Sunday, February 5, 2012

ഫെബ്രുവരിയുടെ മനസ്സ്‌ - (ചുമ്മാ ഒരു സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ പോസ്റ്റ്‌)

ഒരു വിസ സ്വന്തമാക്കുക അങ്ങിനെ ഗള്‍ഫുകാരാനാവുക, ഒരു ശരാശരി മലയാളിപ്രവാസിയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്തും നിറം കെട്ടുപോകുന്ന ഒരു വലിയ സ്വപ്നമാണത്‌..ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ലോകംതന്നെ ഒന്നാവാന്‍ തുടങ്ങിയ ഈ നവയുഗത്തില്‍ പ്രവാസലോകം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍തന്നെ മാറാന്‍ തുടങ്ങിയതിനുമുമ്പുള്ള പഴയക്കാല ഗള്‍ഫ്‌പ്രവാസിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

പഠിച്ചിറങ്ങിയ നാളുകളില്‍ നാട്ടില്‍ ഒരു സര്‍ക്കാരോഫീസിലൊ,സ്കൂളിലോ,അല്ലെങ്കില്‍ സ്വപനലോകമായിരുന്ന ബാങ്കിലൊ അങ്ങിനെ ചുറ്റുവട്ടത്തെവിടെയെങ്കിലും ഉദ്യോഗം കിട്ടിയിരുന്നുവെങ്കില്‍.!അങ്ങിനെ ചിന്തിയ്ക്കുന്നതില്‍ എന്തര്‍ത്ഥം അല്ലെ.,ജോലി, ജീവിതപങ്കാളി,വാസസ്ഥലം ഇങ്ങിനെ ജീവിതത്തിലെ നിര്‍ണ്ണായകമായ പലതും വന്നു ഭവിയ്ക്കുന്നത്‌ സ്വന്തം ഇഷ്ടങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ചാവണമെന്ന്‌ ശഠിയ്ക്കാന്‍ കഴിയില്ലല്ലൊ ആര്‍ക്കും.

പ്രവാസത്തിന്റെ കുപ്പായമണിഞ്ഞ്‌ വാളയാര്‍ ചുരം കടന്നിട്ട്‌ വര്‍ഷങ്ങള്‍ എത്രയായി.! ഇത്രയും വലിയൊരു കാലഘട്ടം..അതും ഇത്രയും പെട്ടന്ന്‌..!ഓര്‍ത്തു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.പുച്ഛമായിരുന്നു മണവാളനായി കല്യാണമണ്ഡപത്തില്‍ കയറുമ്പോള്‍പോലും കൂളിംഗ്‌ ഗ്ലാസൂരാത്ത അന്നത്തെ ഗള്‍ഫുക്കാരന്റെ പത്രാസിനോട്‌..ഒരിയ്ക്കലും മോഹിയ്ക്കാത്തതാണീ കുപ്പായം,പഠിയ്ക്കുന്നകാലത്ത്‌ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു ഈ ലോകം..

ഓരോരോ പ്രായത്തില്‍ വ്യത്യസ്ഥ രൂപങ്ങളില്‍,ഭാവങ്ങളില്‍,നിറങ്ങളില്‍ കൂടെനടന്ന്‌ കളിപ്പിച്ച്‌ മാറിനിന്നു ചിരിയ്ക്കുന്ന കൂട്ടുകാര്‍ മാത്രമല്ലെ ഒരര്‍ത്ഥത്തില്‍ ഈ മോഹങ്ങളും സ്വപ്നങ്ങളും.

ഒന്നാംക്ലാസിലേയ്ക്ക്‌ പോകാനൊരുങ്ങുന്ന ഒരു വിദ്യാത്ഥിയുടെ സങ്കടവും പ്രതിഷേധവും നിറഞ്ഞ മനസ്സായിരുന്നു അന്നാദ്യമായി ബോംബേ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ എനിയ്ക്ക്‌..ഇന്ന്‌,മനസ്സില്‍ എപ്പോഴും ശുഭചിന്തകള്‍ മാത്രം വളര്‍ത്താന്‍ ശീലിയ്ക്കുന്ന ഈ പ്രായത്തില്‍, മറ്റൊരു രീതിയില്‍ ചിന്തിയ്ക്കാന്‍ കഴിയുന്നു.ഇങ്ങിനെ ഒരു യാത്ര ഇല്ലായിരുന്നെങ്കില്‍ ഈ ലോകം,വ്യത്യസ്ഥരായ മനുഷ്യര്‍,ജീവിതയജ്ഞങ്ങള്‍.ഇതൊക്കെ കാണാനും അറിയാനും കഴിയില്ലായിരുന്നു.നിസ്സാരമെന്നുകരുതി അവഗണിയ്ക്കപ്പെടുന്ന ഓരോ മണല്‍ത്തരിയുടെ ഉള്ളില്‍പോലും ത്രസിയ്ക്കുന്ന ഒരു ഹൃദയമുണ്ടെന്ന്‌ തിരിച്ചറിയില്ലായിരുന്നു..ഏകാന്തതയുടെ തീക്ഷ്ണസൗന്ദര്യം ഇത്ര തീവ്രതയോടെ അനുഭവിച്ചറിയാന്‍ അവസരം കിട്ടില്ലായിരുന്നു.ഹൃദയം കവിഞ്ഞൊഴുകുന്ന മൗനനൊമ്പരം ഇതുപോലെ വരികളാക്കി മാറ്റാനും കഴിയില്ലായിരുന്നു.


ഗണിതശാസ്ത്രത്തിന്റെ സമവാക്യങ്ങള്‍ മാത്രമറിയാമായിരുന്ന എന്റെ നാവിന്‍തുമ്പില്‍ ഹരിശ്രീ എഴുതി, മനസ്സില്‍ മലയാളാക്ഷരങ്ങളോടാഭിമുഖ്യം വളര്‍ത്തി വിദ്യാരംഭം കുറിച്ചത് ഈ മരുഭൂമിയിലെ മണല്‍ക്കാട്ടിലെവിടെയോ മറഞ്ഞിരിയ്ക്കുന്ന ഏതോ അജ്ഞാതശക്തിയാണെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌....സത്യം..

തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിയ്ക്കുന്ന എനിയ്ക്ക്‌ ആ ദിവസം നിറമിഴികളോടേയല്ലാതെ മണല്‍നഗരത്തിന്റെ പടിയിറങ്ങാന്‍ കഴിയില്ല ഇന്നത്തെ മാനസികാവസ്ഥയില്‍ എന്നു തിരിച്ചറിയുന്നു ഞാന്‍. 

ഒരേ റൂമില്‍, ഒരേ കട്ടിലില്‍ തുടച്ചയായ പന്ത്രണ്ടു വര്‍ഷങ്ങള്‍.ഒരു ജീവപരന്ത്യ കാലഘട്ടം.

നിത്യവും ഒരു ചടങ്ങെന്നപോലെ എഴുതുന്ന ഡയറിക്കുറിപ്പുകളിലെ ആവര്‍ത്തനവിരസമായ വാചകങ്ങള്‍ എന്നെനോക്കി പരിഹസിയ്ക്കുന്നതുപോലെ തോന്നും പലപ്പോഴും.

പുതിയതായി ഒരെണ്ണംകൂടി തൂക്കിയിടാന്‍ കഴിയാത്തവിധം മാതൃഭൂമി കലണ്ടറുകളെകൊണ്ടു നിറഞ്ഞിരിയ്ക്കുന്നു ചുവരുകള്‍.എന്നിട്ടും ഒന്നുപോലും എടുത്തുമാറ്റാന്‍ കഴിയുന്നില്ല എനിയ്ക്ക്‌.

ഇല്ല, വയ്യ..ഇനിയൊരു പുതുവര്‍ഷം കൂടി ഇവിടെ..അവസാനിപ്പിയ്ക്കണം..ഈ കുപ്പായം ഊരിവെയ്ക്കണം..ഒട്ടും വൈകാതെ ഉറച്ച തീരുമാനങ്ങളെടുക്കണം.ഇനിയും തീര്‍ന്നില്ല ന്യൂ ഇയര്‍ ആഘോഷങ്ങള്‍, അതിനിടയില്‍ എത്രപെട്ടന്നാണ്‌ ഒരു മാസം കടന്നുപോയത്‌..വിഷു, ഓണം, ചെറിയപെരുന്നാള്‍, വലിയപെരുന്നാള്‍ ക്രിസ്‌മസ്‌ കണ്ണടച്ചുതുറക്കും മുമ്പെ, ഉറച്ച തീരുമാനെങ്ങളെടുക്കും മുമ്പെ, ഈ വര്‍ഷവും തീരും..

ഈ ലോകത്തിന്റെ പ്രത്യേകതയാണത്‌.വെള്ളിയാഴ്ചകളില്‍ നിന്നും വെള്ളിയാഴ്ചകളിലേയ്ക്ക്‌ അവിശ്വനീയമായ വേഗത്തിലാണ്‌ ദിനരാത്രങ്ങളുടെ സഞ്ചാരം."ബൂലോകത്ത്‌"പിറന്നുവീണ്‌ ഒട്ടും വളരാതെ, വിട്ടുമാറാത്ത അപരിചിതത്വവുമായി കൈകാലിട്ടടിച്ച്‌ വെറുതെ കിടന്നു കരയാന്‍ തുടങ്ങിയിട്ട്‌ ഈ ജനുവരി മാസത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു ഞാന്‍..!

ഡിസംബറിന്റെ സൗന്ദര്യമോ,കടിഞ്ഞൂല്‍ സന്താനമായ ജനുവരിയുടെ വര്‍ണ്ണപൊലിമയോ ഒന്നും അവകാശപ്പെടാനില്ലാതെ ആരവങ്ങളൊഴിഞ്ഞ മകരത്തിന്റെ രണ്ടാംപകുതിയും ആഘോഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്ന കുംഭത്തിന്റെ ആദ്യപകുതിയും സമന്വയിക്കുന്ന ഫെബ്രുവരിയാണ്‌ എനിയ്ക്കേറ്റവും പ്രിയപ്പെട്ട മാസം..എന്റെ ജന്മമാസം..

മറ്റു മാസങ്ങള്‍ കണക്കു പറഞ്ഞ്‌ ഇഷ്ടമുള്ള ദിവസങ്ങള്‍ പങ്കിട്ടെടുത്തപ്പോള്‍ കിട്ടിയ 28 ദിവസംകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു ഒരിക്കലും പരാതി പറയാനറിയാത്ത ആ രണ്ടാമൂഴക്കാരന്‌.

അനേകായിരം കണ്ണുകളിലെ അനുകമ്പാശരങ്ങള്‍ ഏറ്റുവാങ്ങി, SMS വോട്ടിനായി സ്റ്റേജില്‍ യാചിച്ചുനില്‍ക്കുന്ന റിയാലിറ്റി ഷോയിലെ വികലാംഗ മല്‍സരാര്‍ത്ഥിയ്ക്കു സമാനം സഹതാപത്തിന്റെ പേരില്‍ നാലു വര്‍ഷത്തിലൊരിയ്ക്കല്‍ വീണുകിട്ടുന്ന അധികദിനത്തിന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കുമ്പോളും ഫെബ്രുവരിയുടെ കണ്ണു നനയാറില്ല ഇപ്പോള്‍..നിസ്സംഗത നല്‍കുന്ന മുഖമുദ്രയുമായി അത്രയേറെ ഇണങ്ങിയിരിയ്ക്കുന്നു ആ സാധു.

അവിടേയും തീര്‍ന്നില്ല അവഗണനകള്‍,മലയാണ്മ തുളുമ്പുന്ന ആഘോഷങ്ങളെല്ലാം മറ്റുള്ള മാസങ്ങള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തപ്പോള്‍ തളര്‍ന്നു കുനിഞ്ഞ ആ ശിരസില്‍ കച്ചവടക്കണ്ണുള്ള ഏതോ ഒരു രസികന്‍ ചാര്‍ത്തിക്കൊടുത്തു ആങ്കലേയോല്‍സവത്തിലെ കാല്‍പ്പനിക നായകന്‍ വാലന്റിയന്റെ കിരീടം. സ്വന്തം മുഖത്തിനൊട്ടും ഇണങ്ങാത്ത ആ വേഷമെടുത്തണിയുമ്പോഴും നിസ്സഹായതയോടെ പുഞ്ചിരിയ്ക്കാനെ കഴിയാറുള്ളു ആ നിസ്വന്‌. 

ഗ്രീഷ്മം തീക്ഷ്ണതയോടെ പകര്‍ന്നു നല്‍കുന്ന ചുവന്ന സ്വപ്നങ്ങള്‍ നിറം ചാര്‍ത്തുന്ന നവലോകത്തിലെ സമഭാവനാസങ്കല്‍പ്പത്തിന്റെ ചാരുത, ഇടവപ്പാതിരാവില്‍ താണിറങ്ങി കുളിരല ഞൊറിയുന്ന കള്ളക്കാറ്റിന്റെ നാടന്‍ശീലുകള്‍ ഇതെല്ലാം എന്നും അന്യമായിരുന്നു ഫെബ്രുവരിയ്ക്ക്‌.

ശരത്‌കാലസന്ധ്യയുടെ ശാലീനതയും ഇളംകുളിരില്‍ പൊതിഞ്ഞ ഹേമന്തത്തിലെ പ്രഭാതങ്ങളും എന്നും ആ ഏകാകിയുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കുമപ്പുറവും.

ആഗസ്റ്റും സെപ്തംബറും മാറി മാറി അംഗണത്തില്‍ പുഞ്ചിരിയുടെ പൂക്കളങ്ങളൊരുക്കുമ്പോള്‍.ഹൃദയരക്തത്താല്‍ മെഴുകിയ വിശാലമായ കലാലയമുറ്റത്ത്‌ ചതരഞ്ഞ മുല്ലപ്പൂക്കളും ജമന്തിപ്പൂക്കളും ചേര്‍ത്തുവെച്ച്‌ കണ്ണീര്‍പ്പൂക്കളമൊരുക്കാനാണ്‌ എന്നും ഫെബ്രുവരിയുടെവിധി.ഒരു മറുവാക്കുപോലും പറയാന്‍ കഴിയാത്ത നിസ്സഹായപ്രായത്തില്‍,രോമം കിളിര്‍ക്കാന്‍ തുടുങ്ങുന്ന,കരുത്തുറയ്ക്കാത്ത നെഞ്ചിലേയ്ക്കു പെയ്തിറങ്ങിയ കണ്ണുനീര്‍ത്തുള്ളികളുടെ പാടുകള്‍ ഇന്നും മായാതെ കിടക്കുന്നു.അന്ന്‌ ആ മുടിചുരുള്‍ത്തുമ്പില്‍നിന്നുമുതിര്‍ന്ന്‌ ഇനിയും വറ്റാതെ കിടക്കുന്ന കാച്ചെണ്ണയുടെ നനവുകൊണ്ടാകം ഒളിമങ്ങാത്ത യൗവ്വനത്തിന്റെ തിരുശേഷിപ്പെന്നപോലെ ഫെബ്രുവരിയുടെ നെഞ്ചിലെ നിബിഡ വനത്തിന്‌ ഇന്നും ഈ കാര്‍വര്‍ണ്ണം.

പുറമെ ശാന്തമെന്നു തോന്നുമെങ്കിലും പ്രക്ഷുബ്ദമായ ഹൃദയത്തിന്റെ അഗാധതയില്‍നിന്നും അണമുറിയാതെ പ്രവഹിയ്ക്കുന്ന ആശയങ്ങളുടെ തിരയിളക്കത്തിന്റെ ആവേശത്തില്‍ സൗമ്യമായി കലഹിച്ചും,വെറുതെ തര്‍ക്കിച്ചും നിരന്തരം കരയെ പ്രകമ്പനംകൊള്ളിയ്ക്കുന്ന സാഗരഗര്‍ജ്ജനത്തിന്റെ വിദൂര അലയൊലികളില്‍ മനസ്സര്‍പ്പിയ്ക്കാനാവാതെ, മകരകൊയ്ത്തുകഴിഞ്ഞ്‌ പൂട്ടിയിട്ട മുണ്ടകന്‍ പാടങ്ങളില്‍ ഭ്രാന്തമായ ആവേശത്തോടെ വീശിയടിച്ച്‌ ചുഴികളുത്തിര്‍ത്തു രസിയ്ക്കുന്ന കാറ്റിന്റെ തേരിലേറി ഓര്‍മ്മക്കുമ്പിളില്‍ ബലിചോറൊരുക്കി കാത്തിരിയ്ക്കുന്ന പിന്‍മുറക്കാരുമായുള്ള പുനഃസമാഗമത്തിന്‌ ശിവരാത്രിമണപ്പുറത്തേയ്ക്കു ആവേശത്തോടെ ഒഴുകിനീങ്ങുന്ന ആത്മാക്കളുടെ ചുണ്ടില്‍നിന്നുമുതിര്‍ന്നുവീഴുന്ന ചെറുമര്‍മ്മരത്തിന്റെ പൊരുള്‍തേടി ശിശരത്തിനും വസന്തത്തിനുമിടയില്‍ ഏതോ മുജന്മ നിയോഗം പോലെ ഈ അലസഗമനം തുടങ്ങിട്ട്‌ നാളുകളെത്രയായി..ഓര്‍മ്മയില്ല ഫെബ്രുവരിയ്ക്ക്‌. 

കാലം ഒരുപാടു മാറി.ഊര്‍വരതയേക്കാള്‍ ഊഷരതയുടെ സൗന്ദര്യാംശങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ആസുര വര്‍ത്തമാനക്കാലസമൂഹത്തിന്റെ വിചാരവികാരങ്ങളുടെ ഭാവരാഗങ്ങള്‍, രുചിഭേദങ്ങള്‍ എല്ലാം അമ്പരപ്പിയ്ക്കുന്നവിധം വല്ലാതെ മാറിപോയി..പ്രണയഭാവങ്ങളിലെ കാല്‍പ്പനികത മങ്ങി, ആര്‍ദ്രത വറ്റി.പാടങ്ങളില്‍ പലതും കെട്ടിടസമുച്ചയങ്ങള്‍,എന്തിന്‌ വിമാനത്താവളങ്ങള്‍പോലുമായി രൂപാന്തരം പ്രാപിച്ചു..ചന്തമില്ലാതെ,ആരാലും ശ്രദ്ധിയ്ക്കപ്പെടാതെകിടക്കുന്ന കായലോരങ്ങളില്‍വരെ കഴുകന്റെ സൂക്ഷ്മദൃഷ്ടികള്‍ പതിഞ്ഞുകഴിഞ്ഞു..ആധുനികത ആസക്തിയോടേ ആഴ്‌ന്നിറങ്ങി പുഴകളുടെ സൗമ്യസുന്ദരമേനിയില്‍ അഗാധഗര്‍ത്തങ്ങളും മരണചുഴികളും എന്നേ തീര്‍ത്തു.കൈക്കുമ്പിളില്‍ കോരിയെടുത്തു കവിള്‍ക്കൊള്ളാന്‍ കഴിയാത്തവിധം മലിനമായ ജലവുംപേറി ഇനിയെന്തിനൊഴുകണം,എങ്ങോട്ടൊഴുകണം എന്നൊന്നുമറിയാതെ പാതാളത്തോളം താണ്‌ തളര്‍ന്നുനില്‍ക്കുന്ന പുഴകള്‍ ഒരു സാധാരണ കാഴ്ചയായി.

അറിയുന്നു.എല്ലാം കാണുന്നു.പാദസരങ്ങളുടെ തിളക്കം മങ്ങിയിട്ടുണ്ടാകാം.സ്വഭാവികം,,ഒരു പക്ഷെ കാലത്തിന്റെ ഗതിവേഗത്തില്‍,കുത്തൊഴുക്കില്‍ എപ്പോഴോ അഴിഞ്ഞുപോയിട്ടുമുണ്ടാകാം,ഊഹിയ്ക്കാവുന്നതെയുള്ളു..എന്നിട്ടും എല്ലാമറിഞ്ഞിട്ടും ഫെബ്രുവരിയുടെ മനസ്സില്‍ നിളയ്ക്കിന്നും ഏഴഴകാണ്‌.നുരഞ്ഞുപതഞ്ഞും,പാല്‍നുരപുഞ്ചിരിപരത്തിയും പാദസരക്കിലുക്കത്തിന്റെ സമൃദ്ധിയില്‍ മദിച്ചും നിദ്രയില്‍ അവന്റെ സ്വപ്നങ്ങളില്‍ അപൂര്‍വ്വമായെങ്കിലും ഇന്നും വിരുന്നുവന്ന്‌ നിറഞ്ഞുപരന്നൊഴുകുന്ന ആ കുറുമ്പുകാരിയ്ക്ക്‌ എന്നും ഇരുപതു വയസ്സാണ്‌!

"പാതിരാമയക്കത്തില്‍ പാട്ടൊന്നുകേള്‍ക്കേ പല്ലവി പരിചിതമല്ലോ..

ഉണര്‍ന്നപ്പോള്‍ ആ സാന്ദ്രഗാനം നിലച്ചു...

ഉണര്‍ത്തിയ രാക്കുയിലെവിടെ...എവിടെ..." 


മാസങ്ങളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ട മാസമാണ്‌ ഫെബ്രുവരി.

എന്റെ മാസം, എന്റെ ജന്മമാസം, എന്റെ.........!
കൊല്ലേരി തറവാടി 
05/02/2012

16 comments:

  1. രണ്ടു വര്‍ഷം തികഞ്ഞിരിയ്ക്കുന്നു ഈ യാത്ര തുടങ്ങിയിട്ട്‌.എഴുത്തിന്റെ ABCD അറിയാതിരുന്നിട്ടും ഇത്രയും ദൂരം പിന്നിടാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്‌,അതിലുപരി അതിശയവും....മാളു,കുട്ടേട്ടന്‍ എന്ന രണ്ടു കഥാപാത്രങ്ങളെ ലോകത്തെവിടെവെച്ചു കണ്ടാലും തിരിച്ചറിയത്തക്കവണ്ണം പരിചയമുള്ള ചിലരെങ്കിലും ഈ ബൂലോകത്തുണ്ടെന്ന കാര്യം മറന്നുകൊണ്ടല്ല, എന്നാലും വിഷയവൈവിധ്യമില്ലാത്ത ഈ എഴുത്ത്‌ ബോറാവുന്നില്ലെ എന്ന തോന്നല്‍കൊണ്ടാവാം സത്യം പറഞ്ഞാല്‍ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍ മടിയായിരിയ്ക്കുന്നു...വെറുതെ എന്തിന്‌ ബൂലോകത്തെ വിളപ്പിന്‍ശാലയിലേയ്ക്കു കുറെ മാലിന്യങ്ങള്‍ പടച്ചു വിടുന്നു എന്ന തോന്നല്‍.

    രണ്ടാഴ്ചയാവാറായി പോസ്റ്റിട്ടിട്ട്‌ എന്തെങ്കിലുമെഴുതേണ്ടെ എന്ന ചിന്തയില്‍ അലസമായ മനസ്സോടെ വരമൊഴിയിലെ കലവറയിലൂടെ സഞ്ചരിയ്ക്കുന്നതിനിടെ എന്നൊക്കയോ,ഏതൊക്കയൊ ബിറ്റിനുവേണ്ടി എഴുതി ഉപയോഗിയ്ക്കാതെ മാറ്റിവെച്ച ചില വരികള്‍ ശ്രദ്ധയില്‍പ്പെട്ടു. മനസ്സില്‍ പെട്ടന്ന്‌ നിളാനിലാവുദിച്ചു.പിന്നെ ഒന്നും ആലോചിച്ചില്ല, ആ വരികളൊക്കെ പെറുക്കിയെടുത്തുനിരത്തിവെച്ചു. തറയിലിരുന്നു ചുറ്റിലുമുള്ള പ്രിയപ്പെട്ട കളിപ്പാട്ടങ്ങളില്‍ കൗതുകംപൂണ്ട്‌ വാല്‍സല്യത്തോടെ അവയെ താലോലിച്ച്‌ രസിയ്ക്കുന്ന ഒരു മൂന്നുവയസ്സുക്കാരന്റെ മനസ്സോടെ കുറെ നേരം ചുമ്മാ ആ വരികളില്‍ മൗസോടിച്ച്‌ ലയിച്ചിരുന്നു. അതിനിടെ ചേര്‍ച്ചയുണ്ടെന്ന്‌ മനസ്സില്‍ തോന്നിയ കുറെ വാചകങ്ങള്‍ പുതിയതായി എഴുതി ചേര്‍ത്തു..പിന്നെയും പിന്നെയും എഴുതിയലങ്കരിച്ചു.അങ്ങിനെ സൂത്രത്തില്‍, എളുപ്പത്തില്‍ ഒരു പോസ്റ്റൊരുങ്ങി..ഓഫ്‌ സീസണില്‍ ഡിസ്കൗണ്ട്‌ ഓഫര്‍ നല്‍കി പലകാരണങ്ങളാല്‍ മാറ്റിവെച്ച സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ വില്‍പ്പന നടത്തുന്ന തുണിക്കടക്കാരന്റെ തന്ത്രമില്ലെ അതുതന്നെ..

    എന്നാലും സത്യം പറയാലോ എഴുതിതുടങ്ങിയപ്പോ രസം പിടിച്ചു,സുഖിച്ചെഴുതി,അതാണല്ലൊ ഏറ്റവും പ്രധാനം,എന്തെഴുതിയാലും പബ്ലിഷ്‌ ചെയ്യാന്‍ അവസരമൊരുക്കിത്തരുന്ന വിശാലമായൊരു ബൂലോകം,അതൊക്കെ വായിയ്ക്കാന്‍ തയ്യാറുള്ള പത്തെഴുപതുപേരുടെ മിനിമം ഗ്യാരണ്ടി.പത്തുപന്ത്രണ്ട്‌ ഷുവര്‍ കമന്റുകള്‍.അങ്ങിനെയൊരവസ്ഥയില്‍ എന്തുവേണമെങ്കിലും എഴുതാലോ എനിയ്ക്ക്‌.എന്നാലും ഒരു പേടി മാത്രം മനസ്സില്‍ ബാക്കി നില്‍ക്കുന്നു.ഇതു വായിയ്ക്കുമ്പോള്‍ മാളുവിന്റെ മനസ്സില്‍ എന്തെങ്കിലും വിമ്മിഷ്ടം..?.

    “എന്റെ മാളു, നിനക്കറിയാലോ,. ബൂലോകത്തു ഷൈന്‍ ചെയ്യാനുള്ള കുട്ടേട്ടന്‍ ചമച്ചൊരുക്കുന്ന ഓരോരോ നമ്പറുകള്‍ മാത്രമല്ലെ ഇതെല്ലാം...ചുമ്മാ ഒരു പോസ്റ്റൊരുക്കാന്‍. “

    പിന്നെ ഒരു കാര്യം,ഫെബ്രുവരി എന്റെ ജന്മമാസമാണെന്ന്‌ പോസ്റ്റിന്റെ ബലത്തിനു വേണ്ടി വെറുതെ കളി പറഞ്ഞതല്ല കേട്ടോ...ഫെബ്രുവരി ഒമ്പതിനാണ്‌ എന്റെ ഹാപ്പി ബര്‍ത്ത്‌ ഡേ...

    നന്ദി, നമസ്കാരം.

    ReplyDelete
  2. ആ അനുഗ്രഹീത ശൈലിയെക്കുറിച്ച് വീണ്ടും പറയുന്നില്ല.
    ജന്മദിനാശംസകള്‍
    ഒപ്പം, ഇനിയുമെഴുതാനും പറയാനും ദൈവം അനുഗ്രഹിക്കട്ടെ.
    പ്രാര്‍ത്ഥനകളോടെ,
    കണ്ണൂരാന്‍

    ReplyDelete
  3. ഓരോ കാലത്തും മനുഷ്യമനസ്സിന്റെ ആശയും ആഗ്രഹങ്ങളും മാറി വരുന്നു
    ഒരു പക്ഷെ ഈ മാറ്റം സാഹചര്യം കൊണ്ടാവാം.
    "ഫെബ്രുവരിയുടെ മനസ്സ്‌ "വായിച്ചപ്പോള്‍ പലതും എന്റെ മനസ്സിലും ഫ്ലാഷ് ബാക്ക് ആയി മിന്നിമറഞ്ഞു.
    അതെ..'വെള്ളിയാഴ്ചകളില്‍ നിന്നും വെള്ളിയാഴ്ചകളിലേയ്ക്ക്‌ അവിശ്വനീയമായ വേഗത്തിലാണ്‌ ദിനരാത്രങ്ങളുടെ സഞ്ചാരം.'

    കൊല്ലേരിയ്ക്കും കൊല്ലേരിയുടെ വെളിപാടുകള്‍ക്കും.ജന്മദിനാശംസകള്‍...
    ദീര്‍ഘായുസ്സോടെ, ആരോഗ്യത്തോടെ , മനസ്സുഖത്തോടെ, സന്തോഷത്തോടെ
    എല്ലാവരുടേയും സ്നേഹാദരങ്ങള്‍ ഏറ്റ്‌വാങ്ങിക്കൊണ്ട്
    ഒത്തിരി ഒത്തിരി പിറന്നാള്‍ ആഘോഷിക്കാന്‍ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.!

    ReplyDelete
  4. ആദ്യം തന്നെ ജന്മ ദിനാശംസകള്‍!. ഇനിയല്പം വിമര്‍ശനം. കൊല്ലേരിയുടെ പോസ്റ്റുകള്‍ എപ്പോഴും വളരെ നീളം കൂടിയവയാണ്. ചുരുക്കിയാല്‍ ഇനിയും നന്നാവും എന്നു തോന്നുന്നു. പിന്നെ പോസ്റ്റിനോളം തന്നെ നീളം കൂടിയ ആ സെല്‍ഫ് ഗോള്‍ ഒഴിവാക്കിയാലെന്താ..?ഇന്നിത്ര മതി!....

    ReplyDelete
    Replies
    1. കുട്ടീക്കാ,
      വാഴയുടെ വളര്‍ച്ച നോക്കിയിരിക്കാന്‍ നിങ്ങള്‍ക്ക് സമയോണ്ട്. കൊല്ലേരിയുടെ നീളക്കൂടുതല്‍ കാണാന്‍ സമയമില്ലാ- ല്ലേ!
      പാപം കിട്ടും കേട്ടോ! (ഇന്നിത്ര പോരെ?)

      Delete
  5. തലക്കെട്ട് അസ്സലായി. ഫെബ്രുവരിയുടെ പ്രത്യേകതകള്‍, സങ്കടങ്ങള്‍ എല്ലാം ഫെബ്രുവരി പറയുന്നപോലെ എഴുതി. ഫെബ്രുവരി 29 നു പിറന്നാള്‍ ആവാഞ്ഞത് ഭാഗ്യം. :)
    നന്മ നിറഞ്ഞ ഒരു പിറന്നാള്‍ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  6. ജന്മദിനാശംസകള്‍
    സവിശേഷമായ ഭാഷാശൈലിയുടെ നീളത്തോടൊപ്പമുള്ള മേളതാളത്തില്‍
    ലയിച്ച്, ഗള്‍ഫ് വിശേഷങ്ങളും,ചിന്തകളും,നാട്ടുവിശേഷങ്ങളും താല്പര്യത്തോടെ സശ്രദ്ധം വായിച്ചു.
    "പാതിരാമയക്കത്തില്‍ പാട്ടൊന്നുകേള്‍ക്കേ പല്ലവി പരിചിതമല്ലോ"
    നിലയ്ക്കാതെ അനസ്യൂതം തുടരുക രചന!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. ആദ്യമായിട്ടാണിവിടെ... എന്തൊരു ഭംഗിയാണ് ഈ എഴുത്തിനു..... ഓരോ കാര്യങ്ങളും പറഞ്ഞു പറഞ്ഞു എവിടെയൊക്കെ കൊണ്ട് പോയി... സൂപ്പറില്‍ സൂപ്പര്‍... ഇവിടെയെത്താന്‍ ഇത്രയും വൈകിയതിനു ക്ഷമ ചോതിക്കുന്നു....

    അല്ലെങ്കില്‍ പോട്ടെ... ഈ നല്ല മാസത്തില്‍ ഇവിടെ കാലെടുത്തു വെക്കണം എന്നായിരിക്കും വിധി...ല്ലേ...

    എല്ലാ നന്മകളും നേരുന്നു....

    ReplyDelete
  8. ഫെബ്രുവരി ഒമ്പതിന് ജനിച്ചവർ സ്വന്തം കഴിവുകളാൽ
    മാത്രം പേരു പെരുമയും ഉണ്ടാക്കുന്നവരാണല്ലോ..

    നമ്മുടെ മഹാമാന്ത്രികൻ വാഴക്കുന്നം നമ്പൂതിരിയുൾപ്പെടെ
    പല കലാ-സാംസ്കാരിക നായകന്മാരും ഇതിനൊരുദാഹരണമാണല്ലോ

    ഈ എഴുത്തുകൾക്കും പിന്നെ രണ്ട് പിറനാളുകൾക്കും
    മംഗളങ്ങളും,ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  9. ഫെബ്രുവരിയിൽ പിറന്നാൾ വരുന്നവർ പിന്നെയുമുണ്ട് കേട്ടൊ.....നീളത്തിലെഴുതിയാലും നല്ല എഴുത്തായതുകൊണ്ട് വായിയ്ക്കാതിരിയ്ക്കാൻ സാധിയ്ക്കില്ല. എഴുത്തിനും പിറന്നാളിനും എല്ലാ ആശംസകളും നേരുന്നു.....

    ReplyDelete
  10. ആദ്യം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...........
    പ്രവാസത്തിന്റെ,നേരും,നൊമ്പരങ്ങളും,വിചാരങ്ങളും,എല്ലാം ഉള്കൊണ്ടിരിക്കുന്നു.....അഭിനന്ദനങള്‍...
    കൊല്ലേരിയുടെ വെറുതെയുള്ള വെളിപാടുകള്‍ക്കും,വല്ലാത്തൊരു സൌന്ദര്യമുണ്ട്...................................
    പിന്നെന്തിനു..വൈവിധ്യങ്ങള്‍ ഇല്ലെന്നു പരിഭവിക്കണം,,,,?
    ഈ..എഴുത്ത് അനസ്യൂദം...തുടരുക......ഞങ്ങള്‍ കൂടെ തന്നെയുണ്ട്‌.......................

    ReplyDelete
  11. Nice and gripping style; as usual

    ReplyDelete
  12. മനോഹരമായി പറഞ്ഞു. തലക്കെട്ടും നന്നായി.
    ഇനിയുമിനിയും വായിക്കാം. അഭിനന്ദനങ്ങള്‍

    ReplyDelete