Monday, March 28, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (അഞ്ചാം ഭാഗം)

മഹാനഗരത്തിലേയ്ക്ക്‌...
ബാങ്കുദ്യോഗം,..ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളില്‍ ഒന്നു തന്നെയായിരുന്നു അത്‌...ഏഴാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ തന്ന ചെക്കു മാറാനായി അഞ്ച്‌ കിലോമീറ്റര്‍ നടന്നാണ്‌ ആദ്യമായി ഒറ്റയ്ക്ക്‌ ഒരു ബാങ്കില്‍ പോകുന്നത്‌....ഞാന്‍ പറഞ്ഞിട്ടില്ലെ അതായിരുന്നു അച്ഛന്റെ രീതികള്‍.. കൊച്ചുനാളിലെ ഏതു ലോകത്തേയ്ക്കും തന്റേടത്തോടെ നടന്നു കയറുവാന്‍ മക്കളെ പ്രാപ്തരാകണമെന്ന്‌ അച്ഛനു നിര്‍ബന്ധമായിരുന്നു....ഇന്നത്തെ SBT, അന്ന്‌ ആ ബാങ്കില്‍ന്റെ പേര്‌ മറ്റെന്തൊ ആയിരുന്നു....അച്ഛന്റെ സുഹൃത്ത്‌ തെക്കേതുറവില്‍ രാമന്‍കുട്ടിമേനോന്‍ ആയിരുന്നു അന്നവിടെ മേനേജര്‍..നേര്‍ത്ത ഇരുമ്പുകമ്പിവലകളാല്‍ വേര്‍തിരിയ്ക്കപ്പെട്ട, മുന്‍പരിചയമില്ലാത്ത അദ്ദേഹത്തിന്റെ ക്യാബിനിലേയ്ക്കു നടന്നു കയറി "ഇന്‍ട്രൊഡ്യൂസ്‌" ചെയ്യുമ്പോള്‍ നീണ്ടുവെളുത്തുമെലിഞ്ഞ ആ ഏഴാംക്ലാസ്സുകാരന്‍ വല്ലാതെ വിരണ്ടിരുന്നു.

ആറടി നീളം, അതിനൊത്ത തടി, തൂവെള്ള നിറം,കുമ്പളങ്ങ തോല്‍ക്കും വിധം നരച്ച ഭംഗിയായി വെട്ടിയൊതുക്കിയ കട്ടിയുള്ള തലമുടി, നീലം മുക്കിയുണക്കി വടിപോലെ തേച്ചെടുത്ത വെള്ള ഖദര്‍ മുണ്ട്‌,ഷര്‍ട്ട്‌. മുറുക്കാന്‍ നിറമുള്ള നിഷ്കളങ്കപുഞ്ചിരിയുടെ ചാരുത..മേശയുടെ ഒരു വശത്ത്‌ ഒതുക്കിവെച്ചിരിയ്ക്കുന്ന കോളമ്പി.വലിയ കസ്സേരയില്‍ ഭംഗിയായി മടക്കിയിട്ടിരിയ്ക്കുന്ന ടര്‍ക്കി ടവല്‍.ഇന്നും മനസ്സില്‍ നനുത്ത ഓര്‍മ്മകളായി മായാതെ നില്‍ക്കുന്നു ആ മനുഷ്യനും അദ്ദേഹത്തിന്റെ ക്യാബിനും..അടുത്തുള്ള ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വരുത്തി,.ബെല്ലടിച്ച്‌ പ്യൂണിനെ വരുത്തി ചെക്കുമാറി കാശു കവറിലാക്കി മടക്കി പോക്കറ്റില്‍വെച്ചു തന്നു."സൂക്ഷിച്ചു കൊണ്ടുപോണെ മോനെ. നന്നായി പഠിയ്ക്കുന്നുണ്ടല്ലോ അല്ലെ അച്ഛനെ പ്രത്യേകം അന്വേഷിച്ചതായി പറയണം " വാല്‍സല്യത്തോടെ പുറത്തുതട്ടി കുശലം പറഞ്ഞു, ഉപദേശിച്ചു..

മടങ്ങുമ്പോള്‍ വല്ലാത്ത ത്രില്ലായിരുന്നു എന്റെ കൊച്ചുമനസ്സില്‍ ..ജീവിതത്തില്‍ ആദ്യമായി ഒരു കസേരയോടു മോഹം തോന്നി..ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗം ബാങ്കുദ്യോഗമാണെന്നുറപ്പിച്ചു..പഠിച്ചു വലുതായി ഒരു ബാങ്കു മാനേജരാവുന്നത്‌ സ്വപ്നം കാണുകയായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍..അക്കാലത്തു തന്നെയായിരുന്നു ചേച്ചിയുടെ കല്യാണവും.കനറ ബാങ്കില്‍ വെറും ക്ലാര്‍ക്കു മാത്രമായിരുന്നു അളിയന്റെ ജാടയും പത്രാസും പൊങ്ങച്ചവുമൊക്കെ എന്റെ മോഹങ്ങളെ അരക്കിട്ടുറപ്പിച്ചു..കാത്തലിക്‌ സിറിയന്‍, സൗത്ത്‌ ഇന്ത്യന്‍ ,ധനലക്ഷ്മി,ഫെഡറല്‍,.ചുറ്റുവട്ടത്ത്‌ ഹെഡ്‌ ഓഫീസുകളുള്ള ബാങ്കുകള്‍ ഒരുപാടുണ്ടായിരുന്നു ഒപ്പം ഒന്നു മനസ്സുവെച്ചാല്‍ പുഷ്‌ ചെയ്യാന്‍ പ്രാപ്തിയുണ്ടായിരുന്ന ബന്ധുബലവും...! പക്ഷെ എന്തോ യോഗമില്ലാത്തതുകൊണ്ടാകാം, സേവ പറയാനും, സോപ്പിടാനും കാര്യം നേടാനായി കാലുപിടിയ്ക്കാനും അറിഞ്ഞുകൂടാത്തതുകൊണ്ടാകാം, അല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ വര്‍ക്കു ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗ്യം കൊണ്ടാകാം...! എന്തുകൊണ്ടായാലും ഒന്നും നടന്നില്ല..

ഇന്നും ഉപബോധമനസില്‍ വല്ലപ്പോഴും ഉണര്‍ന്നു നൃത്തം ചെയ്യുന്ന നഷ്ടസ്വപ്നങ്ങള്‍ പ്രതീക്ഷയോടെ കാതോര്‍ത്തു കാത്തിരിയ്ക്കുന്നു ഒരിയ്ക്കലും തയ്യാറാക്കപ്പെടാത്ത ആ അപ്പോയിന്റ്‌മെന്റ്‌ ഓര്‍ഡറുമായി വരുന്ന പോസ്റ്റുമാന്റെ സൈക്കിള്‍ബെല്ലിനായി...

ഒരു NRI ആയി ബാങ്ക്‌ എക്കൗണ്ടിനെക്കുറിച്ചു ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വീടിനു തൊട്ടടുത്തുള്ള ബാങ്കുകളെയെല്ലാം അവഗണിച്ച്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയുള്ള ആ പഴയ SBT ബ്രാഞ്ച്‌തന്നെ ഓര്‍മ്മയിലെത്തി.ഇന്നും വെക്കേഷന്‍നാളുകളില്‍ രണ്ടുമൂന്നു തവണയെങ്കിലും ആ ബാങ്കില്‍ പോകേണ്ടി വരാറുണ്ട്‌,..എപ്പോഴും തിരക്കുള്ള ആ ബ്രാഞ്ചിലെ ക്യൂവില്‍ അവിടുത്തെ ഒരോ ചലനങ്ങളും ക്ഷമയോടെ,അതിലേറെ കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ ഏഴാംക്ലാസ്സുകാരനായി മാറും, സ്വയം മറക്കും..

"ഒരു ATM കാര്‍ഡെടുത്തുകൂടെ, വെറുതെ എന്തിനാ ഈ തിരക്കില്‍ " ആ തിരക്കില്‍ ഒരാളായി വിയര്‍ത്തൊഴുകി കൗണ്ടറിലെത്തുന്ന എന്നോട്‌ ഒരു NRIകാരനു കൊടുക്കുന്ന പരിഗണനയും സഹതാപവും നല്‍കി കൗണ്ടറില്‍ ഇരിയ്ക്കുന്ന കട്ടികണ്ണടയും ചന്ദനക്കുറിയുമിട്ട മാഡത്തിന്റെ ഐശ്വര്യമുള്ള മുഖം ഒരു ചെറുപുഞ്ചിരിയോടെ ചോദിയ്ക്കും..ഒരു മറുപുഞ്ചിരിയില്‍ ഒതുക്കും ഞാനെന്റെ മറുപടി.

അല്ലാതെന്തു പറയാന്‍..അവിടെ ചിലവഴിയ്ക്കുന്ന ഓരോ നിമിഷവും മനസ്സുകൊണ്ട്‌ ഞാന്‍ മറ്റാരോ ആയി മാറുകയാണെന്നോ,.ആ ബാങ്കിലെ ഓരോ കസ്സേരയും ഔദ്യോഗികവളര്‍ച്ചാമോഹങ്ങളില്‍ എനിയ്ക്കു കയറാന്‍ പറ്റാതെപോയ ഏണിപ്പടികളാണെന്നോ,ചില്ലുഗ്ലാസ്സുകളിട്ടലങ്കരിച്ച കാബിന്റെ വാതില്‍ക്കല്‍ ബ്രാഞ്ച്‌ മേനേജര്‍...അനില്‍കുമാര്‍" എന്നെഴുതിവെച്ച ബോര്‍ഡില്‍ അനില്‍കുമാറിനുപകരം എന്റെ പേര്‌ എഴുതിചേര്‍ക്കാന്‍ യോഗമിലാതെപോയെന്നോ .ഇതൊന്നും ആരോടും പറയാന്‍ കഴിയില്ലല്ലൊ,...പറഞ്ഞാല്‍തന്നെ അവര്‍ക്കു മനസ്സിലാവുമോ..മറ്റെന്തെങ്കിലും വിചാരിച്ചാല്‍പോലും അവരെ കുറ്റപ്പെടുത്തന്‍ കഴിയുമോ..!..

അല്ലെങ്കില്‍തന്നെ ഒരു പ്രവാസിയുടെ അതിഭാവുകത്വവും, അതിവൈകാരികതയും നിറഞ്ഞ ഗൃഹാതുരത്വസ്മരണകളെ പുച്ഛത്തോടെ മാത്രമെ സ്വദേശികളായ ബന്ധുക്കളും കൂട്ടുകാരും ശ്രവിയ്ക്കാറുള്ളു.."ജോലിയല്ലാതെ നിനക്കവിടെ വേറെ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ്‌ ഇങ്ങിനെയൊക്കെ ചിന്തിയ്ക്കാന്‍ സമയം കിട്ടുന്നത്‌,.ഇവിടെയാണെങ്കില്‍ നിന്നുതിരിയാന്‍ പോലും സമയമില്ല പിന്നെയല്ലെ നിന്റെ കോപ്പിലെ നൊസ്റ്റാള്‍ജിയ ..!" ഇതായിരിയ്ക്കും പലരുടെയും നിലപാടെന്ന്‌ അനുഭവങ്ങള്‍ സക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പക്ഷെ വെക്കേഷന്‍ രാവുകളിലെ സ്വകാര്യനിമിഷങ്ങളില്‍ ഒരുപാടു മാസങ്ങളിലെ നെടുവീര്‍പ്പുത്തുള്ളികളും സ്നേഹത്തിന്റെ ചൂടും ചൂരുമൊക്കെ നെഞ്ചിലേയ്ക്കു പകര്‍ന്നുനല്‍കി, "ഇനിയെവിടെയ്ക്കും വിടില്ല" എന്നു വാശിപിടിച്ച്‌ ഒരു പൂച്ചക്കുഞ്ഞിന്റെ ഒതുക്കത്തോടെ മാറില്‍ പറ്റിച്ചേര്‍ന്ന്‌ കിടക്കുന്ന നിമിഷങ്ങളില്‍ ഒരുപക്ഷെ പ്രിയതമ ഇതെല്ലാം ക്ഷമയോടെ കേട്ടുവെന്നുവരാം..പക്ഷെ എത്ര ക്ഷമശീലയായാലും, സ്നേഹനിധിയായാലും ഒരു ഭാര്യയോടു പറയാനും പകുത്തുനല്‍കി പങ്കുവെയ്ക്കാനും ഒന്നിച്ചയവിറക്കാനുമുള്ള വിശേഷങ്ങള്‍ക്ക്‌ പരിധിയും പരിമിതിയും ഉണ്ടാകുമല്ലോ ആര്‍ക്കായാലും..!

"കുട്ടേട്ടന്‌ എപ്പോഴും പാസ്റ്റില്‍ ജീവിയ്ക്കാനിഷ്ടം,..എനിയ്ക്കാണെങ്കില്‍ പ്രസന്റിലും, അപ്പു,.അവന്‍ ഇപ്പോഴേ ഫ്യൂച്ചറിലാണ്‌.ഭൂത-ഭാവി-വര്‍ത്തമാനക്കാലങ്ങളുടെ ഈ സമന്വയം തന്നെയായിരിയ്ക്കും നമ്മുടെ സ്നേഹത്തിനും ഐശ്വര്യത്തിനും നിദാനം.,അല്ലെ കുട്ടേട്ടാ..".

"അതുപിന്നെ, കുട്ടേട്ടന്‍ അവിടെ ഒറ്റയ്ക്കായതുകൊണ്ട്‌ അങ്ങിനെ ശീലിച്ചുപോയതല്ലെ മാളു,ഇനി വൈകാതെ നമ്മളൊന്നാകുന്ന നാളുകളില്‍ എന്റെ മാളുവിന്റെ വര്‍ത്തമാനങ്ങളില്‍ മാത്രമല്ലെ കുട്ടേട്ടന്റെ ഓരോ നിമിഷങ്ങളും സജ്ജീവമാകാന്‍ പോകുന്നത്‌."....എന്റെ സ്വരവും ആര്‍ദ്രമായി.ഞാനവളെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു..

മാളുവിന്റെ വാക്കുകളിലെ വിഷാദം എന്റെ ഹൃദയത്തില്‍ അത്രമാത്രം സ്പര്‍ശിച്ചു...ആ മുഖമൊന്നു വാടിയാല്‍, മനസ്സു നൊന്താല്‍ പെട്ടന്നു തിരിച്ചറിയാന്‍ കഴിയുമെനിയ്ക്ക്‌.വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പോയ്‌മറഞ്ഞ്‌ സന്തുഷ്ടിയുടെ പൂനിലാവില്‍ അവളുടെ മുഖം തിളങ്ങുന്നതുവരെ പിന്നെ സ്വസ്ഥത കിട്ടില്ല.

ലാളിച്ചും,സ്നേഹമന്ത്രങ്ങള്‍ ഉരുവിട്ടും അവളുടെ വിടര്‍ന്ന ചെവിയിതളുകള്‍ ഊതിക്കാച്ചി പത്തരമാറ്റു പൊന്നിനു സമാനം പഴുപ്പിച്ചെടുത്ത്‌,അതിന്റ ചൂടിലുണര്‍ന്ന്‌,ഒരു മെയ്യായി ഒരുമയോടെ നൃത്തംചെയ്ത്‌,ഒടുവില്‍ ആ ചൈതന്യത്തില്‍ നിറഞ്ഞാടി,ഉരുകിയൊലിച്ച്‌ വര്‍ത്തമാനനിമിഷങ്ങളെ അവിസ്മരണീയമാക്കി ഒരിയ്ക്കല്‍കൂടി അവളെ നിര്‍വൃതിയുടെ നിറുകയിലെത്തിയ്ക്കാനൊരുങ്ങുകയായിരുന്നു ഞാന്‍...അവളതു തിരിച്ചറിഞ്ഞു..കണ്ണുകളിലെ വിഷാദം തിളക്കത്തിനു വഴിമാറി. ആ സമ്മോഹനനിമിഷങ്ങളില്‍ അടക്കാന്‍ വയ്യാത്ത അഭിനിവേശവുമായി ബെഡ്‌റൂം ലാമ്പ്‌ കൂടുതല്‍ചുവന്നുതുടുത്തു,.വിടര്‍ന്നുവിതുമ്പി,പിന്നെ അസാധാരണമാംവിധം കത്തിജ്വലിച്ചു.

ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു താലോലിച്ചു സുഖം കണ്ടെത്തുക ഒരു ദുഃശ്ശീലമായി മാറിയിരിയ്ക്കുന്നു...പ്രവാസം തുറന്നു വിട്ട "ഭൂതം"മനസ്സിനെ വല്ലാതെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..മതിയാക്കണം ഇത്‌..മാളുവിന്റെ വര്‍ത്തമാനത്തിന്റെ നിനവിലേയ്ക്ക്‌, അപ്പുവിന്റെ വളര്‍ച്ചയുടെ നിറവിലേയ്ക്ക്‌ മടങ്ങിപോകണം.

എഴുതിയെഴുതി നിയന്ത്രണം കൈവിട്ടുപോകുന്നു അല്ലെ,.മനപൂര്‍വ്വമല്ല .ഏകാന്തനിമിഷങ്ങളില്‍ അശാന്തമാകുന്ന മനസ്സ്‌ സ്വസ്ഥതയും സുരക്ഷിതത്വവും തേടി അതിരുകള്‍ കടന്ന്‌ ഭൂതക്കാലത്തിലേയ്ക്കു പലായനം നടത്തുന്ന നിമിഷങ്ങളിലുതിര്‍ന്നു വീഴുന്ന വെറും ജല്‍പ്പനങ്ങളാണ്‌ എന്റെ വാക്കുകളും വരികളുമായി മാറുന്നത്‌,.ശരിയ്ക്കും ഇതൊരു ലഹരിയായി മാറി അമിതമാകാന്‍ തുടങ്ങിരിയ്ക്കുന്നു..അറിയാഞ്ഞിട്ടല്ല..! പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞുകൊണ്ടുതന്നെയല്ലെ ഓരോ പുകയും ആളുകള്‍ അകത്തേക്കെടുക്കുന്നത്‌...! ശീലങ്ങള്‍ അങ്ങിനെയാണ്‌,.ഒരിയ്ക്കല്‍ രുചിയറിഞ്ഞാല്‍ തീര്‍ന്നു..പ്രതേകിച്ചും ചീത്ത ശീലങ്ങള്‍.

മദ്യപാനം,.പ്രാര്‍ത്ഥന.ടി.വി പ്രോഗ്രമുകള്‍.ഇന്റര്‍നെറ്റ്‌ ഇങ്ങിനെ ഏതെങ്കിലുമൊരു ജ്വരത്തിനു പുറകെ മനസ്സര്‍പ്പിച്ചു പായാന്‍ നിര്‍ബന്ധിതരാകുന്നു ഏകാന്തപഥികരായ പാവം പ്രവാസികള്‍..ഒരു തരം രക്ഷപ്പെടലാണത്‌.സംതുലനം കാത്തു സൂക്ഷിയ്ക്കാന്‍ മനസ്സു സ്വയം കണ്ടെത്തുന്ന രക്ഷാമാര്‍ഗങ്ങള്‍..അല്ലെങ്കില്‍ എങ്ങിനെ ഇത്രയും വര്‍ഷങ്ങള്‍ അന്യനാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. അടി തെറ്റിപോകില്ലെ, തകര്‍ന്നു പോകില്ലെ.!

ഓന്നോര്‍ത്തു നോക്കു, സ്വന്തം മണ്ണിനെ മറന്ന്‌, സമൂഹത്തില്‍നിന്നുമാറി, ആവാസവ്യവസ്ഥയില്‍നിന്നും പറന്നകന്ന്‌ ഇത്രയും ദൂരെ, ഇത്രയും കാലം അതിജീവനം നടത്താന്‍ ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവജാലങ്ങള്‍ക്കു കഴിയുമോ.! കുടുംബസമേതം ദേശാന്തരഗമനം നടത്തുന്ന പക്ഷികള്‍ക്കു പോലും.!

ഇവിടെ, വിശാലമായ ഈ മരുഭൂമിയില്‍ ചുവന്ന സ്വെറ്ററുമിട്ട്‌ സൂര്യന്‍ മടിയോടെ വൈകിയുണരുന്ന ശൈത്യകാലപ്രഭാതങ്ങളില്‍ അന്നം തേടി കൂട്ടത്തോടേ അലയുന്ന കടല്‍കാക്കകള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്‌..ഫെബ്രുവരി തീരാറാവുമ്പോള്‍, അന്തരീക്ഷോഷ്മാവ്‌ ഉയരാന്‍ തുടങ്ങുമ്പോള്‍ ആകാശത്തെ ശൂന്യമാക്കികൊണ്ട്‌ തങ്ങളുടെ യഥാര്‍ത്ഥ ആവാസകേന്ദ്രങ്ങള്‍ തേടി ആ പറവകള്‍ തിരിച്ചുപോകും...അപ്പോഴും പോകാനായി സ്വന്തമായി ഒരു തട്ടകവും ഇല്ല എന്ന മട്ടില്‍ തീക്ഷ്ണമാകാന്‍ തുടങ്ങുന്ന വേനലിനെ ശപിച്ചും, മുഖം കറുപ്പിച്ചും സ്വഗതം ചെയ്ത്‌ ഇവിടെ തന്നെ തുടരുന്നു നിസ്സഹായരാണെന്നു സ്വയം നിനയ്ക്കുന്ന പാവം മനുഷ്യര്‍..!

പറവകള്‍ പോലും അന്നന്നത്തെ അപ്പംകൊണ്ട്‌ സുഭിക്ഷമായി ഭക്ഷിയ്ക്കുന്നു, സുഖമായി ഉറങ്ങുന്നു.....ഉണക്ക കുബൂസ്സിലും ദാളുകറിയിലും,പിറുപിറുപ്പിലും അത്താഴമൊതുക്കി, ശേഷിയ്ക്കുന്ന ഭാഗംവയറ്റില്‍ വായു നിറച്ച്‌ ഏമ്പക്കം വിട്ട്‌ ഉറങ്ങാതെ ഉറങ്ങി പാവം മനുഷര്‍ എല്ലാം സ്വരുക്കൂട്ടി വെയ്ക്കാന്‍ ഒരുങ്ങുന്നു.!

എന്തിനുവേണ്ടി,..ആത്യന്തികമായി ചിന്തിച്ചാല്‍ അനുഭവിയ്ക്കാന്‍, വേണ്ട,ഒന്നു രുചിച്ചുനോക്കാന്‍ പോലും യോഗമില്ലാതെ പോകുന്ന ഈ ഭൗതികനേട്ടങ്ങള്‍ ആര്‍ക്കുവേണ്ടി.!

എല്ലാമറിഞ്ഞിട്ടും എന്തെ ഈ ഒരു ശാശ്വത സത്യം മാത്രം തിരിച്ചറിയാതെ പോകുന്നു നമ്മുടെ മനസ്സ്‌.!

പ്രവാസിസമൂഹത്തിന്റെ മാത്രം കഥയല്ലിത്‌.ഫിറ്റായവനു മാത്രമെ സര്‍വൈവ്‌ ചെയ്യാന്‍ കഴിയു എന്ന മന്ത്രം ചെറുപ്പം മുതലെ ഉരുവിട്ട്‌ ഓടിയോടി തളര്‍ന്ന്‌ കൈമോശം വന്ന ആത്മവിശ്വാസം തിരിച്ചുപിടിയ്ക്കാനായി ചുവപ്പും കറുപ്പും ഇടകലര്‍ത്തിയ അന്ധവിശ്വാസത്തിന്റെ ചരടുകള്‍ കെട്ടി ഭദ്രമാക്കിയ കൈത്തണ്ടയില്‍ ലാപ്‌ടോപ്പും പേറി, എല്ലാ മൂല്യങ്ങളും ധാര്‍മികതയും വെടിഞ്ഞ്‌ താഴെ വീണുകിടക്കുന്നവനെ നിര്‍ദ്ദയം ചവിട്ടിമെതിച്ച്‌ ആര്‍ത്തിയുടെയും ആസക്തിയുടെയും പുറകെ പായുന്ന കാര്യത്തില്‍ ഭയാനകാമാംവിധം പരസ്പരം മല്‍സരിച്ചു മുന്നേറുന്നു ആധുനിക മനുഷ്യന്‍ സമൂഹത്തില്‍ നിന്നുമകന്നുപോകുന്നു..ജീവിയ്ക്കാന്‍ മറക്കുന്നു.

ഇല്ല, കാടുകയറി സെന്റിയായി ബോറാക്കുന്നില്ല...നമുക്ക്‌ വീണ്ടും പ്രൊഫെയിലിലേയ്ക്ക്‌ മടങ്ങാം.. നിസ്സഹായനായി കണ്ണീരോടെ വടക്കോട്ടു വണ്ടി കയറിയ ആ പാവം പയ്യന്‍ എവിടെയെത്തി എന്നു തിരക്കാം..

ബോംബേയില്‍ വെല്‍ സെറ്റില്‍ഡ്‌ ആയ അടുത്ത ബന്ധത്തിലുള്ള ഒരു ചേച്ചിയും കുടുംബവും കാത്തു നില്‍ക്കുന്നുണ്ടെന്നറിയാമായിരുന്നു,..പിന്നെ യാത്രയ്ക്കിടയില്‍ മനസ്സും വല്ലാതെ മരവിച്ചുപോയിരുന്നു...അതുകൊണ്ടൊക്കെയായിരിയ്ക്കണം ദീപാവലിയുടെ നിറങ്ങളില്‍ കുളിച്ച്‌,.. ഒക്ടോബറിലെ കൊച്ചുവെളുപ്പാന്‍ക്കാലത്തെ കുളിരില്‍ വിറച്ചുനില്‍ക്കുന്ന ദാദറില്‍ ഒരമ്പരപ്പുംകൂടാതെ തൃശ്ശൂര്‍ ടൗണില്‍ ബസ്സിറങ്ങുന്ന ലാഘവത്തോടെ വലതുകാലുവെച്ച്‌ എനിയ്ക്കിറങ്ങാന്‍ കഴിഞ്ഞത്‌.

"ഏക്‌, ദോ തീന്‍,...ചാര്‍ പാഞ്ച്‌.... ദസ്‌,.. "ഓരോ തെരുവിലും മുക്കിലും മൂലയിലും "തേസാബിലെ" മാധുരിഗാനം അലയിടിയ്ക്കുന്ന കാലം.

ഒറ്റ ദിവസം ദിവസംകൊണ്ട്‌ പത്തുവരെ ഹിന്ദിയില്‍ എണ്ണാന്‍ പഠിച്ചെങ്കിലും എന്നെപോലേ ശുദ്ധഗതിക്കാരാനും പാവത്താനുമായ ഒരു നാട്ടിന്‍പുറത്തുക്കാരന്‍ തറവാടിയ്ക്കു പൊരുത്തപ്പെട്ടുപോകാവുന്ന ചിട്ടകളും രീതികളുമായിരിക്കില്ല ആധുനികതയില്‍ നീരാടിനിന്നിരുന്ന ആ മായലോകത്തിനെന്ന്‌ ഊഹിയ്ക്കാവുന്നതല്ലെ ഉള്ളു....

മാന്യനും,ഏകപത്നിവൃതക്കാരനും നാട്ടിലാകെ അറിയപ്പെടുന്നവനുമായ മര്യാദരാമന്റെ വൃതം ഒരിയ്ക്കലെങ്കിലും മുടക്കിയില്ലെങ്കില്‍ തന്റെ തൊഴില്‍ പൂര്‍ണ്ണത കൈവരില്ലെന്നു കരുതി അതിനായി വാശിയോടെ അനവരതം പ്രയത്നിച്ചു വിജയം നേടുന്ന നിമിഷങ്ങളില്‍ ക്രൂരമായി പുഞ്ചിരിയ്ക്കുന്ന ഗ്രാമയക്ഷി നാട്ടിന്‍പുറത്തുക്കാരി അഭിസാരികയുടെ മനസ്സായിരിയ്ക്കും എല്ലാ മഹാനഗരങ്ങള്‍ക്കും..

ചുരുങ്ങിയ നാളുകള്‍...ഒരിടത്താവളം.അങ്ങിനെ ചുരുക്കം കുറച്ചുവാക്കുകളില്‍ വിവരിയ്ക്കാവുന്ന അനുഭവങ്ങള്‍.അത്രയൊയ്ക്കയെ ബോംബേയെക്കുറിച്ചെനിയ്ക്കു പറയാനുണ്ടാവുമായിരുന്നുള്ളു.. ..എന്നിട്ടും..!

അതുമൊരു നിയോഗമായിരുന്നിരിയ്ക്കാം... എത്ര വേണ്ട എന്ന് കരുതിയാലും നമുക്കായി വിധി കരുതിവെച്ചത്‌ അനുഭവിച്ചല്ലെ പറ്റു.!..നല്ലതായാലും ചീത്തയായാലും..!

അല്ലെങ്കില്‍,തുളസിക്കതിരിന്റെ നൈര്‍മ്മല്യവും,ചെത്തിപ്പൂവിന്റെ വിശുദ്ധിയും,ചെമ്പരത്തിപ്പൂവിന്റെ ശാലീനതയും, മുല്ലമൊട്ടിന്റെ വെണ്‍പുഞ്ചിരിയുമായി നിളാനദിയുടെ കുഞ്ഞോളങ്ങളില്‍ പാദസരങ്ങളാല്‍ അലകളുയര്‍ത്തി കൊതിപ്പിച്ച ആ പാലക്കാടന്‍ ഗ്രാമീണതയുടെ ദുഃഖസ്മൃതികളാല്‍ ആവരണം ചെയ്യപ്പെട്ട എന്റെ മനസ്സിന്റെ വാതായനങ്ങളിലേയ്ക്ക്‌...!.


(തുടരും)
 

കൊല്ലേരി തറവാടി 
28/03/2011