വേനല്‍ചൂടില്‍ വെന്തുരുകുന്ന മരുഭൂമിയുടെ കരളിന്റെ നോവുകള്‍. കാത്തിരിപ്പിനൊടുവില്‍ കുളിരിന്റെ കമ്പളവുമായി ഋതുഭേദം വിരുന്നെത്തുന്ന
ദിനങ്ങള്‍. മയൂരനൃത്തം മോഹിച്ചലഞ്ഞ് ഏതോ നിയോഗംപോലെ ദിശതെറ്റിയെത്തി മണല്‍ത്തരികള്‍
അലങ്കോലമാക്കിയ മരുഭൂമിയുടെ ശുഷ്കിച്ച മാറിടത്തെ പരിഹസിച്ച് നിരാശരായി
മടങ്ങനൊരുങ്ങുന്ന മഴമേഘങ്ങള്‍ ഒടുവില്‍ കാരുണ്യം തോന്നി ജലധാരയുതിര്‍ത്തുന്ന
നിമിഷങ്ങള്‍...മരുഭൂമിയുടെ ജീവിതത്തിലെ അപൂര്‍വ്വ ധന്യമുഹൂര്‍ത്തങ്ങള്‍.
പെയ്തിറങ്ങുന്ന മഴത്തുള്ളികളുടെ സ്പര്‍ശനമേല്‍ക്കുമ്പോഴേക്കും
കാത്തിരുന്നിട്ടെന്നപോലെ ഉള്‍പ്പുളകത്തോടെ പൊട്ടിമുളക്കുന്ന ഒരു പ്രവാസിയുടെ
വെക്കേഷന് ദിനങ്ങളിലെ ദാമ്പത്യത്തിന്റെ ആയസ്സുപോലുമില്ലാത്ത പാതയോരത്തെ പാവം പാഴ്ച്ചെടികള്.
ചുവന്ന സ്വെറ്ററുമിട്ട് നേരം വൈകിയുണരുന്ന ശിശിരസൂര്യന്റെ അലസഭാവങ്ങളുടെ
ചാരുതയില്‍ മയങ്ങി നില്ക്കുന്ന ശിശിരകാല പ്രഭാതങ്ങള്‍. ഈ മനോഹര മരുക്കാഴ്ചകള്‍
എല്ലാം തനിയ്ക്കന്യമാകാന്‍ പോകുന്നു. ബാലുവിന്റെ ഉള്ളൊന്നു പിടഞ്ഞു..
മരുഭൂമിയിലെ അവസാനദിനങ്ങള്‍. പ്രവാസത്തിന്റെ അന്ത്യം. ദിവസങ്ങളടുക്കുംതോറും സന്താഷത്തോടൊപ്പം ചഞ്ചലമാകുന്നു ബാലുവിന്റെ മനസ്സ്. ഒരര്‍ത്ഥത്തില്‍ ഇതും ഒരു പറിച്ചു നടല്‍ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിലെന്നോ അവന് പടിയറങ്ങിയ നാട്ടിന്പുറത്തുകാരി മലയാളക്കര ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പച്ച പരിഷ്ക്കാരിയായിരിയ്ക്കുന്നു. സൗഹൃദത്തിന്റെ വേരുകള്‍ അറ്റു പോയിരിയ്ക്കുന്നു. അറിയാം, എല്ലാം അറിയാം. എങ്കിലും ഇനിയെന്ത് എന്നൊരു തീരുമാനം പോലുമില്ലാതേയുള്ള അവന്റെ മടക്കം വെറുമൊരു ആവേശത്തിന്റെ പുറത്തു മാത്രമല്ല.
ഈ തിരിച്ചുപോക്ക് അതെന്നെ മോഹിച്ചതാണ്.വന്ന് പിറ്റേ ദിവസം മുതല്‍ ഓരോ പ്രവാസിയും നോമ്പുനോറ്റ് കൊതിയോടെ കാത്തിരിയ്ക്കുന്നതാണ് ഈ മുഹൂര്‍ത്തം. --"ബാലുഭായ് നിങ്ങളുടെ ഭാഗ്യം അധികം പ്രായമാകുന്നതിനുമുമ്പെ തിരിച്ചുപോകാന്‍ കഴിയുന്നല്ലോ."-- എല്ലാവരും അഭിനന്ദിയ്ക്കുന്നു, പലരുടേയും വാക്കുകളില്‍ അസൂയ തുളുമ്പുന്നു. എല്ലാം അറിയാം, എന്നിട്ടും എന്നെന്നേയ്ക്കുമായി ഈ ദേശം വിട്ടുപോകാന്‍ പോകുകയാണെന്നോര്‍ക്കുമ്പോള്‍.! കണ്ണുകള്‍ നിറയുന്നു വാനില്‍ അടുത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുമോ എന്ന് ഭയന്ന് സ്വയം നിയന്ത്രിച്ചു അവന്.
വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു സൂര്യനോടൊപ്പം ഉണര്‍ന്നേഴുന്നേറ്റ് മരുഭൂമിയിലൂടേയുള്ള 35 കിലോമീറ്റര്‍ നീളുന്ന കമ്പനി വാനിലെ ഈ പ്രഭാതസവാരി തുടങ്ങിയിട്ട്.! മരുജീവിതത്തിന്റെ പ്രത്യേകതയാണ് വര്‍ഷങ്ങള്‍ പോകുന്നതറിയില്ല..ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വല്ലാത്ത വേഗതയാണ്. വേനലും ശിശിരവുമൊഴികെ ഋതുക്കളൊരുക്കുന്ന വര്‍ണ്ണക്കുടമാറ്റങ്ങളൊന്നുമില്ല. അതിനു താളം പിടിയ്ക്കുന്ന ആഘോഷങ്ങള്‍ക്കടിസ്ഥാനവുമില്ല. എന്നും എപ്പോഴും നിശ്ചലമായ തടാകം പോലെ ഒരേ താളം, ഒരേ ഭാവം. കൃത്രിമമായൊരുക്കുന്ന ഉത്സവനഗരികളും ആഘോഷ വെടിക്കെട്ടുകളും ആഹ്ലാദത്തെക്കാളുപരി അമ്പരപ്പും മാത്രമെ സമ്മാനിയ്ക്കു എന്ന തിരിച്ചറിവിലും എല്ലാം ഒരുക്കി ഉത്രാടപ്പാച്ചിലിന്റെ സുഖം അനുഭവിച്ചുവെന്ന് സ്വയം വിശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ആ പാവം.
സ്വസ്ഥയില്ലാത്ത മനസ്സില്‍നിന്ന് അലയടിയ്ക്കുന്ന വിഷാദം.. അതായിരിയ്ക്കും ഏതൊരു പ്രവാസിയുടേയും സ്ഥായീഭാവം. വിശാലമായ ജലാശയത്തില്‍നിന്നും അക്വേറിയത്തിലേയ്ക്ക് മാറ്റപ്പെടുന്ന മല്‍സ്യത്തിന്റെ അവസ്ഥയിലായിരിക്കും ഓരോ നിമിഷവും അവന്റെ മനസ്സ്. വീര്‍പ്പുമുട്ടിയ്ക്കുന്ന ആ കൃത്രിമാന്തരീക്ഷത്തില്‍ ചില്ലുജാലകത്തില്‍ മുഖമമര്‍ത്തി, ദൂരേയുള്ള തന്റെ തടാകത്തില്‍ കളിച്ചുതിമിര്‍ത്തിരുന്ന സുന്ദരനിമിഷങ്ങളോര്‍ത്ത് അവനുതിര്‍ക്കുന്ന ചുടുനിശ്വാസത്തില്‍നിന്നും നിലക്കാതെ ബഹിര്‍ഗമിയ്ക്കുന്ന കുമിളകള്‍ അക്വേറിയത്തിനലങ്കാരമായേ പുറമെ നിന്നും നോക്കുന്നവര്‍ക്കു തോന്നു. കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ഓരോ നിമിഷവും ഞെട്ടിവിറയ്ക്കാന്‍ ശീലിച്ച ആ മനസ്സ് എല്ലായിടത്തും അനായാസം ചൂഷണം ചെയ്യപ്പെടുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും അശാന്തിനിറഞ്ഞ ബൂലോകത്തിന്റെ തീക്ഷ്ണതയിലേയ്ക്ക് പിറന്നുവീണ് കരയുന്ന ആ നിമിഷം തുടങ്ങുന്നു മനുഷ്യന്റെ പ്രവാസജീവിതം. പ്രിയപ്പെട്ടവരുവരുടെ ലാളനങ്ങളേറ്റുവാങ്ങി കൈകാലിട്ടടിച്ചും കടലാസുതോണിയിറക്കിയും രാജകുമാരനായി വാണിരുന്ന കുടുംബാന്തീരീക്ഷത്തില്‍ നിന്നും വിദ്യാലയത്തിന്റെ കലപില നാദത്തിലേയ്ക്ക് ഒരു സാധാരണ പ്രജയായി കാലെടുത്തു വെയ്ക്കുന്നതോടേ തുടങ്ങും പ്രവാസത്തിന്റെ രണ്ടാഘട്ടം. ആദ്യം കരയും, പ്രതിഷേധിയ്ക്കും, ക്രമേണ പൊരുത്തപ്പെടും. ഒടുവില്‍ വേര്‍പ്പിരിയാനാവത്തവിധം ആ അന്തരീക്ഷത്തെ പ്രണയിയ്ക്കാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും അടുത്ത പറിച്ചുനടല്‍.! അതുവരെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം കാമ്പസിലെ പാലമരത്തിലേയ്ക്കാവാഹിച്ച് അശ്രൂപൂജ നടത്തി ചുവപ്പും മഞ്ഞയും ചരടുകളില്‍ ബന്ധിച്ച് ആണിയടിച്ചു ഭദ്രമാക്കി ശൂന്യമായ മനസ്സുമായി അഹങ്കരിച്ചും ആര്മാദിച്ചും വിലസിയിരുന്ന കലാലയാങ്കണത്തില്‍ നിന്നും പടിയിറങ്ങും. കാഠിന്യം നിറഞ്ഞ മറ്റൊരു പ്രവാസത്തിനായുള്ള മണിമുഴക്കത്തിന്റെ സമയം ഒട്ടും വൈകാതെ സമാഗതമാകും..
-"എത്ര പഠിച്ചിട്ടെന്താ, ജോലിയൊന്നുമായില്ല അല്ലെ ഇതുവരെ."--. നെഞ്ചില്‍ കൊളുത്തിവലിയ്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് എണ്‍പതുകളിലെ അഭ്യസ്തവിദ്യനായ ഒരു യുവാവിന്റെ കയ്പ്പേറിയ ബാദ്ധ്യതയായിരുന്നു. എന്നും എപ്പോഴും വീട്ടുകാരേക്കാള്‍ ഉത്കണ്ഠ നാട്ടുകാര്‍ക്കായിരിയ്ക്കും ഇത്തരം വിഷയങ്ങളില്‍. അപകര്‍ഷതാബോധം അതിന്റെ പാരമ്യത്തിലെത്തി പൊട്ടിത്തെറിയ്ക്കാനൊരുങ്ങുന്ന ഒരുനാള്‍ അമ്മയുടെ കണ്ണീര് കണ്ടില്ലെന്നു നടിച്ച്, കൂട്ടായ്മകളുടെ വലക്കണ്ണികളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ വെന്തുരുകുന്ന ഹൃദയവുമയി ജയന്തി ജനതയിലേയ്ക്ക് വലതുകാല്‍ വെച്ച് കയറും. തീവണ്ടി ഭാരതപ്പുഴയുടെ മുകളിലെത്തിമ്പോഴേയ്ക്കും അസ്തമയത്തിനു സമയമായിട്ടുണ്ടാകും. ഒരു ഗ്രാമീണയുവാവിന്റെ കൂടെ ഉദകക്രിയയ്ക്കുള്ള ഒരുക്കത്തിലായിരിയ്ക്കും പുഴയില്‍ സൂര്യനപ്പോള്‍. വാളയാര്‍ ചുരം കടക്കുമ്പോള്‍ ഹൃദയത്തില്‍ ചിത പൂര്‍ണ്ണമായുംകത്തിയമര്‍ന്ന് ഇരുട്ടു പരന്നിട്ടുണ്ടാകും..പിറ്റേന്ന് നേരം പുലര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ അമ്പരിപ്പിയ്ക്കുന്നവിധം അപരിചിതമായിട്ടുണ്ടാകും പരിസരം. നാട് കണ്ണെത്താദൂരത്ത് പോയിമറഞ്ഞിട്ടുണ്ടാകും. തീവണ്ടിയിലെ വസൂരിക്കലവീണുപഴകിയ കണ്ണാടിയില്‍ മലയാണ്മ നഷ്ടപ്പെട്ട സ്വന്തം പ്രതിബിംബം കണ്ട് തരിച്ചുനില്‍ക്കും..ഒറ്റ രാവ് വരുത്തിയ മാറ്റം കണ്ട് വിസ്മയിയ്ക്കും.
ദീപാവലി പ്രഭയില്‍ തിളങ്ങുകയായിരുന്ന നഗരം തണുത്ത വിറങ്ങലിച്ച ഒരു നവംബര്‍ മാസത്തില്‍ ഒരുമറുനാടന്‍ മലയാളിയായി ബാലു ദാദറില്‍ ചെന്നിറങ്ങുമ്പോള്‍ നേരം പാതിര കഴിഞ്ഞിട്ടുണ്ടായിരുന്നു. --"ഏക്, ദോ തീന് ചാര്, പാഞ്ച്...." --- തേസാബിലെ .മാധുരി ഗാനം നഗരമാകെ അലയടിയ്ക്കുന്ന കാലമായിരുന്നു അത്.അതുകൊണ്ട് ഒന്നു മുതല്‍ പത്തു വരെ തെറ്റു കൂടാതെ ആദ്യദിനം തന്നെ എണ്ണാന്‍ പഠിച്ചു അവന്.
-"പാപ്പ കഹതെ ഹേ, ബഡാ നാമ് കരേഗ...ബേട്ടാ ഹമാര ഐസ കാമ് കരേഗ..മഗര്‍ യേ തോ കോയി ന ജാനെ..- ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഗ്രഹിയ്ക്കാന്‍ തുടങ്ങിയ നാളുകളിലെന്നൊ മഹാനഗരത്തിലെ തെരുവീഥികളിലൂടെ തൊഴില്‍ തേടി അലയുന്ന വേളയില്‍ എവിടെ വെച്ചോ കാതുകളില്‍ ഒഴുകിയെത്തിയ ആ അമീര്‍ ഗാനത്തിന്റെ ഈരടികള്‍ ചുണ്ടില്‍ നിസ്സഹായതയുടെ പുഞ്ചിരി വിടര്‍ത്തി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു മിടുക്കനായ ബാലുവിനെക്കുറിച്ച് എല്ലാവര്ക്കും ഡോക്ടറാകും, അല്ല, എഞ്ചിനീയറാകും..വക്കീലാകും. ഇല്ല, ആരുമായില്ല താന്‍ ഇതുവരെ. ഒരു പക്ഷെ, ഇനിയും ആരുമാവില്ല. എല്ലാവര്ക്കും വേണ്ടത് എക്സ്പീരിയന്‍സ് ആണ്...തൊഴില്‍ ചെയ്യാതെ എങ്ങിനയാ എക്സ്പീരിയന്‍സ് ഉണ്ടാവുക..? ആരോട് ചോദിയ്ക്കാന്‍...!
മൂന്നുകൊല്ലത്തെ ബോംബേ വാസം. ഒരു മാര്‍വാഡി ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ കന്നിയങ്കം. ഓഫീസുകളില്‍ പൂജമുറിയില്‍ വിഗ്രഹമെന്ന കരുതലോടെ പ്രതിഷ്ടിച്ച് ചെരുപ്പഴിച്ചുവെച്ച് പ്രവേശിച്ച് കമ്പ്യൂട്ടറുകളെ മാനിച്ചിരുന്ന ആ കാലത്ത് ആദ്യജോലിതന്നെ ഏ,സി റൂമില്‍ കമ്പ്യൂട്ടറമൊത്ത് സുഖിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചത് ജാതകത്തിലെ കേസരിയോഗം കൊണ്ടായിരിയിരുന്നിരിയ്ക്കാം. കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളൊന്നുമാകാത്ത ദുഃഖത്തില്‍ ചികല്‍സയും പ്രാര്‍ത്ഥനയുമായി കഴിയുന്ന മദ്രാസുകാരി ഗീതയും അവനും കുടുംബവിശേഷങ്ങളും തൈരുസാദവുമൊക്കെ പങ്കുവെച്ച് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പു പരിശോധിയ്ക്കാനോ, വെള്ളത്തിന്റെ അളവെടുക്കാനൊ മുതിരാതെ, അങ്ങിനെ അനാവശ്യ പ്രശ്നങ്ങള്‍ക്കും അതിര്‍ത്തിലംഘനങ്ങള്‍ക്കും കളമൊരുക്കാതെ തമിഴിലും മലയാളത്തിലും പരസ്പരം അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ച് അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന അന്തരീക്ഷത്തിലേയ്ക്കാണ് കമ്പനിയുടമയുടെ പെങ്ങള് യാമിനി മേത്തയുടെ എഴുന്നള്ളത്ത്.
കടും നീലനിറമുള്ള ഇറക്കം കുറഞ്ഞ ടീഷര്‍ട്ടും ഇളം നീലനിറത്തിലുള്ള ഇറുകിയ ജീന്‍സുമിട്ട് വെറുതെ ഒരു റ്റൈംപാസിനായി 11 മണിയോടെ ഓഫീസിലെത്തുന്ന,അമൂലിന്റെ വെണ്മയുള്ള മുതലാളിയുടെ പെങ്ങള് യാമിനി മേത്ത. എന്തെങ്കിലും ഫയലെടുക്കാനും മറ്റുമായി പുറം തിരിഞ്ഞുനിന്ന് അവളൊന്നു കുനിഞ്ഞാല്‍..! ഈശ്വരാ,..മേലോട്ടും താഴോട്ടും അകന്നുമാറുന്ന ആ കൊച്ചു ടീ ഷര്‍ട്ടിനും ജീന്‍സിനുമിടയിലെ..വെണ്ണതോല്‍ക്കും...! .അമ്പലക്കുളത്തിലും വടക്കേച്ചിറയിലും നാട്ടിന്പുറത്തുകാരി പെണ്ണുങ്ങളുടെ കറുത്ത മേനി ഒളിച്ചുകണ്ടു മാത്രം ശീലമുള്ള ലോലഹൃദയനായ ഒരു സാല മദ്രാസി ഗ്രാമീണയുവാവിന്റെ ഹൃദയത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ ഉടല്‍ക്കാഴ്ചകളോരോന്നും.
ഒരു കൊച്ചുമുതലാളിയുടെ യാതൊരു വിധ ജാടയുമില്ലായിരുന്നു യാമിനിയ്ക്ക്. അവരുടെ ലോകവുമായി പെട്ടന്നിണങ്ങി അവള്. ട്രീറ്റ്മെന്റിനും പൂജയ്ക്കുമൊക്കെയായി സീനിയറായ ഗീത ലീവെടുക്കുന്ന ദിവസങ്ങളില്‍ ജോലിയില്‍ ഒരു വീഴ്ചയും വരുത്താതെ എത്ര ശുഷ്ക്കാന്തിയോടേയാണെന്നോ അവരൊറ്റയ്ക്ക് കാം കര്‍ത്തിയിരുന്നത്. തൊട്ടടുത്ത മാംഗ്ലൂരിഹോട്ടലില്‍നിന്നുമെത്തുന്ന പുലാവ് റൈസ്, ഐസ് ക്രീം, ഗുലാബ് ജാം പിന്നെ പേരറിയാത്ത നെയ്യും മധുരവും നിറഞ്ഞ എന്തൊക്കയോ ഗുജാറാത്തി വിഭവങ്ങള്‍. ഇങ്ങിനെ കമ്പനി എക്കൗണ്ടില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച നാളുകള്‍. ഇതെല്ലാം വാങ്ങികൊണ്ടുവരുന്ന പ്യൂണ്‍ മറാട്ടിയായ സഞ്ജയ് മത്തക്കണ്ണുരുട്ടി അര്‍ത്ഥംവെച്ചു നോക്കും. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
മഹാനഗരത്തിലെ ഏതോ അധോലോക പയ്യനുമായി പ്രണയം മൂത്ത് എല്ലാവിധ കുരുത്തക്കേടുകളുമൊപ്പിച്ച് ഒരുപാട് വിപ്ലവങ്ങള്‍ക്കുശേഷം വിശാലമായ ഫാക്ടറിയ്ക്കകത്തെ നാലു ചുവരുകള്‍ക്കകത്തെ സെക്യുരിറ്റി സെറ്റ് അപ്പില്‍ മുതലാളിയുടെ ബംഗ്ലാവില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു അന്നവള്‍. ഫാക്ടറിയില്‍ എല്ലാവര്ക്കും അറിയാമായിരുന്നു യാമിനി മേത്തയുടെ പൂര്‍വ്വകാല ലീലാവിലാസങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍. എന്നാലും ആരും ഒന്നും കുശുകുശുത്തില്ല അത്രയ്ക്കും പേടിയായിരുന്നു എല്ലാവര്ക്കും മുതലാളിമാരെ.
മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്ക് അസൂയായിരുന്നു .-"മദ്രാസി ചെന്ന് മാര്‍വാഡിയുടെമേല്‍ വീണാലും മാര്‍വാഡി വന്ന് മദ്രാസിയുടെ മേല്‍ വീണാലും മദ്രാസിയുടെ തടിയ്ക്കാണ് കേട്."-- ഉപദേശരൂപത്തില്‍, സഹതാപത്തില്‍ പലരും അവനെ നോക്കി. പാവങ്ങള്‍, അവര്‍ക്കെന്തറിയാം. അല്ലെങ്കിലും ലോകം അന്നും ഇന്നും എന്നും അങ്ങിനെയല്ലെ . സ്ത്രീ പുരുഷമാര്‍ക്കിടയിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍ പോലും സദാചാരപോലീസിന്റെ കണ്ണോടെ അല്ലെ സമൂഹം നോക്കി കാണു..എന്നാലും ഉള്ളില്‍ നേരിയ ഭയം തോന്നാതിരുന്നില്ല. എന്തിനും പോന്നവരായ അവളുടെ ആങ്ങളമാരായ, സുമേഷ് മേത്തയ്ക്കും സുഹാസ് മേത്തയ്ക്കും എന്തെങ്കിലും സംശയം തോന്നിയാല്‍..? തീര്‍ന്നില്ലെ എല്ലാം. പിന്നെ അന്ധേരിയിലെ, ബാന്ദ്രയിലെ, കുര്‍ളയിലെ ഏതെങ്കിലുമൊരു റെയില്‍വേ ട്രാക്കില്‍ ഒരജ്ഞാത ജഡമായി...!
ഈശ്വരാ..ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സ് ഒന്നു പിടഞ്ഞു..പാവം അമ്മ, ബോംബേയില്‍ കാണാതായ സല്‍സ്വഭാവിയായ മകനെക്കുറിച്ചുള്ള പരാതിയും പറഞ്ഞ്, നാലുംകൂട്ടി മുറുക്കി വിസ്തരിച്ചൊന്നു പൊട്ടിക്കരയാന്‍ കുഞ്ഞുമുഹമ്മദു സാഹിബിന്റെ പ്രവാസലോകത്തിനു വേദിയൊരുക്കുന്ന കൈരളിയൊന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലൊ.
-"ആദിത്യന്റെ അവസാന ഘട്ടമാണ് മോനെ നിനക്ക്..ദശാസന്ധി...ഒപ്പം അഷ്ടമത്തില്‍ വ്യാഴവും...അപകടം എതു രൂപത്തിലും ആരുടെ രൂപത്തിലും വരാം..സൂക്ഷിക്കണം നീ, വളരെ സൂക്ഷിയ്ക്കണം."-- ആ നാളുകളില്‍ അമ്മയുടെ കത്തുകളിലെ പ്രധാന വിഷയം ദശാസന്ധി തന്നെയായിരുന്നു.
സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു..അമ്മയുടെ പ്രാര്‍ത്ഥനകളും വഴിപാടുകളും ഫലിച്ചു. ദശാസന്ധി തീര്‍ന്നു. ആദിത്യന് അലമ്പുണ്ടാക്കാതെ കടന്നുപോയി, ഒപ്പം യാമിനിയും..ബോംബേയിലെ വനവാസം അവസാനിപ്പിച്ച് അജ്ഞാത വാസത്തിനായി അവള് ഗുജറാത്തിലേയ്ക്കു പോയി.
ഓഫീസില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നീണ്ടുരുണ്ട ആ വലിയ നീലക്കണ്ണുകളിലെ വിഷാദത്തിന്റെ കടല്‍ ഇരമ്പിയെത്തിയത് അവന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.
-വീണ്ടും കാണാം- ഇനിയൊരിയ്ക്കലുംകാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും അങ്ങിനെ യാത്ര പറഞ്ഞു പിരിയുന്ന ആ നിമിഷം അവന്റെ ഹൃദയം വിങ്ങിപൊട്ടിയത് സ്നേഹം കൊണ്ടായിരുന്നോ, അതോ വെറും അനുകമ്പ കൊണ്ടുമാത്രമോ...യാമിനി മേത്തയുമായിരുണ്ടായിരുന്ന ബന്ധത്തിനെ എത്ര ശ്രമിച്ചിട്ടും ഇന്നും വ്യക്തമായി നിര്‍വചിയ്ക്കാന്‍ കഴിയുന്നില്ല ബാലുവിന്.
ഒന്നു മാത്രമറിയാം, വെറും പാവമായിരുന്നു അവള്. ഒരു പൊട്ടിപ്പെണ്ണ്. ആഡംബരത്തിന്റെ കെട്ടുക്കാഴ്ചകള്‍ക്കകത്ത് പൊതിഞ്ഞു പെരുപ്പിച്ചുകാട്ടുന്ന ചോളി കെ പീച്ചേ ആ ദില്‍ തീര്‍ത്തും ശുദ്ധമായിരുന്നു.ഗീത അവധിയെടുക്കുന്ന ദിവസങ്ങളില്‍ മനസ്സു തുറക്കുമായിരുന്നു അവള്...ചേരിയിലെ ദാരിദ്ര്യത്തിനു നടുവില്‍ വളരുന്ന പെണ്‍കുട്ടികള്‍ പോലും തന്നേക്കാള്‍ ഭാഗ്യവതികളായിരുക്കുമെന്ന് പറഞ്ഞ് അവള് പൊട്ടിക്കരയുന്നതുകണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. എല്ലാം തികഞ്ഞ് ആരിലും അസൂയ ജനിപ്പിയ്ക്കും വിധം സമ്പന്നമായ ചുറ്റുപ്പാടുകളില്‍ സ്നേഹം കിട്ടാതെ വളരേണ്ടി വന്നവള്‍. എല്ലാവര്ക്കും തിരക്കായിരുന്നു. വ്യവസായ സാമ്രാജ്യം വിപുലീകരിയ്ക്കുന്ന തിരക്കായിരുന്നു അച്ഛനെപ്പോഴും...അമ്മയ്ക്ക് ക്ലബും അതിന്റെ നൂലാമാലകളും..പ്രായത്തില്‍ ഒരുപാട് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് അവരുടേതായ ലോകങ്ങള്‍..ആയമാരുടെ പരിചരണത്തില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഏകാന്തമായി കടന്നുപോയി ഇളയമോളായ അവളുടെ ബാല്യം. വലുതാവുംതോറും കളിപ്പാട്ടങ്ങളുടെ രൂപം മാറി, ജീവന് വെയ്ക്കാന്‍ തുടങ്ങിയ അവയുടെ ഭാവവും രീതികളും മാറുന്നത് കൗതുകത്തോടെ തിരിച്ചറിഞ്ഞു അവള്. വളര്‍ന്നു തുടങ്ങിയ അവളുടെ വികാരങ്ങളുടേയും വിചാരങ്ങളുടേയും ആഴവും വ്യാപ്തിയുംകൂടാന്‍ തുടങ്ങിയിരുന്നു..അങ്ങിനെയെപ്പോഴോ ജീവനുള്ള കളിപ്പാട്ടങ്ങള്‍ അവള്‍ക്കു ലഹരിയായി. അതിനിടയില്‍ പലരും അവളേയും വിലപിടിച്ച കളിപ്പാട്ടമാക്കി മാറ്റി വിലപേശാന്‍ തുടങ്ങി..
മുലപ്പാല്‍തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന മാതൃത്വനിമിഷങ്ങളിലെ ഒരു കൊച്ചു താരാട്ടുപാട്ട്. നിത്യവും ഒരു നിമിഷനേരമെങ്കിലും ലഭിയ്ക്കുന്ന പിതൃവാല്‍സല്യം...സഹോദരങ്ങളുടെ കരുതല്‍..പ്രണയപുഷ്പങ്ങള്‍ മൊട്ടിട്ടു വിടരാന്‍ തുടങ്ങുന്ന പ്രായത്തില്‍ സ്നേഹവും ആത്മവിശ്വാസവും പകര്ന്നുനല്കാന് പ്രാപ്തനായ നല്ലവനായ ഒരു ബോയ് ഫ്രന്‍ഡിന്റെ സാമീപ്യം. ഇതില്‍ ഏതെങ്കിലുമൊന്ന് അനുഭവിയ്ക്കാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ അച്ചടക്കവും പരിശുദ്ധിയുമുള്ള ഒരു നല്ല പെണ്‍കുട്ടിയാകുമായിരുന്നു യാമിനി. ഒരിയ്ക്കലും തന്നെ ഒരു കളിപ്പാട്ടമായി കരുതിയില്ല അവള്.അതിനുമപ്പുറം തന്നില്‍നിന്നും എന്തൊക്കയോ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ..നാടിനെക്കുറിച്ച്,അമ്മയെക്കുറിച്ച്, മനുഷ്യബന്ധങ്ങളുടെ വ്യാപ്തിയേയും മനോഹാരിതയേയുംകുറിച്ചും എല്ലാം ചോദിച്ചറിയുന്ന നിമിഷങ്ങളില്‍ വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍.
-"ഒരിയ്ക്കല്‍ ബാലുവിന്റെ നാട്ടിലേയ്ക്ക് വരട്ടെ ഞാന്‍, അമ്മയുടെ അരികിലേയ്ക്കു കൊണ്ടുപോകുമോ എന്നെ"-- ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിയ്ക്കുമായിരുന്നു അവള്. അത്തരം സംഭാഷണ മുഹൂര്‍ത്തങ്ങളില്‍ ഒരിറ്റു സ്നേഹത്തിനും വാല്സല്യത്തിനും വേണ്ടി ഉഴറുകയായിരുന്ന ആ ഹൃദയത്തിന്റെ തുടിപ്പ് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു അവന്. ധനുമാസക്കാറ്റിന്റെ താളത്തില്‍, ആതിരക്കുളിരിന്റെ ഈണത്തില്‍ തികഞ്ഞ അനുകമ്പയോടെ, അതിലേറേ സ്നേഹത്തോടെ അനിവാര്യമായ സാന്ത്വനത്തിന്റെ നനുത്ത തേന്ത്തുള്ളികള് പകര്‍ന്നു നല്കി ആശ്വസിപ്പിയ്ക്കാതിരിയ്ക്കാന്‍ കഴിയാറില്ല അപ്പോള്‍.
കാറുകള്‍, ബംഗ്ലാവുകള്‍,അങ്ങിനെയങ്ങിനെ അവനെപോലെ ഒരു സാധാരണ മനുഷ്യന് സ്വപ്നം കാണുന്ന ഭൗതികസുഖങ്ങള്‍ക്കുമപ്പുറം മൂല്യം സ്നേഹത്തിനു വ്യക്തിബന്ധങ്ങള്‍ക്കുമാണെന്ന സത്യം യാമിനിയിലൂടെ പഠിയ്ക്കുകയായിരുന്നു അന്ന് പക്വത കൈവരിയ്ക്കാനുള്ള പ്രായമാകാത്ത ബാലുവിന്റെ മനസ്സ്.
ഇന്ന് യാത്രമൊഴിയൊരുക്കുന്ന വേളയില്‍ ഈ കുറിപ്പില്‍ ബാലുവിന്റെ മനസ്സില്‍ യാമിനി കടന്നു വന്നത് യാദൃശ്ചികമായി തന്നെയായിരിയ്ക്കാം..എങ്കിലും സമ്പന്നതയില്‍ അഭിരമിച്ച് ഒരു പരിഷ്ക്കാരിപ്പെണ്ണിന്റെ എല്ലാവിധ പ്രൗഡ്ഠിയുമായി ഏവരുടെയും മോഹിപ്പിച്ചുകൊണ്ട് ഉത്സവപ്പറമ്പിനലങ്കാരമായി ഉടുത്തൊരുങ്ങി നില്ക്കുന്ന ഈ മണല്‍നഗരം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ അവളെ ഓര്‍ത്തുപോകാറുണ്ട് അവന്.
മേലെമാനത്ത് പെരുമ്പറ മുഴക്കി കൊതിപ്പിയ്ക്കുന്ന ഈറന്‍മേഘങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍, കുളിര്ക്കാറ്റിന്റെ രൂപത്തില്‍, ഈണത്തില്‍ താളത്തില്‍ കാതിലേയ്ക്കൊഴുകിയെത്തി കിക്കിളിയൂട്ടുന്ന കളിവാക്കുകള്‍, മതിവരുവോളം, കൊതിതീരുവോളം പെയ്തിറങ്ങുന്ന പെരുമഴത്തുള്ളികള്‍ സമ്മാനിയ്ക്കുന്ന കോരിത്തരിപ്പിന്റെ നിമിഷങ്ങള്‍. നിറഞ്ഞുതുളുമ്പുന്ന നിര്‍വൃതിയില്‍ അതിരുകള്‍ ലംഘിച്ച് ചീറിപാഞ്ഞെത്തുന്ന പുതുവെള്ളം പുഴയും കവിഞ്ഞ് കരയിലെയ്ക്കൊഴുകുന്ന സമ്മോഹന ലാസ്യ നിമിഷങ്ങള്‍ , നനഞ്ഞുകുതിരുന്ന നിത്യഹരിതവനങ്ങളുടെ അപൂര്‍വ്വ ചാരുത.ഒരു മണല്‍നഗരത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഋതുഭേദങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍. എണ്ണപ്പണം പൊന്നുകൊണ്ട് മൂടി സ്നേഹിച്ചു ലാളിച്ചും വീര്‍പ്പുമുട്ടിയ്ക്കുമ്പോഴും പുറമേയ്ക്ക് പ്രസന്നത നടിച്ച്, അനുഭവിയ്ക്കാന്‍ യോഗമില്ലാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത് ഉള്ളിന്റെയുള്ളില്‍ ചിലപ്പോഴേങ്കിലും തേങ്ങുന്നുണ്ടായിരിയ്ക്കും ഈ മരുപ്രദേശവും എന്നു തോന്നാറുണ്ട് അവന്, യാമിനിയേപോലെ..ഒരേ തൂവ്വല്‍പക്ഷികള്‍.
വിടവാങ്ങുന്ന വേളയില്‍ ഈ മണല്‍നഗരത്തിനെ എത്ര വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല ബാലുവിന്. ഈ മണ്ണ് അവനു സമ്മാനിച്ച അപ്രതീക്ഷിത സൗഭാഗ്യങ്ങളിലൊന്നാണ് കുത്തിക്കുറിയ്ക്കാനുള്ള ശീലം..ബൂലോകത്തിലെ വന്‍ താരകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മിന്നാമിനുങ്ങു പോലുമല്ല എന്ന തിരിച്ചറവിലും നിത്യവും രണ്ടുവരിയെങ്കിലും കുത്തിക്കുറിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവന്. ഈ അവസാന നിമിഷങ്ങളില്‍പോലും..!
സര്‍ക്കസു കൂടാരത്തിലെ ഊഞ്ഞാലാട്ടത്തിന്റെ ഉത്കണ്ഠ നിറഞ്ഞ നിറഞ്ഞ ഉച്ചഘട്ടനിമിഷങ്ങളില്‍ താഴെ നെറ്റുപോലുമില്ലാതെ ..അരണ്ടവെളിച്ചത്തില്‍ ശരവേഗത്തില്‍ ആടിക്കളിയ്ക്കുന്ന ആള്രൂപങ്ങളെ നോക്കി ഉയര്‍ന്ന നാഡിമിഡിപ്പും തരിച്ചുപോയ ശരീരവുമായിരിയ്ക്കുന്ന കാണികള്‍.ശുഭാന്ത്യത്തിനൊടുവില്‍ തെളിയുന്ന വിളക്കുകളുടെ, നിറയുന്ന സംഗീതത്തിന്റെ അകമ്പടിയോടെ അരങ്ങത്തു വരുന്ന കോമളിവേഷക്കാര്‍, കാണികളുടെ മനസ്സുകളെ ശാന്തമാക്കാന്‍, അന്തരീക്ഷം ലഘുകരിയ്ക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍..
അത്തരമൊരു വേഷംകെട്ടല് മാത്രമാണ് ബാലുവിന് ബ്ലോഗെഴുത്ത്. ഏകാന്തയും വിരഹവും ഒപ്പം ചില്ലറ പ്രശ്നങ്ങളും ഒന്നിച്ചു വീപ്പുമുട്ടിച്ചു തളര്‍ന്ന് പൂര്‍ണ്ണമായും ഘനീഭവിച്ചു പോകുമെന്നു തോന്നിയ ഏതോ ഒരു ഘട്ടത്തില്‍ സ്വയം ബാലന്‍സ് ചെയ്യാന്‍ മനസ്സ് കണ്ടെത്തിയ ബുദ്ധിപരമായ ഒരു തന്ത്രം.അതായിരുന്നു ജന്മസിദ്ധമായി എഴുതാനുള്ള ഒരു കഴിവുമില്ല എന്ന തിരിച്ചറിവിലും സധൈര്യം ബൂലോകത്തിലൂടെയുള്ള ബാലുവിന്റെ ഈ യാത്രയ്ക്ക് നിദാനം.
ഇന്ന് ബൂലോകത്ത് തനിയ്ക്ക്മുണ്ട് കുറച്ചു വായനക്കാര്‍ എന്ന സത്യം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തൊടെ തിരിച്ചറിയുന്നു അവന്. കാരുണ്യവും കരുതലും നിറഞ്ഞുതുളുമ്പുന്ന സ്നേഹാര്‍ദ്രമായ കമന്റുകള്‍ അവനില്‍ അമ്പരപ്പും അത്ഭുതവുമുണര്‍ത്തുന്നു. ആ വാക്കുകള്‍ നല്കുന്ന പ്രചോദനത്തിന്റെ തേരിലേറിയാണ് ബൂലോകത്തിലൂടെ അനായാസം മുന്നോട്ടു പോകാന്‍ അവന് കഴിയുന്നത്.
ഇനിയും ഈ ജീവിതയാത്രയില്‍ കടന്നുപോകാന്‍ ദൂരം ഒരുപാടു ബാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനയും ഒപ്പം ഗുരുതുല്യരായവരുടെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടായിരിയ്ക്കണം എന്ന മോഹവുമായി...ഇനിയും എഴുതി മുഴുമിപ്പിയ്ക്കാനായി കുറെ വാചകങ്ങളും ബാക്കിവെച്ച്....
നന്ദി......................
കൊല്ലേരി തറവാടി
02/12/2012
മരുഭൂമിയിലെ അവസാനദിനങ്ങള്‍. പ്രവാസത്തിന്റെ അന്ത്യം. ദിവസങ്ങളടുക്കുംതോറും സന്താഷത്തോടൊപ്പം ചഞ്ചലമാകുന്നു ബാലുവിന്റെ മനസ്സ്. ഒരര്‍ത്ഥത്തില്‍ ഇതും ഒരു പറിച്ചു നടല്‍ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിലെന്നോ അവന് പടിയറങ്ങിയ നാട്ടിന്പുറത്തുകാരി മലയാളക്കര ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പച്ച പരിഷ്ക്കാരിയായിരിയ്ക്കുന്നു. സൗഹൃദത്തിന്റെ വേരുകള്‍ അറ്റു പോയിരിയ്ക്കുന്നു. അറിയാം, എല്ലാം അറിയാം. എങ്കിലും ഇനിയെന്ത് എന്നൊരു തീരുമാനം പോലുമില്ലാതേയുള്ള അവന്റെ മടക്കം വെറുമൊരു ആവേശത്തിന്റെ പുറത്തു മാത്രമല്ല.
ഈ തിരിച്ചുപോക്ക് അതെന്നെ മോഹിച്ചതാണ്.വന്ന് പിറ്റേ ദിവസം മുതല്‍ ഓരോ പ്രവാസിയും നോമ്പുനോറ്റ് കൊതിയോടെ കാത്തിരിയ്ക്കുന്നതാണ് ഈ മുഹൂര്‍ത്തം. --"ബാലുഭായ് നിങ്ങളുടെ ഭാഗ്യം അധികം പ്രായമാകുന്നതിനുമുമ്പെ തിരിച്ചുപോകാന്‍ കഴിയുന്നല്ലോ."-- എല്ലാവരും അഭിനന്ദിയ്ക്കുന്നു, പലരുടേയും വാക്കുകളില്‍ അസൂയ തുളുമ്പുന്നു. എല്ലാം അറിയാം, എന്നിട്ടും എന്നെന്നേയ്ക്കുമായി ഈ ദേശം വിട്ടുപോകാന്‍ പോകുകയാണെന്നോര്‍ക്കുമ്പോള്‍.! കണ്ണുകള്‍ നിറയുന്നു വാനില്‍ അടുത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുമോ എന്ന് ഭയന്ന് സ്വയം നിയന്ത്രിച്ചു അവന്.
വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു സൂര്യനോടൊപ്പം ഉണര്‍ന്നേഴുന്നേറ്റ് മരുഭൂമിയിലൂടേയുള്ള 35 കിലോമീറ്റര്‍ നീളുന്ന കമ്പനി വാനിലെ ഈ പ്രഭാതസവാരി തുടങ്ങിയിട്ട്.! മരുജീവിതത്തിന്റെ പ്രത്യേകതയാണ് വര്‍ഷങ്ങള്‍ പോകുന്നതറിയില്ല..ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വല്ലാത്ത വേഗതയാണ്. വേനലും ശിശിരവുമൊഴികെ ഋതുക്കളൊരുക്കുന്ന വര്‍ണ്ണക്കുടമാറ്റങ്ങളൊന്നുമില്ല. അതിനു താളം പിടിയ്ക്കുന്ന ആഘോഷങ്ങള്‍ക്കടിസ്ഥാനവുമില്ല. എന്നും എപ്പോഴും നിശ്ചലമായ തടാകം പോലെ ഒരേ താളം, ഒരേ ഭാവം. കൃത്രിമമായൊരുക്കുന്ന ഉത്സവനഗരികളും ആഘോഷ വെടിക്കെട്ടുകളും ആഹ്ലാദത്തെക്കാളുപരി അമ്പരപ്പും മാത്രമെ സമ്മാനിയ്ക്കു എന്ന തിരിച്ചറിവിലും എല്ലാം ഒരുക്കി ഉത്രാടപ്പാച്ചിലിന്റെ സുഖം അനുഭവിച്ചുവെന്ന് സ്വയം വിശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ആ പാവം.
സ്വസ്ഥയില്ലാത്ത മനസ്സില്‍നിന്ന് അലയടിയ്ക്കുന്ന വിഷാദം.. അതായിരിയ്ക്കും ഏതൊരു പ്രവാസിയുടേയും സ്ഥായീഭാവം. വിശാലമായ ജലാശയത്തില്‍നിന്നും അക്വേറിയത്തിലേയ്ക്ക് മാറ്റപ്പെടുന്ന മല്‍സ്യത്തിന്റെ അവസ്ഥയിലായിരിക്കും ഓരോ നിമിഷവും അവന്റെ മനസ്സ്. വീര്‍പ്പുമുട്ടിയ്ക്കുന്ന ആ കൃത്രിമാന്തരീക്ഷത്തില്‍ ചില്ലുജാലകത്തില്‍ മുഖമമര്‍ത്തി, ദൂരേയുള്ള തന്റെ തടാകത്തില്‍ കളിച്ചുതിമിര്‍ത്തിരുന്ന സുന്ദരനിമിഷങ്ങളോര്‍ത്ത് അവനുതിര്‍ക്കുന്ന ചുടുനിശ്വാസത്തില്‍നിന്നും നിലക്കാതെ ബഹിര്‍ഗമിയ്ക്കുന്ന കുമിളകള്‍ അക്വേറിയത്തിനലങ്കാരമായേ പുറമെ നിന്നും നോക്കുന്നവര്‍ക്കു തോന്നു. കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ഓരോ നിമിഷവും ഞെട്ടിവിറയ്ക്കാന്‍ ശീലിച്ച ആ മനസ്സ് എല്ലായിടത്തും അനായാസം ചൂഷണം ചെയ്യപ്പെടുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും അശാന്തിനിറഞ്ഞ ബൂലോകത്തിന്റെ തീക്ഷ്ണതയിലേയ്ക്ക് പിറന്നുവീണ് കരയുന്ന ആ നിമിഷം തുടങ്ങുന്നു മനുഷ്യന്റെ പ്രവാസജീവിതം. പ്രിയപ്പെട്ടവരുവരുടെ ലാളനങ്ങളേറ്റുവാങ്ങി കൈകാലിട്ടടിച്ചും കടലാസുതോണിയിറക്കിയും രാജകുമാരനായി വാണിരുന്ന കുടുംബാന്തീരീക്ഷത്തില്‍ നിന്നും വിദ്യാലയത്തിന്റെ കലപില നാദത്തിലേയ്ക്ക് ഒരു സാധാരണ പ്രജയായി കാലെടുത്തു വെയ്ക്കുന്നതോടേ തുടങ്ങും പ്രവാസത്തിന്റെ രണ്ടാഘട്ടം. ആദ്യം കരയും, പ്രതിഷേധിയ്ക്കും, ക്രമേണ പൊരുത്തപ്പെടും. ഒടുവില്‍ വേര്‍പ്പിരിയാനാവത്തവിധം ആ അന്തരീക്ഷത്തെ പ്രണയിയ്ക്കാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും അടുത്ത പറിച്ചുനടല്‍.! അതുവരെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം കാമ്പസിലെ പാലമരത്തിലേയ്ക്കാവാഹിച്ച് അശ്രൂപൂജ നടത്തി ചുവപ്പും മഞ്ഞയും ചരടുകളില്‍ ബന്ധിച്ച് ആണിയടിച്ചു ഭദ്രമാക്കി ശൂന്യമായ മനസ്സുമായി അഹങ്കരിച്ചും ആര്മാദിച്ചും വിലസിയിരുന്ന കലാലയാങ്കണത്തില്‍ നിന്നും പടിയിറങ്ങും. കാഠിന്യം നിറഞ്ഞ മറ്റൊരു പ്രവാസത്തിനായുള്ള മണിമുഴക്കത്തിന്റെ സമയം ഒട്ടും വൈകാതെ സമാഗതമാകും..
-"എത്ര പഠിച്ചിട്ടെന്താ, ജോലിയൊന്നുമായില്ല അല്ലെ ഇതുവരെ."--. നെഞ്ചില്‍ കൊളുത്തിവലിയ്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് എണ്‍പതുകളിലെ അഭ്യസ്തവിദ്യനായ ഒരു യുവാവിന്റെ കയ്പ്പേറിയ ബാദ്ധ്യതയായിരുന്നു. എന്നും എപ്പോഴും വീട്ടുകാരേക്കാള്‍ ഉത്കണ്ഠ നാട്ടുകാര്‍ക്കായിരിയ്ക്കും ഇത്തരം വിഷയങ്ങളില്‍. അപകര്‍ഷതാബോധം അതിന്റെ പാരമ്യത്തിലെത്തി പൊട്ടിത്തെറിയ്ക്കാനൊരുങ്ങുന്ന ഒരുനാള്‍ അമ്മയുടെ കണ്ണീര് കണ്ടില്ലെന്നു നടിച്ച്, കൂട്ടായ്മകളുടെ വലക്കണ്ണികളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ വെന്തുരുകുന്ന ഹൃദയവുമയി ജയന്തി ജനതയിലേയ്ക്ക് വലതുകാല്‍ വെച്ച് കയറും. തീവണ്ടി ഭാരതപ്പുഴയുടെ മുകളിലെത്തിമ്പോഴേയ്ക്കും അസ്തമയത്തിനു സമയമായിട്ടുണ്ടാകും. ഒരു ഗ്രാമീണയുവാവിന്റെ കൂടെ ഉദകക്രിയയ്ക്കുള്ള ഒരുക്കത്തിലായിരിയ്ക്കും പുഴയില്‍ സൂര്യനപ്പോള്‍. വാളയാര്‍ ചുരം കടക്കുമ്പോള്‍ ഹൃദയത്തില്‍ ചിത പൂര്‍ണ്ണമായുംകത്തിയമര്‍ന്ന് ഇരുട്ടു പരന്നിട്ടുണ്ടാകും..പിറ്റേന്ന് നേരം പുലര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ അമ്പരിപ്പിയ്ക്കുന്നവിധം അപരിചിതമായിട്ടുണ്ടാകും പരിസരം. നാട് കണ്ണെത്താദൂരത്ത് പോയിമറഞ്ഞിട്ടുണ്ടാകും. തീവണ്ടിയിലെ വസൂരിക്കലവീണുപഴകിയ കണ്ണാടിയില്‍ മലയാണ്മ നഷ്ടപ്പെട്ട സ്വന്തം പ്രതിബിംബം കണ്ട് തരിച്ചുനില്‍ക്കും..ഒറ്റ രാവ് വരുത്തിയ മാറ്റം കണ്ട് വിസ്മയിയ്ക്കും.
ദീപാവലി പ്രഭയില്‍ തിളങ്ങുകയായിരുന്ന നഗരം തണുത്ത വിറങ്ങലിച്ച ഒരു നവംബര്‍ മാസത്തില്‍ ഒരുമറുനാടന്‍ മലയാളിയായി ബാലു ദാദറില്‍ ചെന്നിറങ്ങുമ്പോള്‍ നേരം പാതിര കഴിഞ്ഞിട്ടുണ്ടായിരുന്നു. --"ഏക്, ദോ തീന് ചാര്, പാഞ്ച്...." --- തേസാബിലെ .മാധുരി ഗാനം നഗരമാകെ അലയടിയ്ക്കുന്ന കാലമായിരുന്നു അത്.അതുകൊണ്ട് ഒന്നു മുതല്‍ പത്തു വരെ തെറ്റു കൂടാതെ ആദ്യദിനം തന്നെ എണ്ണാന്‍ പഠിച്ചു അവന്.
-"പാപ്പ കഹതെ ഹേ, ബഡാ നാമ് കരേഗ...ബേട്ടാ ഹമാര ഐസ കാമ് കരേഗ..മഗര്‍ യേ തോ കോയി ന ജാനെ..- ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഗ്രഹിയ്ക്കാന്‍ തുടങ്ങിയ നാളുകളിലെന്നൊ മഹാനഗരത്തിലെ തെരുവീഥികളിലൂടെ തൊഴില്‍ തേടി അലയുന്ന വേളയില്‍ എവിടെ വെച്ചോ കാതുകളില്‍ ഒഴുകിയെത്തിയ ആ അമീര്‍ ഗാനത്തിന്റെ ഈരടികള്‍ ചുണ്ടില്‍ നിസ്സഹായതയുടെ പുഞ്ചിരി വിടര്‍ത്തി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു മിടുക്കനായ ബാലുവിനെക്കുറിച്ച് എല്ലാവര്ക്കും ഡോക്ടറാകും, അല്ല, എഞ്ചിനീയറാകും..വക്കീലാകും. ഇല്ല, ആരുമായില്ല താന്‍ ഇതുവരെ. ഒരു പക്ഷെ, ഇനിയും ആരുമാവില്ല. എല്ലാവര്ക്കും വേണ്ടത് എക്സ്പീരിയന്‍സ് ആണ്...തൊഴില്‍ ചെയ്യാതെ എങ്ങിനയാ എക്സ്പീരിയന്‍സ് ഉണ്ടാവുക..? ആരോട് ചോദിയ്ക്കാന്‍...!
മൂന്നുകൊല്ലത്തെ ബോംബേ വാസം. ഒരു മാര്‍വാഡി ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ കന്നിയങ്കം. ഓഫീസുകളില്‍ പൂജമുറിയില്‍ വിഗ്രഹമെന്ന കരുതലോടെ പ്രതിഷ്ടിച്ച് ചെരുപ്പഴിച്ചുവെച്ച് പ്രവേശിച്ച് കമ്പ്യൂട്ടറുകളെ മാനിച്ചിരുന്ന ആ കാലത്ത് ആദ്യജോലിതന്നെ ഏ,സി റൂമില്‍ കമ്പ്യൂട്ടറമൊത്ത് സുഖിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചത് ജാതകത്തിലെ കേസരിയോഗം കൊണ്ടായിരിയിരുന്നിരിയ്ക്കാം. കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളൊന്നുമാകാത്ത ദുഃഖത്തില്‍ ചികല്‍സയും പ്രാര്‍ത്ഥനയുമായി കഴിയുന്ന മദ്രാസുകാരി ഗീതയും അവനും കുടുംബവിശേഷങ്ങളും തൈരുസാദവുമൊക്കെ പങ്കുവെച്ച് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പു പരിശോധിയ്ക്കാനോ, വെള്ളത്തിന്റെ അളവെടുക്കാനൊ മുതിരാതെ, അങ്ങിനെ അനാവശ്യ പ്രശ്നങ്ങള്‍ക്കും അതിര്‍ത്തിലംഘനങ്ങള്‍ക്കും കളമൊരുക്കാതെ തമിഴിലും മലയാളത്തിലും പരസ്പരം അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ച് അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന അന്തരീക്ഷത്തിലേയ്ക്കാണ് കമ്പനിയുടമയുടെ പെങ്ങള് യാമിനി മേത്തയുടെ എഴുന്നള്ളത്ത്.
കടും നീലനിറമുള്ള ഇറക്കം കുറഞ്ഞ ടീഷര്‍ട്ടും ഇളം നീലനിറത്തിലുള്ള ഇറുകിയ ജീന്‍സുമിട്ട് വെറുതെ ഒരു റ്റൈംപാസിനായി 11 മണിയോടെ ഓഫീസിലെത്തുന്ന,അമൂലിന്റെ വെണ്മയുള്ള മുതലാളിയുടെ പെങ്ങള് യാമിനി മേത്ത. എന്തെങ്കിലും ഫയലെടുക്കാനും മറ്റുമായി പുറം തിരിഞ്ഞുനിന്ന് അവളൊന്നു കുനിഞ്ഞാല്‍..! ഈശ്വരാ,..മേലോട്ടും താഴോട്ടും അകന്നുമാറുന്ന ആ കൊച്ചു ടീ ഷര്‍ട്ടിനും ജീന്‍സിനുമിടയിലെ..വെണ്ണതോല്‍ക്കും...! .അമ്പലക്കുളത്തിലും വടക്കേച്ചിറയിലും നാട്ടിന്പുറത്തുകാരി പെണ്ണുങ്ങളുടെ കറുത്ത മേനി ഒളിച്ചുകണ്ടു മാത്രം ശീലമുള്ള ലോലഹൃദയനായ ഒരു സാല മദ്രാസി ഗ്രാമീണയുവാവിന്റെ ഹൃദയത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ ഉടല്‍ക്കാഴ്ചകളോരോന്നും.
ഒരു കൊച്ചുമുതലാളിയുടെ യാതൊരു വിധ ജാടയുമില്ലായിരുന്നു യാമിനിയ്ക്ക്. അവരുടെ ലോകവുമായി പെട്ടന്നിണങ്ങി അവള്. ട്രീറ്റ്മെന്റിനും പൂജയ്ക്കുമൊക്കെയായി സീനിയറായ ഗീത ലീവെടുക്കുന്ന ദിവസങ്ങളില്‍ ജോലിയില്‍ ഒരു വീഴ്ചയും വരുത്താതെ എത്ര ശുഷ്ക്കാന്തിയോടേയാണെന്നോ അവരൊറ്റയ്ക്ക് കാം കര്‍ത്തിയിരുന്നത്. തൊട്ടടുത്ത മാംഗ്ലൂരിഹോട്ടലില്‍നിന്നുമെത്തുന്ന പുലാവ് റൈസ്, ഐസ് ക്രീം, ഗുലാബ് ജാം പിന്നെ പേരറിയാത്ത നെയ്യും മധുരവും നിറഞ്ഞ എന്തൊക്കയോ ഗുജാറാത്തി വിഭവങ്ങള്‍. ഇങ്ങിനെ കമ്പനി എക്കൗണ്ടില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച നാളുകള്‍. ഇതെല്ലാം വാങ്ങികൊണ്ടുവരുന്ന പ്യൂണ്‍ മറാട്ടിയായ സഞ്ജയ് മത്തക്കണ്ണുരുട്ടി അര്‍ത്ഥംവെച്ചു നോക്കും. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
മഹാനഗരത്തിലെ ഏതോ അധോലോക പയ്യനുമായി പ്രണയം മൂത്ത് എല്ലാവിധ കുരുത്തക്കേടുകളുമൊപ്പിച്ച് ഒരുപാട് വിപ്ലവങ്ങള്‍ക്കുശേഷം വിശാലമായ ഫാക്ടറിയ്ക്കകത്തെ നാലു ചുവരുകള്‍ക്കകത്തെ സെക്യുരിറ്റി സെറ്റ് അപ്പില്‍ മുതലാളിയുടെ ബംഗ്ലാവില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു അന്നവള്‍. ഫാക്ടറിയില്‍ എല്ലാവര്ക്കും അറിയാമായിരുന്നു യാമിനി മേത്തയുടെ പൂര്‍വ്വകാല ലീലാവിലാസങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍. എന്നാലും ആരും ഒന്നും കുശുകുശുത്തില്ല അത്രയ്ക്കും പേടിയായിരുന്നു എല്ലാവര്ക്കും മുതലാളിമാരെ.
മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്ക് അസൂയായിരുന്നു .-"മദ്രാസി ചെന്ന് മാര്‍വാഡിയുടെമേല്‍ വീണാലും മാര്‍വാഡി വന്ന് മദ്രാസിയുടെ മേല്‍ വീണാലും മദ്രാസിയുടെ തടിയ്ക്കാണ് കേട്."-- ഉപദേശരൂപത്തില്‍, സഹതാപത്തില്‍ പലരും അവനെ നോക്കി. പാവങ്ങള്‍, അവര്‍ക്കെന്തറിയാം. അല്ലെങ്കിലും ലോകം അന്നും ഇന്നും എന്നും അങ്ങിനെയല്ലെ . സ്ത്രീ പുരുഷമാര്‍ക്കിടയിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍ പോലും സദാചാരപോലീസിന്റെ കണ്ണോടെ അല്ലെ സമൂഹം നോക്കി കാണു..എന്നാലും ഉള്ളില്‍ നേരിയ ഭയം തോന്നാതിരുന്നില്ല. എന്തിനും പോന്നവരായ അവളുടെ ആങ്ങളമാരായ, സുമേഷ് മേത്തയ്ക്കും സുഹാസ് മേത്തയ്ക്കും എന്തെങ്കിലും സംശയം തോന്നിയാല്‍..? തീര്‍ന്നില്ലെ എല്ലാം. പിന്നെ അന്ധേരിയിലെ, ബാന്ദ്രയിലെ, കുര്‍ളയിലെ ഏതെങ്കിലുമൊരു റെയില്‍വേ ട്രാക്കില്‍ ഒരജ്ഞാത ജഡമായി...!
ഈശ്വരാ..ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സ് ഒന്നു പിടഞ്ഞു..പാവം അമ്മ, ബോംബേയില്‍ കാണാതായ സല്‍സ്വഭാവിയായ മകനെക്കുറിച്ചുള്ള പരാതിയും പറഞ്ഞ്, നാലുംകൂട്ടി മുറുക്കി വിസ്തരിച്ചൊന്നു പൊട്ടിക്കരയാന്‍ കുഞ്ഞുമുഹമ്മദു സാഹിബിന്റെ പ്രവാസലോകത്തിനു വേദിയൊരുക്കുന്ന കൈരളിയൊന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലൊ.
-"ആദിത്യന്റെ അവസാന ഘട്ടമാണ് മോനെ നിനക്ക്..ദശാസന്ധി...ഒപ്പം അഷ്ടമത്തില്‍ വ്യാഴവും...അപകടം എതു രൂപത്തിലും ആരുടെ രൂപത്തിലും വരാം..സൂക്ഷിക്കണം നീ, വളരെ സൂക്ഷിയ്ക്കണം."-- ആ നാളുകളില്‍ അമ്മയുടെ കത്തുകളിലെ പ്രധാന വിഷയം ദശാസന്ധി തന്നെയായിരുന്നു.
സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു..അമ്മയുടെ പ്രാര്‍ത്ഥനകളും വഴിപാടുകളും ഫലിച്ചു. ദശാസന്ധി തീര്‍ന്നു. ആദിത്യന് അലമ്പുണ്ടാക്കാതെ കടന്നുപോയി, ഒപ്പം യാമിനിയും..ബോംബേയിലെ വനവാസം അവസാനിപ്പിച്ച് അജ്ഞാത വാസത്തിനായി അവള് ഗുജറാത്തിലേയ്ക്കു പോയി.
ഓഫീസില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നീണ്ടുരുണ്ട ആ വലിയ നീലക്കണ്ണുകളിലെ വിഷാദത്തിന്റെ കടല്‍ ഇരമ്പിയെത്തിയത് അവന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.
-വീണ്ടും കാണാം- ഇനിയൊരിയ്ക്കലുംകാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും അങ്ങിനെ യാത്ര പറഞ്ഞു പിരിയുന്ന ആ നിമിഷം അവന്റെ ഹൃദയം വിങ്ങിപൊട്ടിയത് സ്നേഹം കൊണ്ടായിരുന്നോ, അതോ വെറും അനുകമ്പ കൊണ്ടുമാത്രമോ...യാമിനി മേത്തയുമായിരുണ്ടായിരുന്ന ബന്ധത്തിനെ എത്ര ശ്രമിച്ചിട്ടും ഇന്നും വ്യക്തമായി നിര്‍വചിയ്ക്കാന്‍ കഴിയുന്നില്ല ബാലുവിന്.
ഒന്നു മാത്രമറിയാം, വെറും പാവമായിരുന്നു അവള്. ഒരു പൊട്ടിപ്പെണ്ണ്. ആഡംബരത്തിന്റെ കെട്ടുക്കാഴ്ചകള്‍ക്കകത്ത് പൊതിഞ്ഞു പെരുപ്പിച്ചുകാട്ടുന്ന ചോളി കെ പീച്ചേ ആ ദില്‍ തീര്‍ത്തും ശുദ്ധമായിരുന്നു.ഗീത അവധിയെടുക്കുന്ന ദിവസങ്ങളില്‍ മനസ്സു തുറക്കുമായിരുന്നു അവള്...ചേരിയിലെ ദാരിദ്ര്യത്തിനു നടുവില്‍ വളരുന്ന പെണ്‍കുട്ടികള്‍ പോലും തന്നേക്കാള്‍ ഭാഗ്യവതികളായിരുക്കുമെന്ന് പറഞ്ഞ് അവള് പൊട്ടിക്കരയുന്നതുകണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. എല്ലാം തികഞ്ഞ് ആരിലും അസൂയ ജനിപ്പിയ്ക്കും വിധം സമ്പന്നമായ ചുറ്റുപ്പാടുകളില്‍ സ്നേഹം കിട്ടാതെ വളരേണ്ടി വന്നവള്‍. എല്ലാവര്ക്കും തിരക്കായിരുന്നു. വ്യവസായ സാമ്രാജ്യം വിപുലീകരിയ്ക്കുന്ന തിരക്കായിരുന്നു അച്ഛനെപ്പോഴും...അമ്മയ്ക്ക് ക്ലബും അതിന്റെ നൂലാമാലകളും..പ്രായത്തില്‍ ഒരുപാട് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് അവരുടേതായ ലോകങ്ങള്‍..ആയമാരുടെ പരിചരണത്തില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഏകാന്തമായി കടന്നുപോയി ഇളയമോളായ അവളുടെ ബാല്യം. വലുതാവുംതോറും കളിപ്പാട്ടങ്ങളുടെ രൂപം മാറി, ജീവന് വെയ്ക്കാന്‍ തുടങ്ങിയ അവയുടെ ഭാവവും രീതികളും മാറുന്നത് കൗതുകത്തോടെ തിരിച്ചറിഞ്ഞു അവള്. വളര്‍ന്നു തുടങ്ങിയ അവളുടെ വികാരങ്ങളുടേയും വിചാരങ്ങളുടേയും ആഴവും വ്യാപ്തിയുംകൂടാന്‍ തുടങ്ങിയിരുന്നു..അങ്ങിനെയെപ്പോഴോ ജീവനുള്ള കളിപ്പാട്ടങ്ങള്‍ അവള്‍ക്കു ലഹരിയായി. അതിനിടയില്‍ പലരും അവളേയും വിലപിടിച്ച കളിപ്പാട്ടമാക്കി മാറ്റി വിലപേശാന്‍ തുടങ്ങി..
മുലപ്പാല്‍തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന മാതൃത്വനിമിഷങ്ങളിലെ ഒരു കൊച്ചു താരാട്ടുപാട്ട്. നിത്യവും ഒരു നിമിഷനേരമെങ്കിലും ലഭിയ്ക്കുന്ന പിതൃവാല്‍സല്യം...സഹോദരങ്ങളുടെ കരുതല്‍..പ്രണയപുഷ്പങ്ങള്‍ മൊട്ടിട്ടു വിടരാന്‍ തുടങ്ങുന്ന പ്രായത്തില്‍ സ്നേഹവും ആത്മവിശ്വാസവും പകര്ന്നുനല്കാന് പ്രാപ്തനായ നല്ലവനായ ഒരു ബോയ് ഫ്രന്‍ഡിന്റെ സാമീപ്യം. ഇതില്‍ ഏതെങ്കിലുമൊന്ന് അനുഭവിയ്ക്കാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ അച്ചടക്കവും പരിശുദ്ധിയുമുള്ള ഒരു നല്ല പെണ്‍കുട്ടിയാകുമായിരുന്നു യാമിനി. ഒരിയ്ക്കലും തന്നെ ഒരു കളിപ്പാട്ടമായി കരുതിയില്ല അവള്.അതിനുമപ്പുറം തന്നില്‍നിന്നും എന്തൊക്കയോ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ..നാടിനെക്കുറിച്ച്,അമ്മയെക്കുറിച്ച്, മനുഷ്യബന്ധങ്ങളുടെ വ്യാപ്തിയേയും മനോഹാരിതയേയുംകുറിച്ചും എല്ലാം ചോദിച്ചറിയുന്ന നിമിഷങ്ങളില്‍ വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍.
-"ഒരിയ്ക്കല്‍ ബാലുവിന്റെ നാട്ടിലേയ്ക്ക് വരട്ടെ ഞാന്‍, അമ്മയുടെ അരികിലേയ്ക്കു കൊണ്ടുപോകുമോ എന്നെ"-- ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിയ്ക്കുമായിരുന്നു അവള്. അത്തരം സംഭാഷണ മുഹൂര്‍ത്തങ്ങളില്‍ ഒരിറ്റു സ്നേഹത്തിനും വാല്സല്യത്തിനും വേണ്ടി ഉഴറുകയായിരുന്ന ആ ഹൃദയത്തിന്റെ തുടിപ്പ് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു അവന്. ധനുമാസക്കാറ്റിന്റെ താളത്തില്‍, ആതിരക്കുളിരിന്റെ ഈണത്തില്‍ തികഞ്ഞ അനുകമ്പയോടെ, അതിലേറേ സ്നേഹത്തോടെ അനിവാര്യമായ സാന്ത്വനത്തിന്റെ നനുത്ത തേന്ത്തുള്ളികള് പകര്‍ന്നു നല്കി ആശ്വസിപ്പിയ്ക്കാതിരിയ്ക്കാന്‍ കഴിയാറില്ല അപ്പോള്‍.
കാറുകള്‍, ബംഗ്ലാവുകള്‍,അങ്ങിനെയങ്ങിനെ അവനെപോലെ ഒരു സാധാരണ മനുഷ്യന് സ്വപ്നം കാണുന്ന ഭൗതികസുഖങ്ങള്‍ക്കുമപ്പുറം മൂല്യം സ്നേഹത്തിനു വ്യക്തിബന്ധങ്ങള്‍ക്കുമാണെന്ന സത്യം യാമിനിയിലൂടെ പഠിയ്ക്കുകയായിരുന്നു അന്ന് പക്വത കൈവരിയ്ക്കാനുള്ള പ്രായമാകാത്ത ബാലുവിന്റെ മനസ്സ്.
ഇന്ന് യാത്രമൊഴിയൊരുക്കുന്ന വേളയില്‍ ഈ കുറിപ്പില്‍ ബാലുവിന്റെ മനസ്സില്‍ യാമിനി കടന്നു വന്നത് യാദൃശ്ചികമായി തന്നെയായിരിയ്ക്കാം..എങ്കിലും സമ്പന്നതയില്‍ അഭിരമിച്ച് ഒരു പരിഷ്ക്കാരിപ്പെണ്ണിന്റെ എല്ലാവിധ പ്രൗഡ്ഠിയുമായി ഏവരുടെയും മോഹിപ്പിച്ചുകൊണ്ട് ഉത്സവപ്പറമ്പിനലങ്കാരമായി ഉടുത്തൊരുങ്ങി നില്ക്കുന്ന ഈ മണല്‍നഗരം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ അവളെ ഓര്‍ത്തുപോകാറുണ്ട് അവന്.
മേലെമാനത്ത് പെരുമ്പറ മുഴക്കി കൊതിപ്പിയ്ക്കുന്ന ഈറന്‍മേഘങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍, കുളിര്ക്കാറ്റിന്റെ രൂപത്തില്‍, ഈണത്തില്‍ താളത്തില്‍ കാതിലേയ്ക്കൊഴുകിയെത്തി കിക്കിളിയൂട്ടുന്ന കളിവാക്കുകള്‍, മതിവരുവോളം, കൊതിതീരുവോളം പെയ്തിറങ്ങുന്ന പെരുമഴത്തുള്ളികള്‍ സമ്മാനിയ്ക്കുന്ന കോരിത്തരിപ്പിന്റെ നിമിഷങ്ങള്‍. നിറഞ്ഞുതുളുമ്പുന്ന നിര്‍വൃതിയില്‍ അതിരുകള്‍ ലംഘിച്ച് ചീറിപാഞ്ഞെത്തുന്ന പുതുവെള്ളം പുഴയും കവിഞ്ഞ് കരയിലെയ്ക്കൊഴുകുന്ന സമ്മോഹന ലാസ്യ നിമിഷങ്ങള്‍ , നനഞ്ഞുകുതിരുന്ന നിത്യഹരിതവനങ്ങളുടെ അപൂര്‍വ്വ ചാരുത.ഒരു മണല്‍നഗരത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഋതുഭേദങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍. എണ്ണപ്പണം പൊന്നുകൊണ്ട് മൂടി സ്നേഹിച്ചു ലാളിച്ചും വീര്‍പ്പുമുട്ടിയ്ക്കുമ്പോഴും പുറമേയ്ക്ക് പ്രസന്നത നടിച്ച്, അനുഭവിയ്ക്കാന്‍ യോഗമില്ലാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത് ഉള്ളിന്റെയുള്ളില്‍ ചിലപ്പോഴേങ്കിലും തേങ്ങുന്നുണ്ടായിരിയ്ക്കും ഈ മരുപ്രദേശവും എന്നു തോന്നാറുണ്ട് അവന്, യാമിനിയേപോലെ..ഒരേ തൂവ്വല്‍പക്ഷികള്‍.
വിടവാങ്ങുന്ന വേളയില്‍ ഈ മണല്‍നഗരത്തിനെ എത്ര വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല ബാലുവിന്. ഈ മണ്ണ് അവനു സമ്മാനിച്ച അപ്രതീക്ഷിത സൗഭാഗ്യങ്ങളിലൊന്നാണ് കുത്തിക്കുറിയ്ക്കാനുള്ള ശീലം..ബൂലോകത്തിലെ വന്‍ താരകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മിന്നാമിനുങ്ങു പോലുമല്ല എന്ന തിരിച്ചറവിലും നിത്യവും രണ്ടുവരിയെങ്കിലും കുത്തിക്കുറിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവന്. ഈ അവസാന നിമിഷങ്ങളില്‍പോലും..!
സര്‍ക്കസു കൂടാരത്തിലെ ഊഞ്ഞാലാട്ടത്തിന്റെ ഉത്കണ്ഠ നിറഞ്ഞ നിറഞ്ഞ ഉച്ചഘട്ടനിമിഷങ്ങളില്‍ താഴെ നെറ്റുപോലുമില്ലാതെ ..അരണ്ടവെളിച്ചത്തില്‍ ശരവേഗത്തില്‍ ആടിക്കളിയ്ക്കുന്ന ആള്രൂപങ്ങളെ നോക്കി ഉയര്‍ന്ന നാഡിമിഡിപ്പും തരിച്ചുപോയ ശരീരവുമായിരിയ്ക്കുന്ന കാണികള്‍.ശുഭാന്ത്യത്തിനൊടുവില്‍ തെളിയുന്ന വിളക്കുകളുടെ, നിറയുന്ന സംഗീതത്തിന്റെ അകമ്പടിയോടെ അരങ്ങത്തു വരുന്ന കോമളിവേഷക്കാര്‍, കാണികളുടെ മനസ്സുകളെ ശാന്തമാക്കാന്‍, അന്തരീക്ഷം ലഘുകരിയ്ക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍..
അത്തരമൊരു വേഷംകെട്ടല് മാത്രമാണ് ബാലുവിന് ബ്ലോഗെഴുത്ത്. ഏകാന്തയും വിരഹവും ഒപ്പം ചില്ലറ പ്രശ്നങ്ങളും ഒന്നിച്ചു വീപ്പുമുട്ടിച്ചു തളര്‍ന്ന് പൂര്‍ണ്ണമായും ഘനീഭവിച്ചു പോകുമെന്നു തോന്നിയ ഏതോ ഒരു ഘട്ടത്തില്‍ സ്വയം ബാലന്‍സ് ചെയ്യാന്‍ മനസ്സ് കണ്ടെത്തിയ ബുദ്ധിപരമായ ഒരു തന്ത്രം.അതായിരുന്നു ജന്മസിദ്ധമായി എഴുതാനുള്ള ഒരു കഴിവുമില്ല എന്ന തിരിച്ചറിവിലും സധൈര്യം ബൂലോകത്തിലൂടെയുള്ള ബാലുവിന്റെ ഈ യാത്രയ്ക്ക് നിദാനം.
ഇന്ന് ബൂലോകത്ത് തനിയ്ക്ക്മുണ്ട് കുറച്ചു വായനക്കാര്‍ എന്ന സത്യം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തൊടെ തിരിച്ചറിയുന്നു അവന്. കാരുണ്യവും കരുതലും നിറഞ്ഞുതുളുമ്പുന്ന സ്നേഹാര്‍ദ്രമായ കമന്റുകള്‍ അവനില്‍ അമ്പരപ്പും അത്ഭുതവുമുണര്‍ത്തുന്നു. ആ വാക്കുകള്‍ നല്കുന്ന പ്രചോദനത്തിന്റെ തേരിലേറിയാണ് ബൂലോകത്തിലൂടെ അനായാസം മുന്നോട്ടു പോകാന്‍ അവന് കഴിയുന്നത്.
ഇനിയും ഈ ജീവിതയാത്രയില്‍ കടന്നുപോകാന്‍ ദൂരം ഒരുപാടു ബാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനയും ഒപ്പം ഗുരുതുല്യരായവരുടെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടായിരിയ്ക്കണം എന്ന മോഹവുമായി...ഇനിയും എഴുതി മുഴുമിപ്പിയ്ക്കാനായി കുറെ വാചകങ്ങളും ബാക്കിവെച്ച്....
നന്ദി......................
കൊല്ലേരി തറവാടി
02/12/2012
ഇതെന്റെ അവസാന പോസ്റ്റായിരിയ്ക്കില്ല.. എങ്കിലും ഒരു പ്രവാസി എന്ന നിലയില്‍ അവസാന പോസ്റ്റു തന്നെയാണിത്..
ReplyDeleteപ്രവാസിയുടെ മനസ്സ് വരച്ചിട്ടിരിക്കുന്നു.
ReplyDeleteപോയ് കുടുംബത്തോടോപ്പം ജീവിക്കൂ മാഷെ.
എല്ലാ ആശംസകളും നേരുന്നു.
കൊല്ലേരീ... എന്താ ഇപ്പോ പറയുക... രണ്ട് പതിറ്റാണ്ടുകളോളം കണി കണ്ടുണർന്നിരുന്ന പ്രഭാതങ്ങളോട് വിട പറയുകയായി അല്ലേ... എന്തൊക്കെയായാലും ഈ വിടവാങ്ങൾ ഒരു വിങ്ങൽ തന്നെയായിരിക്കും നൽകുക... ഇവിടെ നിന്ന് വിമാനം കയറുന്നത് വരെയെങ്കിലും...
ReplyDeleteഒന്നോർത്താൽ സന്തോഷിക്കുകയല്ലേ വേണ്ടത്... മാളുവിനും അപ്പുവിനുമൊപ്പം ഇനിയുള്ള ജീവിതം സുരഭിലമാക്കുക... അത്തരമൊരു ജീവിതത്തിനു വേണ്ടിയല്ലേ ഇക്കണ്ട കാലം ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ചുകളഞ്ഞത്...
ഒരപേക്ഷ... നാട്ടിൽ ചെന്നാലും ബൂലോഗത്തെ മറക്കാതിരിക്കുക... ഇവിടെ ഇങ്ങനെ കുറേ സൌഹൃദങ്ങൾ ഉണ്ടായിരുന്നു എന്ന ചിന്ത ഒരു ‘ഗൾഫാതുരത്വ’മായി നില നിൽക്കട്ടെ...
എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും നേരുന്നു... ആശംസകൾ...
ഓർക്കുക വല്ലപ്പോഴും...
വളരെ ഭംഗിയായി എഴുതിയല്ലോ. അകലേണ്ടി വരുമ്പോള്‍ എന്തും നമ്മെ വേദനിപ്പിക്കുന്ന ഒന്നായിത്തീരുന്നു. പ്രവാസം മതി മതി എന്ന് പറയുമ്പോഴും അതവസാനിക്കുന്ന മുഹൂര്‍ത്തം സങ്കടമുണ്ടാക്കുന്നു....
ReplyDeleteഅതെ, വിനുവേട്ടന് പറഞ്ഞത് പോലെ ഗള്ഫാതുരത്വം നിലനില്ക്കട്ടെ.
നാട്ടില്‍ ഐശ്വര്യവും നന്മയും മാത്രം ലഭിക്കട്ടെ.....
എല്ലാ ആശംസകളും....
അനുഭവങ്ങൾ നന്നായി പകർത്തിയിരിക്കുന്നു,,,
ReplyDeleteഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു
ReplyDeleteആശംസകള്‍
പ്രവാസിയായി അവസാനപോസ്റ്റ്
ReplyDeleteസ്വവാസിയായി പോസ്റ്റുകള്‍ തുടരണം കേട്ടോ
യാമിനി മേത്ത...
കൊല്ലേരീ,
ReplyDeleteഎനിക്കിഷ്ടമുള്ള ഏതാനും ബ്ലോഗര്മാരിലൊരാളാണ് നിങ്ങള്‍
ഇതെങ്ങനെ വിശദമാക്കും എന്നെനിക്കറിയില്ല.
I like how the way you narrating and I don't recognize who you are but certainly you're going to a famous blogger when you aren't already. Cheers!
Kannooraan!
കൊല്ലേരി തറവാട്ടിലേയ്ക്ക് മടങ്ങുന്നോ?
ReplyDeleteപതിറ്റാണ്ടുകള്‍ പ്രവാസി ആയിരുന്നിട്ട് അനേകം സ്വപ്നങ്ങള്‍ മനസ്സിലേറ്റി നാട്ടിലേയ്ക്ക് ... ഒന്നോര്‍ക്കുക അന്ന് പോന്നപ്പോഴുള്ള നാടല്ല ഇന്ന്.
അന്ന് കണ്ടു പിരിഞ്ഞ കൂട്ടുകരുമല്ല, എന്തിന് സ്വജനങ്ങള് ബന്ധുക്കള്‍ ഒക്കെ എത്ര മാറി!അവരുടെ നടുവിലെയ്ക്ക് ചെന്നിറങ്ങുമ്പോള്‍ ഓര്‍ക്കുക "ഇത്രയും കാലം സ്വപ്നം കണ്ടത് ഒക്കെ സ്വപ്നങ്ങള്‍ മാത്രമാണെന്ന്!"
ഏത് നാട്ടിലായാലും "കൊല്ലെരിയുടെ വെളിപാടുകള്‍" തുടരുക ..
നന്മകള് നേരുന്നു
എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്. ബ്ലോഗറെന്ന നിലയില്‍ ഒരു പ്രത്യേക ശൈലിക്കുടമയായതിനാലാവാം ഞാന്‍ വായന കുറവാണെങ്കിലും കൊല്ലേരിയുടെ വെളി പാടുകള്‍ കുറെയൊക്കെ വായിക്കാറുണ്ടായിരുന്നു. ഒരു പ്രവാസിയാവാത്തതിനാലോ അതോ കുടുംബവുമായി കൂടുതല്‍ ഇഴുകി ജീവിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടോ എന്തോ അറിയില്ല എനിക്കു ഈ കൂടുമാറ്റം കൂടുതല്‍ ഇഷ്ടമായി. മുമ്പേതോ ഒരു പോസ്റ്റില്‍ ഇങ്ങനെയൊരു തിരിച്ചു പോക്കിനെ പറ്റി സൂചന വന്നപ്പോഴും ഞാന്‍ അക്കാര്യം പറഞ്ഞിരുന്നു. എത്രയും നേരത്തെ തിരിച്ചു പോന്നു ശിഷ്ടകാലം സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ബ്ലോഗെഴുത്ത്,അതു സൌകര്യം പോലെ വിഷയങ്ങള്‍ ഒത്തു വരുമ്പോള്‍ താനെ വെളിപ്പെട്ടു കൊണ്ടിരിക്കും. എന്റെ പോസ്റ്റുകളും അങ്ങിനെ വെളിപാടുണ്ടാവുമ്പോഴായിരുന്നു ജനിച്ചിരുന്നത്. ഏതായാലും അമ്മുവുമൊത്തുള്ള ആ ജീവിതത്തിനു കൂടുതല്‍ നിറം പകരാന്‍ ഇട വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.ആശംസകളോടെ ഇക്ക.
ReplyDeleteഇത്ര നാളും നാട്ടിലേയ്ക്കുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു....അതിനുള്ള സൌഭാഗ്യം ഒത്തു വന്നപ്പോൾ സങ്കടപ്പെടുന്നോ...!!
ReplyDeleteഇതാ ഈ മനുഷ്യന്മാരുടെ കാര്യം....!....ഉം....തറവാട്ടിലെത്തിയാൽ വെളിപാടുകൾ തുടരുക...എല്ലാ നന്മകളും ആശംസിക്കുന്നു.
Great work. Keep it up even after being settled @homeland.
ReplyDeleteകൊല്ലേരി, ശരിയാണ് മലയാളക്കര പച്ചപരിഷ്ക്കാരി ആയിരിക്കുന്നു.
ReplyDeleteഅകലെ നില്ക്കുന്ന പ്രവാസികള്‍ ആണ് മലയാളക്കരയെ കൂടുതല്‍
അടുത്തറിയുന്നത്. ഇനിയും സജീവമായി ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.
This comment has been removed by the author.
ReplyDeleteയാത്രാമൊഴി ഗംഭീരമായി. പ്രവാസത്തില്‍ കാലു കുത്തിയ നിമിഷം മുതല്‍ ഓരോ പ്രവാസിയും ആഗ്രഹിക്കുന്നതാണ് ഈ തിരിച്ചു പോക്ക് . ലോകം ചെറുതാണ്. ബൂലോകം വിശാലവും. അതിനാല്‍ വാക്കുകളുടെ വര്‍ണ്ണവസന്തം തീര്‍ക്കാന്‍ താങ്കള്‍ ബൂലോകത്ത് തുടരുമല്ലോ.
ReplyDeleteആശംസകളോടെ. സസ്നേഹം
ദൈര്‍ഘ്യമേറിയെങ്കിലും ഇഷ്ടത്തോടെ വായിച്ചു തീര്‍ത്തു. കൊല്ലേരിയുടെ വെളിപാടുകള്‍ അങ്ങനെയാണ്. വായിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ മനസ്സു വരില്ല. ഇനിയിപ്പോ പോയാല്‍ ഞാനുറപ്പിച്ചു പറയാം, ബ്ലോഗിനും വിരാമമാകും. എന്നാലും മനോഹരമായ ഈ എഴുത്ത് തുടരാന്‍ ശ്രമിക്കണമെന്ന് അപേക്ഷ.
ReplyDeleteപോകാന്‍ കഴിയുന്നവരോടൊക്കെ എനിക്ക് അസൂയയാണ്. ഏതായാലും നന്മ വരട്ടെ എപ്പോഴും.
അഭിനന്ദനങ്ങള്‍.
>>>>>ഒരു പ്രവാസി എന്ന നിലയില്‍ അവസാന പോസ്റ്റു തന്നെയാണിത്<<<<
ReplyDeleteഅത് അറിയാന്‍ പറ്റൂല്ലാ ...
കുറച്ചു നാള് കഴിഞ്ഞു വീണ്ടും പ്രവാസി ആയാല്‍ മതി എന്ന തീരുമാനം എടുക്കേണ്ടി വന്നാലോ ..??
എന്തായാലും കൊല്ലേരി തറവാട്ടില്‍ എത്തിയാലും കൊല്ലേരിയുടെ വെളിപാടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുക ..
യാമിനി മേത്തയെ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതു ന്റെ കൂട്ടുകാരി സിമി മേഹ്തയെയാണ് വര്‍ഷങ്ങളായി കേരളത്തില്‍ വന്നു താമസിക്കുന്ന പഞ്ചാബിക്കാരിയായാ സിമിയെ ..
ആശംസകള്‍ ....
ReplyDeleteകേരളം ഇപ്പൊഴും അവിടുണ്ട് ..അവിടെയാവും യഥാര്‍ത്ഥ പ്രവാസം എന്നു തോന്നുന്നു..!
ആരാ മനസിലായില്ല എന്ന് ചോദിക്കുന്ന ഒരുപാട് ആള്ക്കാര് ..
മാറ്റങ്ങളുള്ക്കൊള്ളാന് കഴിയട്ടെ..
സത്യത്തില്‍ പ്രവാസം സ്വയം മതിയാക്കി പോകാന്‍ കഴിയുന്നവരോട് അസൂയയാണ്; പ്രവാസ ജീവിതത്തിന്റെ കരകാണാതീരത്ത് പകച്ച് നില്ക്കുന്ന ശരാശരി പ്രവാസിയുടെ അസൂയ! :)
ReplyDeleteഎല്ലാ നന്മകളും.
വെളിപാടുകള്‍ മുടക്കണ്ട കേട്ടോ.
പ്രവാസത്തിന്റെ പ്രയാസം അവസാനിപ്പിച്ച ഭാഗ്യവാന്..
ReplyDeleteഎഴുത്തിനെ പറ്റി എന്ത് പറയാന്‍.. അത്രയും മനോഹരമല്ലേ..
ഇനി പ്രവാസ കാല ഓര്‍മ്മകള്‍ വരുമായിരിക്കും അല്ലെ.. കാത്തിരിക്കുന്നു ഈ പ്രവാസ ഭൂവില്‍..
This comment has been removed by the author.
ReplyDeleteവേർപാട് വേദനാജനകമാണ്, ഒപ്പം അനിവാര്യവും.. കൂടുതൽ സന്തോഷം പകരുന്ന കുടുംബജീവിതത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാവുമ്പോൾ ഈ വിഷമമൊക്കെ പെട്ടെന്ന് തന്നെ ഇല്ലാതാവും..
ReplyDeleteമാളുച്ചേച്ചിക്കും അപ്പുവിനുമൊപ്പം, സന്തോഷകരമായ ജീവിതയാത്ര തുടരട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു..
This post's comment I'll give you directly by face to face...!
ReplyDeleteOkay..See you..!
പ്രിയ തറവാടി,
ReplyDelete“കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു...
ഈ വരുന്ന മാർച്ച് മാസം 3 ന്
രാവിലെ 10 മണി മുതൽ 3 മണി വരെ
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്
ഇത് സംഘടിപ്പിക്കുന്നത്.“
സമയമുണ്ടെങ്കിൽ പോകാൻ മറക്കണ്ട കേട്ടൊ
ഒരു പോസ്റ്റുമില്ല, ഒരു വിവരവുമില്ല... എവിടെയാണ്?
ReplyDeleteകൊല്ലേരിത്തറവാടി എഴുത്ത് നിർത്തിയോ??
ReplyDeleteകൊല്ലേരീ... വർഷം എട്ട് കഴിഞ്ഞല്ലോ... തിരികെ വരൂ ബൂലോഗത്തിലേക്ക്... ഞങ്ങളൊക്കെ കാത്തിരിക്കുന്നു...
ReplyDelete