാളുട്ടിയുടെ വളര്‍ച്ച കാണുമ്പോഴാണ്‌..തങ്ങളിരുവരും എത്രമാത്രം മുതിര്‍ന്നു എന്ന സത്യം അവര്‍ അത്ഭുതത്തോടെ തിരിച്ചരിയറുള്ളത്‌......

രാധികയേയും മാളുട്ടിയെയും നാട്ടില്‍കൊണ്ടുവിട്ടു തിരിച്ചുവന്ന ആദ്യദിനങ്ങളില്‍ വല്ലാത്ത ശൂന്യതയായിരുന്നു മനസില്‍ ....ഫ്ലാറ്റിലെ എകാന്തത ഭയാനകമായിരുന്നു....
ആ നിശബ്ദതതയില്‍ വല്ലാത്തൊരു ഭയം പപ്പനെ ഗ്രസിയ്ക്കുകയായിരുന്നു....

വെബ്‌ ക്യാമറയിലൂടെയുള്ള കൂടിക്കാഴ്ചകള്‍ ...ആശ്വസത്തേക്കാളേറെ ശോകാര്‍ദ്രമായിരുന്നു..വിര്‍ഹാര്‍ദ്രമായിരുന്നു ... ജയിലിലെ വിസിറ്റേര്‍സിനെപോലെ നെറ്റിനപ്പുറത്ത്‌ തളര്‍ന്ന മുഖവുമായി രാധിക...ഒപ്പം മാളുട്ടിയും...

".മാളുട്ടിയുടെ പന്ത്രണ്ടാം ക്ലാസു തീരുന്നതുവരെ അവിടെ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു ..... അല്ലെ പപ്പേട്ട..".അതു പറയുമ്പോള്‍ വിതുമ്പുകയായിരുന്നു രാധിക....

ആ ദിവസങ്ങളില്‍...വിരസമായ വൈകുന്നേരങ്ങളിലെ ഭ്രാന്തുപിടിപ്പിയ്ക്കുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റില്‍ നിന്നിറങ്ങി ,ദമ്മാം -കോബാര്‍ കോര്‍ണിഷ്‌ റോഡില്‍ കാറിന്റെ വേഗത കുറച്ചു അലസമായി ഡ്രൈവ്‌ ചെയ്ത്‌ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുമായിരുന്നു പപ്പന്‍...

വിരഹവിഷാദാര്‍ദ്ര ഭാവങ്ങളുമായി അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യകിരണങ്ങള്‍ അവനെ തഴുകി തലോടുമായിരുന്നു.....പ്രിയപ്പെട്ട പഴയക്കാല ഗസല്‍ഗാനങ്ങള്‍ അവനു കൂട്ടാകുമായിരുന്നു...

ഉള്‍ക്കടലില്‍ നിന്നും ഉപ്പും പേറി വരുന്ന കടല്‍ക്കാറ്റിന്റെ കൈകളില്‍ ആടിയുലയുഞ്ഞു ശൃംഗരിച്ചുരസിയ്ക്കുന്ന ഈന്തമരങ്ങളില്‍ ഉണ്ണികള്‍ വിരിഞ്ഞുതുടുക്കാന്‍ തുടങ്ങുന്ന കാലമായിരുന്നു അത്‌

ഓഫിസിലെ തിരക്കില്‍ വീര്‍പ്പുമുട്ടി തളര്‍ന്നു മടങ്ങുന്ന ഒരു സന്ധ്യയില്‍ രാധികയുടെ സാമിപ്യത്തിനായി എന്തെന്നില്ലാതെ കൊതിയ്ക്കുകയായിരുന്നു അവന്റെ മനസ്സ്‌ ...

കാറു പാര്‍ക്ക്‌ ചെയ്ത്‌ ഫ്ലാറ്റിന്റെ സ്റ്റെപ്പുകള്‍ കയറുമ്പോള്‍ സ്വയം മറക്കുകയായിരുന്നു....

കോളിംഗ്‌ ബെല്ലിലേയ്ക്ക്‌ വിരലുകള്‍ അറിയാതെ ചലിയ്ക്കുകയായിരുന്നു....

തന്റെ മനസ്സു പോലെ ഫ്ലാറ്റിനകവും ശൂന്യമാണെന്ന സത്യം വിസ്മരിയ്ക്കുകയായിരുന്നു..

തളര്‍ന്ന ബോധമനസ്സില്‍ ഉപബോധമനസ്സിലെ മിഥ്യാമോഹങ്ങള്‍ വ്യാപരിയ്ക്കുകയായിരുന്നു...പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു....

വാതില്‍ തുറന്നു ഒരു പൂന്തിങ്കള്‍ പോലെ പുഞ്ചിരിതൂകി മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു രാധിക..! ....

സ്റ്റഡിടേബിളില്‍ ഹോംവര്‍ക്കുകളില്‍ മുഴുകിയിരിയ്ക്കുന്ന മാളുട്ടി....

കണ്ണുകള്‍ക്ക്‌ വിശ്വസിയ്ക്കാനായില്ല..

സന്തോഷംകൊണ്ട്‌,അത്ഭുതം കൊണ്ട്‌.പരിസരം മറന്നവന്‍.രാധികയെ വാരിപുണന്നു..ഓടിയെത്തിയ മാളുട്ടിയെ ചേര്‍ത്തു നിര്‍ത്തി വാല്‍സല്യപൂര്‍വ്വം തലോടി...

ആനന്ദസാഗരം അലയടിച്ചുയരുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റിലെ ചുവരുകള്‍ക്കുപോലും ജീവന്‍ വെയ്ക്കുകയായിരുന്നു.....ശ്മശാനം പോലെ ശോകമൂകമായ അന്തരീക്ഷം എത്ര പെട്ടന്നാണ്‌ മുരളിരവം അലയടിയ്ക്കുന്ന സംഗീതസാന്ദ്രമായ വൃന്ദാവനമായി മായി മാറിയത്‌..

.പക്ഷെ ഒടുവില്‍.... എല്ലാം മിഥ്യയാണ്‌....മനസ്സിന്റെ തോന്നലുകള്‍ മാത്രം എന്ന തിരിച്ചറിവിന്റെ ഞെട്ടിയ്ക്കുന്ന നിമിഷത്തില്‍ ശരിയ്ക്കും തളര്‍ന്നു പോയിരിന്നു...അമ്പരപ്പോടെ ബെഡ്ഡിലെയ്ക്കു കുഴഞ്ഞുവീഴുകയായിരുന്നു.....

ഒന്നും കഴിയ്ക്കാതെ കിടന്നുറങ്ങുകായണല്ലെ....വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി എന്തെങ്കിലും അസുഖം വരുത്തി വെച്ചോളു...

ഉണര്‍വിനും ഉറക്കത്തിനുമിടയിലുള്ള തളര്‍ച്ചയുടെ നിമിഷങ്ങളില്‍ വീണ്ടും രാധിക....!!!

അവള്‍ ബെഡ്ഡില്‍ അവനൊടു ചേര്‍ന്നു ഇരിയ്ക്കുകയായിരുന്നു....അവന്റെ നെറ്റിയില്‍ തലോടുകയായിരുന്നു..മെല്ലെ അവന്റെ നെഞ്ചില്‍ തലചായ്ക്കുകയായിരുന്നു...

ആ സാന്നിധ്യത്തില്‍ ..സാമീപ്യത്തില്‍, സ്പര്‍ശത്തില്‍ നവോന്മേഷത്തിന്റെ ആയിരം കുതിരകള്‍ ഒന്നിച്ചുണര്‍ന്നുകുതിയ്ക്കാന്‍ തുടങ്ങുകയായിരുന്നു അവനിലപ്പോള്‍......

"പപ്പേട്ടാ,....മാളുട്ടിയുടെ മുമ്പില്‍ വെച്ചു പപ്പേട്ടന്റെ കുട്ടിക്കളികള്‍ ഇത്തിരു കൂടുന്നുണ്ട്‌ കേട്ടൊ....അവള്‍ മുതിര്‍ന്ന കുട്ടിയായി ,..തിരിച്ചറവിന്റെ പ്രായമായി എന്നൊന്നും ഒരു വിചാരവുമില്ല...ഹണിമൂണ്‍കാലമൊക്കെ എന്നോ കഴിഞ്ഞില്ലെ പപ്പേട്ട..നമുക്കു പ്രായമാകാന്‍ തുടങ്ങിയില്ലെ. ..." അവള്‍ പരിഭവിയ്ക്കുകയായിരുന്നു...

"സോറി മോളെ,.....പെട്ടന്നു നിന്നെ കണ്ട സന്തോഷത്തില്‍ പപ്പേട്ടന്‍ പരിസരം മറന്നു പോയി എല്ലാം മറന്നു പൊയി......" ...

അവന്‍ അവളെ നെഞ്ചോടു ചേര്‍ത്തു കിടത്തി മുടിയിഴകളെ തഴുകിയുണര്‍ത്തുകയായിരുന്നു...

ഒരു പൂച്ചകുഞ്ഞിനെപോലെ അവള്‍ ആ നെഞ്ചിലെ ചൂടില്‍ കുറുങ്ങിയൊതുങ്ങുകയായിരുന്നു...അപ്പോഴേയ്ക്കും അവന്റെ ചുണ്ടുകള്‍ ചിരപരിചിതവും പ്രിയങ്കരവുമായ മേച്ചില്‍പുറങ്ങള്‍ തേടി പ്രയാണമാരംഭിച്ചിരുന്നു...

" സത്യമാണ്‌ മോളെ നീ പറഞ്ഞത്‌,... നമുക്കും പ്രായമാകാന്‍ തുടങ്ങി എന്നറിയാഞ്ഞിട്ടല്ല....എങ്കിലും അതുള്‍ക്കൊള്ളാന്‍ ഇപ്പോഴും എന്തോ വല്ലാത്ത മടി തൊന്നുന്നു.... ഇന്നെന്താണെന്നറിയില്ല മനസ്സിനു വല്ലാത്ത മൂഡ്‌ ഓഫ്‌....ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ഓഫിസില്‍...എല്ലാം മറന്ന്‌ നമുക്കിന്നൊന്നഘോഷിച്ചാലൊ...എല്ലാം മറന്ന പഴയ ഹണിമൂണ്‍ നാളുകളിലേയ്ക്കു മടങ്ങിപോയാലൊ.......

അവന്റെ ചുണ്ടുകള്‍ അവളുടെ ചെവിയില്‍ കിന്നാരപൂക്കള്‍ വാരിവിതറുകയായിരുന്നു അപ്പോള്‍...

ആ മാന്ത്രികാധരങ്ങളുടെ മായജാലങ്ങള്‍ക്കു മുമ്പില്‍കീഴടങ്ങാനെ എന്നും അവള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളു....


ഒരിയ്ക്കലും കൊതിതീരാത്ത ആ ലാളനങ്ങള്‍ ഏറ്റുവാങ്ങി,...ആ ഹൃദയത്തില്‍ നിന്നൂറുന്ന പ്രണയധാരപ്രവാഹത്തില്‍ നനഞ്ഞുകുതിര്‍ന്നുലയിയ്ക്കുന്ന അസുലഭ നിര്‍വൃതിനിമിഷങ്ങളുടെ നിറവിനായി അവളും കൊതിയ്കുകയായിരുന്നു..മിഴിയിതളുകള്‍ വിടരുകയായിരുന്നു... വിരലുകള്‍ മെല്ലെ സ്വിച്ച്ബോഡിലേയ്ക്കു നീളുകയായിരുന്നു....

വെളിച്ചം വാരിവിതറി പ്രലോഭനങ്ങള്‍ സൃഷ്ടിച്ചു രംഗമൊരുക്കി തിരശീല നീക്കിയ ട്യൂബ്‌ ലൈറ്റുകള്‍ ഒന്നുമറിയാത്തമട്ടില്‍മെല്ലെ കണ്ണുപൊത്തി പിന്‍വാങ്ങുകയായിരുന്നു.


ആദ്യമായി വിവസ്ത്രയാക്കപ്പെടുന്ന നവവധുവിന്റെ നാണം തുളുമ്പുന്ന മുഖഭാവങ്ങളൊടെ കണ്ണുചിമ്മി പുഞ്ചിരിപൊഴിച്ചുണരാന്‍ തുടങ്ങുകയായിരുന്നു സുന്ദരിയായ ആ മാന്ത്രികവിളക്ക്‌.. അവന്റെ സ്വന്തം ബെഡ്‌റൂം ലാമ്പ്‌...

പച്ചകൊപ്രയില്‍ നിന്നാട്ടിയെടുത്ത വെളിച്ചെണ്ണയുടെ ഗന്ധം നാസരന്ധ്രങ്ങളിലൂടെ പടര്‍ന്നുകയറി അവന്റെ സിരകളെ മത്തുപിടിപ്പിയ്ക്കുകയായിരുന്നു ...

കണ്ണുചിമ്മികത്തിനിന്നിരുന്ന മാന്ത്രികവിളക്ക്‌ നാണം മറന്ന്‌..വിരിഞ്ഞുവിടര്‍ന്ന്‌... കരുത്തോടെ കത്തിജ്വലിച്ച്‌ കുളിരുള്ള അഗ്നി വര്‍ഷിയ്ക്കുകയായിരുന്നു.....

ചുവന്ന വെളിച്ചത്തിന്റെ തിളക്കത്തില്‍ നീരാടിയും നീന്തിതുടിച്ചും, മദം കൊണ്ട്‌ ഏതു നിമിഷവും പൊട്ടിച്ചിതറാന്‍ വെമ്പിതുടിച്ചു വിറച്ചുതുള്ളുകയായിരുന്നു അന്തരീക്ഷം...

വര്‍ഷങ്ങളായി കേട്ടു ശീലിച്ചു മനപാഠമാക്കിയ ശ്വാസനിശ്വാസങ്ങളുടെ ആന്ദോളനത്തില്‍ ഒരിയ്ക്കല്‍കൂടി ആടിയുലഞ്ഞു രസിയ്ക്കുകയായിരുന്നു അവരുടെ ഡബിള്‍കോട്ട്‌ .. ഒടുവില്‍ ഞെട്ടിവിറച്ചു പ്രകമ്പനം കൊള്ളുകയായിരുന്നു....

കുടുംബബന്ധങ്ങളിലെ സ്വര്‍ഗീയ നിമിഷങ്ങളുടെ വര്‍ണ്ണചാരുതയില്‍ മുങ്ങി നീരാടിയ കുറെ അഭൗമ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുകയായിരുന്നു അവരുടെ ബെഡ്‌റൂം......

ഒരസാധരണ ദിനമായിരുന്നു പപ്പനത്‌.
ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത വല്ലാത്തൊരനുഭവമായിരുന്നു.....

ബോധമനസ്സും ഉപബോധമനസ്സും പരിധുകള്‍ ലംഘിച്ചു മസ്തിഷ്ക്കത്തില്‍ വടം വലിച്ചു മല്‍സരിച്ചു കളിച്ചനിമിഷങ്ങളില്‍....മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വഴിതെറ്റിയ ചിന്തകള്‍ നിയന്ത്രണം വിട്ടു അലയുകയായിരുന്നു.

..തിരിച്ചറിവിന്റെ നിമിഷങ്ങളില്‍ അമ്പരപ്പിനേക്കാള്‍, അത്ഭുതത്തെക്കാള്‍..വല്ലാത്തൊരു ഭയം അവനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു .. "എന്തുപറ്റി തനിയ്ക്കെന്നോര്‍ത്ത്‌ തരിച്ചിരിയ്ക്കുകയായിരുന്നു....വിഹ്വലമായ മനസ്സിനെ സ്വയം അപഗ്രഥിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു...

പിറ്റേന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ കുണുങ്ങിചിരിയ്ക്കുകയായിരുന്നു രാധിക ആദ്യം...പിന്നെ ആ സ്വരത്തില്‍ ഗൗരവം കലര്‍ന്നു...

"പപ്പേട്ടാ ഓരോന്നു ചിന്തിച്ചു കൂട്ടി മനസ്സ്‌ ചീത്തായാക്കേണ്ട....ഇനി ഒറ്റയ്ക്കവിടെ നില്‍ക്കേണ്ട പപ്പേട്ട..പപ്പെട്ടെനെക്കൊണ്ടതിനു കഴിയില്ല.... മതിയാക്കി പോന്നോളു ...." അവള്‍ വല്ലാത്ത ഉത്‌കണ്ഠയിലായിരുന്നു...

ഏകാന്തനിമിഷങ്ങളില്‍ സഹചാരികളായെത്തുന്ന ഭൂതകാലസ്മരണകളെ തലോലിച്ചു രസിയ്ക്കുക ഒരു ശീലമാക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍ .പാവം രാധികയ്ക്കു സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത അവളുടെ പപ്പേട്ടന്റെ ഹൃദയത്തിലെ നിറങ്ങളില്‍ നീരാടിയ ഭൂതക്കാലരഹസ്യങ്ങള്‍.

നഗരത്തിലെ ഏകാന്തജീവതം...അനുകൂല സഹചര്യങ്ങള്‍... പ്രായം നല്‍കിയ മോഹത്തില്‍ എല്ലാം മറക്കുകയായിരുന്നു.ഒരൊഴുക്കായിരുന്നു..ആസക്തിയോടെ പറന്നു നടക്കുകയായിരുന്നു..

മണത്തുനുകര്‍ന്ന പൂക്കളില്‍ മിക്കവാറും എല്ലാം നിറം ചാലിച്ചുപുരട്ടിയ വെറും കടലാസു പൂക്കളായിരുന്നു...

ബന്ധങ്ങളൊന്നും മനപൂര്‍വ്വമായിരുന്നില്ല...മിടുക്കുകൊണ്ടു മാത്രവുമായിരുന്നില്ല...ഒരു നിമിത്തം പോലെ വന്നു ഭവിയ്ക്കുകയായിരുന്നു.. ..എന്നിട്ടും എല്ലാം മറന്ന്‌ അഹങ്കരിച്ചു.....


പൂക്കള്‍ക്കും ആത്മാവുണ്ട്‌...കണ്ണുനീരും വികാരങ്ങളുമുണ്ട്‌ എന്ന തിരിച്ചറിവ്‌ പകര്‍ന്നു നല്‍കി ഹൃദയത്തില്‍ ചേക്കേറാന്‍ ശ്രമിച്ചു കൂട്ടം തെറ്റി വന്ന പാവം ഒരു കൊച്ചുചെമ്പകപ്പൂ ...

സ്നേഹനിരാസത്തിന്റെ തീക്ഷ്ണത ....തിരസ്കാരത്തിന്റെ തിക്തത....വിരഹത്തിന്റെ തീവൃത...ഒന്നും തിരിച്ചറിയാനുള്ള വിവേകവവും വിചാരവും ഇല്ലായിരിന്നു കടിഞ്ഞാണ്‍പൊട്ടിയ ആ പ്രായത്തില്‍..

ഇന്നതെല്ലാമോര്‍ക്കുമ്പോള്‍ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയിരിയ്ക്കുന്നു..ഹൃദയത്തിലെ ഒരു കോണില്‍ പറിച്ചുമാറ്റാന്‍ കഴിയാത്ത വിധം ഉറച്ചു പോയ കടന്നല്‍കൂടിന്റെ പരിസരത്ത്‌ ചിന്തകള്‍ അറിയാതെ വഴിതെറ്റിയലയുന്ന നിമിഷങ്ങളില്‍ ഒന്നിച്ചാര്‍ത്തിരമ്പി പറന്നെത്തുന്നു ഓര്‍മ്മകള്‍ ...ഒരു ദയയുമില്ലാതെ കുത്തി നോവിയ്ക്കന്നു.

ശരിയും തെറ്റും നിര്‍വചിയ്ക്കുന്നതില്‍ പുതിയ മാനങ്ങള്‍ കൈവരാന്‍ തുടങ്ങിയിരിയ്ക്കുന്നു മനസ്സില്‍...പുണ്യപാപങ്ങളുടെ അന്തരം വേര്‍തിരിച്ചു ചികഞ്ഞെടുത്തു വിശകലനം ചെയ്ത്‌ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു.....ഒരു പക്ഷെ, പ്രായമാകുന്നതിന്റെ ലക്ഷണമാകാം.....

"കരുണ ചെയ്യുവാനെന്തു താമസം കൃഷ്ണാ".......

മൊബൈല്‍ഫോണിന്റെ റിങ്ങുടോണ്‍ ചിന്തകള്‍ക്കു താല്‍ക്കാലിക വിരാമമിടുകയായിരുന്നു......

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു...അവസാനഘട്ടത്തില്‍ ഷൂസിന്റെ ലൈസ്‌ കെട്ടുകയായിരുന്നു പപ്പന്‍.....

"പപ്പേട്ട,....എന്തെടുക്ക്വാ അവിടെ ..പെട്ടന്നിറങ്ങി വാ....എയര്‍ ഇന്ത്യക്കാര്‍ പപ്പേട്ടനു വേണ്ടി കാത്തു നില്‍ക്കാതെ കൗണ്ടറും അടച്ചു അവരുടെ പാട്ടിനുപോകും...."

മൊബെയിലില്‍ തോമാസുട്ടി ...അവന്‍ താഴെ കാറും സ്റ്റാര്‍ട്ടു ചെയ്തു വെയിറ്റു ചെയ്യുന്നു.....

"പപ്പേട്ട,.. ഇറങ്ങുന്നതിനു മുമ്പ്‌ വാതിലുകളും.ജനലലുകളും അടയ്ക്കാന്‍ മറക്കരുത്‌ പ്രത്യേകിച്ചും ബാല്‍ക്കണിയുടെ വാതില്‍..ഗ്യാസ്‌സിലിണ്ടര്‍ കണക്ഷന്‍ ഊരിയിട്ടില്ലെ എന്നു ഉറപ്പുവരുത്തണം ...ലൈറ്റുകള്‍ ഓഫാക്കാന്‍ മറക്കരുത്‌..പിന്നെ അയേണ്‍ബോക്സിന്റെ കാര്യം പപ്പേട്ടനോടു പ്രത്യേകം പറയേണ്ടതില്ലല്ലൊ..".ഇങ്ങിനെ ഒരുപാടു നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു രാധിക രാവിലെ ഫോണിലൂടെ....

എല്ലാം നേരത്തെ ചെയ്തിരുന്നുതാണ്‌.... എന്നാലും ഒന്നു കൂടി ഉറപ്പുവരുത്തി ഫ്ലാറ്റു പൂട്ടിയിറങ്ങുമ്പോഴേയ്ക്കും ആ തണുപ്പിലും അവന്‍ ചെറുതായി വിയര്‍ത്തിരുന്നു...

ഇനി ചാവി തോമസുട്ടിയെ ഏല്‍പ്പിയ്കണം ....ഒഴിവുകിട്ടുമ്പോള്‍ വന്നൊന്നു തുറന്നു നോക്കാന്‍ പറയണം.....മേഴ്‌സിയുടെ ഷിഫ്റ്റ്‌ ചെയിഞ്ച്‌....നൈറ്റ്ഡ്യുട്ടി......മക്കളുടെ പഠനക്കാര്യങ്ങള്‍....പിന്നെ ബിസിനസ്സിന്റെ നെട്ടോട്ടങ്ങള്‍...ഈ തിരക്കില്‍ പാവം അവന്‌ എവിടെ നിന്നു സമയം കിട്ടാന്‍.....

തോമാസുട്ടി,..... വിട്ടോടാ നീ വേഗം....... വാച്ചു നോക്കി, അമ്പരപ്പോടേ കാറിലെയ്ക്കു ചാടി കയറുകയായിരുന്നു പപ്പന്‍...

"പപ്പേട്ടാ,... തിരക്കിനിടയില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും എടുക്കാന്‍ മറന്നില്ലല്ലൊ.."

അതു ചോദിയ്ക്കുന്നതിനിടയില്‍തന്നെ തോമാസുകുട്ടിയുടേ വിദഗ്ദക്കരങ്ങളില്‍ അവന്റെ പച്ച നിറത്തിലുള്ള പുതിയ കാമ്രി പരമാവധി വേഗത കൈവരിയ്ക്കാന്‍ തുടങ്ങിയിരുന്നു...പാതിരാവില്‍,.. തിരക്കു കുറഞ്ഞ രാജവീഥിയിലൂടെ എയര്‍ പോര്‍ട്ടിലേയ്ക്കു കുതിച്ചു പായുകയായിരുന്നു.....

കൗണ്ടറിലെ തിരക്കൊഴിഞ്ഞിരുന്നു...ലഗ്ഗേജു ചെക്കിങ്ങും കഴിഞ്ഞ്‌ ബോഡിങ്ങ്‌പാസ്സ്‌ കയ്യില്‍ കിട്ടിയതിനു ശേഷം മാത്രമാണറിയുന്നത്‌ പതിവുപോലെ എയര്‍ ഇന്ത്യ ഇന്നും ലേറ്റ്‌.....

"ഇല്ല സര്‍,..ഒരു ചെറിയ ടെക്‍നിക്കല്‍ ഫോള്‍ട്ട്‌.. സാങ്കേതികതടസ്സം,.. അരമണിക്കൂര്‍,... മാക്സിമം ഒരുമണിക്കൂര്‍ അതികൂടുതല്‍ ലെയിറ്റാവില്ല..." എന്‍ക്വയറികൗണ്ടറിലെ മലയാളി ഉദ്യോഗസ്ഥന്റെ സ്വരത്തില്‍ പതിവില്ലാത്ത ഭവ്യത.

എന്തോ അപ്പോള്‍ ദേഷ്യം തോന്നിയില്ല,..അത്ഭുതവും തോന്നിയില്ല.. തോമസുട്ടിയോടു യാത്രപറഞ്ഞു എമിഗ്രേഷനും കഴിഞ്ഞു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേയ്ക്കു നടക്കുമ്പോള്‍ മനസ്സു വളരെ ശാന്തമായിരുന്നു..ശരിയ്ക്കും ഒരു ബാച്ചിലരുടെ വെക്കേഷന്‍ മൂഡ്‌ നിറയുകയായിരുന്നു പപ്പന്റെ മനസ്സില്‍...

ഡിപ്പാര്‍ച്ചര്‍ ലോഞ്ച്‌ നിറയെ ആളുകളായിരുന്നു.....

തൊട്ടു മുന്നില്‍ ഇരുന്നിരുന്ന പാക്കിസ്ഥാനി കുടുംബത്തിന്റെ ചലനങ്ങള്‍ നോക്കിയിരിയിരുന്നു സമയം കൊല്ലുന്നതില്‍ കൗതുകം കണ്ടെത്തുകയായിരുന്നു പപ്പനപ്പോള്‍..

മധ്യവയസ്സിലേയ്ക്കു കാലെടുത്തു വെച്ച്‌ ദമ്പതികള്‍..കൂടെ രണ്ടു പെണ്‍മക്കളും.

ടീനേജിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്നു മൂത്ത പെണ്‍കുട്ടി സല്‍വാര്‍കമ്മീസിന്റെ നിറവില്‍ തിളങ്ങുകയായിരുന്നു....ഇളംപച്ച ടീ ഷര്‍ട്ടും നീലജീന്‍സും ധരിച്ച രണ്ടാമത്തെ പെണ്‍കുട്ടിയ്ക്ക്‌ പത്തു പന്ത്രണ്ടു വയസ്സെ കാണുകയുള്ളു.....

ഒത്ത ഉയരവും ഗോതമ്പിന്റെ നിറവും, വിടര്‍ന്ന കണ്ണകലും, നീണ്ട മൂക്കും വടിവൊത്ത അവയവഭംഗിയുമുള്ള പാക്കിസ്ഥാനി പെണ്‍കുട്ടികളാണ്‌ ലോകത്തില്‍ ഏറ്റവും സുന്ദരികള്‍ എന്നു തോന്നാറുണ്ടായിരുന്നു അവനു പലപ്പോഴും..

"പപ്പേട്ടാ,....പ്രായം മറന്നുള്ള പപ്പേട്ടന്റെ വായ നോട്ടം അതിത്തിരി ഓവറാവുന്നുണ്ട്‌` കേട്ടൊ..."
ഒരു തമാശപോലെ അതു പറയുമ്പോള്‍ പൊട്ടിച്ചിരിയ്ക്കുകയായിരുന്നു തോമസ്സുട്ടി....

ടിവിയില്‍ "റെയിന്‍ ഡ്രോപ്‌സിന്റെ" നിമിഷങ്ങളായിരുന്നു അപ്പോള്‍.. വൃന്ദയെക്കുറിച്ചു പപ്പന്‍ പറഞ്ഞ ഒരു കമെന്റില്‍ കയറികൊളുത്തുകയായിരുന്നു അവന്‍...

"തോമസ്സുട്ടി, നീ പറഞ്ഞതില്‍ ന്യായമുണ്ട്‌ മോനെ...പക്ഷെ രാധിക ജീവിതത്തില്‍ കടന്നുവന്നതിനു ശേഷം എല്ലാം വെറും വായ്‌ നോട്ടത്തില്‍ ഒതുക്കാന്‍ പഠിച്ചു പപ്പേട്ടന്‍..അതിനപ്പുറത്തേയ്ക്കു മോഹങ്ങളുടെ ചക്രമുരുളാന്‍ തുടങ്ങുന്ന നിമിഷങ്ങളില്‍....
"പപ്പേട്ട കുറുമ്പു കാട്ടാന്‍ ഒരുങ്ങുകയാണല്ലെ" എന്ന ചോദ്യവുമായി കടന്നു വന്നു മനസ്സ്ലില്‍ നിറഞ്ഞുനിന്നു പരഭവിയ്ക്കും രാധിക...അവിടെ അവസാനിയ്ക്കും മനസ്സില്‍ തോന്നുന്ന അതിമോഹങ്ങളെല്ലാം......
പക്ഷെ നിന്റെ കാര്യം അതാണോ..തോമസുട്ടി..! മേഴ്‌സിയ്ക്കു നൈറ്റ്‌ ഷിഫ്റ്റുള്ള വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുടെ പേരും പറഞ്ഞ്‌ നിന്റെ ഒറ്റയ്ക്കുള്ള കോബാര്‍ യാത്രയുണ്ടല്ലൊ... അതെങ്ങോട്ടാണ്‌,... എന്തിനാണ്‌ എന്നൊക്കെ എനിയ്ക്കു നന്നായിട്ടറിയാം മോനെ....

"ഒന്നു പതുക്കെ പറയ്‌ പപ്പേട്ടാ...മേഴ്‌സിയ്ക്ക്‌ ഇന്നോഫാണെന്ന കാര്യം മറന്നു പോയോ....കര്‍ത്താവെ...!...കിച്ചണിലുള്ള അവളെങ്ങാനും ഇതു കേട്ടിരുന്നെങ്കിലോ ....കുളമായേനെ..ഉള്ള കുടുംബസമാധാനംകൂടി പോയികിട്ടിയേനെ.."

കിച്ചണില്‍ വെന്തുമലരുന്ന മത്തിയുടെ മണം....മേഴ്‌സിയുടെ കുക്കിംഗ്‌ അവസാനഘട്ടത്തിലേയ്ക്കു കടക്കുയായിരുന്നു.. .

നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു......

രാധിക നാട്ടില്‍ പോയതിനുശേഷം മിക്കവാറും വെള്ളിയാഴ്ചകളിലെ ലഞ്ച്‌ തോമസുട്ടിയുടെ വീട്ടിലായിരുന്നു..

മേഴ്‌സിയ്ക്കു അവധിയുള്ള ദിവസങ്ങളില്‍,...അപൂര്‍വ്വമായി അവര്‍ക്കു വീണുകിട്ടിന്ന സ്വകാര്യനിമിഷങ്ങളില്‍ ഒരു കട്ടുറുമ്പായി കടന്നു ചെല്ലാന്‍ പപ്പനു മടിയായിരുന്നു.

പക്ഷെ തോമസുട്ടിയുടെ സ്നേഹം നിറഞ്ഞ നിര്‍ബന്ധത്തിനു മുമ്പില്‍ പലപ്പോഴും തോറ്റുപോകുകയായിരുന്നു പപ്പന്‍....

(തുടരും)

2 comments:

  1. കൊല്ലേരീ... നോവല്‍ തുടങ്ങാനുള്ള പുറപ്പാടാണോ... എല്ലാ വിധ ആശംസകളും...

    ReplyDelete