Saturday, June 9, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും.. (അദ്ധ്യായം- 3 )

ന്നു സന്ധ്യയ്ക്ക്‌ ദാസന്‍ വന്നു, വിദേശത്തും വാങ്ങിയ പച്ചക്കല്ലുവെച്ച സ്വര്‍ണ്ണക്കമ്മലുകളുമായി, അതണിയിക്കുന്ന നിമിഷം ചുവന്നുതുടുക്കുന്ന സതിയുടെ കാതുകളില്‍ മന്ത്രിയ്ക്കാന്‍ ഒരുപാട്‌ വിശേഷങ്ങളുമായി.. അവളെ അണിയിയ്ക്കാന്‍, ആനന്ദിപ്പിയ്ക്കാന്‍ പിന്നേയും ഒരുപാടൊരുപാട്‌ സമ്മാനങ്ങളുമായി.
.
സതിയ്ക്കുമുമ്പെ നാരായണിയമ്മ തന്നെ "ആ വിശേഷം" ദാസനോടു പറഞ്ഞു. ആ നിമിഷം സന്തോഷകൊണ്ട്‌ മതിമറന്നു അവന്‍.. തിരുവനന്തപുരത്തെ രാവുകള്‍.. കന്യാകുമാരിയിലെ ഉദയാസ്തമയനിമിഷങ്ങള്‍ എല്ലാം ഒരുനിമിഷം അവന്റെ മുന്നില്‍ വിരിഞ്ഞുനിന്നു.. ചുണ്ടില്‍ ചിരി പടര്‍ന്നു.. അമ്മ അരികില്‍ നില്‍ക്കുന്നുവെന്ന കാര്യംപോലും മറന്ന്‌ സതിയെ മാറോടണച്ചു. " നാണോം മാനോം ഇല്ല്യാത്തോന്‍., അതെങ്ങിന്യാ സിനിമാക്കാരനല്ലെ.." കണ്ടുനിന്ന നാരായണിയമ്മയ്ക്ക്‌ നാണം വന്നു. പിറുപിറുത്തുകൊണ്ട്‌ അകത്തേയ്ക്കു പോകുമ്പോള്‍ ആ അമ്മയുടെ മനം സന്തോഷം കൊണ്ടു തുടിയ്ക്കുകയായിരുന്നു. പക്ഷെ,അവന്റെ സന്തോഷത്തിന്‌ കുമിളകളുടെ ആയുസ്സെ ഉണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ആ മനസ്സില്‍ വെള്ളിടി വെട്ടി. തനിയ്ക്ക്‌ എങ്ങിനെ ഒരച്ഛനാവാന്‍ കഴിയും.?.. അപ്പോ.. അപ്പോ ? താളം തെറ്റി, നൃത്തച്ചുവടുകള്‍ നിലച്ചു, ഒരായിരം വാട്ടിന്റെ ഫ്ലാഷ്‌ലൈറ്റ്‌ പെട്ടന്ന്‌ മുഖത്തേക്കടിച്ച്‌ ദിശാബോധം നഷ്ടപ്പെട്ട്‌ അരങ്ങിലെന്നവണ്ണം അവന്‍ പകച്ചു നിന്നു.. സതിയുടെ മുഖത്തു നോക്കി എത്ര ശ്രമിച്ചിട്ടും അങ്ങിനെ ചീത്തയായി ചിന്തിയ്ക്കാനെ കഴിഞ്ഞില്ല അവന്‌..! നിലയില്ലാവെള്ളത്തിലേയ്ക്കാണ്ടുപോകുന്നതുപോലെ അവന്‍ തളര്‍ന്നു.

ഇത്തരം ഒരു സംശയത്തിന്റെ,അതും തീര്‍ത്തും ന്യായമായ സംശയത്തിന്റെ വിത്ത്‌ ഒരാണിന്റെ മനസ്സില്‍ വീണാല്‍.. അവിടെ തീരും എല്ലാം.. അത്‌ പെട്ടന്ന്‌ പൊട്ടിമുളയ്ക്കും വന്‍മരമായി വളരും. ആ മരത്തില്‍ അസ്വസ്ഥതയുടെ കടന്നലുകള്‍ കൂടുകൂട്ടും. കടന്നലുകള്‍ കൂട്ടത്തോടെ അവന്റെ തലയ്ക്കുള്ളില്‍ മൂളിപ്പറന്നു, താണ്ഡവനൃത്താമാടി. എങ്ങിനെ ചോദിയ്ക്കും അല്ലെങ്കില്‍ത്തന്നെ എന്തു ചോദിയ്ക്കും ആരോടു ചോദിയ്ക്കും... സതിയോടോ..? അവളോടു ചോദിച്ചാല്‍ ആ ചോദ്യത്തില്‍ തട്ടി തിരിച്ചുവരുന്ന ഒരായിരം ചോദ്യങ്ങള്‍ക്ക്‌ എന്തു മറുപടിയാണുള്ളത്‌ തന്റെ പക്കല്‍! ഒരു നടന്‍ കൂടിയായ അവന്‍ അന്നു രാത്രി നന്നായി അഭിനയിച്ചു...  യാത്രാക്ഷീണം, തലവേദന. നേരത്തെ ഉറങ്ങി.

ദാസേട്ടന്റെ ഓരോ ചലനങ്ങളും ശ്രദ്ധയോടെ വീക്ഷിയ്ക്കുകയായിരുന്നു സതി. ഏതു ചോദ്യത്തിനും ഉത്തരം തയ്യാറാക്കി മനസ്സിനെ ഒരുക്കിനിര്‍ത്തുകയായിരുന്നു അവള്‍. വരാന്‍പോകുന്ന വലിയൊരു തിരയിളക്കത്തിന്റെ മുന്നോടിയെന്നവണ്ണം ഉള്‍വലിഞ്ഞ കടലുപോലെ അത്ഭുതകരമാംവിധം ശാന്തമായിരുന്നു അപ്പോള്‍ ആ മനസ്സ്‌.!

പിറ്റേന്ന്‌ രാവിലെതന്നെ ദാസന്‍ ഇറങ്ങി. ഒരുത്തരം തേടി, ഇത്തിരി സ്വസ്ഥത തേടി. പാരഗണ്‍ ബാറിലെ ഇരുണ്ടുചുവന്ന വെളിച്ചത്തില്‍, ഐസ്‌ക്യൂബിന്റെ തണുപ്പില്‍ ലഹരി പതയുന്ന നിമിഷങ്ങളില്‍പോലും എത്ര ചികഞ്ഞെടുത്തിട്ടും സതിയെപറ്റി നല്ലതല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു അവന്റെ മനസ്സറിയാവുന്ന അടുത്ത കൂട്ടുകാര്‍ക്കാര്‍ക്കും.. നാട്ടില്‍ വിത്തുകാള കളിച്ചു നടക്കുന്നവരുടെ മനസ്സിലേക്കു വരെ നീണ്ടു അവരുടെ രഹസ്യാന്വേഷണം.. ഒരുത്തരവും കിട്ടാതെ ഗതികെട്ട്‌ അവസാനം അമ്മയുടെ അടുത്തെത്തി സ്വസ്ഥത നശിച്ച ആ മനസ്സ്‌.. "എന്റെ പൊന്നുമോളേ കുറിച്ച്‌ എന്താ നീ പറഞ്ഞെ കുരുത്വംകെട്ടവനെ, ഓര്‍മ്മയുണ്ടോ നിനക്ക്‌ അന്ന്‌ ആ ചുവന്ന ബക്കറ്റ്‌ എന്റെ മുമ്പിലേയ്ക്ക്‌ വലിച്ചെറിഞ്ഞ നിമിഷം , ആ കുരുത്വക്കേടിന്റെ ഫലമായ ഇപ്പോ നിനക്കിങ്ങനെ എന്റെ മുമ്പില്‍തന്നെ വന്ന്‌ ഇങ്ങിനെ തലകുനിച്ച്‌ നില്‍ക്കേണ്ടി വന്നത്‌..   പിഴച്ചത്‌ അവള്‍ക്കല്ലടാ, അന്ന്‌ നിന്നെ ഒപ്പറേഷന്‍ ചെയ്തില്ലെ ആ ഡോക്ടര്‍ക്കാ.. അത്‌ ഈ തറവാടിന്റെ സുകൃതം... ഞാന്‍ എന്നും അന്തിത്തിരി വെയ്ക്കുന്ന നാഗത്താന്‍മാരുടെ അനുഗൃഹം..." തൊട്ടുതാഴെ തൊടിയിലെ കുളത്തില്‍ കുളിയ്ക്കാന്‍ പോയിരിയ്ക്കുന്ന സതി കേള്‍ക്കാതിരിയ്ക്കാന്‍ ശബ്ദം താഴ്ത്തിയാണെങ്കിലും അലറുകയായിരുന്നു ആ അമ്മ.

ഡോക്ടര്‍ക്കു പറ്റിയ പിഴവ്‌.! അതൊരു പിടിവള്ളിയായി ദാസന്‌, അവസാനത്തെ പിടിവള്ളി. അവന്‍ പാഞ്ഞു.. ജില്ലാആശുപത്രിയിലേയ്ക്കു സ്ഥലം മാറിപോയ ആ ഡോക്ടറുടെ വീട്ടിലേയ്ക്ക്‌.. സിനിമപ്രേമിയായ ഡോക്ടര്‍ ദാസനെ സ്വീകരിച്ചിരുത്തി, പറയുന്നതെല്ലം ശ്രദ്ധാപൂര്‍വ്വം കേട്ടു. -വന്ധീകരണശസ്ത്രക്രിയകളില്‍ ഇതുപോലുള്ള കൈപ്പിഴകള്‍ ധാരാളമായി സംഭവിയ്ക്കാറുണ്ട്‌, പ്രത്യേകിച്ചും ക്യാമ്പുകളില്‍ തിരക്കുവെച്ചു ചെയ്യുമ്പോള്‍.. എങ്കിലുമിതുപോലെ ഒരു കേസ്‌ എന്റെ ജീവിതത്തില്‍ ആദ്യമാണ്‌ ദാസാ.- ഡോക്ടര്‍ പൊട്ടിച്ചിരിച്ചു... -അച്ഛനോടുള്ള വാശിയ്ക്ക്‌ ഒരബദ്ധംപറ്റി.. വെറുതെ ആവശ്യമില്ലാത്ത സംശയത്തിന്റെ പേരില്‍ ഇനിയുള്ള ജീവിതം നശിപ്പിയ്ക്കേണ്ട, ഒരു അമ്മായിയമ്മ രണ്ടു വര്‍ഷം നിഴല്‍പോലെ കൂടെ നടന്നിട്ടും മരുമകളെക്കുറിച്ച്‌ നല്ലതു മാത്രമെ പറയന്നു!. ഈ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റ്‌ മാത്രം മതിയല്ല്ലോ ദാസാ ആ കുട്ടിയുടെ പരിശുദ്ധി അളക്കാന്‍, താന്‍ ചെല്ല്‌,. തന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമുള്ള സമയമാണ്‌; ആ കുട്ടിയ്ക്കുമാത്രമല്ല വയറ്റില്‍ കിടക്കുന്ന കുഞ്ഞിനും.-

ഡോക്ടറുടെ ആ വാക്കുകളില്‍ അസ്വസ്ഥതയുടെ കടന്നല്‍കൂട്‌ കരിഞ്ഞുപോയി, സംശയത്തിന്റെ വന്‍മരം കടപുഴകിവീണു.. കാറ്റഴിഞ്ഞുപോയ ബലൂണ്‍ പോലെ ഒരു നിമിഷം ശൂന്യമായി അവന്റെ മനസ്സ്‌, പിന്നെ അവിടേയ്ക്ക്‌ അടിച്ചുകയറിയ അളവറ്റ ആനന്ദപ്രവാഹത്തില്‍ ആകാശത്തോളം ഉയര്‍ന്നു.. നിലം തൊടാതെ പറന്നു.. നേരെ വീട്ടിലേയ്ക്ക്‌.ഉത്സവമേളമായിരുന്നു പിന്നെ ആ വീട്ടില്‍. നാട്ടിലെ ആഡംബരവാഹനമായ കൊമ്പന്‍ ജോസേട്ടന്റെ വെളുത്ത അമ്പാസഡര്‍ ടാക്സികാറിന്‌ അടുത്ത രണ്ടു ദിവസം പകല്‍ വിശ്രമമില്ലായിരുന്നു.. സമീപത്തെ അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പോയി അവര്‍, .അത്രയേറെ നേര്‍ച്ചകളും വഴിപാടുകളുമുണ്ടായിരുന്നു നാരായണിയമ്മയ്ക്ക്‌ ചെയ്തു തീര്‍ക്കാന്‍. "ഗുരുവായൂരപ്പാ, കൃഷ്ണാ... സതിമോളേയും, അവളുടെ വയറ്റില്‍ കിടക്കുന്ന എന്റെ പേരക്കുട്ടിയേയും ഒരാപത്തും വരാതെ കാത്തോളണെ... ഒരിയ്ക്കലും ആളൊഴിയാത്ത ആ അമ്പലനടയിലെ അന്തമില്ലാത്തെ തിരക്കില്‍ കൂട്ടം തെറ്റാതെ സതിയെ ചേര്‍ത്തുപിടിച്ചു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

സതിയും കരയുകയായിരുന്നു, കരയുക മാത്രമായിരുന്നില്ല അവള്‍, ഉള്ളിന്റെയുള്ളില്‍ ഉരുകിയുരുകിതീരുകയായിരുന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല ദാസേട്ടന്റെ ഈ പ്രതികരണം. സംശയത്തോടെ ഒന്നു നോക്കിയിരുന്നെങ്കില്‍.! ഒച്ചയുയര്‍ത്തി ഒന്നു ചോദ്യം ചെയ്തിരുന്നെങ്കില്‍..! ആ സ്നേഹപ്രകടനകള്‍ക്കു മുമ്പില്‍ ശരിയ്ക്കും വീര്‍പ്പുമുട്ടുകയായിരുന്നു അവള്‍. വയറില്‍ തലചേര്‍ത്തുവെച്ച്‌ കുഞ്ഞിന്റെ ചലനങ്ങള്‍ക്കു കാതോര്‍ക്കുന്ന ദാസേട്ടനോട്‌ പാവംതോന്നി അവള്‍ക്ക്‌. പാവം ആണുങ്ങള്‍.! ആണ്‍വര്‍ഗ്ഗത്തിനോട്‌ മൊത്തം അനുകമ്പ തോന്നി അവള്‍ക്കപ്പോള്‍.. എല്ലാം ഉറക്കെ വിളിച്ചു പറയണം. എന്നിട്ട്‌ പൊട്ടിക്കരയണം. മനസ്സിന്റെ ഭാരമിറക്കിവെയ്ക്കണം. വീര്‍പ്പുമുട്ടി പൊട്ടിത്തെറിയ്ക്കാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അവളുടെ മനസ്സ്‌.

കഴിഞ്ഞില്ല.. ഒന്നിനും കഴിഞ്ഞില്ല.. ഈ പാപബോധവും പേറി ശിഷ്ടജീവിതക്കാലം മുഴുവനും ഇഞ്ചിഞ്ചായി നീറിനീറി കഴിയാനാണ്‌ നിയോഗം, അതു തന്നെയായിരിയ്ക്കും തനിയ്ക്കുള്ള ശിക്ഷയുമെന്ന്‌ ശൂന്യമായ മനസ്സുമായി തരിച്ചുകിടന്ന ആ നിമിഷങ്ങളില്‍ ഞെട്ടലോടേ സതി തിരിച്ചറിഞ്ഞു. എത്ര കേണപേക്ഷിച്ചിട്ടും, എല്ലാം കണ്ടിട്ടും കേട്ടിട്ടും തിരിച്ചു പ്രതികരിയ്ക്കാന്‍ കഴിയാത്ത വെറും ശിലകള്‍ മാത്രമാണ്‌ കയറിയിറങ്ങിയ അമ്പലങ്ങളിലെ ദൈവങ്ങള്‍ എന്നവള്‍ പരിഭവിച്ചു,. തന്നെ തിരിച്ചറിയുന്ന, മനസ്സിലാക്കാന്‍ കഴിയുന്ന, തിരിച്ചെന്തെങ്കിലും പറയാന്‍ കഴിയുന്ന ആരോടെങ്കിലും മനസ്സു തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, .ഉണ്ണിക്കുട്ടന്‍ അരികിലുണ്ടായിരുന്നെങ്കില്‍,. അവന്റെ സാമീപ്യത്തിനായി ഒരു നിമിഷം അവള്‍ കൊതിച്ചു.

"ഷൂട്ടിംഗ്‌ കഴിഞ്ഞ ഈ പടം മിക്കവാറും ബമ്പര്‍ ഹിറ്റാകും, അങ്ങിനെയാണെങ്കില്‍ അധികം വൈകാതെ ഞാനൊരു ഇന്‍ഡിപെന്‍ഡെന്റ്‌ കൊറിയോഗ്രാഫറാകും.. എല്ലാം നമ്മുടെ കുഞ്ഞിന്റെ ഭാഗ്യം പോലെ.". ഒന്നിച്ചു പൂവണിയാന്‍ പോകുന്ന ഒരുപാടു മോഹങ്ങളുടെ പൂമൊട്ടുകളുമായി മനസ്സില്ലാമനസ്സോടെ ദാസന്‍ മദ്രാസിലേയ്ക്ക്‌ തിരിച്ചു പോയി.

"ഉണ്ണിക്കുട്ടന്‍ വരണം,. ചേച്ചി കാത്തിരിയ്ക്കും." എങ്ങിനെയൊക്കെ നിയന്ത്രിയ്ക്കാന്‍ ശ്രമിച്ചിട്ടും ദാസേട്ടന്‍ പോയി രണ്ടാംദിവസംതന്നെ അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല സതിയ്ക്ക്‌. അത്രയ്ക്കും വീര്‍പ്പുമുട്ടുകയായിരുന്നു അവള്‍ ആ ദിവസങ്ങളില്‍... അവന്‍ വന്നു. ചേച്ചി ചിരിയ്ക്കുമ്പോള്‍ ചിരിയ്ക്കാനും, കരയുമ്പോള്‍ ഒപ്പം കരയാനും അങ്ങിനെ ചേച്ചിയുടെ താളത്തിനുത്തുള്ളാനും മാത്രമറിയാവുന്ന ഒരു കൊച്ചു കുട്ടിയായിരുന്നില്ല ഉണ്ണിക്കുട്ടന്‍, .കഴിഞ്ഞുപോയ കുറെ മാസങ്ങള്‍ അവനിലൊരുപാട്‌ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നിട്ടും ചേച്ചിയുടെ അപ്പോഴത്തെ തേങ്ങലുകള്‍ക്കൊന്നിനും അവന്റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. നിശ്ശബ്ദനായി എല്ലാം കേട്ട അവന്‍ പെരുമഴയായി പെയ്തിറങ്ങിയില്ല, കൊടുങ്കാറ്റായി ആഞ്ഞടിച്ചതുമില്ല,. മഴയൊഴിഞ്ഞ രാവില്‍ ആവണിനിലാവില്‍ തിളങ്ങുന്ന പുഷ്പിണിയായ നെല്‍വയലിനെ ഉലയ്ക്കാതെ ഇക്കിളികൂട്ടുന്ന ഇളംകാറ്റിന്റെ ലാളനമായി അവളെ തഴുകിയുണര്‍ത്തി,. മുറ്റത്ത്‌ പൂക്കളത്തിലെ ഒരു ചെറുദളത്തിനുപോലും നോവാതെ അനസ്യൂതം കുളിരുചൊരിയുന്ന ചിങ്ങമാസപുലരിയിലെ ചാറ്റല്‍മഴയുടെ സാന്ത്വനമായി പെയ്തിറങ്ങി അവന്‍,... അവള്‍ക്കു മതിവരുവോളം കൊതി തീരുവോളം... ചേച്ചിയുടെ മനസ്സിനാശ്വാസം പകരാന്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു അപ്പോഴവന്റെ കയ്യില്‍.

പ്രായത്തിലുപരി കരുതലുകളോടേയുള്ള അവന്റെ ഓരോ നീക്കങ്ങളും എന്നും അവളെ വിസ്മയിപ്പിച്ചിട്ടേയുള്ളു. ആ സാമീപ്യംപോലും എത്രമാത്രം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു എന്നവള്‍ അത്ഭുതത്തോടെ ഓര്‍ത്തു. ദാസേട്ടന്റെ പാതി കരുത്തുപോലുമില്ല ഉണ്ണിക്കുട്ടന്‌. എന്നിട്ടും ആ മൃദുസ്പര്‍ശങ്ങള്‍പോലും തന്നെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നു, .ചെറുചലനങ്ങള്‍വരെ അനുഭൂതിയുടെ അലകളുയര്‍ത്തുന്നു,. അര്‍ച്ചനാവേളയില്‍ ഓരോ അണുവിലും പ്രണയത്തിന്റെ അഭൗമസുഗന്ധം പരത്തി ആഴ്‌ന്നിറങ്ങി സുഖമുള്ള നോവിന്റെ ചെറുചൂടു പകര്‍ന്ന്‌ മെല്ലെ മെല്ലെ കത്തിയെരിയുന്ന ചന്ദനത്തിരിപോലെ, സായുജ്യനിമിഷങ്ങള്‍ക്കപ്പുറവും മായികവലയത്തിനടിത്തട്ടില്‍ ആ മാന്ത്രികസ്പര്‍ശം മങ്ങാതെ, തളരാതെ നിറഞ്ഞുനില്‍ക്കും,.. ഒരുപാടൊരുപാട്‌ നേരം..!

പരുക്കനാണ്‌ ദാസേട്ടന്‍, .സിഗരറ്റിന്റെ, മദ്യത്തിന്റെ മണമുള്ള ആ പരുക്കന്‍ ചുണ്ടുകള്‍ തന്നെ എന്നും വേദനിപ്പിയ്ക്കറെ ഉള്ളു. കരുത്തും ആവേശവും മാത്രമെ കൈമുതലായുള്ളു. ലാളിയ്ക്കാനറിയില്ല, ഓമനിച്ചുണര്‍ത്താനുമറിയില്ല. കമ്പക്കെട്ടിനു തീകൊളുത്തിയപോലെ തുടക്കംമുതലെ ആവേശത്തോടെ കത്തിക്കയറും, പൊട്ടിത്തെറിയ്ക്കും, തീവൃതയുടെ ആ നിമിഷങ്ങളില്‍ പ്രദേശമാകെ പ്രകമ്പനം കൊള്ളും. പക്ഷെ, എല്ലാം പെട്ടന്ന്‌ തീരും. ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ചുറ്റിലും തികഞ്ഞ ശൂന്യത പടരും.. വെടിമരുന്നിന്റെ ഗന്ധവും പൊടിപടലവും മാത്രം ബാക്കിയാകും.!

അന്യനായ പുരുഷനുമൊത്ത്‌ കിടക്ക പങ്കുവെയ്ക്കുക, സ്വന്തം പുരുഷനുമായി താരതമ്യം ചെയ്യുക..! എത്ര തരംതാണിരിയ്ക്കുന്നു താന്‍.! .പെട്ടന്നു ഗതിമാറിയെത്തിയ ചിന്തയുടെ കുത്തൊഴുക്കില്‍ അവളുലഞ്ഞു. പതറിയ മനസ്സോടെ നഷ്ടപ്പെട്ട ആ പഴയമുഖം വൃഥാ പരതി. എങ്ങിനെ ഇങ്ങിനെ മാറാന്‍ കഴിഞ്ഞു.?. പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ സൗന്ദര്യത്തില്‍ ഭ്രമിച്ച്‌ പ്രലോഭനങ്ങളുമായി പുറകെ നടന്നവരെ എത്ര ഭംഗിയായി അവഗണിയ്ക്കാന്‍ കഴിഞ്ഞിരിയ്ക്കുന്നു. എന്നിട്ടിപ്പോള്‍..? വയ്യാ, .ഇനി ഇതു തുടരാന്‍ വയ്യ, ഭ്രാന്തു പിടിയ്ക്കും തനിയ്ക്ക്‌., ഒരന്യപുരുഷന്റെ മുമ്പില്‍ ഒരു മറയുംകൂടാതെ തുറന്നു കിടക്കുന്ന സ്വന്തം ശരീരത്തിനോട്‌ അറപ്പും വെറുപ്പും തോന്നി അവള്‍ക്ക്‌.. സ്നേഹകമ്പളമായി മേനിയില്‍ പൊതിഞ്ഞുകിടന്നിരുന്ന ഉണ്ണിക്കുട്ടന്റെ കരങ്ങള്‍ എടുത്തു മാറ്റി ഒരപരിചിതനെയെന്നപോലെ അവനെ തുറിച്ചുനോക്കി.

"ഉണ്ണിക്കുട്ടന്‍ ഇനിമുതല്‍ ഇവിടെ വരരുത്‌.. ചേച്ചിയെ കാണരുത്‌, ചേച്ചി വിളിച്ചാല്‍ പോലും..!വയ്യ മോനെ, ചേച്ചിയ്ക്കിനിയും ചീത്തയാവാന്‍ വയ്യ.. ഇന്നലെവരെ ചെയ്ത എല്ലാറ്റിനും സ്വന്തം മനഃസ്സാക്ഷിയുടെ മുമ്പിലെങ്കിലും ന്യായീകരണമുണ്ടായിരുന്നു.. ലക്ഷ്യമുണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍.!. സ്വരമിടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി, ഹൃദയം നുറുങ്ങി, എന്നീട്ടും അപ്പോള്‍ അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.

അവനൊന്നും മിണ്ടിയില്ല. പ്രതീക്ഷിച്ചതാണ്‌ ഇങ്ങിനെ ഒരു സന്ദര്‍ഭം.. ഒരു നൂറുവട്ടം സ്വയം പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളതാണ്‌. എങ്കിലും ഇത്രയും പെട്ടന്ന്‌, സഹിയ്ക്കാന്‍ കഴിഞ്ഞില്ല... മനസ്സു പിടഞ്ഞു.. ഒരു വാചകത്തില്‍ എത്ര എളുപ്പത്തില്‍ എല്ലാം തീരുന്നു.! ഈ മുറിയിലെ ഓരോ കോണും തനിയ്ക്കു സുപരിചിതമാണ്‌. ഓരോ ബെഡ്‌ഷീറ്റിന്റേയും നിറവും മണവും മനഃപാഠമാണ്‌, ചേച്ചിയോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച്‌ പ്രതിബിംബം നോക്കി രസിയ്ക്കാറുള്ള നിലക്കണ്ണാടി ഏറ്റവും പ്രിയപ്പെട്ടതാണ്‌, ഇളം ചുവപ്പുവെളിച്ചം പൊഴിച്ച്‌ എല്ലാറ്റിനും സാക്ഷ്യം വഹിയ്ക്കുന്ന ഈ ബെഡ്‌റൂം ലാമ്പുപോലും തനിയ്ക്ക്‌ സ്വന്തമാണ്‌. ഒരു ദിവസംകൊണ്ട്‌ എല്ലാം,എല്ലാം അന്യമാവാന്‍ പോകുന്നു, .ചേച്ചിപോലും..!. സാരമില്ല, സംഭവിച്ചതും, ഇനി സംഭവിയ്ക്കാന്‍ പോകുന്നതും എല്ലാം, എല്ലാം ചേച്ചിയ്ക്കു വേണ്ടി. ചേച്ചിയുടെ ഇഷ്ടത്തിനും സന്തോഷത്തിനുംവേണ്ടി മാത്രം..

തരിച്ച മനസ്സോടെ എത്രനേരം അങ്ങിനെ കിടന്നുവെന്നറിയില്ല.. ചേച്ചിയും നിശ്ശബ്ദയായിരുന്നു. നേരം ഒരുപാടായി അവന്‍ മെല്ലെ എഴുന്നേറ്റു. "പോകുകയാണ്‌ അല്ലെ.." ചേച്ചിയും ഒപ്പമെഴുന്നേറ്റു.. "പൊയ്ക്കൊള്ളു കുട്ടാ. ഇനി ഒരിയ്ക്കലും ചേച്ചിയെ തേടി ഈ മുറി ലക്ഷ്യമാക്കി വരരുത്‌.. മുറ്റത്ത്‌ കുട്ടന്റെ കാലടിയൊച്ച കേട്ടാല്‍ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്‌ വാതായനങ്ങള്‍ തുറന്ന്‌ ഓടിവരാതിരിയ്ക്കാന്‍ കഴിയില്ല ചേച്ചിയ്ക്ക്‌. കഴിഞ്ഞതൊന്നും ഇനിയൊരിയ്ക്കലും ആവര്‍ത്തിയ്ക്കാന്‍ പാടില്ല, പക്ഷെ, ഇപ്പോള്‍, .ഇപ്പോള്‍ പോകുന്നതിനുമുമ്പ്‌ ഒരിയ്ക്കല്‍കൂടി,. ഒരിയ്ക്കല്‍കൂടിമാത്രം... ചേച്ചിയുടെ മോഹമാണത്‌.. ചാറ്റല്‍മഴയായല്ല.. ഇളംകാറ്റുമായല്ല.. കൊടുംകാറ്റായി.. പെരുമഴയായി പെയ്തിറങ്ങണം ഉണ്ണിക്കുട്ടന്‍.. ആ കാറ്റില്‍ ആടിയുലയണം ചേച്ചിയ്ക്ക്‌, ആ മഴയില്‍ നനഞ്ഞുകുതിരണം ചേച്ചിയ്ക്ക്‌." അവന്റെ മുമ്പില്‍ നിറഞ്ഞുനിന്നു അവള്‍. കണ്ണീരില്‍ കുതിര്‍ന്ന ചിരിമുത്തുകള്‍ ആ മുഖത്ത്‌ മഴവില്ലു വിരിയിച്ചു.

"വേണ്ട ചേച്ചി.. ചേച്ചിയ്ക്ക്‌ മേലനങ്ങാന്‍ പാടില്ല...".

"അറിയാം ഉണ്ണിക്കുട്ടാ, ദാസേട്ടനുപോലുമില്ലാത്ത കുട്ടന്റെ ഈ കരുതലിന്റെ കാതല്‍,.. സ്വന്തം അച്ഛന്റെ സ്പരശനമേറ്റാല്‍ ഒരു കുഞ്ഞിനും വേദനയ്ക്കില്ല, ഒന്നും സംഭവിയ്ക്കില്ല,.. ആഴത്തിലേയ്ക്കുള്ള ഓരോ ചലനങ്ങളും അവന്റെ മൂര്‍ദ്ധാവില്‍ ചുടുചുംബനങ്ങളുടെ മുദ്രകള്‍ സമ്മാനിയ്ക്കും. അവനും ആസ്വദിയ്ക്കും അച്ഛനോടൊത്തുള്ള ആ ആന്ദനിമിഷങ്ങള്‍. എന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛന്‍ ഉണ്ണിക്കുട്ടനാണ്‌, ദാസേട്ടനല്ല.!.ഒരമ്മയ്ക്കു മാത്രമെ സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു പറയാന്‍ കഴിയു.. അതു മാത്രമാണ്‌ സത്യം.. മറ്റെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രം.! ഉന്മാദാവസ്ഥയിലെന്നപോലെ അവള്‍ ഉച്ചത്തില്‍ പുലമ്പി. അവനെ വാരിപുണര്‍ന്നു.. അവളുടെ ചുടുനിശ്വാസങ്ങള്‍ക്ക്‌ വേഗത കൂടി, ആ ശബ്ദം ബെഡ്‌റൂമിന്റെ നാലുചുവരുകള്‍ക്ക്‌ പുറത്തേയ്ക്കു പോകുന്നുവോ എന്നവന്‍ ഭയപ്പെട്ടു. എന്തു നിനച്ചിട്ടാണ്‌ എല്ലാം മറന്ന്‌ ചേച്ചിയിങ്ങനെ..!

പെട്ടന്ന്‌ പുറത്ത്‌ പാത്രം വീഴുന്ന ശബ്ദം കേട്ടു,. അല്‍പ്പനിമിഷം കഴിഞ്ഞ്‌ നീട്ടിപിടിച്ചുള്ള ചുമയും..!ഈശ്വരാ., നാരായണിയമ്മ ഉണര്‍ന്നിരിയ്ക്കുന്നു. ഞെട്ടിയകന്നു. അവളുടെ കൈകള്‍ ബെഡ്‌റൂം ലാമ്പിലേയ്ക്കു നീണ്ടു. മുറിയില്‍ ഇരുട്ടു പരന്നു. ഉള്‍പ്രേരണയില്ലെന്നവണ്ണം അവന്‍ കട്ടിലിനിടയില്‍പോയൊളിച്ചു. ഇരുട്ടില്‍ കിട്ടിയ വസ്ത്രങ്ങള്‍ വലിച്ചുവാരിയുടുത്ത്‌ പുതച്ചുമൂടി കിടന്നു അവള്‍. ബെഡ്‌റൂമിന്റെ വതില്‍ കുറ്റിയിട്ടിരുന്നു. ഏതുനിമിഷവും അമ്മ കതകില്‍ മുട്ടുമെന്ന്‌ ശരിയ്ക്കും ഭയപ്പെട്ടു അവള്‍. എല്ലാംകേള്‍ക്കുന്നു, മനസ്സിലാക്കുന്നു എന്നൊരു ധ്വനി ആ നീണ്ടുനിന്ന ചുമയിലുണ്ടായിരുന്നു എന്നിരുവര്‍ക്കുംതോന്നി, കൃത്രിമമായി ചമച്ചെടുത്തതെന്നപോലെ... പക്ഷെ നാരായണിയമ്മ വന്നില്ല, ആരും വന്നില്ല, പിന്നെ ഒരു ശബ്ദവും കേട്ടില്ല.. പരസ്പരം കൈകോര്‍ത്ത്‌ ഒന്നും മിണ്ടാനാകാതെ ഇരുട്ടില്‍ ഒരുപാടുനേരം പകച്ചിരുന്നു അവര്‍. ഇരുവരുടെയും കരങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു, ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.. വീണ്ടു ലൈറ്റിടാന്‍ പേടിയായിരുന്നു സതിയ്ക്ക്‌. പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു... മാസങ്ങളോളം നീണ്ട സമാഗമത്തിന്റെ അവസാന നാള്‍, അവസാന മുഹൂര്‍ത്തത്തില്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു.!

ശ്വാസമടക്കി കതകുതുറന്ന്‌ കാലൊച്ച കേള്‍പ്പിയ്ക്കാതെ ഇരുട്ടിലൂടെ നടന്നുനീങ്ങുമ്പോള്‍ വിറയ്ക്കുകയായിരുന്ന അവന്‍, പതിവുപോലെ അകത്തളത്തിലൂടെ നാരയണിയമ്മ കിടക്കുന്ന മുറിയുടെ മുമ്പിലൂടെ പോകാന്‍ അവനു ധൈര്യം തോന്നിയില്ല.. മണ്‍മറഞ്ഞ കാരണവന്‍മാരുടെ ആത്മാക്കള്‍ക്ക്‌ സന്ധ്യാദീപം കാണിയ്ക്കാന്‍ വേണ്ടിമാത്രം തുറക്കുന്ന തെക്കോട്ടുള്ള അഴികളിളകിയ കിളിവാതിലിലൂടെ ഒരു കള്ളനെപോലെ നൂഴ്‌ന്നിറങ്ങിമുറ്റത്തെത്തുമ്പോള്‍ എവിടെയൊക്കയോ ഉരസി ശരീരം നീറുന്നുണ്ടായിരുന്നു. മുറ്റത്തിനപ്പുറം തൊടിയില്‍ അധികം ദൂരയല്ലാതെ രാമന്‍നായര്‍ക്ക്‌ ചിതയൊരുക്കിയ സ്ഥലത്ത്‌ വലിയൊരു പാമ്പ്‌ ഫണം വിടര്‍ത്തി നിന്നാടുന്ന കാഴ്ച പെന്‍ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ട്‌ ഞെട്ടിവിറച്ചു അവന്‍.! അവശേഷിയ്ക്കുന്ന ധൈര്യവും ചോര്‍ന്നുപോയി. അത്‌ തന്നെ ലക്ഷ്യംവെച്ച്‌ കുതിയ്ക്കാനൊരുങ്ങുകയാണ്‌ എന്നവനു തോന്നി... ഓടാനുള്ള ശക്തിപോലും ബാക്കിയുണ്ടായിരുന്നില്ല, എന്നിട്ടും എങ്ങിനെയോ മുറിയിലെത്തി. കതകടച്ചു. രാത്രിയുടെ ശേഷിയ്ക്കുന്ന യാമങ്ങളെപ്പോഴെങ്കിലും ഇഴഞ്ഞെത്തി ആ പാമ്പ്‌ തന്നെ ദംശിയ്ക്കുമെന്ന്‌ അവന്‍ ഭയന്നു, അത്രയേക്കെറെ പകയുണ്ടായിരുന്നു അതിന്റെ നോട്ടത്തിലും ഭാവത്തിലും.. ജനലുകളും ചേര്‍ത്തടച്ചിട്ടെ സമാധാനമായുള്ളു. കിതപ്പോടെ കിടക്കയിലേയ്ക്കു തളര്‍ന്നു വീണു.

കിടന്നിട്ടും ഉറക്കംവന്നില്ല. ഇനി എന്തൊക്കെ നേരിടേണ്ടി വരും.. നാളെ രാവിലെ എന്തൊക്കയാണാവോ സംഭവിയ്ക്കാന്‍ പോകുന്നത്‌. പാവം ചേച്ചി, ഒറ്റയ്ക്ക്‌ എന്തിനൊക്കെ ഉത്തരം പറയേണ്ടിവരും.. എന്തൊക്കെ സഹിയ്ക്കേണ്ടിവരും.. കൂടെ ഉണ്ടായിരുന്നത്‌ താനായിരുന്നെന്ന്‌ ഒരു പക്ഷെ നാരായണിയമ്മയ്ക്ക്‌ മനസ്സിലായിട്ടുണ്ടാവില്ല... മനസ്സിലാകുന്ന നിമിഷം, ഈശ്വരാ..! സ്വന്തം മകനെപോലെയാണവര്‍ തന്നെ കാണുന്നത്‌. ദാസേട്ടെനേക്കാള്‍ വിശ്വാസവും ഇഷ്ടവുമാണ്‌. ഒരു പക്ഷെ ഇതെല്ലാം തങ്ങളുടെ വെറും സംശയങ്ങളാവാം.. അവരൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഒടുവില്‍ അങ്ങിനെ ആശ്വസിയ്ക്കാന്‍ ശ്രമിച്ചു. അന്തമില്ലാത്ത ചിന്തകളുടെ ഉമിത്തീയ്യില്‍ നീറിപുകഞ്ഞ്‌ പുലരാറായപ്പോള്‍ എപ്പോഴോ അവന്‍ മയങ്ങി.

"ഉണ്ണിക്കുട്ടാ എണീയ്ക്ക്‌,പെട്ടന്നെണീയ്ക്ക്‌.'.. അതിരാവിലെ അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ അവനുണര്‍ന്നത്‌... "നമ്മുടെ വടക്കേലെ നാരായണിയമ്മ മരിച്ചു.!. ഭാഗ്യമരണം. വയസ്സായാല്‍ ഇങ്ങിനെ വേണം മരിയ്ക്കാന്‍, ഒരു ദിവസംപോലും കിടക്കാതെ, ഒരാളേയും ബുദ്ധിമുട്ടിയ്ക്കാതെ.. ഇന്നലെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വരെ ഒന്നുമില്ലായിരുന്നു... രാവിലെ സതി എണീറ്റ്‌ നോക്കുമ്പോള്‍ മുറിയ്ക്കു പുറത്ത്‌ വാതിലിനരികില്‍ അകത്തളത്തില്‍ മരിച്ചുകിടക്കുന്നു. വിമ്മിഷ്ടം തോന്നിയപ്പോള്‍ സതിയെ വിളിയ്ക്കാന്‍ പുറപ്പെട്ടതാവും.. പാവം.. അന്തിമയങ്ങിയാല്‍ കണ്ണിനു കാഴ്ച കുറവല്ലെ.. കിടന്നിരുന്ന മുറിയില്‍ ഓട്ടുമൊന്തയില്‍ കുടിയ്ക്കാന്‍ വെച്ചിരുന്ന വെള്ളം തട്ടിമറിഞ്ഞുപോയിട്ടുണ്ട്‌.. ഇന്നലെ ഉച്ചയ്ക്കുപോലും ഇവിടെ വന്നതാ, വലിയ സന്തോഷത്തിലയിരുന്നു. ജനിയ്ക്കാന്‍ പോകുന്ന  പേരക്കുട്ടിയെക്കുറിച്ചു  പറയുമ്പോള്‍ ആയിരം നാക്കായിരുന്നു,.. ആണ്‍കുട്ടിയായിരിയ്ക്കും, രാമന്‍ നായരുടെ തനി ഛായ തന്നെയായിരിയ്ക്കും. അങ്ങിനെയങ്ങിനെ...പാവം, ദാസന്റെ കുഞ്ഞിനെ കാണാന്‍ യോഗമില്ലാണ്ടുപോയി.". പിന്നേയും എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു അമ്മ. ഒന്നും കേട്ടില്ല. ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല.. മുമ്പില്‍ ദിശമാറി കറങ്ങുകയായിരുന്നു ബാലന്‍സ്‌ തെറ്റിയ ഭൂമി...

(തുടരും)


കൊല്ലേരി തറവാടി
9/06/2012

5 comments:

  1. തെറ്റും ശരിയും ഇഴചേര്‍ന്ന് നില്‍ക്കുന്ന ജീവിതങ്ങളുടെ കഥ. ആരെയും കുറ്റപ്പെടുത്താനും ന്യായീകരിക്കാനും വയ്യ

    ReplyDelete
  2. നന്നാവുന്നുണ്ട്
    ആശംസകള്‍

    ReplyDelete
  3. തുടരുക, ആശംസകൾ

    ReplyDelete
  4. ‘ഷൂട്ടിംഗ്‌‘കഴിഞ്ഞ ഈ പടം മിക്കവാറും
    ബമ്പര്‍ ഹിറ്റാകും എന്നുമാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.....

    ഈ രണ്ടു പോസ്റ്റും ഇന്നാ വായിച്ചത്...

    ReplyDelete
  5. "നമ്മുടെ വടക്കേലെ നാരായണിയമ്മ മരിച്ചു.!.
    ഭാഗ്യമരണം.
    വയസ്സായാല്‍ ഇങ്ങിനെ വേണം മരിയ്ക്കാന്‍,
    ഒരു ദിവസംപോലും കിടക്കാതെ,
    ഒരാളേയും ബുദ്ധിമുട്ടിയ്ക്കാതെ....... ...."!!

    അങ്ങനെ ഒരു മരണം ഭാഗ്യം തന്നെ!!

    ReplyDelete