Friday, November 9, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-3 ( തോമസുട്ടി യാത്ര പറയുന്നു)


---നിനയ്ക്കറിയോ തോമസുട്ടി നീ പറയുന്നതുപോലെ, കോടികള്‍ നിറഞ്ഞ ആസ്തികളുടെ കണക്കുകളൊന്നും പറയാനുണ്ടാകില്ല വിശ്വേട്ടന്റെ കണക്കുപുസ്തകത്തില്‍. മാളുട്ടിയുടെ പഠിത്തം...അവളുടെ കല്യാണം ഇതൊക്കെ കഴിയുന്നതോടെ കാലിയാവുന്ന കനമെ ഇന്നും എന്റെ പേര്‍സിനുള്ളു. അവസാനം തറവാടു പറമ്പും അതിനുപുറകിലെ മനയ്ക്കലെപാടത്തെ മുപ്പതുപറ കണ്ടവും മാത്രമാവും ബാക്കി. അവിടെ ആ ഗ്രാമീണാന്തരീക്ഷത്തില്‍ സുധയുമൊത്തുചിലവഴിയ്ക്കുന്ന സ്വസ്ഥമായ കുറെനാളുകള്‍. അത്രയ്ക്കൊക്കെ ലളിതമാണ്‌ വിശ്വേട്ടന്റെ ഭാവിസ്വപ്നങ്ങള്‍. അന്ന്‌ പറമ്പിലെ കിളികളോടു കിന്നരിച്ചും വയല്‍വരമ്പിലെ കളകളോട്‌ കളിപറഞ്ഞും സുധയോടൊത്ത്‌ സായാഹ്നസാവാരി നടത്തുന്ന നിമിഷങ്ങളിലും ഈ മണല്‍ നഗരവും ഇവിടെ ചിലവഴിച്ച ദിനങ്ങളും ജീവിതത്തിലെ അമൂല്യ സമ്പാദ്യമായി സ്മരണകളില്‍ നിറഞ്ഞു നില്‍ക്കും. മഴ ശമിച്ച മനസ്സിലെ മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മത്തുള്ളികള്‍ പെയ്തിറങ്ങുന്നതുപോലെ കുളിരു പകരുന്ന അനുഭവങ്ങള്‍ അതെല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും.സുഖസ്മരണകളുടെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ ഭൂതക്കാലത്തിന്റെ നനുത്ത താഴവരകളിലൂടെ ഒഴുകിനടക്കുക സുഖകരമായ ഒരനുഭവം തന്നെയാണ്‌ തോമസുട്ടി നിനക്കുമാത്രമല്ല മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും. ഇയ്യിടെയായി എന്റെ മനസ്സും അങ്ങിനെയാണ്‌. തക്കം കിട്ടിയാല്‍ ഓര്‍മ്മകളുടെ നെയ്യുറുമ്പുകള്‍ മെല്ലെ ഭൂതക്കാലത്തിന്റെ പഞ്ചസാരഭരണിയിലേയ്ക്ക്‌ കൊതിയോടെ അരിച്ചിറങ്ങും.

ഇവിടെയെത്തിയ ആദ്യനാളുകളില്‍ കാണുന്നതിലെല്ലാം വല്ലാത്ത പുതുമയായിരുന്നു സുധയ്ക്ക്‌. പാവം പെണ്ണ്‌, കൊപ്രക്കളത്തിന്റെ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന അവള്‍ക്ക്‌ നാളികേരത്തിന്റെ ഗന്ധമല്ലാതെ മറ്റെല്ലാം അപരിചിതമായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ എട്ടാം മാസം ഒരു ജനുവരിയിലെ കൊടുംതണുപ്പിനിടയിലാണ്‌ ഈ മണല്‍നഗരത്തിലേയ്ക്ക്‌ അവള്‍ ആദ്യമായി പറന്നിറങ്ങിയത്‌. ഉള്ളിലെ മോഹങ്ങളെല്ലാം ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്‌ ഒതുക്കത്തോടെ ഒളിപ്പിച്ചുവെച്ച്‌ കണ്ണുച്ചിമ്മി കൊതിക്കൂട്ടൊരുക്കി ആ മുഹൂര്‍ത്തത്തിനായി കാത്തിരുന്ന ശിശിരമാസരാവുകള്‍ക്ക്‌ പിന്നെ വല്ലാത്ത ആവേശമായിരുന്നു.

വെള്ളിയാഴ്ച മദ്ധ്യാഹ്നങ്ങളില്‍ രാവിലെമുതലുള്ള എസിയുടെ ഇരമ്പലില്‍നിന്നും മോചനം തേടിയുള്ള യാത്ര പലപ്പോഴും ചെന്നെത്താറ്‌ കോര്‍ണീഷിലാണ്‌. പിന്നെ അത്‌ വാരാന്ത്യങ്ങളിലെ ഒരു സ്ഥിരം പതിവായി മാറി. കോര്‍ണിഷിന്റെ വടക്കുകിഴക്കെ മൂലയില്‍ കടലിലേയ്ക്കു തള്ളിനില്‍ക്കുന്ന മുനമ്പുണ്ടായിരുന്നു അന്ന്‌. അവിടെ നിറയെ ഈന്തമരങ്ങള്‍ തണല്‍ വിരിച്ചു നിന്നിരുന്നു. ആ മരങ്ങളുടെ കൂട്ടത്തിലുള്ള ഒരു കൊച്ചു മരത്തിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സ്ഥിരതാവളം..ആ മരത്തിനോട്‌ ആദ്യദിനം മുതല്‍ക്കെ സുധയ്ക്ക്‌ എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ കാലമായിരിന്നു അത്‌.

"വിശ്വേട്ടാ നമ്മുടെ സുന്ദരിമരം പൂത്ത്‌ നിറയെ ഉണ്ണികള്‍ വിരിയാന്‍ തുടങ്ങി.! ആദ്യമായി ഈന്തപ്പന പൂത്തുവിടര്‍ന്നു നില്‍ക്കുന്നതു കാണുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകം തന്നെയായിരുന്നു അവളുടെ മുഖത്തും. തന്റെ വയറ്റിലും ഒരു ഉണ്ണി വിരിഞ്ഞു വളരാന്‍ തുടങ്ങിയെന്ന സന്തോഷം അവള്‍ എന്റെ ഹൃദയത്തില്‍ മന്ത്രിച്ചത്‌ അതേ മരത്തിന്റെ ചുവട്ടില്‍ വെച്ച്‌ തൊട്ടടുത്ത വെള്ളിയാഴ്ചയായിരുന്നു. പൊതുസ്ഥലത്തുവെച്ച്‌ സന്തോഷം പൂര്‍ണ്ണമായും പ്രകടിപ്പിയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയ എന്റെ എന്റെ മിഴികള്‍ ആദ്യം ദര്‍ശിച്ചത്‌ ആ ഈന്തമരത്തില്‍ വിടര്‍ന്നു വലുതാവാന്‍ തുടങ്ങിയ ഉണ്ണികളെയായിരുന്നു.--അതു ശരി,...നിങ്ങള്‍ രണ്ടു കൂട്ടുകാരികളും ഒരേ സമയത്തുതന്നെ പണി പറ്റിച്ചു അല്ലെ..--

ഉള്‍ക്കടലില്‍നിന്നും ഉപ്പുകോരികൊണ്ടുവന്ന്‌ കടല്‍കാറ്റ്‌ ഈന്തമരത്തിന്‌ കന്നിഗര്‍ഭശുശൃഷ ചെയ്യുന്ന സമയമായിരുന്നു അത്‌. കാറ്റിന്റെ ലാളനങ്ങളുടെ താളത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌, ഞങ്ങളുടെ സംഭാഷണത്തില്‍ കൗതുകം പൂണ്ട്‌ തലയാട്ടി നില്‍ക്കുകയായിരുന്നു ആ കൊച്ചു ഈന്തപ്പനസുന്ദരിയപ്പോള്‍.

നാളുകള്‍ കടന്നുപോയി. ആ മരം വളര്‍ന്നു. അതിന്റെ ചുവട്ടിലാണ്‌ മാളുട്ടി ആദ്യമായി ഒറ്റയടിവെച്ചു നടക്കാന്‍ പഠിച്ചത്‌. ഒരു ശൈത്യകാലം. ഫ്ലാറ്റില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ദിനങ്ങള്‍. തണുപ്പുകുറഞ്ഞ ചെറിയൊരിടവേളയില്‍ ഒരുപാടു നാളുകള്‍ക്കുശേഷം ആ വെള്ളിയാഴ്ച കോര്‍ണിഷിലെത്തി ഞങ്ങള്‍.

--" വിശ്വേട്ടാ, നമ്മുടെ സുന്ദരി,.അവള്‌.".---- ഒരു ഞെട്ടലോടെ വാക്കുകള്‍ മുഴുമിപ്പിയ്ക്കാനാവാതെ സുധ വിതുമ്പി. സങ്കടംകൊണ്ട്‌ കാറില്‍നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായി അവള്‍. ആ മരം മാത്രമല്ല കോര്‍ണീഷ്‌ നവികരണത്തിന്റെ ഭാഗമായി ആ പ്രദേശത്തെ എല്ലാ മരങ്ങളും മുറിച്ചു മാറ്റപ്പെട്ടിരുന്നു.ആസുരഭാവം പൂണ്ട ജേസിബി കരാളഹസ്തങ്ങള്‍ ഒരു യുദ്ധഭൂമി പോലെ ഉഴുതുമറിച്ചിട്ടിരിയ്ക്കുകയായിരുന്നു അവിടമാകെ. അവിടെയിവിടെയായി ഉണങ്ങാതെ ചിതറിക്കിടക്കുന്ന ഈന്തപനയോലകള്‍, ചില്ലകള്‍. പെട്ടന്നു വീശിയടിച്ച ശീതക്കാറ്റില്‍ വാടിയ ഈന്തപനയോലകളില്‍ നിന്നും ഒരിതള്‍ കാറിന്റെ ഫ്രണ്ട്‌ ഗ്ലാസ്സില്‍ സുധയുടെ മുന്നില്‍തന്നെ തന്നെ പറന്നുവന്നിരുന്ന്‌ എന്തോ മന്ത്രിയ്ക്കാന്‍ ബാക്കിയുണ്ടെന്നപോലെ മെല്ലെ ആടിയുലഞ്ഞു. അതുകണ്ട്‌ അവളുടേ തേങ്ങലിനു ശക്തി കൂടി. ആ നിമിഷം എന്റെ മനസ്സുമൊന്നു പിടഞ്ഞു.

പരസ്പരം ഒന്നും ഉരിയാടാതെ, കോര്‍ണീഷിന്റെ തീരങ്ങളിലെ തിരക്കു കുറഞ്ഞ വീഥികളിലൂടെ വെറുതെ കുറേനേരം ഡ്രൈവ്‌ ചെയ്തലഞ്ഞു .കണ്ണുനീര്‍ത്തുള്ളികളുടെ ചൂടില്‍ കരുവാളിയ്ക്കാന്‍ തുടങ്ങിയ മുഖം പൊത്തി സന്ധ്യ കടലില്‍ പോയ്‌മറഞ്ഞശേഷമാണ്‌ ഞങ്ങള്‍ ഫ്ലാറ്റിലേയ്ക്ക്‌ മടങ്ങിയത്‌. ഒരു നക്ഷത്രക്കുരുന്നിനെപോലും കണ്ണുചിമ്മി കളിയ്ക്കാനനുവദിയ്ക്കാതെ കറുത്ത കമ്പളം വാരിപ്പുതപ്പിച്ച്‌ ആകാശം നേരത്തെ ഉറങ്ങാന്‍ കിടന്ന ഒരു അമാവാസി രാവായിരുന്നു അത്‌. നവീകരിച്ച്‌ കുട്ടികളുടെ ഫണ്‍ സിറ്റി ആക്കി മാറ്റിയ ആ ഭാഗത്തേയ്ക്ക്‌ പിന്നെ ഒരിയ്ക്കലും പോയിട്ടില്ല ഞങ്ങള്‍. അങ്ങിനെ ഓര്‍ത്തോര്‍ത്ത്‌ പറയാന്‍ തുടങ്ങിയാല്‍ എത്രയെത്ര അനുഭവങ്ങള്‍. നാട്ടില്‍ തറവാട്ടുപറമ്പിലെ മണ്ണിനെ സ്നേഹിയ്ക്കുന്ന അതെ വികാരത്തോടെ ഇവിടുത്തെ മണല്‍തരികളേയും സ്നേഹിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു. ഈ ഭൂപ്രദേശവുമായി വല്ലാത്തൊരാത്മബന്ധം വളര്‍ന്നിരിയ്ക്കുന്നു..

അറിയാം വിശ്വേട്ടാ, എനിയ്ക്കു മനസ്സിലാകുന്നു. പൊരുത്തമുള്ള മനസ്സുകളുടെ ഒത്തുചേരലില്‍ ഏതു മണല്‍ക്കാടും പൂങ്കാവനമായി മാറും ...സത്യത്തില്‍ നമ്മള്‍തമ്മില്‍ പരിചയപ്പെട്ട അന്നു മുതല്‍ ഞാന്‍ ഒരുപാടു കൗതുകത്തോടെ,.നേരിയ അസൂയയോടെ ശ്രദ്ധിയ്ക്കാറുണ്ട്‌ നിങ്ങളുടെ ദാമ്പത്യം. വിശ്വേട്ടന്‍ പറഞ്ഞില്ലെ കോടികളുടെ ആസ്തികളെപറ്റിയൊക്കെ .ശരിയാണ്‌,അത്‌ ബിസിനെസ്സിന്റെ പ്രത്യേകതയാണ്‌. അവിടെ വളര്‍ച്ചയുടെ കണക്കുകള്‍ സമാന്തര പ്രോഗ്രഷനുമപ്പുറം സമഗുണിതപ്രോഗ്രഷനും കടന്നു മുന്നോട്ടു കുതിയ്ക്കും. പക്ഷെ, അതിലുമൊക്കെ എത്രയൊ ശ്രേഷ്ഠവും മഹത്ത്വരവുമാണ്‌ ഉത്തമമായൊരു ദാമ്പത്യബന്ധം. അതിനുള്ള ഭാഗ്യം ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടില്ല അത്‌. പറയുവാനാണെങ്കില്‍ ഒരുപാടു പറയാനുണ്ട്‌ വിശ്വേട്ടാ എനിയ്ക്കും.

മോളിയുടേയും റീത്തയുടെയുടേയും കെട്ടിയവന്മാര്‍ക്ക്‌ നാട്ടില്‍നിന്നാല്‍ ഒരു ഗതിയുമുണ്ടാകില്ല തോമസുട്ടി,...നീ എങ്ങിനെയെങ്കിലും അവരെ അക്കരെയ്ക്കൊന്നു കൊണ്ടുപോ..മോളിയുടെ കെട്ടിയവന്‌ മദ്യപാനം,ചീട്ടുകളി,...ഇനി ഇല്ലാത്ത ദുശീലങ്ങളൊന്നുമില്ല, റീത്തയുടെ മാപ്പിളയാണെങ്കില്‍ വല്ലാത്തൊരു പാവത്താനുമായിപോയി,..അമ്മച്ചി പറയുന്നതു മോനു മനസ്സിലാകുന്നുണ്ടോ..-- ഫോണില്‍ കൂടിയുള്ള അമ്മച്ചിയുടെ നിരന്തരമായുള്ള ആവാലതികളില്‍ ന്യായുമുണ്ടെന്നു തോന്നാന്‍ തുടങ്ങി.അധികം വൈകാതെ അവരെ രണ്ടുപേരേയും ഇങ്ങോട്ടു കൊണ്ടുവന്നു....രണ്ടുപേര്‍ക്കും സ്വന്തമായി ബക്കാലകളേര്‍പ്പാടാക്കികൊടുത്തു...ഇപ്പോഴതു സൂപ്പര്‍മാര്‍ക്കറ്റായി വളര്‍ന്നു...അവരും അങ്ങിനെ പച്ചപിടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. സ്ക്കൂള്‍ ടീച്ചറായ സോഫിയയ്ക്ക്‌ ഒരു വക്കീലിനെത്തന്നെ വരനായി കിട്ടണമെന്നുള്ളത്‌ എന്റെ ഒരു മോഹമായിരുന്നു. അങ്ങിനെ അറിയപ്പെടുന്ന യുവ അഭിഭാഷകന്‍ ടോമിപുളിയ്ക്കന്‍ എന്റെ ഇളയ അളിയനുമായി. എനിയ്ക്കണിയാന്‍ യോഗമില്ലാതെപോയ ആ കറുത്തകുപ്പായം ഞങ്ങളുടെ വീടിന്റെ അകത്തളത്തിലെ ഡ്രസ്സ്‌ സ്റ്റാന്‍ഡില്‍ തൂങ്ങികിടക്കുന്നതു കണ്ട്‌ നിര്‍വൃതിയടഞ്ഞു ഞാന്‍. അങ്ങിനെ വിചാരിയ്ക്കുന്ന ഏതു കാര്യവും നടപ്പാക്കാന്‍ പറ്റുന്ന ഒരവസ്ഥയിലെയ്ക്കു വളര്‍ന്നിരിയ്ക്കുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയ ഈ തോമസുട്ടി.
എന്നിട്ടോ...!.എന്തു നേടി..? ആകെ കൂട്ടിക്കിഴിച്ചു വരുമ്പോള്‍ കുറെ പണം, സമൂഹത്തില്‍ മാന്യത. ഒരു ഭാഗത്ത്‌ സമ്പത്ത്‌ കുമിഞ്ഞുകൂടുമ്പോള്‍ മറുഭാഗത്ത്‌ മറ്റു പലതു ചോര്‍ന്നു പോകാന്‍ തുടങ്ങുന്നു എന്ന തിരിച്ചറിവ്‌ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. കലാലയജീവിതം.ആദര്‍ശം..! അതൊന്നുമല്ല വിശ്വേട്ടാ..അതൊക്കെ എന്നോ മറന്നു കഴിഞ്ഞ അദ്ധ്യായങ്ങള്‍.

പുതിയതായി ഷെയറെടുത്തു തുടങ്ങിയ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ തുച്ഛവില കൊടുത്തു വാങ്ങി തൊഴുത്തിലിട്ടെന്നപോലെ സൂക്ഷിയ്ക്കുന്ന മനുഷ്യജീവികളുടെ മണിക്കൂറുകള്‍ക്കു വിലപേശി വന്‍തുക വാങ്ങി വലിയ കമ്പനികളിലേയ്ക്ക്‌ ആട്ടിതെളിയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ മനസ്സിലേയ്ക്കു ഞങ്ങളുടെ പഴയ കാളകള്‍, വെളുമ്പനും എണ്ണമയിലിയും കടന്നു വരും..നിസ്സഹായരായ ഈ മനുഷ്യജീവികളുടെ കണ്ണുകളിലും അവയുടെ കണ്ണുകളിലെ അതെ ദൈന്യത തളംകെട്ടി നില്‍ക്കുന്നതായി തോന്നും..മനസ്സ്‌ അസ്വസ്ഥമാകുന്ന അത്തരം വൈകുന്നേരങ്ങളില്‍ ഒരു സെവന്‍ -അപ്‌ ബോട്ടിലുകൊണ്ടൊന്നും ഉറക്കം വരില്ല. ഇരുപതുവര്‍ഷം മുമ്പ്‌ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യവിഭവശേഷിയുടെ മഹത്വത്തെക്കുറിച്ച്‌ ഉദാഹരണസഹിതം സവിസ്തരം പ്രസംഗിച്ച്‌ കേരളവര്‍മ്മ കോളേജിലെ ആല്‍മരങ്ങളെയും,മാമ്പൂക്കളെയും ഒരുപോലെ കോരിത്തരിപ്പിച്ച തോമസുട്ടിയ്ക്കു വന്ന മാറ്റം..! മുഖത്തെ ആ താടി മാത്രമുണ്ട്‌ ബാക്കിയായി. .അതും അവിടെയിവിടെ നരയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

--"അച്ചായോ ഒന്നുകില്‍ അതങ്ങ്‌ വടിച്ചു കളയ്‌,..അല്ലെങ്കില്‍ ഏതെങ്കിലും കരി വാങ്ങിതേച്ച്‌ അതൊന്നു മെനയാക്കിയെടുക്ക്‌... ഇതൊരുമാതിരി വയസ്സന്മാരുടെ കൂട്ട്‌.---മേഴ്‌സിയുടെ പരിഹാസം കേട്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ താണ്ടിയുള്ള സഞ്ചാരത്തിനിടയില്‍ കാലം എന്നില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങളാണ്‌ വെള്ള കയറാന്‍ തുടങ്ങിയ ഈ താടിരോമങ്ങള്‍. അതില്‍ കരിവാരിതേച്ച്‌ മുഖം മിനുക്കി എന്തിനു ഞാന്‍ വര്‍ത്തമാനകാലത്തില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിയ്ക്കണം.

--തോമസുട്ടി ഇത്രചെറുപ്പത്തില്‍ എങ്ങിനെയാടാ നിനക്ക്‌ ഇത്രമാത്രം താടിയും മീശയും വളരാന്‍ തുടങ്ങിയത്‌. കരടിയുടെ ജന്മമായിരിയ്ക്കും,.നല്ല വെളുത്ത്‌ സുന്ദരനായ കരടി. ഉള്ളതു പറയമല്ലോ... നിന്റെ ഈ താടിയുടെ ചന്തം മാത്രം മതി മോനെ ഏതു പെണ്ണിനും നിന്നോടു പ്രേമം തോന്നാന്‍,...എന്നുകരുതി ഏതെങ്കിലുമൊക്കെ പെണ്ണിനെ കയറിയങ്ങു പ്രേമിയ്ക്കാന്‍ പോയാല്‍..? വിവരമറിയും നീ...സോണിയ ആരാണെന്ന്‌ അപ്പോഴറിയും.-- വല്ലാത്ത ഭ്രമമായിരുന്നു എന്റെ കാന്താരിമുളകിന്‌..സോണുവിന്‌ ഈ താടിയോട്‌.

സത്യത്തില്‍ സോണിയയെ ഞാന്‍ എന്നോ മറന്നു കഴിഞ്ഞതാണ്‌. ആദ്യം മുതലെ മേഴ്‌സിയെ ഞാന്‍ സ്നേഹിച്ചിരുന്നു...ഇന്നും സ്നേഹിയ്ക്കുന്നു. പക്ഷെ എന്നിട്ടും എവിടെയൊക്കയൊ പിഴയ്ക്കുന്നു. അവളുടെ കുറ്റമല്ല....ആരുടെയും കുറ്റമല്ല. പക്ഷെ ഞങ്ങളുടെ സ്വഭാവങ്ങളിലെ പൊരുത്തകേടുകള്‍. എന്തോ എത്ര ശ്രമിച്ചിട്ടും കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയുന്നില്ല.എന്തിനൊക്കെയൊവേണ്ടി പരസ്പരം വാശിയോടെ മല്‍സരിച്ചോടുന്നു ഞാനും മേഴ്‌സിയും ക്രമേണ അകന്നകന്നുപോകുന്നു. പണ്ട്‌ മല്‍സരബുദ്ധിയോടെയുള്ള നെട്ടോട്ടം ആവശ്യമായിരുന്നു,..അന്ന്‌പരസ്പരാധാരണയുമുണ്ടായിരുന്നു...ലക്ഷ്യബോധമുണ്ടായിരുന്നു.പക്ഷെ ഇന്ന്‌. പരസ്പരധാരണയില്ലതെ തുടരുന്ന യാത്രയില്‍ തികച്ചു അപരിചിതരാകാന്‍ തുടങ്ങുന്നതു പോലെ. യാന്ത്രികമായി ഉരുളുന്നു ചക്രങ്ങള്‍. പാളങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതുപോലെ ഒരു തോന്നല്‍ മനസ്സില്‍ ഭീതിയുണര്‍ത്തുന്നു. പാളങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായതു പോലെ ആടിയുലയുന്നു പലപ്പോഴും ദാമ്പത്യം. ബന്ധങ്ങളും ബന്ധപ്പെടലുകളും പലപ്പോഴും ചടങ്ങുകള്‍ മാത്രമാകുന്നു. എല്ലാത്തിലും ഒരു തരം മടുപ്പ്‌ പ്രകടമാകാന്‍ തുടങ്ങുന്നു.

നിത്യവും കേള്‍ക്കുന്ന ഗാനത്തിന്‌ നിരന്തരമായി താളം നഷ്ടപ്പെട്ട്‌ സ്നേഹനിരാസത്തിന്റെ അപശ്രുതി പടര്‍ന്ന്‌ നിലയ്ക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിന്റെ ശൂന്യതയിലേയ്ക്ക്‌ പണ്ടെന്നോ മോഹിച്ച്‌ പൂര്‍ണ്ണമായും കേള്‍ക്കാന്‍ കഴിയാതെപോയ ഗാനത്തിന്റെ മാധുര്യം കിനിയുന്നതു മനുഷ്യസഹജമല്ലെ വിശ്വേട്ടാ .അങ്ങിനെയാണ്‌ പലപ്പോഴും സോണിയ എന്റെ ചിന്തകളില്‍ വീണ്ടും കടന്നു വരാന്‍ തുടങ്ങിയത്‌.-- ഒരു നിമിഷം നിശ്ശബ്ദനായി തോമസ്സുട്ടി.

"എടാ തോമസുട്ടി, നീ എപ്പോഴെങ്കിലും വെറുതെ ഒരു രസത്തിന്‌ സോണിയയെപ്പറ്റി മേഴ്‌സിയോട്‌ പറഞ്ഞിട്ടുണ്ടോ."

"ഇല്ല വിശ്വേട്ടാ,.എനിയ്ക്കറിഞ്ഞുകൂടെ പെണ്ണുങ്ങളുടെ മനസ്സ്‌. ഇതതൊന്നുമല്ല...സ്നേഹക്കുറവുമല്ല...അവിശ്വാസത്തിന്റെ പ്രശ്നങ്ങളുമില്ല...പക്ഷെ, അവള്‍ക്ക്‌ എല്ലാറ്റിലും വലുത്‌ അവളുടെ പ്രൊഫഷനാണ്‌. ജോലിയുപേക്ഷിച്ച്‌.ഒരു വീട്ടമ്മയുടെ റോളില്‍ മക്കള്‍ക്കു താങ്ങായി....എനിയ്ക്കു തണലും കുളിരുമായി സ്വസ്ഥമായികഴിയുന്ന കാര്യം അവള്‍ക്കു ആലോചിയ്ക്കാന്‍ പോലും കഴിയുന്നില്ല. ഇല്ലായ്മയുടെ കാലത്ത്‌ തുണയായി നിന്ന പ്രൊഫെഷനോടുള്ള അവളുടെ ആത്മബന്ധം അതെന്നിയ്ക്കു മനസ്സിലാക്കാനും അംഗീകരിയ്ക്കാനും കഴിയും. പക്ഷെ ഇന്നവളുടെ മോഹങ്ങള്‍ അതിരുകടക്കുന്നു. യൂറോപ്പിലും ആസ്ട്രേലിയായിലും മറ്റും പോയി സെറ്റില്‍ ചെയ്ത കൂട്ടുകാരികള്‍ക്കൊപ്പം അക്കരപ്പച്ചകള്‍ തേടാനൊരുങ്ങുന്നു. എന്തിനുവേണ്ടി.! .ആവശ്യത്തില്‍ കൂടുതല്‍ ഈ മണല്‍നഗരത്തില്‍ നിന്നും കോരിയെടുക്കാന്‍ കഴിയുന്നുണ്ടല്ലോ എനിയ്ക്ക്‌. എന്നെ മനസ്സിലാക്കുന്നില്ല അവള്‍, എന്റെ ഇഷ്ടങ്ങളെ, അഭിപ്രായങ്ങളെ അംഗികരിയ്ക്കുന്നില്ല....എല്ലാം തന്നിഷ്ടത്തിനു ചെയ്യാനൊരുങ്ങുന്നു..അതാണ്‌ വിശ്വേട്ടാ എന്നെ ഏറേ ദുഃഖിപ്പിയ്ക്കുന്നത്‌.
ജീവിതം തുടങ്ങിയ ആദ്യനാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പരസ്പരം മനസ്സുതുറക്കാന്‍,.മനസ്സിലാക്കാന്‍, വിശ്വാസമാര്‍ജിയ്ക്കാന്‍, എന്തിനേറെ ചേര്‍ത്തുനിര്‍ത്തി തലോലിച്ചു ബന്ധം അരക്കിട്ടുറപ്പിയ്ക്കാന്‍ പോലും വേണ്ടത്ര സമയം കണ്ടെത്താതെ പോയി..ഷിഫ്റ്റടിസ്ഥാനത്തില്‍, ഘടികാരത്തിന്റെ സൂചികള്‍പോലെ തീര്‍ത്തും യാന്ത്രികമായി ഒരുപാടു നാളുകളിലെ ഒറ്റയ്ക്കുള്ള ഒഴുക്കായിരുന്നല്ലൊ ഞങ്ങളുടേത്‌. ഒരു പക്ഷെ അതവളുടെ മനസ്സിനെ സ്വാധീനിച്ചിരിയ്ക്കാം.എന്റെ തെറ്റുകള്‍ തന്നെയാണത്‌. ഞാനതു മനസ്സിലാക്കുന്നു വിശ്വേട്ടാ..ഇയ്യിടെയായി മേഴ്‌സിയ്ക്കു പുതിയൊരു ശീലവും കൂടി തുടങ്ങിയിരിയ്ക്കുന്നു. അമിതമായ ഭക്തി, പ്രാര്‍ത്ഥന, ഉപവാസം....അവധിയുള്ള ദിവസങ്ങളില്‍ വ്യഴാഴ്ച വൈകുന്നേരം അവളുടെ കൂട്ടുകാരി സൂസിയുടെ ഫ്ലാറ്റില്‍ രാവു മുഴുവന്‍ തുടരുന്ന പ്രാര്‍ത്ഥനയും ഉപവാസവും ചിലപ്പോള്‍പിറ്റെ ദിവസം ഉച്ചവരെ നീണ്ടു നില്‍ക്കും.

-അവധിദിനങ്ങളില്‍ ഒന്നിച്ചിരിയ്ക്കാന്‍ അപൂര്‍വ്വമായി മാത്രം വീണു കിട്ടുന്ന അവസരങ്ങള്‍. അത്‌ അച്ചായനോടും മക്കളൊടുമൊപ്പം ചിലവഴിയ്ക്കുന്നതിനു പകരം. ഇത്രമാത്രം ഉപവസിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും എന്താണുള്ളത്‌ മോളെ .അതിനുതക്കവണ്ണം പ്രായമൊന്നും ആയില്ലല്ലൊ മേഴ്‌സി നമുക്ക്‌--

"അച്ചായോ...ദൈവത്തിനു നിരക്കാത്ത വര്‍ത്തമാനമൊന്നും പറയരുത്‌....ഇന്നീ കാണുന്ന ഐശ്വര്യങ്ങള്‍ക്കൊക്കെ കാരണം കര്‍ത്താവിന്റെ അനുഗൃഹമാണെന്ന കാര്യം മറക്കരുത്‌...അച്ചായനെ പറഞ്ഞിട്ടും കാര്യമില്ല....ഇതെല്ലം പഠിയ്ക്കേണ്ട പ്രായത്തില്‍ കൊടിയും പിടിച്ച്‌ ഇങ്കുലാബും വിളിച്ച്‌ ദൈവനിഷേധവും പറഞ്ഞു നടന്ന ശീലമല്ലെ ഉള്ളു."

ദൈവനിഷേധം കൊണ്ടായിരുന്നില്ല..മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗികരിയ്ക്കാനും മനസ്സിലാക്കാനുമുള്ള പാകതയും പക്വതയുമൊക്കെ മനസ്സിനു കൈവന്നിട്ടുണ്ട്‌. പക്ഷെ,അവള്‍ വിശ്വസ്സിയ്ക്കുന്ന ദൈവമായിട്ടു കൂട്ടിചേര്‍ത്തു തന്ന ജീവിതം അതാസ്വദിയ്ക്കേണ്ട ആദ്യനാളുകളില്‍ വേണ്ടത്ര ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല..ഇപ്പോള്‍ അതിനുള്ള അവസരം ഒത്തു വന്നപ്പോള്‍.!
അന്തിയാവോളം ചവറടിച്ചുകൂട്ടിയിട്ട്‌. അത്‌ കത്തിച്ചു തീ കാഞ്ഞ്‌ കുളിരകറ്റാന്‍ യോഗമില്ലാതെ തണുത്തു വിറങ്ങലിച്ചിരിയ്ക്കേണ്ടിവരുന്നവരെക്കുറിച്ചു കേട്ടിട്ടില്ലെ..വല്ലാത്തൊരു നിയോഗമാണവരുടേത്‌...അതു തന്നെയാണ്‌ വിശ്വേട്ടാ എന്റെ അവസ്ഥയും..

ബാച്ചിലര്‍ ലൈഫിലെ ഇല്ലായ്മയുടെ കാലത്ത്‌ കമ്പനിയ്ക്കായി ഒരു രസത്തിനുവേണ്ടി തുടങ്ങിയതാണ്‌ മദ്യവുമായുള്ള ഈ സൗഹൃദം...പിന്നെപിന്നെ 12 മണിക്കൂര്‍ ഡ്യൂട്ടി നല്‍കുന്ന മേലുവേദനയ്ക്കൊരാശ്വസമായി മാറുകയായിരുന്നു. ഇന്നതു മനസ്സിന്റെ നൊമ്പരങ്ങള്‍ക്ക്‌ താല്‍ക്കാലികാശ്വസം നല്‍കാന്‍ കഴിയുന്ന ദിവ്യാഔഷധമായി മാറിയിരിയ്ക്കുന്നു.

കാശായി, മാന്യതയുമായി.മദ്യം മാത്രമല്ല എന്തും എത്ര വിലകൂടിയ ഇനവും വേണമെങ്കില്‍ വാങ്ങാന്‍ കഴിയുമെന്ന നിലയിലുമായി..പാലത്തിനക്കരെ ബഹുവര്‍ണ്ണമഴയില്‍ നീരാടി നില്‍ക്കുന്ന നഗരത്തിലേയ്ക്കും നീളാന്‍ തുടങ്ങി ആഘോഷങ്ങള്‍. പുതിയ ശീലങ്ങള്‍... രീതികള്‍..ലക്ഷ്യങ്ങള്‍...മാര്‍ഗങ്ങള്‍.. ആദര്‍ശം പ്രസംഗിച്ചു ആളുകളെ ആവേശംകൊള്ളിയ്ക്കാനല്ലാതെ "മറ്റൊന്നിനും കൊള്ളാത്ത" സോണിയയുടെ മെലിഞ്ഞു നീണ്ട പാവം തോമസുട്ടി ആളാകെ മാറിപോയിരിയ്ക്കുന്നു...രൂപത്തിലും ഭാവത്തിലും മാത്രമല്ല, സ്വഭാവത്തിലും..ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു...ഇതെവിടെ ചെന്നവസാനിയ്ക്കും.?

**കൃഷ്ണാ നീ ബേഗനെ ബാരോ..**

ഞെട്ടിയുണര്‍ന്നു. സുധയുടെ റിങ്ങ്‌ടോണ്‍. മുറിയിലെ ഇരുട്ടില്‍ ടേബിളില്‍ മൊബയില്‍ തിളങ്ങി പിന്നെ വിറച്ചു.

"എല്ലാം കഴിഞ്ഞു വിശ്വേട്ടാ.. നല്ല മഴയാണിവിടെ..ശവമടക്കം കഴിഞ്ഞ്‌ സിമിത്തേരിയില്‍ നിന്നും ആളുകള്‍ പള്ളിയങ്കണത്തിന്‍ എത്തിയപ്പോഴേയ്ക്കും തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്‌, തുലാവര്‍ഷമായല്ല. ഇടിയും മിന്നലും കാറ്റും കോലഹഹലങ്ങളൊന്നുമില്ലാതെ തിരുവാതിര ഞാറ്റുവേലയെന്നപോലെ കരുത്തോടെ, അണമുറിയാതെ... ശാന്തമായി..."-- സുധയുടെ ശബ്ദത്തിന്‌ വല്ലാത്ത തണുപ്പ്‌.

പെയ്യട്ടെ സുധേ, നിര്‍ത്താതെ പെയ്യട്ടെ. ആ മഴത്തുള്ളികളുടെ കുളിരില്‍ അവന്‍ നനഞ്ഞു കുതിരട്ടെ. കല്ലറകെട്ടി അലങ്കരിയ്ക്കും മുമ്പെ പച്ചമണ്ണിന്റെ ഗന്ധം മതിവരുവോളം നുകരട്ടെ.. ഋതുഭേദങ്ങളുടെ താളമേളങ്ങള്‍ അറിഞ്ഞാസ്വദിച്ചിട്ടില്ല ആ പാവം ഇതുവരെ. ഓട്ടമായിരുന്നു എന്നും.നെട്ടോട്ടം..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും വേണ്ടി..ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി. കുടുംബത്തിനു വേണ്ടി.സുഹൃത്തുക്കള്‍ക്കുവേണ്ടി. പിന്നേയും ആര്‍ക്കൊക്കയോ വേണ്ടി.അവസാനം എന്തിനാണ്‌, എങ്ങോട്ടാണ്‌ എന്നറിയാത്ത അന്തമില്ലാത്ത കുതിപ്പിനിടയില്‍ കടിഞ്ഞാണ്‍ പൊട്ടിയതും ദിശ തെറ്റിയതുപോലും അറിഞ്ഞില്ല അവന്‍.  ഒടുവില്‍ ഈ മരുഭൂമിയില്‍.....- വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി..

"വിശ്വേട്ടാ..ലൈറ്റുപോലുമിടാതെ റൂമില്‍ ഒറ്റയ്ക്കിരുന്ന്‌ ഓരോന്നോര്‍ത്ത്‌ ഇങ്ങിനെ മനസ്സ്‌ വിഷമിപ്പിയ്ക്കാതെ ഏതെങ്കിലും ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ ഒന്നു കറങ്ങി വരു..അതിനു ഇനി ആരാ വിശ്വേട്ടനവിടെ നല്ല ഫ്രണ്ടായുള്ളത്‌ അല്ലെ...മാളുട്ടിയെ ഹോസ്റ്റലിലാക്കി എത്രയും പെട്ടന്ന്‌ ഞാനങ്ങു തിരിച്ചുവന്നാലോ, അല്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച്‌ വിശ്വേട്ടനിങ്ങു പോന്നോളു..സമ്പാദ്യത്തിലും കരുതലിലും മറ്റും ഇത്രയേ കാര്യമുള്ളു എന്നു മനസ്സിലായില്ലെ"--- സുധയുടെ വാക്കുകളില്‍ ഉത്‌കണ്ഠ. അവള്‍ക്കറിയാം ഏതോരാള്‍ക്കൂട്ടത്തിനിടയിലും തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന അവളുടെ വിശ്വേട്ടന്റെ മനസ്സ്‌.

സുധേ, നമ്മുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്ന പുതിയ താമസക്കാരെ ഒരു മാസമായിട്ടും ഇതുവരെ പരിചയപ്പെട്ടില്ല വിശ്വേട്ടന്‍, പക്ഷെ, നീ പോയതിനുശേഷം നെറ്റിലൂടെ ലോകം മുഴുവന്‍ സുഹൃത്തുക്കളെ നേടിയെടുക്കാന്‍ സമയം കണ്ടെത്തുന്നു..അന്റാര്‍ട്ടിക്ക മുതല്‍ ആര്‍ട്ടിക്‌ സമുദ്രത്തിന്റെ തീരം വരെ നീളുന്നു അവരുടെ നിര. ഒരര്‍ത്ഥത്തില്‍ ഏറെ ആഴത്തിലിറങ്ങാത്ത അത്തരം വിദൂര സൗഹൃദങ്ങളാണ്‌ എപ്പോഴും നല്ലത്‌. അപ്രതീക്ഷിതമായുണ്ടാകുന്ന വേര്‍പ്പാടിന്റെ വിരല്‍പ്പാടുകള്‍ ഒരിയ്ക്കലും ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി മുറിവുകളുണ്ടാക്കില്ല. സുഹൃദ്‌വലയത്തില്‍ നിന്നും ഒരാള്‍ അപ്രത്യക്ഷനായാല്‍പോലും ആരും ശ്രദ്ധിയ്ക്കില്ല. അയാള്‍ക്കെന്തുപറ്റി എന്നോര്‍ക്കാന്‍ നേരം കിട്ടാത്തവിധം ഊര്‍ജസ്വലരായ ഉറുമ്പിന്‍ക്കൂട്ടമെന്നപോലെ അണിവെച്ചു കടന്നു വരുന്ന പുത്തന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്നു സഞ്ചരിയ്ക്കുന്ന തിരക്കിലായിരിയ്ക്കും എല്ലാവരും.അതാണ്‌ ശരി..അതിനുമപ്പുറം എല്ലാം...?. ഒടുവില്‍ വെറുതെ ദുഃഖിയ്ക്കാന്‍ വേണ്ടി മാത്രം....

കണ്ണുകള്‍ നിറയുന്നു.റേഞ്ചു കുറഞ്ഞ മുറിയില്‍ തന്റെ തളര്‍ന്ന മനസ്സും കൂടിയാവുമ്പോള്‍ സുധയുടെ വാക്കുകള്‍ മുറിയുന്നു. അവ്യക്തത പടരുന്നു. നെറ്റില്‍ കയറണം അവളുമായി ഇനിയും കുറെനേരം സംസാരിച്ചിരിയ്ക്കണം.പിന്നെ മുഖപുസ്തകം തുറക്കണം..അതിന്റെ താളുകളിലെ പുഞ്ചിരിയ്ക്കുന്ന മുഖങ്ങളുമായി സൗഹൃദം പങ്കിടണം..അതൊക്കെയല്ലെ ഉള്ളു ഈ വരിഞ്ഞു മുറുക്കി വീര്‍പ്പുമുട്ടിയ്ക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി ഈ മരുഭൂമിയില്‍ തനിയ്ക്ക്‌ ബാക്കി..


കൊല്ലേരി തറവാടി
09/11/2012

14 comments:

  1. മഴ ശമിച്ച മനസ്സിലെ മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മത്തുള്ളികള്‍ പെയ്തിറങ്ങുന്നതുപോലെ കുളിരു പകരുന്ന അനുഭവങ്ങള്‍ അതെല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. സുഖസ്മരണകളുടെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ ഭൂതക്കാലത്തിന്റെ നനുത്ത താഴവരകളിലൂടെ ഒഴുകിനടക്കുക സുഖകരമായ ഒരനുഭവം തന്നെയാണ്‌ തോമസുട്ടി നിനക്കുമാത്രമല്ല മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും. ഇയ്യിടെയായി എന്റെ മനസ്സും അങ്ങിനെയാണ്‌. തക്കം കിട്ടിയാല്‍ ഓര്‍മ്മകളുടെ നെയ്യുറുമ്പുകള്‍ മെല്ലെ ഭൂതക്കാലത്തിന്റെ പഞ്ചസാരഭരണിയിലേയ്ക്ക്‌ കൊതിയോടെ അരിച്ചിറങ്ങും.

    ReplyDelete
  2. തേങ്ങയടിച്ചുകൊണ്ട് പറയുന്നു,,
    വളരെ നന്നായിരിക്കുന്നു,
    ഒപ്പം പുനർവായനക്കായി കോപ്പി ചെയ്യുന്നു..

    ReplyDelete
  3. മുഴുവനും വായിച്ചു. നന്നായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങള്‍.ഏതു മനസ്സും വായിക്കാനാവുന്ന ഒരു എഴുത്തുകാരനായി മാറട്ടെ.......

    ReplyDelete
  4. നന്നായിരിക്കുന്നു രചന
    വായനാസുഖം നല്‍കുന്ന ശൈലി.
    ആശംസകള്‍

    ReplyDelete
  5. വായന തുടരുന്നു...

    ReplyDelete
  6. അതെ.. ഇതൊക്കെയല്ലെ ഈ മരുഭൂമിയിൽ ഇനി കൂട്ട്....
    ആശംസകൾ...

    ReplyDelete
  7. വിശ്വേട്ടനും തോമസ്‌ അച്ചായനും സുധയും

    എല്ലാം അടുതിരുന്നു കഥ പറയുമ്പോലെ..

    സുന്ദരം ആയ രചന ശൈലി ഉണ്ട് കൊല്ലേരി

    താങ്ങള്‍ക്ക് ..


    മേഴ്സി എന്നാ കഥാപാത്രം

    പ്രവാസി മനസ്സുകള്‍ക്ക് നന്നായി മനസ്സിലാകുന്ന

    ഒരു യാഥാര്‍ത്ഥ്യം മാത്രം..ഇനിയും എഴുതുക..

    .ആശംസകള്‍..

    ReplyDelete
  8. കൊല്ലേരി നല്ല ഒരെഴുത്തുകാരനാണ് താങ്കൾ എന്നു വീണ്ടൂം വീണ്ടും തൈളിയിച്ചുകൊണ്ടേയിരിക്കുന്നു. കമന്റെഉകൾ എഴുതാൻ ചിൽ‌പ്പൊന്നും പറ്റാറില്ല, എന്നാലും എല്ലാം വായിക്കുന്നുണ്ട്.

    ReplyDelete
  9. കുറെ ദിവസങ്ങൾക്കു ശേഷം എത്തിയതാണ്...കൊള്ളാം...തുടരൂ...ആശംസകളോടെ ഒപ്പം ചേരുന്നു....

    ReplyDelete
  10. കഴിഞ്ഞ ഭാഗത്തെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു ഇപ്രാവശ്യം. ഓരോന്നും ചുറ്റുപാടില്‍ കാണുന്ന കഥാപാത്രങ്ങളെ പോലെ, അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാകുന്ന ചില ചിന്തകള്‍ പോലെ .. അഭിനന്ദനങ്ങള്‍..

    ReplyDelete
  11. വായിച്ചിട്ട് കുറെ ദിവസമായെങ്കിലും ഹാജർ ഇന്ന് തരുന്നൂ..

    ReplyDelete
  12. ഇപ്രാവശ്യം വരാന്‍ ഒരുപാട് വൈകി. മൂന്ന് ഭാഗവും വായിച്ചു. പതിവ് പോലെ ഹൃദയ സ്പര്‍ശിയായ എഴുത്ത്. അഭിനന്ദനങ്ങള്‍...

    ReplyDelete
  13. വൈകിയാണേലും ഞാനും കൂടെ എത്തി ..നന്നായിരിക്കുന്നു
    അഭിനന്ദനങ്ങള്‍ !

    ReplyDelete