Saturday, January 21, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഇത്‌ ചാനലുകളില്ലാത്ത നാളുകള്‍...!

ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തുമ്പോള്‍ ലൈറ്റിന്റെ സ്വിച്ചു തേടുന്നവിരലുകള്‍ അടുത്ത നിമിഷം T.V റിമോട്ടുലിലേയ്ക്കും നീളും.എത്ര ചൂടും ഹുമിഡിറ്റിയുമാണെങ്കില്‍പോലും ഏസി സ്വിച്ചിനെക്കുറിച്ച്‌ അതിനുശേഷം മാത്രമെ ഓര്‍ക്കുകയുള്ളു..വര്‍ഷങ്ങളായുള്ള ശീലമാണത്‌.വെള്ളംപോലെ, വായുപോലെ, പ്രിയതമയുടെ കത്തും ഫോണ്‍കോളും എന്നപോലെ ചിലപ്പോഴെങ്കിലും അതിലുമപ്പുറം കൗതുകത്തോടെ,മറ്റേതൊരു പ്രവാസിയേയുംപോലെ ഞാനും കാതോര്‍ക്കും,കണ്ണര്‍പ്പിയ്ക്കും ചാനലുകളിലൂടെ,പ്രത്യേകിച്ചും ഏഷ്യാനെറ്റിലൂടെ സ്വന്തം നാടു കാണാന്‍, നാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിയാന്‍..ഈ 21ഇഞ്ച്‌ മാന്ത്രികസ്ക്രീന്‍ പ്രവാസ മനസ്സിലുണ്ടാക്കിയെടുത്ത സ്വാധീനം വാക്കുകള്‍ക്കധീതമാണ്‌..ആ ചാനലുകള്‍ പലതും ആദ്യമെ കൂടു മാറി പറന്നുപോയിരുന്നു ഇപ്പോഴിതാ ഏഷ്യാനെറ്റും.ആരോടും പറയാതെ ഒളിച്ചോടിയതൊന്നുമല്ല കെട്ടോ...മാസങ്ങള്‍ക്കുമുമ്പെ മുന്നറിയപ്പു തന്നിരുന്നു..തേടിപ്പിടിച്ചു തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളും വിലാസങ്ങളും പറഞ്ഞുതന്നിരുന്നു..ഫ്രീസറലിലെ തണുപ്പുകൂടി ഉറഞ്ഞുകട്ടിയായ ഐസ്‌ ക്രീം പോലെയായായെങ്കിലും ഇന്നും ഗുണനിലവാരം കാത്തു സൂക്ഷിയ്ക്കാന്‍ പരിശ്രമിയ്ക്കുന്ന ഇന്ത്യാവിഷന്‍.,ആംഗലേയഭാഷയില്‍ ബിബിസി, യൂറോന്യൂസ്‌, അല്‍ ജസീറ,.പിന്നെ...അയ്യേ,..!പറയാന്‍തന്നെ അറപ്പുതോന്നുന്നിയ്ക്കുന്ന ഒരു നാണവും മാനവുമില്ലാതെ ഫെമിനിസത്തിന്റെ അങ്ങേ അറ്റം വരെ ക്ലോസപ്പില്‍ തുറന്നു കാണിയ്ക്കാന്‍ മടിയില്ലാത്ത ബിലാത്തി ഭൂഖണ്ഡത്തിലെ മറ്റുചില ചാനലുകള്‍. അങ്ങിനെ അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കുന്നതുകൊണ്ട്‌ ഒന്നും ചെയ്തില്ല ഇതുവരെ..അവര്‍ നിര്‍ദ്ദേശിച്ച വഴിയ്ക്കൊന്നും പോയതേയില്ല.

പണ്ട്‌ ഇവിടെ മലയാളം ഉപഗ്രഹചാനലുകളുടെ ആരംഭക്കാലം ഓര്‍ത്തുപോകുന്നു..തീരെ ചെറുപ്പമായിരുന്നു അന്ന്‌, ഈ മണല്‍നഗരത്തില്‍ പുതുമുഖവും..ഒരു ഇലക്ഷന്‍ കാലമായിരുന്നു അത്‌..റിസള്‍ട്ടു അറിയാനുള്ള ആകാംഷയുമായി രണ്ടുകിലോമീറ്റര്‍ നടന്നുപോയാണ്‌ ആദ്യമായി എഷ്യനെറ്റു കാണുന്നത്‌.ഒരാഴ്ചയ്ക്കകം ആ പ്രിയചാനല്‍ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലും എത്തി.അന്നു തുടങ്ങിയ ഏഷ്യ നെറ്റ്‌ കാഴ്ചകള്‍ക്കാണ്‌ താല്‍ക്കാലികമായാണെങ്കില്‍പോലും ഒരു ഇടവേള വന്നിരിയ്ക്കുന്നത്‌!..ജന്മശനി,ഒപ്പം എട്ടില്‍ വ്യാഴവും കരുതിയിരിയ്ക്കണം എന്നൊക്കെ കഴിഞ്ഞയാഴ്ച ആറ്റുകാല രാധകൃഷ്ണന്‍ സര്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല...അറിയാം സര്‍ അങ്ങു പറയാന്‍ പോകുന്ന പരിഹാരമാര്‍ഗം..റിസീവര്‍ യന്ത്രം അതല്ലെ പറയാന്‍ പോകുന്നത്‌..!അങ്ങിനെ ധനനഷ്ടം ഉറപ്പായി.ഡിഷ്‌ ഫിക്സ്‌ ചെയ്യാനായി തണുത്ത കാറ്റേറ്റ്‌ ഏഴാംനിലയില്‍ ടെറസില്‍ ചിലവഴിയ്ക്കുന്ന നിമിഷങ്ങള്‍, തൊട്ടുതാഴെ,എത്ര നിയന്ത്രിച്ചാലും കണ്ണുകളെ വഴിതെറ്റിമേയാന്‍ പ്രേരിപ്പിയ്ക്കുന്ന അറബികുടുംബങ്ങളുടെ അകകാഴ്ചകളുടെ മനോഹാരിത.ധനനഷ്ടത്തിനു പുറമെ കണ്ഠത്തിനുമുകളില്‍ കഫരോഗാദികള്‍,എല്ലാറ്റിനുമുപരി മാനഹാനിയ്ക്കും സാധ്യത..എത്ര അച്ചട്ടമാണ്‌ ഈ ചാനലിലിലെ ഭാവിഫലപ്രവചനങ്ങള്‍ പോലും ! 

ഇടതുപക്ഷം, വലതുപക്ഷം,സൂര്യന്‍,ഐസ്ക്രീം,അമ്മ,അച്ചായന്‍.അങ്ങിനെ ചാനലുകള്‍ നിരവധി വന്നെങ്കിലും..ആദ്യ പ്രണയത്തിന്റെ ഓര്‍മ പോലെ ചാനല്‍ എന്നു പറയുമ്പോള്‍ ഇന്നും എന്റെയൊക്കെ തലമുറയിലുള്ള ഏതൊരു മലയാളിയുടേയും മനസ്സില്‍ എപ്പോഴും ആദ്യം ഓടിയെത്തുക ഏഷ്യാനെറ്റു തന്നെയായിരിയ്ക്കും.രാജശ്രീവാരിയരുടെ പുഞ്ചിരിയുടെ അഴകില്‍, പാര്‍വ്വതിയുടെ തറവാടിത്വം തുളുമ്പുന്ന മുഖകാന്തിയില്‍, പ്രസാദിന്റെ ശുദ്ധ മലയാളത്തിന്റെ അകമ്പടിയില്‍ പ്രവാസിയുടെ സുപ്രഭാതത്തിന്റെ മനം കുളിര്‍പ്പിച്ചുകൊണ്ടുള്ള ഉജ്വലതുടക്കം...നികേഷും,മായയും റാണിയും മാറി മാറി സ്ക്രീനില്‍ നിറസാന്നിധ്യമായി തിളങ്ങിനിന്ന രാക്ഷ്ട്രീയലക്ഷ്യങ്ങളുടെ അതിപ്രസരമോ,വിദഗ്ദരുടെ അകമ്പടിയോ ഇല്ലാതെ തീര്‍ത്തും ലളിതമായ വാര്‍ത്താവതരണനിമിഷങ്ങള്‍..തിളക്കം മങ്ങാത്ത പുത്തന്‍കണ്ണാടിയിലൂടെ ഗോപകുമാര്‍ ഒരുക്കിത്തരാറുള്ള സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളുടെ സത്യസന്ധത..,നമ്മള്‍തമ്മില്‍ യാതൊരു വ്യത്യാസുമില്ലെന്നോതുന്ന ആത്മാര്‍ത്ഥതയുമായി ചാടിത്തുള്ളി സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീകണ്ഠന്‍ നായര്‍.."ഇന്ദു,ഹരി,സുകു മുത്തശ്ശി..."ഇന്നും പേരു മറക്കാത്ത ആ കഥാപാത്രങ്ങളുമായി സീരിയലുകളുടെ കുലദേവതയായ "സ്ത്രീ സീരിയല്‍".നിമിഷ നേരംകൊണ്ട്‌ നിഷ്പക്ഷനര്‍മ്മം വിളമ്പി അതിശയിപ്പിച്ചിരുന്ന പഴയ മുന്‍ഷി.ശാലീന സൗന്ദര്യം വഴിഞ്ഞൊഴുകി, ലാളിത്യം തുളുമ്പിനിന്നിരുന്ന ഏഷ്യ നെറ്റിന്റെ ആദ്യകാലം ആ ചാനലിന്റെ വസന്തകാലം തന്നെയായിരുന്നു.പാരമ്പര്യത്തിന്റേയും പ്രതാപത്തിന്റേയും ഭാഗമായി ചില തറവാടുകളില്‍ മുടങ്ങാതെ വഴിപാടായി തുടര്‍ന്നുവരാറുള്ള ചടങ്ങുകള്‍പോലെ, ബാത്ത്‌റൂമിലെ ഈര്‍പ്പത്തില്‍ പുള്ളിക്കുത്തുവീണു മുഖം തെളിഞ്ഞു കാണാത്ത കണ്ണാടിയ്ക്കു സമാനം നിറംകെട്ടിട്ടാണെങ്കിലും മുടന്തി മുടന്തി മുന്നോട്ടുപോകുന്നു ഇന്നും ആ പ്രോഗ്രാമുകളില്‍ പലതും. 

അന്ന്‌ രാജശ്രീവാരിയര്‍...ഇന്ന്‌ രഞ്ജിനി ഹരിദാസ്‌.!.സ്വയം എടുത്തണിഞ്ഞ "നാട്യറാണി" കീരിടത്തിന്റെ തിളക്കത്തില്‍ വിരാജിയ്ക്കുന്ന ഏഷ്യാനെറ്റിന്റെ പുത്തന്‍ രൂപഭാവങ്ങളെക്കുറിച്ചു ഒറ്റ വാചകത്തില്‍ അങ്ങിനെ വിലയിരുത്താനെ കഴിയുന്നുള്ളു എനിയ്ക്ക്‌..പട്ടണത്തില്‍പോയി മുടിമുറിച്ചും ചുണ്ടില്‍ ചായം തേച്ചും പരിഷ്കാരിയായിമാറി മാതൃഭാഷ കുരച്ചു കുരച്ചു മാത്രം സംസാരിയ്ക്കുന്നത്‌ അന്തസ്സായി കരുതുന്ന ഒരു പെണ്‍കുട്ടിയെപോലെ, അണിയിച്ചൊരുക്കുന്നതിനിടയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗംമൂലം സ്വാഭാവിക സൗന്ദര്യം കൂടി നഷ്ടപ്പെടുത്തി വിവാഹവേദിയിലെത്തുന്ന ഒരു മണവാട്ടിയെന്നപോലെ.എവിടയോ എന്തൊക്കയോ അപാകതകള്‍.!കാലികമായിരിയ്ക്കാം...ആധുനികതയുടെ രൂപഭാവങ്ങളിതായിരിയ്ക്കാം.പഴഞ്ചനായ ഞാനെന്റെ നിറം മങ്ങിയ കണ്ണുകളിലൂടെ നോക്കിക്കാണുന്നതിന്റെ കുഴപ്പവുമാകാം.

ഒരു ചാനലില്‍ന്റെ മാത്രം കാര്യമല്ലിത്‌..എങ്ങിനെയൊക്കെ ചിന്തിച്ചാലും ന്യായീകരിച്ചാലും മറ്റേതു രംഗത്തേക്കാളുമുപരി മാധ്യമരംഗത്തിന്‌ വല്ലാതെ അപചയം സംഭവിച്ചിരിയ്ക്കുന്നു.വിവാഹത്തിനുമുമ്പുള്ള അവിഹിതഗര്‍ഭത്തിന്റെ മൗനനൊമ്പരം പേറി ശിഷ്ടക്കാലജീവിതം കണ്ണീരോടെ തള്ളിനീക്കെണ്ടി വരുന്ന ഭാര്യ.സമാന്തരമായി ഭാര്യയറിയാതെ പരസ്ത്രീഗമനത്തൊനൊരുങ്ങുന്ന ഭര്‍ത്താവ്‌..ഇതൊക്കെ സമൂഹത്തില്‍ സര്‍വ്വസാധാരണം എന്ന സന്ദേശം നല്‍കുന്ന സീരിയലുകള്‍,സ്കൂള്‍ യുവജനോല്‍സവങ്ങളെ വെല്ലുന്ന പണക്കൊഴുപ്പിന്റേ വേദിയായി മാറുന്ന റിയാലിറ്റിഷോകള്‍, ആഭാസപ്രകടനങ്ങളുടെ,ധൂര്‍ത്തിന്റേയും കൂത്തരങ്ങായിമാറുന്ന അവാര്‍ഡുദാനച്ചടങ്ങുകള്‍...ഇതെല്ലാംകണ്ട്‌ കഥയും ജീവിതവും ഇഴതിരിച്ചു വേര്‍പ്പെടുത്താനാവാതെ നിലാവത്തഴിച്ചു വിട്ട കോഴികള്‍ക്കു സമാനം തളര്‍ന്നു ശൂന്യമായലയുന്ന പ്രേക്ഷകമനസ്സുകളിലേയ്ക്ക്‌ ഉപഭോഗസംസ്കാരത്തിന്റെ നീലവെളിച്ചവുമായി ഇരച്ചുകയറി ഇരുപ്പുറപ്പിയ്ക്കുന്ന വസ്ത്ര,രത്ന,വാഹനവ്യാപരികളും.!എല്ലാം ശുഭം.!.
തട്ടിപ്പുവാതം,ആഡംബരജ്വരം,മോഹപിത്തം,കാമജ്വരം,ക്രോധപനി,ആസക്തിചൊറി,പീഡനകടി,വിദ്വേഷചുമ,പ്രതികാരകാന്‍സര്‍. അങ്ങിനെയങ്ങിനെ എന്റെടൈന്‍മെന്റ്‌ചാനലുകള്‍ പ്രേക്ഷകമനസ്സുകളില്‍ അനുദിനം നിക്ഷേപിയ്ക്കുന്ന മാലിന്യങ്ങള്‍ സമൂഹമനസ്സില്‍ പടര്‍ത്തുന്ന എണ്ണിയിലാലൊടുങ്ങാത്ത ഇത്തരം മഹാരോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം നഗരവാസികളുടെ താല്‍ക്കാലിക മാലിന്യപ്രശ്നങ്ങള്‍ എത്ര നിസ്സാരം.!
ആരെയും മനപൂര്‍വ്വം വിമര്‍ശിയ്ക്കാന്‍ മോഹിയ്ക്കുന്നതു കൊണ്ടല്ല ഇത്രയുമൊക്കെ കുറിയ്ക്കേണ്ടി വരുന്നത്‌...പലതും കാണുമ്പോള്‍ മൗനം പാലിയ്ക്കാന്‍ കഴിയുന്നില്ല.രാഷ്ട്രീയക്കാര്‍ ചാനലുകളെ വിലയ്ക്കു വാങ്ങി അവരുടെ കുഴലൂത്തുക്കാരാക്കി മാറ്റിയിരിയ്ക്കുന്നു.അതൊടെ അവര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി..പോസ്റ്ററുകള്‍ ഒട്ടിയ്ക്കാന്‍ ഉറക്കമൊഴിയ്ക്കേണ്ട.തെരുവോരങ്ങള്‍ കയ്യേറിയുള്ള പ്രകടനങ്ങള്‍ വഴി നിയമവും ലംഘിയ്ക്കേണ്ട.കവലപ്രസംഗങ്ങള്‍ നടത്തി വെയില്‍ കൊണ്ടു തൊലിവെളുപ്പു കളയേണ്ട.തന്നെയുമല്ല ചാനല്‍ ക്യാമറയുടെ വെളിച്ചത്തില്‍ കുറെ നേരമിരുന്നാല്‍ തൊലിമിനുപ്പു കൂടുകയും ചെയ്യും അങ്ങിനെ സ്വയം പ്രദരശനത്തിന്റേയും, ഒപ്പം എതിരാളികളെ താറടിച്ചു കാണിയ്ക്കുന്നതിന്റേയും ക്വൊട്ടേഷന്‍ സ്ഥലത്തെ പ്രധാന ചാനലുകളെ എല്‍പ്പിച്ചാല്‍ എല്ലാം ഭദ്രം,.സംഗതി ഉഷാര്‍..!കുറച്ചു ഇന്ത്യന്‍ റുപ്പീസ്‌ ചിലവാക്കണം അത്രയല്ലേയുള്ളു. ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു പോക്കറ്റിലിലെ ഗാന്ധിത്തലകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണമെന്നു ശാഠ്യം പിടിയ്ക്കുന്ന നേതാക്കന്മാരുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വാഭാവികമായും ഇന്ത്യന്‍ റുപ്പീസിനും ഡോളറിനുമൊന്നും യാതൊരു ക്ഷാമവുമുണ്ടാകില്ലല്ലോ.ചില പ്രസ്ഥാനങ്ങളെ തെരെഞ്ഞുപിടിച്ച്‌ അവരുടേ ഏതെങ്കിലുമൊരു ഓണംകയറാമൂലയില്‍ ഒരു വാര്‍ഡു സമ്മേളനത്തിലെ വിഭാഗീയതയെപോലും പെരുപ്പിച്ചു കാണിയ്ക്കാന്‍ ന്യൂസ്‌അവറിന്റെ പാതിഭാഗവും ചാനലുകള്‍ ചിലവഴിയ്ക്കുന്നതിന്റെ രഹസ്യം മറ്റെന്താണ്‌..!മൈക്രോ ചിപ്പുകള്‍ ഒളിപ്പിച്ചുവെച്ച്‌ അവരുടെ അന്തഃപുര രഹസ്യങ്ങള്‍ പരസ്യമാക്കി താറടിച്ചുകാണിയ്ക്കാന്‍ ശുഷ്ക്കാന്തി കാണിയ്ക്കുന്ന മാധ്യമക്കുട്ടികള്‍ എന്തേ ഈസ്റ്റേണ്‍ മുളകുപൊടി കൂടുതല്‍ ചുവന്നതിന്റെ കാരണമന്വേഷിച്ചു പോയില്ല.അതിലും എത്രയോ അധികം സാമൂഹ്യപ്രസക്തിയുള്ള ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയായിരുന്നില്ലെ അത്‌.അന്യദേശങ്ങളിലെ തൊഴില്‍മേഖകലകളില്‍ പീഡിയ്ക്കപ്പെടുന്ന നേര്‍സുമാരുടെ കഥകള്‍ അനുഭാവപൂര്‍വ്വം വിളിച്ചുപറയുന്ന മാധ്യമങ്ങള്‍ക്ക്‌ അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവറും അമൃതയുമൊക്കെ എങ്ങിനെയാണ്‌ വെറും ഏതോ ചില സ്വകാര്യാശുപത്രികള്‍ മാത്രമായി മാറിയത്‌.!

പോലീസുവകുപ്പിലെ ആ വലിയ തച്ചന്റെ കാര്യത്തില്‍ സംഭവിച്ചത്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെങ്കില്‍.? ഒന്നോര്‍ത്തു നോക്കു.!തീവ്രവാദികള്‍ക്കൊത്താശ ചെയ്യുന്നു എന്നപേരില്‍ സര്‍ക്കാരിനെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍നിര്‍ത്തി ഒരുപാടു സായഹ്നങ്ങളില്‍ ആ വിഷയത്തില്‍ മാത്രം ഫോക്കസ്‌ ചെയ്ത്‌ കൂട്ടചര്‍ച്ചകളുടെ വെടിക്കെട്ടുമഹോല്‍സവം തന്നെ ആഘോഷിയ്ക്കില്ലായിരുന്നോ നമ്മുടെ ചാനലുകള്‍...അണികളില്ല്ലാതെ നല്ല നേതാക്കന്മാര്‍ മാത്രമുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനത്തിലെ ശുദ്ധഗതിക്കാരാനായ ഒരു നേതാവ്‌ ഒരു ജില്ലാ സമ്മേളനത്തില്‍ അവിടുത്തെ പ്രാദേശിക നേതാക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തിയ ഒരു ചെറിയപ്രസ്തവാന പെരുപ്പിച്ചു കാട്ടി, ദേശീയവിഷയമാക്കി അതിന്റെ മറവില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തച്ചനേയും ഒളിപ്പിച്ചുവെച്ച്‌ എത്ര ഭംഗിയായി അവരുടെ മുഖം രക്ഷിയ്ക്കാന്‍ കഴിഞ്ഞു നമ്മുടെ പ്രിയ മാധ്യമക്കുട്ടികള്‍ക്ക്‌ അന്നത്തെ ആ സുന്ദര വാര്‍ത്താസന്ധ്യയില്‍.! 

ഈ ജനാധിപത്യരാജ്യത്തില്‍ ഏതു വാര്‍ത്ത കേള്‍ക്കണം,കേള്‍ക്കാന്‍ പാടില്ല എന്നൊക്കെ നിശ്ചയിയ്ക്കാനുള്ള അധികാരം ജനങ്ങള്‍ക്കല്ല,സര്‍ക്കാരിനുമല്ല..!ഒരുകൂട്ടം ചാനല്‍ മുതലാളിമാര്‍ അത്‌ സ്വന്തമാക്കി കയ്യടക്കിവെച്ചിരിയ്ക്കുന്നു..മുതലാളിയുടെ സ്വന്തക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ വാര്‍ത്തകള്‍ മെനഞ്ഞും,പെരുപ്പിച്ചും പൊലിപ്പിച്ചും ജനശ്രദ്ധ തിരിച്ചുവിട്ട്‌ അനുദിനം പ്രിയപ്പെട്ടവരുടെ അസംഖ്യം അപ്രിയ വാര്‍ത്തകള്‍ തമസ്കരിയ്ക്കാന്‍ ചാനല്‍ക്കുട്ടികള്‍ കാണിയ്ക്കുന്ന മിടുക്കിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. പൂര്‍ണ്ണമനസ്സോടേയായിരിയ്ക്കില്ല,.ഉള്ളില്‍ അമര്‍ഷം പുകയുന്നുമുണ്ടായിരിയ്ക്കാം, തൊഴിലുറപ്പിയ്ക്കലിന്റെ ഭാഗമല്ലെ, അനുസരിച്ചല്ലെ പറ്റു..ചോദിയ്ക്കുന്ന ശമ്പളം കിട്ടുന്നില്ലെ, ഒരു പാടു മല്‍സരം ഉള്ള ഫീല്‍ഡല്ലെ, സാമര്‍ത്ഥ്യം കാണിയ്ക്കാതെ നിലനില്‍പ്പില്ലല്ലൊ..ചാനല്‍ക്കുട്ടികളില്‍ പലരുടേയും മനസ്സ്‌ വായിച്ചെടുക്കാന്‍ കഴിയുന്നു ഇതു ടൈപ്പ്‌ ചെയ്യുന്ന നിമിഷങ്ങളില്‍ എനിയ്ക്ക്‌. എന്നിട്ടും ഞാന്‍...!

ക്ഷമിയ്ക്കു..ഓവറാവുന്നു, ബോറാവുന്നു..അറിയാം...എന്നാലും എത്ര നീണ്ടുപോയാലും പറയാനുള്ള കുറച്ചു കാര്യങ്ങള്‍കൂടി പറഞ്ഞീട്ടെ ഈ കുറിപ്പ്‌ എനിയ്ക്കവസാനിപ്പിയ്ക്കാന്‍ കഴിയു.തുടര്‍ച്ചയായ ചാനല്‍ക്കാഴ്ചകള്‍ ഏതൊരവിശ്വാസിയേയും അന്ധവിശ്വാസിയാക്കും "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇതൊരു പച്ചപരമാര്‍ത്ഥമാണ്‌.തിരിച്ചുവരവുകള്‍,വന്‍വീഴ്ചകള്‍.പേരുകള്‍പോലെത്തന്നെ വിചിത്രമാണ്‌ ഈ പ്രോഗ്രാമുകളും..ഏതെങ്കിലും ഒരു താരത്തിന്റെ, അത്‌ ഒരു ഹിന്ദി-തമിഴ്‌ മദാലസനടിയാണെങ്കില്‍ പറയുകയും വേണ്ട.!അവരുടെ കുറെ പരാജയചിത്രങ്ങളിലെ മസാല നൃത്തരംഗങ്ങള്‍.കാലു നീട്ടിയുള്ള ഒന്നു രണ്ടു വീഴ്ചകള്‍.ഒപ്പം സങ്കടം കലര്‍ത്തിയ കുറെ വാചകങ്ങളും..സംഗതി ഏശി എന്നുറപ്പു വന്നാല്‍ ഇതേ താരം വീണ്ടു വരും രണ്ടാഴ്ചയ്ക്കകം..!തിരിച്ചുവരവുകളിലൂടെ...വിജയചിത്രങ്ങളിലെ കുറെകൂടി തിളക്കമുള്ള ഐറ്റം നമ്പറുകള്‍......തറയില്‍ വീണുകിടന്നുരുണ്ടുമറിഞ്ഞുമുള്ള കറക്കത്തിനൊടുവില്‍ അല്‍പ്പവസ്ത്രത്തിനുള്ളിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ക്ലോസ്‌അപ്പ്‌ സീനുകള്‍,.ഇതെല്ലാം കണ്ട്‌ പാവം പ്രേക്ഷകന്‍..അവന്റെ മാസിക ശാരീരികാവസ്ഥകള്‍!.അതിലും രസകരമാണ്‌ രാഷ്ട്രീയരംഗത്തെ വന്‍വീഴ്ചകള്‍.റഷ്യയിലെ പുട്ടിന്‍,ഇറാനിലെ നെജാദ്‌ ഒന്നിനുപുറകെ ഇവരുടെയൊക്കെ വന്‍വീഴ്ചകള്‍ കാണേണ്ടി വന്നപ്പോള്‍ ഇവരൊക്കെ ഒരേ സമയം എവിടെ, എങ്ങിനെ തെന്നിവീണു എന്നോര്‍ത്ത്‌ അന്തംവിട്ടുപോയി. മന്ദബുദ്ധിയായ എനിയ്ക്ക്‌ കാര്യം മനസ്സിലാകാന്‍ കുറച്ചു.സമയമെടുത്തു...അമേരിക്കന്‍ വിരുദ്ധചേരിയിലുള്ള ഭരണാധികാരികളെല്ലാം ചില ചാനലുകളുടെ
  ദൃഷ്ടിയില്‍ ദുഷ്ടമാരാണ്‌,അനുദിനം ജനപ്രീതി നഷ്ടപ്പെടുന്നവരാണ്‌..പിന്തിരപ്പന്മാരായ സ്വേച്ഛാധിപതികളാണ്‌,.രാജ്യത്തെ പുറകോട്ടു നയിയ്ക്കുന്നവരാണ്‌.തെരെഞ്ഞെടുപ്പില്‍ കൃത്രിമം കാണിയ്ക്കുന്നവരാണ്‌.ഇടതടവില്ലാതെ, അരമണിക്കൂര്‍ നീളുന്ന ഈ ആരോപണമംഗളപത്രം നീട്ടിവായിച്ചുകഴിയുമ്പോഴേയ്ക്കും പാവം അവതാരക ക്ഷീണിച്ചവശയായിട്ടുണ്ടാവും,തളര്‍ന്നു വീഴാറായിട്ടുണ്ടാകും.

സാമ്പത്തികശാസ്ത്രലോകത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ മുടിചൂടാമന്നനായി വിരാജിച്ച്‌ ഒറ്റയടിയ്ക്ക്‌ രാഷ്ട്രീയപാതാളത്തിന്റെ അഗാധഗര്‍ത്തത്തില്‍ വീണുകിടന്നുരുണ്ട്‌ മണ്ണുകപ്പുന്ന നമ്മുടെ ലോകപാലനെ ഇവര്‍ ഏതു ഗണത്തില്‍ പെടുത്തും എന്ന്‌ കൗതുകത്തോടെ ഓര്‍ക്കുകയായിരുന്നു ഈ പ്രോഗ്രാം കാണുമ്പോള്‍ ഞാന്‍.. ഇല്ല, അദ്ദേഹത്തിനെ അങ്ങിനെ ഒരു ചീത്തഗണത്തിലുംപെടുത്താന്‍ കഴിയില്ല അവര്‍ക്ക്‌ ,പകരം ആ പ്രിയ ഭരണാധികാരിയെ നെഞ്ചിലേറ്റി താലോലിയ്ക്കും, വാഴ്ത്തിപാടും.അണ്ണാഹാസാരയുടെ അല്ലെങ്കില്‍ "അഴിമതിക്കാരനായ" അച്ചുതാനന്ദന്റെ വന്‍വീഴ്ചകളായിരിയ്ക്കും ഇനിയുള്ള എപ്പിസോഡുകളില്‍ വരാന്‍ പോകുന്നത്‌.പാപിയായ അച്ചുതാനന്ദനെ കല്ലെറിയാന്‍ നിരന്നു നില്‍ക്കുന്ന പാപം ചെയ്യാത്ത ശുഭ്രവസ്ത്രധാരികളുടെ നീണ്ട നിര..പാപം ചെയ്യാത്തവരുടെ എണ്ണം കണ്ട്‌ മണ്ണിനും വിണ്ണിനുമപ്പുറം സ്വര്‍ഗരാജ്യത്തിലിരുന്നു ദൈവപുത്രന്‍ ആദ്യം അമ്പരക്കും ,പിന്നെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പേര്‌ എത്ര അന്വര്‍ത്ഥമെന്നോര്‍ത്ത്‌ ആനന്ദിയ്ക്കും. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതുപ്പള്ളിയില്‍ ഏതെങ്കിലും കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ ജനിയ്ക്കാന്‍ അവസരം ലഭിച്ചില്ലല്ലോ എന്നോര്‍ത്ത്‌ നെടുവീര്‍പ്പിടും..! ശാസ്ത്രീയമായി എങ്ങിനെ ഭൂമി കയ്യേറം എന്നതിനെക്കുറിച്ച്‌ തലമുറകളായി വയനാട്ടിലെ ആദിവാസികളുടെ ഭൂമി കൈവശം വെയ്ക്കുന്ന വീരപുത്രന്‍, കയ്യേറ്റത്തില്‍ ഒട്ടും മോശമല്ലാത്ത കോട്ടയം കുഞ്ഞച്ചായന്‍ തുടങ്ങിയ പത്രധര്‍മ്മം അറിയാവുന്ന കുറെ തലമുതിര്‍ന്ന വിശിഷ്ഠ വ്യക്തികളുടെ വീക്ഷണങ്ങളും കൂടിയായാല്‍ എപ്പിസോഡ്‌ കലക്കും, ചാനല്‍ റേറ്റിംഗ്‌ ആകാശത്തോളം ഉയരും.

മരാശാരിയ്ക്ക്‌ ചിതലെന്നപോലെ.,.ഒരു ചാനല്‍ പ്രവര്‍ത്തകന്റെ അന്നന്നത്തെ അന്നത്തിനുള്ള വകയാണ്‌ വിവാദങ്ങള്‍.അതുകൊണ്ടുത്തന്നെ വേട്ടക്കാരന്റെ മനസ്സുള്ള ചാനല്‍ പ്രവര്‍ത്തകര്‍ക്കുമുമ്പില്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ല.മകരവിളക്കിന്റെ തലേന്ന്‌ സന്ധ്യക്ക്‌ പൊന്നമ്പലമേട്ടില്‍ ഏതോ ടോര്‍ച്ച്‌ലൈറ്റ്‌ കമ്പനിക്കാരുടെ പരസ്യചിത്രീകരണത്തിനിടയിലോ മറ്റോ തെളിഞ്ഞ ദീപം ചുവന്നമഷിയില്‍ വട്ടം വരച്ചു കാണിച്ചും അതിലെ "ശാസ്ത്രീയത" വിശകലനംചെയ്ത്‌ നൂറ്റൊന്നാവര്‍ത്തിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല പലര്‍ക്കും..യാതൊരു വിശദീകരണത്തിന്റേയും സഹായമില്ലതെതന്നെ എല്ലാം അറിയാമെല്ലാവര്‍ക്കും,വര്‍ഷങ്ങള്‍ക്കുമുമ്പെ അറിയാം.,അപ്പോഴും,.ദൈവത്തിന്റെ പേരില്‍ നടക്കുന്ന അത്ഭുതങ്ങള്‍ക്കു പുറകില്‍ മനുഷ്യകരങ്ങളുടെ സാന്നിധ്യമാണെന്നറിയുമ്പോഴും, അവിശ്വാസിയാകാന്‍ കഴിയില്ല പലര്‍ക്കും..അതങ്ങിനെയാണ്‌..ഒരിയ്ക്കലും ഒരുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലും നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വിധം അത്രയും ശക്തമാണ്‌ മനുഷ്യമനസ്സിലെ വിശ്വാസങ്ങള്‍.പ്രത്യേകിച്ചും ഈശ്വരവിശ്വാസം,അത്‌ പലപ്പോഴും ആശ്വാസമാകുന്നു..ഭക്തി ശക്തിയാകുന്നു..പ്രാര്‍ത്ഥന രക്ഷയാകുന്നു..അങ്ങിനെ ആ മാന്ത്രിക നിമിഷങ്ങളില്‍ ചിലപ്പോഴെങ്കിലും അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നു,.അസുഖങ്ങള്‍ വരെ സുഖപ്പെടുന്നു.എല്ലാം മനസ്സിന്റെ മായജാലങ്ങള്‍ ആയിരിയ്ക്കാം. മതപരമായ അനുഷ്ഠാനങ്ങള്‍,ആചാരങ്ങള്‍, ആരാധനക്രമങ്ങള്‍ ഇതൊക്കെ വന്‍ചൂഷണങ്ങള്‍ക്ക്‌ കാരണമായി,സമൂഹത്തിനു ശല്യമാകാത്തിടത്തോളം കാലം ഇഴപിരിച്ചെടുത്തുള്ള വിശകലനങ്ങള്‍ക്കും അതുവഴി വിവാദങ്ങള്‍ക്കും വഴിയൊരുക്കാതിരിയ്ക്കുന്നതാണ്‌ നല്ലത്‌,പ്രത്യേകിച്ചും സര്‍ക്കാരിന്റെ ഒരു വരുമാന സ്രോതസുകൂടിയാവുമ്പോള്‍..അമിതഭക്തിയും അതിവൈകാരികതയും കൈമുതലായുള്ള അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ ശബരിമലയില്‍ തെളിയുന്ന മകരദീപം കൃത്രിമമാണെന്ന തിരച്ചറിവില്‍ ശബരിമാലയാത്ര കൂട്ടത്തോടെ അവസാനിപ്പിച്ചാല്‍, നടവരവു കുറഞ്ഞാല്‍ തിരുവതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാനുള്ള അധികതുകകൂടി കണ്ടെത്തേണ്ടി വരില്ലെ നമ്മുടെ സര്‍ക്കരിന്‌.മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അടുത്തനിമിഷം വെള്ളത്തിലഞ്ഞു പോകുന്ന അഞ്ചു ജില്ലകളെക്കുറിച്ചുള്ള കഥകള്‍ പൊടിപ്പുംതൊങ്ങലുംവെച്ച്‌ പ്രചരിപ്പിച്ചതിന്റെ ഫലമായി നവവല്‍സരവേളയില്‍ സീസണില്‍ കേരളത്തിലേയ്ക്കുള്ള വിദേശവിനോദസഞ്ചാരികളുടെ ഒഴുക്കു കുറഞ്ഞതിന്റെ ക്ഷീണത്തിലാണ്‌ നമ്മുടെ വിനോദസഞ്ചരകേന്ദ്രങ്ങള്‍ എന്ന സത്യപോലും ഓര്‍ക്കാതെപോകുന്നു ഇവര്‍.

എഴുതിതുടങ്ങിയാല്‍ ഇങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍..അന്തിചന്തയില്‍ നാക്കിന്റെ ബലത്തില്‍ നടത്തുന്ന അഴുകാന്‍ തുടങ്ങിയ മത്തിക്കച്ചവടത്തെ അനുസ്മരിപ്പിയ്ക്കുംവിധം സായാഹ്നങ്ങളില്‍ പരസ്പരം മല്‍സരിച്ചു വിറ്റഴിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അനവസരത്തിലിലുള്ളതും അനാവശ്യംപോലുമായ പല വാര്‍ത്തകളുടെയും അലകള്‍ ഏഴുസമുദ്രങ്ങളുംകടന്ന്‌ ഈരേഴുപതിനാലുലോകത്തിലും വിതറുന്ന നാടിന്റെ ചിത്രം, അതിന്റെ പ്രത്യാഘാതങ്ങള്‍...!ഓര്‍ക്കാറുണ്ടോ എപ്പൊഴെങ്കിലും.? ഇതൊക്കെ തിരിച്ചറിയാനുള്ള സമയവും, വിവേകവും പക്വതയും എന്നാണിനി ഇവര്‍ക്കുണ്ടാവാന്‍ പോകുന്നത്‌, കേരളം മുച്ചൂടും മുടിഞ്ഞിട്ടോ.. 

പണ്ട്‌ കൊട്ടരാരത്തില്‍ നിന്നും തന്നെ പുറത്തു ചാടിയ്ക്കാന്‍ ശ്രമിച്ച കൊട്ടാരംവൈദ്യനേയും ഉപജാപക സംഘത്തേയും വിരട്ടാന്‍ എടുത്ത അതെ തന്ത്രം കലിയുഗവരദനായ സാകഷാല്‍ അയ്യപ്പസ്വാമി വിവാദങ്ങളില്‍ കുടുക്കി തന്റെ ചൈത്യന്യത്തിനു മാറ്റു കുറയ്ക്കനൊരുങ്ങിയ ചാനല്‍പ്രവര്‍ത്തകര്‍ക്കു നേരേയും ഒന്നു പുറത്തെടുത്തിരുന്നെങ്കില്‍..!"ചാനല്‍ ആസ്ഥാനത്തു പുലിയിറങ്ങി" എന്നാവേശത്തോടെ ഫ്ലാഷ്‌ ന്യൂസൊഴുക്കി,ലൈവായി അതൊക്കെപ്രേക്ഷകനിലെത്തിയ്ക്കാനുള്ള മിടുക്കൊന്നും ഉണ്ടാകില്ല ആ സമയത്ത്‌ ആര്‍ക്കും..ഇറങ്ങി ഓടും കൂട്ടത്തോടെ കൂടും കുടുക്കയും ക്യാമറയും മൈക്കും എല്ലം ഉപേക്ഷിച്ച്‌.ആരാന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഒരു വിളിപ്പാടകലെ സുരക്ഷിതമായിരുന്ന്‌ കണ്ടും രസിച്ചും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ത്രില്ലൊന്നുമുണ്ടാവില്ലല്ലോ സ്വന്തം കാര്യത്തിലാവുമ്പോള്‍..സമൂഹവും സര്‍ക്കാരും കല്‍പ്പിച്ചുകൊടുത്ത "ജേണലിസ്റ്റ്‌" എന്ന് കവചകുണ്ഡലം അഴിച്ചു വെയ്ക്കുന്നതു വരേയുള്ളു ഈ വീര്യവും ശൂരതയും പരാക്രമവുമൊക്കെ..അതിനപ്പുറം "സംയമനം പാലിച്ചു" എന്നൊക്കെയുള്ള മനോഹര പദങ്ങളില്‍ സ്വന്തം ഭീരുത്വം മറച്ചു വെയ്ക്കാന്‍ വെമ്പുന്ന നമ്മള്‍ ഏതൊരു സാധാരണ മലയാളിയേയുംപോലെ ഇവരും ഭീരുക്കളാണ്‌
......വെറും ഭീരുക്കള്‍.. 
കൊല്ലേരി തറവാടി 
21/01/2012

18 comments:

  1. അറിയാം ബോറായിപോയി ഈ പോസ്റ്റ്‌,..അനാവശ്യവും....

    സുഖിച്ചുരസിച്ചാസ്വദിച്ച്‌ മറ്റൊരു പോസ്റ്റൊരുക്കുന്ന തിരക്കിലായിരുന്നു ഞാന്‍ , അതിനിടയില്‍ ഒരു ദിവസം കാണാനിടയായ ഒരു ന്യൂസ്‌ അവറിനോടു തോന്നിയ കലിപ്പു മാറ്റാന്‍ വേണ്ടിമാത്രം എഴുതി തുടങ്ങിയതാണിത്‌...സ്വാതന്ത്ര്യം കിട്ടിയ കാലമുതലേയുള്ള പരാതിയാണ്‌ രാഷ്ട്രീയക്കാര്‍ ജനങ്ങളെ കഴുതകളായി കാണുന്നുവെന്ന്‌.ഇപ്പോള്‍ ചാനലുകാര്‍ നമ്മെ കാണുന്നത്‌ അതിലും താഴെ മറ്റെന്തോ ആയിട്ടാണ്‌ എന്നു തോന്നാറുണ്ട്‌ ചിലപ്പോഴെങ്കിലും എനിയ്ക്ക്‌...ചാനലുകളില്‍ പ്രോഗ്രാമുകളോടുള്ള പ്രതിഷേധം പലരും പല രീതികളിലാണ്‌ പ്രകടിപ്പിയ്ക്കുക..ബാച്ചിലര്‍ ലോകത്ത്‌ വാരാന്ത്യലഹരിയുടെ ആവേശത്തില്‍ T V ചവിട്ടി പൊട്ടിച്ച മഹാന്മാര്‍ വരെയുണ്ട്‌ " അവള്‍ക്ക്‌ കണ്ണു നോക്കാനെ അറിയു...പാര കയറ്റുന്ന സ്ഥലം കണ്ടിട്ടുണ്ടാവില്ല ഇതുവരെ.." എന്ന പിള്ള സാറിന്റെ ക്ലാസ്‌ ഡയലോഗിനെയൊക്കെ അതിശയിപ്പിയ്ക്കും വിധം ന്യൂസ്‌ അവതരാകരെ നോക്കി പുലഭ്യം പറയുന്നവരുവരെയുണ്ട്‌ കൂട്ടത്തില്‍...ഞാനൊരു ശുദ്ധഗതിക്കാരനായ പാവമായതുകൊണ്ട്‌ എന്റെ പ്രതിഷേധം ഒരു പോസ്റ്റില്‍ ഒതുക്കി എന്നു മാത്രം..എന്നാലും ഒന്നുകൂടി വായിച്ചു നോക്കിയപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നി...ഇനി ചാനലുകളിലെ നന്മകളെക്കുറിച്ചൊരു പോസ്റ്റൊരുക്കിയാലെ എനിയ്ക്കു സമാധാനം കിട്ടു.

    എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ പരസ്പരം പഴിചാരിയാലും,.ഭാഗ്യവാന്മാര്‍തന്നെയാണ്‌ നമ്മള്‍..തരംകിട്ടിയാല്‍ ഈ മെയില്‍ ജാലകങ്ങളുടെ കര്‍ട്ടന്‍പഴുതിലൂടെ ഒളിഞ്ഞുനോക്കി സുതാര്യകാഴ്ചകള്‍ കണ്ടുരസിയ്ക്കുന്ന ദുഃശീലമുണ്ടെങ്കിലും,ആ കാര്യത്തില്‍ മാത്രമല്ല, അഞ്ചോ പത്തോ സെന്റു ഭൂമി അടിച്ചുമാറ്റി ഭൂമാഫിയ കളിയ്ക്കാന്‍ ശ്രമിയ്ക്കുന്ന വിമുക്തഭടന്മാരുടെ കാര്യമൊഴികെ മറ്റേതു കാര്യങ്ങളും പാസ്പോര്‍ട്ടിന്റെ കൈമാറ്റമായാല്‍പോലും ആത്മസംയമനത്തോടെ നോക്കിക്കാണാനും,മിതത്വം പാലിച്ച്‌ സമചിത്തതയോടെ എല്ലാം പൊറുക്കാനും, മറക്കാനും, വേണ്ടി വന്നാല്‍ മറയ്ക്കാനും പ്രാപ്തിയും കഴിവുമുള്ള വലിയ മനസ്സിന്റെ ഉടമയായ ഒരു ഭരണാധികാരിയുണ്ടല്ലൊ നമുക്ക്‌..തമിഴ്‌നാടിനെയെന്നല്ല, യഥാര്‍ത്ഥ പ്രളയത്തിനെ,ചാനല്‍പ്രളയത്തിനെപോലും എന്തിനു പേടിയ്ക്കണം നമ്മള്‍ മലയാളികള്‍.
    ഒരുങ്ങാം നമുക്ക്‌ വികസനത്തിന്റെ മെട്രോ യാത്രയ്ക്കായി, കഴിയുമെങ്കില്‍ തനി നാടന്‍മാരായ ശ്രീധരന്മാരെ ഒഴിവാക്കി നല്ല സായ്പ്പിന്മാരെ ഉള്‍പ്പെടുത്തി കൂടുതല്‍ സുതാര്യമാക്കി അതിവേഗം മുന്നേറാം..ചാനലുകള്‍ക്ക്‌ പേ, ഇപ്പോള്‍ റോഡുകള്‍ക്കും പേ...യാത്രയ്ക്കൊരുങ്ങുമ്പോള്‍ കീശ നിറയെ കാശു കരുതിക്കൊള്ളു...മെട്രോയുടെ കവാടത്തിലും മനോഹരമായ കമാനങ്ങളൊരുക്കി സ്വഗതമോതി കാത്തിരിയ്ക്കാനുണ്ടാവും ടോള്‍പിരിവെന്ന ദുര്‍ഭൂതം...വികസനത്തിന്റെ പേരില്‍ നടത്തുന്ന പകല്‍ക്കൊള്ളയുടെ പുതിയമുഖം...എല്ലാം വികസനത്തിന്റെ ഭാഗമെന്നു കരുതി ആശ്വസ്സിയ്ക്കാം..ആരുടെ വികസനം അല്ലെ ? കഥയില്‍ ചോദ്യമില്ല,..ജനാധിപത്യനാടകങ്ങളിലും...കിട്ടിയ വേഷം ഉള്‍ക്കൊണ്ട്‌ ഭാവതീവ്രമായി അഭിനയിച്ചു ഫലിപ്പിയ്ക്കുവാനും ഒപ്പം ശുഭ്രവസ്ത്രത്തില്‍ അഴുക്കു പുരളാതെ കാണികളുടെ കണ്ണുകെട്ടി സ്വയം വികസിയ്ക്കാനുള്ള മെയ്‌വഴക്കം സിദ്ധിച്ചവനുമാണ്‌ താരം,.ജനപ്രിയ നായകന്‍..

    തിരക്കു വെച്ചെഴുതിയിട്ടാകാം...ഈ പോസ്റ്റില്‍ എന്തൊക്കയോ എഴുതാന്‍ ഇനിയും ബാക്കിയുള്ളതുപോലെ..ഇനി പിന്നെ, നന്ദി നമസ്കാരം...

    ReplyDelete
    Replies
    1. ഉദരനിമിത്തം ബഹുകൃത വേഷം.....പലരും 100% ഇഷ്ടത്തോടെയല്ല ഒരു തൊഴിലും ചെയ്യുന്നത്. ജീവിതം ജീവിച്ചു തീർക്കണ്ടേ എല്ലാവർക്കും.
      നല്ല ഒരു പോസ്റ്റ്.നമ്മുക്കു ഒരു ബ്ലൊഗ് ഉള്ളതു കൊണ്ട് നമ്മുടേ പ്രതിക്ഷേധം ഇങ്ങനെയെങ്കിലും പങ്കുവയ്ക്കാം.

      ഒരുപാട് എഴുതൂ.അറിയിക്കണം. വായിക്കാം. അഭിപ്രായം പറയാം.

      ആശംസൾ.......

      Delete
    2. കൊല്ലേരി! വ: വ്വ: വ്വ: (മുരളിയുടെ ആ ഡയലോഗ് തന്നേ)അസ്സലായി.
      "ഈ ചാനല്‍ പരിപാടി ജീര്‍ണ്ണിച്ചതാണ് 'ഞങ്ങള്‍ക്ക്' ഇത് കാണേണ്ട" എന്ന് പറയാന്‍
      പ്രേഷകര്‍ മിനക്കെടുന്നില്ല. എല്ലാവരുടേയും കയ്യില്‍ റിമോട്ട് കണ്‍ട്രോള്‍ ഉണ്ടല്ലൊ ചാനല്‍ മാറ്റാം..
      കൊല്ലേരിയുടെ അക്ഷരങ്ങളില്‍ അഗ്നി! ഒരു പ്രേഷകന്റെ സ്വരം ഇമ്മാതിരി എങ്കിലും പുറത്ത് വന്നല്ലോ!‌ഈ പോസ്റ്റ് ചാനല്‍ ആസ്ഥാനങ്ങളില്‍ എത്തട്ടെ....
      അഭിവാദ്യങ്ങള്‍...

      Delete
  2. >> അന്തിച്ചന്തയില്‍ നാക്കിന്റെ ബലത്തില്‍ നടത്തുന്ന അഴുകാന്‍ തുടങ്ങിയ മത്തിക്കച്ചവടത്തെ അനുസ്മരിപ്പിയ്ക്കുംവിധം സായാഹ്നങ്ങളില്‍ പരസ്പരം മല്‍സരിച്ചു വിറ്റഴിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അനവസരത്തിലിലുള്ളതും അനാവശ്യംപോലുമായ പല വാര്‍ത്തകളുടെയും അലകള്‍ ഏഴുസമുദ്രങ്ങളുംകടന്ന്‌ ഈരേഴുപതിനാലുലോകത്തിലും വിതറുന്ന നാടിന്റെ ചിത്രം, അതിന്റെ പ്രത്യാഘാതങ്ങള്‍...!ഓര്‍ക്കാറുണ്ടോ എപ്പൊഴെങ്കിലും.? <<

    ഒരിക്കലുമില്ല.
    വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ മനുഷ്യന്റെ ലോലവികാരങ്ങളെ ചൂഷണം ചെയ്യുകയാണ്.
    നക്കി നാറി കള്ളക്കഴുവേറികള്‍ !


    (കൊല്ലേരീ, വേണുജിയുടെ 'തുഞ്ചാണി' വായിച്ചു സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഇത്രേം നേരം. അതിനിടയില്‍ കിട്ടിയ നിങ്ങളുടെ ഈ അലര്‍ച്ച എന്റെ സങ്കടങ്ങളെ കരിച്ചു കളഞ്ഞു. വീണ്ടും വരും)

    ReplyDelete
  3. അവസാനങ്ങളിലേ ചില പാരഗ്രാഫിലെ ചില പ്രയോഗങ്ങളോട് യോജിക്കുന്നില്ലെങ്കിലും, വാക്കിലെ തീ, നീറുന്ന ചിന്തകള്‍ മനസ്സിലാവുന്നു. അസ്സലായി

    അതേ വീണ്ടും വരും വായിക്കാന്‍......

    ReplyDelete
  4. ഇന്നത്തെ ടീവി ചാനലുകളെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ ഇത്തരം ഒരു നീണ്ട പോസ്റ്റു കൊണ്ടൊന്നുമാവില്ല.4 ലെങ്ങ്ത് ജി ഐ പൈപ്പില്‍ ആന്റിനയും ബൂസ്റ്ററും വെച്ച് ദൂരദര്‍ശന്‍ മാത്രം കണ്ടു മടുത്തപ്പോള്‍ ,സ്പ്രിങ്ങു പോലുള്ള ഹെലിക്കല്‍ ആന്റിനയും റിസീവറും 4000 രൂപയ്ക്ക് തിരൂരില്‍ പോയി വാങ്ങി ഓട്ടോയില്‍ (ബസ്സില്ലാഞ്ഞിട്ടല്ല-ധൃതി തന്നെ!)കോട്ടയ്ക്കല്‍ കൊണ്ടു വന്നു ഏഷ്യാനെറ്റ് കണ്ട എനിക്ക് ഈ പോസ്റ്റിന്റെ ഗൌരവം മനസ്സിലാവും.ഭാസ്ക്കരന്‍ മാസ്റ്റര്‍ രചിച്ച അവതരണ ഗാനവും പ്രസാദിന്റെ സുപ്രഭാതവും ഇന്നും ഓര്‍ക്കുന്നു. രാജശ്രീ വാരിയരില്‍ നിന്നും രജ്ഞിനി ഹരിദാസിലേക്ക് എത്ര പെട്ടെന്നാണ് എല്ലാം മാറിയത്!ഈ ഒരൊറ്റ ഉദാഹരണം മാത്രം മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍. വലിച്ചു നീട്ടി എഴുതിയ പോസ്റ്റ് ഒന്നു ചെറുതാക്കി, അവസാനിക്കുന്നതിനു മുമ്പ് ഇന്നത്തെ മഴവില്‍ ദമ്പതി റിയാലിറ്റി ഷോ കൂടി ഉള്‍പ്പെടുത്താമായിരുന്നു.ചാനലുകാര്‍ക്ക് “പേ”യിളകുന്നതിനനുസരിച്ച് ഞാന്‍ എന്റെ ടെറസ്സിലെ സന്ദര്‍ശനം കൂട്ടുകയും ഡിഷിന്റെയും LNB യുടെയും എണ്ണവും കൂട്ടിക്കൊണ്ടിരിക്കയുമാണിപ്പോള്‍!.അത്യാവശ്യം വേണ്ടുന്ന ചാനലുകള്‍ വരി സംഖ്യ കൊടുക്കാതെ തന്നെ ഒപ്പിക്കുന്നതിന്നിടയിലാണ് ഒരിടിത്തീ പോലെ പുതിയ mp4 റിസീവര്‍ പ്രശ്നം പൊന്തി വന്നിരിക്കുന്നത്. തല്‍ക്കാലം ഉള്ള ചാനലുകള്‍ മാത്രം കണ്ട് ബാക്കി സമയം മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കുകയാ!. ഇനി എപ്പോഴാണ് മനസ്സു മാറി പുതിയ റിസീവര്‍ വാങ്ങുകയെന്നു പ്രവചിക്കാനാവില്ല.

    ReplyDelete
  5. അസ്സലായി

    അതേ വീണ്ടും വരും വായിക്കാന്‍......

    ReplyDelete
  6. ഇതൊക്കെ കണ്ട് മടുത്തിട്ടാണു കേബിള്‍ കണക്ഷന്‍ തന്നെ വേണ്ടാന്ന് വെച്ചത്, ഇപ്പൊ സുഖം,വാര്‍ത്തകള്‍ അറിയാന്‍ രണ്ട് പത്രങ്ങള്‍ തന്നെ ധാരാളം, പിന്നെ ഓണ്‍ലൈന്‍ പത്രങ്ങളും.സമാധാനമുണ്ട്.

    ReplyDelete
  7. പ്രോൺ സൈറ്റുകൾ വരെ വിരൽ തുമ്പിൽ വന്നിരിക്കുന്ന നമ്മുടെ പുത്തൻ തലമുറക്ക് നമ്മുടെ ചാനലുകളിലെ കൂത്താട്ടങ്ങളൊന്നും പോരാ എന്ന ഘട്ടത്തിനിടയിലാണ് ...
    പഴയ കാഴ്ച്ചകളുടെ നൊസ്റ്റാൾജിയകളുമായി ഒരു കുട്ടി കാരണവർ കേണുകൊണ്ടിരിക്കുന്നത്...

    എന്നേപ്പോലെയൊക്കെ പഴയ ദു:ഖങ്ങളൊക്കെ അടക്കി പിടിച്ച് ചേരതിന്നുന്നവരുടെ കൂടെ നടുത്തുണ്ടം കടിച്ചുപിടിച്ച് നടുവേ ഓടിക്കൊണ്ടിരിക്കുക...!

    ReplyDelete
  8. വളരെ നല്ല ഒരു പോസ്റ്റ്.
    എനിക്ക് ചാനലുകളിലെ റിയാലിറ്റി ഷോ കളാണ് സഹിക്കാനാവാത്തത്‌.

    ReplyDelete
  9. പണ്ട്‌ കൊട്ടരാരത്തില്‍ നിന്നും തന്നെ പുറത്തു ചാടിയ്ക്കാന്‍ ശ്രമിച്ച കൊട്ടാരംവൈദ്യനേയും ഉപജാപക സംഘത്തേയും വിരട്ടാന്‍ എടുത്ത അതെ തന്ത്രം കലിയുഗവരദനായ സാകഷാല്‍ അയ്യപ്പസ്വാമി വിവാദങ്ങളില്‍ കുടുക്കി തന്റെ ചൈത്യന്യത്തിനു മാറ്റു കുറയ്ക്കനൊരുങ്ങിയ ചാനല്‍പ്രവര്‍ത്തകര്‍ക്കു നേരേയും ഒന്നു പുറത്തെടുത്തിരുന്നെങ്കില്‍..!"

    സത്യം പറയാമല്ലോ, ഇത് എന്നോ മനസ്സില്‍ തോന്നിയതാണ്.

    ReplyDelete
  10. ഏഷ്യാനെറ്റിലെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരിപാടി അന്ധവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്ന ഒന്നാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്...

    പിന്നെ ദൃശ്യമാദ്ധ്യമങ്ങളെ അങ്ങനെയങ്ങ് തള്ളിപ്പറയുന്നത് ശരിയാണോ? അവയുള്ളത് കൊണ്ടല്ലേ തൊലിക്കട്ടി കൂടിയ രാഷ്ട്രീയക്കാരിൽ പലർക്കും വിടുവായത്തം വിളിച്ച് പറയുന്നതിന് മുമ്പ് ഒന്ന് ആലോചിക്കേണ്ടി വരുന്നത്?

    കൈരളി ഗ്രൂപ്പ് ചാനലുകളിലെ ഒരു പരിപാടിയെ പോലും വിമർശിക്കാതെ വിട്ടത് അവയിലെ പരിപാടികൾ എല്ലാം തികഞ്ഞത് ആയതു കൊണ്ടാണോ? ഇനി ഇത് വായിച്ചിട്ട് ഞാനൊരു യു.ഡി.എഫ് അനുഭാവി ആണെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ കൊല്ലേരീ...

    ReplyDelete
  11. മനസ്സിലാവുന്നു ഈ രോഷം. രാജശ്രീ വാരിയരിൽ നിന്നു് രഞ്ജിനി ഹരിദാസിലേക്കുള്ള മാറ്റം മാത്രം മതിയല്ലോ ചാനലിന്റെ മാറ്റം മനസ്സിലാവാൻ.

    ReplyDelete
  12. മികച്ച കുറിപ്പ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. രാജശ്രീ യില്‍ നിന്നും രണ്ജിനിയിലേക്ക് ..
    ടീവി ഇല്‍ കാണുന്നത് ആണ്‌ ജീവിതം എന്ന്
    ധരിക്കുന്ന പുതു തലമുറ..തല പെരുക്കുന്ന
    കാഴചകള്‍ തന്നെ..അത് കൊണ്ടു തന്നെ
    ചിന്തകളും അങ്ങനെ ആവണമല്ലോ.....

    ReplyDelete
  14. കൊല്ലേരി ആദ്യമേ നന്ദി അറിയിക്കട്ടെ സന്ദര്‍ശനത്തിനു
    ഇവിടെ ഇത് ആദ്യ വായന, കാരണം തുടക്കക്കാരന്‍
    ആയതു തന്നെ.
    പഴയതും പുതിയതും കൂട്ടിയിണക്കിയുള്ള നല്ലൊരു പോസ്റ്റു
    പലതും കുറിക്കു കൊള്ളുന്നവ തന്നെ.
    വീണ്ടും പോരട്ടെ ഇത്തരം കുറികള്‍, വീണ്ടും വരാം
    കൂടെചേരുന്നു.
    നന്ദി നമസ്കാരം

    ReplyDelete
  15. പോസ്റ്റ് കൊള്ളാമല്ലോ.
    ചാനലുകളിൽ ഒരുപാട് വേണ്ടാതീനങ്ങൾ ഉണ്ട്, ജീവിതത്തിലുള്ളതു പോലെ തന്നെ. പല കാരണങ്ങൾ കൊണ്ട് പലതരം വേണ്ടാതീനങ്ങളും മനുഷ്യർ സഹിയ്ക്കുകയും ചിലപ്പോഴൊക്കെ അവയെ താലോലിയ്ക്കുകയും ചെയ്യുന്നുമുണ്ട്.....
    എല്ലാം ജീവിതത്തിന്റെ നേർപ്പകർപ്പുകൾ. ഈ ബഹളത്തിനിടയിൽ മനുഷ്യത്വം കൈമോശം വരാതെ കഴിഞ്ഞു കൂടുവാനുള്ള കഷ്ടപ്പാടാണ് ഒരു ചാനലും ഒരു പത്രവും പലപ്പോഴും പല ജീവിതങ്ങൾ തന്നെയും കാണിയ്ക്കാത്തത്.
    ഇനിയും എഴുതൂ ഇമ്മാതിരി കുറിപ്പുകൾ.

    ReplyDelete