Wednesday, January 27, 2010

സക്കറിയ പ്ലീസ്‌.....

തകഴി, ഓ.വി.വിജയന്‍, മുകുന്ദന്‍, എംടി സക്കറിയ,പുനത്തില്‍.......തുടങ്ങി അഴിക്കോടു വരെ നീണ്ടുപോകുന്ന സാഹിത്യനായകന്‍മാരുടെ ഒരു നീണ്ട നിര..നമ്മുടെ സാംസ്കാരികതറവാട്ടിലെ കാരണവന്മാര്‍...അവര്‍ക്ക്‌ അര്‍ഹിയ്ക്കുന്ന ആദരവും സ്നേഹവും നല്‍കി ആദരിയ്ക്കുന്നു നമ്മുടെ സമൂഹം....

ഒരു കാലഘട്ടത്തിന്റെ കൗമാരയൗവന സ്വപ്നങ്ങളില്‍ നൊമ്പരവും അസ്വസ്ഥതയും പടര്‍ത്തി നിറഞ്ഞുനിന്ന മയ്യഴിയിലെ ദാസന്‍...ഖസാക്കിലെ രവി..അങ്ങിനെ എത്രയെത്ര അനശ്വരകഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി ഇവര്‍.....

ഈ കഥാപാത്രങ്ങളുടെ സൃഷ്ടാക്കളില്‍ പലരും വിടപറഞ്ഞുപോയി..ശേഷിയ്ക്കുന്നവര്‍ക്കു പ്രായമാകാനും തുടങ്ങി...

ജീവിതത്തിലെ നല്ലകാലം മുഴുവന്‍ കഥകളും കഥാപാത്രങ്ങളും മാത്രം മനസ്സിലിട്ട്‌ മനനം ചെയ്ത്‌ ഭാവനയ്ക്ക്‌ ചിറകുകള്‍ നല്‍കി ഇവരില്‍ പലരുടെയും തലച്ചോറ്‌ തളരാന്‍ തുടങ്ങിയിരിയ്ക്കുന്നു...

ഏതൊക്കെയൊ കാല്‍പ്പനികകാലഘട്ടങ്ങളില്‍ ഇന്നും കുടുങ്ങികിടക്കുന്ന ഇവരുടെ ചിന്തകളുടെ വേഗത്തില്‍ വ്യതിയാനങ്ങള്‍ വരാന്‍ തുടങ്ങിരിയ്ക്കുന്നു...

വാക്കുകള്‍ മസ്തിഷ്കത്തിനും ചിന്തകള്‍ക്കും പിടികൊടുക്കാതെ വാക്കുകള്‍ പുറത്തു വരുന്നു....

വേദിയറിയാതെ സദസ്സറിയാതെ ഏതെങ്കിലും പൈങ്കിളിവിഷയങ്ങളില്‍ കയറികൊളുത്തി വിവാദങ്ങളില്‍ചെന്നുപെടുക ഇവരുടെ ശീലമായിത്തീര്‍ന്നിരിയ്ക്കുന്നു..

അങ്ങിനെ ഇവര്‍ നടത്തുന്ന പല ജല്‍പ്പനങ്ങളും സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു......

അവസാനം സ്വയം ബലിയാടുകളാകുന്നു..അപഹാസ്യരാകുന്നു നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍...നമ്മള്‍ ആരാധകരുടെ ഹൃദയത്തിലും നൊമ്പരം പടര്‍ത്തുന്നു....

ഇതവരുടെ കുറ്റമല്ല ....തളര്‍ന്ന തലച്ചോറില്‍ ചിന്തകല്‍ അധികരിയ്ക്കുന്ന അവസരങ്ങളില്‍ അജീര്‍ണ്ണം പിടിപ്പെടുവാന്‍ എളുപ്പമാണ്‌....

പിന്നെ നിയന്ത്രണം വിടുന്ന വാക്കുകളുടെ പ്രവാഹം.....പണ്ടാരൊ പറഞ്ഞതുപോലെ ദുര്‍ഗന്ധം പരത്തികൊണ്ടുള്ള മസ്തിഷ്‌ക വയറിളക്കം..

കഴുകന്‍കണ്ണുകളും പന്നിക്കുട്ടന്മാരുടെ മനസ്സുമായി കാത്തിരിയ്ക്കുന്ന മാധ്യമങ്ങള്‍ കിട്ടിയ അവസരം ഭംഗിയായി മുതലെടുക്കുന്നു ...കണ്ടില്ലെന്നു നടിച്ച്‌, മറ്റാര്‍ക്കും കാണാന്‍ അവസരം കൊടുക്കാതെ , അല്‍പ്പം മണ്ണുവാരിയിട്ടു മൂടികളയേണ്ടതിനുപകരം ആ വിസര്‍ജ്യങ്ങള്‍ കോരിയെടുത്ത്‌ നാടൊട്ടാകെ വിതരണം ചെയ്ത്‌ ദുര്‍ഗന്ധം പരത്തി അതില്‍ ആഹ്ലാദം കണ്ടെത്തുന്നു......

"ഒളിവിന്റെ മറവില്‍ സുഖം കണ്ടെത്തിയവര്‍ "

പഴയക്കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളേക്കുറിച്ചുള്ള ആ പ്രയോഗമുണ്ടല്ലൊ അതു ഗംഭീരമായി,

പീ സി ജോര്‍ജ്ജുപോലും....എന്തിനു സാക്ഷാല്‍ ഉണ്ണിക്കുട്ടന്‍ പോലും ലജ്ജിച്ചുപോകും ഈ പ്രയോഗം കേട്ടാല്‍....

അതും സക്കറിയെപോലെ എല്ലാവരും മാനിയ്ക്കുന്ന ഒരു വ്യക്തിയില്‍ നിന്നു....

തീര്‍ത്തും ഒരു ഷോക്കായിപോയി ആ വാക്കുകള്‍.....

എന്തുപറ്റി സക്കറിയക്ക്‌....

കോഫീ-ബാറിന്റെ സുഖശീതളിമ നല്‍കിയ അരണ്ടവെളിച്ചത്തിന്റെ മറവില്‍,.. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ ഈ ഭൂലോകത്തു നിന്നുതന്നെ ഉന്മൂലനം ചെയ്യാന്‍ കച്ചക്കെട്ടിയിറങ്ങിയിട്ടുള്ള ഉപജാപകസംഘങ്ങള്‍ നല്‍കിയ എന്തെങ്കിലും സുഖം പകരുന്ന മോഹനവാഗ്ദാനങ്ങളില്‍ അല്‍പ്പനേരത്തെക്കെങ്കിലും സ്വയം മറന്നുവോ താങ്കള്‍..........

ഇനിയും മനസ്സില്‍ ഒരുപാടു സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു....

വേണമെന്നുണ്ടായിരുന്നെങ്കില്‍ ഇറാനിയന്‍കാരികളെന്നല്ല ലോകത്തിലെ എതു കോണുകളില്‍നിന്നുമുള്ള സുന്ദരികളുമൊത്ത്‌ സുഖവാസകേന്ദ്രങ്ങളില്‍ കറങ്ങിനടക്കാന്‍.. അതിനുവേണ്ടി ഒത്താശചെയ്യാന്‍ എത്ര ഗുണ്ടകളെ വേണമെങ്കിലും വിലക്കു വാങ്ങാന്‍ ആസ്തിയും, പ്രാപ്തിയുമുണ്ടായിരുന്ന ഒന്നാന്തരം ഫ്യൂഡല്‍ കുടുംബങ്ങളില്‍ പിറന്നവരായിരുന്നു സക്കറിയ വിശേഷിപ്പിച്ച ഈ നേതാക്കള്ളില്‍ പലരും....

നാലുക്കെട്ടിന്റെ ഉമ്മറകോലായിലെ ചാരുകസ്സേരയില്‍ നാലുംകൂട്ടിമുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍ ശൃംഗാരച്ചിരിയും, മനസ്സില്‍ വെന്മണികവിതകളുമായി കളപുരയില്‍ കറ്റമെതിയ്ക്കുന്ന ചെറുമിപ്പെണ്ണുങ്ങളുടെ അരക്കെട്ടിന്റെചലനനഭംഗിയില്‍ ലയിച്ച്‌.....ഇന്നത്തെ അത്താഴത്തിന്‌ ഏതു കോഴിയെ തെരെഞ്ഞെടുക്കണം എന്ന ശങ്കയുള്ള കുറുക്കന്റെ കൗശലം നിറഞ്ഞ കണ്ണുകളുമായി ഇരുന്നിരുന്ന നാടുവാഴിത്തമ്പുരക്കന്മാരുടെ കാലമായിരുന്നു അത്‌...

എന്നീട്ടും അത്തരം ശീലക്കേടുകള്‍ക്കൊന്നും മുതിരാതെ, അത്തരം താന്നോന്നിത്തങ്ങളെ,... നാടുവാഴിവ്യവസ്ഥിതികളെ നഖശിഖാന്തം എതിര്‍ത്ത അവര്‍ വളരെ സാഹസികമായി "ഒളിവിന്റെ മറവില്‍ "സുഖം" തേടി പോയത്‌ .മനസാക്ഷിയുടെ ഉള്‍വിളി മൂലമായിരുന്നു.

ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.........

അടിയാത്തിപ്പെണ്ണുങ്ങളുടെ മാനം കാക്കാനായിരുന്നു...

അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്‌ സ്ത്രീശക്തിയെ ആവാഹിയ്ക്കാന്‍ കൂടിയായിരുന്നു....

തൊഴിലാളികളുടെ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം ......അതിനുവേണ്ടി ഏതു മാര്‍ഗവും സീകരിയ്ക്കാന്‍ മടിയില്ലാത്ത ഒരു കാലഘട്ടം കൂടിയായിരുന്നു അത്‌......

ഇന്ന്‌ കേരളത്തിലില്‍നിന്നും പഠിച്ചിറങ്ങുന്ന പ്രൊഫഷനലുകളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലെ തൊഴിലാളികളുടെ മക്കളാണ്‌ എന്ന കണക്കുകള്‍ വ്യക്തമാക്കുന്നു..

ലോകത്തിന്റെ ഏതു കോണില്‍പോയാലും നമ്മുടെ നാവിന്‍തുമ്പ്‌ "ഇന്ത്യക്കാരന്‍" എന്നതിനു പകരം അഭിമാനത്തൊടെ മലയാളി എന്നറിയാതെ ഉച്ചരിച്ചുപോകുന്നുണ്ടെങ്കില്‍ ..അതിനുകാരണം... ഈ "സുഖംതേടിപോയവരുടെ അദ്ധ്വാനം നമുക്കൊരുക്കിത്തന്ന അടിത്തറയുടെ മഹത്വമാണ്‌..

ഇരുട്ടിലൂടെയുള്ള ആ യാത്രയ്ക്കിടയില്‍ പുഴയില്‍ വീണും,.പാമ്പുകടിയേറ്റും,പട്ടിണികിടന്നും പലരും മരിച്ചു....പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനങ്ങളില്‍ പലരും ജീവച്ഛവങ്ങളായി...

യൗവനത്തില്‍...താരുണ്യം സുഖം പകരേണ്ട ശരീരഭാഗങ്ങളില്‍, പോലീസുകാരന്റെ കയ്യിലെ പച്ചീര്‍ക്കലി കുത്തികയറുമ്പോള്‍ അവന്‍ കിടന്നു പുളഞ്ഞത്‌ നിര്‍വൃതികൊണ്ടായിരുന്നില്ല..വേദനകൊണ്ടായിരുന്നു......

ഗര്‍ഭപാത്രത്തിന്റെ അടിത്തട്ടുവരെ ആഴ്‌ന്നിറങ്ങിയ പോലീസുകാരുടെ ലാത്തികള്‍ പാവപ്പെട്ട വനിതാസഖാക്കള്‍ക്ക്‌ എന്തു സുഖമാണ്‌ നല്‍കിയിട്ടുണ്ടാകുക എന്നറിയാന്‍ ശരീരശാസ്ത്രം പഠിയ്ക്കേണ്ട ആവശ്യവുമില്ല......

"എന്റെ ഉണ്ണി,,,,എന്തിന്റെ കുറവായിരുന്നു അവന്‌ ഇവിടെ,....എന്നിട്ടും..".

ഒരു പാട്‌ അമ്മമാരുടെ കണ്ണീര്‍ വീണുകുതിര്‍ന്നു ഈ മണ്ണില്‍......

"എന്റെ ഏട്ടന്‍.........."

ഭാര്യമാര്‍,... മുറപ്പെണ്ണുങ്ങള്‍...കളിക്കൂട്ടുകാരികള്‍ അങ്ങിനെ എത്രയെത്ര സ്ത്രീകള്‍ വെള്ളവസ്ത്രങ്ങളിലേയ്ക്കൊതുങ്ങി ജീവിതം ഹോമിച്ച ഒരു തലമുറയായിരുന്നു അത്‌..

അങ്ങിനെയുള്ള ആ തലമുറയുടെ മുഖത്തേയ്ക്ക്‌ എത്ര എളുപ്പത്തില്‍ ചെളിവരിയെറിയാന്‍ കഴിഞ്ഞു. സക്കറിയ താങ്കള്‍ക്ക്‌...

അഭിനവരാഷ്ട്രീയരംഗത്തെ ആരയൊക്കയൊ സംരക്ഷിയ്ക്കാനുള്ള തത്രപ്പാടില്‍ എങ്ങിനെ ഇങ്ങനെ സ്വയം മറക്കാന്‍ കഴിഞ്ഞു അക്കറിയ...

സംഭവിച്ചിട്ടുണ്ട്‌ ...അങ്ങിനെ പലതും സംഭവിച്ചിട്ടുണ്ട്‌..അതില്‍ പലതും കഥകളിലൂടെ,....നോവലുകളിലൂടെ...അഭ്രപാളികളിലൂടെ നാം വായിച്ചും കണ്ടും അറിഞ്ഞിട്ടുണ്ട്‌....പലതിലും അതിശോയോക്തിയുടെ അംശങ്ങള്‍ വല്ലാതെ നിറഞ്ഞുനിന്നിരുന്നുവെങ്കിലും അതെല്ലാം ഒരു പ്രതിഷേധവും കൂടാതെ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്‌...ആവിഷ്ക്കാരസ്വാതന്ത്രത്തെ..അഭിപ്രായസ്വാതന്ത്രത്തെ മാനിച്ചിട്ടുണ്ട്‌....

പാവപ്പെട്ട തങ്ങളുടെ ഉന്നമനത്തിനായി വീടുംകുടിയും,, സമ്പന്നതയുടെ സൗകര്യങ്ങളും എല്ലാം എല്ലം ഉപേഷിച്ച്‌ അഹോരാത്രം പണിയെടുക്കുന്ന നേതാക്കളെ അവര്‍ ഒളിവിലിരുന്ന വീടുകളിലെ യുവതികള്‍ ആദ്യം കൗതുകത്തോടെ, അതിലേറെ അത്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ടെങ്കില്‍ അതു തികച്ചും സ്വഭാവികം മാത്രം ....

ആ അമ്പരപ്പും അപരിചിതത്വവും ക്രമേണ അവരുടെ ആദര്‍ശങ്ങളോടും,ധീരതയോടുമുള്ള ആദരവായി,.. വീരാരാധനയായി മാറിയിട്ടുണ്ടാകും.....

അപൂര്‍വ്വം ചിലരില്‍ അതു പ്രണയമായി വളര്‍ന്നു.....ഇഷ്ടപുരുഷന്റെ ആ വലിയമനസ്സിനെ അവര്‍ സ്വയം വരിച്ചു

എല്ലാം മറന്ന്‌ മനവും തനുവും ആ വീരപുരുഷന്റെ കാല്‍ക്കീഴില്‍ അര്‍പ്പിച്ചു...

ജീവിതപരീക്ഷകളുടെ പഞ്ചാഗ്നിയുടെ തപത്തില്‍ വരണ്ടുവിണ്ടുപോയ മനസ്സുകള്‍ക്ക്‌ അപ്രതീക്ഷിത്മായി പെയ്തിറിങ്ങിയ മഴത്തുള്ളികളുടെ കുളിരില്‍ അടിതെറ്റി..അക്ഷരത്തെറ്റുകള്‍ സംഭവിച്ചു....

അതിന്റെയൊക്കെ ബാക്കിപത്രങ്ങള്‍ ഇന്നും അരിച്ചുപെറുക്കിയാല്‍ സമൂഹത്തില്‍ പലയിടത്തും കാണാന്‍ കഴിയും.....

പക്ഷെ അതൊന്നും പിടിച്ചുവാങ്ങലായിരുന്നില്ല...കീഴ്‌പ്പെടുത്തലുമായിരുന്നില്ല..

വാണിജ്യാടിസ്ഥാനത്തിലുള്ള കൊടുക്കല്‍വാങ്ങലുകളുമല്ലായിരുന്നു..

എല്ലാ അര്‍ഥത്തിലും പരസ്പരമുള്ള സമര്‍പ്പണം തന്നെയായിരുന്നു.....

ഇന്ന്‌....! ബക്കറ്റില്‍ വെള്ളം നിറച്ചും,. മേലാളന്‍മാരുടെ അടിവസ്ത്രങ്ങള്‍ അടക്കിയൊരുക്കിയ സ്യൂട്ട്‌കേസും താങ്ങിതളര്‍ന്നും ത്യഗോജ്വലമായ പ്രവര്‍ത്തങ്ങളിലൂടെ വളര്‍ന്ന അഭിനവ ഉണ്ണിക്കുട്ടമാര്‍.അവരുടെ പ്രസ്ഥാനങ്ങള്‍....അവര്‍ എറിഞ്ഞുകൊടുത്ത ഉച്ഛിഷ്ടത്തിന്റെ രുചിയില്‍ രസം കണ്ടെത്തി മുന്‍ഗാമികളുടെ പ്രവര്‍ത്തനരീതികള്‍ പിന്തുടരുന്നു.....

കാറില്‍ സഹപ്രവര്‍ത്തകയ്ക്കൊരു ലിഫ്റ്റു നല്‍കുന്നതിനിടയില്‍ പെട്ടന്നാണ്‌ ഉണ്ണിക്കുട്ടന്റെ മൂഡു മാറിയത്‌....

പെട്ടന്നു തോന്നിയ ആ ആവേശത്തിലവന്‍ അവളുടെ നേരെ നോക്കി കണ്ണൊന്നിറുക്കി....ശൃംഗാരച്ചിരിയുതിരുന്ന ആചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു...,..

"ഇന്നു നമുക്കൊന്നു കൂടിയാലോ....പറ്റിയ ഒരു സ്ഥലുമുണ്ട്‌..,. പത്തിരുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്യണമെന്നൊരു പ്രശ്നമേയുള്ളു..,.....എന്നലെന്താ..വളരെ സെയിഫാണ്‌...ഞാനവിടെ ഇതിനുമുമ്പും കൂടിയിട്ടുണ്ട്‌.....വൈകുന്നേരമാകുമ്പോഴെയ്ക്കും അങ്ങെത്താം...ഇന്നുരാത്രി നമുക്കൊന്നിച്ചവിടെ ചര്‍ച്ചചെയ്തു രസിയ്ക്കാം......മൂഡു മാത്രമല്ല.... മൂഡ്സും കരുതിയിട്ടുണ്ട്‌ ഞാന്‍...വണ്ടി അങ്ങോട്ടു വിടട്ടെ...

സഹപ്രവര്‍ത്തകയുടെ ചുണ്ടുകളും വിടര്‍ന്നു...കണ്ണുകള്‍ തിളങ്ങി...സമ്മതം.....

ആ ക്ഷണം...അവളും കാത്തിരിയ്ക്കുകയയിരുന്നു എന്നുതോന്നിയ്ക്കുന്ന വിധം എത്രപ്പെട്ടന്നായിരുന്നു അവളുടെ മറുപടി....

ഇരുവരുടെയും മനസ്സറിഞ്ഞിട്ടെന്നപോലെ വണ്ടി മുന്നോട്ടു കുതിച്ചു....

അഭിനവക്കാലത്ത്‌ ലാഘവബുദ്ധിയോടെ അരങ്ങേറുന്ന ഇത്തരം "റെഡി ക്യാഷ്‌ പേയ്‌മന്റ്‌ കസ്റ്റമേര്‍സ്‌" ബന്ധങ്ങള്‍... അതിലെ പങ്കാളികള്‍..

മൃഗതുല്യരായ ഇത്തരം ഉണ്ണികുട്ടന്മാരെ ന്യായികരിയ്ക്കാനും,.സംരംക്ഷിയ്ക്കാനുമുള്ള തത്രപ്പാടില്‍,. അവരെ ഒരു കാലഘട്ടത്തിലെ ഓരോപ്രദേശങ്ങളില്‍ യുഗപുരുഷന്മാര്‍ക്ക്‌ സമാനരായ നേതാക്കളുമായി താരതമ്യം ചെയ്യാന്‍ സക്കറിയക്കെങ്ങിനെ ധൈര്യം വന്നു...


ഇനിയും ഉത്തരം കിട്ടാതെ അവശേഷിയ്ക്കുന്നു ആ ചോദ്യം.......

ആ തലമുറയിലെ ഭൂരിഭാഗവും മരിച്ചുപോയി....
അബ്ദുള്ളകുട്ടിയെപോലേയൊ,...മനോജിനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരയിരുന്നില്ല അവര്‍....അവര്‍ക്ക്‌ ദൈവങ്ങളില്ല.... ആത്മാക്കളുമില്ല....അതുകൊണ്ട്‌ ആ ആത്മാക്കളുടെ ശാപം ഏറ്റുവാങ്ങേണ്ടി വരുമെന്ന്‌ സക്കറിയക്ക്‌ ഭയക്കേണ്ട കാര്യവുമില്ല.....

പകഷെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും ആയി ആ തലമുറയിലെ ഒരുപടുപേര്‍ ഇന്നും ജീവിച്ചിരിയ്ക്കുന്നു.....

ആ വൃദ്ധമനസ്സുകളെ എത്രമാത്രം വൃണപ്പെടുത്തിയിട്ടുണ്ടാകും ഈ പ്രസ്താവന...അവരുടേ തളര്‍ന്ന കണ്ണുകളില്‍ ജ്വലിയ്ക്കുന്ന ശാപാഗ്നിയില്‍ എത്ര ജന്മം വെന്തുരുകിയാലും തീരില്ല ഈ പാപത്തിന്റെ അനന്തരഫലം എന്ന്‌ ഒരു നിമിഷമെങ്കിലും സക്കറിയ ഓര്‍ക്കണമായിരുന്നു...

ആ കാലഘട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അനുഭവിച്ച "സുഖങ്ങളെ"ക്കുറിച്ച്‌ അവര്‍ക്കും ഒരുപാടു പറയാനുണ്ട്‌ എന്നു തിരിച്ചറിയണമായിരുന്നു.

അറിയാതെ എന്റെ മനസ്സില്‍ ബാലുവിന്റെ അച്ഛന്റെ,... അവന്റെ അമ്മയുടെ മുഖങ്ങള്‍ കടന്നു വന്നു...

ഇരുട്ടുള്ള രാത്രികളില്‍ ബാലുവിന്റെ തറവാടിന്റെ വടക്കുവശത്തുള്ള വിശാലമായ വടക്കെപാടത്തിനക്കരെ കിലോമീറ്ററുകള്‍ ദൂരെ നഗരത്തിലെ നിയോണ്‍ വിളക്കുകളുടെ പ്രകാശം ആകാശത്തില്‍ പ്രതിഫലിയ്ക്കുന്നതു സൂക്ഷിച്ചുനോക്കിയാല്‍ വ്യക്തമായി കാണാം...

കുട്ടിക്കാലത്ത്‌ അവനൊക്കെ തൃശൂര്‍പൂരത്തിന്റെ വെടിക്കെട്ടു കാണാറുള്ളതും അവിടെ ഇരുന്നുകൊണ്ടായിരുന്നു..തെക്കെഗോപുരനടയില്‍ അരേങ്ങേറുന്ന പാറേമെക്കാവിന്റെ വെടിക്കെട്ടിന്റെ ശക്തിയില്‍ അവന്റെ വീടിന്റെ ഓടുകള്‍പോലും പ്രകമ്പനം കൊള്ളുമായിരുന്നു...

ഇന്നും വെക്കേഷന്‍നാളുകളിലെ സായഹ്നങ്ങളില്‍ കുട്ടിത്വത്തിന്റെ കുസൃതികള്‍ വിട്ടുമാറാത്ത മനസ്സുമായി അവന്‍ വടക്കെപാടത്തിന്റെ അറ്റത്തുള്ള ആകാശത്തേയ്ക്ക്‌ കണ്ണുകള്‍ പായിയ്ക്കും.

സഖാവ്‌ നായനാര്‍ മരിച്ച ദിവസം.....യാദൃശ്ചികമായി,എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സന്ധ്യക്ക്‌ തൃശൂര്‍നഗരമധ്യത്തില്‍ തേക്കിന്‍ക്കാടിനുമുകളില്‍ ഒരു വലിയ നക്ഷത്രമുദിച്ചു....

പിറ്റേ ദിവസത്തെ പത്രങ്ങളുടെ തൃശൂര്‍ എഡിഷനുകളില്‍ അതു വലിയൊരുവാര്‍ത്തയായിരുന്നു...

വടക്കെപാടത്തിന്റെ അക്കരേയ്ക്ക്‌ മിഴിയും നട്ട്‌,... ആ നക്ഷത്രത്തേയും വീക്ഷിച്ച്‌,അവന്റെ അമ്മ അന്ന് ഒരുപാട്‌ നേരമിരുന്നു..പാവം അമ്മയ്ക്കു കൂട്ടിരിയ്ക്കാന്‍ അന്നച്ചനില്ലായിരുന്നു.......അച്ഛന്‍ അമ്മയെ വിട്ടുപിരിഞ്ഞിട്ട്‌ വര്‍ഷങ്ങളായിരിന്നു....

പ്രായംകൊണ്ടു തളരാന്‍ തുടങ്ങിയ ബാലുവിന്റെ അമ്മയുടെ മനസ്സില്‍ അതു വെറും നക്ഷത്രമായിരുന്നില്ല... നായനാരുടെ ആത്മാവായിരുന്നു.....

പിറ്റേ ദിവസം ബാലുവിനൊട്‌ ഫോണിലൂടെ അതു വിവരിയ്ക്കുമ്പോള്‍ ആവേശം കൊള്ളുകയായിരുന്നു അവര്‍.....

" നായനാര്‍ ഇനി ജീവനോടെ തിരിച്ചു വരുമെന്നു തോന്നുന്നില്ല...."

നായനാരെ സീരിയസായി ഡെല്‍ഹിയിലെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത ദിവസങ്ങളില്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അമ്മയുടെ സ്വരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അസ്വസ്ഥത ബാലുവിന്‌ തിരിച്ചറിയാമായിരുന്നു.

അമ്മയുടെ മനസ്സ്‌ നന്നായി അറിയാമായിരുന്നു ബാലുവിന്‌ ..ഈ.എം .എസ്‌ മരിച്ച സമയത്ത്‌ ബാലു നാട്ടിലുണ്ടായിരുന്നു..അന്നു അമ്മയും അച്ഛനും എത്രമാത്രം അസ്വസ്ഥരായിരുന്നുവെന്നുള്ളതിന്‌ അവന്‍ ദൃക്‍സാക്ഷിയായിരുന്നു...ഈ പ്രായത്തിലും പ്രസ്ഥാനത്തോടും നേതാക്കന്മാരോടുമുള്ള അവരുടെ സ്നേഹം..പ്രതിബദ്ധത ഇതെല്ലാം അവനില്‍ എന്നും കൗതുകമുണര്‍ത്തുമായിരുന്നു.....

ബാലുവിന്റെ അമ്മ.... ഒരു കോണ്‍ഗ്രസ്സു കുടുംബത്തില്‍ പിറന്ന അവര്‍ക്ക്‌ തന്റേടിയും "ധിക്കാരിയുമായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കല്ല്യാണം കഴിച്ചതിന്റെ പേരില്‍ ഒരുപാടു തിക്താനുഭവങ്ങള്‍ നേരിടെണ്ടി വന്നു അവര്‍ക്ക്‌..

ആ അനുഭവങ്ങള്‍ അവരെ ഒന്നാന്തരം കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാക്കിതീര്‍ത്തു.....

ഇന്നത്തെ കാലമല്ലായിരുന്നു അത്‌......കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‌ കേരളത്തില്‍ നിരോധനം ഉണ്ടായിരുന്ന അമ്പതുകള്‍...

കമ്മ്യൂണിസ്റ്റുക്കാരെ നികൃഷ്ടജീവികളെ കാണുമ്പോലെ സമൂഹത്തിലെ സവര്‍ണ്ണര്‍ വീക്ഷിച്ചിരുന്ന കാലം..

പലപ്പോഴും നാട്ടില്‍നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു ബാലുവിന്റെ അച്ഛന്‌...

കയ്യും വായും തിരിച്ചറിയാന്‍ പ്രായമാകാത്ത പൊടികുഞ്ഞുങ്ങളുമായി പാവം അവന്റെ അമ്മ .....

തീര്‍ത്തു ദുഷ്ക്കരമയിരുന്നു അക്കാലത്തെ അവരുടെ ജീവിതം....

അക്കാലത്ത്‌ നായര്‍ത്തറവാടുകളിലെ ആഘോഷങ്ങളില്‍ ബാലുവിന്റെ അമ്മ വല്ലാതെ ഒറ്റപ്പെടുമായിരുന്നു.....

" ഇവളോ.!!!...ഇവളു കമ്മ്യൂണിസ്റ്റുകാരിയാ...."

വല്ലാത്ത പുച്ഛത്തോടും പരിഹാസാത്തോടെയാണ്‌ കരപ്രമാണിമാരുടെ കെട്ടിലമ്മമാര്‍ അവന്റെ അമ്മയോടു പെരുമാറിയിരുന്നത്‌.....

അന്നു ബാലു ജനിച്ചിരുന്നില്ല..എന്നിട്ടും അമ്മയനുഭവിച്ച ആ ഊരുവിലക്കിന്റേയും ഒറ്റപ്പെടലിന്റേയും തീവൃത അവനു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു.

വല്ലാത്തൊരാവേശത്തൊടെ അമ്മ അതവനോട്‌ പറയുമായിരുന്നു.....

ഒരു കഥ കേള്‍ക്കുന്ന കുട്ടിയുടെ മനസ്സോടെ അവന്‍ അതു കേട്ടിരിയ്ക്കുമായിരുന്നു..

നിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ന്യൂസ്‌ പേര്‍സണ്‍ ഒഫ്‌ ദി ഇയര്‍ ആരാണ്‌.

ന്യൂഇയറിന്റെ ദിനങ്ങളിലൊന്നില്‍ ബാലുവുമായി ഫോണില്‍ സംസാരിയ്ക്കുകയായിരുന്നു ഞാന്‍.........

"സൂഫിയ മദനി ...അല്ലാതെ ആരാ...."
പെട്ടന്നുള്ള അവന്റെ മറുപടി എന്നെ അമ്പരപ്പിച്ചു........

" കുട്ടേട്ടാ,...കുഞ്ഞുങ്ങളേയും പേറി ചാനലുകളിലും കോടതിവരാന്തകളിലും അലഞ്ഞുതിരിയേണ്ടി വരുന്ന സൂഫിയ മദനിയുടെ തളര്‍ന്ന മുഖം കാണുമ്പോള്‍ പലപ്പോഴും എനിയ്ക്കെന്റെ അമ്മയെ ഓര്‍മ്മ വരും.....

ഇതുപോലെയുള്ള ഒരുപാട്‌ അമ്മമാരെ ഓര്‍മ്മവരും....ഭര്‍ത്താവിന്റെ തീവ്രമായ വിശ്വാസങ്ങളുടെ പേരില്‍...അതിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍.....സമൂഹമൊരുക്കുന്ന പഞ്ചാഗ്നിയ്ക്കു നടുവില്‍ ഒറ്റയ്ക്ക്‌ പൊരുതി വെന്തുരുകേണ്ടി വരുന്ന പാവങ്ങള്‍....

"ബാലു നീ എന്തു വിഡ്ഡിത്തമാണ്‌ നീ പറയുന്നത്‌....സ്വന്തം അമ്മയെ ഒരു തീവ്രവാദിയുമായി താരതമ്യം ചെയ്യുന്നുവൊ..... എന്തു പറ്റി നിനക്ക്‌....ഭാഗ്യം വേരെ ആരും കേള്‍ക്കാഞ്ഞത്‌"

ഞാന്‍ അവരുടെ വിശാസങ്ങളെയോ പ്രവര്‍ത്തനങ്ങളെയൊ ന്യായികരിയ്ക്കുയല്ല കുട്ടേട്ട ചെയ്യുന്നത്‌..

ഒരു സ്ത്രീ, ഭാര്യ,..അമ്മ എന്ന നിലയില്‍ ഒരു പതിറ്റാണ്ടിലേറെ സമൂഹത്തില്‍ അവരനുഭവിച്ച ഒറ്റപ്പെടലുകള്‍...മാനസ്സിക സമ്മര്‍ദ്ദങ്ങള്‍....അതു മാത്രമാണ്‌..ഞാന്‍ അര്‍ത്ഥമാക്കിയത്‌...

അവരുടെ മക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ കുട്ടേട്ടന്‍.ആ കൊച്ചുകണ്ണുകളിലെ നിസ്സംഗത....നിസ്സഹായത...
..
ഈ കൊച്ചു പ്രായത്തിനുള്ളില്‍ എന്തൊക്കെ കണ്ടു അവര്‍.....എന്തൊക്കെ സഹിച്ചു..എത്രമാത്രം ഒറ്റപ്പെട്ടു......

ആദ്യം അച്ഛന്‍....ഇപ്പോഴിതാ അമ്മയും..

വളര്‍ന്നു വരുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക്‌ ഈ സമൂഹത്തോട്‌ എന്തു പ്രതിബദ്ധതയാണുണ്ടാകുക ...

നാളെ അവര്‍ റിബലുകള്‍ ആയില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളു.....

അല്ലെങ്കില്‍തന്നെ സൂഫിയമദനിയും കുടുംബവും എന്നു മുതലാണ്‌ നമ്മുടെയൊക്കെ കണ്ണില്‍ തീവ്രവാദികളായി മാറിയത്‌......

ഓര്‍മ്മയില്ലെ കുട്ടേട്ടന്‌ അവരുടെയും കുട്ടികളുടേയും കണ്ണീര്‍ വിറ്റ്‌ വോട്ടാക്കി മാറ്റാന്‍ നമ്മള്‍ ശ്രമിച്ചത്‌.....

സംപ്രേക്ഷണവും പുനസംപ്രേക്ഷണവും നൂറ്റൊന്നാവര്‍ത്തിച്ചില്ലെ നമ്മുടെ സ്വന്തം ചാനലുകള്‍.

ഒരു പക്ഷെ അതിന്റെ പരിണിതഫലം തന്നെയായിരിയ്ക്കില്ലെ അവരിപ്പോള്‍ അനുഭവിയ്ക്കുന്നത്‌`.....നിസ്സഹയാരാക്കി ഇടതുപാളയത്തില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചാല്‍ സ്വഭാവികമായും അവരുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടാകില്ലല്ലൊ.

അവര്‍ UDFഇല്‍ ചേക്കേറുന്നതോടെ തീരാവുന്ന കേസുകളൊക്കയല്ലെ ഇപ്പോള്‍ നിലവിലുള്ളു.....

ഇപ്പോള്‍ തള്ളിപറയിയ്ക്കുന്ന മാധ്യമങ്ങളെകൊണ്ടുതന്നെ അവര്‍ക്കു സ്തുതിഗീതങ്ങള്‍ പാടിയ്ക്കും.....അങ്ങിനെ കടിച്ച പാമ്പിലെകൊണ്ടുതന്നെ വിഷമിറക്കും...പിന്നെ എല്ലാം ശുഭം....

കൃത്യമായി കളിയ്ക്കാനാറിയാവുന്ന മുകളിരുന്നു ഭരിയ്ക്കുന്ന മേലാളന്മാര്‍ അതിനനുസരിച്ച്‌ എത്ര ഭംഗിയായിട്ടാണ്‌ ചരടുകള്‍ നീക്കുന്നത്‌..

പാവം മദനിയ്ക്കു ആദ്യമെ ചുവടുപിഴച്ചു..ജയില്‍ മോചിതനായ ഉടനെ "തെറ്റുകള്‍" ഏറ്റുപറഞ്ഞ്‌ UDF പാളയത്തില്‍ അഭയം തേടണമായിരുന്നു....അങ്ങിനെ അവരുടെ ഏറാന്‍മൂളി മാധ്യമങ്ങള്‍വഴി ജനങ്ങള്‍ക്കിടയില്‍ ഒരു "പാണക്കാടന്‍പുണ്യാളന്റെ" ഇമേജ്‌ നേടിയിടുക്കണമായിരുന്നു.....അവിടെ ഇരുന്നുകൊണ്ട്‌ കളിതുടങ്ങണമായിരുന്നു....

"അപ്പോള്‍ കളമശ്ശേരി ബസ്സു കത്തിയ്ക്കല്‍....അതിനെക്കുറിച്ചു എന്താ നിനക്കൊന്നും പറയാനില്ലെ ബാലു."

ഓടികൊണ്ടിരിയ്ക്കുന്ന് ഒരു ബസ്സിലെ യാത്രക്കാരെയെല്ലാം ഇറക്കി....അവരുടെ സുരക്ഷ ഉറപ്പുവരുത്തി,....കുറച്ചുകൂടി നാടകിയമായി പറഞ്ഞാല്‍ ഫയര്‍ഫോഴ്സിനെപോലും വിവരമറിയിച്ച്‌ നടത്തിയ ആ നാടകത്തെ തീവ്രവാദപ്രവര്‍ത്തനം എന്നു വിശേഷിപ്പിയ്ക്കുന്നതുകേട്ടാല്‍,.. തരം കിട്ടിയാല്‍ നാലാളെ കൂടുതല്‍ കൊന്ന്‌ ആക്രമണങ്ങളുടെ തീവ്രതയും കൊഴുപ്പും കൂട്ടാന്‍ ശ്രമിയ്ക്കുന്ന യഥാര്‍ത്ഥ തീവ്രവാദികള്‍ നാണക്കേടുക്കൊണ്ടു കൂട്ടത്തോടെ ആത്മഹത്യ ചെയ്യും.......

പൂര്‍ണ്ണമായും ഗാന്ധിമാര്‍ഗം പിന്തുടരുന്നവരും..തികഞ്ഞ അഹിംസവാദികളുമായിരുന്നോ ഈ ബസ്സുക്കത്തിക്കലിനു പുറകില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ എന്നാര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമൊ നമുക്ക്‌...

കേന്ദ്രഭരണത്തിലുള്ള പിടിപാട്‌.....പ്രധാന മാധ്യമങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ പ്രചരണം..സായാഹ്നങ്ങളില്‍ തലച്ചോറു മാധ്യമവിദഗ്ദര്‍ക്കു ഉരുട്ടിക്കളിയ്ക്കാന്‍ വിട്ടുകൊടുക്കാന്‍ ശീലിച്ച ഒരു ജനത...നീതിപീഠങ്ങളിലെ ഒരു ന്യൂനപകഷത്തിനെയെങ്കിലും കൂടെ നിര്‍ത്താനുള്ള ശേഷി.

എല്ലാത്തിനും കരുത്തായി സമ്പൂര്‍ണ്ണപണാധിപത്യം..

എല്ലാം കൂടിയാവുമ്പോള്‍ തികഞ്ഞില്ലെ കുട്ടേട്ടാ... ചിത്രം വ്യക്തമായില്ലെ....

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കുപകരം ഗാന്ധിതലയുടെ എണ്ണത്തിനും വലിപ്പത്തിനും മൂല്യം നല്‍കാന്‍ തുടങ്ങിയ ആ പ്രസ്ഥാനം നെഹ്‌റുവിന്റെ ചേരിചേരാനയം ചേരിയിലെ ഓടയിലെവിടെയോ ഒഴുക്കികളഞ്ഞു...

അവിടെ തുടങ്ങി കുട്ടേട്ടാ....എല്ലാം.....

പുലി വരുന്നെ... പുലി വരുന്നെ.... എന്നു വെറുതെ അലറിവിളിച്ചു പുകമറസൃഷ്ടിയ്ക്കുന്നവര്‍ യഥാര്‍ത്ഥ പുലി മാളത്തില്‍ നിന്നും യാത്ര തുടങ്ങിക്കഴിഞ്ഞ കാര്യം തിരിച്ചറിയാതെ പോകുന്നു......

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ "ഹിന്ദി കോയീസ്‌" എന്നു സ്നേഹത്തോടെ മൊഴിഞ്ഞു നിഷ്കളങ്കമായി പുഞ്ചിരിച്ചിരുന്ന പലരും ഇന്ന്‌ "അമേരിക്കി.....ഇസ്രായേലി....ഹിന്ദി സവാ സവാ...." എന്ന വക്കുകളുച്ചരിച്ച്‌ നീരസത്തോടെ, അതിലേറെ സംശയത്തോടെ തുറിച്ചുനോക്കുമ്പോള്‍ അറിയാതെ തലകുനിഞ്ഞുപോകുന്നു....ഹൃദയത്തില്‍ വേദന പടരുന്നു..

എന്തിനുവേണ്ടിയായിരുന്നു ഇത്‌.....

ദാരിദ്ര്യം കൊണ്ടു മുണ്ടുമുറുക്കിയുടുത്തു നടന്നിരുന്നകാലത്ത്‌ മുഖം നോക്കതെ ന്യായം മാത്രം പറയുമായിരുന്ന ഇന്ത്യയ്ക്ക്‌ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ മാന്യതയും സല്‍പ്പേരുമുണ്ടായിരുന്നു...

അമേരിക്കയ്ക്കും...സോവിയറ്റുയൂണിയനുമൊപ്പം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു...

ഇന്ന്‌ ആസ്ട്രേലിയയെപോലെ,.ബ്രിട്ടനെപോലെ...ഫ്രാന്‍സിനെപോലെ വെറുമൊരു സാമന്തരാജ്യത്തിന്റെ നിലയിലേയ്ക്കല്ലെ നമ്മളും നീങ്ങുന്നത്‌... .

ബാലു കത്തികയറാന്‍ തുടങ്ങുകയായിരുന്നു....

ഈശ്വരാ....ഇവനോടു തര്‍ക്കിച്ചു ജയിയ്ക്കാന്‍ കഴിയില്ലല്ലൊ എനിയ്ക്ക്‌..

അവന്റെ അച്ഛനും അങ്ങിനെയായിരുന്നു എന്നു .എന്നിട്ടും എന്തെ ഇവന്‍ അച്ഛനെപാത പിന്തുടര്‍ന്ന്` രാഷ്ടിയരംഗത്തേയ്ക്കിറങ്ങിയില്ല...

ഒരു പക്ഷെ അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അവന്‍ അതില്‍നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകും..തന്റെ ജീവിതത്തിലേയ്ക്കു കടന്നു വരുന്ന പെണ്‍കുട്ടിയ്ക്ക്‌ അത്തരം അനുഭവങ്ങള്‍ ഉണ്ടാവരുത്‌ എന്ന്‌ അവന്‍ ആത്മാര്‍ത്ഥമായും മോഹിച്ചിട്ടുണ്ടാകും....തീരുമാനിച്ചുറച്ചിട്ടുണ്ടാകും.....

അയിത്തത്തിന്റെ മതില്‍ക്കെട്ടുകളെ വെല്ലുവിളിച്ച്‌ തൊട്ടടുത്ത ഹരിജന്‍ കോളനികയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും അവരോടുത്തു ഭക്ഷണം കഴിച്ചിരുന്ന അവന്റെ അച്ഛന്‍ ആ കോളനയിലെ ഹരിജന്‍ കുടുംബങ്ങള്‍ക്ക്‌ ഒരത്ഭുതമായിരുന്നു....അദ്ദേഹം അവരുടെ.പ്രിയപ്പെട്ട തമ്പുരാനായിരുന്നു....നാട്ടുക്കാരുടെ സഖാവായിരുന്നു....

അതിന്റെ പേരില്‍ മാത്രം അച്ചന്‌ ഊരു വിലക്കേര്‍പ്പെടുത്തിയ കരപ്രമാണികളില്‍ പലരും ആ കോളനിയിലെ അന്തേവാസിയായ അഭിസാരികകയേയുംതേടി രാത്രിക്കാലങ്ങളില്‍ തലയില്‍മുണ്ടുമിട്ട്‌ രഹസ്യമായി പോകുമായിരുന്നുവെന്നുള്ളത്‌ നാട്ടിലെങ്ങും പരസ്യമായ രഹസ്യമായിരുന്നു.

"സ്ത്രീകള്‍ക്ക്‌ മാറിനു താഴോട്ട്‌ അയിത്തമില്ല.." ...

അതിനും അവര്‍ക്ക്‌ ന്യായീകരണമുണ്ടയിരുന്നു...........

ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ സവര്‍ണ്ണതമ്പുരക്കന്മാര്‍ക്ക്‌ എല്ലാത്തിനും ന്യായീകരണമുണ്ടായിരുന്നു....പുരുഷാധിപത്യത്തില്‍ ഊന്നിയുള്ള ന്യായികരണങ്ങള്‍....

അതൊരു കാലഘട്ടമായിരുന്നു..സവര്‍ണ്ണാധിപത്യത്തിന്റെ കാട്ടുനീതി നടമാടിയിരുന്ന ഒരു കാലം.....അതിനെതിരെ പടപൊരുതി.....വിജയം വരിച്ച്‌...ഭൂപരിക്ക്ഷരണം എന്ന വിപ്ലവത്തിന്റെ പടിവാതില്‍ തുറന്നിട്ട മഹരഥന്മാര്‍....

ആ കാലഘട്ടത്തിലെ വീരയോദ്ധാക്കളായി രക്തസാക്ഷികളായി അവര്‍ ഇന്നും ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിയ്ക്കുന്നു....ഈശ്വരതുല്യരായി പഴയ തലമുറയിലെ പലരും അവരെ ഇന്നും കാണുന്നു....

അയ്യപ്പന്റേയും,..ശ്രീകൃഷ്ണന്റേയും,.. ശിവന്റേയും,, ജീസസ്സിന്റേയും പടങ്ങള്‍ക്കൊപ്പം ഏ.കേ.ജി, ഇ എം എസ്‌, തുടങ്ങിയ പഴയക്കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പടങ്ങള്‍ ചേര്‍ത്തുവെച്ചു ഒരുപാട്‌ ഭവനങ്ങള്‍ കേരളത്തില്‍ പലയിടത്തും ഇന്നും കാണാം....

സക്കറിയക്ക്‌ വേണമെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളേ അപഹസ്സിയ്ക്കാന്‍ മറ്റൊരു വിഷയമായി ഇതിനെ കണക്കാക്കാം.....

ദൈവതുല്യരായിരുന്നു...അല്ലെങ്കില്‍ ദൈവത്തെപോലെയായിരുന്നു അടിച്ചമര്‍ത്തലിലിനും ചൂഷണത്തിനും വിധേയമായ ഒരു തലമുറയിലെ ജനങ്ങള്‍ക്കവര്‍....രക്ഷകരായിരുന്നു...

ആധുനിക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോടും അതിലെ നേതാക്കളുടെ രീതികളോടും സക്കറിയയ്ക്ക്‌ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും അതിന്റെ ദേഷ്യവും കണക്കുകളും അവരോടു മാത്രം പറഞ്ഞു തീര്‍ക്കണമായിരുന്നു....

ത്യാഗോജ്വലവും മാതൃകപരവുമായ ജീവിതം നയിച്ചു മണമറഞ്ഞുപോയ ഒരു തലമുറയുടെ ശവക്കുഴി തോണ്ടാന്‍ മുതിരരുതായിരുന്നു....

ടയ്യും കെട്ടി വാര്‍ത്തവിതരണകമ്പനിയുടെ ബാഗും തൂക്കി ചെത്തി നടക്കുന്ന മീഡിയ റെപ്രസെന്റേറ്റിവുകള്‍..ആധുനിക യുവമാധ്യമപ്രവര്‍ത്തകര്‍..അവരിലാരെങ്കിലും ആയിരുന്നു ഇതു പറഞ്ഞിരുന്നതെങ്കില്‍,..അതവരുടെ പ്രോഡകട്‌സിന്റെ വില്‍പ്പനയ്ക്കുള്ള പരസ്യപ്രചരണം...വിടുവായത്തം എന്നാശ്വസ്സിയ്ക്കാമായിരുന്നു.....

തരൂരിനെപോലെ...വിദൂഷകവേഷം കെട്ടി നടക്കുന്ന VIP നേതാക്കളുടെ വീരഗാഥാ പാടിയാടാന്‍ വിധിയ്ക്കപ്പെട്ട പാവം പാണന്മാര്‍.... വയറ്റിപ്പിഴപ്പിനായി എന്തൊക്കെ വേഷം കെട്ടേണ്ടി വരുന്നു... എന്നൊക്കെ കരുതി സമാധാനിയ്ക്കമായിരുന്നു.....

പക്ഷെ, താങ്കള്‍.....

എം.പി നാരായണപിള്ളയ്ക്കുശേഷം കേരളം കാതോര്‍ക്കുന്ന ഏറ്റവും കരുത്തനായ മാധ്യമപ്രവര്‍ത്തകന്‍....

ഒരു "ഇസവും" നോക്കാതെ അന്നം തരുന്ന മുതലാളിയുടെ ഷൂസിന്റെ ബ്രാന്‍ഡ്‌ നോക്കി,.... സോക്സിന്റെ നിറം നോക്കി പാദസേവയ്ക്കൊരുങ്ങാതെ ....സ്വതന്ത്രമായി,... സത്യസന്ധമായി പ്രതികരിയ്ക്കുന്ന ധീരനായ എഴുത്തുക്കാരന്‍....

ഇങ്ങിനെ എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കി ഈ കേരളജനത എന്നും താങ്കളെ ബഹുമാനിച്ചിരുന്നു.....ഇന്നും ബഹുമാനിയ്ക്കുന്നു.

പക്ഷെ സക്കറിയ ആ ബഹുമാനത്തിന്‌...........?

ഇനിയെങ്കിലും .....സന്ദര്‍ഭങ്ങള്‍ തെരഞ്ഞെടുത്ത്‌ താരതമ്യം ചെയ്യാനൊരുങ്ങുമ്പോള്‍........വാക്കുകള്‍ നാവിന്‍തുമ്പിലിട്ട്‌ അമ്മാനമാടുമ്പോള്‍..ഒരു കരുതല്‍...ചെറിയൊരു കരുതല്‍..അതുവേണം സക്കറിയ....തീര്‍ച്ചയായും വേണം.....

താങ്കളെ എഴുത്തിനെ ഒരു പാടിഷ്ടപ്പെടുന്ന ...താങ്കളുടെ പല നിരീക്ഷണങ്ങളേയും കൗതുകത്തോടെ വീക്ഷിച്ചിട്ടുള്ള,

കൊല്ലേരി തറവാടി.
ഒപ്പ്‌.

10 comments:

  1. ഇനിയെങ്കിലും .....സന്ദര്‍ഭങ്ങള്‍ തെരഞ്ഞെടുത്ത്‌ താരതമ്യം ചെയ്യാനൊരുങ്ങുമ്പോള്‍........വാക്കുകള്‍ നാവിന്‍തുമ്പിലിട്ട്‌ അമ്മാനമാടുമ്പോള്‍..ഒരു കരുതല്‍...ചെറിയൊരു കരുതല്‍..അതുവേണം സക്കറിയ....തീര്‍ച്ചയായും വേണം.....

    ReplyDelete
  2. ശക്തമായ ഭാഷയിൽ ആകർഷകമായി എഴുതിയിരിക്കുന്നു..
    അഭിനന്ദനങ്ങൾ..

    ReplyDelete
  3. വാക്കുകള്‍‍ കല്ലുകളാകുന്നു.
    എറിഞ്ഞാല്‍ തിരിച്ചു പിടിക്കാന്‍ പറ്റില്ല.
    എറിഞ്ഞ കല്ലും പറഞ്ഞ വാക്കും.
    നാക്ക് നിലയ്ക്ക് നിന്നില്ലെങ്കില്‍‍ എന്നൊക്കെ പഴമക്കാര്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്.
    എന്‍റെ വിശകലനം കൊല്ലേരി ആവശ്യപ്പെട്ടെതു പോലെ ഇവിടെ സക്കറിയ... ഇട്ടിട്ടുണ്ട്.
    ഹരീഷ് പറഞ്ഞതു പോലെ ശക്തവും ആകര്‍ഷവും.:)

    ReplyDelete
  4. നല്ല ഭാഷാ സമ്പത്തുണ്ട്. തുടരട്ടെ ഇനിയും.

    ReplyDelete
  5. വളരെ നന്നായി വിശദമായി കാര്യങ്ങൾ എഴുതിയിരിക്കുന്നു.
    സമയം കിട്ടിയാൽ ഒരിക്കൽ ഇതും വായിക്കണം. അവിടെ ഒരു ഉണ്ണിക്കഥ ഉണ്ട്.
    http://mini-mininarmam.blogspot.com/

    ReplyDelete
  6. നല്ല ഭാഷയില്‍ ശക്തമായ എഴുത്ത്, പോസ്റ്റിനു നീളം കൂടുതലാണോ എന്നൊരു സംശയം. തുടര്‍ന്നും എഴുതുക.
    ആശംസകള്‍

    ReplyDelete
  7. നന്നായി പറഞ്ഞു, അഭിനന്ദനങ്ങള്‍

    ReplyDelete
  8. കഴിവുള്ള ആള് തന്നെ!!

    അവതരണ ശൈലി കൊള്ളാം,,,, എങ്കിലും കഥയുടെ നീളം ഒരു കല്ലുകടി ആകുന്നു... ശ്രദ്ധിക്കുമല്ലോ അല്ലെ ?

    ReplyDelete