Wednesday, July 6, 2011

രതിനിര്‍വേദം... ഒരു സോറിക്കുറിപ്പ്‌ ...

ഇതൊരു സോറിക്കുറിപ്പാണ്‌.എനിയ്ക്കറിയാം "രതിനിര്‍വേദം" തീര്‍ച്ചയായും ഞനെഴുതാന്‍ പാടില്ലായിരുന്നു. സോറി....!


ഏറെ തിരക്കുവെച്ചെഴുതി ഒരു പുനര്‍വായനയ്ക്കുപോലും മിനക്കെടാതെ ആവേശത്തോടെ പോസ്റ്റു ചെയ്തു.അതാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌..ആ സമയത്ത്‌ രതിചേച്ചിയും സുഭാഷിണിയും മാത്രമെ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു..അല്ലെങ്കില്‍ ഒരു എഡിറ്റിങ്ങും സെന്‍സറിങ്ങുമൊക്കെ തീര്‍ച്ചയായും നടന്നേനെ..

എന്തൊക്കെയായാലും ഞാനിപ്പോള്‍ സന്തുഷ്ടനാണ്‌.സാധാരണയായി ഒരു പോസ്റ്റിട്ടാല്‍ ശരാശരി അമ്പതോളം പേര്‍ മാത്രം കയറിയിറങ്ങുന്ന എന്റെ ബ്ലോഗില്‍ ഇത്തവണ.! ഏതാണ്ട്‌ ഇരുന്നോറോളം പേര്‍ കയറിക്കഴിഞ്ഞു ഇതുവരെ ,ഇപ്പോഴും ആളനക്കം തുടരുന്നു.കംഗാരുവിന്റെ നാട്ടില്‍ നിന്ന്‌,തൊട്ടടുത്ത ആങ്കര്‍ മില്‍ക്കിന്റെ നാട്ടില്‍ നിന്ന്‌, എന്തിന്‌ ശത്രുരാജ്യമായ പാക്കിസ്ഥാനില്‍ നിന്നുപോലും.! അങ്ങിനെ എനിയ്ക്കറിയാവുന്നതും അറിയാത്തതുമായ ഏതൊക്കയോ നാടുകളില്‍ നിന്നും ആരൊക്കയോ !.ക്ലിന്റന്റേയും മോണിക്കയുടെയും നാട്ടില്‍ നിന്നും പതിവിലും കൂടുതല്‍ സന്ദര്‍ശകരായിരുന്നു ഇത്തവണ..." ആരാ അവള്‌, ഈ രതിചേച്ചി"എന്ന സംശയവുമായി അന്റാര്‍ട്ടിക്കയില്‍ നിന്നും ഒരു പെന്‍ഗ്വീന്‍ വരെ തലപൊക്കി വന്നു.!

അല്ലെങ്കിലും അതങ്ങിനെയല്ലെ,.മലയാള സിനിമയിലെ സംവിധായകരെക്കുറിച്ചോര്‍ക്കുമ്പോള്‍ പി.ചന്ദ്രകുമാറും കെ.എസ്‌.ഗോപാലകൃഷ്ണനുമൊക്കെയല്ലെ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക..പിന്നെയല്ലെ ഭരതനും പദ്‌മരാജനുമൊക്കെ കടന്നു വരു..

"മസാല കിംഗ്‌" അങ്ങിനെ ഒരു പട്ടം എനിയ്ക്കു ചാര്‍ത്തി തന്നു വിദൂരതയിലെവിടെയോ ഇരുന്ന്‌ നാടിനെ സ്വപ്നം കാണുന്ന പാവം ഒരു 'കൊച്ചു' ബ്ലോഗര്‍. ബിലാത്തി മലയാളിയുടെ വാരാന്ത്യത്തിലും ഈ സതീഷ്‌ മേനോന്‍ ആദരിയ്ക്കപ്പെട്ടു..നന്ദി എല്ലാവര്‍ക്കും നന്ദി..

മനസ്സില്‍ തോന്നിയിട്ടും കുറെ ദിവസം എഴുതാതെ വിട്ട വിഷയമായിരുന്നു ഇത്‌..അറിയാമായിരുന്നു എഴുതി തുടങ്ങിയാല്‍ കണ്ട്രോള്‍ പോകുമെന്ന്‌..എത്ര വലിയ തറവാടിയും മാന്യനുമാണെങ്കിലും ഞാനും ഒരു സാധാരണ മനുഷ്യനല്ലെ,..ഇത്തരം വിഷയങ്ങളില്‍ തറവാടികള്‍ക്ക്‌` പൊതുവെ അല്‍പ്പം രസികത്തം കൂടുമെന്നുള്ളത്‌ സ്വാഭാവികമായ ഒരു കാര്യവുമാണല്ലൊ.അല്ലെങ്കില്‍ത്തന്നെ ഈ ഒരു വിഷയം ആര്‍ക്കാണ്‌ രസിക്കാതിരിയ്ക്കുക. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ ജീവജാലകങ്ങള്‍ക്കും ആനന്ദം പകരുന്ന ഏറ്റവും വലിയ ലഹരി തന്നെയല്ലെ ഇത്‌.സൃഷ്ടികര്‍മ്മത്തിനായി തന്ത്രശാലിയായ ദൈവം കണ്ടെത്തിയ സൂത്രം അതല്ലെ കാമസൂത്രം.

ലൈംഗിക വികാരം അങ്ങിനെ ഒരു സംഗതി ഇല്ലായിരുന്നെങ്കില്‍ ലോകം തന്നെ എത്ര നിറംകെട്ടാതാകുമായിരുന്നു.സ്ത്രീ പുരുഷ ബന്ധങ്ങള്‍ വിരസവും നിര്‍ജ്ജീവവുമായ സൗഹൃദങ്ങള്‍ മാത്രമാകുമായിരുന്നു..ഹൃദയം, പ്രണയം,വാലന്റിയന്‍,പൂവാലന്‍ കാമം, പീഡനം അങ്ങിനെ എത്രയെത്ര വാക്കുകള്‍ അര്‍ത്ഥശൂന്യമാകുമായിരുന്നു.വൃശ്ചികക്കാറ്റിന്റെ കുസൃതിയിലെ കുളിരുള്‍ക്കൊള്ളാനാവാതെ നിശ്ചലമാകുമായിരുന്നു കാമ്പസിലെ പൂമരങ്ങള്‍. മാമരങ്ങള്‍,ആല്‍മരങ്ങള്‍.പോലും...പാദസ്പര്‍ശമേല്‍ക്കാതെ 'ഊട്ടി'യിലേയ്ക്കുള്ള ഒറ്റയടിപ്പാതകള്‍ പുല്ലുമൂടി അപ്രത്യക്ഷമാകുമായിരുന്നു..ഭൂമിയുടെ സ്പന്ദനത്തിലെ പോലും സംഗീതത്തിന്റെ അംശം നിലച്ചുപോകുമായിരുന്നു..പാടാത്ത കുയിലുകള്‍,പീലിവിരിച്ചാടാത്ത മയിലുകള്‍..മധു നുകരാന്‍ അണയാത്ത വണ്ടുകള്‍..വിടരാന്‍ മറന്നു നില്‍ക്കുന്ന പൂമൊട്ടുകള്‍...ആനയും അമ്പാരിയുമില്ലാതെ, മേളക്കൊഴുമില്ലാതെ അര്‍ത്ഥശൂന്യമാകുന്ന താരോല്‍സവങ്ങള്‍..വാണിഭം നടക്കാത്ത നിരാശയില്‍ വറ്റിവരണ്ടുപോയ ഐസ്‌ ക്രീം കപ്പുകളെ നോക്കി നെടുവീര്‍പ്പോടെ ഷട്ടറിടുന്ന ഐസ്‌ ക്രീം പാര്‍ലറുടമകള്‍..മാനാഭിമാനങ്ങള്‍ അളിയന്മാര്‍ക്കു പണയം വെയ്ക്കാതെ തലയുയര്‍ത്തി പിടിച്ചു ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നേതാക്കന്മാര്‍.! ഓര്‍ത്തുനോക്കിയാല്‍ ഇങ്ങിനെ എത്രയെത്ര മാറ്റങ്ങള്‍.! പറയുമ്പോള്‍ ഇതൊരു ഇക്കിളി-പൈങ്കിളി വിഷയം മാത്രമാണ്‌..പക്ഷെ വിഷയത്തിന്റെ പ്രസക്തി..!.ആ വികാരം ഇല്ലാതാകുന്ന ലോകത്തിന്റെ അവസ്ഥ..! ഏറ്റവും വലിയ ദുരന്തം തന്നെയായിമാറും അത്‌.

ഇണചേരല്‍ സന്താനോല്‍പ്പാദനത്തിനെ വേണ്ടി മാത്രമുള്ള വിരസമായ പ്രക്രിയായി മാറുമായിരുന്നു..സന്താനോല്‍പ്പാദനം നിയമം വഴി കര്‍ശനമായി നടപ്പാക്കേണ്ടിവരുമായിരുന്നു അല്ലെ ?..അല്ലാണ്ട്‌ പിന്നെ, പകലന്തിയോളം എല്ലു മുറിയെ പണിയെടുത്തിട്ട്‌ ഇത്തരമൊരു അഭ്യാസപ്രകടനത്തിന്‌ ബുദ്ധിയും ബോധവുമുള്ള ആരെങ്കിലും മുതിരുമോ.

"ഒന്നു കിടന്നുറങ്ങു പെണ്ണെ, വേറെ പണിയൊന്നുമില്ലെ നിനക്ക്‌,..പിള്ളേര്‌!,യോഗുമുണ്ടെങ്കില്‍ ഉണ്ടാകും, അതിനൊക്കെ ഇനിയും കാലമുണ്ടെടി" എന്നും പറഞ്ഞ്‌ ആവശ്യത്തിന്‌ പെഗ്ഗടിച്ച്‌,വയറു നിറയെ ഫുഡടിച്ച്‌ സ്വസ്ഥമായി ഉറങ്ങുമായിരുന്നു ഈ ലോകത്ത്‌,.ആണായി പിറന്ന ഏതൊരുത്തനും..

"വൈകീട്ടെന്താ പരിപാടി".എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സിമ്പിളാവുമായിരുന്നു.അനുരാഗവിലോചനനായി,അതിലേറേ മോഹിതനായി മുന്തിരിത്തോപ്പുകളില്‍ നിന്നും മുന്തിരിത്തോപ്പുകളിലേയ്ക്ക്‌ പറന്നു നടക്കുന്ന സൂപ്പര്‍ താരത്തിന്റെ കാര്യത്തില്‍ പോലും.

പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്‌.. ഒട്ടും അതിശയോക്തിയില്ല.. എല്ലാവര്‍ക്കും അറിയാം അത്‌. പക്ഷെ,..? ഇത്രയും പരിപാവനവും ദൈവീകവും ലോകത്തിന്റെ നിലനില്‍പ്പിനുത്തന്നെ അനിവാര്യവുമായ ഈ ഒരു വിഷയം അടിസ്ഥാനമാക്കി ആരെങ്കിലും എന്തെങ്കിലും പരസ്യമായി പറഞ്ഞാല്‍,എഴുതിയാല്‍ നമ്മുടെ നെറ്റി ചുളിയും. "വേണ്ടായിരുന്നു ചേട്ടാ." എന്നാരും അറിയാതെ പറഞ്ഞുപോകും.

തിരക്കുള്ള ബസ്സിന്റെ പിന്‍വാതിലൂടെ കയറി തിരക്കിനിടയിലൂടെ ഒരു നീര്‍ക്കോലിയെപോലെ ഇഴഞ്ഞുനീങ്ങി ഫ്രണ്ടിലെത്തി കൊച്ചു കലാപരിപാടികള്‍ നടത്തി സുഖിച്ചും സുഖിപ്പിച്ചും ഒടുവില്‍ വണ്ടി "സ്വരാജ്‌റൗണ്ടിലെത്തുമ്പോള്‍" കിട്ടാവുന്നവരയൊക്കെ ഒന്നുകൂടി തട്ടിമുട്ടി ഫ്രണ്ട്‌ ഡോറിലൂടെ തിരക്കുവെച്ചിറങ്ങിപോയി അഞ്ചുവര്‍ഷം സുഖിച്ചുപഠിച്ച്‌ ബിരുദം നേടിയവന്‍ വരെ ആ പഴയ കാലമൊക്കെ മറന്നു പറയും. "വേണ്ടായിരുന്നു ചേട്ടാ, ഇത്രയും ഓപ്പനായി എഴുതേണ്ടായിരുന്നു."

ഈ സദാചാരബോധം,കാപട്യം നിറഞ്ഞതാണെങ്കില്‍പോലും നല്ലതു തന്നെയാണത്‌,അച്ചടക്കമുള്ള കുടുംബബബന്ധങ്ങളുടെ കെട്ടുറപ്പിനു തീര്‍ത്തും അനിവാര്യവും. ലൈംഗിക അച്ചടക്കം നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ തെരുവു നായ്ക്കളെപോലെ അലയുന്ന മനുഷ്യര്‍.അങ്ങിനെയുള്ള നാടുകളും ഉണ്ടാവും അല്ലെ, ഒരു പക്ഷെ.? ഓര്‍ക്കുമ്പോഴെ വെറുപ്പും അറപ്പും തോന്നുന്നു..സത്യത്തില്‍ മഹാഭാഗ്യവന്മാരാണ്‌ നാം.നമ്മുടെ സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ ഇന്നും വ്യക്തവും ശക്തവുമാണ്‌.ഒന്നു ശ്രദ്ധ തെറ്റിയാല്‍ എതു നിമിഷവും ഉടഞ്ഞുപോകാവുന്ന വിലപിടിപ്പുള്ള ഒരു പളുങ്കുപാത്രം പോലെ കരുതലോടെ കാത്തു സൂക്ഷിയ്ക്കേണ്ട ഒന്നാണ്‌ ദാമ്പത്യം എന്ന തിരിച്ചറിവ്‌ എപ്പോഴും ഏതൊരവസരത്തിലും മനസ്സില്‍ കാത്തു സൂക്ഷിയ്ക്കാന്‍ നമുക്കു കഴിയുന്നു. സത്യത്തില്‍ ഇതിനൊക്കെ ആദ്യം നന്ദി പറയേണ്ട മതങ്ങളോടു തന്നെയാണ്‌..മതം, ഭാഷ, സാഹിത്യം, സാമൂഹിക നീതിവ്യവസ്ഥിതികള്‍ ഇവയെല്ലം തമ്മിലുള്ള പാരസ്പര്യത്തില്‍ നിന്നുമല്ലെ സംസ്കാരം ഉടലെടുക്കുന്നത്‌.

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല,. ഒരിയ്ക്കലും അങ്ങിനെ ആയിരുന്നുമില്ല ഇനി ആയിരിയ്ക്കുകയുമില്ല.പക്ഷെ,...? ഇന്നത്തെ സമൂഹത്തില്‍ മതങ്ങളുടെ അവസ്ഥയെന്താണ്‌.പ്രത്യേകിച്ചും മലയാളി സമൂഹത്തില്‍..ആത്മീയവിദ്യാഭ്യാസത്തിന്‌ അവധികൊടുത്ത്‌ ശാസ്ത്രസാങ്കേതികവിദ്യാഭ്യാസരംഗങ്ങളില്‍ തല്‍പ്പരായിരിയ്ക്കുന്നു പലരും.അഞ്ചപ്പം കൊണ്ട്‌ അയ്യായിരങ്ങളെ പോറ്റിയ ദൈവപുത്രന്റെ അത്ഭുതകഥകള്‍ അപ്രസക്തമായി..അഞ്ചു സീറ്റുകള്‍ കൊണ്ടു എങ്ങിനെ കോടികള്‍ സമ്പാദിയ്ക്കാമെന്ന ചിന്തകളാണ്‌ പ്രാര്‍ത്ഥനാമുറികളില്‍പോലും നിറഞ്ഞു നില്‍ക്കുന്നത്‌.ഈശ്വരവിശ്വാസത്തേയും മതത്തിനേയും ക്രിയാത്മകമായി വാണിജ്യവല്‍ക്കരിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു ദൈവപുത്രന്റെ പിന്‍ഗാമികള്‍.

അടുത്തിടെ അന്തരിച്ച ആള്‍ ദൈവത്തിന്റെ അന്തഃപുരത്തില്‍ നിന്നു കണ്ടെത്തിയത്‌ കിലോക്കണക്കിനും സ്വര്‍ണ്ണവും,കോടിക്കണക്കിനു രൂപയും ഒപ്പം വില കൂടിയ കോസമെറ്റിക്സുമാണ്‌.! നമ്മുടെ സ്വയാശ്രയമേധാവികളുടെ അന്തഃപുരങ്ങളും ഒരിയ്ക്കല്‍ ഒരു മിന്നല്‍ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ എന്തായിരിയ്ക്കും അവസ്ഥ..!.നമുക്കൂഹിയ്ക്കാന്‍ കഴിയുന്നതിലുമപ്പുറം എന്തെങ്കിലും കിട്ടിയാല്‍പോലും ഇന്നത്തെ സ്ഥിതിയില്‍ ആരും അമ്പരക്കില്ല .

പക്ഷെ, അത്തരൊമൊരു പരിശോധന..! ആരതു ചെയ്യും,.ഇടതിനു കഴിയുമോ..? വലതിനോ..ഓര്‍ക്കുമ്പോഴെ മുട്ടു വിറയ്ക്കുന്നു അല്ലെ. ശരിയാണ്‌ ആര്‍ക്കും കഴിയില്ല, അതിനുള്ള ചങ്കൂറ്റമുണ്ടാകില്ല,.അത്രയ്ക്കും ശക്തരാണീ മതമേധാവികള്‍.. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടുബാങ്കുകളുടെ താക്കോല്‍ സ്വന്തം തലയിണക്കീഴില്‍ വെച്ചുറങ്ങുന്ന അവര്‍ക്ക്‌ ആരേയാണ്‌ പേടിയ്ക്കാനുള്ളത്‌.? ദൈവത്തിനേയോ.!.പാവം ദൈവങ്ങള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും.മൂന്നു നേരം കൃത്യമായി അര്‍ച്ചനയും പ്രസാദവും നല്‍കി ഒരു മൂലയിലേയ്ക്കൊതുക്കപ്പെട്ട്‌ നിസ്സഹായരായി മാറിയ അവരൊക്കെ നിഷ്ക്രിയരായിട്ട്‌ നാളെത്രയായി.!

വ്യക്തികള്‍, മതങ്ങള്‍ പ്രസ്ഥാനങ്ങള്‍ എല്ലാറ്റിനും കാലികമായ മാറ്റങ്ങള്‍ അനിവാര്യമാണ്‌..പക്ഷെ അതൊരിയ്ക്കലും ഭൗതിക മോഹങ്ങളില്‍ മാത്രം അധിഷ്ഠിതമായിരിയ്ക്കരുത്‌,. പ്രത്യേകിച്ചും മതങ്ങളുടെ കാര്യത്തിലെങ്കിലും..ഇഹലോകത്തിനും പരലോഹത്തിനുമിടയില്‍,കണക്കെടുപ്പിന്റെ ലോകത്തിലെ ഇടനാഴിയില്‍ തൊട്ടപ്പുറത്തെവിടെയോ കത്തിയെരിയുന്ന നരകാഗ്നിയുടെ ചൂടുമേറ്റ്‌ ചിലവഴിയ്ക്കേണ്ടിവരുന്ന വാര്‍ദ്ധക്യത്തിന്റെ ഏകാന്ത ഭയാനക നിമിഷങ്ങളില്‍ ഒരുപാടു ചോദ്യങ്ങളുമുയര്‍ത്തി ഓടിയെത്തി ചുറ്റിലും നിറഞ്ഞുനിന്നു വേട്ടയാടും യൗവനം ഊഞ്ചാലാടിയ നിമിഷങ്ങളില്‍ കശക്കിയുടച്ചു അഗാധതയിലേയ്ക്കു വലിച്ചെറിഞ്ഞ അഭയമില്ലാതെ അലയുന്ന ഒരുപാടാത്മാക്കള്‍..തേച്ചുമാച്ചും വലിച്ചുനീട്ടിയും ഒരു മനുഷ്യകോടതിയും വിധിയ്ക്കാതെ പോകുന്ന ശിക്ഷകള്‍ സ്വന്തം മനഃസാക്ഷിതന്നെ വിധിയ്ക്കുന്ന നിമിഷങ്ങളായിരിയ്ക്കും അത്‌..!

ഓര്‍ക്കില്ല ആരും അതിവിദൂരമല്ലാത്ത ആ ദിനങ്ങളെക്കുറിച്ച്‌,.വെട്ടിപ്പിടിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കും ഒന്നും ഓര്‍ക്കാന്‍ നേരമുണ്ടാവില്ല,.ദൈവസന്നിധിയോടു ചേര്‍ന്നു നില്‍ക്കുന്നുവെന്നവകാശപ്പെടുന്നവര്‍ക്കു പോലും സാധിയ്ക്കുന്നില്ല, പിന്നെയല്ലെ നമ്മള്‍ സാധാരണക്കാര്‍ക്ക്‌.ധര്‍മ്മാധര്‍മ്മങ്ങള്‍,പാപപുണ്യങ്ങള്‍.അത്തരം ചിന്തകളെല്ലാം മായുന്ന മനസ്സുകളില്‍ ഭയാനകമാം വിധം ആര്‍ത്തിയും ആസക്തിയും നിറഞ്ഞിരിയ്ക്കുന്നു..

"സരസ്വതിദേവിയെ ആരാധിച്ചും ഉപാസിച്ചും അനുഗ്രഹം വാങ്ങിയാല്‍ പിന്നെ ലക്ഷ്മിദേവി,പാര്‍വ്വതിദേവി അങ്ങിനെ എല്ല ദേവിമാരുടെയും അനുഗ്രഹം ഒന്നിനുപുറകെ ഒന്നായി താനെ വന്നുക്കൊളും."പണ്ട്‌ ഞാന്‍ സ്കൂളില്‍ പഠിച്ചുരുന്ന കാലത്ത്‌ അമ്മ എപ്പോഴും പറയുമായിരുന്നു...നന്നായി പഠിച്ചാല്‍ സമ്പത്തും, നല്ല ദാമ്പത്യവും അങ്ങിനെ എല്ലാ സൗഭാഗ്യങ്ങളും കൈവരിയ്ക്കാന്‍ കഴിയുമെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്‌.

ഇന്ന്‌ കീശ നിറയെ ലക്ഷ്മിദേവിയുടെ അനുഗ്രഹവുമായി പോയാലെ സരസ്വതി ക്ഷേത്രത്തിന്റെ പടിവാതില്‍ കടക്കാന്‍ അനുമതിപോലും ലഭിക്കു എന്ന അവസ്ഥയായി...കാലം ഒരുപാടു മാറിപോയി...മകന്‌ സീറ്റുറപ്പിയ്ക്കാനായി സ്യൂട്ട്‌കേസു നിറയെ നോട്ടുകെട്ടുകളുമായി ലേലം വിളിയില്‍ പങ്കെടുക്കാന്‍ പോകുന്ന അച്ഛന്‌ കൗമാരപ്രായത്തിലുള്ള തന്റെ മകന്റെ മനസ്സിലേയ്ക്ക്‌ എന്തു സന്ദേശമാണ്‌ പകര്‍ന്നു നല്‍കാനുണ്ടാകുക. അവന്റെ മനസ്സില്‍ വിദ്യയുടെ ദേവതയ്ക്ക്‌ എന്തു സ്ഥാനമാണുണ്ടാകുക..നാളെ പഠിച്ചിറങ്ങി വരുന്ന അവനില്‍ നിന്നും എന്തു നന്മയാണ്‌ സമൂഹത്തിനു പ്രതീക്ഷിയ്ക്കാന്‍ കഴിയുക.

അപ്പോഴും ഒന്നുമറിയാത്തതുപോലെ നാം വിലപിയ്ക്കും."എന്തുപറ്റി നമ്മുടെ കുട്ടികള്‍ക്ക്‌?.. സമൂഹത്തിന്‌.?..കലികാലം അല്ലാതെന്താ..!!"അതിനും ന്യായീകരണം കണ്ടെത്തും നമ്മള്‍.

ടോട്ടല്‍ ഫോര്‍, മണിചെയിന്‍.കള്ളപ്പണം ഒതുക്കാനുള്ള സ്വിസ്‌ബാങ്കിന്റെ കുന്നംകുളം മോഡല്‍ ഡ്യൂപ്ലിക്കേറ്റുകള്‍ മാത്രമല്ലെ ഇത്തരം ഇടപാടുകള്‍..രാഷ്ട്രീയ വമ്പന്‍മാര്‍ക്കും അവരുടെ അനുചരന്‍മാര്‍ക്കും മാത്രമല്ലെ നേരിട്ടു സ്വിസ്‌ബാങ്കിലൊക്കെ നിക്ഷേപിയ്ക്കാന്‍ കഴിയു.ഇടത്തരം കള്ളപ്പണക്കാര്‍ക്കും തങ്ങളുടെ സമ്പാദ്യമൊതുക്കാനും പെരുപ്പിയ്ക്കാനുമുള്ള എളുപ്പമാര്‍ഗങ്ങളായതുകൊണ്ടു മാത്രമല്ലെ ഇത്തരം സംരംഭങ്ങള്‍ ജനപ്രീതി പിടിച്ചു പറ്റുന്നത്‌..അവിടെയും കോടികളുടെ നിക്ഷേപം നഷ്ടപ്പെട്ടുവെന്നു വിലപിയ്ക്കുന്ന ചില"പാവം" കോടീശ്വരന്‍മാര്‍..! സത്യത്തില്‍ അവരുടെ ആസ്തികളെക്കുറിച്ചല്ലെ ആദ്യം അന്വേഷണം നടത്തേണ്ടത്‌.

ആരോടു ചോദിയ്ക്കാന്‍ ?.ഒരുപാടു പേരുടെ പാര്‍പ്പിടമോഹങ്ങളെ കണ്ണീര്‍ക്കടലിലാഴ്ത്തിയ ആപ്പിള്‍ കച്ചവടക്കാര്‍ മാധ്യമകോമരങ്ങളുടെ വെളിപാടുകളില്‍ വെറും സമ്പത്തിക തിരുമറിക്കാര്‍ മാത്രം.

കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ വേണ്ടി, അല്ലറ ചില്ലറ മോക്ഷണം നടത്തുന്നുവനും,.കുറച്ചുകൂടി വിപുലമായ രീതിയില്‍ പട്ടാപകല്‍ വീടുകളില്‍ അതിക്രമിച്ചു കയറി അഞ്ചോ പത്തോ പവന്‍ അടിച്ചു മാറ്റുന്നവനും മാത്രമെ സമൂഹത്തിന്റെ കണ്ണില്‍ കള്ളനും തെമ്മാടിയുമാകുന്നുള്ളു. മറ്റെല്ലാവരും സാങ്കേതിക കാരണങ്ങളാല്‍ ഒരിയ്ക്കലും അവസാനിയ്ക്കാതെ നീണ്ടുപോകുന്ന അന്വേഷണം നേരിടുന്ന, മാന്യത നഷ്ടപ്പെടാത്ത സാമ്പത്തിക ഇടപാടുകാര്‍ മാത്രം!.

അമ്മയുടെ മുലപ്പാലിനു സമാനം ഭൂമിദേവി തന്റെ മക്കളുടെ ഓജസ്സിനും വളര്‍ച്ചയ്ക്കും ഊര്‍ജം പകരാന്‍ കനിഞ്ഞുചുരത്തുന്ന എണ്ണത്തുള്ളികള്‍ വിറ്റ്‌ കൊള്ളലാഭം കൊയ്യാന്‍ വമ്പന്‍ സ്രാവുകള്‍ക്ക്‌ മൗനാനുവാദം നല്‍കുന്നു ഭരണാധികാരികളുടെ നാടാണിത്‌.

ഒന്നോര്‍ത്തുനോക്കു ന്യൂനപകഷമോ,ഭൂരിപക്ഷമോ എന്ന വ്യത്യാസമില്ലാതെ ഓരോ ആരാധനാലയങ്ങളുടെയും നിലവറകളും അനുബന്ധ സ്വയാശ്രയ കലവറകളും പരിശോധിച്ചു സമ്പത്തുകള്‍ പുറത്തെടുത്താല്‍ ഒരുപക്ഷെ സ്വിസ്സ്‌ ബാങ്കിനു പോലും അതിനു മുമ്പില്‍ തലകുനിയ്ക്കേണ്ടി വരും..!

എന്നിട്ടെന്തിനാ അല്ലെ.? രാഷ്ട്രീയ രാജമാര്‍ക്ക്‌ ഭംഗിയായി പങ്കുവെച്ചെടുക്കാനോ.?.

കൃഷ്ണനും,കൃസ്തുവും ബാപ്പുജിയും അനുദിനം ഒളിയമ്പേറ്റും, കുരിശിലേറ്റപ്പെട്ടും, വെടിയുണ്ടയേറ്റും ദയനീയ മരണം വരിയ്ക്കുന്നു ഈ നാട്ടില്‍.

"അച്ഛനും അമ്മയ്ക്കും ചേട്ടനും ഇഷ്ടമാണെങ്കില്‍ എനിയ്ക്കും സമ്മതമാണ്‌ ഈ ലോകപാലനെ വരിച്ച്‌ അവന്റെ പരിധിയില്‍ വരാന്‍." നാണിച്ചു കുനിഞ്ഞ ശിരസ്സുമായി പത്രക്കാരോടു മനസ്സമ്മതം നടത്തുന്ന ഒരു ഭരണത്തലവന്റെ നാട്ടില്‍ ഇതല്ല, ഇതിലപ്പുറവും നടന്നില്ലങ്കിലല്ലെ അത്ഭുതപ്പെടേണ്ടതുള്ളു..!.

എന്റെ ഒരു കാര്യം നോക്കണെ..രതിനിര്‍വേദത്തിനു സോറിക്കുറിപ്പെഴുതി തുടങ്ങിയ ഞാന്‍ കാടുകയറി, കാടുകയറി എവിടെ വരെ എത്തി !.

ഏഴരശ്ശനിയാണെനിയ്ക്ക്‌.ധനനഷ്ടവും, മാനാഹാനിയും ഫലം.അത്യാവശ്യം അതിമോഹവും പൊങ്ങച്ചവുമുള്ള ഒരു പ്രവാസിയാണ്‌ ഈ ഞാനും.ആപ്പിളിലോ മണിചെയിനിലൊ കുടുങ്ങാനുള്ള പ്രാപ്തിയൊന്നുമില്ലെങ്കിലും കൊക്കിനൊതുങ്ങാവുന്ന പ്രലോഭനങ്ങളൊക്കെ കൊത്തിനോക്കി ചുണ്ടു മുറിഞ്ഞ അനുഭവങ്ങള്‍ എനിയ്ക്കുമുണ്ടായിട്ടുണ്ട്‌.

പിന്നെ മാനഹാനി.?.രതിചേച്ചിയേയും സുഭാഷിണിയേയും തറവാട്ടു മുറ്റത്ത്‌ കയറ്റിയതോടെ അതും പൂര്‍ത്തിയായി.എന്നാലും അത്‌ അവിടംകൊണ്ടു തീര്‍ന്നല്ലൊ ആ യോഗം.! പറവൂര്‍ വാണിഭക്കാലത്തും മറ്റുമായിരുന്നു എന്റെ വെക്കേഷനെങ്കിലോ.?. തൊട്ടടുത്ത ദേശം..പ്രലോഭനങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ലോലഹൃദയന്‍,സൗന്ദര്യാരാധകന്‍-ആസ്വാദകന്‍, ഒപ്പം ശുദ്ധനും നിഷ്ക്കളങ്കനുമായ നാട്ടിന്‍പ്പുറത്തുക്കാരന്‍, ആകെ മൊത്തം നാണക്കേടായേനെ.!.അമ്മയുടെ ഭാഗ്യം, തറവാടിന്റെ സുകൃതം,ഒപ്പം മാളുവിന്റെ പ്രാര്‍ത്ഥനയും.ഈശ്വരന്മാര്‍ കാത്തു..!.

തെസ്‌നി ഭാനുവിനെ പോലെ വീറും വാശിയും തന്റേടവും ആത്മാഭിമാനവുമുള്ള ധൈര്യശാലികളായ മങ്കമാരുടെ എണ്ണം ഒരുപാടു കൂടിയിരിയ്ക്കുന്നു മലയാളക്കരയില്‍..വാക്കിലും നോക്കിലും പ്രവൃത്തിയില്‍ പാവം പുരുഷന്മാര്‍ വല്ലാതെ കരുതലെടുക്കേണ്ടിയിരിയ്ക്കുന്നു!.പിടക്കോഴി കൂവുന്ന കാലം... കലികാലം തന്നെ, അല്ലാതെന്താ..!

ഏതായാലും ഏഴരശ്ശനി തീരുന്നതു വരെ വാക്കുകളിലും പ്രവര്‍ത്തികളിലും കുറേക്കൂടി അച്ചടക്കം പാലിയ്ക്കാന്‍ തീരുമാനിച്ചു ഞാന്‍.

ഇനി റംസാന്റെ പുണ്യനാളുകള്‍. മനസ്സു ശുദ്ധമാക്കി,തറയും മസാലയും ഒഴിവാക്കി,കുലീനവും തറവാടിത്വം നിറഞ്ഞു തുളുമ്പുന്നതുമായ നല്ലൊരു പോസ്റ്റൊരുക്കാന്‍ കഴിയുന്ന ദിവസം മാത്രമെ ഈ ബൂലോകത്ത്‌ എന്റെ തറവാട്ടു മുറ്റത്ത്‌ ഇനി ഞാന്‍ കാലെടുത്തു വെയ്ക്കു, അതിനായി എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും.!

ബൂലോക മുത്തപ്പന്‍മാരാണെ...ബൂലോക കളരിപരമ്പര ദേവീദേവതകളാണെ ഇതു സത്യം...ഇതു സത്യം..സത്യം.

കൊല്ലേരി തറവാടി
06/07/2011

14 comments:

  1. പണം പോയാലും പവ്വറ് വരട്ടെ എന്നുപറയും പോലെ
    തറവാട് കുളം തോണ്ടിയാണേങ്കിലും പെരുമവന്നല്ലോ..

    പിന്നെ
    ‘ബിലാത്തി മലയാളിയുടെ വാരാന്ത്യത്തിലും ഈ സതീഷ്‌ മേനോന്‍ ആദരിയ്ക്കപ്പെട്ടു..നന്ദി എല്ലാവര്‍ക്കും നന്ദി..‘
    ബിലാത്തി മലയാളിയുടെ റോയിട്ടർ പദവി മനസ്സിലായല്ലോ


    ഇതിനൊക്കെ ചിലവ് ചെയ്യണം....
    ചേവലിന്റെ ഓരൊ ഗുണഗണങ്ങളേ..!

    ReplyDelete
  2. കൊല്ലേരി കൈവിട്ടു പോയി എന്ന് കരുതിയതാ... നല്ല കുട്ടിയാകാന്‍ തീരുമാനിച്ചുവല്ലേ?

    ReplyDelete
  3. ആഫ്രിക്കയില്‍ നിന്ന് തുടങ്ങി അന്റാര്‍ട്ടിക്ക വരെയെത്തിയ കുറിപ്പ് വായിച്ച് തല മന്ദിച്ച് ഇരിക്കുകയാണ് ഞാന്‍. എന്തെല്ലാം വിഷയങ്ങളാണ് ഈയൊരു പര്യടനത്തില്‍ വായിക്കാനുള്ളത്? തറവാടിയുടെ പ്രൊഫൈല്‍ എപ്പോഴാണിനി തുടരുക?

    ReplyDelete
  4. എഴുതേണ്ടത് എഴുതേണ്ട സമയത്ത് എഴുതെണ്ടാപോലെ എഴുതണം.
    അത്ര തന്നെ!

    ReplyDelete
  5. എന്ത് സോറി ..

    അതൊന്നും വേണ്ട..
    വെളിപാടുകള്‍
    അസ്സ്ഥാനത് അല്ല, സ്ഥാനത്
    ആണ്‌ വേണ്ടത് ...

    ആശംസകള്‍ ...

    ReplyDelete
  6. കൊല്ലേരിയുടെ ഈ ലേഖനം കണ്ട് സംശയം തോന്നിയതുകൊണ്ട് ഞാന്‍ ഒന്നുകൂടി പഴയ പോസ്റ്റിലെ കമെന്റുകള്‍ നോക്കി. അങ്ങനെയാരും നെറ്റിചുളിച്ച് 'വേണ്ടായിരുന്നു ചേട്ടാ' എന്ന രീതിയില്‍ അഭിപ്രായം എഴുതിയതായി തോന്നിയില്ല. എഴുത്തില്‍ കണ്ട ആ കുസൃതി കമെന്റുകളിലും ആളുകള്‍ പ്രതിഫലിപ്പിച്ചു എന്നേ തോന്നിയുള്ളൂ.

    ഇനി ഈ പോസ്റ്റിനേപ്പറ്റി.

    പണ്ടാരോ പറഞ്ഞിട്ടുണ്ട് - നിയമം ഒരു മാറാല പോലെയാണ്. ചെറിയ ഈച്ചകളെ അത് പിടികൂടും, പക്ഷേ വലിയ വണ്ടുകള്‍ അതിലൂടെ ഇടിച്ചുകയറിപ്പോകും. ഇപ്പോള്‍ വണ്ടുകളുടെ എണ്ണം വല്ലാതെ കൂടി. അവയൊക്കെ പലപ്പോഴായി തകര്‍ത്തുതകര്‍ത്ത് ആ ചിലന്തിവലയുടെ മിക്കയിടങ്ങളിലും വലിയ ദ്വാരങ്ങള്‍ വീഴ്ത്തിക്കഴിഞ്ഞു.അതിലൂടെ ഇപ്പോള്‍ ഈച്ചകള്‍ പോലും നിര്‍ബാധം സഞ്ചരിക്കുന്നു. വല എപ്പോഴും നെയ്തുകൊണ്ടിരിക്കാന്‍ ചിലന്തിക്കും മനസ്സില്ലാതായിരിക്കുന്നു. അതാണീക്കാണുന്നതെല്ലാം ....

    ReplyDelete
  7. ഒന്നു പറഞ്ഞോട്ടെ, കൊല്ലേരി ആളു തറവാടി തന്നെ.ഒരു സോറിക്കുറിപ്പില്‍ തുടങ്ങി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു. അതും മടുപ്പില്ലാതെ!.വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല!.അഭിനന്ദനങ്ങള്‍! എല്ലാം മാളുവിന്റെ ഭാഗ്യം, അല്ലാതെന്തു പറയാന്‍.....

    ReplyDelete
  8. ഒരു പാട് കാര്യങ്ങള്‍ ഒറ്റയടിക്ക് അങ്ങ് പറഞ്ഞല്ലോ മാഷെ
    ആശംസകള്‍ ..

    ReplyDelete
  9. പണ്ടാരോ പറഞ്ഞിട്ടുണ്ട് നിയമം ഒരു മാറാല പോലെയാണ്. ചെറിയ ഈച്ചകളെ അത് പിടികൂടും, പക്ഷേ വലിയ വണ്ടുകള്‍ അതിലൂടെ ഇടിച്ചുകയറിപ്പോകും. ഇപ്പോള്‍ വണ്ടുകളുടെ എണ്ണം വല്ലാതെ കൂടി.

    സത്യമാണിത്.

    ReplyDelete
  10. നല്ല ചിന്തകള്‍ . കൊല്ലേരി കൊള്ളാം..

    ReplyDelete
  11. @@
    ഇയാളെന്താ കുമ്പസാരം നടത്തി ബ്ലോഗ്‌ പൂട്ടുകയാണോ!
    അതോ ദുന്യാവുംവിട്ട് മംഗലാപുരത്തേക്ക് പോവുന്നോ!

    താനെഴുത് ഭായീ. സദാ-ചാര പകല്‍ മാന്യന്‍മ്മാരോട് പോകാന്‍ പറ.
    അവന്റെയൊക്കെ മൂക്കിനിടിച്ചു ഉപ്പുമാവുണ്ടാക്കും ഈ കണ്ണൂരാന്‍.

    **

    ReplyDelete
  12. സതീഷ്‌ മേനോനേ നമ്മളെ കൈവിടല്ലേ ........

    ReplyDelete
  13. Nammelem Kai vidalle satheesh moneeeeee
    http://pcprompt.blogspot.com/

    ReplyDelete
  14. വാണിഭം നടക്കാത്ത നിരാശയില്‍ വറ്റിവരണ്ടുപോയ ഐസ്‌ ക്രീം കപ്പുകളെ നോക്കി നെടുവീര്‍പ്പോടെ ഷട്ടറിടുന്ന ഐസ്‌ ക്രീം പാര്‍ലറുടമകള്‍..മാനാഭിമാനങ്ങള്‍ അളിയന്മാര്‍ക്കു പണയം വെയ്ക്കാതെ............

    :) :)

    ReplyDelete