Showing posts with label വെറുതെ. Show all posts
Showing posts with label വെറുതെ. Show all posts

Sunday, October 28, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-2 (തോമസുട്ടി തുടരുന്നു)

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭീതി തോന്നുന്നവിധത്തില്‍ അശാന്തിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു ബാല്യം. ലക്ഷ്യമില്ലാതെ ഉരുളുന്ന കാളവണ്ടിചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമരാന്‍ വിധിയ്ക്കപ്പെട്ട നനഞ്ഞുകുതിര്‍ന്ന ചെമ്മണ്‍പാതയ്ക്കു സമാനം തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു കുടുംബാന്തരീക്ഷം. മുള്‍ക്കിരീടം ചൂടി, കൈകാലുകളില്‍ ചോരൊയൊലിപ്പിച്ചു തലയുംകുനിച്ചു തളര്‍ന്നു നില്‍ക്കുന്ന കര്‍ത്താവിന്റെ ദൈന്യത പൂര്‍ണ്ണമായും ആവാഹിച്ചെടുത്ത അമ്മയുടെ ചോര വറ്റിയ മുഖം. കുഴിയലാണ്ടുപോയ കണ്ണുകള്‍. ഗൃഹണിബാധിച്ചു വീര്‍ത്തവയറുകളും. വിളറിവെളുത്ത മുഖങ്ങളുമുള്ള മൂന്നു കൊച്ചനുജത്തിമാര്‍. അപ്പന്‍ ചുഴറ്റുന്ന ചാട്ടവാറിന്റെ താളത്തില്‍ ചലിയ്ക്കാന്‍ മാത്രമറിയാവുന്ന, വിശന്നൊട്ടി വാരിയെല്ലുപൊന്തിയ വയറുകളും പുറത്തേയ്ക്കു തുറിച്ച കണ്ണുകളും വലിയ കൊമ്പുകളുമുള്ള രണ്ടു മിണ്ടാപ്രാണികള്‍, എണ്ണമയിലിയും, വെളുമ്പനും. അതായിരുന്നു ഞങ്ങളുടെ കുടുംബം. പാവം ആ കാളകളെയും വീട്ടിലെ അംഗങ്ങളെപോലെതന്നെ സ്നേഹിച്ചിരുന്നു ഞങ്ങള്‍.

അമ്മയുടെ കണ്ണീര്‍ വീണുകുതിര്‍ന്ന, വറ്റു കുറഞ്ഞ്‌ വെള്ളം കൂടിയ അത്താഴക്കഞ്ഞിയ്ക്ക്‌ വല്ലാത്ത രുചിയായിരുന്നു. രാവേറുമ്പോള്‍ സ്വബോധമില്ലതെ വരുന്ന അപ്പന്‍ മടിശ്ശീലയില്‍ നിന്നും പുറത്തെടുക്കുന്ന പരിപ്പുവടയുടെ പൊതിയ്ക്ക്‌ വാറ്റുചാരയത്തിന്റെ നാറ്റമായിരുന്നു.പടികടന്നു വരുമ്പോഴെ "തോമഷുട്ട്യേ" എന്നു ഉറക്കെ വിളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കും അപ്പന്‍. ചേര്‍ത്തുപിടിച്ച്‌ പരിപ്പുവടയുടെ പൊതിയെടുത്തു കയ്യില്‍തന്നിട്ട്‌ എന്നെ മാത്രം ലാളിയ്ക്കാന്‍ ആ അവസ്ഥയിലും ബോധമുണ്ടായിരുന്നു അപ്പന്‌. വാതില്‍പാളികള്‍ക്കപ്പുറത്ത്‌ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ പുകചുരുളുകള്‍ക്കൊപ്പം അമ്മയുടെ മോഹങ്ങള്‍ ഘനിഭവിച്ചു നിര്‍ജ്ജീവമായ ഇടനെഞ്ചില്‍നിന്നുയരുന്ന ദീര്‍ഘനിശ്വാസം എന്റെ കൊച്ചുഹൃദയത്തില്‍ പടര്‍ന്നിറങ്ങി നൊമ്പരത്തിന്റെ അലകളയുര്‍ത്തുമായിരുന്നു ആനിമിഷങ്ങളില്‍.

പാവം പെങ്ങന്മാര്‍, പെണ്ണുങ്ങളായി പിറന്നതിന്റെ പേരില്‍ മാത്രം ലഭിയ്ക്കാതെ പോകുന്ന അപ്പന്റെ ലാളനയ്ക്കായി കൊതിയ്ക്കുന്ന അവരുടെ മുഖത്തെ പരിഭവവും പ്രതിഷേധവും തിരിച്ചറിയാനുള്ള വിവേകം ആ ചെറുപ്രായത്തിലെ എനിയ്ക്കുണ്ടായിരുന്നു. ഉറങ്ങുന്നതിനുമുമ്പ്‌ അവരെ അരികില്‍കിടത്തി ആശ്വസിപ്പിച്ച്‌ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു ഞാന്‍. അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുക്കാന്‍ വേണ്ടി മാത്രം മനയ്ക്കലെ പ്രകാശന്റെ കയ്യില്‍ നിന്നും ബാലരമയും പൂമ്പാറ്റയും കടം വാങ്ങി വായിയ്ക്കുമായിരുന്നു . പൊന്നാങ്ങളയുടെ കഥ കേള്‍ക്കാതെ പെങ്ങളുട്ടിമാര്‍ക്ക്‌ ഉറക്കം വരില്ലായിരുന്നു അക്കാലത്ത്‌...

അങ്ങിനിയാണ്‌ വിശ്വേട്ടാ, എന്തു കിട്ടിയാലും വായിച്ചു മനസ്സിലാക്കനുള്ള ഒരു ത്വര എന്റെ മനസ്സില്‍ കടന്നു കൂടിയത്‌.പ്രകാശന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നു. വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്‌ സ്വന്തമായി. അവിടെനിന്നും വായിച്ച പുസ്തകങ്ങളിലൂടെ കമ്മ്യൂണിസ്റ്റാശയങ്ങള്‍ അന്നേ എന്റെ ചിന്തകളുടേ ജലധിയില്‍ ഓളങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തുടങ്ങി. സാമൂഹ്യനീതിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച യേശുകൃസ്തുവാണ്‌ ലോകത്തിലെ അറിയപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌. മാനവികതയും സമഭാവനയും മനസ്സില്‍ കാത്തു സൂക്ഷിയ്ക്കുന്ന യഥാര്‍ത്ഥ വിശ്വാസി ഉള്ളിന്റെയുള്ളില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരിയ്ക്കും എന്നൊക്കെയുള്ള നമ്പൂതിരി സഖാവിന്റെ വിശദീകരണങ്ങള്‍ എന്റെ കുഞ്ഞുമനസ്സില്‍ കൗതുകമുണര്‍ത്തി. അങ്ങിനെ അന്ന്‌ വാല്‍സല്യംതുളുമ്പുന്ന ആ ഗുരുമുഖത്തുനിന്നും നിന്നും ഗ്രഹിച്ച ബാലപാഠങ്ങള്‍ ഇന്നും എത്രയൊക്കെ മാറിമറഞ്ഞാലും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

എത്രയും പെട്ടന്നു വലുതാവണം,..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും താങ്ങും തണലുമാവണം. അതായിരുന്നു, അതുമാത്രമായിരുന്നു അക്കാലത്ത്‌ എന്റെ മനസ്സില്‍. എല്ലാംമറന്ന്‌ ഓടിക്കളിച്ചുതിമര്‍ത്തുനടന്ന ബാല്യകാലമൊന്നുമുണ്ടായിരുന്നില്ല എനിയ്ക്ക്‌. ആ പ്രായത്തിലെ ഉത്തരവാദിത്വബോധം വളരുകയായിരുന്നു, പക്വത കൈവരുകയായിരുന്നു. മാതൃഭൂമി ഏജന്റ്‌ കുന്നിക്കുരു ഡേവീസേട്ടന്റെ പത്രവിതരണം നടത്തികൊണ്ടായിരുന്നു ഓരോ ദിവസത്തിന്റേയും തുടക്കം. അങ്ങിനെ കിട്ടുന്ന കാശു കൊണ്ടായിരുന്നു പുസ്തകങ്ങളും ഒപ്പം പെങ്ങന്മാര്‍ക്കുള്ള ചാന്തും പൊട്ടും വളയും എല്ലാം വാങ്ങിയിരുന്നത്‌..അത്തരം സാധങ്ങളോടൊക്കെ അന്നേ വല്ലാത്ത കമ്പമായിരുന്നു അവര്‍ക്ക്‌,.പ്രത്യേകിച്ചും റീത്തയ്ക്ക്‌.

ക്രമേണ നല്ലകാലത്തിന്റെ പുലര്‍വെളിച്ചം ഞങ്ങളുടെ വീട്ടിലേയ്ക്കും കടന്നു വരാന്‍ തുടങ്ങി. പൂക്കോടന്‍ ഫ്രാന്‍സിസ്‌ മുതലാളിയുടെ മരകമ്പനിയിലെയ്ക്കു കൂപ്പില്‍നിന്നും തടികയറ്റികൊണ്ടുവരുന്ന പണി അപ്പന്‌ നിത്യവുംകിട്ടാന്‍ തുടങ്ങി .വീട്ടിലെ അടുപ്പില്‍ മൂന്നു നേരവും തീ പുകഞ്ഞു. ഇതിനിടെ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയതോടെ അപ്പന്റെ മുഴുകുടിയ്ക്കും ശമനമായി..കര്‍ത്താവിന്റെ രൂപത്തിനുമുമ്പില്‍ നന്ദിപൂര്‍വ്വം കത്തിയുരുകുന്ന മെഴുകുതിരിനാളത്തിന്റെ പ്രകാശത്തില്‍ വീണ്ടും രക്തപ്രകാശം നിറയാന്‍ തുടങ്ങിയ അമ്മയുടെ മുഖം വിടര്‍ന്നുതിളങ്ങാന്‍ തുടങ്ങി.

കാലം പിന്നേയും അപ്പനില്‍ അത്ഭുതകരമാവിധം മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അപ്പന്റെ കുടുംബസ്വത്ത്‌ ഭാഗം വെച്ചുകിട്ടിയ കാശും, ഫ്രാന്‍സിസ്‌മുതലാളി മനസ്സറിഞ്ഞു ചെയ്ത കൈവായ്പസഹായവും...പിന്നെ നാരായണന്‍നമ്പൂതിരി പ്രസിഡന്റായ സഹകരണബാങ്കില്‍ നിന്നും അദ്ദേഹത്തിന്റെതന്നെ ജാമ്യത്തില്‍ അനുവദിച്ചു കിട്ടിയ ലോണും എല്ലാം കൂട്ടിചേര്‍ത്തു അപ്പന്‍ എങ്ങിനെയോ ഒരു പഴയ ലോറി വാങ്ങി. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കാളവണ്ടിയില്‍ നിന്നും ലോറിയിലേയ്ക്ക്‌ അങ്ങിനെ അപ്പനു സ്ഥനക്കയറ്റം കിട്ടി.

വീടിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന തൊഴുത്ത്‌ നവീകരിച്ചു ലോറിഷെഡ്ഡായ്ക്കി മാറ്റി. രാവിലെ കാളകള്‍ക്കു കാടിയും തവിടും കലക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം അവസാനിച്ചു. പകരം ലോറി കഴുകി വെടുപ്പാക്കുക എന്ന പുതിയ ജോലി ഒരാഘോഷമാക്കി മാറ്റുകയായിരുന്നു ഞാനും, മോളിയും, റീത്തയും,സോഫിയായും. .എല്ലാം കഴിയുമ്പോഴെയ്ക്കും ആകെ നനഞ്ഞുകുളിച്ചിരിയ്ക്കും പൊന്നാങ്ങളയും പെങ്ങന്മാരും.

അതിനിടയില്‍ സെന്റ്‌ ആന്റണീസ്‌ ഹൈസ്കൂള്‍ ലീഡറായിരുന്ന ഈ തോമസുട്ടി സ്കൂളില്‍ ഒന്നാമനായി ഫസ്റ്റ്‌ ക്ലാസോടെ പത്താംക്ലാസ്‌ പാസായി. അതൊരു സംഭവം തന്നെയായിരുന്നു വിശ്വേട്ടാ. നിറഞ്ഞ ആത്മവിശ്വാസവുമായി കേരളവര്‍മ്മയുടെ പടിവാതില്‍ തലയെടുപ്പോടെതന്നെ നടന്നു കയറി. ബാല്യത്തിനും കൗമാരത്തിനുമപ്പുറം യൗവനത്തിന്റെ പടവുകള്‍ ലക്ഷ്യബോധത്തോടെ ചവിട്ടികയറാന്‍ തുടങ്ങിയത്‌ പിന്നെ വളരെ പെട്ടന്നായിരുന്നു. വക്കീലന്മാരണിയുന്ന കറുത്തകോട്ട്‌ സ്വപ്നങ്ങളില്‍ നിറഞ്ഞ്‌ നിന്ന്‌ മോഹിപ്പിയ്ക്കാന്‍ തുടങ്ങി.

"നിനക്കതു നന്നായി ചേരുന്ന പ്രൊഫെഷനാ തോമസ്സുട്ടീ...സംസാരിച്ചു ആളുകളെ മയക്കിയെടുക്കാന്‍ വിരുതനല്ലെ നീ, .മൈക്കിലൂടെ വാക്കുകള്‍കൊണ്ടമ്മാനമാടി ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ വശീകരിച്ച്‌ റഷ്യയിലേയും ക്യൂബയിലേയും വിപ്ലവപ്പൂക്കള്‍ വിരിയുന്ന തെരുവുകളിലേയ്ക്ക്‌ ആവാഹിച്ചുകൊണ്ടുപോകാനും നല്ല മിടുക്കല്ലെ നിനക്ക്‌. മൈക്കിന്‌ മുമ്പില്‍ നീ വാചാലനാകാന്‍ തുടങ്ങുമ്പോള്‍ ഈ കാമ്പസ്സിലെ മാമരങ്ങള്‍ പോലും ശബ്ദമടക്കി കാതു കൂര്‍പ്പിയ്ക്കുന്നുണ്ടെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌, ആവേശം കൊടുമ്പിരികൊള്ളുന്ന നിമിഷങ്ങളില്‍ മാമ്പൂക്കള്‍ വരെ ചുവന്നു തുടുക്കും "- സോണിയായുടെ ആരാധന മെല്ലെ മെല്ലെ പ്രണയമായി മാറി വൃശ്ചികക്കാറ്റുപോലെ എന്റെ മനസ്സിനെ തഴുകിതലോടി കുളിരണിയ്ക്കാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്‌.

"സോണു,.ഇത്രയും വെളുത്തുതുടുത്ത നിന്റെ മുഖത്തെന്താടി ഒരു മുഖക്കുരു പോലും പൊട്ടിമുളയ്ക്കാത്തത്‌, പേരിനുവേണ്ടിയെങ്കിലും ഇത്തിരി നാണം തുളുമ്പാത്തത്‌. മുഖക്കുരുവിനുപോലും നിന്നെ പേടിയായിരിയ്ക്കും...അതെങ്ങിനയാ, ആണുങ്ങളുടെ ശീലമല്ലെ ഈ ഉണ്ണിയാര്‍ച്ചയ്ക്ക്‌..പെണ്ണുങ്ങളുടെ വിചാരങ്ങളും,വികാരങ്ങളും, മോഹങ്ങളും ഒന്നും ഇനിയും തോന്നാന്‍ തുടങ്ങിയിട്ടില്ലെ നിനക്ക്‌. ഭാഗ്യത്തിന്‌ ആരേയും മോഹിപ്പിയ്ക്കുന്ന സൗന്ദര്യം ഇഷ്ടംപോലെ വാരികോരികിട്ടിയിട്ടുണ്ട്‌ പെണ്ണിന്‌..അല്ലെങ്കില്‍ കാണാമായിരുന്നു...  ഒരുത്തനും തിരിഞ്ഞു നോക്കില്ലായിരുന്നു നിന്നെ".--അപൂര്‍വ്വമായി വീണുകിട്ടാറുള്ള ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ അവളെ ചൊടിപ്പിച്ച്‌ ആ മുന്‍കോപം കണ്ടുരസിയ്ക്കുന്നത്‌ ഹരമായിരുന്നു എനിയ്ക്ക്‌..

"നീ തന്നെ ഇതു പറയണം തോമുസുട്ടി. വാ, വേണമെങ്കില്‍ വന്നു തൊട്ടുനോക്കിയറിയ്‌ ഈ പെണ്ണിന്റെ മനസ്സിന്റെ ചൂടും തുടിപ്പും...,നെഞ്ചുപിളര്‍ന്നു ഞാന്‍ കാണിച്ചുതരാം നിനക്ക്‌...ഈ ഹൃദയത്തിലെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന്‌, ആര്‍ക്കുവേണ്ടിയാ അത്‌ തുടിയ്ക്കുന്നതെന്ന്‌. പറഞ്ഞിണ്ടെന്താ കാര്യം,!..നിനക്കിതിലൊക്കെ എന്തു താല്‍പ്പര്യം അല്ലെ...രാഷ്ട്രിയം കളിച്ചുനടക്കാന്‍ മാത്രം അറിയാവുന്ന നിനക്കതൊക്കെ കാണാനും മനസ്സിലാക്കാനും, അറിയാനും എവിടെയാ സമയം അല്ലെ.."-

പീജി ബ്ലോക്കിന്റെ പുറകില്‍ ഊട്ടിയിലേയ്ക്കുള്ള വഴിത്താരയില്‍ പൂത്തു നില്‍ക്കുന്ന മാവുകള്‍ പാലക്കാടന്‍ചുരം കടന്നു വരുന്ന വൃശ്ചികക്കാറ്റിന്റെ കുസൃതിക്കരങ്ങളുടെ തലോടലില്‍ സ്വയംമറന്ന്‌ പരിസരംപോലും മറന്ന്‌ ചുറ്റിലും പൂക്കള്‍ വാരിവിതറിക്കൊണ്ടിരുന്നു. ഉച്ചവെയിലില്‍ മദിച്ചുനില്‍ക്കുന്ന നാട്ടുമാവിഞ്ചുവട്ടില്‍ മാമ്പൂക്കളുമായി ഒളിച്ചുകളിച്ചുരസിയ്ക്കുന്ന സൂര്യകിരണങ്ങളില്‍നിന്നും ഇലകള്‍ക്കിടയിലൂടെ അറിയാതെയിഴുകിവീണ്‌ വലകള്‍ നെയ്യുന്ന പ്രണയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കോപംപൂണ്ട്‌ ചുവന്നുതുടുക്കുന്ന ആ മുഖം കാണാന്‍ വല്ലാത്ത ചേലായിരുന്നു... ശരിയ്ക്കും,ശരിയ്ക്കും ഈ തോമസ്സുട്ടിയ്ക്കു ചേര്‍ന്ന പെണ്ണായിരുന്നു അവള്‌....


 ഒരു ചുടുനെടുവീര്‍പ്പിന്റെ അകമ്പടിയോടെ മൗനത്തിന്റെ പുറംതോടിനകത്തേയ്ക്കു ഉള്‍വലിയുകയായിരുന്നു തോമാസുട്ടിയപ്പോള്‍..നിശ്ശബ്ദത മാധുര്യം വാരിവിതറിയ ആ നിമിഷങ്ങളില്‍ ഭൂതകാലത്തിലെ ഏതൊക്കയൊ മനോഹരതീരത്തുകൂടി സഞ്ചരിയ്ക്കുന്ന അവന്റെ മനസ്സില്‍ ആ കാന്താരി ഓര്‍മ്മകളുടെ രുചിക്കൂട്ടുകള്‍ പകര്‍ന്നുനല്‍കുകയാണെന്ന്‌ മുഖഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. വിഷാദാത്മകമാണെങ്കിലും പ്രസാദം നിറഞ്ഞപുഞ്ചിരിയിയുമായി ഏതോ ഉള്‍പ്രേരണയിലെന്നവണ്ണം ആ വിരലുകള്‍ ചുവപ്പിന്റെ ലഹരിയില്‍ അലിഞ്ഞുചേരാന്‍ കൊതിയോടേ കാത്തിരിയ്ക്കുന്ന സെവന്‍ അപ്‌ ബോട്ടിലിന്റെ കഴുത്തില്‍ മൃദുവായി തഴുകികൊണ്ടിരുന്നു. ഞെട്ടിയുണര്‍ന്ന അവന്റെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം വല്ലാതെ മങ്ങിയിരുന്നു. ഹൃദയത്തില്‍ നിന്നുമുതിര്‍ന്നുവീണ ചുവപ്പുരാശികലര്‍ന്ന വാക്കുകളില്‍ നിരാശബോധം നിറഞ്ഞുനിന്നിരുന്നു.കാലം എത്ര കടന്നുപോയി..!  തിരിച്ചറിയാനാവാത്തവിധം ഒരുപാടൊരുപാട്‌ മാറിപോയി എല്ലാവരും, ഈ ലോകംതന്നെ. അല്ലെ വിശ്വേട്ടാ. 

ഇന്ന്‌...! റഷ്യയെവിടെ, ധീരവിയറ്റ്‌നാം നാടുകളെവിടെ. സോഷ്യലിസത്തിന്‍ സൗഭാഗ്യങ്ങള്‍ വര്‍ണ്ണക്കതിരൊളിവീശുന്ന നാളുകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെവിടെ..!   ഒരുകാലത്തെ തീവ്ര വിപ്ലവമോഹികളില്‍ പലരും വംശനാശം സംഭവിയ്ക്കുന്ന സിംഹവാലന്‍കുരങ്ങുകളെ അനുസ്മരിപ്പിയ്ക്കും വിധം നിത്യവും സന്ധ്യക്ക്‌ കുത്തകമുതലാളി ചാനലുകളില്‍ ചടഞ്ഞിരുന്ന്‌ കമ്മ്യൂണിസത്തിന്‌ അന്ത്യകൂദാശ ചൊല്ലുന്നത്‌ കാണാറില്ലെ വിശ്വേട്ടന്‍. വയറ്റിപ്പിഴപ്പിനായിരിയ്ക്കാം എന്നാലും.!  ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനിറങ്ങി ഒടുവില്‍ മുപ്പതു വെള്ളിഡോളറ്‌ അധികം ലഭിയ്ക്കുമെന്നറിഞ്ഞപ്പോള്‍ ഒരു മടിയുംകൂടാതെ വമ്പന്‍ കൂടാരത്തിലേയ്ക്ക്‌ ചേക്കേറി കോമാളിവേഷം കെട്ടിയാടുന്നു മറ്റൊരു ചെഗുവേര.! അങ്ങിനെയങ്ങിനെ എത്രയെത്രപേര്‍..!മറ്റുള്ളവരെക്കുറിച്ച്‌ കുറ്റം പറയാന്‍ ഈ തോമസുട്ടിയ്ക്കെന്ത അവകാശം അല്ലെ !! കണ്ണാടിയില്‍ പ്രതിഫലിയ്ക്കുന്ന സ്വന്തം പ്രതിബിംബം കാണുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാതായിരിയ്ക്കുന്നു. അദൃശ്യനായ ഏതോ ശക്തിയൊരുക്കുന്ന തിരക്കഥയിലെ വേഷങ്ങള്‍ കെട്ടിയാടാന്‍ നിയോഗിയ്ക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമല്ലെ നിസ്സഹായരായ നമ്മളൊക്കെ എന്നു സ്വയം നിനച്ചാശ്വസിയ്ക്കാം , വല്ലാതെ കുറ്റബോധം തോന്നുന്ന നിമിഷങ്ങളില്‍ മദ്യലഹരിയില്‍ നീരാടാം.--

സോണിയ, സഫലമാകാതെ പോയ അവളുടെ സ്വപ്നങ്ങള്‍.എവിടെയായിരിയ്ക്കും അവളിപ്പോള്‍... ഫൈനലിയറിനു പഠിയ്ക്കുന്ന സമയം. കാമ്പസ്‌ ഇലക്ഷന്‍ ചൂടിലേയ്ക്ക്‌ മെല്ലെ കാലെടുത്തുവെയ്ക്കുന്ന നാളുകള്‍..അന്നൊരു തിങ്കാളാഴ്ചയായിരുന്നു. . ആ വര്‍ഷത്തെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി എന്നെ തെരെഞ്ഞെടുത്ത വിവരമറിഞ്ഞ ഉത്സാഹത്തിലായിരുന്നു ഞാന്‍. ആ സന്തോഷവാര്‍ത്ത ചൂടാറുംമുമ്പ്‌ സോണിയായുമായി പങ്കുവെയ്ക്കാനുള്ള ത്രില്ലില്‍ അവളെ തെരഞ്ഞു നടന്നു..പതിവുസ്ഥലങ്ങളിലൊന്നും കണ്ടില്ല. അവസാനം ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലൊരു പുസ്തകവും തുറന്നുവെച്ചിരുന്നു ദിവാസ്വപ്നം കാണുന്ന അവളെ കണ്ട്‌ അമ്പരന്നുപോയി ഞാന്‍. ആ മുഖം വല്ലാതെ വിവശമായിരുന്നു അപ്പോള്‍. എപ്പോഴും തുള്ളിതെറിച്ചുനടക്കാറുള്ള ഇവള്‍ക്കിന്നിതെന്തുപറ്റി..! -"എന്റെ ഉണ്ണിയാര്‍ച്ചായ്ക്കിന്നെന്താ വല്ലാത്തൊരു ശോകമൂകഭാവം...അതും പതിവില്ലാതെ ലൈബ്രറിയിലെ നിരാശകമിതാക്കളുടെ സ്ഥിരതാവളമായ ഈ ഒഴിഞ്ഞകോണില്‍.--

"തോമസുട്ടി,....ഇന്നലെ എന്നെ പെണ്ണുകാണാന്‍ ചെറുക്കനും കൂട്ടരും വന്നിരുന്നു....അപ്പന്റെകൂടെ ചാലക്കുടിസ്കൂളില്‍ ജോലി ചെയ്തിരുന്ന ജോസുമാഷുടെ മോന്‍ എബി.. L&Tയില്‍ എഞ്ചിനിയറാണ്‌ . ക്രിസ്‌മസു കഴിഞ്ഞു മകരത്തില്‍ കല്യാണം. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെയണ്‌ അവരു മടങ്ങിപോയത്‌"--- ഒരു ചോദ്യചിഹ്നം പോലെ എന്റെ നേരെ നീണ്ടുവന്ന ആ മിഴികളില്‍ ദയനീയഭാവം നിഴലിട്ടുനിന്നിരുന്നു.പെട്ടന്നൊരു വിദ്യുത്പ്രവാഹം പെരുവിരല്‍ വഴിമുകളിലേയ്ക്കരിച്ചുകയറി.ശരീരമാകെ തരിച്ചുപോയി...മനസ്സാന്നിധ്യം നഷ്ടപ്പെട്ടുപോകുമോ എന്നു ഭയന്നുപോയ നിമിഷങ്ങളായിരുന്നു അത്‌. ഇങ്ങിനെയൊരു ദിവസം, ഈ സന്ദര്‍ഭം..അതെന്നെങ്കിലും നേരിടെണ്ടിവരുമെന്നു അറിയാമായിരുന്നു.എങ്കിലും അതിത്രപെട്ടന്ന്‌. ഒരേദിവസം തന്നെ ശുഭവാര്‍ത്തയും അശുഭവാര്‍ത്തയും കേള്‍ക്കേണ്ടിവന്ന വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.പെട്ടന്നുതന്നെ മനസിന്റെ നിയന്ത്രണം വീണ്ടെടുത്തു.

--- അതിനാണൊ നീ ഇങ്ങിനെ പിണങ്ങിയിരിയ്ക്കുന്നത്‌.അതൊരു നല്ല കാര്യമല്ലെ സോണു,.നോക്ക്‌,.. ഞാന്‍ കോളേജ്‌ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയനഭസ്സില്‍ പറന്നു കളിയ്ക്കാന്‍ പോകുന്നു. നീ ഒരു എഞ്ചിനിയറുടെ നല്ലപാതിയായി ബോംബെയ്ക്കു പറക്കാന്‍ പോകുന്നു.....നമുക്കു രണ്ടുപേര്‍ക്കും ഒന്നിച്ചല്ലെ നല്ലകാലം വരാന്‍ പോകുന്നത്‌.-----  എന്തുപറയണമന്നറിയാതെ പതറുകയായിരുന്നു ശരിയ്ക്കും ഞാനപ്പോള്‍. .

" അതു ശരി അപ്പോ നിനക്ക്‌ ഈ സ്നേഹമെന്നു പറയുന്നതൊക്കെ വെറും ടൈംപാസ്സാണല്ലെ തോമസുട്ടി....ജീവിതത്തില്‍ എല്ലാം തമാശയാണ്‌....രാഷ്ട്രീയം മാത്രമെ നിനയ്ക്കു സീരിയസ്സായിട്ടുള്ളു..."--പരിസരം മറന്നുവിതുമ്പി അവള്‍. വേനല്‍തപത്തിലെന്നപോലെ ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ ആ കണ്ണീര്‍ത്തുള്ളികള്‍ വീണുരുകി. ആ ആവിയില്‍ ഞാന്‍ വെന്തുരുകി.

-" സ്നേഹക്കുറവല്ല സോണു,.ഒന്നും മനസ്സിലാകാതെയുമല്ല..പക്ഷെ, എന്റെ നിസ്സഹായവസ്ഥ മറ്റാരേക്കാളും നിനക്കതു നന്നായി മനസിലാകുമല്ലോ. പേരുപോലെതന്നെ ഇന്നും വെറും കുട്ടിയല്ലെ ഞാന്‍. തോമസുട്ടി വളര്‍ന്നു നല്ലനിലയിലാകുന്നതും കാത്ത്‌, ആ ഒറ്റപ്രതീക്ഷയില്‍ ഒരുപാട്‌ സ്വപ്നങ്ങളും മെനഞ്ഞ്‌ വലിയൊരു കുടുംബം കാത്തിരിയ്ക്കുന്ന കാര്യം നിനക്കും അറിയാവുന്നതല്ലെ. തികച്ചും ആകസ്മികമായി തുടങ്ങിയ നമ്മുടെ അടുപ്പം, ഒരിയ്ക്കലും ഒന്നിച്ചുചേരാന്‍ കഴിയില്ല്ലെന്നറിഞ്ഞിട്ടും, നമ്മളറിയാതെ എങ്ങിനേയൊ ഇത്രത്തോളം വളര്‍ന്നു.അപ്പോഴും ഒരുവാക്കിലോ, സ്പര്‍ശത്തിലോ അതിരുകള്‍ വിടാതെ ഇത്രയുംകാലം നമ്മള്‍ കാത്തു സൂക്ഷിച്ച ഈ സൗഹൃദത്തിന്റെ കൈത്തിരിനാളത്തില്‍ നിന്നും വേണം നീ നിന്റെ കുടുംബദീപത്തിനു തിരി കൊളുത്താന്‍. ആ ദീപത്തിന്റെ പ്രഭാപൂരത്തില്‍, എബിയോടുത്തുള്ള പ്രേമാര്‍ച്ചനയുടെ അഭൗമനിമിഷങ്ങളില്‍ ഈ ചെറുതിരി പടുതിരിയായി മാറുന്നതും കരിന്തിരിയായി മെല്ലെ മെല്ലെ കെട്ടടങ്ങുന്നതും കാണാനോ, ഓര്‍ക്കാനോ നേരം കിട്ടാത്തവിധം തിരക്കിലാണ്ടുപോയിട്ടുണ്ടാവും നീ. പിന്നെ എന്റെ കാര്യം..ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും എന്നിലെ തരളിതഭാവങ്ങളെ തൊട്ടുണര്‍ത്തിയ ഈ മുഖം, കോപം വരുമ്പോള്‍ ചുവന്നുതുടുക്കുന്ന ഈ മൂക്കിന്‍തുമ്പ്‌, ഇണങ്ങിയും പിണങ്ങിയും നമ്മള്‍ പങ്കുവെച്ച സമ്മാനിച്ച കളിചിരിയുടെ നല്ല നിമിഷങ്ങള്‍, ഇപ്പോള്‍ ഒഴിയ്ക്കുന്ന ഈ കണ്ണുനീര്‍ തുള്ളികള്‍പോലും.അമൂല്യാനുഭവമായി കാത്തു സൂക്ഷിയ്ക്കും ഞാന്‍ എന്നും എന്നെന്നും ഹൃദയത്തില്‍.."-

ശബ്ദം ഇടറി., കണ്ണുകള്‍ നിറഞ്ഞു. ഏതു സന്ദര്‍ഭത്തിലും എങ്ങിനെവേണമെങ്കിലും വാക്കുകള്‍ കയ്യിലെടുത്ത്‌ അമ്മാനമാടാന്‍ കഴിയുമെന്ന അഹങ്കരിച്ചിരുന്ന ഞാന്‍ ആ നിമിഷങ്ങളില്‍ വാക്കുകള്‍ കിട്ടാതെ..! 

കത്തുന്ന വാളായി, മുനകൂര്‍ത്ത പന്തമായി പരിഭവങ്ങളും പരാതികളും ഉരുക്കഴിച്ച്‌, ഒരുപാട്‌ നൊമ്പരപ്പാടുകള്‍ ഹൃദയത്തില്‍ശേഷിപ്പിച്ച്‌ നഷ്ടസപ്നങ്ങളുടെ ഭാണ്ഡക്കെട്ടും പേറി പിരിഞ്ഞു പടിയിറങ്ങിപോകുന്ന എന്റെ കാന്താരിമുളക്‌ അപ്പോഴേയ്ക്കും വെറും കണ്ണീര്‍പൂവായി മാറിക്കഴിഞ്ഞിരുന്നു.

എന്നെ എങ്ങിനെ കുറ്റപ്പെടുത്താന്‍ പറ്റും വിശ്വേട്ടാ, ഇരുപതു വയസ്സു ഒരു പെണ്ണിനെ സംബന്ധിച്ചു കല്യാണപ്രായമാണ്‌. പക്ഷെ ആണിനോ..! കൗമാരത്തില്‍ നിന്നും യൗവനത്തിന്റെ പടിവാതിലേയ്ക്ക്‌ കൗതുകത്തോടെ എത്തിനോക്കാന്‍ തുടങ്ങുന്ന മൂന്നു പെങ്ങന്മാരേയും മറന്ന്‌, പഴയൊരുലോറിയും ഓടിച്ചോടിച്ച്‌ എങ്ങുമെത്താതെ തളരാന്‍ തുടങ്ങിയ അപ്പനോട്‌ ഇരുപതാം വയസ്സില്‍ മോഹിച്ചുള്ള ഒരു "ബാല്യവിവാഹത്തിന്‌"അനുവാദം ചോദിയ്ക്കാന്‍ സിനിമാക്കഥയിലെ മാസ്മരികലോകത്തെ റഹ്‌മാന്‍ കഥാപാത്രമൊന്നുമായിരുന്നില്ലല്ലോ ഞാന്‍..പച്ചയായ ലോകത്തിലെ നിറം മങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന തോമസ്സുട്ടി മാത്രമായിരുന്നില്ലെ.

ജീവിതത്തില്‍ വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്‌. അപചയങ്ങളുടെ കാലം. കോളേജില്‍ ഇലക്ഷനോടനുബന്ധിച്ച്‌ നടന്ന സംഘട്ടനത്തില്‍ നിരപരാധിയായിരുന്ന ഞാന്‍ പ്രതിചേര്‍ക്കപ്പെട്ട്‌ പുറത്താക്കപ്പെട്ടു...പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത വിധം നീണ്ടു പോയി കേസുകളും മറ്റും. അങ്ങിനെ ഈ തോമസുട്ടിയുടെ ജീവിതംതന്നെ മാറി പോയി,.സ്വപ്നങ്ങള്‍ എല്ലാം തകിടം മറിഞ്ഞു...

വിധി,...നിമിത്തം....നിയോഗം ഇതിലെല്ലാം വല്ലാതെ വിശ്വസിയ്ക്കുവാന്‍ തുടങ്ങിരിക്കുന്നു ഞാന്‍. ഓരോരോ സമയത്തിനനുക്രമമായി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു....ചിലതു തളരുന്നു...മറ്റു ചിലതു വളരുന്നു..ഈ പ്രപഞ്ചത്തിനു പോലും സംഭവിയ്ക്കുന്നില്ലെ ഒരുപാടു മാറ്റങ്ങള്‍..മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ഒന്നേയുള്ളു വിശ്വേട്ടാ, കാലം..! ഒരിയ്ക്കലും തളരാതെ ഒരിയ്ക്കലും നിലയ്ക്കാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടന്നുകൊണ്ടെയിരിയ്ക്കുന്നു. ഉദിച്ചും അസ്തമിച്ചും, ഉഷ്ണിച്ചും ഓടിയോടിയോടി ഒപ്പമെത്താനാകാതെ കിതച്ചുതളരുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞു പോയനിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷം അതു വെറുമൊരു സുന്ദരസങ്കല്‍പ്പവും..ഈ ഒരു നിമിഷം. അത്‌, അതുമാത്രമെ വാസ്തവമായുള്ളു.! ഇത്രയും ലളിതമായ സത്യം അംഗീകരിയ്ക്കാതെ എല്ലാറ്റിനും വെറുതെ കാലത്തിനെ പഴിയ്ക്കുന്നു നാം. ഭൂതം, വര്‍ത്തമാനം, ഭാവി എന്നൊക്കെ വേലിക്കെട്ടുകള്‍ തീര്‍ത്തു വേര്‍തിരിയ്ക്കുന്നു. വര്‍ത്തമാനക്കാലത്തിലൂടെ എങ്ങോട്ടിന്നെല്ലാതെ നെട്ടോട്ടമോടുന്നു. ഓട്ടത്തിനിടയില്‍ പലരും തളര്‍ന്നു വീഴുന്നു..ഒന്നാമനാകാനുള്ള വ്യഗ്രതയില്‍ ആരെയൊക്കയൊ ചവിട്ടുമെതിച്ചാണ്‌ മുന്നേറുന്നതെന്നുപോലും തിരിച്ചറിയുന്നില്ല ആരും. അങ്ങിനെ പലതും നേടുന്നു, അതിനിടെ പലതും നഷ്ടപ്പെടുന്നു. ഒടുവില്‍ കൊടുമുടിയുടെ തുഞ്ചത്തെത്തി ആവേശം നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ തളര്‍ച്ചയോടെ തിരിഞ്ഞുനോക്കും..പിന്നിട്ട വഴികള്‍ കണ്ടമ്പരക്കും..!.ഇനിയൊരു തിരിച്ചുപോക്ക്‌ അസാധ്യമാണെന്ന സത്യം വേദനയോടേ തിരിച്ചറിയും. നേട്ടങ്ങളേയും നഷ്ടങ്ങളേയും വേര്‍തിരിച്ചളക്കാന്‍ എന്താണ്‌ മാനദണ്ഡം എന്നറിയാതെ പിടയുന്ന മനസ്സിലെ വ്യഥയുമായി അലഞ്ഞുതിരിയാന്‍ തുടങ്ങും..............ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിക്കിഴിച്ചു ജീവിതത്തിന്റെ ബാലന്‍സ്‌ ഷീറ്റ്‌ തയ്യാറാക്കാന്‍ എന്തെങ്കിലും സമവാക്യങ്ങള്‍ ഉണ്ടോ വിശ്വേട്ടാ...വിശ്വേട്ടന്‍ പഠിച്ച എക്കൗണ്ടന്‍സിയില്‍.---

ആ വാക്കുകളില്‍ പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ രൂപഭാവങ്ങള്‍ പുനര്‍ജ്ജനിച്ചു. കണ്ണുകള്‍ ആവേശാഗ്നിയില്‍ ജ്വലിച്ചു. ആരോടൊക്കയോ,.എന്തിനോടൊക്കയൊ പ്രതിഷേധം പ്രകടിപ്പിയ്ക്കാനെന്നവണ്ണം ശക്തിയോടെ ബോട്ടിലിന്റെ കഴുത്തു ഞെരിച്ചു അവന്‍. ആ കരുത്തില്‍ പാവം, ആ ബോട്ടില്‍ ചുമച്ചുച്ചുതുപ്പിയ ചുവന്ന വെള്ളം സെവന്‍- അപ്പുമായി കൂടിചേര്‍ന്ന്‌ കടല്‍ത്തിരകള്‍പോലെ ഗ്ലാസ്സില്‍ പതഞ്ഞിരമ്പി..ചുവപ്പുനിറം കണ്ടാല്‍ എന്നും അറിയാതെ മനംതുടിയ്ക്കുന്ന തോമസുട്ടി അതുകണ്ട്‌ ആവേശത്തോടെ പൊട്ടിച്ചിരിച്ചു. വായിച്ചെടുക്കാന്‍ പറ്റാത്തതിനുമപ്പുറമുള്ള അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു ആ പൊട്ടിച്ചിരിയുടെ അലയൊലികളപ്പോള്‍.

( തുടരും )
കൊല്ലേരി തറവാടി
28/10/2012

Wednesday, October 17, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍ - 1


അദ്ധ്യായം - ഒന്ന്‌

".നമ്മുടെ തോമസുട്ടി പോയി വിശ്വേട്ടാ..അവന്‍ നമ്മളെവിട്ട്‌ പോയി....!..ഇത്തിരി നേരേ ആയുള്ളു...ഹൈവേല്‌ അവന്റെ കാറ്‌...ട്രയിലറുമായി....". മൊബയിലിന്‍തുമ്പില്‍ മഴത്തുള്ളികള്‍ പോലെ ബഷീറിന്റെ ശബ്ദം ചിതറിവീണു..സംസാരിയ്ക്കുകയായിരുന്നില്ല അവന്‍, കരയുകയായിരുന്നു .

ഈശ്വരാ..! തരിച്ചിരുന്നുപോയി. കണ്ണുകളില്‍ ഇരുട്ടു കയറുന്നു. ശരീരമാകാകെ തളരുന്നതുപോലെ .തോമസുട്ടിയുടെ വിരല്‍പ്പാടുകള്‍ മായാത്ത പുതുപുത്തന്‍ മൊബെയില്‍ കൈവെള്ളയിലിരുന്നു വിറച്ചു.
--"ഈ പഴയ ബ്ലാക്ക്‌ ബെറി, വലിച്ചെറിയു എന്റെ വിശ്വേട്ടാ, രണ്ടുമൂന്നു വര്‍ഷായില്ലെ ഇതുംകൊണ്ടു നടക്കാന്‍ തുടങ്ങിട്ട്‌.., ലുലുവില്‍ നല്ല ഓഫറുണ്ട്‌, ഇന്നു കൂടിയെ ഉള്ളു, ഇപ്പോത്തന്നെ പോകാം."--എന്തിനും എപ്പോഴും അതായിരുന്നു തോമസ്സുട്ടിയുടെ രീതി ഒന്നും പിന്നേയ്ക്കു മാറ്റിവെയ്ക്കുന്ന ശീലമില്ല അവന്‌. അങ്ങിനെ ഇന്നലെ രാത്രി അവന്റെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം വാങ്ങിയ സാംസങ്ങ്‌ ഗാലക്സി എസ്‌ -3യില്‍ അതിരാവിലെ ആദ്യ സന്ദേശമായി വന്നെത്തിയത്‌. .! വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല, വിശ്വസിച്ചാല്‍തന്നെ അതെങ്ങിനെ പെട്ടന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിയും തന്റെ മനസ്സിന്‌..

--"വന്നുവന്ന്‌ ഒരു മൊട്ടുസൂചി വാങ്ങണമെങ്കിലുവരെ തോമസ്സുട്ടി വേണന്നായി വിശ്വേട്ടന്‌."--.സുധ അങ്ങിനെ കളിയാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല .ഒരുപാട്‌ സുഹൃത്തുക്കളില്ല സ്വതവെ അന്തര്‍മുഖനായ തനിയ്ക്ക്‌. പക്ഷെ, തോമസുട്ടി..! മുജന്മബന്ധങ്ങളുടെ തുടര്‍ച്ച പോലേയായിരുന്നു തികച്ചും യാദൃശ്ചികമായി വന്നുചേര്‍ന്ന ആ സൗഹൃദം. നാലു വര്‍ഷം മുമ്പ്‌ വെക്കേഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ്‌ ആദ്യമായി പരിചയപ്പെടുന്നത്‌,.പറഞ്ഞുവന്നപ്പോള്‍ രണ്ടുപേരും ഒരേ പഞ്ചായത്തുകാര്‍. അങ്ങിനെ അന്ന്‌ ഒന്നിച്ച്‌ വിമാനം കയറിയ ആ ചങ്ങാത്തം വളര്‍ന്ന്‌ വളര്‍ന്ന്‌..

സഹിയ്ക്കാന്‍ കഴിയുന്നില്ല, നിയന്ത്രണം വിടുന്നു. കണ്ണുകള്‍ നിറയുന്നു, ഓഫീസില്‍ അന്യദേശക്കാരായ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ എഴുന്നേറ്റ്‌ ബാത്ത്‌റൂമിലേയ്ക്കു നടന്നു. വികാരങ്ങളുടെ സുനാമിത്തിരയിളക്കത്തില്‍ മനസ്സ്‌ പ്രക്ഷുബ്ദമാകുമ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കിനിന്ന്‌ നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുക. ചെറുപ്പം മുതലേയുള്ള ശീലമാണത്‌. പക്ഷെ ഇന്നതിനു കഴിയുന്നില്ല. മനസ്സിന്റെ കണ്ണാടിയില്‍ നിറഞ്ഞുനില്‍ക്കുന്നു അവന്റെ മുഖം എളുപ്പം പറിച്ചെറിയാനാവുന്നില്ല..

--"എന്താ വിശ്വേട്ടാ, കണ്ണാടിയുടെ മുന്നില്‍ തപസ്സാണോ..മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‌ ആണുങ്ങള്‍ക്കു വരുന്ന ഒരു സൂക്കേടാണത്‌, ആത്മവിശ്വാസക്കുറവുതന്നെ, പ്രായമാകാന്‍ തുടങ്ങിയില്ല എന്നുറപ്പുവരുത്താനുള്ള വ്യഗ്രത...എല്ലാ അര്‍ത്ഥത്തിലും വാര്‍ധ്യക്യം വല്ലാത്ത ബോറു തന്നെയായിരിയ്ക്കും അല്ലെ .ഒര്‍ക്കുമ്പോ ഇപ്പോഴെ പേടി തോന്നുന്നു. ഒന്നോര്‍ത്താല്‍ നല്ല പ്രായത്തില്‍ മരിയ്ക്കുന്നതു ഒരു ഭാഗ്യം തന്നെയാണ്‌, അപ്പോപ്പിന്നെ നല്ല, സ്മാര്‍ട്ടായ ഒരു ഇമേജല്ലെ നമ്മളെക്കുറിച്ച്‌ ഓര്‍ക്കുന്നവരുടെ മനസ്സിലുണ്ടാകു. "-- പതിവു കുസൃതി ചോദ്യങ്ങളും തര്‍ക്കവിഷയങ്ങളുമായി ഇപ്പോഴും അരികിലെവിടെയോ അദൃശ്യനായി അവന്‍ നില്‍ക്കുന്നതുപോലെ..

--"പ്രായം മറന്നുള്ള വിശ്വേട്ടന്റെ ഈ വായ്‌നോട്ടം ഇത്തിരി ഓവറാട്ടോ..".--- കൈരളി ചാനലില്‍ കറുത്ത കണ്ണടയും ഇറുകിയ വസ്ത്രങ്ങളും അനുസരണയില്ലാത്ത മുടിചുരുളുകളും ആരേയും മയക്കുന്ന പുഞ്ചിരിയുമായി ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയില്‍ പ്രാവുകള്‍ക്കൊപ്പം പാറിപ്പറക്കുന്ന ലക്ഷ്മി നായരെ കണ്ട്‌ അന്തംവിട്ട്‌ അറിയാതെ പറഞ്ഞുപോയ കമന്റില്‍ കയറി കൊളുത്തുകയായിരുന്നു അവന്‍. ഒരു വെള്ളിയാഴ്ചയായിരുന്നു അത്‌. സുധ നാട്ടില്‍ പോയതിനുശേഷം മിക്കവാറും വെള്ളിയാഴ്ചകളിലെ ലഞ്ച്‌ തോമസുട്ടിയുടെ വീട്ടിലായിരുന്നു.

"തോമസ്സുട്ടി, നീ പറഞ്ഞതില്‍ ന്യായമുണ്ട്‌..പക്ഷെ സുധ ജീവിതത്തില്‍ കടന്നുവന്നതിനു ശേഷം എല്ലാം വെറും വായ്‌ നോട്ടത്തില്‍ ഒതുക്കാന്‍ പഠിച്ചു വിശ്വേട്ടന്‍. അതിനപ്പുറത്തേയ്ക്കു മോഹങ്ങളുടെ ചക്രമുരുളാന്‍ തുടങ്ങുന്ന നിമിഷങ്ങളില്‍.--" വിശ്വേട്ടാ, കുറുമ്പു കാട്ടാന്‍ ഒരുങ്ങുകയാണല്ലെ" --എന്ന ചോദ്യവുമായി കടന്നു വന്നു മനസ്സില്‍ നിറഞ്ഞുനിന്നു പരിഭവിയ്ക്കും അവള്‍. അവിടെ അവസാനിയ്ക്കും മനസ്സില്‍ തോന്നുന്ന അതിമോഹങ്ങളെല്ലാം. പക്ഷെ നിന്റെ കാര്യം അതാണോ തോമസുട്ടി..! മേഴ്‌സിയ്ക്കു നൈറ്റ്‌ ഷിഫ്റ്റുള്ള വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുടെ പേരും പറഞ്ഞ്‌ നിന്റെ ഒറ്റയ്ക്കുള്ള യാത്രയുണ്ടല്ലോ... അതെങ്ങോട്ടാണ്‌,... എന്തിനാണ്‌ എന്നൊക്കെ എനിയ്ക്കു നന്നായിട്ടറിയാം മോനെ....

"ഒന്നു പതുക്കെ പറയ്‌ വിശ്വേട്ടാ...മേഴ്‌സിയ്ക്ക്‌ ഇന്നോഫാണെന്ന കാര്യം മറന്നു പോയോ.....കിച്ചണിലുള്ള അവളെങ്ങാനും ഇതു കേട്ടിരുന്നെങ്കിലോ. ആകെ കുളമായേനെ..ഉള്ള കുടുംബസമാധാനംകൂടി പോയികിട്ടിയേനെ.."--
കിച്ചണില്‍നിന്നും വെന്തുമലരുന്ന കൊഞ്ചിന്റെ മണം. അവരുടെ സ്വകാര്യതയില്‍ കട്ടുറുമ്പായി ഒരു മധ്യാഹ്നം കൂടി..എത്ര പറഞ്ഞാലും സമ്മതിയ്ക്കില്ല തോമസുട്ടി, വിശ്വേട്ടന്‍ ഞങ്ങള്‍ക്കന്യനല്ലല്ലോ അതായിരിയ്ക്കും അവന്റെ ന്യായം. മേഴ്‌സിയ്ക്കു ഡേ ഡ്യുട്ടിയുള്ള വെള്ളിയാഴ്ചകളില്‍ ആല്‍വിനേയും ആന്‍സുവിനെയും സണ്‍ഡേ ക്ലാസ്സിലാക്കി അപ്പാര്‍റ്റുമെന്റിലെത്തി തന്നെ പിക്ക്‌ ചെയ്തിട്ടെ തോമസുട്ടി ഫ്ലാറ്റിലേയ്ക്കു മടങ്ങാറുള്ളു. കുക്കിംഗ്‌ ഹരമായിരുന്നു അവന്‌. തന്റെ സാന്നിധ്യത്തില്‍ അടുപ്പില്‍ ദീപം തെളിയുന്നതോടെ വെള്ളിയാഴ്ചകളിലെ നളപാചകം അരങ്ങുതകര്‍ക്കാന്‍ തുടങ്ങും.

"നോണ്‍ ഐറ്റംസ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ മേഴ്‌സിയേക്കാള്‍ കൈപ്പുണ്യം നിനക്കാണല്ലൊ തോമസുട്ടി...ഇത്രയും നന്നായി കുക്ക്‌ ചെയ്യാന്‍ എങ്ങിനെ പഠിച്ചു നീ."

തോമസുട്ടി മെല്ലെ തലയുയര്‍ത്തി തന്നെ നോക്കി മെല്ലെ ചിരിച്ചു...ആ ചിരിയ്ക്കു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടായിരുന്നു, ജീവിതത്തിന്റെ പരുപരുത്തവശങ്ങളെക്കുറിച്ചു വിശ്വേട്ടനെന്തറിയാം എന്നൊരു ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു. കിച്ചണില്‍ കബോഡിനു താഴത്തെ തട്ടില്‍ മേഴ്‌സി കാണാതെ ഒളിപ്പിച്ചു വെച്ച, പൊട്ടിയ്ക്കാത്ത സില്‍വര്‍ നിറമുള്ള കവറിനകത്തെ 'ബോട്ടില്‍' പുറത്തെടുത്തു താലോലിയ്ക്കുകയായിരുന്നു അവനപ്പോള്‍

" ഇവിടെയെത്തിയ അനിശ്ചിത്വത്തിന്റെ ആദ്യ നാളുകളില്‍ ചെയ്യാത്ത തൊഴിലുകളൊന്നുമില്ല, ബാച്ചിലര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ കുക്കിങ്‌, എന്തിന്‌ കുറച്ചു നാള്‍ കാര്‍ ക്ലീനിംഗ്‌ വരെ ചെയ്തിട്ടുണ്ട്‌. വിശ്വേട്ടനെപോലെയുള്ള ഒരാള്‍ക്ക്‌ അതൊന്നും സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയില്ല, ഭാഗ്യവാനാണ്‌ വിശ്വേട്ടന്‍, ഗള്‍ഫ്‌ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍, ഏകാന്തത ഇതൊന്നും കാണേണ്ടിയും അനുഭവിയ്ക്കേണ്ടിയും വന്നിട്ടില്ലല്ലൊ ഇതുവരെ. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ കോസ്റ്റ്‌ അക്കൗണ്ടന്റായി തുടക്കം...അധികം വൈകാതെ ജീവിതത്തിലേയ്ക്കുള്ള സുധചേച്ചിയുടെ കടന്നു വരവ്‌...ഒരു നിമിഷം പോലും പിരിയാതെ തണലായി പരന്നു നില്‍ക്കുന്ന ആ സാന്നിധ്യം..നാട്ടിലാണെങ്കിലും ഒരിയ്ക്കലും എടുത്തുപറയത്തക്ക പ്രാരാബ്ദങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോ സുധചേച്ചിയും മാളുട്ടിയും നാട്ടില്‍ പോയിട്ട്‌ രണ്ടുമാസമേ ആയുള്ളു, അപ്പോഴേയ്ക്കും കരയില്‍ പിടിച്ചിട്ട മീനിനെപോലെ പിടയ്ക്കാന്‍ തുടങ്ങിയില്ലെ വിശ്വേട്ടന്റെ മനസ്സ്‌`. ഇതൊന്നുമല്ലായിരുന്നില്ല വിശ്വേട്ടാ, എന്റെ അവസ്ഥ. സുധചേച്ചിയെപോലെ ഹൗസ്‌ വൈഫും അല്ലല്ല്ലോ മേഴ്‌സി.

ബോട്ടിലിന്റെ സീലു പൊട്ടി, വീര്യമുള്ള വെള്ളത്തില്‍ സെവന്‍ അപ്‌ പതഞ്ഞു. അതു മെല്ലെ തോമാസുട്ടിയുടെ അന്നനാളത്തിലേയ്ക്കു ഒഴുകിയിറങ്ങി. ബര്‍ണറില്‍ തീനാളങ്ങള്‍ കരുത്തോടെ കത്തികയറാന്‍ തുടങ്ങി. പാചകത്തിനൊപ്പം വാചകത്തിലും ലഹരിയുടെ ആക്കം കൂടാന്‍ തുടങ്ങിയിരുന്നു..അതവന്റെ ശീലമായിരുന്നു. കിക്കായി കഴിഞ്ഞാല്‍ തോരാനപെരുന്നാള്‍ ദിനത്തിലെ മഴത്തുള്ളികള്‍ക്കു സമാനം നിര്‍ത്താതെ പെയ്തുകൊണ്ടിരിയ്ക്കും ആ മനസ്സ്‌.
--" കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലമ്പിങ്ങിന്റേയും വയറിങ്ങിന്റേയും ചാര്‍ജായിരുന്നു വിശ്വേട്ടാ എനിയ്ക്കാദ്യം. കേരളവര്‍മയില്‍ ബി.എ. ഇംഗ്ലീഷ്‌ ഫൈനല്‍ ഇയറിന്നു പഠിയ്ക്കുന്ന സമയത്ത്‌ രാഷ്ട്രീയം കളിച്ച്‌, കളി മൂത്ത്‌ വിദ്യാര്‍ത്ഥിപരിഷത്തിലെ രാധാകൃഷന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ കോളേജില്‍ നിന്നു പുറത്തായ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യന്‍ രാധകൃഷ്ണനാശന്റെ ശിഷ്യനായി കുറേക്കാലം നടന്നത്‌ ഗുരുത്വമായി ഭവിച്ചു. ജോലിയില്‍ പെട്ടന്നു ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞു. അക്കാലത്ത്‌ ബാച്ചിലര്‍-അക്കോമഡേഷനില്‍ വ്യാഴാഴ്ചകളിലെ പതിവു കള്ളുസദസ്സില്‍ അതിഥിതാരമായെത്തി നിറഞ്ഞു നിന്നിരുന്ന കള്ളുമത്തായി എന്നോമനപേരുള്ള മത്തായിചേട്ടന്‍ വഴി തികച്ചും ആകസ്മികമായിരുന്നു മേഴ്‌സിയുമായുള്ള പ്രപ്പോസലിന്റെ തുടക്കം.

"തോമസുട്ടി, നിന്റെ ഗ്ലാമറിനും രീതികള്‍ക്കും ചേരുന്ന ഒരു മിടുക്കിപെണ്ണുണ്ടടാ. നമുക്കൊന്നാലോചിച്ചാലോ. ഇത്തിരി നിറം കുറവാണ്‌. അല്ലെങ്കില്‍ത്തന്നെ സായ്പ്പിന്റെത്രയും വെളുപ്പുള്ള നിന്റെ നിറത്തിനു ചേര്‍ന്ന പെണ്ണിനെ കിട്ടുക എളുപ്പമുള്ള കാര്യവുമല്ലല്ലോ"..തുറുപ്പായി കമഴ്ത്തിയ സ്പേഡ്‌ ഏഴാംകൂലിയെടുത്ത്‌ എന്റെ ആഡ്യന്‍ ഗുലാനെ വെട്ടിമലര്‍ത്തുന്നതിന്റെ ആവേശത്തില്‍ പെട്ടന്നായിരുന്നു മത്തായിചേട്ടന്റെ ആ ചോദ്യം.

ഒരു കല്യാണത്തിനെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍. അനിയത്തിമാരായ മോളിയുടേയും റീത്തയുടേയും കല്യാണങ്ങള്‍ ഒന്നിച്ചു നടത്തിയതിന്റെ ക്ഷീണം തീര്‍ന്നുവരുന്നതിനിടയിലാണ്‌ ഇളയപെങ്ങള്‍ ബി.എഡു കാരി സോഫിയക്ക്‌ കോഴ്‌സുകഴിഞ്ഞയുടനെ ഇടവകപള്ളിസ്ക്കൂളില്‍ ജോലി ശരിയാവുന്നത്‌. ഒരു ഞയാറാഴ്ചപോലും കുര്‍ബാനയ്ക്കു മുടക്കം വരുത്താത്ത അനുസരണയും അച്ചടക്കവുമുള്ള കുഞ്ഞാടായിരുന്നു അവളെങ്കിലും കര്‍ത്താവിന്റെ കാരുണ്യത്തിനായി അവിടേയും കൊടുക്കേണ്ടി വന്നു ലക്ഷങ്ങള്‍. അവിടെയിവിടെയായി ഓരോരോ അഡ്‌ജസ്റ്റുമെന്റുകളുടെ പുറത്തു എങ്ങിനെയൊക്കയൊ കാര്യങ്ങള്‍ നടന്നു പോകുകയായിരുന്നു. ഇനി അവളുടെ കല്യാണം കൂടി നടത്തി സ്വസ്ഥമായിതീര്‍ന്നതിനുശേഷം മാത്രം മതി സ്വന്തം കാര്യം എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്‌.

"എടാ കന്നാലി, മത്തായി ഒരു നല്ല കാര്യവുമായി വരുമ്പോള്‍ ഓരോ മൊടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇടങ്കോലീടാന്‍ നോക്കുന്നോടാ ശവി. നീ ഒന്നു പോയി കണ്ടുനോക്ക്‌.എന്നിട്ട്‌ വേണെങ്കില്‌, നല്ല മനസ്സുണ്ടെങ്കില്‌ മാത്രം കെട്ടിയാല്‍ മതി, ആരും നിന്നെ നിര്‍ബന്ധിക്കാനൊന്നുംവന്നില്ലല്ലോ. പിന്നേ, ഇപ്പൊ നീ കെട്ടികൊണ്ടുവന്നീട്ടുവേണ്ടേ ഞങ്ങക്കിവിടെ..! " കള്ളു തലയ്ക്കു പിടിച്ച, കൂട്ടത്തില്‍ സീനിയറായ തൃപ്രയാറുകാരന്‍ സാഗരേട്ടന്റെ വായില്‍നിന്നും പൂരപ്പാട്ടിന്റെ പ്രവാഹമായിരുന്നു പിന്നെ. അങ്ങിനെ അന്ന്‌ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്ണുകാണല്‍ചടങ്ങിനു അവസാനം സമ്മതിയ്ക്കുകയായിരുന്നു ഞാന്‍. മുന്നിലിരുന്ന അരകുപ്പി ഒരുതുളിവെള്ളംപോലും ചേര്‍ക്കാതെ ഒറ്റയടിയ്ക്കു എടുത്തു വീശിയിട്ടും ദാഹം തീരുന്നുണ്ടായിരുന്നില്ല അപ്പോള്‍. അത്രയ്ക്കധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു മനസ്സില്‍.

മത്തായിചേട്ടന്റെ വൈഫിന്റെ ഹോസ്പിറ്റലില്‍തന്നെയായിരുന്നു മേഴ്‌സിയും അന്ന്‌ വര്‍ക്കു ചെയ്തിരുന്നത്‌..അവര്‍ ഒരേ നാട്ടുകാരികളും ആയിരുന്നു. അങ്ങിനെ ഒരു വെള്ളിയാഴ്ച മത്തായിചേട്ടന്റെ ഫ്ലാറ്റില്‍വെച്ചായിരുന്നു പെണ്ണുകാണല്‍. കറുത്തിരുണ്ടിട്ടാണെങ്കിലും നീണ്ടുമെലിഞ്ഞ്‌ രൂപഭംഗിയും മുഖസൗന്ദര്യവുമുള്ള മേഴ്‌സിയ്ക്ക്‌ എന്തോ ഒരു ആകര്‍ഷണീയതയുള്ളതായി ആദ്യനോട്ടത്തിലെ തോന്നി. എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖംപോലെ. അന്യോന്യം കണ്ടും കുറച്ചുനേരം ഒറ്റയ്ക്കിരുന്നു സംസാരിച്ചും ഇരുവരും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. അതിനിടയിലെപ്പോഴോ കണ്ണുകള്‍ തമ്മില്‍ കോര്‍ത്തുടക്കിയ ഏതോ ഒരു നിമിഷം, മൗനം വല്ലാതെ വാചാലമായ ആ നിമിഷം, ബന്ധുക്കളുടെ അകമ്പടിയില്ലാതെ...പുരോഹിതന്‍മാരുടെ കാര്‍മികത്വമില്ലാതെ ഞങ്ങളുടെ മനഃസ്സമതം നടയ്ക്കുകയായിരുന്നു.മത്തായിചേട്ടന്റെ അതിഥികളായി ഉച്ചയ്ക്കു ഊണുകഴിച്ചു പിരിയുമ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു.  കല്യാണം കഴിയ്ക്കുന്ന സമയത്ത്‌ മേഴ്‌സിയ്ക്കു മിനിസ്ട്രിയിലൊന്നുമല്ലായിരുന്നു ജോലി.ഒരു സ്വകാര്യ ആശുപത്രിയിലെ ജൂനിയര്‍ നേഴ്‌സ്‌ മാത്രമായിരുന്നു അവള്‍. രണ്ടുപേര്‍ക്കും ശമ്പളം കുറവായിരുന്നു. എന്നാല്‍ എന്നെപോലെതന്നെ അവളുടെ വീട്ടിലും ബാധ്യതകള്‍ക്ക്‌ ഒരു കുറവുമുണ്ടായിരുന്നില്ല.ജീവിതം തുടങ്ങിയ ആദ്യവര്‍ഷങ്ങള്‍...ശരിയ്ക്കും കഷ്ടപാടിന്റെ നാളുകളായിരുന്നു. ആ ദുരിതങ്ങള്‍ക്കു നടുവിലാണ്‌ ആല്‍വിന്റെ ജനനം. എനിയ്ക്കെന്നും ഡേ-ഡ്യുട്ടിയല്ലെ, അവള്‍ തുടര്‍ച്ചായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തു.....അങ്ങിനെ ഷിഫ്റ്റാടിസ്ഥാനത്തില്‍ ഒരേ സമയം അച്ഛന്റേയും അമ്മയുടേയും റോളുകള്‍ ചെയ്തു വളരെ ക്ലേശത്തോടെയാണ്‌ ഞങ്ങള്‍ അവനെ വളര്‍ത്തിയത്‌.മഹാ വികൃതിയായിരുന്നു ആല്‍വിന്‍ അന്ന്‌. രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു..ചില ദിവസങ്ങളില്‍ രാവിലെ മരുഭൂമിയിലെ സൈറ്റിലേയ്ക്കു ജോലിക്കാരുമായി ഹൈവേയിലൂടെ പിക്കപ്പോടിച്ചു പോകുമ്പോള്‍ കണ്ണടഞ്ഞു പോകാറുണ്ടായിരുന്നു..അപ്പോഴൊക്കെ ഭാഗ്യം തുണയ്ക്കെത്തിയിരുന്നു. ചില ദിവസങ്ങളില്‍ സൈറ്റില്‍നിന്നും മടങ്ങി റൂമിലെത്തുമ്പോഴേയ്ക്കും ഒരു പാടു വൈകിയിരിയ്ക്കും. കുഞ്ഞിനെ തൊട്ടടുത്ത ഫ്ലാറ്റിലെ ബംഗ്ലാദേശി കുടുംബത്തെ ഏല്‍പ്പിച്ചു മേഴ്‌സി ഡ്യുട്ടിയ്ക്കു പോയിട്ടുണ്ടാവും അപ്പോഴേയ്ക്കും.

ഓരേ നാട്ടില്‍ ജോലിചെയ്തിട്ടും, ഒരേ കൂരയില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടും ഒരിയ്ക്കല്‍പോലും പരസ്പരം കാണാന്‍ കഴിയാതെപോയ എത്രയെത്ര ദിനങ്ങള്‍. പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വേട്ടനെപോലെ ഒരാള്‍ക്ക്‌ പെട്ടന്നു വിശ്വസിയ്ക്കാന്‍ കഴിയില്ല... മൊബൈല്‍ ഫോണുകളൊന്നും സജീവമല്ലായിരുന്ന കാലം. പരസ്പരം കാണാന്‍ കഴിയാതെ, ഒന്നും മിണ്ടാന്‍ പോലും കഴിയാതെ ദാമ്പത്യജീവിതം മുന്നോട്ടുപോയ നാളുകള്‍.

-"അച്ചായോ കാര്യങ്ങളൊക്കെ നോട്ട്ബുക്കില്‍ എഴുതിവെച്ചിട്ടുണ്ട്‌...നേരം വൈകി പോട്ടെ. നാളെ കാണാം."-- അതും പറഞ്ഞ്‌, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ ഒരു മാടപ്രാവിന്റെ ചുറുചുറുക്കോടെ പറന്നിറങ്ങി താഴെ പാര്‍ക്കു ചെയ്ത കൊച്ചു വാനില്‍ കയറിപോകുന്ന മേഴ്‌സിയെ ബാല്‍ക്കണിയില്‍നിന്നും നോക്കിനില്‍ക്കുമ്പോള്‍ പൊട്ടിത്തെറിയ്ക്കാന്‍ വെമ്പുന്ന മോഹങ്ങളെ ഒരു നെടുവീര്‍പ്പിലൊതുക്കി തൃപ്തിയടയാന്‍ മാത്രമെ കഴിയുമായിരുന്നുള്ളു അന്ന്‌.  ഫ്രിഡ്‌ജിന്റെ പുറത്തെ നോട്ട്‌ ബുക്കിലെ വരികളിലൂടെയായിരുന്നു പ്രധാനമായും അക്കാലത്തെ ആശയവിനിമയം..ആല്‍വിന്റെ ഭക്ഷണം..അവന്റെ ആരോഗ്യം..പനി..ടെമ്പറച്ചര്‍,കൊടുക്കെണ്ട മരുന്നുകള്‍..കരന്റു ബില്ല്‌..വാട്ടര്‍ ബില്ല്‌..നാട്ടില്‍ നിന്നുമുള്ള കത്തുകളിലെ വിശേഷങ്ങള്‍..ഇങ്ങിനെ കാര്യമാത്രപ്രസക്തമായിരുന്നു കുറിപ്പുകളിലെ ഉള്ളടക്കം.

--നിനക്കു സുഖമല്ലെ മേഴ്‌സി, തുടര്‍ച്ചയായ നൈറ്റ്‌ ഷിഫ്റ്റ്‌ വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്നുണ്ടോ മോളെ, ആരോഗ്യം ശ്രദ്ധിയ്ക്കണം ഒരുദിവസം ലീവെടുത്തുടേ, ഒരു മാസമാകാറായില്ലെ പെണ്ണേ ഒന്നു മിണ്ടീം പറഞ്ഞുമിരുന്നിട്ട്‌.--

--അച്ചായാ, ഹുമിഡിറ്റി തുടങ്ങി..സൂക്ഷിയ്ക്കണം....ഒരുപാടു വെയില്‍കൊള്ളുന്നതല്ലെ....ധാരാളം വെള്ളം കുടിയ്ക്കണം.--

ഇങ്ങിനെ കൊച്ചുകൊച്ചു സ്നേഹസന്ദേശങ്ങളൊന്നും എഴുതിവെയ്ക്കാന്‍ എന്തോ രണ്ടുപേര്‍ക്കും തോന്നാറില്ലായിരുന്നു. ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ അതിനുള്ള ആര്‍ദ്രതയൊന്നും ഞങ്ങളുടെ മനസ്സുകള്‍ക്കില്ലായിരുന്നു അന്ന്‌. ഡ്യൂട്ടി സമയം നോക്കിയുള്ള നെട്ടോട്ടത്തിനിടയില്‍ സമയവും കിട്ടില്ലായിരുന്നു.എങ്കിലും രണ്ടു പേര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ആ നാളുകളില്‍.  ലീവെടുക്കാനോ ഓവര്‍ടൈം കളയാനോ പറ്റാത്ത അവസ്ഥയായിലായിരുന്നു കാര്യങ്ങള്‍. ഓരോ നാണയത്തിനും ഒരുപാടു വിലയായിരുന്നു, ഒരുപാടാവാശ്യങ്ങളായിരുന്നു. നാട്ടില്‍ അപ്പനെ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച്‌ സീരിയസ്സായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്ത കാലമായിരുന്നു അത്‌. മേഴ്‌സിയുടെ അനിയത്തിയ്ക്കു കുവൈറ്റിലേയ്ക്കു വിസ റെഡിയായിരുന്ന സമയം. അതിനും വേണമായിരുന്നു ഒരു പാട്‌ പണം. രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു,.ശരിയ്ക്കും ചക്രശ്വാസം വലിയ്ക്കുകയായിരുന്നു.

മേഴ്‌സിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കഷ്ടപ്പാടറിഞ്ഞു കര്‍ത്താവു കൊണ്ടുതന്നതു പോലെയായിരുന്നു അയല്‍വക്കത്തെ ഫ്ലാറ്റിലെ ബംഗ്ലാദേശി കുടുംബം. ആ വീട്ടിലെ അമ്മയും അവരുടെ മൂന്നു പെണ്‍മക്കളും ആല്‍വിനെ പൊന്നു പോലെയാണ്‌ നോക്കിയിരുന്നത്‌. ആണ്‍മക്കളില്ലാത്ത അവര്‍ക്ക്‌ ആല്‍വിന്‍ സ്വന്തം മകനെപോലെയായിരുന്നു..പെണ്‍കുട്ടികള്‍ക്കവന്‍ സ്വന്തം അനിയന്‍ തന്നെയായിരുന്നു. അവരുടെ വീട്ടിലാണ്‌ അവന്‍ ആദ്യം പിച്ചവെച്ചു നടന്നു തുടങ്ങിയത്‌. അവന്റെ മൂത്രത്തിന്റെ ചൂടും ചൂരും ആ വീട്ടിലെ കാര്‍പെറ്റുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും പരിചിതമായിരുന്നു. മാമോദിസ തൊട്ടിലിലെ ജലത്തിന്റെ തണുപ്പറിയുംമുമ്പെ ബാങ്കു വിളിയുടെ ഈണവും നിസ്കാരനിമിഷങ്ങളുടെ പവിത്രതയും അവന്റെ കാതുകളേയും കണ്ണുകളേയും കുളിരണയിച്ചു..

"അമ്മ" എന്നതിനു പകരം "മാം" എന്നു ഉച്ചരിച്ചുകൊണ്ടാണ്‌ ആല്‍വിന്‍ ആദ്യാക്ഷരമന്ത്രത്തിന്‌ തുടക്കം കുറിച്ചത്‌.--"അച്ചായോ വന്നുവന്ന്‌ ഇനി അവന്റെ സംസാരം മുഴുവന്‍ ബംഗാളി ഭാഷായിലാകുമോ എന്നാ എന്റെ പേടി."-- .മേഴ്‌സിയുടെ ആ സംശയത്തില്‍ ന്യായമില്ലെ എന്ന്‌ എനിയ്ക്കും തോന്നാതിരുന്നില്ല. ഭാവിയില്‍ മകനൊരു "ബന്ധുഭായി"ആയി മാറുന്ന രംഗമോര്‍ത്ത്‌ എല്ലാം മറന്ന്‌ ചിരിച്ചുല്ലസിയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍, അങ്ങിനെ അപൂര്‍വ്വമായി വീണുകിട്ടിയ ആ കുടുംബനിമിഷങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള മല്‍സരത്തിന്‌ തൊടുകുറിയണിയിച്ച്‌ ആവേശത്തോടെ തുടക്കം കുറിയ്ക്കുകയായിരുന്നു.

ക്രമേണ കാലം തെളിഞ്ഞു. മേഴ്‌സിയ്ക്ക്‌ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലികിട്ടി. നഗരത്തിലെ ഇലട്രിക്‌ ഷോപ്പിന്റെ നടത്തിപ്പുക്കാരന്‍ കഫിലുമായി ഉടക്കി പിരിഞ്ഞുപോയി...അങ്ങിനെ ആ കടയുടെ ചുമതല എന്റെ കൈകളില്‍ വന്നുചേര്‍ന്നു. ആന്‍സുവിന്റെ ജനനശേഷം പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. അവളുടെ ഭാഗ്യംകൊണ്ട്‌,..കഫീലിന്റെ കാരുണ്യംകൊണ്ട്‌. ഇലക്റ്റ്രിക്‌ ഷോപ്പിനു തൊട്ടുള്ള ഹാര്‍ഡ്‌വെയര്‍ഷോപ്പ്‌. പിന്നെ അതിനപ്പുറമുള്ള പെയിന്റുകട. എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതിനിടയില്‍ നാട്ടില്‍ തറവാടിനടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം, കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റ്‌, അവിടെയിവിടെയായി കുറെ ഫ്ലോട്ടുകള്‍, തൃശ്ശൂരിലെ പ്രമുഖ കുറികമ്പനികളില്‍ ഷെയറുകള്‍..അങ്ങിനെ എന്തെല്ലാം എത്രപെട്ടന്നാണ്‌ കയ്യില്‍ വന്നു ചേര്‍ന്നത്‌..സമയം ഒത്തുവന്നാല്‍....ഭാഗ്യം കനിഞ്ഞനുഗൃഹിച്ചാല്‍....കണക്കുകൂട്ടല്‍ കൃത്യമാകും...ധനം.പെരുമഴപോലെ പെയ്തിറങ്ങി അമ്പരപ്പിയ്ക്കും..കാറ്റൊന്നു മാറി വീശിയാല്‍,... കാലം പിഴച്ചാല്‍..മലവെള്ളം പോലെ ഒരു രാത്രികൊണ്ടു വന്നതെല്ലാം വന്ന പോലെ തിരിച്ചൊഴുകിപോകും...പിന്നെ ശേഷിയ്ക്കുക പുത്തന്‍പണം കൊണ്ടു വരുന്ന പുതിയ ശീലങ്ങളുടെ അഴുക്കും ചെളിയും മാത്രമായിരിയ്ക്കും...അതാണ്‌ വിശ്വേട്ടാ ബിസിനെസ്സിനെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ രസതന്ത്രം..

വീര്യമുള്ള ജലത്തില്‍ വീണ്ടും സെവന്‍ അപ്‌ പതഞ്ഞൊഴുകി. തീനാളത്തിന്റെ ചുവപ്പില്‍ അവന്റെ മുഖം കൂടുതല്‍ തിളങ്ങി. തോമസുട്ടിയുടേ കുക്കിംഗ്‌ അതിന്റെ പാരമ്യത്തിലെത്താന്‍ തുടങ്ങിയിരുന്നു. തന്നെ വെറും കേള്‍വിക്കാരനാക്കി മാറ്റി ആവേശത്തോടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു അവന്‍.

"വിശ്വേട്ടാ, എല്ലാം നേടി ഈ തോമസുട്ടി...ഒന്നില്‍ പിഴച്ചാല്‍ ബാക്കി ഒമ്പതിലും നേടാനും, സമ്പാദിയ്ക്കാനുമുള്ള എല്ലാ കുറുക്കുവഴികളും പഠിച്ചുകഴിഞ്ഞു. അതിനായി ആരുടെ മുമ്പിലും എന്തു വേഷവും കെട്ടാന്‍ ഒരു മടിയുമില്ലാതായി. കേരളവര്‍മ്മയിലെ ആ പഴയ ആദര്‍ശധീരനായ SFI നേതാവ്‌,കാമ്പസിലെ ചെഗുവേര, ഈ തോമസുട്ടി ഒരുപാടു മാറി പോയി, എനിയ്ക്കുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരുപാടൊരുപാട്‌.!

---"ചെക്കന്‍മാരായാല്‍ ഇത്രയും ആദര്‍ശം പാടില്ല തോമസുട്ടി, അതും ഇക്കാലത്ത്‌. ആദര്‍ശം കലത്തിലിട്ടു വേവിച്ചാല്‍ ചോറും കറിയുമാകില്ല. എന്റെ കയ്യിലൊന്നു കിട്ടട്ടെ ശരിയാക്കിയെടുക്കും ഞാന്‍ ഈ ചെക്കനെ"---കാന്താരി മുളകിന്റെ ചുണപ്പുള്ള പൂങ്കുന്നംക്കാരി തനി തൃശ്ശൂര്‌ നസ്രാണിച്ചി BA PoLitics ലെ സോണിയയുടെ പാല്‍പുഞ്ചിരിയില്‍ പൊതിഞ്ഞ വാക്കകളൊക്കെ പാഴ്‌വാക്കുകളായി മാറി.

വെറും കാളവണ്ടിക്കാരനായിരുന്ന പൊഴലിപ്പറമ്പന്‍ കൊച്ചുവറീതിന്റെ മോന്‍ ഈ മുപ്പത്തിയൊമ്പതാംവയസ്സില്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം, സ്വപ്നം കാണാവുന്നതിലുമപ്പുറം സമ്പാദിച്ചുകൂട്ടി. നേടാന്‍ ഇനിയും ഒരുപാടു ബാക്കി.അതിനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌.....തിയ്യില്‍ കുരുത്തത്താണ്‌ വിശ്വേട്ടാ ഈ തോമാസുട്ടി. ഇളംവെയിലത്തൊന്നും വാടില്ല !

പക്ഷെ, എങ്ങിനെയൊക്കെ, എത്രയൊക്കെ വളര്‍ന്നാലും ലാളിത്യത്തില്‍ പൊതിഞ്ഞ ദാരിദ്ര്യം നിറഞ്ഞ പഴയ ദിനങ്ങള്‍ തന്നെയാണ്‌ വിശ്വേട്ടാ, ഇന്നുമെന്റെ സ്വപ്നങ്ങളില്‍ വിരുന്നു വരുന്നത്‌. വിശേഷനാളുകളില്‍ അല്ലെങ്കില്‍ വിരുന്നുകാരുള്ള ദിവസങ്ങളില്‍ അമ്മച്ചി അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെയും കടുകു വറുക്കുന്നതിന്റേയും മണമാണ്‌ ഷവര്‍മ്മയുടെ ശവം കത്തുന്ന ഗന്ധത്തേക്കാള്‍ ഇന്നും എന്റെ മൂക്കിന്‍തുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പൊന്നുംവില കൊടുത്തു വാങ്ങിയ നിറം ചേര്‍ത്ത ഈ സ്പിരിറ്റുത്തുള്ളികളെക്കാള്‍ എനിയ്ക്കു പഥ്യം രാധാകൃഷ്ണനാശാന്റെ കൂടെ വലതുകാലു വെച്ചു കയറി ചെറിയ ചമ്മലോടെ ഹരിശ്രീ കുറിച്ച മാപ്രാണം ഷാപ്പിലെ കള്ളും കറിയുമാണ്‌.

ഇന്ന്‌ വെക്കേഷന്‍ നാളുകളില്‍ ആശാനേയുംകൂട്ടി സ്വന്തം കാറില്‍ ആ ഷാപ്പിനു മുമ്പില്‍ ചെന്നിറങ്ങുന്ന നിമിഷങ്ങളില്‍ മാത്രമാണ്‌ വിശ്വേട്ടാ,  ഒരു ഗള്‍ഫുകാരന്‍ എന്ന നിലയിലുള്ള പത്രാസും പൊങ്ങച്ചവുമൊക്കെ ഈ തോമസുട്ടിയില്‍നിന്നും അല്‍പ്പമെങ്കിലും മറനീക്കി പുറത്തുവരാറുള്ളത്‌.”-----

(തുടരും)

കൊല്ലേരി തറവാടി
17/10/2012