Wednesday, October 17, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍ - 1


അദ്ധ്യായം - ഒന്ന്‌

".നമ്മുടെ തോമസുട്ടി പോയി വിശ്വേട്ടാ..അവന്‍ നമ്മളെവിട്ട്‌ പോയി....!..ഇത്തിരി നേരേ ആയുള്ളു...ഹൈവേല്‌ അവന്റെ കാറ്‌...ട്രയിലറുമായി....". മൊബയിലിന്‍തുമ്പില്‍ മഴത്തുള്ളികള്‍ പോലെ ബഷീറിന്റെ ശബ്ദം ചിതറിവീണു..സംസാരിയ്ക്കുകയായിരുന്നില്ല അവന്‍, കരയുകയായിരുന്നു .

ഈശ്വരാ..! തരിച്ചിരുന്നുപോയി. കണ്ണുകളില്‍ ഇരുട്ടു കയറുന്നു. ശരീരമാകാകെ തളരുന്നതുപോലെ .തോമസുട്ടിയുടെ വിരല്‍പ്പാടുകള്‍ മായാത്ത പുതുപുത്തന്‍ മൊബെയില്‍ കൈവെള്ളയിലിരുന്നു വിറച്ചു.
--"ഈ പഴയ ബ്ലാക്ക്‌ ബെറി, വലിച്ചെറിയു എന്റെ വിശ്വേട്ടാ, രണ്ടുമൂന്നു വര്‍ഷായില്ലെ ഇതുംകൊണ്ടു നടക്കാന്‍ തുടങ്ങിട്ട്‌.., ലുലുവില്‍ നല്ല ഓഫറുണ്ട്‌, ഇന്നു കൂടിയെ ഉള്ളു, ഇപ്പോത്തന്നെ പോകാം."--എന്തിനും എപ്പോഴും അതായിരുന്നു തോമസ്സുട്ടിയുടെ രീതി ഒന്നും പിന്നേയ്ക്കു മാറ്റിവെയ്ക്കുന്ന ശീലമില്ല അവന്‌. അങ്ങിനെ ഇന്നലെ രാത്രി അവന്റെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം വാങ്ങിയ സാംസങ്ങ്‌ ഗാലക്സി എസ്‌ -3യില്‍ അതിരാവിലെ ആദ്യ സന്ദേശമായി വന്നെത്തിയത്‌. .! വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല, വിശ്വസിച്ചാല്‍തന്നെ അതെങ്ങിനെ പെട്ടന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിയും തന്റെ മനസ്സിന്‌..

--"വന്നുവന്ന്‌ ഒരു മൊട്ടുസൂചി വാങ്ങണമെങ്കിലുവരെ തോമസ്സുട്ടി വേണന്നായി വിശ്വേട്ടന്‌."--.സുധ അങ്ങിനെ കളിയാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല .ഒരുപാട്‌ സുഹൃത്തുക്കളില്ല സ്വതവെ അന്തര്‍മുഖനായ തനിയ്ക്ക്‌. പക്ഷെ, തോമസുട്ടി..! മുജന്മബന്ധങ്ങളുടെ തുടര്‍ച്ച പോലേയായിരുന്നു തികച്ചും യാദൃശ്ചികമായി വന്നുചേര്‍ന്ന ആ സൗഹൃദം. നാലു വര്‍ഷം മുമ്പ്‌ വെക്കേഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ്‌ ആദ്യമായി പരിചയപ്പെടുന്നത്‌,.പറഞ്ഞുവന്നപ്പോള്‍ രണ്ടുപേരും ഒരേ പഞ്ചായത്തുകാര്‍. അങ്ങിനെ അന്ന്‌ ഒന്നിച്ച്‌ വിമാനം കയറിയ ആ ചങ്ങാത്തം വളര്‍ന്ന്‌ വളര്‍ന്ന്‌..

സഹിയ്ക്കാന്‍ കഴിയുന്നില്ല, നിയന്ത്രണം വിടുന്നു. കണ്ണുകള്‍ നിറയുന്നു, ഓഫീസില്‍ അന്യദേശക്കാരായ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ എഴുന്നേറ്റ്‌ ബാത്ത്‌റൂമിലേയ്ക്കു നടന്നു. വികാരങ്ങളുടെ സുനാമിത്തിരയിളക്കത്തില്‍ മനസ്സ്‌ പ്രക്ഷുബ്ദമാകുമ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കിനിന്ന്‌ നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുക. ചെറുപ്പം മുതലേയുള്ള ശീലമാണത്‌. പക്ഷെ ഇന്നതിനു കഴിയുന്നില്ല. മനസ്സിന്റെ കണ്ണാടിയില്‍ നിറഞ്ഞുനില്‍ക്കുന്നു അവന്റെ മുഖം എളുപ്പം പറിച്ചെറിയാനാവുന്നില്ല..

--"എന്താ വിശ്വേട്ടാ, കണ്ണാടിയുടെ മുന്നില്‍ തപസ്സാണോ..മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‌ ആണുങ്ങള്‍ക്കു വരുന്ന ഒരു സൂക്കേടാണത്‌, ആത്മവിശ്വാസക്കുറവുതന്നെ, പ്രായമാകാന്‍ തുടങ്ങിയില്ല എന്നുറപ്പുവരുത്താനുള്ള വ്യഗ്രത...എല്ലാ അര്‍ത്ഥത്തിലും വാര്‍ധ്യക്യം വല്ലാത്ത ബോറു തന്നെയായിരിയ്ക്കും അല്ലെ .ഒര്‍ക്കുമ്പോ ഇപ്പോഴെ പേടി തോന്നുന്നു. ഒന്നോര്‍ത്താല്‍ നല്ല പ്രായത്തില്‍ മരിയ്ക്കുന്നതു ഒരു ഭാഗ്യം തന്നെയാണ്‌, അപ്പോപ്പിന്നെ നല്ല, സ്മാര്‍ട്ടായ ഒരു ഇമേജല്ലെ നമ്മളെക്കുറിച്ച്‌ ഓര്‍ക്കുന്നവരുടെ മനസ്സിലുണ്ടാകു. "-- പതിവു കുസൃതി ചോദ്യങ്ങളും തര്‍ക്കവിഷയങ്ങളുമായി ഇപ്പോഴും അരികിലെവിടെയോ അദൃശ്യനായി അവന്‍ നില്‍ക്കുന്നതുപോലെ..

--"പ്രായം മറന്നുള്ള വിശ്വേട്ടന്റെ ഈ വായ്‌നോട്ടം ഇത്തിരി ഓവറാട്ടോ..".--- കൈരളി ചാനലില്‍ കറുത്ത കണ്ണടയും ഇറുകിയ വസ്ത്രങ്ങളും അനുസരണയില്ലാത്ത മുടിചുരുളുകളും ആരേയും മയക്കുന്ന പുഞ്ചിരിയുമായി ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയില്‍ പ്രാവുകള്‍ക്കൊപ്പം പാറിപ്പറക്കുന്ന ലക്ഷ്മി നായരെ കണ്ട്‌ അന്തംവിട്ട്‌ അറിയാതെ പറഞ്ഞുപോയ കമന്റില്‍ കയറി കൊളുത്തുകയായിരുന്നു അവന്‍. ഒരു വെള്ളിയാഴ്ചയായിരുന്നു അത്‌. സുധ നാട്ടില്‍ പോയതിനുശേഷം മിക്കവാറും വെള്ളിയാഴ്ചകളിലെ ലഞ്ച്‌ തോമസുട്ടിയുടെ വീട്ടിലായിരുന്നു.

"തോമസ്സുട്ടി, നീ പറഞ്ഞതില്‍ ന്യായമുണ്ട്‌..പക്ഷെ സുധ ജീവിതത്തില്‍ കടന്നുവന്നതിനു ശേഷം എല്ലാം വെറും വായ്‌ നോട്ടത്തില്‍ ഒതുക്കാന്‍ പഠിച്ചു വിശ്വേട്ടന്‍. അതിനപ്പുറത്തേയ്ക്കു മോഹങ്ങളുടെ ചക്രമുരുളാന്‍ തുടങ്ങുന്ന നിമിഷങ്ങളില്‍.--" വിശ്വേട്ടാ, കുറുമ്പു കാട്ടാന്‍ ഒരുങ്ങുകയാണല്ലെ" --എന്ന ചോദ്യവുമായി കടന്നു വന്നു മനസ്സില്‍ നിറഞ്ഞുനിന്നു പരിഭവിയ്ക്കും അവള്‍. അവിടെ അവസാനിയ്ക്കും മനസ്സില്‍ തോന്നുന്ന അതിമോഹങ്ങളെല്ലാം. പക്ഷെ നിന്റെ കാര്യം അതാണോ തോമസുട്ടി..! മേഴ്‌സിയ്ക്കു നൈറ്റ്‌ ഷിഫ്റ്റുള്ള വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുടെ പേരും പറഞ്ഞ്‌ നിന്റെ ഒറ്റയ്ക്കുള്ള യാത്രയുണ്ടല്ലോ... അതെങ്ങോട്ടാണ്‌,... എന്തിനാണ്‌ എന്നൊക്കെ എനിയ്ക്കു നന്നായിട്ടറിയാം മോനെ....

"ഒന്നു പതുക്കെ പറയ്‌ വിശ്വേട്ടാ...മേഴ്‌സിയ്ക്ക്‌ ഇന്നോഫാണെന്ന കാര്യം മറന്നു പോയോ.....കിച്ചണിലുള്ള അവളെങ്ങാനും ഇതു കേട്ടിരുന്നെങ്കിലോ. ആകെ കുളമായേനെ..ഉള്ള കുടുംബസമാധാനംകൂടി പോയികിട്ടിയേനെ.."--
കിച്ചണില്‍നിന്നും വെന്തുമലരുന്ന കൊഞ്ചിന്റെ മണം. അവരുടെ സ്വകാര്യതയില്‍ കട്ടുറുമ്പായി ഒരു മധ്യാഹ്നം കൂടി..എത്ര പറഞ്ഞാലും സമ്മതിയ്ക്കില്ല തോമസുട്ടി, വിശ്വേട്ടന്‍ ഞങ്ങള്‍ക്കന്യനല്ലല്ലോ അതായിരിയ്ക്കും അവന്റെ ന്യായം. മേഴ്‌സിയ്ക്കു ഡേ ഡ്യുട്ടിയുള്ള വെള്ളിയാഴ്ചകളില്‍ ആല്‍വിനേയും ആന്‍സുവിനെയും സണ്‍ഡേ ക്ലാസ്സിലാക്കി അപ്പാര്‍റ്റുമെന്റിലെത്തി തന്നെ പിക്ക്‌ ചെയ്തിട്ടെ തോമസുട്ടി ഫ്ലാറ്റിലേയ്ക്കു മടങ്ങാറുള്ളു. കുക്കിംഗ്‌ ഹരമായിരുന്നു അവന്‌. തന്റെ സാന്നിധ്യത്തില്‍ അടുപ്പില്‍ ദീപം തെളിയുന്നതോടെ വെള്ളിയാഴ്ചകളിലെ നളപാചകം അരങ്ങുതകര്‍ക്കാന്‍ തുടങ്ങും.

"നോണ്‍ ഐറ്റംസ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ മേഴ്‌സിയേക്കാള്‍ കൈപ്പുണ്യം നിനക്കാണല്ലൊ തോമസുട്ടി...ഇത്രയും നന്നായി കുക്ക്‌ ചെയ്യാന്‍ എങ്ങിനെ പഠിച്ചു നീ."

തോമസുട്ടി മെല്ലെ തലയുയര്‍ത്തി തന്നെ നോക്കി മെല്ലെ ചിരിച്ചു...ആ ചിരിയ്ക്കു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടായിരുന്നു, ജീവിതത്തിന്റെ പരുപരുത്തവശങ്ങളെക്കുറിച്ചു വിശ്വേട്ടനെന്തറിയാം എന്നൊരു ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു. കിച്ചണില്‍ കബോഡിനു താഴത്തെ തട്ടില്‍ മേഴ്‌സി കാണാതെ ഒളിപ്പിച്ചു വെച്ച, പൊട്ടിയ്ക്കാത്ത സില്‍വര്‍ നിറമുള്ള കവറിനകത്തെ 'ബോട്ടില്‍' പുറത്തെടുത്തു താലോലിയ്ക്കുകയായിരുന്നു അവനപ്പോള്‍

" ഇവിടെയെത്തിയ അനിശ്ചിത്വത്തിന്റെ ആദ്യ നാളുകളില്‍ ചെയ്യാത്ത തൊഴിലുകളൊന്നുമില്ല, ബാച്ചിലര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ കുക്കിങ്‌, എന്തിന്‌ കുറച്ചു നാള്‍ കാര്‍ ക്ലീനിംഗ്‌ വരെ ചെയ്തിട്ടുണ്ട്‌. വിശ്വേട്ടനെപോലെയുള്ള ഒരാള്‍ക്ക്‌ അതൊന്നും സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയില്ല, ഭാഗ്യവാനാണ്‌ വിശ്വേട്ടന്‍, ഗള്‍ഫ്‌ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍, ഏകാന്തത ഇതൊന്നും കാണേണ്ടിയും അനുഭവിയ്ക്കേണ്ടിയും വന്നിട്ടില്ലല്ലൊ ഇതുവരെ. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ കോസ്റ്റ്‌ അക്കൗണ്ടന്റായി തുടക്കം...അധികം വൈകാതെ ജീവിതത്തിലേയ്ക്കുള്ള സുധചേച്ചിയുടെ കടന്നു വരവ്‌...ഒരു നിമിഷം പോലും പിരിയാതെ തണലായി പരന്നു നില്‍ക്കുന്ന ആ സാന്നിധ്യം..നാട്ടിലാണെങ്കിലും ഒരിയ്ക്കലും എടുത്തുപറയത്തക്ക പ്രാരാബ്ദങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോ സുധചേച്ചിയും മാളുട്ടിയും നാട്ടില്‍ പോയിട്ട്‌ രണ്ടുമാസമേ ആയുള്ളു, അപ്പോഴേയ്ക്കും കരയില്‍ പിടിച്ചിട്ട മീനിനെപോലെ പിടയ്ക്കാന്‍ തുടങ്ങിയില്ലെ വിശ്വേട്ടന്റെ മനസ്സ്‌`. ഇതൊന്നുമല്ലായിരുന്നില്ല വിശ്വേട്ടാ, എന്റെ അവസ്ഥ. സുധചേച്ചിയെപോലെ ഹൗസ്‌ വൈഫും അല്ലല്ല്ലോ മേഴ്‌സി.

ബോട്ടിലിന്റെ സീലു പൊട്ടി, വീര്യമുള്ള വെള്ളത്തില്‍ സെവന്‍ അപ്‌ പതഞ്ഞു. അതു മെല്ലെ തോമാസുട്ടിയുടെ അന്നനാളത്തിലേയ്ക്കു ഒഴുകിയിറങ്ങി. ബര്‍ണറില്‍ തീനാളങ്ങള്‍ കരുത്തോടെ കത്തികയറാന്‍ തുടങ്ങി. പാചകത്തിനൊപ്പം വാചകത്തിലും ലഹരിയുടെ ആക്കം കൂടാന്‍ തുടങ്ങിയിരുന്നു..അതവന്റെ ശീലമായിരുന്നു. കിക്കായി കഴിഞ്ഞാല്‍ തോരാനപെരുന്നാള്‍ ദിനത്തിലെ മഴത്തുള്ളികള്‍ക്കു സമാനം നിര്‍ത്താതെ പെയ്തുകൊണ്ടിരിയ്ക്കും ആ മനസ്സ്‌.
--" കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലമ്പിങ്ങിന്റേയും വയറിങ്ങിന്റേയും ചാര്‍ജായിരുന്നു വിശ്വേട്ടാ എനിയ്ക്കാദ്യം. കേരളവര്‍മയില്‍ ബി.എ. ഇംഗ്ലീഷ്‌ ഫൈനല്‍ ഇയറിന്നു പഠിയ്ക്കുന്ന സമയത്ത്‌ രാഷ്ട്രീയം കളിച്ച്‌, കളി മൂത്ത്‌ വിദ്യാര്‍ത്ഥിപരിഷത്തിലെ രാധാകൃഷന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ കോളേജില്‍ നിന്നു പുറത്തായ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യന്‍ രാധകൃഷ്ണനാശന്റെ ശിഷ്യനായി കുറേക്കാലം നടന്നത്‌ ഗുരുത്വമായി ഭവിച്ചു. ജോലിയില്‍ പെട്ടന്നു ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞു. അക്കാലത്ത്‌ ബാച്ചിലര്‍-അക്കോമഡേഷനില്‍ വ്യാഴാഴ്ചകളിലെ പതിവു കള്ളുസദസ്സില്‍ അതിഥിതാരമായെത്തി നിറഞ്ഞു നിന്നിരുന്ന കള്ളുമത്തായി എന്നോമനപേരുള്ള മത്തായിചേട്ടന്‍ വഴി തികച്ചും ആകസ്മികമായിരുന്നു മേഴ്‌സിയുമായുള്ള പ്രപ്പോസലിന്റെ തുടക്കം.

"തോമസുട്ടി, നിന്റെ ഗ്ലാമറിനും രീതികള്‍ക്കും ചേരുന്ന ഒരു മിടുക്കിപെണ്ണുണ്ടടാ. നമുക്കൊന്നാലോചിച്ചാലോ. ഇത്തിരി നിറം കുറവാണ്‌. അല്ലെങ്കില്‍ത്തന്നെ സായ്പ്പിന്റെത്രയും വെളുപ്പുള്ള നിന്റെ നിറത്തിനു ചേര്‍ന്ന പെണ്ണിനെ കിട്ടുക എളുപ്പമുള്ള കാര്യവുമല്ലല്ലോ"..തുറുപ്പായി കമഴ്ത്തിയ സ്പേഡ്‌ ഏഴാംകൂലിയെടുത്ത്‌ എന്റെ ആഡ്യന്‍ ഗുലാനെ വെട്ടിമലര്‍ത്തുന്നതിന്റെ ആവേശത്തില്‍ പെട്ടന്നായിരുന്നു മത്തായിചേട്ടന്റെ ആ ചോദ്യം.

ഒരു കല്യാണത്തിനെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍. അനിയത്തിമാരായ മോളിയുടേയും റീത്തയുടേയും കല്യാണങ്ങള്‍ ഒന്നിച്ചു നടത്തിയതിന്റെ ക്ഷീണം തീര്‍ന്നുവരുന്നതിനിടയിലാണ്‌ ഇളയപെങ്ങള്‍ ബി.എഡു കാരി സോഫിയക്ക്‌ കോഴ്‌സുകഴിഞ്ഞയുടനെ ഇടവകപള്ളിസ്ക്കൂളില്‍ ജോലി ശരിയാവുന്നത്‌. ഒരു ഞയാറാഴ്ചപോലും കുര്‍ബാനയ്ക്കു മുടക്കം വരുത്താത്ത അനുസരണയും അച്ചടക്കവുമുള്ള കുഞ്ഞാടായിരുന്നു അവളെങ്കിലും കര്‍ത്താവിന്റെ കാരുണ്യത്തിനായി അവിടേയും കൊടുക്കേണ്ടി വന്നു ലക്ഷങ്ങള്‍. അവിടെയിവിടെയായി ഓരോരോ അഡ്‌ജസ്റ്റുമെന്റുകളുടെ പുറത്തു എങ്ങിനെയൊക്കയൊ കാര്യങ്ങള്‍ നടന്നു പോകുകയായിരുന്നു. ഇനി അവളുടെ കല്യാണം കൂടി നടത്തി സ്വസ്ഥമായിതീര്‍ന്നതിനുശേഷം മാത്രം മതി സ്വന്തം കാര്യം എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്‌.

"എടാ കന്നാലി, മത്തായി ഒരു നല്ല കാര്യവുമായി വരുമ്പോള്‍ ഓരോ മൊടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇടങ്കോലീടാന്‍ നോക്കുന്നോടാ ശവി. നീ ഒന്നു പോയി കണ്ടുനോക്ക്‌.എന്നിട്ട്‌ വേണെങ്കില്‌, നല്ല മനസ്സുണ്ടെങ്കില്‌ മാത്രം കെട്ടിയാല്‍ മതി, ആരും നിന്നെ നിര്‍ബന്ധിക്കാനൊന്നുംവന്നില്ലല്ലോ. പിന്നേ, ഇപ്പൊ നീ കെട്ടികൊണ്ടുവന്നീട്ടുവേണ്ടേ ഞങ്ങക്കിവിടെ..! " കള്ളു തലയ്ക്കു പിടിച്ച, കൂട്ടത്തില്‍ സീനിയറായ തൃപ്രയാറുകാരന്‍ സാഗരേട്ടന്റെ വായില്‍നിന്നും പൂരപ്പാട്ടിന്റെ പ്രവാഹമായിരുന്നു പിന്നെ. അങ്ങിനെ അന്ന്‌ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്ണുകാണല്‍ചടങ്ങിനു അവസാനം സമ്മതിയ്ക്കുകയായിരുന്നു ഞാന്‍. മുന്നിലിരുന്ന അരകുപ്പി ഒരുതുളിവെള്ളംപോലും ചേര്‍ക്കാതെ ഒറ്റയടിയ്ക്കു എടുത്തു വീശിയിട്ടും ദാഹം തീരുന്നുണ്ടായിരുന്നില്ല അപ്പോള്‍. അത്രയ്ക്കധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു മനസ്സില്‍.

മത്തായിചേട്ടന്റെ വൈഫിന്റെ ഹോസ്പിറ്റലില്‍തന്നെയായിരുന്നു മേഴ്‌സിയും അന്ന്‌ വര്‍ക്കു ചെയ്തിരുന്നത്‌..അവര്‍ ഒരേ നാട്ടുകാരികളും ആയിരുന്നു. അങ്ങിനെ ഒരു വെള്ളിയാഴ്ച മത്തായിചേട്ടന്റെ ഫ്ലാറ്റില്‍വെച്ചായിരുന്നു പെണ്ണുകാണല്‍. കറുത്തിരുണ്ടിട്ടാണെങ്കിലും നീണ്ടുമെലിഞ്ഞ്‌ രൂപഭംഗിയും മുഖസൗന്ദര്യവുമുള്ള മേഴ്‌സിയ്ക്ക്‌ എന്തോ ഒരു ആകര്‍ഷണീയതയുള്ളതായി ആദ്യനോട്ടത്തിലെ തോന്നി. എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖംപോലെ. അന്യോന്യം കണ്ടും കുറച്ചുനേരം ഒറ്റയ്ക്കിരുന്നു സംസാരിച്ചും ഇരുവരും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. അതിനിടയിലെപ്പോഴോ കണ്ണുകള്‍ തമ്മില്‍ കോര്‍ത്തുടക്കിയ ഏതോ ഒരു നിമിഷം, മൗനം വല്ലാതെ വാചാലമായ ആ നിമിഷം, ബന്ധുക്കളുടെ അകമ്പടിയില്ലാതെ...പുരോഹിതന്‍മാരുടെ കാര്‍മികത്വമില്ലാതെ ഞങ്ങളുടെ മനഃസ്സമതം നടയ്ക്കുകയായിരുന്നു.മത്തായിചേട്ടന്റെ അതിഥികളായി ഉച്ചയ്ക്കു ഊണുകഴിച്ചു പിരിയുമ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു.  കല്യാണം കഴിയ്ക്കുന്ന സമയത്ത്‌ മേഴ്‌സിയ്ക്കു മിനിസ്ട്രിയിലൊന്നുമല്ലായിരുന്നു ജോലി.ഒരു സ്വകാര്യ ആശുപത്രിയിലെ ജൂനിയര്‍ നേഴ്‌സ്‌ മാത്രമായിരുന്നു അവള്‍. രണ്ടുപേര്‍ക്കും ശമ്പളം കുറവായിരുന്നു. എന്നാല്‍ എന്നെപോലെതന്നെ അവളുടെ വീട്ടിലും ബാധ്യതകള്‍ക്ക്‌ ഒരു കുറവുമുണ്ടായിരുന്നില്ല.ജീവിതം തുടങ്ങിയ ആദ്യവര്‍ഷങ്ങള്‍...ശരിയ്ക്കും കഷ്ടപാടിന്റെ നാളുകളായിരുന്നു. ആ ദുരിതങ്ങള്‍ക്കു നടുവിലാണ്‌ ആല്‍വിന്റെ ജനനം. എനിയ്ക്കെന്നും ഡേ-ഡ്യുട്ടിയല്ലെ, അവള്‍ തുടര്‍ച്ചായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തു.....അങ്ങിനെ ഷിഫ്റ്റാടിസ്ഥാനത്തില്‍ ഒരേ സമയം അച്ഛന്റേയും അമ്മയുടേയും റോളുകള്‍ ചെയ്തു വളരെ ക്ലേശത്തോടെയാണ്‌ ഞങ്ങള്‍ അവനെ വളര്‍ത്തിയത്‌.മഹാ വികൃതിയായിരുന്നു ആല്‍വിന്‍ അന്ന്‌. രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു..ചില ദിവസങ്ങളില്‍ രാവിലെ മരുഭൂമിയിലെ സൈറ്റിലേയ്ക്കു ജോലിക്കാരുമായി ഹൈവേയിലൂടെ പിക്കപ്പോടിച്ചു പോകുമ്പോള്‍ കണ്ണടഞ്ഞു പോകാറുണ്ടായിരുന്നു..അപ്പോഴൊക്കെ ഭാഗ്യം തുണയ്ക്കെത്തിയിരുന്നു. ചില ദിവസങ്ങളില്‍ സൈറ്റില്‍നിന്നും മടങ്ങി റൂമിലെത്തുമ്പോഴേയ്ക്കും ഒരു പാടു വൈകിയിരിയ്ക്കും. കുഞ്ഞിനെ തൊട്ടടുത്ത ഫ്ലാറ്റിലെ ബംഗ്ലാദേശി കുടുംബത്തെ ഏല്‍പ്പിച്ചു മേഴ്‌സി ഡ്യുട്ടിയ്ക്കു പോയിട്ടുണ്ടാവും അപ്പോഴേയ്ക്കും.

ഓരേ നാട്ടില്‍ ജോലിചെയ്തിട്ടും, ഒരേ കൂരയില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടും ഒരിയ്ക്കല്‍പോലും പരസ്പരം കാണാന്‍ കഴിയാതെപോയ എത്രയെത്ര ദിനങ്ങള്‍. പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വേട്ടനെപോലെ ഒരാള്‍ക്ക്‌ പെട്ടന്നു വിശ്വസിയ്ക്കാന്‍ കഴിയില്ല... മൊബൈല്‍ ഫോണുകളൊന്നും സജീവമല്ലായിരുന്ന കാലം. പരസ്പരം കാണാന്‍ കഴിയാതെ, ഒന്നും മിണ്ടാന്‍ പോലും കഴിയാതെ ദാമ്പത്യജീവിതം മുന്നോട്ടുപോയ നാളുകള്‍.

-"അച്ചായോ കാര്യങ്ങളൊക്കെ നോട്ട്ബുക്കില്‍ എഴുതിവെച്ചിട്ടുണ്ട്‌...നേരം വൈകി പോട്ടെ. നാളെ കാണാം."-- അതും പറഞ്ഞ്‌, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ ഒരു മാടപ്രാവിന്റെ ചുറുചുറുക്കോടെ പറന്നിറങ്ങി താഴെ പാര്‍ക്കു ചെയ്ത കൊച്ചു വാനില്‍ കയറിപോകുന്ന മേഴ്‌സിയെ ബാല്‍ക്കണിയില്‍നിന്നും നോക്കിനില്‍ക്കുമ്പോള്‍ പൊട്ടിത്തെറിയ്ക്കാന്‍ വെമ്പുന്ന മോഹങ്ങളെ ഒരു നെടുവീര്‍പ്പിലൊതുക്കി തൃപ്തിയടയാന്‍ മാത്രമെ കഴിയുമായിരുന്നുള്ളു അന്ന്‌.  ഫ്രിഡ്‌ജിന്റെ പുറത്തെ നോട്ട്‌ ബുക്കിലെ വരികളിലൂടെയായിരുന്നു പ്രധാനമായും അക്കാലത്തെ ആശയവിനിമയം..ആല്‍വിന്റെ ഭക്ഷണം..അവന്റെ ആരോഗ്യം..പനി..ടെമ്പറച്ചര്‍,കൊടുക്കെണ്ട മരുന്നുകള്‍..കരന്റു ബില്ല്‌..വാട്ടര്‍ ബില്ല്‌..നാട്ടില്‍ നിന്നുമുള്ള കത്തുകളിലെ വിശേഷങ്ങള്‍..ഇങ്ങിനെ കാര്യമാത്രപ്രസക്തമായിരുന്നു കുറിപ്പുകളിലെ ഉള്ളടക്കം.

--നിനക്കു സുഖമല്ലെ മേഴ്‌സി, തുടര്‍ച്ചയായ നൈറ്റ്‌ ഷിഫ്റ്റ്‌ വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്നുണ്ടോ മോളെ, ആരോഗ്യം ശ്രദ്ധിയ്ക്കണം ഒരുദിവസം ലീവെടുത്തുടേ, ഒരു മാസമാകാറായില്ലെ പെണ്ണേ ഒന്നു മിണ്ടീം പറഞ്ഞുമിരുന്നിട്ട്‌.--

--അച്ചായാ, ഹുമിഡിറ്റി തുടങ്ങി..സൂക്ഷിയ്ക്കണം....ഒരുപാടു വെയില്‍കൊള്ളുന്നതല്ലെ....ധാരാളം വെള്ളം കുടിയ്ക്കണം.--

ഇങ്ങിനെ കൊച്ചുകൊച്ചു സ്നേഹസന്ദേശങ്ങളൊന്നും എഴുതിവെയ്ക്കാന്‍ എന്തോ രണ്ടുപേര്‍ക്കും തോന്നാറില്ലായിരുന്നു. ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ അതിനുള്ള ആര്‍ദ്രതയൊന്നും ഞങ്ങളുടെ മനസ്സുകള്‍ക്കില്ലായിരുന്നു അന്ന്‌. ഡ്യൂട്ടി സമയം നോക്കിയുള്ള നെട്ടോട്ടത്തിനിടയില്‍ സമയവും കിട്ടില്ലായിരുന്നു.എങ്കിലും രണ്ടു പേര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ആ നാളുകളില്‍.  ലീവെടുക്കാനോ ഓവര്‍ടൈം കളയാനോ പറ്റാത്ത അവസ്ഥയായിലായിരുന്നു കാര്യങ്ങള്‍. ഓരോ നാണയത്തിനും ഒരുപാടു വിലയായിരുന്നു, ഒരുപാടാവാശ്യങ്ങളായിരുന്നു. നാട്ടില്‍ അപ്പനെ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച്‌ സീരിയസ്സായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്ത കാലമായിരുന്നു അത്‌. മേഴ്‌സിയുടെ അനിയത്തിയ്ക്കു കുവൈറ്റിലേയ്ക്കു വിസ റെഡിയായിരുന്ന സമയം. അതിനും വേണമായിരുന്നു ഒരു പാട്‌ പണം. രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു,.ശരിയ്ക്കും ചക്രശ്വാസം വലിയ്ക്കുകയായിരുന്നു.

മേഴ്‌സിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കഷ്ടപ്പാടറിഞ്ഞു കര്‍ത്താവു കൊണ്ടുതന്നതു പോലെയായിരുന്നു അയല്‍വക്കത്തെ ഫ്ലാറ്റിലെ ബംഗ്ലാദേശി കുടുംബം. ആ വീട്ടിലെ അമ്മയും അവരുടെ മൂന്നു പെണ്‍മക്കളും ആല്‍വിനെ പൊന്നു പോലെയാണ്‌ നോക്കിയിരുന്നത്‌. ആണ്‍മക്കളില്ലാത്ത അവര്‍ക്ക്‌ ആല്‍വിന്‍ സ്വന്തം മകനെപോലെയായിരുന്നു..പെണ്‍കുട്ടികള്‍ക്കവന്‍ സ്വന്തം അനിയന്‍ തന്നെയായിരുന്നു. അവരുടെ വീട്ടിലാണ്‌ അവന്‍ ആദ്യം പിച്ചവെച്ചു നടന്നു തുടങ്ങിയത്‌. അവന്റെ മൂത്രത്തിന്റെ ചൂടും ചൂരും ആ വീട്ടിലെ കാര്‍പെറ്റുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും പരിചിതമായിരുന്നു. മാമോദിസ തൊട്ടിലിലെ ജലത്തിന്റെ തണുപ്പറിയുംമുമ്പെ ബാങ്കു വിളിയുടെ ഈണവും നിസ്കാരനിമിഷങ്ങളുടെ പവിത്രതയും അവന്റെ കാതുകളേയും കണ്ണുകളേയും കുളിരണയിച്ചു..

"അമ്മ" എന്നതിനു പകരം "മാം" എന്നു ഉച്ചരിച്ചുകൊണ്ടാണ്‌ ആല്‍വിന്‍ ആദ്യാക്ഷരമന്ത്രത്തിന്‌ തുടക്കം കുറിച്ചത്‌.--"അച്ചായോ വന്നുവന്ന്‌ ഇനി അവന്റെ സംസാരം മുഴുവന്‍ ബംഗാളി ഭാഷായിലാകുമോ എന്നാ എന്റെ പേടി."-- .മേഴ്‌സിയുടെ ആ സംശയത്തില്‍ ന്യായമില്ലെ എന്ന്‌ എനിയ്ക്കും തോന്നാതിരുന്നില്ല. ഭാവിയില്‍ മകനൊരു "ബന്ധുഭായി"ആയി മാറുന്ന രംഗമോര്‍ത്ത്‌ എല്ലാം മറന്ന്‌ ചിരിച്ചുല്ലസിയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍, അങ്ങിനെ അപൂര്‍വ്വമായി വീണുകിട്ടിയ ആ കുടുംബനിമിഷങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള മല്‍സരത്തിന്‌ തൊടുകുറിയണിയിച്ച്‌ ആവേശത്തോടെ തുടക്കം കുറിയ്ക്കുകയായിരുന്നു.

ക്രമേണ കാലം തെളിഞ്ഞു. മേഴ്‌സിയ്ക്ക്‌ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലികിട്ടി. നഗരത്തിലെ ഇലട്രിക്‌ ഷോപ്പിന്റെ നടത്തിപ്പുക്കാരന്‍ കഫിലുമായി ഉടക്കി പിരിഞ്ഞുപോയി...അങ്ങിനെ ആ കടയുടെ ചുമതല എന്റെ കൈകളില്‍ വന്നുചേര്‍ന്നു. ആന്‍സുവിന്റെ ജനനശേഷം പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. അവളുടെ ഭാഗ്യംകൊണ്ട്‌,..കഫീലിന്റെ കാരുണ്യംകൊണ്ട്‌. ഇലക്റ്റ്രിക്‌ ഷോപ്പിനു തൊട്ടുള്ള ഹാര്‍ഡ്‌വെയര്‍ഷോപ്പ്‌. പിന്നെ അതിനപ്പുറമുള്ള പെയിന്റുകട. എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതിനിടയില്‍ നാട്ടില്‍ തറവാടിനടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം, കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റ്‌, അവിടെയിവിടെയായി കുറെ ഫ്ലോട്ടുകള്‍, തൃശ്ശൂരിലെ പ്രമുഖ കുറികമ്പനികളില്‍ ഷെയറുകള്‍..അങ്ങിനെ എന്തെല്ലാം എത്രപെട്ടന്നാണ്‌ കയ്യില്‍ വന്നു ചേര്‍ന്നത്‌..സമയം ഒത്തുവന്നാല്‍....ഭാഗ്യം കനിഞ്ഞനുഗൃഹിച്ചാല്‍....കണക്കുകൂട്ടല്‍ കൃത്യമാകും...ധനം.പെരുമഴപോലെ പെയ്തിറങ്ങി അമ്പരപ്പിയ്ക്കും..കാറ്റൊന്നു മാറി വീശിയാല്‍,... കാലം പിഴച്ചാല്‍..മലവെള്ളം പോലെ ഒരു രാത്രികൊണ്ടു വന്നതെല്ലാം വന്ന പോലെ തിരിച്ചൊഴുകിപോകും...പിന്നെ ശേഷിയ്ക്കുക പുത്തന്‍പണം കൊണ്ടു വരുന്ന പുതിയ ശീലങ്ങളുടെ അഴുക്കും ചെളിയും മാത്രമായിരിയ്ക്കും...അതാണ്‌ വിശ്വേട്ടാ ബിസിനെസ്സിനെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ രസതന്ത്രം..

വീര്യമുള്ള ജലത്തില്‍ വീണ്ടും സെവന്‍ അപ്‌ പതഞ്ഞൊഴുകി. തീനാളത്തിന്റെ ചുവപ്പില്‍ അവന്റെ മുഖം കൂടുതല്‍ തിളങ്ങി. തോമസുട്ടിയുടേ കുക്കിംഗ്‌ അതിന്റെ പാരമ്യത്തിലെത്താന്‍ തുടങ്ങിയിരുന്നു. തന്നെ വെറും കേള്‍വിക്കാരനാക്കി മാറ്റി ആവേശത്തോടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു അവന്‍.

"വിശ്വേട്ടാ, എല്ലാം നേടി ഈ തോമസുട്ടി...ഒന്നില്‍ പിഴച്ചാല്‍ ബാക്കി ഒമ്പതിലും നേടാനും, സമ്പാദിയ്ക്കാനുമുള്ള എല്ലാ കുറുക്കുവഴികളും പഠിച്ചുകഴിഞ്ഞു. അതിനായി ആരുടെ മുമ്പിലും എന്തു വേഷവും കെട്ടാന്‍ ഒരു മടിയുമില്ലാതായി. കേരളവര്‍മ്മയിലെ ആ പഴയ ആദര്‍ശധീരനായ SFI നേതാവ്‌,കാമ്പസിലെ ചെഗുവേര, ഈ തോമസുട്ടി ഒരുപാടു മാറി പോയി, എനിയ്ക്കുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരുപാടൊരുപാട്‌.!

---"ചെക്കന്‍മാരായാല്‍ ഇത്രയും ആദര്‍ശം പാടില്ല തോമസുട്ടി, അതും ഇക്കാലത്ത്‌. ആദര്‍ശം കലത്തിലിട്ടു വേവിച്ചാല്‍ ചോറും കറിയുമാകില്ല. എന്റെ കയ്യിലൊന്നു കിട്ടട്ടെ ശരിയാക്കിയെടുക്കും ഞാന്‍ ഈ ചെക്കനെ"---കാന്താരി മുളകിന്റെ ചുണപ്പുള്ള പൂങ്കുന്നംക്കാരി തനി തൃശ്ശൂര്‌ നസ്രാണിച്ചി BA PoLitics ലെ സോണിയയുടെ പാല്‍പുഞ്ചിരിയില്‍ പൊതിഞ്ഞ വാക്കകളൊക്കെ പാഴ്‌വാക്കുകളായി മാറി.

വെറും കാളവണ്ടിക്കാരനായിരുന്ന പൊഴലിപ്പറമ്പന്‍ കൊച്ചുവറീതിന്റെ മോന്‍ ഈ മുപ്പത്തിയൊമ്പതാംവയസ്സില്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം, സ്വപ്നം കാണാവുന്നതിലുമപ്പുറം സമ്പാദിച്ചുകൂട്ടി. നേടാന്‍ ഇനിയും ഒരുപാടു ബാക്കി.അതിനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌.....തിയ്യില്‍ കുരുത്തത്താണ്‌ വിശ്വേട്ടാ ഈ തോമാസുട്ടി. ഇളംവെയിലത്തൊന്നും വാടില്ല !

പക്ഷെ, എങ്ങിനെയൊക്കെ, എത്രയൊക്കെ വളര്‍ന്നാലും ലാളിത്യത്തില്‍ പൊതിഞ്ഞ ദാരിദ്ര്യം നിറഞ്ഞ പഴയ ദിനങ്ങള്‍ തന്നെയാണ്‌ വിശ്വേട്ടാ, ഇന്നുമെന്റെ സ്വപ്നങ്ങളില്‍ വിരുന്നു വരുന്നത്‌. വിശേഷനാളുകളില്‍ അല്ലെങ്കില്‍ വിരുന്നുകാരുള്ള ദിവസങ്ങളില്‍ അമ്മച്ചി അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെയും കടുകു വറുക്കുന്നതിന്റേയും മണമാണ്‌ ഷവര്‍മ്മയുടെ ശവം കത്തുന്ന ഗന്ധത്തേക്കാള്‍ ഇന്നും എന്റെ മൂക്കിന്‍തുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പൊന്നുംവില കൊടുത്തു വാങ്ങിയ നിറം ചേര്‍ത്ത ഈ സ്പിരിറ്റുത്തുള്ളികളെക്കാള്‍ എനിയ്ക്കു പഥ്യം രാധാകൃഷ്ണനാശാന്റെ കൂടെ വലതുകാലു വെച്ചു കയറി ചെറിയ ചമ്മലോടെ ഹരിശ്രീ കുറിച്ച മാപ്രാണം ഷാപ്പിലെ കള്ളും കറിയുമാണ്‌.

ഇന്ന്‌ വെക്കേഷന്‍ നാളുകളില്‍ ആശാനേയുംകൂട്ടി സ്വന്തം കാറില്‍ ആ ഷാപ്പിനു മുമ്പില്‍ ചെന്നിറങ്ങുന്ന നിമിഷങ്ങളില്‍ മാത്രമാണ്‌ വിശ്വേട്ടാ,  ഒരു ഗള്‍ഫുകാരന്‍ എന്ന നിലയിലുള്ള പത്രാസും പൊങ്ങച്ചവുമൊക്കെ ഈ തോമസുട്ടിയില്‍നിന്നും അല്‍പ്പമെങ്കിലും മറനീക്കി പുറത്തുവരാറുള്ളത്‌.”-----

(തുടരും)

കൊല്ലേരി തറവാടി
17/10/2012

18 comments:

  1. ഒരു ചെറിയ അപകടത്തിന്റെ ആയാസത്തില്‍ മയങ്ങി അലസമായി ഒരുക്കിയെടുത്ത ഒരു പോസ്റ്റാണിത്‌. വലിയ ദുരന്തങ്ങളോ അംഗവൈകല്യങ്ങളോ സമ്മാനിയ്ക്കാത്ത ഏതൊരപകടവും ഒരോര്മ്മങപ്പെടുത്തല്‍ മാത്രായേ എനിയ്ക്കു തോന്നാറുള്ള. പ്രത്യേകിച്ചും ചാനലുകള്‍ അനസ്യൂതം വിളമ്പിത്തരുന്ന അന്യന്റെ കണ്ണുനീര്ത്തു ള്ളികളിലെ ഉപ്പും രക്തത്തിന്റെ ചവര്പ്പും അച്ചാറിനു സമാനം അത്താഴത്തോടൊപ്പം കഴിയ്ക്കുന്നതില്‍ രുചി കണ്ടെത്തുന്ന ഒരാള്ക്ക് ‌. വേദനയുടെ കാഠിന്യം, കയ്പ്പ്‌ ഇതൊക്കെ സ്വയം അനുഭവിയ്ക്കുന്നതു വരെ വെറും കാഴ്ചകള്‍ മാത്രമാണ്‌ നമ്മളില്‍ പലര്ക്കും . ഒരു സഹായത്തിനും മുതിരാതെ "അയ്യോ കഷ്ടം' എന്നു പറഞ്ഞ്‌ സഹതപിച്ച്‌ തൃപ്തിയടയാന്‍ വേണ്ടി മാത്രമുള്ള കാഴ്ചകള്‍.

    എന്തുപറ്റി കൊല്ലേരി എന്നല്ലെ..പിന്നെ പറയാം, ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട്‌.എഴുതാം ഞാന്‍ ..

    ReplyDelete
  2. കൊല്ലേരി ഇത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു.
    ഇതില്‍ ജീവിതത്തിന്റെ ചൂടും ചൂരും ഉണ്ട്...
    സ്വപ്നത്തിന്റെ സുന്ദര നിമിഷങ്ങള്‍ ഉണ്ട്...
    വേദനയുടെ മേഘ ശകലങ്ങള്‍ ഉയര്‍ന്നു
    കറങ്ങുന്നുണ്ട്..‍എന്താ പറയുക.മനസ്സ് തുറന്നു
    ഒന്ന് വായിക്കുമ്പോള്‍ കണ്ണ് നിറയുന്ന അനുഭവങ്ങള്‍..
    അത് തോമസ്കുട്ടി പറയുമ്പോലെ അനുഭവിക്കുന്നവര്‍ക്കെ
    അറിയാന്‍ ആകു...ആശംസകള്‍.

    ReplyDelete
  3. വായിച്ചു പോകുന്നു.. ഇനിയും വരണം ബാക്കി വായിക്കാന്‍ .. ഒരു ജീവിത കഥ തന്നെയുണ്ട് പറയാന്‍ അല്ലെ

    ReplyDelete
  4. Good kolleri.awaiting for remaining story.
    From mobile& thus comment in english.sry

    ReplyDelete
  5. Good kolleri.awaiting for remaining story.
    From mobile& thus comment in english.sry

    ReplyDelete
  6. ജീവിതത്തെ പുണര്‍ന്നു മരിച്ചു വീഴുന്നവരാണ് എല്ലാവരും ചിലര്‍ മരുഭൂമിയില്‍ ....
    best wishes

    ReplyDelete
  7. മനസ്സില്‍ തട്ടുന്ന പോലെ എഴുതിയിരിക്കുന്നു.

    ReplyDelete
  8. ഒറ്റയിരുപ്പിനു വായ്ച്ചത് ഈ പോസ്റ്റിന്റെ സവിശേഷതയാണ്. ജീവിതയാതാര്ത്യങ്ങള്‍ മനസ്സില്‍ തട്ടി എഴുതിയിരിക്കുന്നു..

    ReplyDelete
  9. വായിച്ചു ....
    തുടര്‍ന്ന് വായിക്കണം എന്ന് പറയരുത്...
    എന്റ്റെ മനസ്സിന് അത്ര കട്ടി പോര ....
    കാരണം ഇത് ഒരു വിതുമ്പല്‍ പോലെ അനുഭവപ്പെട്ടു .
    കൊല്ലേരി ഭംഗിയായി പറഞ്ഞു...ആശംസകള്‍

    ReplyDelete
  10. കഥയുടെ തുടക്കം നന്നായിട്ടുണ്ട്. ഞാനും ഒരു പ്രവാസി ആയതുകൊണ്ട് പെട്ടെന്ന് മനസ്സിൽ തട്ടി.ഇനിയും തുടരട്ടെ.
    ആശംസകൾ...

    ReplyDelete
  11. കൊള്ളാലോ.............ആശംസകള്‍

    ReplyDelete
  12. നീണ്ടകഥ തുടരട്ടെ... ഇടയിൽ ഒരിടത്ത് വിശ്വേട്ടൻ എങ്ങനെ പപ്പേട്ടനായി?

    പിന്നെ, ഞാനറിയുന്ന ആ സാഗരേട്ടൻ പൂരപ്പാട്ട് പാടാറില്ലല്ലോ കൊല്ലേരീ... :)

    ReplyDelete
    Replies
    1. നന്ദി വിനുവേട്ടാ... തെറ്റ് തിരുത്തിയിട്ടുണ്ട്.. :)

      Delete
  13. അടുത്ത് ഉണ്ടായിട്ടും കുടുംബജീവിതം സന്തോഷമായി കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന പ്രവാസികളും ഉണ്ട് എന്ന് സത്യത്തില്‍ ഇതുവായിച്ച്പ്പോളാണ് എനിക്ക് മനസ്സിലായത്‌.... ....:(
    പ്രവാസികളുടെ വേദന വല്ലാത്തത് തന്നെ ...മനസ്സില്‍ തട്ടുന്ന എഴുത്ത് ..

    ReplyDelete
  14. അഭിപ്രായമറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി.. അടുത്ത അധ്യായത്തിലേയ്ക്ക് ക്ഷണിക്കുന്നു..

    ReplyDelete
  15. കൊല്ലേരി, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഒന്നര മാസം! ഇടയ്ക്ക് പോസ്റ്റ് ഉണ്ട് എന്ന്‍ മെയില്‍ ഇന്ന്‍ തിരിച്ചെത്തി ആദ്യം വായിക്കുന്ന പോസ്റ്റ് ഇത് തന്നെ, തോമസ്സുകുട്ടിയെ നല്ല പരിചയം! ബാക്കി കൂടി നോക്കട്ടെ .

    അല്ല കൊല്ലേരി കഥ അവിടെ നില്‍ക്കട്ടെ എന്താ അപകടം? എന്ത് പറ്റി?

    ReplyDelete