Saturday, June 23, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും.. (അദ്ധ്യായം-നാല്‌)

നാരായണിയമ്മയുടെ മരണം വല്ലാതെ ഉലച്ചുകളഞ്ഞു ഉണ്ണിക്കുട്ടന്റെ മനസ്സിനെ.ഉറങ്ങാന്‍ കഴിഞ്ഞില്ല.കണ്ണടച്ചാല്‍ മനസ്സില്‍ തെളിഞ്ഞുവരുന്ന അവരുടെ മുഖം.ഏതൊരു വന്‍വൃക്ഷവും കടപുഴകി വീഴാവുന്നവിധം ആഞ്ഞടിച്ച പാപാബോധത്തിന്റേയും കുറ്റബോധത്തിന്റേയും കൊടുങ്കാറ്റിനൊപ്പം ചാഞ്ഞും ചെരിഞ്ഞും ഒരുകാറ്റാടി മരത്തിനു സമാനം എങ്ങിനെയോക്കയോ പിടിച്ചുനില്‍ക്കുകയായിരുന്നു അന്ന്‌.
ചേച്ചിയെ കാണാതെ മാറി നടന്നു.നേരില്‍ കാണുന്ന നിമിഷം രണ്ടുപേര്‍ക്കും പരിസരം മറന്ന്‌ നിയന്ത്രണം നഷ്ടപ്പെടുമെന്നവന്‍ ഭയന്നു.മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ചേച്ചിയെ അവരുടെ വീട്ടുകാര്‍ കൂട്ടികൊണ്ടുപോയി.പോകുന്നതിനുമുമ്പ്‌ ഒരിയ്ക്കല്‍ കൂടി അവന്‍ ചേച്ചിയെ കണ്ടു..യാത്ര പറയാനായി അവര്‍ വീട്ടിലേയ്ക്കു വന്നു. ഉണ്ണിക്കുട്ടന്റെ അമ്മയവിടെ ഇല്ലാത്ത സമയം നോക്കി..വല്ലാതെ ക്ഷീണിച്ചു പോയിരുന്നു ചേച്ചി.
-ചേച്ചി പോകുന്നു ഉണ്ണിക്കുട്ടാ..ഇനി ഇവിടെയ്ക്ക്‌ ഒരു തിരിച്ചുവരവുണ്ടാവില്ല,ചേച്ചിയ്ക്കതിനു കഴിയില്ല...എല്ലാം മറക്കണം .അമ്മയുടെ മരണം പോലും.ആ രാത്രി ഒരു ദുഃസ്വപ്നം പോലെ കരുതണം.അതിനെക്കുറിച്ചോര്‍ത്ത്‌ മനസ്സ്‌ വിഷമിപ്പിയ്ക്കരുത്‌.കര്‍മ്മഫലം,വിധി അങ്ങിനെ ആശ്വസ്സിയ്ക്കാനും ആശ്വസിപ്പിയ്ക്കാനും ഒരു പാടു വാക്കുകളില്ലെ.നമുക്ക്‌! -ചേച്ചി ചിരിച്ചു..നിസ്സഹായതയില്‍ പൊതിഞ്ഞ നിറംകെട്ട ചിരി.. "നന്നായി പഠിയ്ക്കണം,എഞ്ചിനിയറാകണം.അതില്‍ മാത്രമായിരിയ്ക്കണം ശ്രദ്ധ.ഇനി ഒരിയ്ക്കലും ചേച്ചിയെ കാണാന്‍ ശ്രമിയ്ക്കരുത്‌ കുഞ്ഞിനേയും...ദാസേട്ടന്റെ കുഞ്ഞാണത്‌..അമ്മയുടെ പേരക്കുട്ടി.ഇനി ചേച്ചിയ്ക്കും അങ്ങിനെയെ വിശ്വസ്സിയ്ക്കാന്‍ പറ്റു..അമ്മയുടെ ആത്മാവിന്‌ ചേച്ചി കൊടുത്ത വാക്കാണത്‌..എല്ലാം ക്ഷമിയ്ക്കാനായി,പൊറുത്തു മാപ്പു തരാനായി.അങ്ങിനെ വാക്കു കൊടുത്തു ചേച്ചി കണ്ണീരോടെ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചതിനു ശേഷമെ കാക്ക ബലിച്ചോറു കൊത്തിയുള്ളു.ആ നിമിഷം അമ്മ ക്ഷമിച്ചു..അല്ലെങ്കിലും അമ്മയ്ക്കതിനെ കഴിയു.അത്രയ്ക്കും പാവമായിരുന്നു അമ്മ..".ഒരു നിമിഷം എന്തൊക്കയോ ഓര്‍ത്തിട്ടന്നപോലെ അവര്‍ വിതുമ്പിനിന്നു."ഉണ്ണിക്കുട്ടന്‍ ചേച്ചിയ്ക്കു വാക്കു തരണം...ഇനി ഒരിയ്ക്കലും കാണില്ലെന്ന്‌ ചേച്ചിയേയും കുഞ്ഞിനേയും.".യാചനയുടെ സ്വരമായിരുന്നു അത്‌..സങ്കടം കടിച്ചമര്‍ത്തുകയായിരുന്നു ചേച്ചി അപ്പോള്‍.
വാക്കു കൊടുത്തു.യാത്രപോലും പറയാനാവാതെ തളര്‍ന്നിറങ്ങി പോകുന്ന അവരെ കണ്ണീരോടെ നോക്കി നിന്നു.എപ്പോഴും ചേച്ചിയെ അനുസരിയ്ക്കാനല്ലെ പഠിച്ചിട്ടുള്ളു.അനുസരിച്ചു.അവസാന കൂടിക്കാഴ്ച തന്നെയായിരുന്നു അത്‌.പിന്നീടൊരിയ്ക്കലും കാണാന്‍ ശ്രമിച്ചില്ല .വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിയ്ക്കുന്നു.രണ്ടു വ്യാഴവട്ടക്കാലത്തിനുമപ്പുറം..!

പരീക്ഷയുടെ നാളുകള്‍.മനസ്സിരുത്തി ഒന്നും പഠിയ്ക്കാന്‍ കഴിഞ്ഞില്ല..എഞ്ചീനിയറായില്ല.സയന്‍സ്‌ കോമേര്‍സിനു വഴിമാറി.ഒറ്റയാനായിരുന്നു എന്നും കലാലയത്തില്‍.കൂട്ടുകാരുടെ ചാപല്യങ്ങള്‍ക്കൊപ്പം ചാഞ്ചാടിനടക്കാന്‍ ഒരിയ്ക്കലും കഴിഞ്ഞില്ല..യൗവനത്തില്‍ അനുഭവിയ്ക്കേണ്ടതും അതിനുമപ്പുറവും കൗമാരത്തിലെ അനുഭവിച്ചു തീര്‍ത്തതിനാലാവാം തീര്‍ത്തും വ്യത്യസ്ഥനാവുകയായിരുന്നു കോളേജില്‍ ഡിഗ്രി നാളുകളില്‍.എല്ലാറ്റിനോടും വൈരാഗ്യഭാവം,വിരക്തി,വിഷാദമായിരുന്നു സ്ഥായീഭാവം,നിശ്ശബ്ദതയായിരുന്നു മുഖമുദ്ര.കുറ്റിതാടിയിലൊളിപ്പിച്ചു മുഖത്തെ എല്ലാ രസങ്ങളും..ലൈബ്രറിയിലെ പുസ്തകങ്ങള്‍ ആയിരുന്നു പ്രധാന കൂട്ടുകാര്‍.ചരിത്രം, ആത്മീയം,രാഷ്ട്രീയം,പൊതുവിജ്ഞാനം.അതിരുകളില്ലാതെ അക്ഷരങ്ങളുടെ ലോകത്തിലൂടെയുള്ള അനന്തമായ യാത്ര,ചുറ്റുപാടുകളില്‍ നിന്നും ഒരുതരം ഒളിച്ചോട്ടമായിരുന്നു അത്‌.സിലബസില്‍ മാത്രമൊതുങ്ങിയില്ല പഠനം.എന്നിട്ടും ബീകോമും എംകോമും നല്ല നിലയില്‍ പാസ്സായി.സി.ഏ ഇന്ററും...പിന്നെ എന്തോ പെട്ടന്ന്‌ എല്ലാറ്റിനോടും വിരക്തി തോന്നി..നാടു മടുത്തു. വേരുകളില്ലായിരുന്നു..അമ്മയൊഴികെ ആരോടും കടപ്പാടുമില്ലായിരുന്നു..."അരുത്‌ പോകരുത്‌ എന്ന്‌ കണ്ണീരോടെ പറയാന്‍ മറ്റൊരു പെണ്‍മുഖവുമായും സൗഹൃദം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞില്ല അന്നാളുകളില്‍.അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു.

മലവെള്ളത്തില്‍ എങ്ങോട്ടെന്നറിയാതെ ഒഴുകിപോകുന്ന പൊങ്ങുതടിപോലെ ജീവിതം ചെന്നെത്തിയ മഹനഗരത്തിന്റെ അതിവേഗവുമായി പൊരുത്തപ്പെട്ട്‌ ബഹുദൂരം മുന്നേറാന്‍ കഴിയില്ലെന്ന്‌ വൈകാതെ മനസ്സിലായി..കാലവഷം പെയ്തിറങ്ങി മുണ്ടകന്‍പാടങ്ങളായി മാറുന്ന പാളങ്ങളില്‍ ഇലട്രിക്‍ട്രെയിനുകള്‍ നിശ്ചലമായി നഗരം പകച്ചു നിന്ന ഒരു ജൂലായ്‌ മാസത്തിലൊരുനാള്‍ മടുപ്പിന്റെ മലവെള്ളപ്പാച്ചലില്‍ മലീമസമായി അലങ്കോലപ്പെടാന്‍ തുടങ്ങിയ മനസ്സില്‍ പൊന്‍വെയില്‍നാളത്തിന്റെ തിളക്കവുമായി വിസ വന്നു. മരുഭൂമിയിലേക്കുള്ള വിസ.
പച്ചപുതച്ചു കിടക്കുന്ന കൊച്ചു മണല്‍നഗരം ഒരു മരുപ്രദേശമാണെന്ന്‌ വിശ്വസ്സിയ്ക്കാനെ കഴിഞ്ഞില്ല. ആദ്യ കാഴ്ചയില്‍തന്നെ വല്ലാത്ത അടുപ്പം തോന്നി.ഇതാണ്‌ നിന്റെ തട്ടകം മനസ്സ്‌ മന്ത്രിച്ചു.ആ തോന്നല്‍ സത്യമാകുകയായിരുന്നു..പുതിയ ഒരു കമ്പനി.അവരുടെ ഹെഡ്‌ ഓഫീസില്‍ എക്കൗണ്ടന്റ്‌ ആയി തുടക്കം.വളര്‍ന്നു കമ്പനിയും ഒപ്പം താനും. തലപ്പത്തുത്തന്നെ നിലയുറപ്പിച്ചു.എത്ര ഗഹനമായ വിഷയങ്ങളും ലളിതമായി അവതരിപ്പിച്ച്‌ മലയാളി പ്രവാസസദസുകളില്‍ ശ്രദ്ധ നേടാന്‍ ആദ്യകാല വായനാനുഭവങ്ങള്‍ തുണയായി.എല്ലാ തലങ്ങളിലും ഈ ഭാഗ്യനഗരത്തില്‍ ജീവിതം സമ്പന്നമാകുകയായിരുന്നു.എല്ലാറ്റിനും കൂട്ടായി അമ്മുവും കൂടെ കൂടിയപ്പോള്‍ ജീവിതം തീര്‍ത്തും സനാഥമായി.
ആദ്യ വെക്കേഷനില്‍ത്തന്നെ വിവാഹം.അമ്മയുടെ നിര്‍ബന്ധം, മകന്റെ കണ്ണുകളിലെ സ്ഥായിയായ വിഷാദഭാവത്തിന്റെ കാരണം എന്തെന്നറിയാതെ വര്‍ഷങ്ങളായി തപിയ്ക്കുന്ന അമ്മയുടെ മനസ്സ്‌ കണ്ടെത്തിയ പരിഹാരമായിരുന്നു കല്യാണം.അമ്മാവന്റെ മകളായിരുന്നു അമ്മു.മുറപ്പെണ്ണാണെങ്കിലും അങ്ങിനെ ഒരു സാധ്യത സ്വപ്നത്തില്‍പോലും ഇല്ലായിരുന്നു..ധനികനായ അമ്മാവന്‍ എന്നും അന്യനായിരുന്നു.ദൂരെ അമ്മായിയുടെ വീട്ടിലായിരുന്നു താമസം.അറിയാത്ത ബിസ്സിനസ്സുകളില്‍ ചെന്നുപെട്ട്‌ എപ്പോഴോ ക്ഷയിച്ചു.മരുമകന്‍ യോഗ്യനായി.അമ്മയ്ക്ക്‌ അമ്മാവനെ ജീവനായിരുന്നു.എല്ലാം അമ്മയുടെ ഇഷ്ടം.എതിരു പറഞ്ഞില്ല.ശൂന്യമായ മനസ്സില്‍ വ്യക്തമായ ഒരു താല്‍പ്പര്യവുമില്ലായിരുന്നു എന്നതായിരുന്നു സത്യം.

സതിചേച്ചിയെ മനനം ചെയ്തുശീലിച്ച കണ്ണുകള്‍ക്ക്‌ മുമ്പില്‍ ഒരു കൊച്ചുപെണ്ണു മാത്രമായിരുന്നു ആദ്യദര്‍ശനത്തില്‍ അമ്മു.മുല്ലപ്പൂസൗരഭ്യം വഴിഞ്ഞൊഴുകുന്ന അമ്മുവിന്റെ സാന്നിദ്ധ്യം വര്‍ഷങ്ങളായി സ്ത്രീസ്പര്‍ശം ഏല്‍ക്കാതെ ഐശ്വര്യംകെട്ടുകിടന്നിരുന്ന മനസ്സിലെ ഹോമകുണ്ഡത്തില്‍ തൃഷ്ണകളുടെ ചമതയിലേയ്ക്ക്‌ വന്യമായ ആവേശത്തോടെ എത്രപെട്ടന്നാണ്‌ പ്രണയാഗ്നി പടര്‍ത്തുന്നതെന്ന്‌ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.കരുതലോടെ ചാരുതയോടെ മെരുക്കിയെടുത്ത്‌ തഴുകിയുണര്‍ത്തി ഒരുക്കിയെടുത്ത്‌ ചടുലചലനങ്ങളുമായി മാന്ത്രികലോകത്തിലെ അത്ഭുതനിമിഷങ്ങളിലേയ്ക്ക്‌ ആദ്യരാവില്‍ത്തന്നെ അമ്മുവിനെ ആവാഹിച്ചെടുക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.
രാവുകളുടെ സുകൃതത്തില്‍ പകലുകള്‍ ധന്യമായി.ഇരുഹൃദയങ്ങളും ഒന്നായി.പങ്കുവെച്ചും പകുത്തു നല്‍കിയും ഉല്ലാസഭരിതമായി ദിവസങ്ങള്‍ കടന്നുപോയി.ഫാമിലി വിസയൊരുക്കി അവളെ കൊണ്ടുപോകണം.രാത്രികാലങ്ങളില്‍ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന സൂറിലെ കടല്‍ത്തീരങ്ങള്‍,അങ്ങിനെ മണല്‍ഭൂമിയുടെ ഹരിതാഭമായ ഓരോ കോണിലൂടേയും അവളെ അരികിലിരുത്തി വാരാന്ത്യങ്ങളില്‍ ഡ്രൈവ്‌ ചെയ്തലയണം.നിഷ്കളങ്കമായ ആ കണ്ണുകളില്‍ വിരിയുന്ന കൗതുകം കണ്ടാനന്ദിയ്ക്കണം.ഒടുവില്‍ ഹണിമൂണ്‍ തിരക്കുകളൊഴിയുമ്പോള്‍ മാത്രം ആദ്യകുഞ്ഞ്‌.എല്ലാം പദ്ധതികളില്‍ മാത്രമൊതുങ്ങി,ആവേശത്തിമിര്‍പ്പില്‍ കരുതലുകള്‍ മറന്നു.പരാഗണസ്ഥലത്ത്‌ പരാഗരേണുക്കള്‍ അമൃതകണങ്ങളായി പെയ്തിറങ്ങികൊണ്ടിരുന്നു.ആദ്യമാസം തന്നെ അമ്മു ഗര്‍ഭിണിയായി."എനിയ്ക്കും ഇതു തന്നെയായിരുന്നു മോഹം." കള്ളച്ചിരിയോടെ അവള്‍ ചിണുങ്ങി.".അമ്പടി കള്ളി ഇതായിരുന്നല്ലെ പെണ്ണിന്റെ മനസ്സിലിരുപ്പ്‌, തോല്‍പ്പിച്ചു കളഞ്ഞല്ലൊ എന്റെ മിണ്ടാപ്പൂച്ച".കളിചിരിയുടെ ദിവസങ്ങള്‍ക്കൊടുവില്‍ അവളെ തനിച്ചാക്കി മനസ്സില്ലാമനസ്സോടെ മടങ്ങി.

ആ സന്തോഷം അധികം നീണ്ടുനിന്നില്ല.അന്തിത്തിരി തെളിയിയ്ക്കാന്‍ ആളില്ലാതെ അനാഥമായ വടക്കെവീട്ടിലെ നാഗത്താന്‍മാര്‍ കോപിച്ചിരിയ്ക്കാം..ഉണ്ണികൃഷ്ണന്റെ അമിതാഹ്ലാദം നാരായണിയമ്മയുടെ ആത്മാവിനെ ചൊടിപ്പിച്ചിരിയ്ക്കാം..ഏഴാം മാസത്തില്‍ ഒരു സന്ധ്യക്ക്‌ അമ്മാവന്റെ വീട്ടിലെ ബാത്ത്‌റൂമില്‍ അമ്മു കാലുവഴുതിവീണു..നിലയ്ക്കാത്ത ബ്ലീഡിങ്‌..ആ നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെ ആശുപത്രിയിലെത്തിപ്പോഴേയ്ക്കും വല്ലാതെ വൈകിയിരുന്നു.വിവരം അറിഞ്ഞ ഉടന്‍ പറന്നു..പിറ്റേന്നു രാവിലെ നേരെ ഹോസ്പിറ്റിലിലെത്തി. കാത്തിരുന്ന കണ്‍മണി കൈവിട്ടുപോയി എന്നറിഞ്ഞിരുന്നു.പക്ഷെ അവിടംകൊണ്ടും തീര്‍ന്നില്ല കാര്യങ്ങള്‍.!
-വല്ലാതെ കോമ്പ്ലിക്കേറ്റഡ്‌ ആയിരുന്നു.ഇവിടെ എത്തിയപ്പോഴെ കുഞ്ഞു മരിച്ചിരുന്നു..അമ്മുവിന്റെ ജീവന്‍ രക്ഷിയ്ക്കാനായി.കുഞ്ഞിനൊപ്പം യൂട്രസ്‌ കൂടി നീക്കംചെയ്യേണ്ടി വന്നു ഞങ്ങള്‍ക്ക്‌.സോറി..-
ഡോക്ടറുടെ വാക്കുകള്‍ കേട്ട്‌ തരിച്ചുനിന്നു,തളര്‍ന്നുപോയി.അമ്മുവിന്‌ ഇനിയൊരിയ്ക്കലും അമ്മയാകാന്‍ കഴിയില്ല..തനിയ്ക്കൊരച്ഛനാകാനും..കര്‍മ്മഫലം.. ശക്തമായി തിരിച്ചടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.ഭംഗിയായി ശിക്ഷിച്ചിരിയ്ക്കുന്നു..ഈ ഒരു നിമിഷത്തിനു വേണ്ടിയായിരിയ്ക്കാം അന്ന്‌ ആ രാത്രി ആ പാമ്പ്‌ തന്നെ ദംശിയ്ക്കാതെ വിട്ടുകളഞ്ഞത്‌.!
മനസ്സാന്നിധ്യം വീണ്ടെടുത്തു..തൊട്ടപ്പുറത്തെ മുറിയില്‍ ഇരുപത്തിയൊന്നാം വയസ്സില്‍ ഗര്‍ഭപാത്രം നഷ്ടപ്പെട്ട തന്റെ പെണ്ണ്‌ തളര്‍ന്നു കിടക്കുന്നു, അവളെ ഫെയിസ്‌ ചെയ്യണം,ആശ്വസ്സിപ്പിക്കണം.
-എന്റെ അടുത്തേയ്ക്കു വരേണ്ട ഉണ്ണ്യേട്ടാ,.പൊയ്ക്കൊളു, ഉണ്ണ്യേട്ടനൊരു ഉണ്ണിയെ സമ്മാനിയ്ക്കാന്‍ കഴിയാത്ത ഒരു പെണ്ണാണ്‌ ഞാനിപ്പോള്‍. ഒന്നിനു കൊള്ളത്ത പെണ്ണ്‌.- മാനസികനില കൈവിട്ടതുപോലെ അവള്‍ പുലമ്പി.
ആശ്വസിപ്പിച്ചു.നെഞ്ചോടുചേര്‍ത്തുവെച്ച്‌ പരിപാലിച്ചു..റൊമാന്റിക്‌ നിമിഷങ്ങളില്‍ അനായാസം വാക്കുകള്‍കൊണ്ടമ്മാനമാടുന്ന താന്‍ ആ വേളയിലൊരക്ഷരം ഉരിയാടനാവതെ പതറി..ഒരു നിമിഷം പോലു മാറാതെ നിഴലുപോലെ കൂടെനിന്ന്‌ പരിചരിച്ചു..ആ മനസ്സിലെ സങ്കടത്തിരകളുടെ ഇരമ്പലുകള്‍ സ്വന്തം ഹൃദയത്തിലേയ്ക്കേറ്റുവാങ്ങി,ജീവിതത്തോണിയില്‍ ഒരിയ്ക്കലും ഒറ്റയ്ക്കാവില്ല യാത്ര എന്ന ആത്മവിശ്വാസം പകര്‍ന്നുനല്‍കി മെല്ലെ അവളെ ജീവിതത്തിലേയ്ക്ക്‌ മടക്കികൊണ്ടുവന്നു.പക്ഷെ,ആ കണ്ണുകളിലെ തിളക്കം മങ്ങി,വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ മുഖചന്ദ്രികയെ സ്ഥായിയായി മറച്ചു.

ലീവു തീര്‍ന്നു.എത്രയും പെട്ടന്ന്‌ വിസയൊരുക്കി ആ അന്തരീക്ഷത്തില്‍ നിന്നും അവളെ കൊണ്ടുപോകണമെന്നു തീരുമാനവുമായി മടങ്ങി.അവിടെയും സാങ്കേതികതടസ്സങ്ങള്‍..അമ്മയും അമ്മാവനും ജോല്‍സ്യന്മാരുടെ വീടുകള്‍ കയറിയിറങ്ങി.മകം നക്ഷത്രക്കാരിയായ അമ്മുവിന്‌ ഏഴരശ്ശനി,ഉണ്ണിയ്ക്ക്‌ നിരന്തരമായ സര്‍പ്പകോപവും.മാസങ്ങള്‍ കടന്നുപോയി.തിരിച്ചടികള്‍ തുടരുകയായിരുന്നു.ഒരു ദിവസം അമ്മാവന്റെ ഫോണ്‍കോള്‍.കയ്യിലെ ഞെരമ്പുമുറിച്ച്‌ അമ്മു ആത്മഹത്യക്ക്‌ ശ്രമിച്ചു.!കൃത്യസമയത്ത്‌ അമ്മായി കണ്ടതുകൊണ്ട്‌ അപകടമൊഴിവായി.

-ജീവിച്ചു കൊതി തീര്‍ന്നിട്ടല്ല,ഉണ്ണ്യേട്ടനു വേണ്ടി,.ഞാന്‍ ജീവിച്ചിരുന്നാല്‍ ഉണ്ണ്യേട്ടന്‌ ഒരുണ്ണിയുണ്ടാവില്ല.ഉണ്ണ്യേട്ടന്‍ മറ്റൊരു വിവാഹം കഴിയ്ക്കില്ല.- അങ്ങിനെ ഒരു കുറിപ്പും എഴുതിവെച്ചിരുന്നു അവള്‍.
കരുതിയില്ല, ഒരിയ്ക്കലും കരുതിയില്ല,.കുതിച്ചെത്തി.ആശുപത്രിക്കിടക്കയില്‍ അവളുടെ തളര്‍ന്ന മുഖത്ത്‌ കുറ്റബോധം നിറഞ്ഞുനിന്നു.-സോറി ഉണ്ണ്യേട്ടാ,സ്നേഹക്കുറവുകൊണ്ടല്ല, സ്നേഹകൂടുതല്‍കൊണ്ട്‌--ആ ചുണ്ടുകള്‍ പറയാതെ പറഞ്ഞു.തിരിച്ചൊന്നും മിണ്ടിയില്ല..ഷര്‍ട്ടിന്റെ ബട്ടനുകള്‍ അടര്‍ത്തിമാറ്റി അവളുടെ ചെവി തന്റെ നെഞ്ചോടു ചേര്‍ത്തുവെച്ചു,നെറ്റിയില്‍ അമര്‍ത്തി തുരുതുരെ ചുംബിച്ചു..തനിയ്ക്കുവേണ്ടിമാത്രം തുടിയ്ക്കുന്ന ഉണ്ണ്യേട്ടന്റെ ഹൃദയസ്പന്ദങ്ങള്‍ അവള്‍ തിരിച്ചറിഞ്ഞു..ഉണ്ണ്യേട്ടന്റെ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ തന്റെ പ്രതിബിംബം കണ്ടു അവള്‍."ഇല്ല ഉണ്ണ്യേട്ട ഇനിയൊരിയ്ക്കലും.."പൊട്ടിക്കരഞ്ഞു.കെട്ടിപുണര്‍ന്നു.
-എന്തു കൊണ്ടൊരു കുഞ്ഞിനെ ദെത്തെടുത്തു കൂടാ..എന്നായാലും അതു വേണ്ടി വരും.അമ്മുവിനെ ജീവിതത്തിലേയ്ക്ക്‌ മടക്കികൊണ്ടുവരാന്‍ അതെ ഉള്ളു ഒരുമാര്‍ഗം.- ഡോക്ടറുടെ ഉപദേശം ശരിയാണെന്ന്‌ തോന്നി.
-അന്യന്റെ കുഞ്ഞ്‌, അതുവേണ്ട ശരിയാവില്ല-അവള്‍ വിസമ്മതിച്ചു.
-അമ്മു ഗര്‍ഭാലസ്യത്തിന്റെ സുഖം അറിഞ്ഞവളാണ്‌ നീ ഏഴുമാസം വരെ കുഞ്ഞിനെ ഉദരത്തില്‍ പേറിയവള്‍..പ്രസവവേദന അറിഞ്ഞില്ലെന്നെല്ലേയുള്ളു.അല്ലെങ്കില്‍ത്തന്നെ സിസേറിയന്‍ കോമണ്‍ ആവാന്‍ തുടങ്ങുന്ന ഇനിയുള്ള കാലത്ത്‌ ഏതു പെണ്ണാ മോളെ അതറിയാന്‍ പോകുന്നത്‌.-
ബെഡ്‌റൂമിന്റെ ജനലിനോടുചേര്‍ന്ന്‌ ആകാശത്ത്‌,ബാല്യകാലസഖിയായിരുന്നു ആ വലിയ നക്ഷത്രം അത്‌ കേട്ടു മന്ദഹസിച്ചു.
-നോക്കു അമ്മു ആ നക്ഷത്രം ചിരിയ്ക്കുന്നത്‌,വഴി കാട്ടുകയാണത്‌,നമുക്കായി ഒരു കുഞ്ഞ്‌ എവിടെയോ ജനിച്ചിരിയ്ക്കുന്നു.ഒരു പക്ഷെ ഒരു കാലിതൊഴുത്തിലായിരിയ്ക്കാം,ഏതെങ്കിലും കന്യക കണ്ണീരോടെ ഉപേക്ഷിച്ച മകനോ മകളോ ആയിരിയ്ക്കാം. ഭൂതകാലം ചികഞ്ഞെടുക്കാന്‍ ശ്രമിയ്ക്കാതെ നമുക്കതിനെ സ്വീകരിയ്ക്കാം. സ്വന്തംകുഞ്ഞായി വളര്‍ത്താം...ഒരു പുണ്യം കൂടിയല്ലെ അമ്മു അത്‌.-

ഹൃദയരക്തത്തില്‍ ചാലിച്ചെടുത്ത വാക്കുകളില്‍ അമ്മു അലിഞ്ഞു.അങ്ങിനെ മരുഭൂവിലെ മരുപ്പച്ചയായി ജീവിതത്തിലേയ്ക്ക്‌ നീതു കടന്നുവന്നു.വളര്‍ത്തുമകളായല്ല, മകളായിത്തന്നെ ഇളംപ്രായത്തിലുള്ള കുഞ്ഞായിരിക്കണമെന്ന്‌ നിര്‍ബന്ധമായിരുന്നു തനിയ്ക്ക്‌.ആദ്യ ഓര്‍മ്മകളില്‍തന്നെ അമ്മു മാത്രമായിരിയ്ക്കണം അവളുടെ മനസ്സില്‍..അമ്മുവിനെത്തന്നെയാണ്‌ നീതു ആദ്യമായി തിരിച്ചറിഞ്ഞത്‌.അമ്മുവിന്റെ അതെ നിറം,മുഖച്ഛായ അവള്‍ പ്രസവിച്ചതല്ലെന്ന്‌ ആരും പറയില്ല...നീതുവിന്റെ വരവ്‌ അമ്മുവിന്റെ ജീവിതം മാറ്റി മറച്ചു..അമ്മയുടെ മുലകള്‍ കുടിച്ചു മകള്‍ വളര്‍ന്നു.ആ മുലകള്‍ പാല്‍ ചുരത്തിയില്ല പക്ഷെ നിര്‍വൃതിയുടെ ആ നിമിഷങ്ങളില്‍ അമ്മുവിന്റെ ഹൃദയത്തില്‍നിന്നും വാല്‍സല്യം ചുരന്നൊന്നൊഴുകി.-എന്തു കിട്ടിയിട്ടാ പാവം ഇവളിങ്ങിനെ കടിച്ചുവലിയ്ക്കുന്നത്‌.കടിച്ചുപറിയ്ക്കാനുള്ള ആര്‍ത്തിയുടെ കാര്യത്തില്‍ അച്ഛനും ഒട്ടും മോശമല്ല.- കണ്ണിറുക്കി അവള്‍ കളി പറഞ്ഞു.

സന്തോഷത്തോടെ നാളുകള്‍ കടന്നുപോയി.നീതു വളര്‍ത്തുമകളാണെന്ന കാര്യം ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കളൊഴികെ പ്രവാസലോകത്തില്‍ ആരും അറിഞ്ഞില്ല.മോളൊരിയ്ക്കലും അതറിയാതിരിയ്ക്കാനായി നാട്ടിന്‍പുറത്തെ തറവാട്ടുപറമ്പില്‍ വീടുവെയ്ക്കാനുള്ള മോഹം പോലും ഉപേക്ഷിച്ചു.അപ്രിയസത്യങ്ങള്‍ അപ്പാടെ പൊതിഞ്ഞുകെട്ടി ഒരു ലോക്കറിലെന്നപോലെ കരുതലോടെ സൂക്ഷിച്ച്‌ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ നഗരത്തില്‍ ഫ്ലാറ്റിന്റെ നാലുചുവരുകള്‍ക്കകം പോലെ സുരക്ഷിതമായ സ്ഥലം മറ്റേതുണ്ട്‌. സിറ്റിയില്‍തന്നെ ഫ്ലാറ്റു വാങ്ങി.
പഠിയ്ക്കാന്‍ മിടുക്കിയാണ്‌ നീതു.പ്ലസ്‌ടൂവിന്‌ കൂട്ടുകാരികള്‍ക്കൊപ്പം തൃശ്ശൂരില്‍ പഠിയ്ക്കുന്നു,പീസി തോമസ്‌ സാറിന്റെ എന്റ്രന്‍സ്‌ കോച്ചിംഗ്‌ അതായിരുന്നു ലക്ഷ്യം.അമ്മുവിന്‌ സങ്കടമായിരുന്നു.ആദ്യ ദിനങ്ങളില്‍ തികഞ്ഞ ശൂന്യതയായിരുന്നു വീട്ടില്‍.കഴിഞ്ഞ വെക്കേഷന്‌ അവളോടൊപ്പം കോണ്‍വെന്റ്‌ ഹോസ്റ്റലിലില്‍പോയി..അച്ഛനുമമ്മയും കൂടേയുള്ളതുകൊണ്ടാകാം വല്ലാത്ത ത്രില്ലായിരുന്നു മോള്‍ക്ക്‌..--അച്ഛാ അച്ഛാ ഈ എല്‍സമ്മ പറയ്യാ അച്ഛനെകണ്ടാല്‍ എന്റെ ഏട്ടാനാണെന്നെ തോന്നുന്ന്‌. അമ്മയെ കണ്ടിട്ട്‌ ഇവരെല്ലാരും പറയ്യാ ഞാന്‍ അമ്മയുടെ അതെ ഛായയാണെന്ന്‌.-
ഒരു നിമിഷം മനസ്സ്‌ നടുങ്ങി,.അമ്മുവിനെ പാളിനോക്കി.എല്ലാം കേട്ടിട്ടും ഒന്നുംകേട്ടില്ല എന്നമട്ടില്‍ പെട്ടന്ന്‌ മുഖംതിരിച്ച്‌ ഹോസ്റ്റല്‍ജനലിലൂടെ ദൂരെ പൂരപ്പറമ്പില്‍ കഴിഞ്ഞുപോയ കുടമാറ്റത്തിന്റെ വര്‍ണ്ണനിമിഷങ്ങളുടെ മധുരസ്മരണകള്‍ അയവിറക്കി തലയാട്ടി നില്‍ക്കുന്ന മാമരങ്ങളില്‍ ദൃഷ്ടി അര്‍പ്പിച്ച്‌ തളരാതെ പിടിച്ചുനില്‍ക്കുകയായിരുന്നു അവള്‍.

രക്തബന്ധങ്ങളെക്കാള്‍ മഹത്തരവും ശക്തവുമാവും പലപ്പോഴും കര്‍മ്മബന്ധങ്ങള്‍..ഒരു പക്ഷെ മുജന്മബന്ധങ്ങളുടെ പിന്തുടര്‍ച്ചയാവാം അതിനു നിദാനം. വിശ്വാസം അതാണ്‌ പരമപ്രധാനം.അതിനുമപ്പുറം ഒന്നുമില്ല. പരിഗണയുടെയും പരിലാളനത്തിന്റേയും ഇളംതെന്നലില്‍ ഏതു ബന്ധവും സുന്ദരമാകും,പവിത്രമാകും..എവിടയോ,ആര്‍ക്കോ ജനിച്ച നീതു ഇന്ന്‌ തങ്ങള്‍ക്ക്‌ ജീവന്റെ ജീവനാണ്‌..അമ്മയുടെ അതെ ഛായയാണവള്‍ക്കെന്ന്‌ കൂട്ടുകാരികള്‍ പറയുന്ന നിമിഷങ്ങളില്‍ ആ കണ്ണുകളില്‍ തിളക്കം,മനസ്സില്‍ അഭിമാനം,ചലനങ്ങളില്‍ ആനന്ദം..! തന്റെ രക്തത്തില്‍ പിറന്ന മകന്‍ തനിക്കാരുമല്ല, അവന്‍ ദാസേട്ടന്‌ സ്വന്തമാണ്‌,ദാസേട്ടന്റെ പ്രിയപ്പെട്ട മകനാണ്‌..കണ്ണനെ യാദൃശ്ചികമായി കാണുന്നതുവരെ താനും വിശ്വസ്സിച്ചിരുന്നത്‌ അങ്ങിനെത്തന്നെയായിരുന്നു.പക്ഷെ,നേരില്‍ കണ്ടപ്പോള്‍..!!

രണ്ടുവര്‍ഷം മുമ്പാണത്‌..ഒരു വെക്കേഷന്‍ നാളില്‍.നാട്ടിലെ ആദ്യ ഗള്‍ഫുകാരന്‍ സുധാകരേട്ടന്റെ മകളുടെ കല്യാണത്തിന്‌..അമ്മുവുമുണ്ടായിരുന്നു കൂടെ..ഭാഗ്യം അപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല.ഹോളിലെ തിരക്കില്‍ തൊട്ടുമുന്നിലൂടെ കടന്നുപോയ സുന്ദരനായ ആ ചെറുപ്പക്കാരനെ ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല, അത്രയ്ക്കു മുഖപരിചയം.എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല..പെട്ടന്ന്‌ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു തന്റെ മുഖം..! തന്റെ മുഖം തന്നെയാണത്‌...വര്‍ഷങ്ങള്‍ക്കുമുമ്പുള്ള മുഖം വീണ്ടും കണ്ണാടിയില്‍ കാണുന്നതുപോലെ.! ആരാണവന്‍.? അന്വേഷിച്ചു.- അതു നമ്മുടെ സിനിമാക്കാരന്‍ ദാസന്റെ മകന്‍ കണ്ണന്‍.ഗുരുവായൂര്‌ അമ്മ വീട്ടിലല്ലെ അവര്‌ താമസിയ്ക്കുന്നത്‌.ധനലക്ഷ്മി ബാങ്കില്‌ ഓഫീസറായി ഇപ്പോ ജോലി കിട്ടിയതേയുള്ളു.നല്ല സ്ഥിതിയാ അവര്‍ക്കിപ്പോ,സിനിമേന്ന്‌ നല്ല വരുമാനമല്ലെ ദാസന്‌.- സംസാരിയ്ക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ അടുത്തിരുന്ന ആള്‍ വിസ്തരിച്ചുതുടങ്ങി.തൊട്ടടുത്ത്‌ തന്റെ മനസ്സില്‍ വന്‍സ്ഫോടനം നടന്നത്‌ അറിഞ്ഞില്ല അയാള്‍.താനും ദാസേട്ടനു കണ്ണനുമെല്ലാം നാട്ടില്‍ത്തന്നെ താമസിച്ചിരുന്നെങ്കില്‍..!--ഉണ്ണിക്കുട്ടന്‌ എന്റെ നല്ല ച്ഛായയുണ്ട്‌.നീണ്ടമുഖവും വെളുപ്പുനിറവും എല്ലാം ചേച്ചിയെപോലെതന്നെ-- സതിച്ചേച്ചി പലപ്പോഴും പറയാറുള്ളതോര്‍ത്തു.മറ്റുള്ളവരുടെ കണ്ണില്‍ ചേച്ചിയുടെ ഛായായിരിയ്ക്കും കണ്ണന്‌!

അസ്വസ്ഥതകളുടെ കൂറ്റന്‍ തിരമാലകള്‍ ആകാശത്തോളം ഉയര്‍ന്ന്‌ ആഞ്ഞടിച്ചു മനസ്സില്‍. ലുലുവിന്റെ ശീതികരിച്ച നവീനമായ ആ ഓഡിറ്റോറിയത്തിലിരുന്നു വിയര്‍ക്കുകയായിരുന്നു അപ്പോള്‍.
"ഉണ്ണിയേട്ടാ ഇന്നൊരു കാര്യം കണ്ടു!ഉണ്ണിയേട്ടന്റെ ഛായയില്‌ ഒരു പയ്യന്‍ ആ കല്യാണമണ്ഡപത്തില്‌ ചെത്തി നടക്കുന്നു..ആരാ, എന്താ എന്നൊന്നും മനസ്സിലായില്ല! ഒരാളുടെ ഛായയില്‌ ഏഴുപേരുണ്ടാവുമെന്ന്‌ എന്ന്‌ കേട്ടിട്ടുണ്ട്‌..എന്നാലും ഇങ്ങിനെ ഉണ്ടാവുമോ ഒരു രൂപസാദൃശ്യം. തമാശ പറഞ്ഞതല്ലാട്ടോ സത്യം! കാറിനകത്തുവെച്ച്‌ അടുത്ത സ്പോടനം..പതറാതെ പിടിച്ചുനിന്നു.ഈശ്വരാ.,അവള്‍ക്കെന്തെങ്കിലും സംശയം,.ഇല്ല പാവം തന്റെ ശുദ്ധഗതിക്കാരിയുടെ മുഖത്ത്‌ അത്ഭുതം മാത്രം.അല്ലെങ്കില്‍ത്തന്നെ ശ്രീരാമചന്ദ്രനു സമം ഉത്തമനായ ഉണ്ണിയേട്ടനെക്കുറിച്ച്‌ അവള്‍ക്കങ്ങിനെയൊക്കെ തമാശയ്ക്കുപോലും ചിന്തിയ്ക്കാന്‍ കഴിയുമോ.!

ഞെട്ടിയുണര്‍ന്നു.കണ്ണുതുറന്നു..തൊട്ടുമുമ്പില്‍ അമ്മു.."എന്തു കിടപ്പ ഉണ്ണിയേട്ടാ എണിയ്ക്കു..ക്ഷീണം മാറിയില്ലെ ഇതുവരെ,എങ്കിലുമിതു വല്ലാത്തൊരു സൂക്കേടാണേ..!നാട്ടിലാരെങ്കിലും മരിച്ചാല്‍ ആ ദിവസം മുഴുവന്‍ മൂഡ്‌ ഓഫ്‌,അമ്പലപ്പറമ്പിലെ ആല്‍മരം കടപുഴകിവീണന്നറിഞ്ഞപ്പോള്‍ സങ്കടം,പുഴയ്ക്കകരെയുള്ള ഓലടാക്കീസ്‌ പൊളിച്ചു മാറ്റിയെന്നറിഞ്ഞപ്പോളും സങ്കടം..ദാസേട്ടന്റെ വീട്‌ ഏതോ മാപ്പിളമാര്‌ വാങ്ങി സര്‍പ്പക്കാവ്‌ പൊളിച്ചു മാറ്റുന്നുവെന്നറിഞ്ഞ രാത്രിയില്‍ എന്തായിരുന്നു ഇവിടെ മേളം.വാസസ്ഥലം നഷ്ടപ്പെട്ട സര്‍പ്പങ്ങള്‍ അറബിക്കടലും താണ്ടി, മരുഭൂമിയിലൂടെ ഇഴഞ്ഞ്‌ നമ്മുടെ ബെഡ്‌റൂമിലെത്തി എന്നലറിവിളിച്ച്‌ ഉറക്കത്തില്‍ ചാടിയെഴുന്നേറ്റ ആളല്ലെ.!എന്റെ നൊസ്റ്റാള്‍ജിയാനായര്‍ക്ക്‌ ഇന്നുച്ചയൂണിന്‌ പൊടിയരിച്ചോറും മോരുകാച്ചിയതും ചെറുപയര്‍ തോരനും മാത്രം.അല്ലപിന്നെ.!,നേരമൊരുപാടായി പോയി കുളിച്ചു വരു..ചൂടോടെ കഴിയ്ക്കാം.,സങ്കടത്തിരക്കില്‍ ഷേവ്‌ ചെയ്യാന്‍ മറക്കേണ്ടാട്ടോ,വൈകുന്നേരം പ്രവാസികൂട്ടായ്മ വേദിയില്‍ ഷൈന്‍ ചെയ്യാനുള്ളതല്ലെ.മുഖത്ത്‌ നരച്ച രോമങ്ങള്‍ തെളിഞ്ഞു കാണാന്‍ തുടങ്ങിയിരിയ്ക്കുന്നു.--

എഴുന്നേറ്റു.ബാല്‍ക്കണിയുടെ വാതില്‍തുറന്നു.അന്തരീക്ഷം തെളിഞ്ഞിരിയ്ക്കുന്നു.ഭൂതക്കാലസ്മരണകളൊരുക്കിയ പൊടിക്കാറ്റിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മോചിതനായ സൂര്യന്‌ ഇത്രപ്പെട്ടന്ന്‌ എങ്ങിനെ ഇങ്ങിനെ മനോഹരമായി പുഞ്ചിരിയ്ക്കാന്‍ കഴിയുന്നു.എല്ലാം മറന്ന്‌ വര്‍ത്തമാനക്കാലത്തില്‍ മാത്രം ജീവിയ്ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്‌.പക്ഷെ,എത്ര ശ്രമിച്ചിട്ടും ഒരിയ്ക്കലും തനിയ്ക്കതിന്‌ കഴിയാറില്ല.വാച്ചു നോക്കി,.ദാസേട്ടന്റെ ചിത കത്തിതീരാറായിട്ടുണ്ടാകും.മുറ്റത്തിന്റെ തെക്കേകോണില്‍ ചാണകം മെഴിയൊരുക്കിയ തറയില്‍ തെങ്ങോലകൊണ്ടു കെട്ടിയൊരുക്കിയ ബലിപുരയില്‍ തന്റെ മകന്‍ അവന്റെ അച്ഛന്റെ ബലികര്‍മങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിട്ടുണ്ടാകും.! നാളെ താന്‍ മരിച്ചാല്‍..? ഒന്നോര്‍ത്താല്‍ ഈ കര്‍മ്മങ്ങള്‍ തനിയ്ക്കു കൂടിയുള്ളതല്ലെ,തനിയ്ക്കു മാത്രം അവകാശപ്പെട്ടതല്ലെ..!നേടിയതാരാണ്‌..!നഷ്ടപ്പെട്ടതാര്‍ക്കാണ്‌..!

അതിരുവിടുന്ന മോഹങ്ങള്‍ സാഫല്യനിമിഷങ്ങള്‍ക്കൊടുവില്‍ പൊട്ടിത്തകരുന്ന വെറും കുമിളകള്‍ മാത്രം.എന്നാല്‍ അതിന്റെ പരിണിതഫലങ്ങള്‍ നിതാന്തം നിലയ്ക്കാതെ ചീറിയടിച്ച്‌ തീരത്തെ നോവിച്ചുകൊണ്ടിരിയ്ക്കുന്ന കടല്‍ത്തിരകള്‍ക്ക്‌ സമാനം ഹൃദയത്തിന്റെ സ്വസ്ഥത കവര്‍ന്നെടുത്തുകൊണ്ടേയിരിയ്ക്കും ജീവിതാന്ത്യംവരെ. എല്ലാം ഉള്ളിലൊതുക്കി എല്ലാറ്റിനും സാക്ഷിയായി,ഉള്ളിന്റെയുള്ളില്‍ ദാസേട്ടന്റെ ചിതയ്ക്കൊപ്പം കത്തിയെരിയുകയായിരിയ്ക്കും സര്‍വ്വംസഹയായ ഒരാള്‍, സതിചേച്ചി..ചേച്ചിയുടെ മുഖം മനസ്സില്‍തെളിഞ്ഞു.കണ്ണുകള്‍ തുളുമ്പി.കരയണം പൊട്ടിക്കരയണം.അല്ലെങ്കില്‍ വീര്‍പ്പുമുട്ടി ഒരുപക്ഷെ താനും..!.ബാത്‌റൂമില്‍ കയറി വാതില്‍ കുറ്റിയിട്ടു..ടാപ്പു തുറന്നിട്ടു...കരഞ്ഞു.പൊട്ടിപ്പൊട്ടികരഞ്ഞു..മതിവരുവോളം...മനസ്സിനാശ്വാസം തോന്നുവോളം..ഉണ്ണികൃഷ്ണനായല്ല, പഴയ ഉണ്ണിക്കുട്ടനായി.

- എത്ര നേരായി ഉണ്ണ്യേട്ടാ,..വല്ല ജലദോഷവും പിടിയ്ക്കൂട്ടോ.ഇപ്പഴും കുട്ട്യാന്നാ വിചാരം..ബാത്ത്‌ടബില്‍ വെള്ളം കണ്ടാല്‍ എല്ലാം മറക്കും,.അമ്പലക്കുളത്തില്‍ കുളിച്ചു ശീലിച്ചതിന്റെ ബാക്കി ...-പുറത്ത്‌ അമ്മുവിന്‌ ശുണ്ഠിവരാന്‍ തുടങ്ങിയിരിയ്ക്കുന്നു.
-ഇത്രയും പ്രായായി ഇനിയും തല തോര്‍ത്താന്‍ പഠിച്ചിട്ടില്ല, ഞാനില്ലായിരുന്നെങ്കില്‍ കാണായിരുന്നു-- രാസ്‌നാദിപൊടിയും അലക്കിയുണക്കിയ തോര്‍ത്തും ഒപ്പം ഒരു ടീച്ചറമ്മയുടെ വാല്‍സല്യം നിറഞ്ഞ ഗൗരവുമായി പതിവുപോലെ വാതിലിനുമുമ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു അവള്‍,ആശ്വസത്തിന്റെ തീര്‍ത്ഥജലവുമായി ജീവിതത്തിലേയ്ക്കൊഴുകിയെത്തിയ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ആ ഗംഗാപ്രവാഹം.

കൊല്ലേരി തറവാടി
22/06/2012

16 comments:

  1. ആടിയുലഞ്ഞും തകരുമെന്ന് തോന്നിയും അവസാനം ഒരു ശാന്തതുറമുഖത്ത്.....കഥ നന്നായി കൊല്ലേരി

    ReplyDelete
  2. ഒരു വാക്കില്‍ പറഞ്ഞാല്‍ " ഗംഭീരമായി ". ആശംസകള്‍.

    ReplyDelete
  3. കഥ അനുഭവമായി മാറുന്നോ,,, എന്നൊരു തോന്നൽ,,,

    ReplyDelete
  4. കഥയെന്നതില്‍ ഉപരി ഒരു സിനിമ കണ്ടത് പോലെ....

    ReplyDelete
  5. അപ്പോ അതങ്ങു പറഞ്ഞു തീര്‍ന്നോ?. എനിക്കിതു കഥ പോലെ തോന്നിയില്ല.അവിടെയും ഇവിടെയും ഒരു ഇത്. സാധാരണ വെളി പാടു പോലെ തന്നെ. ഇനിയെന്താണാവോ?

    ReplyDelete
  6. ആത്മകഥയാണോ.. എന്തായാലും സംഭവം ഇഷ്ടപ്പെട്ടു..

    ReplyDelete
  7. ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും........

    മുന്‍ പോസ്റ്റുകളില്‍ വളരെ തന്മയത്വമായി വരച്ചിട്ട " മാളുവിന്റെ " ചിത്രം മനസ്സില്‍ പതിഞ്ഞതിനലാവാം അമ്മുവിന്‍റെ മാനറിസങ്ങള്‍ നല്ല പരിചയം :) കഥ വളരെ ഒഴുക്കോടെ 'തറവാടി റ്റച്ചോടെ' മുന്നോട്ട് പോകുന്നു ..... ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കാം അല്ലെ?

    ReplyDelete
  8. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  9. സ്വന്തം കുടുംബത്തിൽ നിന്നും ,അയലക്കത്തുനിന്നുമൊക്കെ ക്രാഫ്റ്റ് ചെയ്തെടുത്ത കഥാപാത്രങ്ങളായതുകൊണ്ട് ,വായക്കാർ ഇത് ഒരു അസ്സൽ അനുഭാവിഷ്കാരമായി തന്നെ വിലയിരുത്തും കേട്ടൊ ഭായ്

    ReplyDelete
  10. ഇത് കഥയോ അതോ ജീവിതമോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി ...:((
    >>ആ മനസ്സിലെ സങ്കടത്തിരകളുടെ ഇരമ്പലുകള്‍ സ്വന്തം ഹൃദയത്തിലേയ്ക്കേറ്റുവാങ്ങി <<
    അവിടം ഒക്കെ വായിച്ചപ്പോള്‍ ഒരു സങ്കടം എന്റെ ഹൃദയത്തിലേയ്ക്കേറ്റുവാങ്ങിയപോലായി ...നല്ല കഥ

    ReplyDelete
  11. ഇതുപോലെയുള്ള ജീവിതങ്ങള്‍ ഉണ്ടാവുമായിരിക്കും നമുക്കുംചുറ്റും, അല്ലേ?

    ReplyDelete
  12. നൊസ്റ്റാള്‍ജിയ നായരുടെ തിരിച്ചറിവും കലക്കി.
    ഒറ്റയിരിപ്പിനു വായിച്ചു പോകുന്ന മനോഹരമായ ശൈലി.. ഒത്തിരി അഭിനന്ദനങ്ങള്‍

    ReplyDelete
  13. ‘...പതിവുപോലെ വാതിലിനുമുമ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു അവള്‍,ആശ്വസത്തിന്റെ തീര്‍ത്ഥജലവുമായി..’
    കണ്ണു നനയിച്ചല്ലോ മാഷേ..!
    വായനയിലൂടെ,ഗൃഹാതുരതയുടെ പരമോന്നതിയിലെത്തിച്ച എഴുത്ത്..!
    ശരിക്കും ജീവിത ഗന്ധിയായ, നല്ലൊരു കഥയൊരുക്കിയ ഈ എഴുത്തുകാരന് അഭിനന്ദനങ്ങള്‍.!
    ആശംസകളോടെ..പുലരി

    ReplyDelete
  14. ഉയര്‍ച്ച താഴ്ച്ച്ചകള്‍ കണ്ട ജീവിത കഥ എത്ര സുന്ദരമായാണ് എഴുതിയത്. എല്ലാ വികാരങ്ങളും പ്രതിഫലിക്കുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  15. ഈ അധ്യായം ഇപ്പോഴേ വായിക്കാന്‍ പറ്റിയുള്ളൂ....

    ReplyDelete