Showing posts with label ചുമ്മാ.... Show all posts
Showing posts with label ചുമ്മാ.... Show all posts

Friday, November 9, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-3 ( തോമസുട്ടി യാത്ര പറയുന്നു)


---നിനയ്ക്കറിയോ തോമസുട്ടി നീ പറയുന്നതുപോലെ, കോടികള്‍ നിറഞ്ഞ ആസ്തികളുടെ കണക്കുകളൊന്നും പറയാനുണ്ടാകില്ല വിശ്വേട്ടന്റെ കണക്കുപുസ്തകത്തില്‍. മാളുട്ടിയുടെ പഠിത്തം...അവളുടെ കല്യാണം ഇതൊക്കെ കഴിയുന്നതോടെ കാലിയാവുന്ന കനമെ ഇന്നും എന്റെ പേര്‍സിനുള്ളു. അവസാനം തറവാടു പറമ്പും അതിനുപുറകിലെ മനയ്ക്കലെപാടത്തെ മുപ്പതുപറ കണ്ടവും മാത്രമാവും ബാക്കി. അവിടെ ആ ഗ്രാമീണാന്തരീക്ഷത്തില്‍ സുധയുമൊത്തുചിലവഴിയ്ക്കുന്ന സ്വസ്ഥമായ കുറെനാളുകള്‍. അത്രയ്ക്കൊക്കെ ലളിതമാണ്‌ വിശ്വേട്ടന്റെ ഭാവിസ്വപ്നങ്ങള്‍. അന്ന്‌ പറമ്പിലെ കിളികളോടു കിന്നരിച്ചും വയല്‍വരമ്പിലെ കളകളോട്‌ കളിപറഞ്ഞും സുധയോടൊത്ത്‌ സായാഹ്നസാവാരി നടത്തുന്ന നിമിഷങ്ങളിലും ഈ മണല്‍ നഗരവും ഇവിടെ ചിലവഴിച്ച ദിനങ്ങളും ജീവിതത്തിലെ അമൂല്യ സമ്പാദ്യമായി സ്മരണകളില്‍ നിറഞ്ഞു നില്‍ക്കും. മഴ ശമിച്ച മനസ്സിലെ മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മത്തുള്ളികള്‍ പെയ്തിറങ്ങുന്നതുപോലെ കുളിരു പകരുന്ന അനുഭവങ്ങള്‍ അതെല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും.സുഖസ്മരണകളുടെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ ഭൂതക്കാലത്തിന്റെ നനുത്ത താഴവരകളിലൂടെ ഒഴുകിനടക്കുക സുഖകരമായ ഒരനുഭവം തന്നെയാണ്‌ തോമസുട്ടി നിനക്കുമാത്രമല്ല മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും. ഇയ്യിടെയായി എന്റെ മനസ്സും അങ്ങിനെയാണ്‌. തക്കം കിട്ടിയാല്‍ ഓര്‍മ്മകളുടെ നെയ്യുറുമ്പുകള്‍ മെല്ലെ ഭൂതക്കാലത്തിന്റെ പഞ്ചസാരഭരണിയിലേയ്ക്ക്‌ കൊതിയോടെ അരിച്ചിറങ്ങും.

ഇവിടെയെത്തിയ ആദ്യനാളുകളില്‍ കാണുന്നതിലെല്ലാം വല്ലാത്ത പുതുമയായിരുന്നു സുധയ്ക്ക്‌. പാവം പെണ്ണ്‌, കൊപ്രക്കളത്തിന്റെ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന അവള്‍ക്ക്‌ നാളികേരത്തിന്റെ ഗന്ധമല്ലാതെ മറ്റെല്ലാം അപരിചിതമായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ എട്ടാം മാസം ഒരു ജനുവരിയിലെ കൊടുംതണുപ്പിനിടയിലാണ്‌ ഈ മണല്‍നഗരത്തിലേയ്ക്ക്‌ അവള്‍ ആദ്യമായി പറന്നിറങ്ങിയത്‌. ഉള്ളിലെ മോഹങ്ങളെല്ലാം ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്‌ ഒതുക്കത്തോടെ ഒളിപ്പിച്ചുവെച്ച്‌ കണ്ണുച്ചിമ്മി കൊതിക്കൂട്ടൊരുക്കി ആ മുഹൂര്‍ത്തത്തിനായി കാത്തിരുന്ന ശിശിരമാസരാവുകള്‍ക്ക്‌ പിന്നെ വല്ലാത്ത ആവേശമായിരുന്നു.

വെള്ളിയാഴ്ച മദ്ധ്യാഹ്നങ്ങളില്‍ രാവിലെമുതലുള്ള എസിയുടെ ഇരമ്പലില്‍നിന്നും മോചനം തേടിയുള്ള യാത്ര പലപ്പോഴും ചെന്നെത്താറ്‌ കോര്‍ണീഷിലാണ്‌. പിന്നെ അത്‌ വാരാന്ത്യങ്ങളിലെ ഒരു സ്ഥിരം പതിവായി മാറി. കോര്‍ണിഷിന്റെ വടക്കുകിഴക്കെ മൂലയില്‍ കടലിലേയ്ക്കു തള്ളിനില്‍ക്കുന്ന മുനമ്പുണ്ടായിരുന്നു അന്ന്‌. അവിടെ നിറയെ ഈന്തമരങ്ങള്‍ തണല്‍ വിരിച്ചു നിന്നിരുന്നു. ആ മരങ്ങളുടെ കൂട്ടത്തിലുള്ള ഒരു കൊച്ചു മരത്തിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സ്ഥിരതാവളം..ആ മരത്തിനോട്‌ ആദ്യദിനം മുതല്‍ക്കെ സുധയ്ക്ക്‌ എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ കാലമായിരിന്നു അത്‌.

"വിശ്വേട്ടാ നമ്മുടെ സുന്ദരിമരം പൂത്ത്‌ നിറയെ ഉണ്ണികള്‍ വിരിയാന്‍ തുടങ്ങി.! ആദ്യമായി ഈന്തപ്പന പൂത്തുവിടര്‍ന്നു നില്‍ക്കുന്നതു കാണുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകം തന്നെയായിരുന്നു അവളുടെ മുഖത്തും. തന്റെ വയറ്റിലും ഒരു ഉണ്ണി വിരിഞ്ഞു വളരാന്‍ തുടങ്ങിയെന്ന സന്തോഷം അവള്‍ എന്റെ ഹൃദയത്തില്‍ മന്ത്രിച്ചത്‌ അതേ മരത്തിന്റെ ചുവട്ടില്‍ വെച്ച്‌ തൊട്ടടുത്ത വെള്ളിയാഴ്ചയായിരുന്നു. പൊതുസ്ഥലത്തുവെച്ച്‌ സന്തോഷം പൂര്‍ണ്ണമായും പ്രകടിപ്പിയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയ എന്റെ എന്റെ മിഴികള്‍ ആദ്യം ദര്‍ശിച്ചത്‌ ആ ഈന്തമരത്തില്‍ വിടര്‍ന്നു വലുതാവാന്‍ തുടങ്ങിയ ഉണ്ണികളെയായിരുന്നു.--അതു ശരി,...നിങ്ങള്‍ രണ്ടു കൂട്ടുകാരികളും ഒരേ സമയത്തുതന്നെ പണി പറ്റിച്ചു അല്ലെ..--

ഉള്‍ക്കടലില്‍നിന്നും ഉപ്പുകോരികൊണ്ടുവന്ന്‌ കടല്‍കാറ്റ്‌ ഈന്തമരത്തിന്‌ കന്നിഗര്‍ഭശുശൃഷ ചെയ്യുന്ന സമയമായിരുന്നു അത്‌. കാറ്റിന്റെ ലാളനങ്ങളുടെ താളത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌, ഞങ്ങളുടെ സംഭാഷണത്തില്‍ കൗതുകം പൂണ്ട്‌ തലയാട്ടി നില്‍ക്കുകയായിരുന്നു ആ കൊച്ചു ഈന്തപ്പനസുന്ദരിയപ്പോള്‍.

നാളുകള്‍ കടന്നുപോയി. ആ മരം വളര്‍ന്നു. അതിന്റെ ചുവട്ടിലാണ്‌ മാളുട്ടി ആദ്യമായി ഒറ്റയടിവെച്ചു നടക്കാന്‍ പഠിച്ചത്‌. ഒരു ശൈത്യകാലം. ഫ്ലാറ്റില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ദിനങ്ങള്‍. തണുപ്പുകുറഞ്ഞ ചെറിയൊരിടവേളയില്‍ ഒരുപാടു നാളുകള്‍ക്കുശേഷം ആ വെള്ളിയാഴ്ച കോര്‍ണിഷിലെത്തി ഞങ്ങള്‍.

--" വിശ്വേട്ടാ, നമ്മുടെ സുന്ദരി,.അവള്‌.".---- ഒരു ഞെട്ടലോടെ വാക്കുകള്‍ മുഴുമിപ്പിയ്ക്കാനാവാതെ സുധ വിതുമ്പി. സങ്കടംകൊണ്ട്‌ കാറില്‍നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായി അവള്‍. ആ മരം മാത്രമല്ല കോര്‍ണീഷ്‌ നവികരണത്തിന്റെ ഭാഗമായി ആ പ്രദേശത്തെ എല്ലാ മരങ്ങളും മുറിച്ചു മാറ്റപ്പെട്ടിരുന്നു.ആസുരഭാവം പൂണ്ട ജേസിബി കരാളഹസ്തങ്ങള്‍ ഒരു യുദ്ധഭൂമി പോലെ ഉഴുതുമറിച്ചിട്ടിരിയ്ക്കുകയായിരുന്നു അവിടമാകെ. അവിടെയിവിടെയായി ഉണങ്ങാതെ ചിതറിക്കിടക്കുന്ന ഈന്തപനയോലകള്‍, ചില്ലകള്‍. പെട്ടന്നു വീശിയടിച്ച ശീതക്കാറ്റില്‍ വാടിയ ഈന്തപനയോലകളില്‍ നിന്നും ഒരിതള്‍ കാറിന്റെ ഫ്രണ്ട്‌ ഗ്ലാസ്സില്‍ സുധയുടെ മുന്നില്‍തന്നെ തന്നെ പറന്നുവന്നിരുന്ന്‌ എന്തോ മന്ത്രിയ്ക്കാന്‍ ബാക്കിയുണ്ടെന്നപോലെ മെല്ലെ ആടിയുലഞ്ഞു. അതുകണ്ട്‌ അവളുടേ തേങ്ങലിനു ശക്തി കൂടി. ആ നിമിഷം എന്റെ മനസ്സുമൊന്നു പിടഞ്ഞു.

പരസ്പരം ഒന്നും ഉരിയാടാതെ, കോര്‍ണീഷിന്റെ തീരങ്ങളിലെ തിരക്കു കുറഞ്ഞ വീഥികളിലൂടെ വെറുതെ കുറേനേരം ഡ്രൈവ്‌ ചെയ്തലഞ്ഞു .കണ്ണുനീര്‍ത്തുള്ളികളുടെ ചൂടില്‍ കരുവാളിയ്ക്കാന്‍ തുടങ്ങിയ മുഖം പൊത്തി സന്ധ്യ കടലില്‍ പോയ്‌മറഞ്ഞശേഷമാണ്‌ ഞങ്ങള്‍ ഫ്ലാറ്റിലേയ്ക്ക്‌ മടങ്ങിയത്‌. ഒരു നക്ഷത്രക്കുരുന്നിനെപോലും കണ്ണുചിമ്മി കളിയ്ക്കാനനുവദിയ്ക്കാതെ കറുത്ത കമ്പളം വാരിപ്പുതപ്പിച്ച്‌ ആകാശം നേരത്തെ ഉറങ്ങാന്‍ കിടന്ന ഒരു അമാവാസി രാവായിരുന്നു അത്‌. നവീകരിച്ച്‌ കുട്ടികളുടെ ഫണ്‍ സിറ്റി ആക്കി മാറ്റിയ ആ ഭാഗത്തേയ്ക്ക്‌ പിന്നെ ഒരിയ്ക്കലും പോയിട്ടില്ല ഞങ്ങള്‍. അങ്ങിനെ ഓര്‍ത്തോര്‍ത്ത്‌ പറയാന്‍ തുടങ്ങിയാല്‍ എത്രയെത്ര അനുഭവങ്ങള്‍. നാട്ടില്‍ തറവാട്ടുപറമ്പിലെ മണ്ണിനെ സ്നേഹിയ്ക്കുന്ന അതെ വികാരത്തോടെ ഇവിടുത്തെ മണല്‍തരികളേയും സ്നേഹിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു. ഈ ഭൂപ്രദേശവുമായി വല്ലാത്തൊരാത്മബന്ധം വളര്‍ന്നിരിയ്ക്കുന്നു..

അറിയാം വിശ്വേട്ടാ, എനിയ്ക്കു മനസ്സിലാകുന്നു. പൊരുത്തമുള്ള മനസ്സുകളുടെ ഒത്തുചേരലില്‍ ഏതു മണല്‍ക്കാടും പൂങ്കാവനമായി മാറും ...സത്യത്തില്‍ നമ്മള്‍തമ്മില്‍ പരിചയപ്പെട്ട അന്നു മുതല്‍ ഞാന്‍ ഒരുപാടു കൗതുകത്തോടെ,.നേരിയ അസൂയയോടെ ശ്രദ്ധിയ്ക്കാറുണ്ട്‌ നിങ്ങളുടെ ദാമ്പത്യം. വിശ്വേട്ടന്‍ പറഞ്ഞില്ലെ കോടികളുടെ ആസ്തികളെപറ്റിയൊക്കെ .ശരിയാണ്‌,അത്‌ ബിസിനെസ്സിന്റെ പ്രത്യേകതയാണ്‌. അവിടെ വളര്‍ച്ചയുടെ കണക്കുകള്‍ സമാന്തര പ്രോഗ്രഷനുമപ്പുറം സമഗുണിതപ്രോഗ്രഷനും കടന്നു മുന്നോട്ടു കുതിയ്ക്കും. പക്ഷെ, അതിലുമൊക്കെ എത്രയൊ ശ്രേഷ്ഠവും മഹത്ത്വരവുമാണ്‌ ഉത്തമമായൊരു ദാമ്പത്യബന്ധം. അതിനുള്ള ഭാഗ്യം ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടില്ല അത്‌. പറയുവാനാണെങ്കില്‍ ഒരുപാടു പറയാനുണ്ട്‌ വിശ്വേട്ടാ എനിയ്ക്കും.

മോളിയുടേയും റീത്തയുടെയുടേയും കെട്ടിയവന്മാര്‍ക്ക്‌ നാട്ടില്‍നിന്നാല്‍ ഒരു ഗതിയുമുണ്ടാകില്ല തോമസുട്ടി,...നീ എങ്ങിനെയെങ്കിലും അവരെ അക്കരെയ്ക്കൊന്നു കൊണ്ടുപോ..മോളിയുടെ കെട്ടിയവന്‌ മദ്യപാനം,ചീട്ടുകളി,...ഇനി ഇല്ലാത്ത ദുശീലങ്ങളൊന്നുമില്ല, റീത്തയുടെ മാപ്പിളയാണെങ്കില്‍ വല്ലാത്തൊരു പാവത്താനുമായിപോയി,..അമ്മച്ചി പറയുന്നതു മോനു മനസ്സിലാകുന്നുണ്ടോ..-- ഫോണില്‍ കൂടിയുള്ള അമ്മച്ചിയുടെ നിരന്തരമായുള്ള ആവാലതികളില്‍ ന്യായുമുണ്ടെന്നു തോന്നാന്‍ തുടങ്ങി.അധികം വൈകാതെ അവരെ രണ്ടുപേരേയും ഇങ്ങോട്ടു കൊണ്ടുവന്നു....രണ്ടുപേര്‍ക്കും സ്വന്തമായി ബക്കാലകളേര്‍പ്പാടാക്കികൊടുത്തു...ഇപ്പോഴതു സൂപ്പര്‍മാര്‍ക്കറ്റായി വളര്‍ന്നു...അവരും അങ്ങിനെ പച്ചപിടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. സ്ക്കൂള്‍ ടീച്ചറായ സോഫിയയ്ക്ക്‌ ഒരു വക്കീലിനെത്തന്നെ വരനായി കിട്ടണമെന്നുള്ളത്‌ എന്റെ ഒരു മോഹമായിരുന്നു. അങ്ങിനെ അറിയപ്പെടുന്ന യുവ അഭിഭാഷകന്‍ ടോമിപുളിയ്ക്കന്‍ എന്റെ ഇളയ അളിയനുമായി. എനിയ്ക്കണിയാന്‍ യോഗമില്ലാതെപോയ ആ കറുത്തകുപ്പായം ഞങ്ങളുടെ വീടിന്റെ അകത്തളത്തിലെ ഡ്രസ്സ്‌ സ്റ്റാന്‍ഡില്‍ തൂങ്ങികിടക്കുന്നതു കണ്ട്‌ നിര്‍വൃതിയടഞ്ഞു ഞാന്‍. അങ്ങിനെ വിചാരിയ്ക്കുന്ന ഏതു കാര്യവും നടപ്പാക്കാന്‍ പറ്റുന്ന ഒരവസ്ഥയിലെയ്ക്കു വളര്‍ന്നിരിയ്ക്കുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയ ഈ തോമസുട്ടി.
എന്നിട്ടോ...!.എന്തു നേടി..? ആകെ കൂട്ടിക്കിഴിച്ചു വരുമ്പോള്‍ കുറെ പണം, സമൂഹത്തില്‍ മാന്യത. ഒരു ഭാഗത്ത്‌ സമ്പത്ത്‌ കുമിഞ്ഞുകൂടുമ്പോള്‍ മറുഭാഗത്ത്‌ മറ്റു പലതു ചോര്‍ന്നു പോകാന്‍ തുടങ്ങുന്നു എന്ന തിരിച്ചറിവ്‌ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. കലാലയജീവിതം.ആദര്‍ശം..! അതൊന്നുമല്ല വിശ്വേട്ടാ..അതൊക്കെ എന്നോ മറന്നു കഴിഞ്ഞ അദ്ധ്യായങ്ങള്‍.

പുതിയതായി ഷെയറെടുത്തു തുടങ്ങിയ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ തുച്ഛവില കൊടുത്തു വാങ്ങി തൊഴുത്തിലിട്ടെന്നപോലെ സൂക്ഷിയ്ക്കുന്ന മനുഷ്യജീവികളുടെ മണിക്കൂറുകള്‍ക്കു വിലപേശി വന്‍തുക വാങ്ങി വലിയ കമ്പനികളിലേയ്ക്ക്‌ ആട്ടിതെളിയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ മനസ്സിലേയ്ക്കു ഞങ്ങളുടെ പഴയ കാളകള്‍, വെളുമ്പനും എണ്ണമയിലിയും കടന്നു വരും..നിസ്സഹായരായ ഈ മനുഷ്യജീവികളുടെ കണ്ണുകളിലും അവയുടെ കണ്ണുകളിലെ അതെ ദൈന്യത തളംകെട്ടി നില്‍ക്കുന്നതായി തോന്നും..മനസ്സ്‌ അസ്വസ്ഥമാകുന്ന അത്തരം വൈകുന്നേരങ്ങളില്‍ ഒരു സെവന്‍ -അപ്‌ ബോട്ടിലുകൊണ്ടൊന്നും ഉറക്കം വരില്ല. ഇരുപതുവര്‍ഷം മുമ്പ്‌ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യവിഭവശേഷിയുടെ മഹത്വത്തെക്കുറിച്ച്‌ ഉദാഹരണസഹിതം സവിസ്തരം പ്രസംഗിച്ച്‌ കേരളവര്‍മ്മ കോളേജിലെ ആല്‍മരങ്ങളെയും,മാമ്പൂക്കളെയും ഒരുപോലെ കോരിത്തരിപ്പിച്ച തോമസുട്ടിയ്ക്കു വന്ന മാറ്റം..! മുഖത്തെ ആ താടി മാത്രമുണ്ട്‌ ബാക്കിയായി. .അതും അവിടെയിവിടെ നരയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

--"അച്ചായോ ഒന്നുകില്‍ അതങ്ങ്‌ വടിച്ചു കളയ്‌,..അല്ലെങ്കില്‍ ഏതെങ്കിലും കരി വാങ്ങിതേച്ച്‌ അതൊന്നു മെനയാക്കിയെടുക്ക്‌... ഇതൊരുമാതിരി വയസ്സന്മാരുടെ കൂട്ട്‌.---മേഴ്‌സിയുടെ പരിഹാസം കേട്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ താണ്ടിയുള്ള സഞ്ചാരത്തിനിടയില്‍ കാലം എന്നില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങളാണ്‌ വെള്ള കയറാന്‍ തുടങ്ങിയ ഈ താടിരോമങ്ങള്‍. അതില്‍ കരിവാരിതേച്ച്‌ മുഖം മിനുക്കി എന്തിനു ഞാന്‍ വര്‍ത്തമാനകാലത്തില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിയ്ക്കണം.

--തോമസുട്ടി ഇത്രചെറുപ്പത്തില്‍ എങ്ങിനെയാടാ നിനക്ക്‌ ഇത്രമാത്രം താടിയും മീശയും വളരാന്‍ തുടങ്ങിയത്‌. കരടിയുടെ ജന്മമായിരിയ്ക്കും,.നല്ല വെളുത്ത്‌ സുന്ദരനായ കരടി. ഉള്ളതു പറയമല്ലോ... നിന്റെ ഈ താടിയുടെ ചന്തം മാത്രം മതി മോനെ ഏതു പെണ്ണിനും നിന്നോടു പ്രേമം തോന്നാന്‍,...എന്നുകരുതി ഏതെങ്കിലുമൊക്കെ പെണ്ണിനെ കയറിയങ്ങു പ്രേമിയ്ക്കാന്‍ പോയാല്‍..? വിവരമറിയും നീ...സോണിയ ആരാണെന്ന്‌ അപ്പോഴറിയും.-- വല്ലാത്ത ഭ്രമമായിരുന്നു എന്റെ കാന്താരിമുളകിന്‌..സോണുവിന്‌ ഈ താടിയോട്‌.

സത്യത്തില്‍ സോണിയയെ ഞാന്‍ എന്നോ മറന്നു കഴിഞ്ഞതാണ്‌. ആദ്യം മുതലെ മേഴ്‌സിയെ ഞാന്‍ സ്നേഹിച്ചിരുന്നു...ഇന്നും സ്നേഹിയ്ക്കുന്നു. പക്ഷെ എന്നിട്ടും എവിടെയൊക്കയൊ പിഴയ്ക്കുന്നു. അവളുടെ കുറ്റമല്ല....ആരുടെയും കുറ്റമല്ല. പക്ഷെ ഞങ്ങളുടെ സ്വഭാവങ്ങളിലെ പൊരുത്തകേടുകള്‍. എന്തോ എത്ര ശ്രമിച്ചിട്ടും കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയുന്നില്ല.എന്തിനൊക്കെയൊവേണ്ടി പരസ്പരം വാശിയോടെ മല്‍സരിച്ചോടുന്നു ഞാനും മേഴ്‌സിയും ക്രമേണ അകന്നകന്നുപോകുന്നു. പണ്ട്‌ മല്‍സരബുദ്ധിയോടെയുള്ള നെട്ടോട്ടം ആവശ്യമായിരുന്നു,..അന്ന്‌പരസ്പരാധാരണയുമുണ്ടായിരുന്നു...ലക്ഷ്യബോധമുണ്ടായിരുന്നു.പക്ഷെ ഇന്ന്‌. പരസ്പരധാരണയില്ലതെ തുടരുന്ന യാത്രയില്‍ തികച്ചു അപരിചിതരാകാന്‍ തുടങ്ങുന്നതു പോലെ. യാന്ത്രികമായി ഉരുളുന്നു ചക്രങ്ങള്‍. പാളങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതുപോലെ ഒരു തോന്നല്‍ മനസ്സില്‍ ഭീതിയുണര്‍ത്തുന്നു. പാളങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായതു പോലെ ആടിയുലയുന്നു പലപ്പോഴും ദാമ്പത്യം. ബന്ധങ്ങളും ബന്ധപ്പെടലുകളും പലപ്പോഴും ചടങ്ങുകള്‍ മാത്രമാകുന്നു. എല്ലാത്തിലും ഒരു തരം മടുപ്പ്‌ പ്രകടമാകാന്‍ തുടങ്ങുന്നു.

നിത്യവും കേള്‍ക്കുന്ന ഗാനത്തിന്‌ നിരന്തരമായി താളം നഷ്ടപ്പെട്ട്‌ സ്നേഹനിരാസത്തിന്റെ അപശ്രുതി പടര്‍ന്ന്‌ നിലയ്ക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിന്റെ ശൂന്യതയിലേയ്ക്ക്‌ പണ്ടെന്നോ മോഹിച്ച്‌ പൂര്‍ണ്ണമായും കേള്‍ക്കാന്‍ കഴിയാതെപോയ ഗാനത്തിന്റെ മാധുര്യം കിനിയുന്നതു മനുഷ്യസഹജമല്ലെ വിശ്വേട്ടാ .അങ്ങിനെയാണ്‌ പലപ്പോഴും സോണിയ എന്റെ ചിന്തകളില്‍ വീണ്ടും കടന്നു വരാന്‍ തുടങ്ങിയത്‌.-- ഒരു നിമിഷം നിശ്ശബ്ദനായി തോമസ്സുട്ടി.

"എടാ തോമസുട്ടി, നീ എപ്പോഴെങ്കിലും വെറുതെ ഒരു രസത്തിന്‌ സോണിയയെപ്പറ്റി മേഴ്‌സിയോട്‌ പറഞ്ഞിട്ടുണ്ടോ."

"ഇല്ല വിശ്വേട്ടാ,.എനിയ്ക്കറിഞ്ഞുകൂടെ പെണ്ണുങ്ങളുടെ മനസ്സ്‌. ഇതതൊന്നുമല്ല...സ്നേഹക്കുറവുമല്ല...അവിശ്വാസത്തിന്റെ പ്രശ്നങ്ങളുമില്ല...പക്ഷെ, അവള്‍ക്ക്‌ എല്ലാറ്റിലും വലുത്‌ അവളുടെ പ്രൊഫഷനാണ്‌. ജോലിയുപേക്ഷിച്ച്‌.ഒരു വീട്ടമ്മയുടെ റോളില്‍ മക്കള്‍ക്കു താങ്ങായി....എനിയ്ക്കു തണലും കുളിരുമായി സ്വസ്ഥമായികഴിയുന്ന കാര്യം അവള്‍ക്കു ആലോചിയ്ക്കാന്‍ പോലും കഴിയുന്നില്ല. ഇല്ലായ്മയുടെ കാലത്ത്‌ തുണയായി നിന്ന പ്രൊഫെഷനോടുള്ള അവളുടെ ആത്മബന്ധം അതെന്നിയ്ക്കു മനസ്സിലാക്കാനും അംഗീകരിയ്ക്കാനും കഴിയും. പക്ഷെ ഇന്നവളുടെ മോഹങ്ങള്‍ അതിരുകടക്കുന്നു. യൂറോപ്പിലും ആസ്ട്രേലിയായിലും മറ്റും പോയി സെറ്റില്‍ ചെയ്ത കൂട്ടുകാരികള്‍ക്കൊപ്പം അക്കരപ്പച്ചകള്‍ തേടാനൊരുങ്ങുന്നു. എന്തിനുവേണ്ടി.! .ആവശ്യത്തില്‍ കൂടുതല്‍ ഈ മണല്‍നഗരത്തില്‍ നിന്നും കോരിയെടുക്കാന്‍ കഴിയുന്നുണ്ടല്ലോ എനിയ്ക്ക്‌. എന്നെ മനസ്സിലാക്കുന്നില്ല അവള്‍, എന്റെ ഇഷ്ടങ്ങളെ, അഭിപ്രായങ്ങളെ അംഗികരിയ്ക്കുന്നില്ല....എല്ലാം തന്നിഷ്ടത്തിനു ചെയ്യാനൊരുങ്ങുന്നു..അതാണ്‌ വിശ്വേട്ടാ എന്നെ ഏറേ ദുഃഖിപ്പിയ്ക്കുന്നത്‌.
ജീവിതം തുടങ്ങിയ ആദ്യനാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പരസ്പരം മനസ്സുതുറക്കാന്‍,.മനസ്സിലാക്കാന്‍, വിശ്വാസമാര്‍ജിയ്ക്കാന്‍, എന്തിനേറെ ചേര്‍ത്തുനിര്‍ത്തി തലോലിച്ചു ബന്ധം അരക്കിട്ടുറപ്പിയ്ക്കാന്‍ പോലും വേണ്ടത്ര സമയം കണ്ടെത്താതെ പോയി..ഷിഫ്റ്റടിസ്ഥാനത്തില്‍, ഘടികാരത്തിന്റെ സൂചികള്‍പോലെ തീര്‍ത്തും യാന്ത്രികമായി ഒരുപാടു നാളുകളിലെ ഒറ്റയ്ക്കുള്ള ഒഴുക്കായിരുന്നല്ലൊ ഞങ്ങളുടേത്‌. ഒരു പക്ഷെ അതവളുടെ മനസ്സിനെ സ്വാധീനിച്ചിരിയ്ക്കാം.എന്റെ തെറ്റുകള്‍ തന്നെയാണത്‌. ഞാനതു മനസ്സിലാക്കുന്നു വിശ്വേട്ടാ..ഇയ്യിടെയായി മേഴ്‌സിയ്ക്കു പുതിയൊരു ശീലവും കൂടി തുടങ്ങിയിരിയ്ക്കുന്നു. അമിതമായ ഭക്തി, പ്രാര്‍ത്ഥന, ഉപവാസം....അവധിയുള്ള ദിവസങ്ങളില്‍ വ്യഴാഴ്ച വൈകുന്നേരം അവളുടെ കൂട്ടുകാരി സൂസിയുടെ ഫ്ലാറ്റില്‍ രാവു മുഴുവന്‍ തുടരുന്ന പ്രാര്‍ത്ഥനയും ഉപവാസവും ചിലപ്പോള്‍പിറ്റെ ദിവസം ഉച്ചവരെ നീണ്ടു നില്‍ക്കും.

-അവധിദിനങ്ങളില്‍ ഒന്നിച്ചിരിയ്ക്കാന്‍ അപൂര്‍വ്വമായി മാത്രം വീണു കിട്ടുന്ന അവസരങ്ങള്‍. അത്‌ അച്ചായനോടും മക്കളൊടുമൊപ്പം ചിലവഴിയ്ക്കുന്നതിനു പകരം. ഇത്രമാത്രം ഉപവസിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും എന്താണുള്ളത്‌ മോളെ .അതിനുതക്കവണ്ണം പ്രായമൊന്നും ആയില്ലല്ലൊ മേഴ്‌സി നമുക്ക്‌--

"അച്ചായോ...ദൈവത്തിനു നിരക്കാത്ത വര്‍ത്തമാനമൊന്നും പറയരുത്‌....ഇന്നീ കാണുന്ന ഐശ്വര്യങ്ങള്‍ക്കൊക്കെ കാരണം കര്‍ത്താവിന്റെ അനുഗൃഹമാണെന്ന കാര്യം മറക്കരുത്‌...അച്ചായനെ പറഞ്ഞിട്ടും കാര്യമില്ല....ഇതെല്ലം പഠിയ്ക്കേണ്ട പ്രായത്തില്‍ കൊടിയും പിടിച്ച്‌ ഇങ്കുലാബും വിളിച്ച്‌ ദൈവനിഷേധവും പറഞ്ഞു നടന്ന ശീലമല്ലെ ഉള്ളു."

ദൈവനിഷേധം കൊണ്ടായിരുന്നില്ല..മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗികരിയ്ക്കാനും മനസ്സിലാക്കാനുമുള്ള പാകതയും പക്വതയുമൊക്കെ മനസ്സിനു കൈവന്നിട്ടുണ്ട്‌. പക്ഷെ,അവള്‍ വിശ്വസ്സിയ്ക്കുന്ന ദൈവമായിട്ടു കൂട്ടിചേര്‍ത്തു തന്ന ജീവിതം അതാസ്വദിയ്ക്കേണ്ട ആദ്യനാളുകളില്‍ വേണ്ടത്ര ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല..ഇപ്പോള്‍ അതിനുള്ള അവസരം ഒത്തു വന്നപ്പോള്‍.!
അന്തിയാവോളം ചവറടിച്ചുകൂട്ടിയിട്ട്‌. അത്‌ കത്തിച്ചു തീ കാഞ്ഞ്‌ കുളിരകറ്റാന്‍ യോഗമില്ലാതെ തണുത്തു വിറങ്ങലിച്ചിരിയ്ക്കേണ്ടിവരുന്നവരെക്കുറിച്ചു കേട്ടിട്ടില്ലെ..വല്ലാത്തൊരു നിയോഗമാണവരുടേത്‌...അതു തന്നെയാണ്‌ വിശ്വേട്ടാ എന്റെ അവസ്ഥയും..

ബാച്ചിലര്‍ ലൈഫിലെ ഇല്ലായ്മയുടെ കാലത്ത്‌ കമ്പനിയ്ക്കായി ഒരു രസത്തിനുവേണ്ടി തുടങ്ങിയതാണ്‌ മദ്യവുമായുള്ള ഈ സൗഹൃദം...പിന്നെപിന്നെ 12 മണിക്കൂര്‍ ഡ്യൂട്ടി നല്‍കുന്ന മേലുവേദനയ്ക്കൊരാശ്വസമായി മാറുകയായിരുന്നു. ഇന്നതു മനസ്സിന്റെ നൊമ്പരങ്ങള്‍ക്ക്‌ താല്‍ക്കാലികാശ്വസം നല്‍കാന്‍ കഴിയുന്ന ദിവ്യാഔഷധമായി മാറിയിരിയ്ക്കുന്നു.

കാശായി, മാന്യതയുമായി.മദ്യം മാത്രമല്ല എന്തും എത്ര വിലകൂടിയ ഇനവും വേണമെങ്കില്‍ വാങ്ങാന്‍ കഴിയുമെന്ന നിലയിലുമായി..പാലത്തിനക്കരെ ബഹുവര്‍ണ്ണമഴയില്‍ നീരാടി നില്‍ക്കുന്ന നഗരത്തിലേയ്ക്കും നീളാന്‍ തുടങ്ങി ആഘോഷങ്ങള്‍. പുതിയ ശീലങ്ങള്‍... രീതികള്‍..ലക്ഷ്യങ്ങള്‍...മാര്‍ഗങ്ങള്‍.. ആദര്‍ശം പ്രസംഗിച്ചു ആളുകളെ ആവേശംകൊള്ളിയ്ക്കാനല്ലാതെ "മറ്റൊന്നിനും കൊള്ളാത്ത" സോണിയയുടെ മെലിഞ്ഞു നീണ്ട പാവം തോമസുട്ടി ആളാകെ മാറിപോയിരിയ്ക്കുന്നു...രൂപത്തിലും ഭാവത്തിലും മാത്രമല്ല, സ്വഭാവത്തിലും..ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു...ഇതെവിടെ ചെന്നവസാനിയ്ക്കും.?

**കൃഷ്ണാ നീ ബേഗനെ ബാരോ..**

ഞെട്ടിയുണര്‍ന്നു. സുധയുടെ റിങ്ങ്‌ടോണ്‍. മുറിയിലെ ഇരുട്ടില്‍ ടേബിളില്‍ മൊബയില്‍ തിളങ്ങി പിന്നെ വിറച്ചു.

"എല്ലാം കഴിഞ്ഞു വിശ്വേട്ടാ.. നല്ല മഴയാണിവിടെ..ശവമടക്കം കഴിഞ്ഞ്‌ സിമിത്തേരിയില്‍ നിന്നും ആളുകള്‍ പള്ളിയങ്കണത്തിന്‍ എത്തിയപ്പോഴേയ്ക്കും തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്‌, തുലാവര്‍ഷമായല്ല. ഇടിയും മിന്നലും കാറ്റും കോലഹഹലങ്ങളൊന്നുമില്ലാതെ തിരുവാതിര ഞാറ്റുവേലയെന്നപോലെ കരുത്തോടെ, അണമുറിയാതെ... ശാന്തമായി..."-- സുധയുടെ ശബ്ദത്തിന്‌ വല്ലാത്ത തണുപ്പ്‌.

പെയ്യട്ടെ സുധേ, നിര്‍ത്താതെ പെയ്യട്ടെ. ആ മഴത്തുള്ളികളുടെ കുളിരില്‍ അവന്‍ നനഞ്ഞു കുതിരട്ടെ. കല്ലറകെട്ടി അലങ്കരിയ്ക്കും മുമ്പെ പച്ചമണ്ണിന്റെ ഗന്ധം മതിവരുവോളം നുകരട്ടെ.. ഋതുഭേദങ്ങളുടെ താളമേളങ്ങള്‍ അറിഞ്ഞാസ്വദിച്ചിട്ടില്ല ആ പാവം ഇതുവരെ. ഓട്ടമായിരുന്നു എന്നും.നെട്ടോട്ടം..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും വേണ്ടി..ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി. കുടുംബത്തിനു വേണ്ടി.സുഹൃത്തുക്കള്‍ക്കുവേണ്ടി. പിന്നേയും ആര്‍ക്കൊക്കയോ വേണ്ടി.അവസാനം എന്തിനാണ്‌, എങ്ങോട്ടാണ്‌ എന്നറിയാത്ത അന്തമില്ലാത്ത കുതിപ്പിനിടയില്‍ കടിഞ്ഞാണ്‍ പൊട്ടിയതും ദിശ തെറ്റിയതുപോലും അറിഞ്ഞില്ല അവന്‍.  ഒടുവില്‍ ഈ മരുഭൂമിയില്‍.....- വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി..

"വിശ്വേട്ടാ..ലൈറ്റുപോലുമിടാതെ റൂമില്‍ ഒറ്റയ്ക്കിരുന്ന്‌ ഓരോന്നോര്‍ത്ത്‌ ഇങ്ങിനെ മനസ്സ്‌ വിഷമിപ്പിയ്ക്കാതെ ഏതെങ്കിലും ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ ഒന്നു കറങ്ങി വരു..അതിനു ഇനി ആരാ വിശ്വേട്ടനവിടെ നല്ല ഫ്രണ്ടായുള്ളത്‌ അല്ലെ...മാളുട്ടിയെ ഹോസ്റ്റലിലാക്കി എത്രയും പെട്ടന്ന്‌ ഞാനങ്ങു തിരിച്ചുവന്നാലോ, അല്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച്‌ വിശ്വേട്ടനിങ്ങു പോന്നോളു..സമ്പാദ്യത്തിലും കരുതലിലും മറ്റും ഇത്രയേ കാര്യമുള്ളു എന്നു മനസ്സിലായില്ലെ"--- സുധയുടെ വാക്കുകളില്‍ ഉത്‌കണ്ഠ. അവള്‍ക്കറിയാം ഏതോരാള്‍ക്കൂട്ടത്തിനിടയിലും തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന അവളുടെ വിശ്വേട്ടന്റെ മനസ്സ്‌.

സുധേ, നമ്മുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്ന പുതിയ താമസക്കാരെ ഒരു മാസമായിട്ടും ഇതുവരെ പരിചയപ്പെട്ടില്ല വിശ്വേട്ടന്‍, പക്ഷെ, നീ പോയതിനുശേഷം നെറ്റിലൂടെ ലോകം മുഴുവന്‍ സുഹൃത്തുക്കളെ നേടിയെടുക്കാന്‍ സമയം കണ്ടെത്തുന്നു..അന്റാര്‍ട്ടിക്ക മുതല്‍ ആര്‍ട്ടിക്‌ സമുദ്രത്തിന്റെ തീരം വരെ നീളുന്നു അവരുടെ നിര. ഒരര്‍ത്ഥത്തില്‍ ഏറെ ആഴത്തിലിറങ്ങാത്ത അത്തരം വിദൂര സൗഹൃദങ്ങളാണ്‌ എപ്പോഴും നല്ലത്‌. അപ്രതീക്ഷിതമായുണ്ടാകുന്ന വേര്‍പ്പാടിന്റെ വിരല്‍പ്പാടുകള്‍ ഒരിയ്ക്കലും ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി മുറിവുകളുണ്ടാക്കില്ല. സുഹൃദ്‌വലയത്തില്‍ നിന്നും ഒരാള്‍ അപ്രത്യക്ഷനായാല്‍പോലും ആരും ശ്രദ്ധിയ്ക്കില്ല. അയാള്‍ക്കെന്തുപറ്റി എന്നോര്‍ക്കാന്‍ നേരം കിട്ടാത്തവിധം ഊര്‍ജസ്വലരായ ഉറുമ്പിന്‍ക്കൂട്ടമെന്നപോലെ അണിവെച്ചു കടന്നു വരുന്ന പുത്തന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്നു സഞ്ചരിയ്ക്കുന്ന തിരക്കിലായിരിയ്ക്കും എല്ലാവരും.അതാണ്‌ ശരി..അതിനുമപ്പുറം എല്ലാം...?. ഒടുവില്‍ വെറുതെ ദുഃഖിയ്ക്കാന്‍ വേണ്ടി മാത്രം....

കണ്ണുകള്‍ നിറയുന്നു.റേഞ്ചു കുറഞ്ഞ മുറിയില്‍ തന്റെ തളര്‍ന്ന മനസ്സും കൂടിയാവുമ്പോള്‍ സുധയുടെ വാക്കുകള്‍ മുറിയുന്നു. അവ്യക്തത പടരുന്നു. നെറ്റില്‍ കയറണം അവളുമായി ഇനിയും കുറെനേരം സംസാരിച്ചിരിയ്ക്കണം.പിന്നെ മുഖപുസ്തകം തുറക്കണം..അതിന്റെ താളുകളിലെ പുഞ്ചിരിയ്ക്കുന്ന മുഖങ്ങളുമായി സൗഹൃദം പങ്കിടണം..അതൊക്കെയല്ലെ ഉള്ളു ഈ വരിഞ്ഞു മുറുക്കി വീര്‍പ്പുമുട്ടിയ്ക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി ഈ മരുഭൂമിയില്‍ തനിയ്ക്ക്‌ ബാക്കി..


കൊല്ലേരി തറവാടി
09/11/2012

Monday, October 1, 2012

ഒരു മാവേലിക്കഥപോലെ

(എന്റെ മനസ്സിന്റെ വാരന്ത്യപ്പതിപ്പില്‍ 2012 ആഗസ്റ്റ്‌ 21ന്‌ പ്രസിദ്ധികരിച്ചത്‌ )

അങ്ങിനെ ഒരോണക്കാലംകൂടി കഴിഞ്ഞു. നാളെ രാവിലെ മടങ്ങണം. എത്ര പെട്ടന്നാണ്ദിവസങ്ങള്കടന്നുപോയത്‌. മതിയായില്ല,  ഓര്മ്മകളുടെ മഞ്ചലിലേറി ദേശത്തിലെ ഓരോ ഇടവഴികളിലൂടേയും എത്ര സഞ്ചരിച്ചാലും കൊതിതീരില്ല. പാതിവഴിയില്വെച്ചു മുറിഞ്ഞുപോയ മോഹങ്ങളുടേയും സ്വപ്നങ്ങളുടേയും ഭാണ്ഡക്കെട്ടും പേറി കുനിഞ്ഞ ശിരസ്സുമായി നാടുവിടേണ്ടിവന്നവനല്ലെ താന്‍..വിശ്വപ്രസിദ്ധമായ മൂന്നടി മണ്ണിന്റെ കഥ, ഒരിയ്ക്കലും മറക്കാന്കഴിയാത്ത അനുഭവങ്ങള്‍.. ആലോചിയ്ക്കുമ്പോള്അത്ഭുതം തോന്നുന്നു മനുവിന്‌.

മനു..! പേരു പറഞ്ഞാല്ഇന്ന്ആരും അറിയില്ല തന്നെ, പാതാളത്തില്പോലും, പ്രിയതമ പ്രിയയൊഴികെ. എല്ലാവരുടെയും കണ്ണില്തമ്പുരാനാണ്താന്മാവേലിതമ്പുരാന്‍. ഒരിയ്ക്കല് ദേശത്തിന്റെയും അധികാരിയായിരുന്നു താന്‍. എന്നീട്ട്,  ഒടുവില്‍..!  വേണ്ട, ഒന്നും ഓര്ക്കേണ്ട..! സാധാരണക്കാരില്നിന്നും ഉയര്ന്നുവന്ന ഒരു യുവാവ്, അതും കീഴാളന്, ദേശത്തിനധികാരിയായി ജനപ്രീതിയാര്ജിയ്ക്കുന്നത് ഉള്ക്കൊള്ളാനാവില്ലല്ലോ ഒരുകാലത്തും സവര്ണ്ണരായ നാട്ടുപ്രമാണിമാര്ക്ക്‌.  ഭൂപരിഷ്കരണമടക്കം സമഭാവനയുടെ നവീനാശയങ്ങള്പ്രാവര്ത്തികമായാല്സമൂഹത്തില്തങ്ങളുടെ മേല്ക്കോയ്മ, എന്തിന്നിലനില്പ്പ്തന്നെ നഷ്ടപ്പെടും എന്നവര്ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതോടൊപ്പം മാളികവീട്ടിലെ തമ്പുരാട്ടിക്കുട്ടിയുമായുള്ള തന്റെ പ്രണയം കൂടി പരസ്യമായപ്പോള്കലിപൂണ്ടുറഞ്ഞുതുള്ളി. പുകച്ചു പുറത്തു ചാടിയ്ക്കാന്പഠിച്ച പണി പതിനെട്ടും പയറ്റി,  വധശ്രമം പോലും. ഒടുവില്ചമച്ചെടുത്ത കള്ളപ്രമാണങ്ങളുടെ ബലത്തില്സര്വ്വദേശത്തിന്റേയും ഉടയോനായ വലിയതമ്പുരാനെ സ്വാധീനിച്ച്നേടിയെടുത്ത ഉത്തരവുമായി സര്വ്വസ്വവും കയ്യടക്കി അവര്‍. അതെ നാണയത്തില്ശക്തമായിത്തന്നെ തിരിച്ചടിയ്ക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. അന്നും ഇന്നും എന്നും സത്യത്തോടൊപ്പം നീതിന്യായവ്യവസ്ഥിതികള്ക്കുമുമ്പിലും തലകുനിച്ചേ ശീലമുള്ളു. അന്ന് ആഘാതത്തില്തളര്ന്നു വീണ അമ്മ പിന്നെ എഴുന്നേറ്റില്ല. അമ്മയുടെ ചിതാഭസ്മവും,  കന്യകയുടെ കണ്ണീര്ത്തുള്ളികളിലെഴുതിയ ആദ്യപ്രണയത്തിന്റെ അവസാന കുറിമാനവും ഹൃത്തിലെടുത്തുവെച്ച്, മൗനത്തില്പൊതിഞ്ഞ യാത്രമൊഴിയുമായി പടിയിറങ്ങി. മലയാളിയുടെ പ്രവാസത്തിന്റെ തുടക്കം.

ബാല്യകൗമാരങ്ങള്ആമോദത്തോടെ ചിലവഴിച്ച അമ്പലപ്പറമ്പിലെ തിരക്കൊഴിഞ്ഞ കോണില്അലസമായിരിയ്ക്കുമ്പോള്ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ മെല്ലെ ചിറകിട്ടടിച്ചു തിരിച്ചു പറക്കുകയായിരുന്നു മനുവിന്റെ മനസ്സ്‌.
ഉത്സവപ്പിറ്റേന്ന്സന്ധ്യക്ക്ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ ആല്മരത്തിന്റെ ഹൃദയനൊമ്പരം കാറ്റിനു കൈമാറുന്ന ഇലച്ചില്ലകളുടെ മര്മ്മരത്തിന്കാതര്പ്പിച്ച്,  എല്ലാറ്റിനു സാക്ഷിയായി സന്ധ്യാംബരത്തില്തിളങ്ങി നില്ക്കുന്ന വലിയ നക്ഷത്രത്തില്മിഴിയര്പ്പിച്ച്അമ്പലപ്പറമ്പിലെ പുല്ത്തകിടിയില്ഏകനായി മലര്ന്നുകിടന്നിരുന്ന നിമിഷങ്ങള്‍. ഒരിയ്ക്കലും വാടാത്ത ഓര്മ്മകള്ഹൃദയാങ്കണത്തില്വീണ്ടും സൗരഭ്യത്തിന്റെ പൂക്കളം ചമയ്ക്കാന്തുടങ്ങുന്നു. ആളും ആരവും നിറഞ്ഞ ഉത്സവദിനത്തിലെ താളമേളങ്ങളേക്കാള്ശ്രവണസുഖം പകരും നിശ്ശബ്ദത അരങ്ങുതകര്ക്കുന്ന അന്തരീക്ഷം. ക്ഷേത്രാങ്കണത്തിന്റെ കിഴക്കെ അതിരിനപ്പുറത്തെ മാളികവീടിന്റെ രണ്ടാം നിലയില്തുറന്നിട്ട ജനലിനരികെ താളിയോല ഗ്രന്ഥത്തിനു മുന്നില്നിലവിളക്കിന്റെ പ്രഭയില്തിളങ്ങുന്ന കന്യകയുടെ മുഖകമലം. --"എന്തിനാ വെറുതെ ഇരുട്ടില്ഒറ്റയ്ക്ക്, സൂക്ഷിയ്ക്കണം, വല്ല ഇഴജന്തുക്കളുമുണ്ടാകും." -- നീണ്ടുവിടര്ന്ന മിഴികളും മോഹപ്പൂക്കള്പൊട്ടിമുളയ്ക്കാന്തുടങ്ങുന്ന മനസ്സും അമ്പലപ്പറമ്പിലെ നാട്ടുവെളിച്ചത്തിലെ നിഴലുകളുടെ ചെറുചലനങ്ങളിലേയ്ക്ക്കൗതുകത്തോടെ അതിലേറേ ഉത്കണ്ഠയോടെ നീളുമായിരുന്നു. പിറ്റേന്നു രാവിലെ പ്രദക്ഷിണവഴിയില്, അല്ലെങ്കില്ആല്ത്തറയ്ക്കരികില്വെച്ചു കണ്ടുമുട്ടുമ്പോള്പരിഭവിയ്ക്കുമായിരുന്നു. തന്റെ പെണ്ണിന്റെ മുഖത്തു പൊട്ടിമുളയ്ക്കുന്ന ചുവന്നുതുടുത്ത മുഖക്കുരുക്കള്ക്ക്അനുദിനം എങ്ങിനെയിങ്ങിനെ ചന്തം കൂടിവരുന്നു എന്നതിശയപ്പെട്ട്സ്വയം മറന്ന്നോക്കിനില്ക്കുമായിരുന്നു നിമിഷങ്ങളില്‍. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ...! കൈതപ്പൂവിന്റെ സുഗന്ധം ചുറ്റിലും പരക്കുന്നു.   ഒരു നിമിഷം മാവേലിയാണെന്ന കാര്യം മറന്നു. കണ്ണുകള്നിറഞ്ഞുതുളുമ്പി,  ഇരുട്ടിലെവിടേയെങ്കിലും ഒളിക്യാമറ കണ്ണും തുറന്നിരിയ്ക്കുന്നുണ്ടാവും, ചാനലുകള്ക്ക്ഫ്ലാഷ്ന്യൂസിനുള്ള വകുപ്പാകും എന്ന കാര്യങ്ങളെല്ലാം മറന്ന്,  പരിസരം മറന്ന്വിതുമ്പുകയായിരുന്നു മനുവപ്പോള്‍.

അമ്മയും കന്യകയുമൊക്കെ മണ്മറിഞ്ഞുപോയിട്ട്നാളുകളെത്ര കഴിഞ്ഞിരിയ്ക്കുന്നു.!  കാലമെത്ര കടന്നുപോയി .. നൂറ്റാണ്ടുകള്, യുഗങ്ങള്‍..അറിയില്ല, അല്ലെങ്കില്തന്നെ പാതാളത്തിലേയും ഭൂമിയിലേയും കാലഗണനക്രമങ്ങള്തമ്മില്വലിയ അന്തരമുണ്ട്‌. പാതാളത്തില്ഒരു പെണ്ണിനെ പാണിഗ്രഹണം ചെയ്യുന്നതോടെ പുരുഷന്മൃത്യു നിയമങ്ങള്ക്കതീതനാവും. മടുത്തു എന്നു തോന്നുമ്പോള്മരണം സ്വയം വരിയ്ക്കാന്കഴിയുന്നവന്‍. പാതാളത്തിലെ പൗരത്വം സ്വീകരിച്ച്പ്രിയയെ പാണിഗ്രഹണം ചെയ്തതോടെ താനും ഗണത്തില്അംഗമായി.

എല്ലാം നിയോഗമാണ്‌.  നേടുന്നതും നഷ്ടപ്പെടുന്നതും ഒന്നും ആരുടേയും ഇഷ്ടപ്രകാരമല്ലല്ലോ. ഏതോ അദൃശ്യശക്തി തീരുമാനിയ്ക്കുന്നു, അതു മാത്രം നടപ്പാക്കപ്പെടുന്നു.! അല്ലെങ്കില്എല്ലാ അലച്ചിലുകള്ക്കും ഒടുവില്പാതാളത്തില്ചെന്നെത്തുമായിരുന്നോ .പ്രിയയുടെ അച്ഛന്അഭയം തരുമായിരുന്നോ, ഏക മകളെ പരദേശിയായ തനിയ്ക്ക്പാണിഗ്രഹണം ചെയ്തു തരുമായിരുന്നോ. അദ്ദേഹത്തിന്റെ മരണശേഷം താന്പാതാള സാമ്രാജ്യത്തിന്റെ അധിപനായി മാറുമായിരുന്നോ. -- " ഗജകേസരിയോഗമുള്ളവനാണ്മനു, ഏതു പാതാളത്തില്ചെന്നുപെട്ടാലും അവിടെയും അവന്നല്ലൊരു ഇരിപ്പിടംതന്നെ കിട്ടും.."-- ചെറുപ്പത്തില്അമ്മ പറയാറുള്ള വാക്കുകള്ശരിയ്ക്കും അറം പറ്റുകയായിരുന്നു.

പക്ഷെ, ഇന്ന്ഭൂമിമലയാളത്തില്കാലം വല്ലാതെ മാറിയിരിയ്ക്കുന്നു. എല്ലാം വെറും യാന്ത്രികമായ ചടങ്ങുകള്മാത്രമായി. ആഘോഷങ്ങള്ക്കിടിയിലെ പ്രച്ഛന്നവേഷക്കാരനായ വെറുമൊരു കോമാളി മാത്രമാണ്ഇന്നു താന്‍. മടുക്കാന്തുടങ്ങി. ഓരോ തവണ മടങ്ങുമ്പോഴും വിചാരിയ്ക്കും ഇനിയൊരിയ്ക്കലും ഒരു തിരിച്ചുവരവില്ലെന്ന്‌. പക്ഷെ, കഴിയില്ല. ചിങ്ങമാസം പുലര്ന്നുവെന്നറിഞ്ഞാല്പ്പിന്നെ ഇരുപ്പുറയ്ക്കില്ല. ആവണിത്തെന്നലിന്റെ കുളിര്മനസ്സിലേയ്ക്ക്പടരും. !  ഓലക്കുടയും മെതിയടിയും പൊടിതട്ടുന്നതു കണ്ടപ്പോഴെ ഇത്തവണയും പ്രിയയുടെ മുഖം ചുളിഞ്ഞു. മന്ത്രിയുടെ മുഖത്ത്ആശങ്ക നിറഞ്ഞു. ഒരുക്കത്തിനിടയില്കരുതലെടുക്കേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തുമ്പോള്മന്ത്രിയുടെ വാക്കുകളില്പരിഹാസം നിറഞ്ഞു നിന്നു . ദൈവത്തിന്റെ സ്വന്തം ഭാഷ മാതൃഭാഷയായ പാതാളത്തിലും കേരളത്തിലെ ചാനലുകള്ലഭ്യമായതിനാല്കുറ്റപത്രവും ക്രൈം ഫയലും സീരിയലുമൊക്കെ സ്ഥിരമായി കാണാന്തിരക്കുകള്ക്കിടയിലും സമയം കണ്ടെത്തുന്ന മന്ത്രിയ്ക്ക്തിരുമനസ്സിന്റെ ജന്മനാടിനെക്കുറിച്ച്നല്ല ' അറിവും മതിപ്പും ബഹുമാനവുമാണ്'..! വലിയ ഒലക്കുടയും കനംകൂടിയ മെതിയടിയുമായി ഏറ്റവും വലിയ രഥത്തില്സഞ്ചരിച്ചാല്ഓരോ ടോളിലും അഞ്ഞൂറു രൂപവെച്ച്കൊടുക്കേണ്ടി വരുമെന്ന്മന്ത്രി പറഞ്ഞപ്പോഴാണ്ഓര്ത്തതുതന്നെ.!

"ഓണസന്ധ്യകളില്തെരുവോരങ്ങളിലെ സ്വീകരണയോഗങ്ങളില്ജനങ്ങളെ രസിപ്പിയ്ക്കാന്പഴയകാല വീരസാഹസിക കഥകള്വിളിച്ചുപറയുമ്പോള്കരുതല്വേണം തിരുമനസ്സേ, അല്ലെങ്കില്വിവരമറിയും. കാലപ്പഴക്കം നോക്കിയില്ല ആളും തരവും നോക്കിയാണ്നാട്ടില്ഇപ്പോള്നടപടികളെല്ലാം. കൂട്ടത്തിലുള്ള താന്തോന്നികളുടെ സമ്മര്ദ്ദങ്ങള്ക്കു വഴങ്ങി അവരുടെ സില്ബന്തികള്ക്ക്ചോദിയ്ക്കുന്നതെല്ലാം ചില്ലറ ചില്ലറയായി എഴുതികൊടുത്തും താളത്തിനുതുള്ളിയും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും മാലിന്യകൂമ്പാരത്തില്കഴുത്തോളം മുങ്ങിനില്ക്കുന്ന പാവം ഭരണാധികാരി തന്റെ മുന്ഗാമികളില്ജനപ്രിയരെ തിരഞ്ഞുപിടിച്ച്കേസുകളില്കുടുക്കി-- "എല്ലാരും കണക്കാണ്‌"-- എന്ന്സ്ഥാപിയ്ക്കാന്ശ്രമിയ്ക്കുന്ന കാലമാണിത്‌. അങ്ങ്സൂക്ഷിയ്ക്കണം, പഴയ മൂന്നടിമണ്ണുദാനത്തിന്റെ പേരില്, ഈശ്വരാ,  അങ്ങയെ..." മന്ത്രിയുടെ ശബ്ദമിടറി. ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്ന്നു.

"പറയുന്നതുകൊണ്ട്ഒന്നും തോന്നരുത്പ്രഭോ, ഒളികാമറയുടെ കാലമാണിത്, പാര്ട്ടി ഓഫീസിലെ സ്വകാര്യതയില്, ചെങ്കൊടിയുടെ മറവില്നടക്കുന്ന കാര്യങ്ങള്പോലും റെക്കോഡു ചെയ്യപ്പെടുന്ന കാലം. ഖദര്വസ്ത്രങ്ങളിലെ കറ കഴുകികളയാന്പാര്ട്ടിയാഫീസിന്റെ വരാന്തകളിലൂടെ ബക്കറ്റില്വെള്ളവുമായി നടന്ന ഉണ്ണിയാശാന്മാരുടെ കാലമൊക്കെ പോയി. എവിടെയും ക്യാമറയാണിപ്പോള്‍. സ്വന്തം വീട്ടിലെ ബെഡ്റൂമില്ദമ്പതികള്ക്ക്പോലും പേടികൂടാതെ ബന്ധപ്പെടാന്പറ്റാത്ത കാലമാണ്അങ്ങയുടെ നാട്ടില്, കലികാലം. കരുതല്വേണം പ്രഭോ..ഇത്രയും കാലം കാത്തുസൂക്ഷിച്ച സല്പ്പേര്നൈമിഷക സുഖങ്ങള്ക്കുവേണ്ടി കളഞ്ഞു കുളിയ്ക്കരുത്‌. തിരുവാതിര കളിയ്ക്കുന്ന മലയാളിമങ്കമാരുടെ സെറ്റുമുണ്ടിന്മറയത്തെ ചെറുചലനങ്ങളില്പോലും ഹരം കൊണ്ട്സ്വയം മറക്കുന്ന അങ്ങയുടെ ശീലം അറിയാവുന്നതുകൊണ്ടു പറഞ്ഞുപോയതാണ്, പൊറുക്കണം...

തീവണ്ടിയാത്ര, അതും അങ്ങേയ്ക്കു ഹരമാണല്ലോ. സഹയാത്രികരായ തരുണിമണികളിളോടുള്ള പെരുമാറ്റത്തിലും നല്ല കരുതല്വേണം.. നല്ല വിദ്യഭ്യാസം, തുറന്ന പെരുമാറ്റം, അതിലേറെ തുറന്ന വസ്ത്രധാരണരീതികള്, ലോകത്തിലുള്ള ഏതു വിഷയത്തേക്കുറിച്ചും ഒരു മടിയുംകൂടാതെ വെട്ടിതുറന്നുപറയാനുള്ള തന്റേടം. ആംഗലേയവും മലയാളവും ചേരുംപടി ചേര്ത്തുള്ള അനര്ഗളനിര്ഗള മണിപ്രവാളം. കാക്കയുടെ വിശപ്പും അടങ്ങും പശുവിന്റെ കടിയും മാറും എന്ന്പണ്ട്ഗുരുകുലത്തിലെ ജീവശാസ്ത്രാഭ്യസനത്തിനിടെ ഗ്രഹിച്ചിട്ടുള്ള സഹജീവനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള വര്ണ്ണനകള്‍..എല്ലാം കൂടിയാവുമ്പോള്ഏതു വിശ്വാമിത്രനും ഒന്നിളകും..ഒരു "ലിവിംഗ്ടുഗതര്‍" കയ്യോടെ തരപ്പെടുമെന്ന്മോഹിച്ച്കൈക്രിയക്കൊരുങ്ങും. പെട്ടന്നായിരിയ്ക്കും നാഗവല്ലിയുടെ രൂപവും ഭാവവും മാറുന്നത്‌. നാട്ടുകാര്ഇടപെടും, ഉണ്ണിയാര്ച്ചയുടെ മുമ്പിലെ ചന്തുവെന്നപോല്പുരുഷന്ഇളിഭ്യനാകും, വിഷണ്ണനാകും. പോലിസെത്തും. ചാനലുകള്ആഘോഷമാക്കി മാറ്റും..പാശ്ചാത്യജീവിതരീതികളെ അന്ധമായി വാരിപുണര്ന്നഭിരമിയ്ക്കാന്മോഹിയ്ക്കുമ്പോഴും പാതിവൃത്യം,  ചാരിത്ര്യം തുടങ്ങിയ മഹനീയ പാരമ്പര്യത്തിന്റേയും പഴമയുടേയും പവിത്രമായ മഞ്ഞച്ചരടുകള്പൊട്ടിച്ചെറിയാനാവാതെ വീര്പ്പുമുട്ടുകയാണ്പ്രഭോ അങ്ങയുടെ നാട്ടിലെ ആധുനിക പെണ്മനസ്സുകള്‍."--

മലയാളിമങ്കമാരെക്കുറിച്ചുള്ള മന്ത്രിയുടെ പരാമര്ശം മനസ്സില്അല്പ്പം നീരസമുണര്ത്തി..എങ്കിലും പുറത്തു കാണിച്ചില്ല. അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല, സദാനേരവും പരിഭവിച്ചും കലഹിച്ചും കണ്ണീരൊഴുക്കിയും അന്യ പുരുഷന്റെ സ്നേഹത്തിന്കൊതിച്ചും സീരിയലുകളില്നിറഞ്ഞുനില്ക്കുകയും ഇടവേളകളിലെ പരസ്യനിമിഷങ്ങളില്തുണിക്കടകളിലേയും, ജ്വല്ലറികളിലേയും,മാളുകളിലേയും ഷോപ്പിങ്സമയത്തു മാത്രം ഭര്ത്താവിനോട്സ്നേഹം കാണിയ്ക്കുകയും ചെയ്യുന്ന ചാനലുകളിലെ "സ്ത്രീ ജന്മങ്ങളെ" മാത്രമല്ലെ ഏകപത്നിവൃതക്കാരാനും ഒരിയ്ക്കല്പോലും ഭൂമിമലയാളം സന്ദര്ശിയ്ക്കാത്തവനുമായ പാവം മന്ത്രി കണ്ടിട്ടുള്ളു. യഥാര്ത്ഥ മലയാളിമങ്കയുടെ ഭാവശുദ്ധിയേയും സ്വഭാവമഹിമയേയും പറ്റി അദ്ദേഹത്തിന്എന്തറിയാം.!

ബുദ്ധിമാനാണ്തന്റെ മന്ത്രി.  എല്ലാ കാര്യങ്ങളിലും വലംകൈ, വഴികാട്ടി, അതിലുപരി സുഹൃത്തും..വല്ല വകയിലെ അളിയനോ, അകന്ന ബന്ധുവോ ആയിരുന്നെങ്കില്എന്താകുമായിരുന്നു അവസ്ഥ.!.എന്തെങ്കിലും കുടുംബവഴക്കിന്റെ പേരിലുള്ള സൗന്ദര്യപിണക്കത്തിന്റെ നിമിഷത്തില്പത്രസമ്മേളനം നടത്തി പലതും വിളിച്ചു പറഞ്ഞാല്‍.!  ഒന്നോര്ത്താല്അവിടെ തീരുന്ന മാന്യതയൊക്കെയല്ലെ തനിയ്ക്കുമുള്ളു. ഇല്ല, ഒരിയ്ക്കലും തന്റെ മന്ത്രി അതു ചെയ്യില്ല..പാതളത്തില്ചെന്നിറങ്ങിയ ആദ്യനാളികളിലെന്നോ ആരാധനയോടെ അതിലേറെ വിധേയത്വത്തോടെ സാരഥിയുടെ വേഷത്തില്കൂടെ കൂടിയതാണ്‌. പ്രിയയ്ക്ക്സ്വപ്നത്തില്പോലും സങ്കല്പ്പിയ്ക്കാന്കഴിയാത്ത തന്റെ മനസ്സിന്റെ ഉള്ളറകളിലെ രഹസ്യങ്ങള്, എന്തിന്ചിന്തകള്പോലും എത്ര അനായാസം വായിച്ചെടുക്കാന്കഴിയുന്നു അദ്ദേഹത്തിന്‌.

മദ്യത്തിന്ഒരിയ്ക്കലും തന്നെ ആകര്ഷിയ്ക്കാന്കഴിഞ്ഞിട്ടില്ല. ബീവറേജിസിന്റെ മുമ്പിലെ നീണ്ട നിരകള്ക്കോ, ബാറുകളുടെ നിയോണ്ബള്ബുകള്ക്കോ, പാന്മസാലകള്നിരത്തിവെച്ച തെരുവകള്ക്കോ തന്നില്ഒരു ചലനവും ഉണ്ടാക്കാന്കഴിയില്ല..പക്ഷെ സെറ്റു മുണ്ടുടുത്ത്തിരുവാതിര കളിയ്ക്കുന്ന മലയാളി മങ്കമാരുടെ ചടുലചലനങ്ങള്, ലാസ്യഭാവങ്ങള്‍.. കാഴ്ചയില്അടിതെറ്റും, മനസ്സു പതറും, പരിസരം പോലും മറന്ന്കണ്ണിമ ചിമ്മാതെ നോക്കിയിരിയ്ക്കും. സൗഹൃദമുണ്ടായിരുന്നു ഓരോ കാലഘട്ടത്തിലും അവരില്പലരുമായും. നിമിഷങ്ങളിലെല്ലാം ആദ്യാനുരാഗത്തിലെ നായികയായ കന്യകയുടെ രൂപഭാവങ്ങള്കണ്ടെത്താന്ശ്രമിയ്ക്കും ഇനിയും കൗമാരം പൂര്ണ്ണമായും കൈവിടാത്ത തന്റെ മനസ്സ്‌.  അത്യപൂര്വ്വമായി അത്തരം ചില അടുപ്പങ്ങള്പരിധികള്ലംഘിച്ച്അരുതാപ്പുറങ്ങളിലേയ്ക്കും പടരാറുണ്ട്‌.  ഒന്നും മനപൂര്വ്വമായിരുന്നില്ല. പ്രണയനിമിഷങ്ങള്ബലമായോ വിലകൊടുത്തോ വാങ്ങാന്കഴിയില്ല എന്നറിയാം. അതിനായി ഒരിയ്ക്കലും ശ്രമിച്ചിട്ടുമില്ല. എല്ലാം ഒരു നിമിത്തം പോലെ വന്നു ഭവിയ്ക്കുകയായിരുന്നു. മഹാബലി എന്ന വിലമതിയ്ക്കാനാവത്ത വ്യക്തിപ്രഭാവത്തിനുമുമ്പില്ആദരപൂര്വ്വം, അതിലേറേ പ്രണയപൂര്വ്വം സ്വയം സമര്പ്പിയ്ക്കുകയായിരുന്നു അവര്‍. തളിര്വെറ്റിലയുടെ മൃദുമേനിയും, വാസനചുണ്ണാമ്പിന്റെ മാദകഗന്ധവും, കളിയടയ്ക്കയുടെ കറുമുറ കുസൃതിയും നിറച്ച ചെല്ലവുമൊരുക്കി കാതങ്ങള്ക്കകലെ നിന്നുമെത്തുന്ന മെതിയടിയുടെ ശബ്ദത്തിനായി കാതോര്ത്ത്,  വഴിക്കണ്ണുമായി പ്രണയപൂര്വ്വം കാത്തിരിയ്ക്കുകയായിരുന്നു. ഓരോണത്തിനു മാത്രമല്ല. പിന്നേയും പിന്നേയും ഒരുപാടൊരുപാട്ഓണങ്ങള്ക്കായി.!

അന്യദേശങ്ങളില്നിന്നെത്തുന്ന പുരുഷന്റെ ആകാരസൗഷ്ടവത്തിലും ശബ്ദസൗകുമാര്യത്തിലും, വാഗ്ചാതുരിയിലും ആകൃഷ്ടരായി സ്വയം മറന്നു കീഴടങ്ങുക, എക്കാലത്തേയും ഭൂമിയിലെ പെണ്വര്ഗ്ഗത്തിന്റെ ചാപല്യമാണത്‌. ഒടുവില്വിരഹത്തിന്റെ മൂടല്മഞ്ഞ്പൊതിഞ്ഞ്അവ്യക്തമായ ഹൃദയജാലകത്തിലൂടെ വഴിക്കണ്ണും നട്ട്അനന്തമായ കാത്തിരുപ്പു തുടരുക. യുഗങ്ങള്ക്കപ്പുറം ഗന്ധര്വന്മാരുടെ കാലംമുതലെ തുടങ്ങിയ പെണ്മനസ്സുകളുടെ നിയോഗം ഇന്നും തുടരുന്നു. ഉത്തരേന്ത്യയില്നിന്നുമെത്തുന്ന നിരക്ഷരരായ കരാര്തൊഴിലാളികളില്ഷാരുക്ഖാന്റെ പ്രസരിപ്പും, അമീര്ഖാന്റെ നിഷ്കളങ്കതയും, സല്മാന്ഖാന്റെ കരുത്തും ദര്ശിച്ച്ഒരന്തവുമില്ലാതെ ജീവിതത്തീവണ്ടിയിലെ കുടുസുമുറിയിലേയ്ക്ക്വലതുകാലെടുത്തു വെയ്ക്കാന്തുനിയുന്നു ചിലര് മഞ്ഞച്ചരടിന്റെ നിറം മങ്ങും മുമ്പെ ഒഴിമുറിയ്ക്കൊരുങ്ങുന്ന അഭ്യസ്തവിദ്യരാല്സമ്പന്നമായ ആധുനികഭൂമിമലയാളത്തില്പോലും.

പലപ്പോഴും ഓണാഘോഷം കഴിഞ്ഞ്പാതാളത്തിലേയ്ക്കു മടങ്ങുമ്പോള്കുറ്റബോധംകൊണ്ട്മനസ്സ്പിടയാറുണ്ട്‌..പ്രിയയുടെ സ്നേഹത്തിന്റെ നിറത്തിങ്കളിലേക്കാണ്താന്കളങ്കംകോരിയൊഴിയ്ക്കുന്നത്എന്നു തോന്നലില്മുഖം കുനിയും. തീര്ത്തും പരിശുദ്ധവും പരിപാവനവുമാണ്പാതാളത്തിലെ ജീവിതരീതികള്‍. കാറ്റും പ്രകാശവും കുറഞ്ഞ അന്തരീക്ഷത്തില്ജീവിയ്ക്കുന്നതുകൊണ്ടാകാം പാതാളത്തിലെ സ്ത്രീകള്ക്ക്ഭൂലോക മങ്കകളോളം അഴകില്ല, പക്ഷെ, പാതിവൃത്യത്തിന്റെ പര്യായമാണവര്‍. അഗമ്യഗമനത്തെക്കാള്അഭികാമ്യം അകാലമൃത്യുവാണെന്നു കരുതുന്നു അവര്‍.

കാമനകള്സുനാമിത്തിരകളായി പരിധികള്ലംഘിച്ച്ആഞ്ഞടിച്ചിരുന്നു നാളുകള്അസ്തമിയ്ക്കാന്തുടങ്ങിരിയ്ക്കുന്നു. ഗൃഹാസ്ഥശ്രമത്തിനും വാനപ്രസ്ഥത്തിനുമിടയിലെ തൃശ്ശങ്കുവിലെവിടെയോ കുരുങ്ങിക്കിടക്കുന്നു മനസ്സ്കുഞ്ഞോളങ്ങള്അലയടിയ്ക്കുന്ന ഒരു തടാകത്തിനു സമാനം ശാന്തമായിരിയ്ക്കുന്നു. അത്തരമൊരു മാനസ്സികാവസ്ഥയില്ഏത്ഉല്ലാസയാത്രയും ക്രമേണ തീര്ത്ഥയാത്രയ്ക്കു സമമാകും. താങ്ങും തണലുമായി ജീവിതപങ്കാളി എപ്പോഴും കൂടെ വേണമെന്നു തോന്നാന്തുടങ്ങും.
ഇത്തവണ തീര്ച്ചയായും പ്രിയയെ കൂടെ കൂട്ടണമെന്നു കരുതിയതാണ്‌.എത്രയോ തവണ അവള്മോഹിച്ചിരിയ്ക്കുന്നു--" അങ്ങയുടെ നാട്ടിലേയ്ക്ക്ഓണത്തിന്എന്നേകൂടി കൊണ്ടുപൊയ്ക്കൂടെ." ഒരോ തവണയും ഒരോരോ ഒഴിവുകഴിവുകള്പറയും ഭൂമിമലയാളത്തിലെ തന്റെ സ്വൈരവിഹാരത്തിന്അവള്തടസ്സമാകുമെന്ന്നിനച്ച്മറ്റേതു സാധാരണ പുരുഷനെപോലേയും സ്വാര്ത്ഥനായി മാറും താന്‍. പക്ഷെ ഇത്തവണ..അവള്ക്കും സന്തോഷമായി.ഒരുക്കങ്ങള്തുടങ്ങി. പക്ഷെ, അവിടെയും മന്ത്രി ഉപദേശവുമായെത്തി..--" ഇത്രയും വര്ഷം കൂടെ ഇല്ലാതിരുന്ന ഒരു സ്ത്രീ മഹാബലിയുടെ കൂടെ നിരന്തരം സഞ്ചരിയ്ക്കുന്നതു കണ്ടാല്നാട്ടിലെ സദാചാര പോലീസുകാര്അടങ്ങിയിരിക്കില്ല..പൊതുനിരത്തില്വെച്ച്പിടികൂടി അപമാനിയ്ക്കും..തിരുമനസ്സിനെ മാത്രമല്ല..തമ്പുരാട്ടിയേയും. അവിടുത്തെപോലെയുള്ള കുലീനകളായ സ്ത്രീകള്ക്ക്കുടുംബസമേതം സഞ്ചരിയ്ക്കാന്പറ്റിയ അന്തരീക്ഷമല്ല ഇപ്പോള്ഭൂമിമലയാളത്തില്‍.!  “

പെട്ടന്ന്മൂക്കിലേക്കടിച്ചു കയറിയ ദുര്ഗന്ധം മനുവിനെ ചിന്തകളില്നിന്നുമുണര്ത്തി. മാലിന്യക്കൂമ്പാരങ്ങള്നിറഞ്ഞ തെരുവുകള്ക്ക്പ്രശസ്തമായ ആനന്ദപുരം പഞ്ചായത്തിലൂടെ ചലിയ്ക്കുകയായിരുന്നു രഥചക്രങ്ങളപ്പോള്‍. ഇവിടുത്തെ പഞ്ചായത്ത്മെംബറുടെ നെടുമാംഗല്യത്തില്രണ്ടുമൂന്നുവര്ഷം മുമ്പ്ഇതുപോലെ ഓരോണക്കാലത്ത്താനും പങ്കെടുത്തിരുന്നു. അമ്പതുകളിലും ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങളും കാമദേവന്റെ തേജസ്സും കാത്തു സൂക്ഷിയ്ക്കുന്ന, വിവരവും വിദ്യാഭ്യാസവുമുള്ള വിദ്വാനെ ഏറേ ആദരവോടെയാണ്അന്ന്താന്നോക്കിക്കണ്ടത്‌. ഭരണകാര്യങ്ങളില്കേമനാവും എന്നു കരുതിയാണ്കേന്ദ്രപ്പഞ്ചായത്ത്കുടുംബ സ്വത്താക്കി അടക്കിവാഴുന്ന വടക്കെ മാളികവീട്ടിലെ ശീമത്തമ്പുരാട്ടി വിദ്വാനെ ഇവിടുത്തെ മെംബറാക്കിയത്‌. എന്നിട്ടിപ്പോള്എവിടെ ഏഭ്യന്‍..? പഞ്ചായത്ത്ചീഞ്ഞുനാറുമ്പോള്ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതികരിച്ച സ്യൂട്ടിലിരുന്ന്വീണ വായിച്ചും വിയര്പ്പോഹരി പങ്കുവെച്ചും രസിയ്ക്കുകയായിരിയ്ക്കും കേമന്‍.!...സഹജീവികളായ പാവങ്ങളുടെ കണ്ണുനീരിനു വില കല്പ്പിയ്ക്കാതെ ചുറ്റുപാടുകള്മറന്നുകൊണ്ട്മതിമറന്ന്ആനന്ദിയ്ക്കാന്കഴിയുക, എന്നിട്ട്അവരെക്കുറിച്ച്പുസ്തകമെഴുതി കേമനാവുക, ഒരര്ത്ഥത്തില്വല്ലാത്തൊരു സിദ്ധി തന്നെയാണത്‌.! പക്ഷെ,.എന്തെ തനിയ്ക്ക്ഒരിയ്ക്കല്പോലും അങ്ങിനെയാവാന്കഴിയുന്നില്ല...!

എല്ലാവരാലും അവഗണിയ്ക്കപ്പെട്ടു കിടക്കുന്ന കാസര്ഗോട്ടെ എന്ഡോസള്ഫാന്ഇരകളുടെ കണ്ണീര്ത്തുള്ളികള്കണികണ്ടാണ്യാത്ര തുടങ്ങിയത്‌. അവിടെവച്ചേ മങ്ങി ഓണഘോഷങ്ങളുടെ തിളക്കം. പിന്നേയും ഓരോ ജില്ലകളിലും എന്തെല്ലാം കാഴ്ചകള്‍..! പാലിയക്കരയിലെ ടോള്ബൂത്തില്സഞ്ചാരസ്വാതന്ത്രത്തിനായി ഇനാം കൊടുക്കാന്അടിമകളെ പോലെ നിരന്നുനില്ക്കുന്ന, ഒരു കാലത്തെ വിപ്ലവബോധത്തിന്റെ പര്യായമായിരുന്ന ജനാധിപത്യ രാജ്യത്തിലെ സാക്ഷരജനതയുടെ അച്ചടക്കം കണ്ടപ്പോള്അത്ഭുതം തോന്നി. കാലം ദൃശ്യമാധ്യമങ്ങളുടെ രൂപത്തില്അവരുടെ സിരകളില്നിഷ്ക്രിയത്വത്തിന്റേയും നിസ്സംഗതയുടെയും ഒപ്പം അരാഷ്ട്രീയവാദത്തിന്റേയും, കമ്പോളസംസ്കാരത്തിന്റേയും മാരകമായ ലഹരി മരുന്നു കുത്തിവെച്ച്പ്രതികരണശേഷി എത്ര ഭംഗിയായി കവര്ന്നെടുത്തിരിയ്ക്കുന്നു.! വികസനം എന്ന വാക്കില്ആരോ കൈവിഷം കൊടുത്തിരിയ്ക്കുന്നുതുപോലെ എത്രയെത്ര ആവര്ത്തിച്ചിട്ടും ഒരു പാഠവും പഠിയ്ക്കാതെ ആരൊക്കയോ ചേര്ന്നൊരുക്കുന്ന ചതിക്കുഴികളില്പിന്നേയും പിന്നേയും കാലിടറി വീഴുന്നു പാവങ്ങള്‍.

ദേശസ്നേഹമുള്ളവരാണ്ഇപ്പോള്ഭൂമിമലയാളമുള്പ്പെടുന്ന മഹാഭാരതത്തിലെ ജനങ്ങള്‍. രാജ്യപുരോഗതിയ്ക്കായി സ്വന്തം നെഞ്ചില്ആണവനിലയം സ്ഥാപിച്ചാല്പോലും സഹിഷ്ണുതയോടെ സഹകരിയ്ക്കാന്തയാറായ്യെന്നു വരും അവര്‍. പക്ഷെ, അതിനാദ്യമായി വിശ്വാസം ആര്ജിച്ച്അവരുടെ ഹൃദയത്തില്സ്ഥാനം ഉറപ്പിയ്ക്കാന്കഴിയണം..അതിന്ആത്മാര്ത്ഥത വേണം, സത്യസന്ധത വേണം. തുറന്ന സമീപനം വേണം. ഇന്നത്തെ ഭരണാധികാരികള്‍..! എങ്ങിനെ അവര്ക്കിത്രയും സ്വാര്ത്ഥരാകാന്കഴിയുന്നു..അത്ഭുതം തോന്നുന്നു പലതും കാണുമ്പോഴും കേള്ക്കുമ്പോഴും..

ഒരിയ്ക്കല്താനും ഇവിടുത്തെ ഭരണധികാരിയായിരുന്നു . ഇന്നും പാതാളത്തിലെ ഭരണാധികാരി. പക്ഷെ, അപ്പോഴും ആരേയും അമ്പരപ്പിയ്ക്കുന്ന വിധം കോടാനുകോടി സ്വത്തുക്കളുടെ കണക്കുകള്പറയാനില്ല തനിയ്ക്ക്‌.. സ്വദേശത്തോ വിദേശത്തോ കണക്കില്പ്പെടാത്ത നിക്ഷേപങ്ങളുമില്ല..ബിനാമിവ്യവസായങ്ങളോ, മക്കളെ പിന്ഗാമികളാക്കണമെന്ന അതിമോഹമോ ഇല്ല. പ്രജകളുടെ ക്ഷേമം, ഐശ്വര്യം, അവരുടെ തെളിഞ്ഞ മുഖത്തെ പുഞ്ചിരി, സ്നേഹം, ആദരവ്അതൊക്കെയുള്ളു ഇന്നും സമ്പാദ്യമായി. കൊടുത്തെ ശീലിച്ചിട്ടുള്ളു, ദാനം കൊടുക്കുന്ന നിമിഷങ്ങളില്അനുഭവിയ്ക്കുന്ന സംതൃപ്തി,..അനുഭവിച്ചറിയണം അതിന്റെ സുഖം.! മതി തനിയ്ക്കതുമാത്രം മതി, മനസ്സമാധാനത്തിനും സ്വസ്ഥതയ്ക്കും അതാണ്ഉത്തമം.

രഥം അതിര്ത്തി കടക്കാനൊരുങ്ങുകയായിരുന്നു. മുഹൂര്ത്തത്തില്ഏതൊരു മലയാളിയുടേതുമെന്നപോലെ മനുവിന്റെ ഉള്ളും ഒന്നുപിടഞ്ഞു, രഥചക്രങ്ങള്ക്കു വേഗത കുറഞ്ഞു.. മെല്ലെ തിരിഞ്ഞു നോക്കി. കണ്മുമ്പില്കരടായി നിറഞ്ഞുനില്ക്കുന്നു എമര്ജിംഗ്കേരളയുടേ വലിയ കമാനങ്ങള്‍.! അസ്വസ്ഥതയോടെ മുഖം തിരിച്ചു. അടുത്ത തവണ വരുമ്പോളേയ്ക്കും അവസാന മരവും മുറിച്ചുമാറ്റപ്പെട്ടിരിയ്ക്കും. അവസാന പക്ഷിക്കൂട്ടവും പറന്നുപോയിരിയ്ക്കും..പുഴയിലെ ശേഷിയ്ക്കുന്ന മണലും ഊറ്റിയെടുക്കപ്പെട്ടിരിയ്ക്കും.! "ഈശ്വരാ, അങ്ങയുടെ സ്വന്തം നാട്‌. അങ്ങേയ്ക്കുപോലും രക്ഷിയ്ക്കാന്കഴിയാത്ത വിധം.! അപ്പോള്മനുവിന്റെ മനസ്സില്നിന്നുമുതിര്ന്ന നിശ്വാസത്തിന്വരണ്ട പാലക്കാടന്കാറ്റിന്റെ ചൂടായിരുന്നു.

--- പാഴ്മരുഭൂമി ഒരിയ്ക്കല്ദൈവത്തിന്റെ സ്വന്തം നാടായിരുന്നു..ഇളംകാറ്റിന്റെ താളത്തില്മല്സരിച്ചു നൃത്തം ചെയ്യുന്ന നെല്ലോലകളില്നിന്നും തെങ്ങോലകളില്നിന്നും പ്രസരിയ്ക്കുന്ന ഊര്ജ്ജപ്രവാഹത്തിന്റെ കരുത്തില്ഒരു പറ്റം മനുഷ്യര്ആമോദത്തോടെ ആരോഗ്യത്തോടെ ഇവിടെ വസിച്ചിരുന്നു..ഇവിടുത്തെ പുഴകളില്നീരാടാനുള്ള മോഹവുമായി വിണ്ണില്നിന്നും പൂന്തിങ്കള്മണ്ണിലേയ്ക്കിറങ്ങി വരുമായിരുന്നു, തെളിനീരിന്റെ കുളിരില്ലയിച്ച്രാവുമുഴുവന്കുഞ്ഞോളങ്ങളില്ചാഞ്ചാടി രസിയ്ക്കുമായിരുന്നു. പക്ഷെ, ആധുനികമനുഷ്യന്റെ അതിമോഹങ്ങള്പാറകള്പിളര്ത്തി..കുന്നുകള്ഇടിച്ചു നിരത്തി..വയലുകള്നികത്തി.. അങ്ങിനെ ഒരുക്കിയെടുത്ത സമതലങ്ങളില്കോണ്ക്രീറ്റുവനങ്ങള്പണിതുയര്ത്തി.അതിരുകള്ലംഘിച്ച്ആസക്തിയോടെ ആകാശത്തോളമുയുരുന്ന വികസനമോഹത്തിന്റെ ജേസിബി കരങ്ങള്തങ്ങളേയും മാന്തിപിളര്ക്കാന്വരുന്നതുകണ്ട്ഭയചകിതരായ മഴമുകിലുകള്ശാപവചനങ്ങള്ചൊരിഞ്ഞ്ഭൂമിമലയാളത്തിന്റെ ആകാശത്തുനിന്നും എന്നെന്നേയ്ക്കുമായി പറന്നകന്നുപോയി. അങ്ങിനെ ഇതൊരു മരുഭൂമിയായി മാറി.-- ഭാവിയില്രേഖപ്പെടുത്തുവാന്പോകുന്ന തന്റെ നാടിന്റെ ചരിത്രം. -- മരുപ്രദേശമോ ദൈവത്തിന്റെ സ്വന്തം നാട്‌. !-- ഒരിയ്ക്കല്അതു വായിയ്ക്കുന്നവര്പരിഹസിയ്ക്കും., അങ്ങിനെ ചരിത്രവും ക്രമേണ ആര്ക്കും വിശ്വസിയ്ക്കാന്കഴിയാതെ ഐതിഹ്യമായി മാറും...കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന മാവേലിനാടിന്റെ കഥ പോലെ..!

പാതാളത്തിലേയ്ക്കിനി അധികം ദൂരമില്ല. കണ്ണുകള്തുടച്ച്, കിരീടം ധരിച്ച്, ആത്മസംയമനം വീണ്ടെടുക്കുകയായിരുന്നു മനുവപ്പോള്, ജാഗ്രതയോടെ, അതിലേറേ കരുതലോടെ ഇരിയ്ക്കേണ്ട സമയമാണിത്‌. നൂതന ശാസ്ത്രസങ്കേതിക വിദ്യയുടെ ചിറകിലേറി ചാനല്തോഴന്മാരുടെ പ്രചരണകോലാഹലങ്ങളുടെ അകമ്പടിയോടെ മനുഷ്യമനസ്സില്ഉറങ്ങികിടക്കുന്ന അതിമോഹങ്ങളെ തൊട്ടുണര്ത്താന്പ്രലോഭനത്തിന്റെ വിഷക്കനികളുമായി ചെകുത്താന്ഏതുനിമിഷവും പാതാളത്തിലെ സ്വസ്ഥമായ അന്തരീക്ഷത്തിലേയ്ക്കും കടന്നുവരാം, ഏതു രൂപത്തിലും ഭാവത്തിലും..താടിയും തലപ്പാവും വെച്ച നപുംസകാവതാരത്തിന്റെ രൂപത്തില്പോലും..!

ഇല്ല, ഒരിയ്ക്കല്പറ്റിയ തെറ്റ്ഇനിയൊരിയ്ക്കലും ആവര്ത്തിയ്ക്കില്ല,. ഒരു അവതാരത്തിന്റെ മുമ്പിലും തലകുനിയ്ക്കില്ല. ആഗോളവല്ക്കരണത്തിന്റേയും നവ സാമ്പത്തികപരിഷ്കരണത്തിന്റേയും പേരില്ചൂഷണത്തിനിരകളാക്കാന്പാതാളത്തിലെ തന്റെ പ്രജകളെ ആര്ക്കും വിട്ടു കൊടുക്കില്ല. അറിയാം, ഏഴാംകടലിനക്കരെ വെളുത്ത ഭവനത്തിലിരുന്ന്ദേവേന്ദ്രന്കോപിയ്ക്കും,  ഇന്ദ്രസദസ്സില്ദേവന്മാര്ക്ക്അങ്കക്കലിയിളകും,  അഹങ്കാരിയെന്നു മുദ കുത്തും, അസുരനെന്നു വിളിച്ചാക്ഷേപിയ്ക്കും. അതിനപ്പുറം തന്നെ ഉന്മൂലനം ചെയ്യാന്അവര്ക്കാര്ക്കും കഴിയില്ല..അമരനാണ്താന്‍.. നന്മ മാത്രം മനസ്സില്കാത്തുസൂക്ഷിയ്ക്കുന്ന ഒരു പറ്റം മനുഷ്യരുടെ പ്രാര്ത്ഥനയുടെ കവചം ധരിച്ചു ശക്തനായ അവരുടെ പ്രിയപ്പെട്ട തമ്പുരാനെ ആര്ക്കും തോല്പ്പിയ്ക്കാനാവില്ല..... ആര്ക്കും.

എങ്കിലും കരുതല്വേണം. ജാഗ്രത, നിതാന്ത ജാഗ്രത..മനുവിന്റെ മനസ്സ്മന്ത്രിച്ചുകൊണ്ടിരുന്നു, താളത്തില്രഥചക്രങ്ങള്അതിവേഗം ചലിച്ചുകൊണ്ടിരുന്നു.

കൊല്ലേരി തറവാടി
30/09/2012