Sunday, October 28, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-2 (തോമസുട്ടി തുടരുന്നു)

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭീതി തോന്നുന്നവിധത്തില്‍ അശാന്തിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു ബാല്യം. ലക്ഷ്യമില്ലാതെ ഉരുളുന്ന കാളവണ്ടിചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമരാന്‍ വിധിയ്ക്കപ്പെട്ട നനഞ്ഞുകുതിര്‍ന്ന ചെമ്മണ്‍പാതയ്ക്കു സമാനം തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു കുടുംബാന്തരീക്ഷം. മുള്‍ക്കിരീടം ചൂടി, കൈകാലുകളില്‍ ചോരൊയൊലിപ്പിച്ചു തലയുംകുനിച്ചു തളര്‍ന്നു നില്‍ക്കുന്ന കര്‍ത്താവിന്റെ ദൈന്യത പൂര്‍ണ്ണമായും ആവാഹിച്ചെടുത്ത അമ്മയുടെ ചോര വറ്റിയ മുഖം. കുഴിയലാണ്ടുപോയ കണ്ണുകള്‍. ഗൃഹണിബാധിച്ചു വീര്‍ത്തവയറുകളും. വിളറിവെളുത്ത മുഖങ്ങളുമുള്ള മൂന്നു കൊച്ചനുജത്തിമാര്‍. അപ്പന്‍ ചുഴറ്റുന്ന ചാട്ടവാറിന്റെ താളത്തില്‍ ചലിയ്ക്കാന്‍ മാത്രമറിയാവുന്ന, വിശന്നൊട്ടി വാരിയെല്ലുപൊന്തിയ വയറുകളും പുറത്തേയ്ക്കു തുറിച്ച കണ്ണുകളും വലിയ കൊമ്പുകളുമുള്ള രണ്ടു മിണ്ടാപ്രാണികള്‍, എണ്ണമയിലിയും, വെളുമ്പനും. അതായിരുന്നു ഞങ്ങളുടെ കുടുംബം. പാവം ആ കാളകളെയും വീട്ടിലെ അംഗങ്ങളെപോലെതന്നെ സ്നേഹിച്ചിരുന്നു ഞങ്ങള്‍.

അമ്മയുടെ കണ്ണീര്‍ വീണുകുതിര്‍ന്ന, വറ്റു കുറഞ്ഞ്‌ വെള്ളം കൂടിയ അത്താഴക്കഞ്ഞിയ്ക്ക്‌ വല്ലാത്ത രുചിയായിരുന്നു. രാവേറുമ്പോള്‍ സ്വബോധമില്ലതെ വരുന്ന അപ്പന്‍ മടിശ്ശീലയില്‍ നിന്നും പുറത്തെടുക്കുന്ന പരിപ്പുവടയുടെ പൊതിയ്ക്ക്‌ വാറ്റുചാരയത്തിന്റെ നാറ്റമായിരുന്നു.പടികടന്നു വരുമ്പോഴെ "തോമഷുട്ട്യേ" എന്നു ഉറക്കെ വിളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കും അപ്പന്‍. ചേര്‍ത്തുപിടിച്ച്‌ പരിപ്പുവടയുടെ പൊതിയെടുത്തു കയ്യില്‍തന്നിട്ട്‌ എന്നെ മാത്രം ലാളിയ്ക്കാന്‍ ആ അവസ്ഥയിലും ബോധമുണ്ടായിരുന്നു അപ്പന്‌. വാതില്‍പാളികള്‍ക്കപ്പുറത്ത്‌ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ പുകചുരുളുകള്‍ക്കൊപ്പം അമ്മയുടെ മോഹങ്ങള്‍ ഘനിഭവിച്ചു നിര്‍ജ്ജീവമായ ഇടനെഞ്ചില്‍നിന്നുയരുന്ന ദീര്‍ഘനിശ്വാസം എന്റെ കൊച്ചുഹൃദയത്തില്‍ പടര്‍ന്നിറങ്ങി നൊമ്പരത്തിന്റെ അലകളയുര്‍ത്തുമായിരുന്നു ആനിമിഷങ്ങളില്‍.

പാവം പെങ്ങന്മാര്‍, പെണ്ണുങ്ങളായി പിറന്നതിന്റെ പേരില്‍ മാത്രം ലഭിയ്ക്കാതെ പോകുന്ന അപ്പന്റെ ലാളനയ്ക്കായി കൊതിയ്ക്കുന്ന അവരുടെ മുഖത്തെ പരിഭവവും പ്രതിഷേധവും തിരിച്ചറിയാനുള്ള വിവേകം ആ ചെറുപ്രായത്തിലെ എനിയ്ക്കുണ്ടായിരുന്നു. ഉറങ്ങുന്നതിനുമുമ്പ്‌ അവരെ അരികില്‍കിടത്തി ആശ്വസിപ്പിച്ച്‌ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു ഞാന്‍. അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുക്കാന്‍ വേണ്ടി മാത്രം മനയ്ക്കലെ പ്രകാശന്റെ കയ്യില്‍ നിന്നും ബാലരമയും പൂമ്പാറ്റയും കടം വാങ്ങി വായിയ്ക്കുമായിരുന്നു . പൊന്നാങ്ങളയുടെ കഥ കേള്‍ക്കാതെ പെങ്ങളുട്ടിമാര്‍ക്ക്‌ ഉറക്കം വരില്ലായിരുന്നു അക്കാലത്ത്‌...

അങ്ങിനിയാണ്‌ വിശ്വേട്ടാ, എന്തു കിട്ടിയാലും വായിച്ചു മനസ്സിലാക്കനുള്ള ഒരു ത്വര എന്റെ മനസ്സില്‍ കടന്നു കൂടിയത്‌.പ്രകാശന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നു. വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്‌ സ്വന്തമായി. അവിടെനിന്നും വായിച്ച പുസ്തകങ്ങളിലൂടെ കമ്മ്യൂണിസ്റ്റാശയങ്ങള്‍ അന്നേ എന്റെ ചിന്തകളുടേ ജലധിയില്‍ ഓളങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തുടങ്ങി. സാമൂഹ്യനീതിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച യേശുകൃസ്തുവാണ്‌ ലോകത്തിലെ അറിയപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌. മാനവികതയും സമഭാവനയും മനസ്സില്‍ കാത്തു സൂക്ഷിയ്ക്കുന്ന യഥാര്‍ത്ഥ വിശ്വാസി ഉള്ളിന്റെയുള്ളില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരിയ്ക്കും എന്നൊക്കെയുള്ള നമ്പൂതിരി സഖാവിന്റെ വിശദീകരണങ്ങള്‍ എന്റെ കുഞ്ഞുമനസ്സില്‍ കൗതുകമുണര്‍ത്തി. അങ്ങിനെ അന്ന്‌ വാല്‍സല്യംതുളുമ്പുന്ന ആ ഗുരുമുഖത്തുനിന്നും നിന്നും ഗ്രഹിച്ച ബാലപാഠങ്ങള്‍ ഇന്നും എത്രയൊക്കെ മാറിമറഞ്ഞാലും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

എത്രയും പെട്ടന്നു വലുതാവണം,..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും താങ്ങും തണലുമാവണം. അതായിരുന്നു, അതുമാത്രമായിരുന്നു അക്കാലത്ത്‌ എന്റെ മനസ്സില്‍. എല്ലാംമറന്ന്‌ ഓടിക്കളിച്ചുതിമര്‍ത്തുനടന്ന ബാല്യകാലമൊന്നുമുണ്ടായിരുന്നില്ല എനിയ്ക്ക്‌. ആ പ്രായത്തിലെ ഉത്തരവാദിത്വബോധം വളരുകയായിരുന്നു, പക്വത കൈവരുകയായിരുന്നു. മാതൃഭൂമി ഏജന്റ്‌ കുന്നിക്കുരു ഡേവീസേട്ടന്റെ പത്രവിതരണം നടത്തികൊണ്ടായിരുന്നു ഓരോ ദിവസത്തിന്റേയും തുടക്കം. അങ്ങിനെ കിട്ടുന്ന കാശു കൊണ്ടായിരുന്നു പുസ്തകങ്ങളും ഒപ്പം പെങ്ങന്മാര്‍ക്കുള്ള ചാന്തും പൊട്ടും വളയും എല്ലാം വാങ്ങിയിരുന്നത്‌..അത്തരം സാധങ്ങളോടൊക്കെ അന്നേ വല്ലാത്ത കമ്പമായിരുന്നു അവര്‍ക്ക്‌,.പ്രത്യേകിച്ചും റീത്തയ്ക്ക്‌.

ക്രമേണ നല്ലകാലത്തിന്റെ പുലര്‍വെളിച്ചം ഞങ്ങളുടെ വീട്ടിലേയ്ക്കും കടന്നു വരാന്‍ തുടങ്ങി. പൂക്കോടന്‍ ഫ്രാന്‍സിസ്‌ മുതലാളിയുടെ മരകമ്പനിയിലെയ്ക്കു കൂപ്പില്‍നിന്നും തടികയറ്റികൊണ്ടുവരുന്ന പണി അപ്പന്‌ നിത്യവുംകിട്ടാന്‍ തുടങ്ങി .വീട്ടിലെ അടുപ്പില്‍ മൂന്നു നേരവും തീ പുകഞ്ഞു. ഇതിനിടെ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയതോടെ അപ്പന്റെ മുഴുകുടിയ്ക്കും ശമനമായി..കര്‍ത്താവിന്റെ രൂപത്തിനുമുമ്പില്‍ നന്ദിപൂര്‍വ്വം കത്തിയുരുകുന്ന മെഴുകുതിരിനാളത്തിന്റെ പ്രകാശത്തില്‍ വീണ്ടും രക്തപ്രകാശം നിറയാന്‍ തുടങ്ങിയ അമ്മയുടെ മുഖം വിടര്‍ന്നുതിളങ്ങാന്‍ തുടങ്ങി.

കാലം പിന്നേയും അപ്പനില്‍ അത്ഭുതകരമാവിധം മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അപ്പന്റെ കുടുംബസ്വത്ത്‌ ഭാഗം വെച്ചുകിട്ടിയ കാശും, ഫ്രാന്‍സിസ്‌മുതലാളി മനസ്സറിഞ്ഞു ചെയ്ത കൈവായ്പസഹായവും...പിന്നെ നാരായണന്‍നമ്പൂതിരി പ്രസിഡന്റായ സഹകരണബാങ്കില്‍ നിന്നും അദ്ദേഹത്തിന്റെതന്നെ ജാമ്യത്തില്‍ അനുവദിച്ചു കിട്ടിയ ലോണും എല്ലാം കൂട്ടിചേര്‍ത്തു അപ്പന്‍ എങ്ങിനെയോ ഒരു പഴയ ലോറി വാങ്ങി. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കാളവണ്ടിയില്‍ നിന്നും ലോറിയിലേയ്ക്ക്‌ അങ്ങിനെ അപ്പനു സ്ഥനക്കയറ്റം കിട്ടി.

വീടിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന തൊഴുത്ത്‌ നവീകരിച്ചു ലോറിഷെഡ്ഡായ്ക്കി മാറ്റി. രാവിലെ കാളകള്‍ക്കു കാടിയും തവിടും കലക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം അവസാനിച്ചു. പകരം ലോറി കഴുകി വെടുപ്പാക്കുക എന്ന പുതിയ ജോലി ഒരാഘോഷമാക്കി മാറ്റുകയായിരുന്നു ഞാനും, മോളിയും, റീത്തയും,സോഫിയായും. .എല്ലാം കഴിയുമ്പോഴെയ്ക്കും ആകെ നനഞ്ഞുകുളിച്ചിരിയ്ക്കും പൊന്നാങ്ങളയും പെങ്ങന്മാരും.

അതിനിടയില്‍ സെന്റ്‌ ആന്റണീസ്‌ ഹൈസ്കൂള്‍ ലീഡറായിരുന്ന ഈ തോമസുട്ടി സ്കൂളില്‍ ഒന്നാമനായി ഫസ്റ്റ്‌ ക്ലാസോടെ പത്താംക്ലാസ്‌ പാസായി. അതൊരു സംഭവം തന്നെയായിരുന്നു വിശ്വേട്ടാ. നിറഞ്ഞ ആത്മവിശ്വാസവുമായി കേരളവര്‍മ്മയുടെ പടിവാതില്‍ തലയെടുപ്പോടെതന്നെ നടന്നു കയറി. ബാല്യത്തിനും കൗമാരത്തിനുമപ്പുറം യൗവനത്തിന്റെ പടവുകള്‍ ലക്ഷ്യബോധത്തോടെ ചവിട്ടികയറാന്‍ തുടങ്ങിയത്‌ പിന്നെ വളരെ പെട്ടന്നായിരുന്നു. വക്കീലന്മാരണിയുന്ന കറുത്തകോട്ട്‌ സ്വപ്നങ്ങളില്‍ നിറഞ്ഞ്‌ നിന്ന്‌ മോഹിപ്പിയ്ക്കാന്‍ തുടങ്ങി.

"നിനക്കതു നന്നായി ചേരുന്ന പ്രൊഫെഷനാ തോമസ്സുട്ടീ...സംസാരിച്ചു ആളുകളെ മയക്കിയെടുക്കാന്‍ വിരുതനല്ലെ നീ, .മൈക്കിലൂടെ വാക്കുകള്‍കൊണ്ടമ്മാനമാടി ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ വശീകരിച്ച്‌ റഷ്യയിലേയും ക്യൂബയിലേയും വിപ്ലവപ്പൂക്കള്‍ വിരിയുന്ന തെരുവുകളിലേയ്ക്ക്‌ ആവാഹിച്ചുകൊണ്ടുപോകാനും നല്ല മിടുക്കല്ലെ നിനക്ക്‌. മൈക്കിന്‌ മുമ്പില്‍ നീ വാചാലനാകാന്‍ തുടങ്ങുമ്പോള്‍ ഈ കാമ്പസ്സിലെ മാമരങ്ങള്‍ പോലും ശബ്ദമടക്കി കാതു കൂര്‍പ്പിയ്ക്കുന്നുണ്ടെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌, ആവേശം കൊടുമ്പിരികൊള്ളുന്ന നിമിഷങ്ങളില്‍ മാമ്പൂക്കള്‍ വരെ ചുവന്നു തുടുക്കും "- സോണിയായുടെ ആരാധന മെല്ലെ മെല്ലെ പ്രണയമായി മാറി വൃശ്ചികക്കാറ്റുപോലെ എന്റെ മനസ്സിനെ തഴുകിതലോടി കുളിരണിയ്ക്കാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്‌.

"സോണു,.ഇത്രയും വെളുത്തുതുടുത്ത നിന്റെ മുഖത്തെന്താടി ഒരു മുഖക്കുരു പോലും പൊട്ടിമുളയ്ക്കാത്തത്‌, പേരിനുവേണ്ടിയെങ്കിലും ഇത്തിരി നാണം തുളുമ്പാത്തത്‌. മുഖക്കുരുവിനുപോലും നിന്നെ പേടിയായിരിയ്ക്കും...അതെങ്ങിനയാ, ആണുങ്ങളുടെ ശീലമല്ലെ ഈ ഉണ്ണിയാര്‍ച്ചയ്ക്ക്‌..പെണ്ണുങ്ങളുടെ വിചാരങ്ങളും,വികാരങ്ങളും, മോഹങ്ങളും ഒന്നും ഇനിയും തോന്നാന്‍ തുടങ്ങിയിട്ടില്ലെ നിനക്ക്‌. ഭാഗ്യത്തിന്‌ ആരേയും മോഹിപ്പിയ്ക്കുന്ന സൗന്ദര്യം ഇഷ്ടംപോലെ വാരികോരികിട്ടിയിട്ടുണ്ട്‌ പെണ്ണിന്‌..അല്ലെങ്കില്‍ കാണാമായിരുന്നു...  ഒരുത്തനും തിരിഞ്ഞു നോക്കില്ലായിരുന്നു നിന്നെ".--അപൂര്‍വ്വമായി വീണുകിട്ടാറുള്ള ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ അവളെ ചൊടിപ്പിച്ച്‌ ആ മുന്‍കോപം കണ്ടുരസിയ്ക്കുന്നത്‌ ഹരമായിരുന്നു എനിയ്ക്ക്‌..

"നീ തന്നെ ഇതു പറയണം തോമുസുട്ടി. വാ, വേണമെങ്കില്‍ വന്നു തൊട്ടുനോക്കിയറിയ്‌ ഈ പെണ്ണിന്റെ മനസ്സിന്റെ ചൂടും തുടിപ്പും...,നെഞ്ചുപിളര്‍ന്നു ഞാന്‍ കാണിച്ചുതരാം നിനക്ക്‌...ഈ ഹൃദയത്തിലെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന്‌, ആര്‍ക്കുവേണ്ടിയാ അത്‌ തുടിയ്ക്കുന്നതെന്ന്‌. പറഞ്ഞിണ്ടെന്താ കാര്യം,!..നിനക്കിതിലൊക്കെ എന്തു താല്‍പ്പര്യം അല്ലെ...രാഷ്ട്രിയം കളിച്ചുനടക്കാന്‍ മാത്രം അറിയാവുന്ന നിനക്കതൊക്കെ കാണാനും മനസ്സിലാക്കാനും, അറിയാനും എവിടെയാ സമയം അല്ലെ.."-

പീജി ബ്ലോക്കിന്റെ പുറകില്‍ ഊട്ടിയിലേയ്ക്കുള്ള വഴിത്താരയില്‍ പൂത്തു നില്‍ക്കുന്ന മാവുകള്‍ പാലക്കാടന്‍ചുരം കടന്നു വരുന്ന വൃശ്ചികക്കാറ്റിന്റെ കുസൃതിക്കരങ്ങളുടെ തലോടലില്‍ സ്വയംമറന്ന്‌ പരിസരംപോലും മറന്ന്‌ ചുറ്റിലും പൂക്കള്‍ വാരിവിതറിക്കൊണ്ടിരുന്നു. ഉച്ചവെയിലില്‍ മദിച്ചുനില്‍ക്കുന്ന നാട്ടുമാവിഞ്ചുവട്ടില്‍ മാമ്പൂക്കളുമായി ഒളിച്ചുകളിച്ചുരസിയ്ക്കുന്ന സൂര്യകിരണങ്ങളില്‍നിന്നും ഇലകള്‍ക്കിടയിലൂടെ അറിയാതെയിഴുകിവീണ്‌ വലകള്‍ നെയ്യുന്ന പ്രണയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കോപംപൂണ്ട്‌ ചുവന്നുതുടുക്കുന്ന ആ മുഖം കാണാന്‍ വല്ലാത്ത ചേലായിരുന്നു... ശരിയ്ക്കും,ശരിയ്ക്കും ഈ തോമസ്സുട്ടിയ്ക്കു ചേര്‍ന്ന പെണ്ണായിരുന്നു അവള്‌....


 ഒരു ചുടുനെടുവീര്‍പ്പിന്റെ അകമ്പടിയോടെ മൗനത്തിന്റെ പുറംതോടിനകത്തേയ്ക്കു ഉള്‍വലിയുകയായിരുന്നു തോമാസുട്ടിയപ്പോള്‍..നിശ്ശബ്ദത മാധുര്യം വാരിവിതറിയ ആ നിമിഷങ്ങളില്‍ ഭൂതകാലത്തിലെ ഏതൊക്കയൊ മനോഹരതീരത്തുകൂടി സഞ്ചരിയ്ക്കുന്ന അവന്റെ മനസ്സില്‍ ആ കാന്താരി ഓര്‍മ്മകളുടെ രുചിക്കൂട്ടുകള്‍ പകര്‍ന്നുനല്‍കുകയാണെന്ന്‌ മുഖഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. വിഷാദാത്മകമാണെങ്കിലും പ്രസാദം നിറഞ്ഞപുഞ്ചിരിയിയുമായി ഏതോ ഉള്‍പ്രേരണയിലെന്നവണ്ണം ആ വിരലുകള്‍ ചുവപ്പിന്റെ ലഹരിയില്‍ അലിഞ്ഞുചേരാന്‍ കൊതിയോടേ കാത്തിരിയ്ക്കുന്ന സെവന്‍ അപ്‌ ബോട്ടിലിന്റെ കഴുത്തില്‍ മൃദുവായി തഴുകികൊണ്ടിരുന്നു. ഞെട്ടിയുണര്‍ന്ന അവന്റെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം വല്ലാതെ മങ്ങിയിരുന്നു. ഹൃദയത്തില്‍ നിന്നുമുതിര്‍ന്നുവീണ ചുവപ്പുരാശികലര്‍ന്ന വാക്കുകളില്‍ നിരാശബോധം നിറഞ്ഞുനിന്നിരുന്നു.കാലം എത്ര കടന്നുപോയി..!  തിരിച്ചറിയാനാവാത്തവിധം ഒരുപാടൊരുപാട്‌ മാറിപോയി എല്ലാവരും, ഈ ലോകംതന്നെ. അല്ലെ വിശ്വേട്ടാ. 

ഇന്ന്‌...! റഷ്യയെവിടെ, ധീരവിയറ്റ്‌നാം നാടുകളെവിടെ. സോഷ്യലിസത്തിന്‍ സൗഭാഗ്യങ്ങള്‍ വര്‍ണ്ണക്കതിരൊളിവീശുന്ന നാളുകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെവിടെ..!   ഒരുകാലത്തെ തീവ്ര വിപ്ലവമോഹികളില്‍ പലരും വംശനാശം സംഭവിയ്ക്കുന്ന സിംഹവാലന്‍കുരങ്ങുകളെ അനുസ്മരിപ്പിയ്ക്കും വിധം നിത്യവും സന്ധ്യക്ക്‌ കുത്തകമുതലാളി ചാനലുകളില്‍ ചടഞ്ഞിരുന്ന്‌ കമ്മ്യൂണിസത്തിന്‌ അന്ത്യകൂദാശ ചൊല്ലുന്നത്‌ കാണാറില്ലെ വിശ്വേട്ടന്‍. വയറ്റിപ്പിഴപ്പിനായിരിയ്ക്കാം എന്നാലും.!  ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനിറങ്ങി ഒടുവില്‍ മുപ്പതു വെള്ളിഡോളറ്‌ അധികം ലഭിയ്ക്കുമെന്നറിഞ്ഞപ്പോള്‍ ഒരു മടിയുംകൂടാതെ വമ്പന്‍ കൂടാരത്തിലേയ്ക്ക്‌ ചേക്കേറി കോമാളിവേഷം കെട്ടിയാടുന്നു മറ്റൊരു ചെഗുവേര.! അങ്ങിനെയങ്ങിനെ എത്രയെത്രപേര്‍..!മറ്റുള്ളവരെക്കുറിച്ച്‌ കുറ്റം പറയാന്‍ ഈ തോമസുട്ടിയ്ക്കെന്ത അവകാശം അല്ലെ !! കണ്ണാടിയില്‍ പ്രതിഫലിയ്ക്കുന്ന സ്വന്തം പ്രതിബിംബം കാണുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാതായിരിയ്ക്കുന്നു. അദൃശ്യനായ ഏതോ ശക്തിയൊരുക്കുന്ന തിരക്കഥയിലെ വേഷങ്ങള്‍ കെട്ടിയാടാന്‍ നിയോഗിയ്ക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമല്ലെ നിസ്സഹായരായ നമ്മളൊക്കെ എന്നു സ്വയം നിനച്ചാശ്വസിയ്ക്കാം , വല്ലാതെ കുറ്റബോധം തോന്നുന്ന നിമിഷങ്ങളില്‍ മദ്യലഹരിയില്‍ നീരാടാം.--

സോണിയ, സഫലമാകാതെ പോയ അവളുടെ സ്വപ്നങ്ങള്‍.എവിടെയായിരിയ്ക്കും അവളിപ്പോള്‍... ഫൈനലിയറിനു പഠിയ്ക്കുന്ന സമയം. കാമ്പസ്‌ ഇലക്ഷന്‍ ചൂടിലേയ്ക്ക്‌ മെല്ലെ കാലെടുത്തുവെയ്ക്കുന്ന നാളുകള്‍..അന്നൊരു തിങ്കാളാഴ്ചയായിരുന്നു. . ആ വര്‍ഷത്തെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി എന്നെ തെരെഞ്ഞെടുത്ത വിവരമറിഞ്ഞ ഉത്സാഹത്തിലായിരുന്നു ഞാന്‍. ആ സന്തോഷവാര്‍ത്ത ചൂടാറുംമുമ്പ്‌ സോണിയായുമായി പങ്കുവെയ്ക്കാനുള്ള ത്രില്ലില്‍ അവളെ തെരഞ്ഞു നടന്നു..പതിവുസ്ഥലങ്ങളിലൊന്നും കണ്ടില്ല. അവസാനം ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലൊരു പുസ്തകവും തുറന്നുവെച്ചിരുന്നു ദിവാസ്വപ്നം കാണുന്ന അവളെ കണ്ട്‌ അമ്പരന്നുപോയി ഞാന്‍. ആ മുഖം വല്ലാതെ വിവശമായിരുന്നു അപ്പോള്‍. എപ്പോഴും തുള്ളിതെറിച്ചുനടക്കാറുള്ള ഇവള്‍ക്കിന്നിതെന്തുപറ്റി..! -"എന്റെ ഉണ്ണിയാര്‍ച്ചായ്ക്കിന്നെന്താ വല്ലാത്തൊരു ശോകമൂകഭാവം...അതും പതിവില്ലാതെ ലൈബ്രറിയിലെ നിരാശകമിതാക്കളുടെ സ്ഥിരതാവളമായ ഈ ഒഴിഞ്ഞകോണില്‍.--

"തോമസുട്ടി,....ഇന്നലെ എന്നെ പെണ്ണുകാണാന്‍ ചെറുക്കനും കൂട്ടരും വന്നിരുന്നു....അപ്പന്റെകൂടെ ചാലക്കുടിസ്കൂളില്‍ ജോലി ചെയ്തിരുന്ന ജോസുമാഷുടെ മോന്‍ എബി.. L&Tയില്‍ എഞ്ചിനിയറാണ്‌ . ക്രിസ്‌മസു കഴിഞ്ഞു മകരത്തില്‍ കല്യാണം. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെയണ്‌ അവരു മടങ്ങിപോയത്‌"--- ഒരു ചോദ്യചിഹ്നം പോലെ എന്റെ നേരെ നീണ്ടുവന്ന ആ മിഴികളില്‍ ദയനീയഭാവം നിഴലിട്ടുനിന്നിരുന്നു.പെട്ടന്നൊരു വിദ്യുത്പ്രവാഹം പെരുവിരല്‍ വഴിമുകളിലേയ്ക്കരിച്ചുകയറി.ശരീരമാകെ തരിച്ചുപോയി...മനസ്സാന്നിധ്യം നഷ്ടപ്പെട്ടുപോകുമോ എന്നു ഭയന്നുപോയ നിമിഷങ്ങളായിരുന്നു അത്‌. ഇങ്ങിനെയൊരു ദിവസം, ഈ സന്ദര്‍ഭം..അതെന്നെങ്കിലും നേരിടെണ്ടിവരുമെന്നു അറിയാമായിരുന്നു.എങ്കിലും അതിത്രപെട്ടന്ന്‌. ഒരേദിവസം തന്നെ ശുഭവാര്‍ത്തയും അശുഭവാര്‍ത്തയും കേള്‍ക്കേണ്ടിവന്ന വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.പെട്ടന്നുതന്നെ മനസിന്റെ നിയന്ത്രണം വീണ്ടെടുത്തു.

--- അതിനാണൊ നീ ഇങ്ങിനെ പിണങ്ങിയിരിയ്ക്കുന്നത്‌.അതൊരു നല്ല കാര്യമല്ലെ സോണു,.നോക്ക്‌,.. ഞാന്‍ കോളേജ്‌ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയനഭസ്സില്‍ പറന്നു കളിയ്ക്കാന്‍ പോകുന്നു. നീ ഒരു എഞ്ചിനിയറുടെ നല്ലപാതിയായി ബോംബെയ്ക്കു പറക്കാന്‍ പോകുന്നു.....നമുക്കു രണ്ടുപേര്‍ക്കും ഒന്നിച്ചല്ലെ നല്ലകാലം വരാന്‍ പോകുന്നത്‌.-----  എന്തുപറയണമന്നറിയാതെ പതറുകയായിരുന്നു ശരിയ്ക്കും ഞാനപ്പോള്‍. .

" അതു ശരി അപ്പോ നിനക്ക്‌ ഈ സ്നേഹമെന്നു പറയുന്നതൊക്കെ വെറും ടൈംപാസ്സാണല്ലെ തോമസുട്ടി....ജീവിതത്തില്‍ എല്ലാം തമാശയാണ്‌....രാഷ്ട്രീയം മാത്രമെ നിനയ്ക്കു സീരിയസ്സായിട്ടുള്ളു..."--പരിസരം മറന്നുവിതുമ്പി അവള്‍. വേനല്‍തപത്തിലെന്നപോലെ ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ ആ കണ്ണീര്‍ത്തുള്ളികള്‍ വീണുരുകി. ആ ആവിയില്‍ ഞാന്‍ വെന്തുരുകി.

-" സ്നേഹക്കുറവല്ല സോണു,.ഒന്നും മനസ്സിലാകാതെയുമല്ല..പക്ഷെ, എന്റെ നിസ്സഹായവസ്ഥ മറ്റാരേക്കാളും നിനക്കതു നന്നായി മനസിലാകുമല്ലോ. പേരുപോലെതന്നെ ഇന്നും വെറും കുട്ടിയല്ലെ ഞാന്‍. തോമസുട്ടി വളര്‍ന്നു നല്ലനിലയിലാകുന്നതും കാത്ത്‌, ആ ഒറ്റപ്രതീക്ഷയില്‍ ഒരുപാട്‌ സ്വപ്നങ്ങളും മെനഞ്ഞ്‌ വലിയൊരു കുടുംബം കാത്തിരിയ്ക്കുന്ന കാര്യം നിനക്കും അറിയാവുന്നതല്ലെ. തികച്ചും ആകസ്മികമായി തുടങ്ങിയ നമ്മുടെ അടുപ്പം, ഒരിയ്ക്കലും ഒന്നിച്ചുചേരാന്‍ കഴിയില്ല്ലെന്നറിഞ്ഞിട്ടും, നമ്മളറിയാതെ എങ്ങിനേയൊ ഇത്രത്തോളം വളര്‍ന്നു.അപ്പോഴും ഒരുവാക്കിലോ, സ്പര്‍ശത്തിലോ അതിരുകള്‍ വിടാതെ ഇത്രയുംകാലം നമ്മള്‍ കാത്തു സൂക്ഷിച്ച ഈ സൗഹൃദത്തിന്റെ കൈത്തിരിനാളത്തില്‍ നിന്നും വേണം നീ നിന്റെ കുടുംബദീപത്തിനു തിരി കൊളുത്താന്‍. ആ ദീപത്തിന്റെ പ്രഭാപൂരത്തില്‍, എബിയോടുത്തുള്ള പ്രേമാര്‍ച്ചനയുടെ അഭൗമനിമിഷങ്ങളില്‍ ഈ ചെറുതിരി പടുതിരിയായി മാറുന്നതും കരിന്തിരിയായി മെല്ലെ മെല്ലെ കെട്ടടങ്ങുന്നതും കാണാനോ, ഓര്‍ക്കാനോ നേരം കിട്ടാത്തവിധം തിരക്കിലാണ്ടുപോയിട്ടുണ്ടാവും നീ. പിന്നെ എന്റെ കാര്യം..ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും എന്നിലെ തരളിതഭാവങ്ങളെ തൊട്ടുണര്‍ത്തിയ ഈ മുഖം, കോപം വരുമ്പോള്‍ ചുവന്നുതുടുക്കുന്ന ഈ മൂക്കിന്‍തുമ്പ്‌, ഇണങ്ങിയും പിണങ്ങിയും നമ്മള്‍ പങ്കുവെച്ച സമ്മാനിച്ച കളിചിരിയുടെ നല്ല നിമിഷങ്ങള്‍, ഇപ്പോള്‍ ഒഴിയ്ക്കുന്ന ഈ കണ്ണുനീര്‍ തുള്ളികള്‍പോലും.അമൂല്യാനുഭവമായി കാത്തു സൂക്ഷിയ്ക്കും ഞാന്‍ എന്നും എന്നെന്നും ഹൃദയത്തില്‍.."-

ശബ്ദം ഇടറി., കണ്ണുകള്‍ നിറഞ്ഞു. ഏതു സന്ദര്‍ഭത്തിലും എങ്ങിനെവേണമെങ്കിലും വാക്കുകള്‍ കയ്യിലെടുത്ത്‌ അമ്മാനമാടാന്‍ കഴിയുമെന്ന അഹങ്കരിച്ചിരുന്ന ഞാന്‍ ആ നിമിഷങ്ങളില്‍ വാക്കുകള്‍ കിട്ടാതെ..! 

കത്തുന്ന വാളായി, മുനകൂര്‍ത്ത പന്തമായി പരിഭവങ്ങളും പരാതികളും ഉരുക്കഴിച്ച്‌, ഒരുപാട്‌ നൊമ്പരപ്പാടുകള്‍ ഹൃദയത്തില്‍ശേഷിപ്പിച്ച്‌ നഷ്ടസപ്നങ്ങളുടെ ഭാണ്ഡക്കെട്ടും പേറി പിരിഞ്ഞു പടിയിറങ്ങിപോകുന്ന എന്റെ കാന്താരിമുളക്‌ അപ്പോഴേയ്ക്കും വെറും കണ്ണീര്‍പൂവായി മാറിക്കഴിഞ്ഞിരുന്നു.

എന്നെ എങ്ങിനെ കുറ്റപ്പെടുത്താന്‍ പറ്റും വിശ്വേട്ടാ, ഇരുപതു വയസ്സു ഒരു പെണ്ണിനെ സംബന്ധിച്ചു കല്യാണപ്രായമാണ്‌. പക്ഷെ ആണിനോ..! കൗമാരത്തില്‍ നിന്നും യൗവനത്തിന്റെ പടിവാതിലേയ്ക്ക്‌ കൗതുകത്തോടെ എത്തിനോക്കാന്‍ തുടങ്ങുന്ന മൂന്നു പെങ്ങന്മാരേയും മറന്ന്‌, പഴയൊരുലോറിയും ഓടിച്ചോടിച്ച്‌ എങ്ങുമെത്താതെ തളരാന്‍ തുടങ്ങിയ അപ്പനോട്‌ ഇരുപതാം വയസ്സില്‍ മോഹിച്ചുള്ള ഒരു "ബാല്യവിവാഹത്തിന്‌"അനുവാദം ചോദിയ്ക്കാന്‍ സിനിമാക്കഥയിലെ മാസ്മരികലോകത്തെ റഹ്‌മാന്‍ കഥാപാത്രമൊന്നുമായിരുന്നില്ലല്ലോ ഞാന്‍..പച്ചയായ ലോകത്തിലെ നിറം മങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന തോമസ്സുട്ടി മാത്രമായിരുന്നില്ലെ.

ജീവിതത്തില്‍ വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്‌. അപചയങ്ങളുടെ കാലം. കോളേജില്‍ ഇലക്ഷനോടനുബന്ധിച്ച്‌ നടന്ന സംഘട്ടനത്തില്‍ നിരപരാധിയായിരുന്ന ഞാന്‍ പ്രതിചേര്‍ക്കപ്പെട്ട്‌ പുറത്താക്കപ്പെട്ടു...പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത വിധം നീണ്ടു പോയി കേസുകളും മറ്റും. അങ്ങിനെ ഈ തോമസുട്ടിയുടെ ജീവിതംതന്നെ മാറി പോയി,.സ്വപ്നങ്ങള്‍ എല്ലാം തകിടം മറിഞ്ഞു...

വിധി,...നിമിത്തം....നിയോഗം ഇതിലെല്ലാം വല്ലാതെ വിശ്വസിയ്ക്കുവാന്‍ തുടങ്ങിരിക്കുന്നു ഞാന്‍. ഓരോരോ സമയത്തിനനുക്രമമായി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു....ചിലതു തളരുന്നു...മറ്റു ചിലതു വളരുന്നു..ഈ പ്രപഞ്ചത്തിനു പോലും സംഭവിയ്ക്കുന്നില്ലെ ഒരുപാടു മാറ്റങ്ങള്‍..മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ഒന്നേയുള്ളു വിശ്വേട്ടാ, കാലം..! ഒരിയ്ക്കലും തളരാതെ ഒരിയ്ക്കലും നിലയ്ക്കാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടന്നുകൊണ്ടെയിരിയ്ക്കുന്നു. ഉദിച്ചും അസ്തമിച്ചും, ഉഷ്ണിച്ചും ഓടിയോടിയോടി ഒപ്പമെത്താനാകാതെ കിതച്ചുതളരുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞു പോയനിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷം അതു വെറുമൊരു സുന്ദരസങ്കല്‍പ്പവും..ഈ ഒരു നിമിഷം. അത്‌, അതുമാത്രമെ വാസ്തവമായുള്ളു.! ഇത്രയും ലളിതമായ സത്യം അംഗീകരിയ്ക്കാതെ എല്ലാറ്റിനും വെറുതെ കാലത്തിനെ പഴിയ്ക്കുന്നു നാം. ഭൂതം, വര്‍ത്തമാനം, ഭാവി എന്നൊക്കെ വേലിക്കെട്ടുകള്‍ തീര്‍ത്തു വേര്‍തിരിയ്ക്കുന്നു. വര്‍ത്തമാനക്കാലത്തിലൂടെ എങ്ങോട്ടിന്നെല്ലാതെ നെട്ടോട്ടമോടുന്നു. ഓട്ടത്തിനിടയില്‍ പലരും തളര്‍ന്നു വീഴുന്നു..ഒന്നാമനാകാനുള്ള വ്യഗ്രതയില്‍ ആരെയൊക്കയൊ ചവിട്ടുമെതിച്ചാണ്‌ മുന്നേറുന്നതെന്നുപോലും തിരിച്ചറിയുന്നില്ല ആരും. അങ്ങിനെ പലതും നേടുന്നു, അതിനിടെ പലതും നഷ്ടപ്പെടുന്നു. ഒടുവില്‍ കൊടുമുടിയുടെ തുഞ്ചത്തെത്തി ആവേശം നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ തളര്‍ച്ചയോടെ തിരിഞ്ഞുനോക്കും..പിന്നിട്ട വഴികള്‍ കണ്ടമ്പരക്കും..!.ഇനിയൊരു തിരിച്ചുപോക്ക്‌ അസാധ്യമാണെന്ന സത്യം വേദനയോടേ തിരിച്ചറിയും. നേട്ടങ്ങളേയും നഷ്ടങ്ങളേയും വേര്‍തിരിച്ചളക്കാന്‍ എന്താണ്‌ മാനദണ്ഡം എന്നറിയാതെ പിടയുന്ന മനസ്സിലെ വ്യഥയുമായി അലഞ്ഞുതിരിയാന്‍ തുടങ്ങും..............ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിക്കിഴിച്ചു ജീവിതത്തിന്റെ ബാലന്‍സ്‌ ഷീറ്റ്‌ തയ്യാറാക്കാന്‍ എന്തെങ്കിലും സമവാക്യങ്ങള്‍ ഉണ്ടോ വിശ്വേട്ടാ...വിശ്വേട്ടന്‍ പഠിച്ച എക്കൗണ്ടന്‍സിയില്‍.---

ആ വാക്കുകളില്‍ പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ രൂപഭാവങ്ങള്‍ പുനര്‍ജ്ജനിച്ചു. കണ്ണുകള്‍ ആവേശാഗ്നിയില്‍ ജ്വലിച്ചു. ആരോടൊക്കയോ,.എന്തിനോടൊക്കയൊ പ്രതിഷേധം പ്രകടിപ്പിയ്ക്കാനെന്നവണ്ണം ശക്തിയോടെ ബോട്ടിലിന്റെ കഴുത്തു ഞെരിച്ചു അവന്‍. ആ കരുത്തില്‍ പാവം, ആ ബോട്ടില്‍ ചുമച്ചുച്ചുതുപ്പിയ ചുവന്ന വെള്ളം സെവന്‍- അപ്പുമായി കൂടിചേര്‍ന്ന്‌ കടല്‍ത്തിരകള്‍പോലെ ഗ്ലാസ്സില്‍ പതഞ്ഞിരമ്പി..ചുവപ്പുനിറം കണ്ടാല്‍ എന്നും അറിയാതെ മനംതുടിയ്ക്കുന്ന തോമസുട്ടി അതുകണ്ട്‌ ആവേശത്തോടെ പൊട്ടിച്ചിരിച്ചു. വായിച്ചെടുക്കാന്‍ പറ്റാത്തതിനുമപ്പുറമുള്ള അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു ആ പൊട്ടിച്ചിരിയുടെ അലയൊലികളപ്പോള്‍.

( തുടരും )
കൊല്ലേരി തറവാടി
28/10/2012

19 comments:

  1. പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  2. ഇനിയും തുടരുമോ ഇപ്പോ ആകെ ഒരു പുകയാ തുടര്‍ന്നും വായിക്കാം...

    ReplyDelete
  3. ആഗ്രഹിക്കുന്ന പോലൊക്കെ ജിവിക്കാൻഇന്നാട്ടിലാർക്കും കഴിയില്ല. വികാരം കൊണ്ട് ഒന്നും നേടില്ല. കിട്ടിയതിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി മുന്നേറുകയാണ് വേണ്ടത്...
    കഥ നന്നാവുന്നുണ്ട്...
    ആശംസകൾ...

    ReplyDelete
  4. നന്നായിരിക്കുന്നു
    തുടരൂ
    ആശംസകള്‍

    ReplyDelete
  5. നല്ല എഴുത്ത് ചേട്ടാ, ബാക്കിക്കായി കാത്തിരിക്കുന്നു

    ReplyDelete
  6. നല്ല ഒഴഉക്കോടെ വായിച്ചു.

    ReplyDelete
  7. നല്ല ഒഴുക്കോടെ എഴുതി.
    പക്ഷേ ഇത്രയും നീണ്ടുപോകുന്ന 'ബ്ലോഗെഴുത്തുകള്‍ ' വായനാ സുഖം കളയും എന്ന് പറയാതെ വയ്യ!

    ReplyDelete
  8. നീണ്ടു പോയി എന്ന് തന്നെ പറയട്ടെ. തുടര്‍ന്നും വായിക്കാം.

    ReplyDelete
  9. നല്ല ഒഴുക്കോടെ വായിച്ചു...

    നീളം ഒട്ടും കൂടുതല്‍ ആയി തോന്നിയില്ല.കാരണം

    വായിക്കാന്‍ സമയം ഉള്ളപ്പോള്‍ മാത്രമേ ഞാന്‍

    കൊല്ലെരിയുടെ ബ്ലോഗ്‌ വായിക്കാറുള്ളൂ..


    അല്ലാത്തപ്പോള്‍ നോക്കിയിട്ട് പിന്നെ വരാം എന്ന്

    കരുതും.അപ്പൊ കുഴപ്പം ഇല്ലല്ലോ...കൂടെയ്ണ്ട്.അടുത്ത

    ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
  10. സെയ്‌വ് ചെയ്തു, ഇനി നെറ്റ് ഓഫാക്കിക്കഴിഞ്ഞ് പതുക്കെ വായിക്കട്ടെ,, പലതരം സംശയങ്ങൾ ഉണ്ട്. ഒടുവിൽ ചോദിക്കാം.

    ReplyDelete
  11. സുഖമുള്ള വായനാനുഭവം..തുടരൂ

    ReplyDelete
  12. വളരെ നന്നായി എഴുതി. സംഭവം നടന്നത് വളരെ മുൻപ് ആയിരിക്കുമല്ലൊ,, കാളവണ്ടിക്കാലം.. കുടുംബഭാരത്തിനിടയിൽ ജീവിക്കാൻ മറന്നവർ ഇന്നത്തെ കാലത്ത് കുറവാണെങ്കിലും മുൻപ് ധാരാളം പേർ ഉണ്ടായിരുന്നു. നല്ല അനുഭവം,,

    ReplyDelete
  13. വായനാസുഖം നല്‍കുന്ന ശൈലി.
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  14. നീണ്ടു നീണ്ടു പോയെങ്കിലും നല്ല സുഖമുള്ള വായന. സുഖം ലഭിക്കാന്‍ അല്ലെങ്കിലും എളുപ്പവഴിയില്ല. വായിച്ചേ മതിയാകൂ. കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  15. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  16. കൊല്ലെരിയുടെ കഥകള്‍ വായിക്കാന്‍ ഒരു പ്രത്യേക സുഖമാണ്,
    ചില ബ്ലോഗ് പോസ്റ്റുകള്‍ സാന്‍ഡ്വിച്ച് തിന്ന്‍ വയര്‍ നിറയുന്നത് പോലെ, "കൊല്ലെരിയുടെ വെളിപാടുകള്‍" തൂശനിലയില്‍ വിളമ്പുന്ന സദ്യ പോലെ !
    അതുകൊണ്ട് നല്ലൊരു വായന ആശിക്കുന്നവര്‍ സമയമുണ്ടാക്കി വായിച്ചു കൊള്ളും........
    കൊല്ലെരിടുടെ വെളിപാടുകള്‍ ബുക്ക്‌ ആക്കണം.

    ReplyDelete
  17. വല്ലാത്തൊരു ഫീല്‍ ആണ് ഇവിടെയുള്ള പോസ്റ്റുകള്‍ ... ആലങ്കാരികമായി ഉപയോഗിച്ച പ്രയോഗങ്ങളും മനോഹരമായിട്ടുണ്ട്. ആശംസകള്‍..

    ReplyDelete
  18. തറവാടിയെ ഒരിക്കലും ഒരു ‘ടാബലറ്റു’വായനയിൽ ഉൾക്കൊൾലിക്കുവാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇന്നാണ് ഈ ചരിതം വായിച്ചു തീർത്തത്..കേട്ടൊ ഭായ്

    ReplyDelete